പെണ്ണുങ്ങളിലൂടെ ആത്മാഭിമാനത്തോടെ സഞ്ചരിക്കുന്ന ‘അറിയിപ്പ്​’

കേരളത്തിൽ നിന്ന് വിദേശജോലി സ്വപ്നം കണ്ട് നോർത്തിന്ത്യയിലേക്ക് ചേക്കേറുന്ന നവദമ്പതികളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു മെഡിക്കൽ ഗ്ലൗസ് നിർമ്മാണ കമ്പനിയിൽ ജോലി ചെയ്തുകൊണ്ട് വിദേശത്തേക്കുള്ള വിസക്ക് വേണ്ടി ശ്രമിക്കുന്ന അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില സംഭവവികാസങ്ങൾ സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നു.

"സംവിധായകർ തങ്ങളുടെ ഓരോ സിനിമയ്ക്കും ശേഷം പുതുക്കപ്പെടുന്നു' എന്ന് ഗോദാർദ് പറയുന്നത് അന്വർഥമാക്കുന്ന രീതിയിലാണ് കേരളത്തിന്റെ ഇരുപത്തിയേഴാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച രണ്ടു മലയാള ചിത്രങ്ങളിൽ ഒന്നായ മഹേഷ് നാരായണന്റെ "അറിയിപ്പ്' (Declaration) ആഖ്യാനത്തിലും അവതരണത്തിലും വ്യത്യസ്തത കൊണ്ട് സഹൃദയരെ ചിന്തിപ്പിക്കുന്നത്. കലാമൂല്യത്തോടൊപ്പം വാണിജ്യപരമായും വിജയം കൈവരിച്ച സിനിമകളുടെ സംവിധായകൻ ഇത്തവണ തന്റെ ഏറ്റവും പുതിയ സിനിമ അവതരിപ്പിക്കുന്നത് അടിമുടി പുതുമ നിറച്ചുകൊണ്ടാണ്. മിലി (2015), ടേക്ക് ഓഫ് (2017), സീ യു സൂൺ (2020), മാലിക് (2021) തുടങ്ങി കൃത്യമായ രാഷ്ട്രീയം വെള്ളിത്തിരയിൽ എത്തിക്കുന്ന മഹേഷിന്റെ ശക്തമായ അവതരണരീതി ഈ സിനിമയിലും കാണാൻ സാധിക്കുന്നു. ആത്മാഭിമാനത്തിന്റെ വ്യത്യസ്തമായ ഒരു പശ്ചാത്തലത്തെ പരിചയപ്പെടുത്തുന്നതിൽ സിനിമ, പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നു. നാനാത്വത്തിന്റെ പ്രശ്‌നം നിഴലിക്കുന്ന ഇന്ത്യൻ പ്രാദേശികഭാഷാ സിനിമകൾക്ക് ധ്യാനാത്മകമായ ഒരു ഉദാഹരണമായ ഈ ചിത്രം നിലപാടിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെ മഹേഷ് നാരായണൻ അവതരിപ്പിച്ചിരിക്കുന്നു. മലയാള സിനിമയുടെ അന്താരാഷ്ട്ര നിലവാരം ഒരു ഭംഗിവാക്കിനുമപ്പുറം നിൽക്കുന്ന യാഥാർഥ്യമാണെന്ന് സിനിമ അടിവരയിടുന്നുണ്ട്.

കേരളത്തിൽ നിന്ന് വിദേശജോലി സ്വപ്നം കണ്ട് നോർത്തിന്ത്യയിലേക്ക് ചേക്കേറുന്ന നവദമ്പതികളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു മെഡിക്കൽ ഗ്ലൗസ് നിർമാണ കമ്പനിയിൽ ജോലിചെയ്തുകൊണ്ട് വിദേശത്തേക്കുള്ള വിസയ്ക്കുവേണ്ടി ശ്രമിക്കുന്ന അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില സംഭവവികാസങ്ങൾ സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നു. കോവിഡ് കാലത്തെ കൃത്യമായി രേഖപ്പെടുത്തുന്ന ഈ ചിത്രം മെഡിക്കൽ രംഗത്തെ അറിയപ്പെടാത്ത വശങ്ങളിലേക്ക് പ്രേക്ഷകരെ എത്തിക്കുകയും അവിടെ നിലനിൽക്കുന്ന നിഷേധാത്മക പ്രവൃത്തികളെ സൂചിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുകയും ചെയ്യുന്നു. ഉത്തരേന്ത്യയിലെ ഫാക്ടറി തൊഴിലാളികളുടെ കോവിഡനന്തര ജീവിതത്തിന്റെ യാഥാർഥ്യങ്ങളെ സംവിധായകൻ തന്റെ റിയലിസ്റ്റിക് സമീപനംകൊണ്ട് കാണികളിലേക്ക് ആശയവിനിമയം നടത്തുന്നു. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അണിനിരത്തി ശ്രദ്ധേയനായ സംവിധായകൻ ആത്മാഭിമാനത്തിന്റെ പ്രതീകമായ മറ്റൊരു സ്ത്രീ കഥാപാത്രത്തെക്കൂടി തിരശ്ശീലയിലേക്ക് കണ്ണി അടരാത്തവിധം ഇണക്കിച്ചേർത്തിരിക്കുന്നു. "അറിയിപ്പി'ലെ സ്ത്രീകൾ പരസ്പരം ആശ്വാസത്തിന്റെയും പ്രചോദനത്തിന്റെയും ശക്തിയുടെയും ഉറവിടങ്ങളായി മാറുന്നുണ്ട്. ഒരു വ്യക്തിയുടെ ആത്മാഭിമാനത്തിന്റെ വില എന്താണെന്നും അതിനെ സമൂഹവും വ്യക്തിയോട് ഏറെ അടുത്തുനിൽക്കുന്ന ജീവിതപങ്കാളിയും ഏതുരീതിയിലാണ് സമീപിക്കുന്നത് എന്നും പ്രാധാന്യം നൽകുന്നത് എന്നും ഈ ചിത്രം വ്യത്യസ്തമായി പറഞ്ഞുവെക്കുന്നു. ആ വ്യക്തി ഒരു സ്ത്രീ തന്നെയാകുമ്പോൾ അവളുടെ അനുഭവങ്ങൾക്ക് മൂർച്ച കൂടുകയും അനുഭവങ്ങളുടെ അവതരണത്തിൽ സിനിമ ശക്തി കൈവരിക്കുകയും ചെയ്യുന്നു.

സമീപകാലത്ത് ഇന്ത്യയിൽ നടന്ന ഒരു വിഷയത്തെ അവതരിപ്പിക്കുന്നതിലുമപ്പുറം അതിനോട് സഗൗരവം നീതിപുലർത്തുകയും ഐക്യപ്പെടുകയും ചെയ്യുന്നുണ്ട് സിനിമ. എല്ലാത്തിനും അപ്പുറമായി തന്റെ ആത്മബോധത്തിന് ഏറ്റവും വില കൽപ്പിക്കുന്ന ഒരു സമൂഹത്തിന്റെ നേർചിത്രമായി മാറിയ ഒരു സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് സിനിമയുടെ രൂപീകരണം എന്ന് സംവിധായകൻ തന്നെ പറയുന്നുണ്ട്. ഫാക്ടറിയിലെ യന്ത്രത്തിന്റെ ഓരോ സൂക്ഷ്മപ്രവർത്തനവും മനുഷ്യജീവിതത്തോട് സാമ്യമുള്ള പ്രതീകങ്ങളായി മാറുന്നു. യന്ത്രങ്ങളുടെയും വാഹനത്തിന്റെയും ശബ്ദങ്ങൾ മുതൽ മനുഷ്യാവയവങ്ങളുടെ കൂട്ടി ഉരസൽ ശബ്ദങ്ങൾ വരെ നീളുന്ന പശ്ചാത്തലസംഗീതം മറ്റൊരു അനുഭവലോകമാണ് തീർക്കുന്നത്. ക്യാമറനോട്ടങ്ങളുടെ പൊസിഷനുകൾ മുതൽ അതിന്റെ സഞ്ചാരപഥത്തിലെ ഓരോ ചലനവും അന്തർദേശീയ നിലവാരം പുലർത്തുന്നതും കലാമൂല്യമുള്ളതുമായ സാങ്കേതികതയെ സൂചിപ്പിക്കുന്നു.

ഛായാഗ്രാഹകൻ സാനു ജോൺ വർഗീസിന്റെ മിനിമലിസ്റ്റ് സമീപനം എടുത്തുപറയേണ്ടതാണ്. തന്റെ വാണിജ്യസിനിമയുടെ ഭാഗമായ ചില ഘടകങ്ങളെ സംവിധായകൻ പൂർണമായും ഈ ചിത്രത്തിൽ ഒഴിവാക്കി നിർത്തുന്നത് ബോധപൂർവം തന്നെയായിരിക്കാം. ക്യാമറ ഷോട്ടുകളുടെ ദൈർഘ്യത്തിലും സ്വഭാവത്തിലും അത് കൃത്യമായി പ്രകടമാണ്. ഈ മാറിനടത്തത്തിൽ സംവിധായകൻ വിജയിക്കുന്നുമുണ്ട്. കെട്ടുറപ്പുള്ളതും സൂക്ഷ്മവുമായ തിരക്കഥയും കഥാപാത്രങ്ങളുടെ ആഴവും പെണ്ണിന്റെ ആത്മാഭിമാനത്തെ മുറുകെപ്പിടിക്കുന്ന പ്രധാന കഥാപാത്രമായ രശ്മിയെ അവതരിപ്പിച്ച ദിവ്യപ്രഭയുടെ പ്രകടനവും സിനിമയ്ക്ക് മാറ്റുകൂട്ടുന്നു.

"പാൻ ഇന്ത്യൻ സിനിമ' എന്ന വിശേഷണം കൃത്യമായി ചേരുന്ന സിനിമകളുടെ കൂടെ ഇടംപിടിക്കുന്നതാണ് "അറിയിപ്പ്' എന്ന് നിസ്സംശയം പറയാം. ആൺ പെൺ ആത്മബോധങ്ങളുടെ വിനിമയം സമൂഹത്തിൽ ഏതുരീതിയിലാണ് വ്യത്യാസപ്പെട്ടിരിക്കുന്നത് എന്നു സിനിമ എടുത്തുകാണിക്കുന്നു. അതിനു വിലകൽപ്പിക്കുന്നതിൽ തരംതിരിവ് കാണിക്കുന്ന സമൂഹത്തിന്റെ ചില പിന്തിരിപ്പൻ നിലപാടുകളോടുള്ള പ്രതിഷേധമായാണ് ഈ "അറിയിപ്പ്' രേഖപ്പെടുത്തപ്പെടുന്നത്. മലയാള സിനിമ മറച്ചുവെക്കുന്ന ചില ലൈംഗിക വികാരങ്ങളെ സിനിമ അവതരിപ്പിക്കുന്നുണ്ട്. ബലാത്കാരമായുള്ള ഒരു ലൈംഗികബന്ധം ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നത് സ്ത്രീയുടെ കണ്ണുകളിലെ ഭാവങ്ങളെ കേന്ദ്രീകരിച്ചാണ്. ഈ ചിന്താവ്യതിയാനം സിനിമയിൽ അടിമുടി പുതുമ സൃഷ്ടിക്കുന്നു. മാത്രമല്ല അതിന്റെ പ്രശ്‌നവത്കരണം സ്ത്രീയെ മാത്രം എങ്ങനെ പ്രതിക്കൂട്ടിൽ നിർത്തുന്നു എന്നും അതിന് ഒരു രീതിയിലുള്ള മാറ്റവും ഉണ്ടായിട്ടില്ല എന്നും സിനിമ കാണിച്ചുതരുന്നു. വിവാഹബന്ധത്തിന് വേണ്ടി ശക്തമായി കെട്ടിച്ചേർത്ത താലിച്ചരടിന്റെ ബന്ധനത്തിൽ ജീവിക്കുന്ന ഇന്ത്യൻ സ്ത്രീകളുടെ അവസ്ഥ അഭിമാനത്തിന് കോട്ടം തട്ടുന്ന ഏതുനിമിഷവും പൊട്ടിച്ചെറിയാമെന്ന് പറഞ്ഞുകൊണ്ട് സധൈര്യം മുന്നോട്ട് വരുന്ന രശ്മിയിലൂടെ അവതരിപ്പിച്ചിരിക്കുന്നു. രശ്മിയെ അവതരിപ്പിച്ച ദിവ്യപ്രഭ തന്റെ അഭിനയത്തിലെ സൂക്ഷ്മത കൊണ്ടും സംഭാഷണവിന്യാസം കൊണ്ടും പ്രേക്ഷകരെ വലിയ അനുഭവത്തിലേക്ക് എത്തിച്ചേർക്കുന്നു. മലയാളം, ഹിന്ദി, തമിഴ് തുടങ്ങി ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്നു ഭാഷകൾ ഈ സിനിമയിൽ മുഴുനീളം സംഭാഷണങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. സിനിമയിലെ ഏറ്റവും രസകരമായ രംഗങ്ങളിൽ ഒന്ന് ഒരു മുറിയിൽ നാല് കഥാപാത്രങ്ങൾ പരസ്പരം മൂന്നു ഭാഷകളിൽ സംസാരിക്കുന്നതാണ്. അവരിൽ ഏറ്റവും കൂടുതൽ സാമൂഹിക സാമ്പത്തിക പദവിയുള്ള വ്യക്തി ഹിന്ദി ഭാഷകനായ ഫാക്ടറി ഉടമ മറ്റുള്ളവരുടെ മേൽ അത് അടിച്ചേൽപ്പിക്കുന്നില്ല എന്നതുകൊണ്ട് അവിടെ ആശയവിനിമയം സുഗമമായി സാധ്യമാകുന്നു. ഇത് ഉത്തരേന്ത്യയിലെ യാഥാർഥ്യം പ്രതിഫലിപ്പിക്കുന്നതല്ല എങ്കിലും സിനിമയിൽ ഇതിന്റെ ആവശ്യകത പ്രേക്ഷകർക്ക് കഥയുടെ നിർണായകഘട്ടത്തിൽ ബോധ്യമാകുന്നുമുണ്ട്. എന്നാൽ വിഷയത്തിൽ മാത്രം ശ്രദ്ധചെലുത്തിയതുകൊണ്ടാണോ ചില ഉത്തരേന്ത്യൻ യാഥാർഥ്യങ്ങളെ സിനിമ കണ്ടില്ലെന്നു നടിക്കുന്നത് എന്നത് ഗുരുതരമായ ഒരു വീഴ്ചയാണെന്ന് പറയാതിരിക്കാൻ വയ്യ.

ഭാഷയെ അതിജീവിക്കുക എന്നതിനപ്പുറം എല്ലാ ഭാഷയെയും ചേർത്തുനിർത്തുന്ന ഒരു ഐക്യബോധത്തിന്റെ സാധ്യതയാണ് ചിത്രത്തിലെ ഭാഷാരീതിയുടെ ചിന്തയും അവതരണവും എന്ന് സംവിധായകൻ പ്രദർശനത്തിനുശേഷം അഭിപ്രായപ്പെട്ടിട്ടുണ്ട്.
തുടക്കത്തിൽ, പുരുഷ അഹംഭാവത്തിനുള്ള മറുപടിയായി മുന്നേറും എന്ന് കരുതുന്ന സിനിമയെ പെട്ടെന്ന് തന്നെ ഫാക്ടറി ജീവിതത്തിന്റെ മറ്റു വശങ്ങളിലേക്കും പ്രധാനപ്പെട്ട ചില പ്രശ്‌നങ്ങളിലേക്കും എത്തിക്കുന്ന രീതി പ്രശംസനീയമാണ്. സഹകഥാപാത്രങ്ങൾക്ക് സിനിമ നൽകുന്ന പ്രാധാന്യവും അവരുടെ തെരഞ്ഞെടുപ്പ് മികവ് പുലർത്തുന്നതും സിനിമയോട് ഇഴയടുത്തു നിൽക്കുന്നതാണ്. ഒരു കഥാപാത്രത്തിന്റെ കാഴ്ചപ്പാടിൽ നിന്നുമാത്രം കഥ പറയുന്ന രീതിയെ പൂർണമായും തിരസ്‌കരിച്ചുകൊണ്ട് വ്യത്യസ്ത വീക്ഷണത്തിൽ അവതരിപ്പിക്കുന്ന നവീനസമീപനരീതി സിനിമ മുഴുനീളം കൈവിടാതെ പിൻതുടരുന്നു.

കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ സ്വയം മാറ്റങ്ങൾ കൊണ്ടുവരുന്ന കുഞ്ചാക്കോ ബോബൻ ഈ സിനിമയിലും തന്റെ അഭിനയത്തെ പുതുക്കിപ്പണിതുകൊണ്ടിരിക്കുന്നു. ഡാനിഷ് ഹുസൈൻ, ഫൈസൽ മാലിക്, സിദ്ധാർത്ഥ്, ഡി.പി. മിശ്ര, അതുല്യ തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ വിഷ്ണു ഗോപന്റെയും ശ്രീശങ്കറിന്റെയും ശബ്ദമിശ്രണം മികവിന്റെ മറ്റൊരു ഉദാഹരണമായി മാറുന്നുണ്ട്. രശ്മിയുടെയും ഗിരീഷിന്റെയും കഥയെ ഒരിഞ്ച് മാത്രം അകലം നിശബ്ദരായി നിന്ന് കാണുന്നതായാണ് കാഴ്ചക്കാർക്ക് അനുഭവപ്പെടുക. അഴിമതിയും അന്യവത്കരണവുമായി കൂട്ടിമുട്ടുന്ന പെണ്ണിന്റെ അഭിമാനം വിജയിച്ചിരിക്കുന്നു എന്ന "അറിയിപ്പു'മായാണ് ചിത്രം പൂർണമാകുന്നത്.

Comments