ഒരാൾ മരിക്കുമ്പോൾ ഹൃദയം നിലച്ചാലും ഏതാനും നിമിഷം നമ്മുടെ ബ്രെയിൻ (7 സെക്കൻഡ് ആണെന്ന് പറയപ്പെടുന്നു) നിലനിൽക്കുമെന്നും നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തികളും നിമിഷങ്ങളും ആ സമയത്ത് മനസ്സിലൂടെ മിന്നി മാഞ്ഞുപോകുമെന്നും ഒരു സുഹൃത്ത് പറഞ്ഞതായി ഓർക്കുന്നു. അത്തരത്തിലുള്ള ചില ധാരണകളെയും പഠനങ്ങളെയും സയൻസ് ഫിക്ഷൻ രീതിയിൽ അവതരിപ്പിക്കുകയാണ് ഭാവനയും റഹ്മാനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന അനോമി എന്ന പുതിയ ചിത്രം.
മാതാപിതാക്കൾ നഷ്ടപ്പെട്ട സിയാൻ, സാറ സഹോദരങ്ങളുടെ ജീവിതത്തിലൂടെയാണ് സിനിമയുടെ ആദ്യ പകുതി സഞ്ചരിക്കുന്നത്. ആത്മഹത്യാ പ്രവണതയുള്ള തന്റെ സഹോദരനെ കാണാതാവുന്നതും സാറ നടത്തുന്ന അന്വേഷണങ്ങളുമാണ് സിനിമ. അനോമി സിനിമയുമായി ബന്ധപ്പെട്ട് ഭാവന നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞതു പോലെ അനോമി ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ, സയൻസ് ഫിക്ഷൻ എന്നതിലുപരി ഫാമിലി സിനിമ കൂടിയാണ്.
സഹോദരൻ സിയാനെ കാണാതാകുന്നതോടെ സാറ നടത്തുന്ന അന്വേഷണം സമാന മാനസികാവസ്ഥയിലൂടെ കടന്നുപോയി കൊലചെയ്യപ്പെടുന്ന രണ്ട് പേരുടെ ജീവിതത്തിലേക്കാണ് എത്തുന്നത്. തുടർന്ന് ഒരേ രീതിയിൽ കൊലചെയ്യപ്പെട്ടതിനാൽ തന്നെ സൈക്കോ കൊലയാളിയിലേക്ക് അന്വേഷണം പുരോഗമിക്കുകയാണ്. ഫോറൻസിക് സർജനായ സാറയുടെ അന്വേഷണ വഴികൾക്കൊപ്പം തന്നെ മുഹമ്മദ് ജിബ്രാൻ എന്ന റഹ്മാന്റെ പോലീസ് കഥാപാത്രവും അന്വേഷണവഴിയിലാണ്.

അഭിനയ സാധ്യതയുള്ള ഒരു റോൾ ഭാവന ഗംഭീരമായി തന്നെ ചെയ്തിരിക്കുന്നു. താൻ അത്രയേറെ സ്നേഹിച്ച അനിയൻ നഷ്ടപ്പെട്ട് പോകുമ്പോൾ സാറ പതറിപ്പോവുന്നുണ്ട്. പിന്നീട് അവരുടെ തിരിച്ചുവരവാണ് നമ്മൾ സിനിമയിൽ കാണുന്നത്. കഥാപാത്രത്തിൻെറ വ്യത്യസ്ത മനോവികാരങ്ങൾ ഭാവന തന്മയത്വത്തോടെ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്.
സ്ഥിരം സൈക്കോപാത്തുകളുടെ പിന്നാമ്പുറകഥകളോ പ്രതികാര മനോഭാവമോ ഒന്നും അനോമിയിലെ സൈക്കോപാത്തുകൾക്കില്ല എന്നത് ചിത്രത്തെ വ്യത്യസ്തമാക്കുന്നുണ്ട്.
റഹ്മാൻ ചെയ്ത പോലീസ് കഥാപാത്രമാണ് എടുത്തുപറയേണ്ട മറ്റൊന്ന്. മലയാളസിനിമ റഹ്മാനെ വേണ്ടത്ര ഉപയോഗിച്ചിട്ടില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു കാലത്ത് മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പമൊക്കെ മലയാളത്തിൽ നിറഞ്ഞുനിന്ന താരം അഭിനയത്തികവിൽ അനോമിയിലെ കഥാപാത്രത്തെ സ്വതസിദ്ധമായി അവതരിപ്പിക്കുന്നുണ്ട്. കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ സർവീസിൽ താൻ നേരിട്ട പ്രശ്നങ്ങളെ അവതരിപ്പിക്കുന്നത് സ്ഥിരം ക്ലീഷേ മലയാള ഇൻവെസ്റ്റിഗേഷൻ ഫോർമുല ആയിട്ടാണ് തോന്നിയത്. വിഷ്ണു അഗസ്ത്യ അവതരിപ്പിച്ച പ്രതിനായകവേഷവും, മാനസിക സംഘർഷത്തിലൂടെ കടന്നുപോവുന്ന സിയാൻ എന്ന സഹോദരനെ അവതരിപ്പിച്ച ഷെബിൻ ബെൻസണും തങ്ങളുടെ റോളുകൾ മനോഹരമാക്കുന്നുണ്ട്.. സുമിത് നവൽ, അർജുൻ ലാൽ തുടങ്ങിയവരും മികച്ച് നിന്നു.
നവാഗതനായ റിയാസ് മാരത്തിന് തന്റെ ആദ്യ സിനിമയിലൂടെ തന്നെ മികച്ച ഒരു തുടക്കം ലഭിച്ചു എന്നതിൽ സംശയമില്ല. സിനിമയിലെ പല സന്ദർഭങ്ങളും പ്രെഡിക്റ്റബിളാണ്. നമ്മൾ കരുതുന്നത് പോലെത്തന്നെ പലതും സംഭവിക്കുന്നു. ഇത് അൽപം മടുപ്പിക്കുന്നതാണ്. തിരക്കഥയുടെ മെല്ലെപ്പോക്കും ചിത്രത്തിൻെറ പോരായ്മയാണ്. സൈക്കോപാത്തിലേക്ക് പെട്ടെന്ന് അന്വേഷണം എത്തിച്ചേരുന്നുണ്ട്. അതും വളരെ പ്രെഡിക്റ്റബിളാണ്. എന്നാൽ സ്ഥിരം സൈക്കോപാത്തുകളുടെ പിന്നാമ്പുറകഥകളോ പ്രതികാര മനോഭാവമോ ഒന്നും അനോമിയിലെ സൈക്കോപാത്തുകൾക്കില്ല എന്നത് ചിത്രത്തെ വ്യത്യസ്തമാക്കുന്നുണ്ട്.

ക്ലൈമാക്സിനോട് അടുക്കുമ്പോൾ മലയാള സിനിമയിൽ അധികം പരിചയമല്ലാത്ത എന്നാൽ ഹോളിവുഡ് സിനിമാ ആസ്വാദർക്ക് പരിചിതമായ സയൻസ് ഫിക്ഷൻ സിനിമകളുടെ പകർപ്പായി സിനിമ മാറുന്നുണ്ട്. എന്നാൽ സാങ്കേതികമായി പുലർത്തിയ മികവ് കൊണ്ട് സിനിമ പരീക്ഷണാത്മകമാവുന്നുണ്ട്. മരണത്തിന്റെയും ജീവിതത്തിന്റെയും അന്വേഷണം തന്നെയാണ് അനോമിയുടെ കാതൽ. ‘അനിമൽ എന്ന ചിത്രത്തിലൂടെ ശ്രേദ്ധേയമായ ഹർഷവർദ്ധൻ രാമേശ്വറിന്റെ പശ്ചാത്തല സംഗീതം സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുന്നുണ്ട്.

