Burning ഹാഥ്രസിലെ ചിതയിലേക്ക് പടരുന്ന തീയുമായി ഒരു ഡോക്യുഫിക്ഷൻ

ഉത്തർപ്രദേശിലെ ജാതിരാഷ്ട്രീയത്തിന്റെയും സ്ത്രീജീവിതത്തിന്റെയും അവസ്ഥ ചിത്രീകരിക്കുന്ന വി.എസ്. സനോജിന്റെ Burning എന്ന സിനിമ, ഹാഥ്രസിലെ ദളിത് പെൺകുട്ടിയുടെ അതിക്രൂരമായ കൊലപാതകത്തിന്റെ സന്ദർഭത്തിൽ പൊള്ളിക്കുന്ന ചില യാഥാർഥ്യങ്ങളെക്കുറിച്ച് ഓർമിപ്പിക്കുന്നു.

മൂന്നുദിവസം മുമ്പാണ് ഉത്തർപ്രദേശിലെ ഹാഥ്രസിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം രാത്രി, വയലിൽ, ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിച്ചത്. പൊലീസുകാർ കത്തിച്ചുകളഞ്ഞ ആ ശരീരം അതിക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു, ലൈംഗികമായി. അവളുടെ നാവ് പറിച്ചെടുത്തിരുന്നു. ആ പെൺകുട്ടിയുടെ പേര് നമുക്കറിയാം. പക്ഷേ, ഇനിയത് പറയാൻ പറ്റില്ല. അവൾ ജനിച്ച ദളിത് സമുദായത്തിന്റെ പേര് അവളുടെ പേരിനൊപ്പം ഉണ്ടായിരുന്നു; വാത്മീകി.

ഇരുണ്ട പച്ചവെളിച്ചത്തിൽ ആ വാത്മീകിയുടെ ചിത കത്തിത്തീരുന്നതിന്റെ ദൃശ്യങ്ങൾ നമ്മൾ കണ്ടു. പിറ്റേന്ന്, പകൽ വെളിച്ചത്തിൽ, അവിടെ നിലംപതിഞ്ഞുകിടന്നു, കത്തിച്ചുകളഞ്ഞ, ദളിതയായ, ദരിദ്രയായ ഒരു പെൺകുട്ടിയുടെ ചാരശരീരം.

Burning, വി.എസ്. സനോജ് സംവിധാനം ചെയ്ത 17 മിനുട്ട് ദൈർഘ്യമുള്ള സിനിമയുടെ പേരാണ്. ഉത്തർപ്രദേശിലെ വാരണാസിയിൽ (കാശി) ഷൂട്ട് ചെയ്ത സിനിമ. മൃതദേഹങ്ങളുടെ നാടാണ് വാരണാസി, കത്തുന്ന ചിതകളുടെ ദൃശ്യങ്ങൾ നിറഞ്ഞ നാട്. മരണഘട്ട്.

ജേണലിസ്റ്റായ സിനിമ സംവിധായകനാണ് വി.എസ്. സനോജ്. ഉത്തർപ്രദേശിലെ അതിസങ്കീർണമായ ജാതിരാഷ്ട്രീയത്തെക്കുറിച്ച്, അടിത്തട്ടിലെ യാഥാർഥ്യത്തെക്കുറിച്ച് അറിയാവുന്നയാൾ. ഹാഥ്രസിലെ വാത്മീകി പെൺകുട്ടിയുടെ കൊലപാതകത്തിനുപിന്നിലെ ജാതിവെറിയുടെ നീചരാഷ്ട്രീയത്തെക്കുറിച്ച് സനോജ് എഴുതിയ ലേഖനം വായിച്ച അന്നു തന്നെയാണ് അദ്ദേഹത്തിന്റെ Burning കണ്ടത്.

ജാതിക്കും മരണത്തിനും ചിതകൾക്കും മുന്നിൽ നിന്നുകൊണ്ട് ഒരു ജേണലിസ്റ്റ് നടത്തിയ രണ്ടുതരം ആവിഷ്‌കാരങ്ങൾ. ഹാഥ്രസിലെ വയലിനും വാരണാസിയിലെ മരണഘട്ടിനും ഇടയിൽ പതിനെട്ട് മണിക്കൂറിന്റെയും 690 കിലോമീറ്ററിന്റേയും ദൂരമുണ്ട്. യോഗി ആദിത്യനാഥ് എന്ന തീവ്ര ഹിന്ദുത്വവാദിയാണ് ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രി. കാവി വസ്ത്രധാരി. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കരുത്തനായ വക്താവ്.

ലേഖനത്തിൽ സനോജ് എഴുതുന്നുണ്ട്, പേര് പറിഞ്ഞുപോയ ആ വാത്മീകി പെൺകുട്ടി, ഉത്തർപ്രദേശിൽ ലൈംഗികമായി ആക്രമിക്കപ്പെട്ട് കൊല്ലപ്പെട്ട പേരില്ലാത്ത നൂറുകണക്കിന് ദളിത് പെൺകുട്ടികളുടെ നിരയിൽ ഇങ്ങേയറ്റത്ത് നിൽക്കുന്ന ഒരുവൾ മാത്രമാണ് എന്ന്. മരിച്ചാലും പേര് പറയാൻ കഴിയാത്ത പെൺകുട്ടികൾ ഇനിയും ഉണ്ടാകും എന്ന്. ആക്രമണം സവർണരുടെ അവകാശമായി കരുതുന്ന നാട്ടിൽ, ആക്രമിക്കപ്പെടുന്ന, കൊല്ലപ്പെടുന്ന പെൺകുട്ടികൾ വാർത്തയേ അല്ലെന്ന്.

സംവിധായകൻ വി.എസ്. സനോജ്

Burning ൽ സനോജ് ഉത്തർപ്രദേശിലെ ജാതിരാഷ്ട്രീയത്തിന്റെയും സ്ത്രീജീവിതത്തിന്റെയും മറ്റൊരു അവസ്ഥയാണ് ചിത്രീകരിച്ചിരിക്കുന്നത്. രണ്ട് സ്ത്രീകൾ, മരണഘട്ടിലെ പടവുകളിൽ വെച്ച് സംസാരിക്കുകയാണ് (കേതകി നാരായണനും റുക്‌സാന തബസ്സും ആണ് അഭിനേതാക്കൾ). അതിലൊരാളുടെ മകന്റെ മൃതദേഹത്തിനായി വിലപേശുകയാണ് അവർ. വളരെ കുറച്ചുനേരം മാത്രമുള്ള ഒരു സംസാരം. ആ സംസാരമാണ് സിനിമ.
ഒരേസമയം കരുത്തരും നിസ്സഹായരുമായ രണ്ടുപേർ. ഒരിക്കൽ പ്രണയിച്ചിരുന്നവർ, പഠിച്ചിരുന്നവർ.

അതിൽ ദരിദ്രയായവൾ, സ്വാഭാവികമായും ജാതിയാൽ വേട്ടയാടപ്പെട്ടവൾ, ഹാഥ്രസ് പോലൊരു ഗ്രാമത്തിൽ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ട് വാരണസിയിൽ എത്തിപ്പെട്ടവൾ. മകളുടെ പ്രണയത്തിന്റെ പേരിൽ അച്ഛനമ്മമാരെ കൊന്നുകളഞ്ഞ ജാതിയുടെ ഇര.

അതിൽ സമ്പന്നയായവളുടെ ജീവിതത്തിൽ ജാതിയല്ല, പാട്രിയാർക്കിയാണ് നാവരിയാൻ ആയുധവുമായി എപ്പോഴും കൂടെയുള്ളത്. അപ്പോഴും അവൾ പറയുന്നുണ്ട്, ഞങ്ങൾ സമ്പന്നർക്ക് ദുഃഖം മറികടക്കാൻ കുറേ മാർഗ്ഗങ്ങളുണ്ട്. നിങ്ങൾക്ക് നിങ്ങളുടേതായി വളരെ കുറച്ചേയുള്ളൂവെന്ന്. അതെങ്കിലും നിങ്ങൾക്ക് വിട്ട് തരേണ്ടതുണ്ട് എന്ന്.

ഹാഥ്രസ്​ സംഭവവുമായി Burning സിനിമയ്ക്ക് പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ല. കാലവും സാഹചര്യങ്ങളും കോൺടെക്സ്റ്റും ഒന്നും തമ്മിൽ ബന്ധമില്ല. പക്ഷേ Burning ലെ സ്ത്രീകളുടെ വർത്തമാനത്തിലേക്ക് ഹാഥ്രസിലെ പെൺകുട്ടി കൂടി ചേരുന്നുവെന്ന് തോന്നി. നാവറുക്കപ്പെട്ടവളുടെ സംഭാഷണം കാലത്തിന് മുന്നേയിരുന്ന് രണ്ടുപേർ സിനിമയിൽ പൂരിപ്പിച്ചുവെന്ന്.

ഹാഥ്രറിൽ ​കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ മൃതദേഹം ​പൊലീസ്​ കത്തിച്ചപ്പോൾ

ആക്രമിക്കപ്പെടുന്ന സ്ത്രീകൾക്ക് ലോകത്തെവിടെയും പരസ്പരം മനസ്സിലാവുന്ന, വളരെ പെട്ടെന്ന് കണക്റ്റ് ചെയ്യാവുന്ന ഭാഷയുണ്ട്. വുമൺഹുഡിന്റെ ആ ഭാഷ തിരിച്ചറിയാൻ പറ്റി എന്നതാണ് സംവിധായകനും ജേണലിസ്റ്റുമായ സനോജിന്റെ വിജയം. സനോജിന്റെ ജേണലിസ്റ്റിക് അനുഭവങ്ങളുടെ രാഷ്ട്രീയ സൂക്ഷ്മത ബേണിങ്ങിലെ ദൃശ്യങ്ങളിൽ കണ്ടെടുക്കാം.

രണ്ട് ക്ലാസിലും ജാതിയിലും സാഹചര്യത്തിലും പെട്ട ഫിക്ഷണൽ കഥാപാത്രങ്ങളാണ് ബേണിങ്ങിലുള്ളത്. കഥാപാത്രങ്ങൾ ഫിക്ഷണലാണെങ്കിലും സിനിമാപരിസരം, അതല്ല. വാരണാസി, സിനിമയിലെ പ്രധാന കഥാപാത്രമാണ്. അതുകൊണ്ടുതന്നെ ഡോക്യുഫിക്ഷനാണ് ബേണിങ്ങ് എന്ന് പറയാം.

ആളിക്കത്തുന്ന ചിതകളുടെ രാത്രി ദൃശ്യങ്ങളിലാണ് സിനിമ തീരുന്നത്. മറ്റൊരു സമയത്തായിരുന്നെങ്കിൽ ഒരു പക്ഷേ ആ ദൃശ്യങ്ങൾ സിനിമയ്ക്കുള്ളിൽ മാത്രമേ നിൽക്കുമായിരുന്നുള്ളൂ. പക്ഷേ ഇപ്പോൾ ഹാഥ്രസ്​ ഗ്രാമത്തിലെ വയലിൽ കത്തിച്ച ചിതയിലേക്ക് ആ തീ പടരുന്നുണ്ട്.

മലയാളികൾ പിടിച്ച ഹിന്ദി സിനിമയാണിത്. ബിജി ബാലിന്റേതാണ് ബേണിങ്ങിലെ സംഗീതം. ജേണലിസ്റ്റായ ജിനോയ് ജോസാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മനേഷ് മാധവന്റേതാണ് ക്യാമറ. എഡിറ്റർ പ്രവീൺ മംഗലത്ത്. സർവ്വമംഗല പ്രൊഡക്ഷൻസിന്റെ ബാനറിൽ അജയ് കുമാർ നിർമിച്ച ബേണിങ്ങ്, നിരവധി അന്താരാഷ്ട്ര, ദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു കഴിഞ്ഞു. ബേണിങ്ങ് ഇന്ന് വൈകീട്ട് യൂ ട്യൂബിൽ റിലീസ് ചെയ്യും.

ബേണിങ്ങ് ഇന്ന്(ഒക്‌ടോബർ നാല്, ഞായർ) വൈകീട്ട് യൂ ട്യൂബിൽ റിലീസ് ചെയ്യും.


പ്രതിഷേധം കെടും, ലൈംഗികാക്രമണം തുടരും; ഇത് സവർണ ‘ആത്മനിർഭർ' ലോകമാണ്​

Comments