മുതലാളിത്ത ശക്തികളും സാമൂഹിക വ്യവസ്ഥിതികളും മനുഷ്യർക്കുമേൽ അടിച്ചേൽപ്പിക്കുന്ന ചില അലിഖിത നിയമങ്ങളുണ്ട്. 'പെണ്ണായാൽ പൊന്ന് വേണം’ എന്നും ‘സ്വർണമാണ് വ്യക്തിയുടെയും കുടുംബത്തിന്റെയും മൂല്യം നിർണയിക്കുന്നത്’ എന്നും പറഞ്ഞും പ്രവർത്തിച്ചും പഠിപ്പിക്കുന്ന ഒരു സമൂഹത്തിൽ, ഈ മാമൂലുകൾ പാലിക്കാൻ സാധാരണക്കാരായ മനുഷ്യർ നടത്തുന്ന അതിജീവനത്തിന്റെയും നിലനിൽപ്പിന്റെയും ഇടയിലൂടെയുള്ള സാഹസിക യാത്രയുടെ കഥയാണിത്. ആവശ്യത്തിന്റെയും പരാധീനതകളുടെയും ഇടയിലുള്ള ഈ സാമൂഹികയാഥാർഥ്യത്തെ കച്ചവടമാക്കി മാറ്റുന്ന അജേഷ് പി.പിയാണ് ഈ ചലച്ചിത്രത്തിലെ പൊൻ 'man'.
ചലച്ചിത്രസംവിധായകനെന്ന നിലയിൽ ജോതിഷ്ശങ്കർ നവാഗതനാണെങ്കിലും കലാസംവിധായകനെന്ന നിലയിൽ 2019- ൽ കുമ്പളങ്ങി നൈറ്റ്സ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങൾക്കും 2022- ൽ ‘എന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിനും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊണ്ട് 50- ലധികം ചിതങ്ങളിൽ സഹസംവിധായകൻ, കലാസംവിധായകൻ എന്നീ നിലകളിൽ പ്രവർത്തിച്ച് വ്യക്തിമുദ്ര പതിപ്പിച്ചതിനാൽത്തന്നെ സിനിമാമേഖലയിൽ അദ്ദേഹം പരിചിതമുഖം തന്നെയാണ്.

ജി. ആർ. ഇന്ദുഗോപന്റെ ‘നാലഞ്ചു ചെറുപ്പക്കാർ’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങിയരിക്കുന്നത്. കൊല്ലത്ത് രണ്ട് ഗ്രാമീണ പരിസരങ്ങളെ ബന്ധിപ്പിക്കുന്ന ഒരു വിവാഹത്തെയും, യഥാക്രമം കടലും കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന അടിസ്ഥാനവർഗ്ഗ തൊഴിലാളി കുടുംബങ്ങളുടെ ജീവിത യാഥാർഥ്യങ്ങളെയും ചിത്രീകരിക്കുന്നതിൽ ജസ്റ്റിൻ മാത്യു, ഇന്ദുഗോപൻ എന്നിവർ സംയുക്തമായി രചന നിർവഹിച്ചിരിക്കുന്ന തിരക്കഥ വിജയിച്ചിരിക്കുന്നു.
അനുഭവങ്ങളുടെ
ഉലയിലൂതിയുരുക്കിയ പൊന്ന്
പ്രകടനങ്ങളുടെയും വ്യവഹാരം ചെയ്യപ്പെടുന്ന വികാരങ്ങളുടെയും കൃത്യതയാണ് ചലച്ചിത്രത്തെ തീവ്രമായ അനുഭവങ്ങളുടെ നേർസാക്ഷ്യമാക്കുന്നത്. സ്വർണത്തിന്റെ മൂല്യത്തിനുസൃതമായി ബന്ധങ്ങളുടെ ആഴം നിർണയിക്കപ്പെടുന്ന സാമൂഹിക സാഹചര്യത്തിൽ, 25 പവൻ നല്കാം എന്ന വാക്കാലുള്ള സ്ത്രീധന ഉടമ്പടിക്കുമേൽ സ്റ്റെഫിയെ മരിയാനോയ്ക്ക് വിവാഹം പറഞ്ഞുവയ്ക്കുന്നത് മുതലാണ് ചിത്രത്തിന്റെ ഇതിവൃത്തം ആരംഭിക്കുന്നത്. യഥാർത്ഥ്യത്തെ അവഗണിച്ച്, രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങിത്തിരിക്കുന്ന സ്റ്റെഫിയുടെ സഹോദരൻ ബ്രൂണോ, ആക്രമണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും സമൂഹത്തിന്റെ എല്ലാ തുറകളിൽ നിന്നും ബഹിഷ്കൃതനാവുകയും ചെയ്യുന്നു. പൊതുവേ പരസ്പരമായ സഹവർത്തിത്വത്തോടെ നടക്കുന്ന ചടങ്ങാണ് ആഖ്യാനഭൂമികയിലെ ഗ്രാമീണവിവാഹങ്ങളെന്നിരിക്കെ, സാമൂഹികമായ ഈ എതിർപ്പ് സൃഷ്ടിക്കുന്ന ഒറ്റപ്പെടലാണ് ബ്രൂണോയും കുടുംബവും അഭിമുഖീകരിക്കുന്ന വെല്ലുവിളി. അവരുടെ നിസ്സഹായതയുടെ, അല്ലെങ്കില്‍സമാനമായ സാമ്പത്തിക ഞെരുക്കം നേരിടുന്ന കുടുംബങ്ങളുടെ നിസ്സഹായതകളുടെ സാമൂഹിക യഥാർത്ഥ്യത്തെ ഒരു വിപണിസാധ്യതയായി മനസ്സിലാക്കുന്ന അനധികൃത സ്വർണക്കടകളുടെ എജന്റായ അജേഷ് പി.പിയുടെ വരവോടെയാണ് ചിത്രത്തിന്റെ ഗതി മാറുന്നത്.

500 രൂപ കൊടുത്ത് 600 രൂപ വാങ്ങുന്ന ആ ഗ്രാമത്തിന്റെ വിവാഹ സംഭാവനാ സമ്പ്രദായത്തെയും സ്ത്രീധനം മാത്രം നോക്കി തിരഞ്ഞെടുപ്പുകൾ നടത്തുന്ന പുരുഷന്മാരുടെയും, സ്വർണത്തിന്റെ തിളക്കം കൂടുന്തോറും സ്നേഹം കൂടുന്ന അമ്മായിയമ്മമാരുടെയും, വാദിച്ച് മേടിച്ച സ്വർണം കൊണ്ട് പെങ്ങളുടെ വിവാഹം നടത്താൻ സ്വപ്നം കാണുന്ന പുരുഷന്മാരുടെയും ലഭിക്കാനുള്ള സ്ത്രീധനത്തിന്റെ കണക്കുപറഞ്ഞ് പിറകെ നടക്കുന്ന അളിയന്മാരുടെയും പച്ചയായ ജീവിതം യാതൊരു കലർപ്പുമില്ലാതെ കാണിക്കാൻ ഈ സിനിമയ്ക്ക് സാധിക്കുന്നു.
പ്രാരാബ്ധങ്ങളില്ലാതെ, സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽപ്പെട്ടുഴലാതെ, സമാധാനപൂർണമായ ജീവിതം നയിക്കുന്ന ഒരൊറ്റ മനുഷ്യരും പൊൻMan എന്ന ചിത്രത്തിലില്ല.
ഉപജീവനത്തിന്റെയും
അതിജീവനത്തിന്റെയുമിടയിലെ
തുരുത്തുകൾ
പ്രാരാബ്ധങ്ങളില്ലാതെ, സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽപ്പെട്ടുഴലാതെ, സമാധാനപൂർണമായ ജീവിതം നയിക്കുന്ന ഒരൊറ്റ മനുഷ്യരും ഈ ചിത്രത്തിലില്ല. നിസ്സഹായതയുടെയും അധാർമ്മികതയുടെയും ആഴം വ്യക്തമാക്കാൻ ധാർമ്മികതയുടെയും മാനുഷിക മൂല്യങ്ങളുടെയും സമാന്തര ജീവിതചിത്രണമെന്ന ദ്വന്ദകല്പനയുടെ സാധ്യതയെ കപടമാതൃകകൾ സൃഷ്ടിച്ച് സ്പൂൺ ഫീഡിംഗിന് ഒരുങ്ങൻ സംവിധായകനും തിരക്കഥാകൃത്തും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഇല്ലായ്മകളിൽ നിന്നുകൊണ്ടുതന്നെ തല്ലുകയും തലോടുകയും ചെയ്യുന്ന മനുഷ്യരുടെ രണ്ട് വ്യത്യസ്ത മുഖങ്ങളെയാണ് പൊൻMan വരച്ചുകാട്ടുന്നത്.
എങ്ങനെയാണ് ഒരു നാട് മുഴുവന്‍ വിവാഹം എന്ന കച്ചവടത്തെ ചുറ്റിപ്പറ്റി തങ്ങളുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതെന്നും, പൊന്നിനുവേണ്ടി ബന്ധങ്ങളുടെ ഊഷ്മളത പണയപ്പെടുത്തി, പരമ്പരകളായി അലഞ്ഞുതിരിയുന്ന മനുഷ്യർ എങ്ങനെ പരസ്പരം ചേരാത്ത തുരുത്തുകളായി മാറുന്നുവെന്നും ചിത്രം വ്യക്തമായി കാണിച്ചുതരുന്നു. ചലച്ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ, എല്ലാ കഥാപാത്രങ്ങളും നന്മയുടെയും തിന്മയുടെയും ഇടയിൽ തികച്ചും ഒരു ‘ഗ്രേ ഷെയ്ഡി’ൽ നിലനില്ക്കുന്നു എന്നതാണ്.

യഥാർത്ഥ്യത്തിനും
സ്വപ്നത്തിനുമിടയിൽ
കഥാപാത്രങ്ങൾ
സജിൻ ഗോപു അവതരിപ്പിക്കുന്ന മരിയാനോ എന്ന കഥാപാത്രത്തെ പഠനവിധേയമാക്കുമ്പോൾ, അയാളുടെ ഓരോ പ്രവൃത്തിക്കും പിന്നിൽ ചാലകശക്തിയായി നിൽക്കുന്ന സമൂഹികസമ്മർദ്ദം കൃത്യമായി കാണാൻ സാധിക്കും. അയാൾ വിവാഹാലോചനകൾ നോക്കുന്നതുതന്നെ ആരാണ് തനിക്ക് കൂടുതൽ സ്വർണം തരുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ്. ഒരേസമയം തന്റെ മൂത്ത സഹോദരിയുടെ വിവാഹത്തിന്റെ ബാക്കി സ്ത്രീധനം ഇനിയും കൊടുക്കാതെ അവശേഷിക്കുകയും ഇളയ സഹോദരി വിവാഹത്തിനായി ഒരുങ്ങുകയും ചെയ്യുന്ന കുടുംബപശ്ചാത്തലമാണ് മറിയാനോയുടെ മുന്നിലെ പ്രതിസന്ധി. ഇതിനിടയിൽ ആജേഷ് പി.പി യുടെ വ്യവസ്ഥകൾക്ക് വിധേയപ്പെട്ട് കടംവാങ്ങിയ സ്വർണം സൃഷ്ടിക്കുന്ന സമാധാനമില്ലായ്മയാണ് മരിയാനോയെ അതിജീവനശ്രമങ്ങളുടെ എതിർപക്ഷത്ത് നിലനിർത്തുന്നത്.
നോട്ടത്തിലും ഭാവത്തിലും ചിരിയിലും വരെ ആജേഷ് പി.പിയായി മാറുന്ന ബേസിൽ ജോസഫ്, അഭിനേതാവെന്ന നിലയിൽ നിരന്തരം ഉരസിത്തിളങ്ങുന്ന പൊൻ ‘Man’ ആയി മാറുന്നു.
ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന അജേഷ് പി. പിയുടെ നിലനില്പ് തന്നെ മൂലധനത്തിനും മനുഷ്യത്വത്തിനും മരണത്തിനുമിടയിലുള്ള ഒരു നൂൽപാലത്തിന്മേലാണ്. മറ്റുള്ളവരുടെ വേദനകൾ കാണാരിക്കുവാൻ മനഃപ്പൂർവ്വം അയാൾ എടുത്തണിയുന്ന മുഖംമൂടി പല സന്ദർഭങ്ങളിലും അയാളിൽ നിന്ന് ദയനീയമായി അഴിഞ്ഞുവീഴുന്നതും , അവ വീണ്ടും എടുത്തണിഞ്ഞ്, വീണ്ടും കർക്കശക്കാരനായ ഏജന്റായി പകർന്നാടുന്നതുമാണ് പ്രേക്ഷകരെ നന്മതിന്മകളുടെ തൃശങ്കുവിൽ നിലനിർത്തുന്നതെന്ന് മനസ്സിലാക്കാം.
രാഷ്ട്രീയ – സാമൂഹിക ശക്തികളാൽ ഉപയോഗിച്ച് വലിച്ചെറിയപ്പെട്ട വ്യക്തികളുടെ പ്രതിനിധിയാണ് ആനന്ദ് മന്മഥൻ അവതരിപ്പിക്കുന്ന ബ്രൂണോ എന്ന കഥാപാത്രം. താൻ സ്നേഹിച്ച പ്രസ്ഥാനത്തിനുവേണ്ടി വീടിനെയും സമൂഹിക – സാമുദായിക ബന്ധങ്ങളെയും ഉപേക്ഷിക്കുകയും എതിർക്കുകയും ചെയ്യുന്ന ബ്രൂണോ ഒടുക്കം പ്രസ്ഥാനത്തിൽ നിന്ന് മാറ്റിനിർത്തപ്പെടുന്നു. ജീവിതം മുഴുവന്‍ ഒരൊറ്റ ആശയത്തിലേക്ക് കേന്ദ്രീകരിച്ച് ഒടുക്കം സ്വാഭാവിക സന്തോഷങ്ങളും ആത്മാർത്ഥ സൗഹൃദങ്ങളുമില്ലാതെ അയാൾ ഒറ്റപ്പെടുമ്പോൾ ഉണ്ടാവുന്ന സംഭവവികാസങ്ങളാണ് പൊൻMan- ന്റെ ആഖ്യാനത്തെ മുന്നോട്ട് നയിക്കുന്നത്.

മരിയാനോയുടെ ‘സ്ത്രീ’ യായി കഴുത്തിൽ ‘ധന’വും അണിഞ്ഞ് വരുന്ന സ്റ്റെഫിയെ ഗ്രാമ്യഭാഷയുടെ ഭാവതീവ്രതയോടെ തിരശ്ശീലയിലെത്തിക്കുന്നതിൽ ലിജോ മോൾ കഥാഗതിയ്ക്ക് നല്കുന്ന സംഭാവനകൾ എടുത്തുപറയേണ്ടതാണ്. ആഗ്രഹങ്ങൾക്കും സന്തോഷങ്ങൾക്കും സ്നേഹത്തിനും വേണ്ടി ആഗ്രഹിക്കുമ്പോഴും സാമ്പത്തിക ഞെരുക്കം സൃഷ്ടിക്കുന്ന വെല്ലുവിളികൾ സ്റ്റെഫിയുടെ സ്വഭാവത്തേയും സ്വാധീനിക്കുന്നുണ്ടെന്ന് കാണാം. സമാധാനമുള്ള ഒരു കുടുംബജീവിതമെന്ന സ്വപ്നത്തിനായി എന്നതും ത്യജിക്കാൻ തയ്യാറാവുന്ന മനുഷ്യർ നടത്തുന്ന അതിജീവനശ്രമത്തിൽ അവർ തള്ളിക്കളയുന്ന ധാർമ്മികതയുടെയും മനുഷ്യത്വത്തിന്റെയും മൂല്യങ്ങളെ പ്രതിഫലിപ്പിക്കാൻ ആജേഷ് പി.പി ക്കും മറിയാനോയ്ക്കും ബ്രൂണോയ്ക്കും സ്റ്റെഫിക്കും സാധിക്കുന്നു.
ബ്രൂണോയുടെയും സ്റ്റെഫിയുടെയും അമ്മയായി അഭിനയിച്ച സന്ധ്യ രാജേന്ദ്രൻ, ദീപക് പറമ്പോൾ, രാജേഷ് ശർമ്മ, കിരൺ പീതാംബരൻ എന്നിവരും പ്രത്യേക പ്രശംസയർഹിക്കുന്നു.
നിരവധി മലയാള സിനിമകൾ സ്ത്രീധനമെന്ന വിഷയത്തെ വ്യത്യസ്ത രീതികളിൽ ആഖ്യാനം ചെയ്തിട്ടുണ്ടെങ്കിലും, സ്ത്രീധനമോഹികളുടെ മനംമാറ്റമെന്ന സങ്കൽപ്പഭൂമികയിലല്ല പൊൻMan അവസാനിക്കുന്നത്. അതുതന്നെയാണ് ചിത്രത്തിന്റെ മൗലികതയും.
ചലച്ചിത്രത്തിന്റെ
സംവേദനകൃത്യത
പൊൻMan സംവേദനം ചെയ്യുന്ന സ്ത്രീധനം എന്ന വിഷയം കേരളീയ പരിസരത്ത് എന്നും പ്രസക്തമായിത്തന്നെ നിലകൊള്ളുന്നു. എന്നാൽ അതിനെ സമീപിക്കുമ്പോൾ കൊടുക്കുന്നവരെ നിസഹായതയുടെ പക്ഷത്തും വാങ്ങുന്നവരെ ചൂഷകപക്ഷത്തും നിർത്താതെ, ഇരുകൂട്ടരും തെറ്റുകാരാണ് എന്ന നീതിയുടെ പക്ഷത്തേക്കാണ് ചലച്ചിത്രത്തിന്റെ സഞ്ചാരം. സ്ത്രീധനം എന്ന സാമൂഹിക അനീതിയുടെ മൂലകാരണത്തെ കലാപരമായ ഒരന്വേഷണസ്വഭാവത്തോടെ കണ്ടെത്തുവാനും അവയെ വൈകാരിക കൃത്യതയോടെ ആവിഷ്കരിക്കുവാനും സംവിധായകനും തിരക്കാഥാകൃത്തും നടത്തുന്ന ശ്രമം തന്നെയാണ് പൊൻMan- നെ തിളക്കമുള്ളതാക്കുന്നത്. ഇതുവരെ മലയാള സിനിമയിൽ കാണാത്ത വ്യത്യസ്തമായ ഭാവുകത്വം പൊൻMan പുലർത്തുന്നുവെന്ന് കാണാം. ഭാഗ്യദേവതയടക്കമുള്ള നിരവധി ചിത്രങ്ങൾ സ്ത്രീധനമെന്ന വിഷയത്തെ വ്യത്യസ്തമായ രീതികളിൽ ആഖ്യാനം ചെയ്തിട്ടുണ്ടെങ്കിലും, സ്ത്രീധനമോഹികളുടെ മനംമാറ്റമെന്ന സങ്കൽപ്പഭൂമികയിലല്ല പൊൻMan അവസാനിക്കുന്നത്. അതുതന്നെയാണ് ചിത്രത്തിന്റെ മൗലികതയും.

ജീവിതത്തെ ചെറുത്തുനില്പിന്റെയും പരാജയങ്ങളുടെയും അതിജീവനത്തിന്റെയും വിജയത്തിന്റെയും ഉയർച്ചതാഴ്ചകളായിക്കാണാൻ ശ്രമിക്കുന്ന ആജേഷ് പി.പിയുടെ ഫിലോസഫിക്കൽ സമീപനം പ്രേക്ഷകരുടെ മനം കവരുന്ന ബേസിൽ എലമന്റായി മാറുന്നുവെന്ന് കാണാം. നോട്ടത്തിലും ഭാവത്തിലും ചിരിയിലും വരെ ആജേഷ് പി.പിയായി മാറുന്ന ബേസിൽ ജോസഫ്, അഭിനേതാവെന്ന നിലയിൽ നിരന്തരം ഉരസിത്തിളങ്ങുന്ന പൊൻ ‘Man’ ആയി മാറുന്നു.