നടന്റെയും പ്രേക്ഷകരുടെയും
മോഹങ്ങളുടെ ലാൽ

പൊതുസമ്മതി കഥാപാത്ര രൂപീകരണത്തേയും അതിൻ്റെ ആവിഷ്ക്കാരത്തേയും തെരഞ്ഞെടുപ്പിനെയും ഇത്രയേറെ ബാധിച്ച മറ്റൊരു നടനുണ്ടോ എന്ന് സംശയം- എതിരൻ കതിരവൻ എഴുതുന്നു.

തൊരു ചെറുപ്പക്കാരനെയും പോലെ സിനിമയിൽ കയറിപ്പറ്റാനും നിലനിൽക്കാനും മോഹിച്ചെത്തിയ ലാലിന്, കിട്ടിയ വേഷങ്ങൾ സ്വീകരിക്കുക എന്ന നിലപാടായിരുന്നു എന്നതിൽ അസ്വാഭാവികതയില്ല. എന്നാൽ പൊതുസമ്മതി, കഥാപാത്ര രൂപീകരണത്തെയും അതിൻ്റെ ആവിഷ്ക്കാരത്തെയും തെരഞ്ഞെടുപ്പിനെയും ഇത്രയേറെ ബാധിച്ച മറ്റൊരു നടനുണ്ടോ എന്ന് സംശയം. നടൻ്റേയും പ്രേക്ഷകരുടേയും മോഹങ്ങൾ സാധിച്ചെടുക്കുന്നതിനിടയ്ക്ക് സ്വന്തം ഉള്ളിൻ്റെയുള്ളിൽ തുടിയ്ക്കുന്ന കലാവിദ്യാ നിപുണത കണ്ടെടുക്കാനും ആവിഷ്ക്കരിക്കാനും മോഹൻലാൽ എന്ന മനുഷ്യൻ എത്ര ഉൽസാഹിച്ചു എന്നതും പരിശോധിക്കേണ്ടതുണ്ട്, ഇപ്പോൾ.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ വില്ലൻ വേഷത്തിലെത്തിയ സിനിമാമോഹിക്ക് പിന്നീടു കിട്ടിയ വേഷങ്ങൾ സ്വല്പം ‘പെരുമാറ്റ ദൂഷ്യ’ങ്ങളുള്ള കഥാപാത്രങ്ങളുടേതായിരുന്നു എന്നതും ഉൽക്കർഷേച്ഛുവായ ആദ്യകാല നടനെ സംബന്ധിച്ച് സ്വീകാര്യം തന്നെ. സ്വന്തം മോഹങ്ങളെ നിതാന്തം പിന്തുടരുന്ന ശീലം സൃഷ്ടിച്ചെടുത്ത നടനും വ്യക്തിയുമായി മാറ്റപ്പെടുകയായിരുന്നു, അദ്ദേഹം പിൽക്കാലത്ത്.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ വില്ലൻ വേഷത്തിലെത്തിയ സിനിമാമോഹിക്ക് പിന്നീടു കിട്ടിയ വേഷങ്ങൾ സ്വല്പം ‘പെരുമാറ്റ ദൂഷ്യ’ങ്ങളുള്ള കഥാപാത്രങ്ങളുടേതായിരുന്നു
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ വില്ലൻ വേഷത്തിലെത്തിയ സിനിമാമോഹിക്ക് പിന്നീടു കിട്ടിയ വേഷങ്ങൾ സ്വല്പം ‘പെരുമാറ്റ ദൂഷ്യ’ങ്ങളുള്ള കഥാപാത്രങ്ങളുടേതായിരുന്നു

‘ലാലേട്ടൻ’ എന്ന സർവ്വാഭിസമ്മതനും പൊതു ‘ഡാർലിങ്ങ്’ എന്ന് തോന്നപ്പെടുന്നവനുമായ ‘പെഴ്സോണ’യിൽ കയറിക്കൂടിയത് കലാസപര്യയേക്കാൾ തൻ്റെ മോഹങ്ങൾ വിളിയ്ക്കുന്ന വഴി പോയ വിശാലമനസ്കൻ്റെ പ്രകൃതം അടിയൊഴുക്ക് സൃഷ്ടിച്ചിട്ടുള്ളതിനാലാണ്. തന്നിൽ ഉൾച്ചേർന്ന കലാധിഷണയെയും ആവിഷ്ക്കാരപരതയെയും മൗലികതയെയും രചനാത്മകമായി വെളിവാക്കാനുള്ള പരിശ്രമങ്ങൾ കലാകാരരുടെ ധാർമികതയിൽ പെടുന്നതല്ലേ എന്ന ചോദ്യം എന്നും സംഗതമാണ്. പ്രേക്ഷകർ തനിക്കുവേണ്ടി സൃഷ്ടിച്ച മോഹവലയത്തിൽപ്പെട്ട്, അതിന് വശംവദരായി, നിലനിൽപ്പും ഭാവിയും അതിൻ്റെ സ്വാധീനത്താൽ മാത്രം ഉരുത്തിരിയുക എന്നത് ശുദ്ധമായ കലാവിദ്യ അരിച്ചെടുത്ത് പ്രദർശിതമാക്കുന്നതിന് വിഘാതമായി വന്നേയ്ക്കാം എന്ന് ചരിത്രം ഘോഷിയ്ക്കുന്നുണ്ട്.

കഥാപാത്ര പരിണാമവും
നടൻ്റെ പരിണാമവും

1980- കളുടെ ആദ്യ പകുതിയിൽത്തന്നെ മോഹൻലാലിനുവേണ്ടിയുള്ള കഥാപാത്ര നിർമിതിയുടെ അത്യാവശ്യഘടകങ്ങൾ ഉറപ്പിച്ചെടുക്കപ്പെട്ടിരുന്നു. പ്രതിനായക വേഷങ്ങളിലും അസ്വീകാര്യനായവൻ്റെ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്ന നടനുള്ളിലെ സ്വാരസ്യനിപുണത 1985 ആയപ്പോഴേക്കും മലയാള സിനിമാവ്യവസ്ഥ കണ്ടുപിടിച്ചുകഴിഞ്ഞിരുന്നു. പ്രിയദർശനും സത്യൻ അന്തിക്കാടുമാണ് പ്രധാനമായും ഇത് സാധ്യമാക്കിയത്. തികച്ചും ഒരു slapstick comedy ആയ പൂച്ചക്കൊരു മൂക്കുത്തിയിൽ (1984) ഇത് പരീക്ഷിക്കപ്പെട്ട് തെളിഞ്ഞുകഴിഞ്ഞിരുന്നു. ഇതേ വർഷം സത്യൻ അന്തിക്കാട് ‘കളിയിൽ അൽപം കാര്യ’ത്തിൽ കൂടി ഇത് ഉറപ്പിച്ചെടുത്തു.

പ്രതിനായക വേഷങ്ങളിലും അസ്വീകാര്യനായവൻ്റെ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്ന നടനുള്ളിലെ സ്വാരസ്യനിപുണത പ്രിയദർശനും സത്യൻ അന്തിക്കാടുമാണ് പ്രധാനമായും സാധ്യമാക്കിയത്.
പ്രതിനായക വേഷങ്ങളിലും അസ്വീകാര്യനായവൻ്റെ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്ന നടനുള്ളിലെ സ്വാരസ്യനിപുണത പ്രിയദർശനും സത്യൻ അന്തിക്കാടുമാണ് പ്രധാനമായും സാധ്യമാക്കിയത്.

1985- ൽ അരം+ അരം=കിന്നരം, പറയാനും വയ്യ പറയാതിരിക്കാനും വയ്യ, ബോയിങ്ങ് ബോയിങ്ങ് എന്നീ മൂന്ന് സിനിമകളിലൂടെ പ്രിയദർശൻ മോഹൻലാലിൻ്റെ കഥാപാത്രനിർമിതിയിലെ അടിസ്ഥാന സ്വത്വഭാവം നർമം തന്നെ എന്ന് തീരുമാനിച്ചുകഴിഞ്ഞു. 1986 -ൽ പ്രിയദർശനും (മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ഹലോ മൈ ഡിയർ റോങ്ങ് നമ്പർ) സത്യൻ അന്തിക്കാടും വഴി (സന്മനസ്സുള്ളവർക്ക് സമാധാനം, പപ്പൻ പ്രിയപ്പെട്ട പപ്പൻ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, ടി.പി. ബാലഗോപാലൻ എം എ) ഈ സ്വത്വനിർമിതി തിരിച്ചുപോക്കില്ലാത്തവണ്ണം ഉറപ്പിക്കപ്പെട്ടു. തെളിഞ്ഞ ഹാസ്യത്തിന് തിരക്കഥയും സംഭാഷണവും പുതിയ രീതിയിൽ ആവിഷ്ക്കരിക്കാൻ സമർത്ഥനായ ശ്രീനിവാസൻ ഇതോടൊപ്പം ചേർന്നതോടെ മോഹൻലാലിന്റെ കഥാപാത്ര പരിണാമവും നടൻ എന്ന ആത്മാംശത്തിൻ്റെ പരിണാമവും ഒന്നിച്ച് പൂർത്തീകരിക്കുകയായിരുന്നു.

 മോഹൻലാൽ ഓരോ വർഷവും അഭിനയിച്ച സിനിമകളുടെ ഗ്രാഫിക് ചിത്രീകരണം. / Photo:  M3DB.com
മോഹൻലാൽ ഓരോ വർഷവും അഭിനയിച്ച സിനിമകളുടെ ഗ്രാഫിക് ചിത്രീകരണം. / Photo: M3DB.com

ഇതേസമയം, വ്യവസ്ഥയോട് പൊരുതുന്ന റെബലിന്റെ പ്രതിരൂപവും ആഴത്തിൽ ഉറപ്പിച്ചെടുത്തു, തമ്പി കണ്ണന്താനത്തിൻ്റെ ‘രാജാവിൻ്റെ മകനി’ലൂടെ (1986). 1987-ൽ തമ്പി കണ്ണന്താനം ‘ഭൂമിയിലെ രാജാക്കന്മാർ’ എന്ന സിനിമയിലൂടെ ഇത് ആവർത്തിച്ചു. ഇങ്ങനെ മോഹൻലാലിൻ്റെ രണ്ട് വ്യത്യസ്ത കഥാപാത്രസ്വത്വങ്ങൾ നിശ്ചയിച്ചെടുക്കപ്പെട്ടു.

ഐ.വി. ശശിയും മോഹൻലാലിന് ഗൗരവമേറിയ കഥാപാത്രങ്ങളാണ് നൽകിയത്, 1985-ലിറങ്ങിയ ‘രംഗ’ത്തിലേതുപോലെ. പത്മരാജനാവട്ടെ, സ്വല്പം നർമം കലരുന്ന സ്വഭാവക്കാരനായ, എന്നാൽ തൻ്റേടിയായ നായകനെ അവതരിപ്പിക്കാൻ ‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ’ (1986) എന്ന സിനിമയിലൂടെ ശ്രമിച്ചു. ആദ്യം വില്ലൻ വേഷം നൽകി ആനയിച്ച ഫാസിൽ ഹാസ്യത്തിന് മോഹൻലാലിനെ ഉപയോഗിച്ചതും 1985-ലാണ്; സിനിമ: നോക്കെത്താത്ത ദൂരത്ത് കണ്ണുംനട്ട്.

അരം+ അരം=കിന്നരം, പറയാനും വയ്യ പറയാതിരിക്കാനും വയ്യ, ബോയിങ്ങ് ബോയിങ്ങ് എന്നീ മൂന്ന് സിനിമകളിലൂടെ പ്രിയദർശൻ മോഹൻലാലിൻ്റെ കഥാപാത്രനിർമിതിയിലെ അടിസ്ഥാന സ്വത്വഭാവം നർമം തന്നെ എന്ന് തീരുമാനിച്ചുകഴിഞ്ഞു
അരം+ അരം=കിന്നരം, പറയാനും വയ്യ പറയാതിരിക്കാനും വയ്യ, ബോയിങ്ങ് ബോയിങ്ങ് എന്നീ മൂന്ന് സിനിമകളിലൂടെ പ്രിയദർശൻ മോഹൻലാലിൻ്റെ കഥാപാത്രനിർമിതിയിലെ അടിസ്ഥാന സ്വത്വഭാവം നർമം തന്നെ എന്ന് തീരുമാനിച്ചുകഴിഞ്ഞു

തൊഴിലില്ലാത്ത, ജോലി തേടുന്ന അഭ്യസ്തവിദ്യൻ്റെ ധർമസങ്കടങ്ങൾ നർമത്തോടേ ആവിഷ്ക്കരിക്കപ്പെട്ടപ്പോൾ -സത്യൻ അന്തിക്കാടും പ്രിയദർശനും മോഹൻലാലിനെ ഇതിനാണ് കൂടുതൽ ഉപയോഗിച്ചത്— സ്വന്തം സ്വത്വം മോഹൻലാൽ കഥാപാത്രങ്ങളിൽ കാണപ്പെടുന്നു എന്ന തോന്നലിൽ മലയാളി ഈ നടനെയും കഥാപാത്രങ്ങളേയും അപ്പാടെ സ്വീകരിക്കുകയും പൊതുസമ്മതിയിൽ ചേർക്കുകയും ചെയ്തു. 1987-ലിറങ്ങിയ സത്യൻ അന്തിക്കാടിന്റെ നാടോടിക്കാറ്റ് ഇതിൻ്റെ പരിപൂർണ ഉദാഹരണമായിരുന്നു. നായകൻ തന്നെ നർമവും ഹാസ്യവും കൈകാര്യം ചെയ്യുന്നത് സ്വതവേ സ്വയം അപഹസിക്കപ്പെടുന്നതിൽ നർമം കാണുന്ന മലയാളി മനോഭാവത്തോട് എളുപ്പം യോജിക്കപ്പെട്ടു. എല്ലാവരുടേയും സ്നേഹവാൽസല്യപാത്രം എന്ന സങ്കൽപ്പമാതൃക സ്വശരീരത്താൽ സൃഷ്ടിച്ച്, അത് സ്ക്രീൻ ഇമേജുമായി സങ്കലിപ്പിച്ചുകൊണ്ട് തൻ്റെ ഇടം കണ്ടെത്തുന്നതിൽ മോഹൻലാൽ വിജയം നേടി. കുസൃതി സ്ഫുരിക്കുന്ന കണ്ണുകളും നർമം ഒളിപ്പിക്കാതെ ഒളിപ്പിക്കുന്ന പുഞ്ചിരിയും മറ്റ് മാനറസിങ്ങളും ഇഷ്ടതാരമാക്കി മാറ്റി, ജനഹൃദയങ്ങളിൽ ഈ നടൻ വേരുകളാഴ്ന്നിറക്കി. ഈ സ്വരൂപത്തിന് പറ്റിപ്പോകുന്ന അവമതിയും ദുരന്തവും തങ്ങൾക്ക് സഹിക്കാൻ പറ്റാത്തതാണെന്ന് സിബി മലയിൽ സംവിധാനം ചെയ്ത ‘കിരീടം’ (1989) എന്ന സിനിമയുടെ പൊതു സ്വീകൃതിയും അംഗീകാരവും തെളിയിച്ചെടുത്തു.

മോഹൻലാലിൻ്റെ നടൻ എന്ന സ്വത്വവും പ്രേക്ഷകർ അദ്ദേഹത്തിന് അംഗീകരിച്ചു കൊടുത്ത സ്വത്വവും രൂപീകരിക്കപ്പെടാൻ പ്രിയദർശനും സത്യൻ അന്തിക്കാടും മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.
മോഹൻലാലിൻ്റെ നടൻ എന്ന സ്വത്വവും പ്രേക്ഷകർ അദ്ദേഹത്തിന് അംഗീകരിച്ചു കൊടുത്ത സ്വത്വവും രൂപീകരിക്കപ്പെടാൻ പ്രിയദർശനും സത്യൻ അന്തിക്കാടും മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.

മോഹങ്ങൾ-
പരസ്പര സ്വാധീനം

സംവിധായകനും നടനും മാത്രമല്ല, പ്രേക്ഷകരും കൂടി പങ്കുചേർന്നാണ് ഈ സ്വത്വനിർമിതി സാധിച്ചെടുത്തത്. ഈ നടൻ്റെ മാനറിസങ്ങളും സംഭാഷണ വിക്ഷേപണങ്ങളും ചേഷ്ടകളും ഉൾക്കൊള്ളിച്ചാണ് വിൽപ്പനാസൂചകങ്ങൾ ഉടലെടുക്കുന്നത് എന്ന് കാണികളാണ് തീരുമാനിച്ചത്. അതുകൊണ്ട്, ഗൗരവപൂർണമായ കഥാപാത്രങ്ങൾ മോഹൻലാലിനെ ഏൽപ്പിക്കുമ്പോൾ ജോഷിയും ഐ.വി. ശശിയും സിബി മലയിലും ഫാസിലുമൊക്കെ ഇത് മനസ്സിരുത്തിയാണ് സ്ക്രിപ്റ്റ് കൈക്കൊള്ളുന്നത്. ജീവിതനിർണായകമോ സംഭ്രമജനകമോ ആയ കഥാതന്തുവാണെങ്കിൽപ്പോലും ആവശ്യത്തിന് നർമം കലർത്തി കഥാപാത്രങ്ങളെ സൃഷ്ടിച്ചു കൊണ്ടിരുന്നു. അമേരിക്കയിൽനിന്നു വരുന്ന വിദഗ്ധ സൈക്യാട്രിസ്റ്റ് ഹാസ്യാവതാരകനാകുന്നത് (മണിച്ചിത്രത്താഴ്) പ്രേക്ഷകർക്ക് പൂർണമായും വഴിമാറിക്കൊടുക്കേണ്ടതാണ് എന്ന അറിവാലാണ്. കടുത്ത ജീവിത​​ക്ലേശങ്ങളെയും വെല്ലുവിളികളെയും നേരിടാൻ പോകുന്ന കഥാപാത്രമാണെങ്കിലും സിനിമയുടെ ആദ്യം, മോഹൻലാൽ പട്ടി കടിക്കാതെ തെങ്ങിൻമുകളിൽ അള്ളിപ്പിടിച്ചിരിക്കുന്ന രംഗത്തിൽ സിനിമ തുടങ്ങേണ്ടിവരും (വരവേൽപ്പ്).

ശുദ്ധമായ ആത്മാവിഷ്ക്കാരത്തിലേക്കുള്ള ഒരു പ്രയാണമോ അനുചരണം തന്നെയോ ആണ് കലാകാരരുടെ ആവിഷ്ക്കാരപരതയുടെ നിദർശനം, പരമമായ വിജയം എന്ന അന്തിമഘട്ട പ്രാപ്തി അല്ല.

1988 ആയപ്പോഴേയ്ക്കും 140-ൽ കൂടുതൽ സിനിമകൾ അഭിനയിച്ചു തീർത്തു, ഒരു വൻ ആരാധകവൃന്ദം (fan base) രൂപപ്പെടുകയും ചെയ്തു. പ്രേക്ഷകരുടെ തെരഞ്ഞെടുപ്പുകൾ മാനിക്കേണ്ടത് അത്യാവശ്യം എന്ന രീതി നിലവിൽ വന്നു. ഉചിതമായ തിരക്കഥയും പാത്രസൃഷ്ടിയും ആഖ്യാനവും ഉണ്ടായിട്ടുകൂടി മോഹൻലാൽ കഥാപാത്രം ജീവിതത്തിൽ വെറുതെ തോറ്റു പോകുന്നത് ഈ ആരാധകവൃന്ദം സ്വീകരിച്ചില്ല (പാദമുദ്ര, കഥാപാത്രങ്ങൾ:-മാതു പണ്ടാരം, സോപ്പ് കുട്ടപ്പൻ). കുടുംബനിയമങ്ങളുടെ കാഠിന്യം ഏൽപ്പിച്ച ആഘാതത്തിൽ മാനസികനില നഷ്ടപ്പെട്ടവനെ ചിത്രീകരിച്ച ‘പവിത്ര’വും (1994) ഈ ആരാധകർക്ക് രുചിച്ചില്ല. വ്യവസ്ഥയോട് പൊരുതി മരണമോ തോൽവിയോ സംഭവിക്കുന്നത് (രാജാവിൻ്റെ മകൻ, കിരീടം) ഇതേ കൂട്ടർ ഉദാരമായി സ്വീകരിച്ചു എന്നത് മോഹൻലാൽ കഥാപാത്രങ്ങളുടെ സ്വത്വനിർമിതിയെക്കുറിച്ച് നടനും നിർമാതാക്കളും സംവിധായകരും പഠിച്ച പാഠമാണ്. മോഹൻലാലിന് ഇതിൽനിന്ന് രക്ഷപ്പെടാനും സാധിച്ചില്ല. തൻ്റെ പിൽക്കാല സിനിമാരൂപീകരണങ്ങളിൽ ഈ പാഠത്തിൻ്റെ സ്വാധീനങ്ങൾ പ്രകടമായി എന്നതാണ് സത്യം. പ്രേക്ഷകരുടെ മോഹങ്ങൾക്ക് നടൻ്റെ മോഹങ്ങൾ വശംവദമായതിൻ്റെ ദൃഷ്ടാന്തം കൂടിയാണിത്.

ജീവിതനിർണായകമോ സംഭ്രമജനകമോ ആയ കഥാതന്തുവാണെങ്കിൽപ്പോലും ആവശ്യത്തിന് നർമം കലർത്തി,​ മോഹൻലാലിനുവേണ്ടി കഥാപാത്രങ്ങളെ സൃഷ്ടിച്ചു കൊണ്ടിരുന്നു. അമേരിക്കയിൽനിന്നു വരുന്ന വിദഗ്ധ സൈക്യാട്രിസ്റ്റ് ഹാസ്യാവതാരകനാകുന്നത് (മണിച്ചിത്രത്താഴ്) ഉദാഹരണം.
ജീവിതനിർണായകമോ സംഭ്രമജനകമോ ആയ കഥാതന്തുവാണെങ്കിൽപ്പോലും ആവശ്യത്തിന് നർമം കലർത്തി,​ മോഹൻലാലിനുവേണ്ടി കഥാപാത്രങ്ങളെ സൃഷ്ടിച്ചു കൊണ്ടിരുന്നു. അമേരിക്കയിൽനിന്നു വരുന്ന വിദഗ്ധ സൈക്യാട്രിസ്റ്റ് ഹാസ്യാവതാരകനാകുന്നത് (മണിച്ചിത്രത്താഴ്) ഉദാഹരണം.

നിറങ്ങളേ പാടൂ...
ആത്മവിശ്വാസം ചോരുന്നുവോ?

ഈ സമതുലതാനിർമിതിയിലെ പാളിച്ചകൾ ചിലപ്പൊഴെങ്കിലും സിനിമകളെ പരാജയത്തിലെത്തിച്ചിട്ടുണ്ട്. കാരണം, നായകനടൻ തന്നെ ഹാസ്യത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക എന്നത് ഭാരിച്ച പണി തന്നെയാണ്. എങ്കിലും രസികത്തം കൈമുതലായ മിമിക്രി കലാകാരന്മാർ സംവിധായകരാകുമ്പോൾ (സിദ്ദിക്ക്-ലാൽ) ഗൗരവപൂർണമായ, സമൂഹരക്ഷകനായ കഥാപാത്രത്തെ അവതരിപ്പിക്കാൻ മോഹൻലാലിനെ തന്നെ കണ്ടുപിടിച്ചത് ചരിത്രം (വിയറ്റ്നാം കോളനി). സ്ഥിരം ഹാസ്യാവതരണക്കാരായ മുകേഷിനേയും മറ്റും വേണ്ടെന്നുവെച്ചാണ് സിദ്ദിക്ക്—ലാൽ ഈ തീരുമാനത്തിലെത്തിയത്. പ്രേക്ഷക മനസ്സ് കണ്ടറിഞ്ഞ സംവിധായകൻ കമൽ ഗൗരവതരമായ വേഷങ്ങൾ ഈ നടനു നൽകുന്ന പതിവിൽ നിന്നു മാറി ജനങ്ങളുടെ ഇഷ്ടതോഴനായ രസികൻ എന്ന് പ്രഖ്യാപിക്കുന്ന കഥാപാത്രത്തിലേക്ക് സ്ഥാനാന്തരണം നടത്തി (അയാൾ കഥയെഴുതുകയാണ്). സിനിമയിലെത്തി രണ്ടുമൂന്നു വർഷങ്ങൾക്കകം പൊതുസമ്മതിയാർജ്ജിച്ച നടന് ഇത് അനായാസമായിരുന്നിരിക്കണം.

രസികത്തം കൈമുതലായ മിമിക്രി കലാകാരന്മാർ സംവിധായകരാകുമ്പോൾ ഗൗരവപൂർണമായ, സമൂഹരക്ഷകനായ കഥാപാത്രത്തെ അവതരിപ്പിക്കാൻ മോഹൻലാലിനെ തന്നെ  കണ്ടുപിടിച്ചത്  ചരിത്രം (വിയറ്റ്നാം കോളനി).
രസികത്തം കൈമുതലായ മിമിക്രി കലാകാരന്മാർ സംവിധായകരാകുമ്പോൾ ഗൗരവപൂർണമായ, സമൂഹരക്ഷകനായ കഥാപാത്രത്തെ അവതരിപ്പിക്കാൻ മോഹൻലാലിനെ തന്നെ കണ്ടുപിടിച്ചത് ചരിത്രം (വിയറ്റ്നാം കോളനി).

1983-ൽ 28 സിനിമകൾ, 84-ൽ 27, 85-ൽ 25, 86-ൽ 35… അങ്ങനെ കുത്തനെ ഗ്രാഫുയർത്തിക്കൊണ്ടിരുന്ന നടന് തൻ്റെ മോഹങ്ങൾ പ്രേക്ഷക മോഹങ്ങൾക്കൊപ്പമായിരിക്കണം എന്ന നിശ്ചയദാർഢ്യം വന്നു ഭവിച്ചാൽ അദ്ഭുതപ്പെടാനില്ല. വിഷമയമായ ആൺ അഹന്തകൾ തന്നാൽ ദൃശ്യമാക്കണമെങ്കിൽ ‘ദാ ആയിക്കോളൂ’ എന്ന ഉദാരതയ്ക്ക് ന്യായീകരണവും സാദ്ധ്യമാണ്. തന്നിൽ വന്നു കയറിയ മംഗലശ്ശേരി നീലകണ്ഠന്മാരെയും പൂവള്ളിൽ ഇന്ദുചൂഡന്മാരേയും ഇറക്കിവിടാൻ തന്നിലെ നടൻ സമ്മതിച്ചിട്ടുമില്ല. അഹം, വാനപ്രസ്ഥം, അദ്വൈതം മുതലായ സിനിമകളിലെ കഥാപാത്രങ്ങൾ ഗാംഭീര്യമിയന്നവയായിരുന്നെങ്കിലും മോഹങ്ങൾ മറ്റൊരിടത്താണ് ഉറപ്പിച്ചെടുക്കപ്പെട്ടത്. സ്വശരീരത്തിൽ വന്നു ഭവിച്ച സ്ഥൂലത, സ്ത്രീകഥാപാത്രങ്ങൾ ആത്മാഭിമാനത്തിൻ്റെ ചിലങ്കകൾ ദൂരെ വലിച്ചെറിഞ്ഞ് തൻ്റെ കാൽക്കൽ വീഴുമെന്ന പ്രതിരൂപത്തിൽ മാറ്റം സംഭവിപ്പിച്ചോ എന്ന ആശങ്കയായിരിക്കണം, അപരിചിതരായ ചെറുപ്പക്കാരികൾ തൻ്റെ ശരീരത്തിൽ മുട്ടിയുരുമ്മാൻ ത്രസിക്കുന്നവരാണെന്ന മട്ടിലുള്ള രംഗങ്ങളിൽ അഭിനയിക്കാൻ താൽപ്പര്യം കാണിച്ചത് (‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന സിനിമയിലെ ആദ്യരംഗങ്ങൾ).

1988 ആയപ്പോഴേയ്ക്കും 140-ൽ കൂടുതൽ സിനിമകൾ അഭിനയിച്ചു തീർത്തു, ഒരു വൻ ആരാധകവൃന്ദം രൂപപ്പെടുകയും ചെയ്തു. പ്രേക്ഷകരുടെ തെരഞ്ഞെടുപ്പുകൾ മാനിക്കേണ്ടത് അത്യാവശ്യം എന്ന രീതി നിലവിൽ വന്നു.

പ്രേക്ഷകമോഹങ്ങളെ ഇനിയും തൃപ്തിപ്പെടുത്താനുണ്ട് എന്ന നടൻ്റെ മോഹമാണ് മിച്ചം നിൽക്കുന്നത്. അതുകൊണ്ടായിരിക്കണം അഭിനയമല്ലാത്ത മറ്റ് മേഖലകളിലും പ്രാവീണ്യം തെളിയിക്കണം എന്ന തോന്നൽ വന്നുപോകുന്നത്. ഇത് അപഹാസ്യമാകുന്നു എന്ന തിരിച്ചറിവ് മോഹൻലാലിന് വന്നുപോയിട്ടില്ല. തനിക്ക് പാടാൻ കഴിവുണ്ട് എന്ന് തെളിയിക്കാൻ നടന്ന ശ്രമങ്ങൾ, ഇത്ര അഭിനയസിദ്ധിയും പഴക്കവും തഴക്കവുമുള്ള അഭിനേതാവിന് ആവശ്യമില്ല എന്ന അറിവ് വളരെ താമസിച്ചാണ് വന്നുകയറിയത്. നേരത്തെ റെക്കോർഡ് ചെയ്ത പാട്ട് ‘ലൈവ്’ ആയി പാടുകയാണെന്ന് തെര്യപ്പെടുത്താനുള്ള ശ്രമം പാളിപ്പോയത് സൂര്യകിരീടം വീണുടയുന്നതിനു സമാനമായിരുന്നു. 2009-ൽ ടെറിറ്റോറിയൽ ആർമി ലെഫ്റ്റനൻ്റ് കേണൽ പദവി നൽകി ആദരിച്ചപ്പോൾ പട്ടാളക്കാർക്കിടയിൽ ചെന്ന് അഭ്യാസം കാണിക്കാൻ തുനിഞ്ഞതും ആത്മവിശ്വാസം ചോരുന്നതിൻ്റെ ലക്ഷണമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മോഹൻലാൽ സിനിമകൾ സംവിധാനം ചെയ്തവർ, ശതമാനക്കണക്കിൽ: പ്രിയദർശൻ= 8.7%, ഐ. വി. ശശി= 6.2%, സത്യൻ അന്തിക്കാട്= 5.3%, ശശികുമാർ = 4.8%, ജോഷി= 4.2%, സിബി മലയിൽ= 3.6%, ഫാസിൽ= 2.5%   (കടപ്പാട്: M3DB.com)
മോഹൻലാൽ സിനിമകൾ സംവിധാനം ചെയ്തവർ, ശതമാനക്കണക്കിൽ: പ്രിയദർശൻ= 8.7%, ഐ. വി. ശശി= 6.2%, സത്യൻ അന്തിക്കാട്= 5.3%, ശശികുമാർ = 4.8%, ജോഷി= 4.2%, സിബി മലയിൽ= 3.6%, ഫാസിൽ= 2.5% (കടപ്പാട്: M3DB.com)

ഒരു നടനെ സംബന്ധിച്ച്, തൻ്റെ വിധി പലപ്പോഴും തൻ്റെതന്നെ കൈകളിൽ ഒതുങ്ങുന്നതല്ല. മോഹൻലാലിൻ്റെ നടൻ എന്ന സ്വത്വവും പ്രേക്ഷകർ അദ്ദേഹത്തിന് അംഗീകരിച്ചു കൊടുത്ത സ്വത്വവും രൂപീകരിക്കപ്പെടാൻ പ്രിയദർശനും (8.7% സിനിമകൾ) സത്യൻ അന്തിക്കാടും (5.3% സിനിമകൾ) മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. ഇത് അടിയുറച്ചതോടെ നർമവും ഹാസ്യവും നടനസ്വത്വത്തിൽ സദാ ഉൾച്ചേർന്നുപോയിട്ടുണ്ട്. കാണികളുമായുള്ള ഈ ഒത്തുതീർപ്പിൽനിന്ന് പുറത്തുകടന്ന് ആന്തരികമായ നടനകലയെ പുഷ്ക്കലമാക്കാനും പുതുമകൾ ഉൾച്ചേർത്ത് ആന്തരികമായ സവിശേഷതകളും ഉൾക്കോണുകളിലെ സംഘർഷങ്ങളും വിഭ്രമാത്മകമായ വ്യാപാരങ്ങളും വിദിതമാക്കേണ്ടി വരുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ചെടുക്കാനുമുള്ള കഠിനശ്രമങ്ങൾ വിരളമായേ നടത്തിയുള്ളൂ എന്നത് ഇപ്പോൾ വ്യക്തമാണ്. അതിനു വേണ്ട എല്ലാ വിഭവങ്ങളും അദ്ദേഹത്തിൻ്റെ പക്കലുണ്ട് എന്നത് സത്യമാണ്. നടനകലയിൽ പഴക്കവും പരിചയവും വ്യുൽപ്പത്തിയും ഉദാരമായി ഉൾച്ചേർന്ന സ്വന്തം സ്വത്വത്തെ ആഴത്തിൽ പഠിച്ചെടുത്ത്, നൂതനാവിഷ്ക്കാരങ്ങൾക്ക് വശംവദനാകാൻ സ്വയം പ്രേരിപ്പിച്ച്, പ്രേക്ഷകസമക്ഷം ക്രിയാന്വിതമാക്കി, ഉള്ളിലെ നടനെ ഇനിയും സ്വതന്ത്രനാക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തല്ല. ശുദ്ധമായ ആത്മാവിഷ്ക്കാരത്തിലേക്കുള്ള ഒരു പ്രയാണമോ അനുചരണം തന്നെയോ ആണ് കലാകാരരുടെ ആവിഷ്ക്കാരപരതയുടെ നിദർശനം, പരമമായ വിജയം എന്ന അന്തിമഘട്ട പ്രാപ്തി അല്ല.


Summary: Ethiran Kathiravan writes about Mohanlal's remarkable acting career in the film industry.


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments