ഇന്ത്യൻ സിനിമാ ചരിത്രത്തിൽ മലയാളത്തിന്റെ അടയാളപ്പെടുത്തലുകൾ പലവിധത്തിലാണ്. എന്നാൽ ബോളിവുഡിന്റെ ഹൃദയമിടിപ്പറിഞ്ഞ്, അവിടുത്തെ പ്രേക്ഷകരെ ചിരിയുടെ മാലപ്പടക്കത്തിന് മുന്നിലിരുത്തിയ ഒരാളേയുള്ളൂ- അത് പ്രിയദർശൻ എന്ന മാന്ത്രികനാണ്. ആക്ഷൻ സിനിമകളുടെയും ഗൗരവമേറിയ പ്രമേയങ്ങളുടെയും പിന്നാലെ പാഞ്ഞ ബോളിവുഡിനെ 'സ്ലാപ്സ്റ്റിക്' കോമഡിയുടെ പുതിയൊരു ലോകത്തേക്ക് കൈപിടിച്ചു നടത്തിയത് ഈ മലയാളിയാണ്. മോഹൻലാലിന്റെ സിനിമയോടെ ചലച്ചിത്രരംഗത്ത് നൂറു സിനിമകൾ തികയ്ക്കുന്ന പ്രിയദർശൻ അക്ഷയ് കുമാറുമായി വീണ്ടും ഒരുമിക്കുന്ന ‘ഭൂത് ബംഗ്ളാ’ (Bhoot Bungla) പ്രമോഷന്റെ തിരക്കിലാണ്. സോഷ്യൽ മീഡിയയിൽ മീമുകളായും റീലുകളായും നിറഞ്ഞുനിൽക്കുന്ന പ്രിയദർശൻ സിനിമകൾ വെറും വിനോദമല്ല, മറിച്ച് ഇന്ത്യൻ സിനിമയിലെ ഒരു 'കൾട്ട്' പ്രതിഭാസമാണ്. ചിരിയുടെ മസാലക്കൂട്ടുമായി ഒരു തെക്കൻ കാറ്റ് ബോളിവുഡിൽ പ്രിയദർശൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ പ്രേക്ഷകരുടെ മനസ്സിലേക്ക് ഓടിയെത്തുക ഹേരാ ഫേരിയാണ്. മലയാളത്തിലെ 'റാംജിറാവു സ്പീക്കിംഗ്' എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നെങ്കിലും, ബോളിവുഡിൽ അതൊരു പുതിയ ചരിത്രം കുറിച്ചു. അക്ഷയ് കുമാർ എന്ന 'കിലാഡി'യെ ആക്ഷൻ ഹീറോ പരിവേഷത്തിൽ നിന്നും മാറ്റി ഒരു കോമഡി താരമായി പ്രതിഷ്ഠിച്ചത് പ്രിയദർശന്റെ ദീർഘവീക്ഷണമായിരുന്നു. അക്ഷയ് കുമാർ, സുനിൽ ഷെട്ടി, പരേഷ് റാവൽ എന്നിവരുടെ അവിസ്മരണീയമായ പ്രകടനം ബോളിവുഡിന് അതുവരെ പരിചിതമല്ലാത്ത ഒരു 'ബ്ലാസ്റ്റ് ഓഫ് കോമഡി' സമ്മാനിച്ചു. 'ബാബു റാവു ഗൺപത് റാവു ആപ്തെ' എന്ന കഥാപാത്രം ഇന്ന് വെറുമൊരു പേരല്ല, മറിച്ച് സോഷ്യൽ മീഡിയയിലെ മീം രാജാവാണ്.
മലയാളത്തിലെ വൈകാരികമായ രംഗങ്ങളെ ബോളിവുഡിലെ വർണ്ണാഭമായ ലോകത്തേക്ക് മാറ്റുമ്പോൾ ചിലപ്പോഴൊക്കെ ആ പഴയ 'ആത്മാവ്' നഷ്ടപ്പെടാറുണ്ടെങ്കിലും, അവിടുത്തെ പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യാനുഭവം നൽകാൻ പ്രിയദർശന് സാധിച്ചു. ബോളിവുഡിൽ ഒരു ദക്ഷിണേന്ത്യൻ സംവിധായകൻ ഇത്രയധികം സ്വാധീനം ചെലുത്തുക എന്നത് ചെറിയ കാര്യമല്ല. പ്രിയദർശൻ എന്ന 'മാന്ത്രികൻ' ബോളിവുഡിൽ വാണത് അദ്ദേഹത്തിന്റെ പ്രത്യേക ശൈലിയിലൂടെയുമാണ്. പ്രിയദർശൻ സിനിമകളുടെ വിജയ ഫോർമുലയുടെ രഹസ്യങ്ങളിൽ സ്ലാപ്സ്റ്റിക് കോമഡിയുടെ 'ടൈമിംഗ്' എടുത്തു പറയേണ്ടതാണ്. ബോളിവുഡിൽ അതുവരെ ഉണ്ടായിരുന്ന കോമഡി എന്നത് മിക്കവാറും ദ്വയാർത്ഥ പ്രയോഗങ്ങളോ അല്ലെങ്കിൽ വെറും സംഭാഷണങ്ങളോ മാത്രമായിരുന്നു. എന്നാൽ പ്രിയദർശൻ കൊണ്ടുവന്നത് സിറ്റുവേഷണൽ കോമഡിയാണ്. ഒരു ചെറിയ നുണയിൽ നിന്ന് തുടങ്ങുന്ന വലിയ കുഴപ്പങ്ങൾ (ഉദാഹരണത്തിന് ഹംഗാമ, ഗരം മസാല) പ്രേക്ഷകരെ മുൾമുനയിൽ നിർത്തി ചിരിപ്പിച്ചു. ഒരേ സമയം പല കഥാപാത്രങ്ങൾ ഒരു മുറിയിൽ പെട്ടുപോകുന്നതും അവർ തമ്മിലുള്ള ആശയക്കുഴപ്പങ്ങളും അദ്ദേഹം കൈകാര്യം ചെയ്ത രീതി അനുകരിക്കാൻ പറ്റാത്ത ഒന്നാണ്. അഭിനേതാക്കളുടെ 'പെർഫെക്റ്റ് മിക്സിംഗ്' മറ്റൊന്നാണ്. പ്രിയദർശൻ സിനിമകളിൽ ഒരു നായകൻ മാത്രമല്ല ഉണ്ടാവുക. അദ്ദേഹം ഒരു കൂട്ടം മികച്ച നടന്മാരെ ഒന്നിച്ചു കൊണ്ടുവന്നു. അക്ഷയ് കുമാർ - പരേഷ് റാവൽ - രാജ്പാൽ യാദവ്. ഈ ത്രയം ബോളിവുഡിലെ കോമഡി ഗോൾഡൻ ട്രിയോ ആയി മാറി. സീരിയസ് റോളുകൾ ചെയ്തിരുന്ന അക്ഷയ് കുമാറിനെ കോമഡി ട്രാക്കിലേക്ക് മാറ്റിയത് വലിയൊരു പരീക്ഷണമായിരുന്നു.

ഓരോ ചെറിയ വേഷത്തിനും (ഉദാഹരണത്തിന് ജോണി ലിവർ, ശക്തി കപൂർ, അസ്രാണി) കൃത്യമായ പ്രാധാന്യം നൽകി അവരെ കോമഡി രംഗങ്ങളിൽ ഉപയോഗിച്ചു. മലയാള സിനിമകളെ വെറുതെ റീമേക്ക് ചെയ്യുകയല്ല അദ്ദേഹം ചെയ്തത്. കേരളത്തിലെ ഗ്രാമീണ പശ്ചാത്തലത്തെ ഉത്തരേന്ത്യയിലെ ഗ്രാമങ്ങളായോ (ഉദാ: വിരാസത്, മലാമൽ വീക്കിലി) അല്ലെങ്കിൽ മുംബൈയിലെ തിരക്കേറിയ ജീവിതമായോ (ഹേരാ ഫേരി) അദ്ദേഹം മാറ്റിമറിച്ചു. സംഭാഷണങ്ങളിൽ അവിടുത്തെ പ്രാദേശിക ശൈലികൾ കൊണ്ടുവരാൻ പ്രിയദർശൻ പ്രത്യേകം ശ്രദ്ധിച്ചു. പ്രിയദർശൻ സിനിമകളിലെ പാട്ടുകൾ വെറുമൊരു ഇടവേളയല്ല. പാട്ടുകളുടെ ചിത്രീകരണത്തിൽ അദ്ദേഹം പുലർത്തുന്ന വർണ്ണാഭമായ ശൈലി ബോളിവുഡ് പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.
മലയാളത്തിന്റെ കഥകളും ബോളിവുഡിന്റെ തിളക്കവും
മലയാളത്തിലെ ക്ലാസിക് ഹിറ്റുകളെ ബോളിവുഡ് സംസ്‌കാരത്തിന് അനുയോജ്യമായ രീതിയിൽ മാറ്റിയെടുക്കുന്നതിൽ പ്രിയദർശൻ അസാമാന്യമായ മിടുക്ക് കാണിച്ചു. വെള്ളാനകളുടെ നാടിന്റെ റിമേക്കായ ‘ഖട്ട മീഠ’ സിനിമയിൽ മലയാളത്തിൽ കുതിരവട്ടം പപ്പു തകർപ്പൻ പ്രകടനം കാഴ്ചവെച്ച 'റോഡ് റോളർ' രംഗം ഹിന്ദിയിൽ പുനർജനിച്ചപ്പോൾ അത് വടക്കേ ഇന്ത്യയിലും ചിരിയുത്സവം സമ്മാനിച്ചു. സാധാരണക്കാരുടെ പ്രശ്‌നങ്ങളും ഉദ്യോഗസ്ഥ വൃന്ദത്തിന്റെ അഴിമതിയും കോമഡിയിൽ ചാലിച്ചപ്പോൾ അത് ജനകീയമായി. മണിച്ചിത്രത്താഴ് ‘ഭൂൽ ഭുലയ്യ’യായപ്പോൾ ഒരു സൈക്കോളജിക്കൽ ത്രില്ലറിനെ കോമഡിയും ഹൊററും കലർത്തി അവതരിപ്പിച്ചത് ബോളിവുഡിന് പുത്തൻ അനുഭവമായിരുന്നു. വിദ്യാ ബാലന്റെയും അക്ഷയ് കുമാറിന്റെയും പ്രകടനം ചിത്രത്തെ ബോക്‌സ് ഓഫീസ് ബ്ലോക്ക്ബസ്റ്ററാക്കി മാറ്റി.
ലോക്ക്ഡൗൺ കാലത്തെ ആശ്വാസം
ലോക്ക്ഡൗൺ കാലത്ത് മനുഷ്യർ വീടിനുള്ളിൽ ഒതുങ്ങിയപ്പോൾ അവർക്ക് ആശ്വാസമായത് പ്രിയദർശൻ സിനിമകളിലെ കോമഡി രംഗങ്ങളാണ്. ഇൻസ്റ്റഗ്രാം റീലുകളായും വാട്ട്സ്ആപ്പ് സ്റ്റിക്കറുകളായും ഈ രംഗങ്ങൾ വീണ്ടും ആഘോഷിക്കപ്പെട്ടു. സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിലെ വിഷമതകളെ ഹാസ്യത്തിന്റെ മനോഹരമായ നൂലിൽ കോർത്തിണക്കിയതാണ് അദ്ദേഹത്തിന്റെ സിനിമകളുടെ വിജയം. മലയാളത്തിൽ പപ്പുവും ഇന്നസെന്റും മാമുക്കോയയും ചെയ്ത അതേ മാജിക് ബോളിവുഡിൽ രാജ്പാൽ യാദവും പരേഷ് റാവലും ശക്തി കപൂറും മനോജ് ജോഷിയും ചേർന്ന് പൂർത്തിയാക്കി. ‘ഗരം മസാല’, ‘മലാമൽ വീക്കിലി’, ‘ഹൽചൽ’, ‘ദോൽ’ തുടങ്ങിയ ചിത്രങ്ങളെല്ലാം തിയേറ്ററിൽ മാത്രമല്ല, ലോക്ക്ഡൗൺ കാലത്ത് ഒടിടി പ്ലാറ്റ്ഫോമുകളിലും സോഷ്യൽ മീഡിയയിലും വൻ തരംഗമായി.

കാത്തിരിപ്പിന്റെ 'ഭൂത് ബംഗ്ല'
വർഷങ്ങൾക്ക് ശേഷം അക്ഷയ് കുമാറും പ്രിയദർശനും വീണ്ടും ഒന്നിക്കുന്ന 'ഭൂത് ബംഗ്ല' എന്ന ചിത്രത്തിനായി ബോളിവുഡ് ഒന്നടങ്കം കട്ട വെയ്റ്റിംഗിലാണ്. ഹൊറർ കോമഡി വിഭാഗത്തിൽ പെടുന്ന ഈ ചിത്രം പ്രിയദർശന്റെ പഴയകാല പ്രതാപം വീണ്ടും വെള്ളിത്തിരയിൽ എത്തിക്കുമെന്ന് ആരാധകർ വിശ്വസിക്കുന്നു. ‘ഹേരാ ഫേരി’യുടെയും ‘ഭൂൽ ഭുലയ്യ’യുടെയും ആവേശമുയർത്താൻ ഈ കൂട്ടുകെട്ടിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ബോളിവുഡിൽ മുപ്പതോളം സിനിമകൾ ചെയ്യുക എന്നത് ചെറിയ കാര്യമല്ല. പല ദക്ഷിണേന്ത്യൻ സംവിധായകരും ഹിന്ദിയിൽ പരാജയപ്പെട്ട് മടങ്ങിയപ്പോഴും, പ്രിയദർശൻ അവിടെ കിരീടം വെക്കാത്ത രാജാവായി വാണു. ചിരിയുടെ മാലപ്പടക്കം തീർക്കുന്ന അദ്ദേഹത്തിന്റെ ഓരോ സിനിമയും ജീവിതത്തിലെ ഗൗരവമേറിയ കാര്യങ്ങളെ ലഘുവായി കാണാൻ പഠിപ്പിക്കുന്നു. ബോളിവുഡിലെ ഏറ്റവും വലിയ മീം മെറ്റീരിയൽ ഇന്നും ‘ഹേരാ ഫേരി’യിലെ ബാബു റാവുവാണ്. 'യേ ബാബുറാവു കാ സ്‌റ്റൈൽ ഹേ!'എന്നു ഹിന്ദിക്കാർക്കിടയിൽ പറയാത്തവർ കുറവ്.
അന്തരിച്ച താരം ഓം പുരിയും റിതേഷ് ദേശ്മുഖും തകർത്താടിയ ‘മലാമൽ വീക്കിലി’ അപ്രതീക്ഷിത ഹിറ്റായിരുന്നു. മലയാളത്തിലെ 'മണിച്ചിത്രത്താഴ്' ഹിന്ദിയിൽ ‘ഭൂൽ ഭുലയ്യ’യായി എത്തിയപ്പോൾ അക്ഷയ് കുമാറിന്റെ ഡോക്ടർ ആദിത്യ ശ്രീവാസ്തവ എന്ന കഥാപാത്രം നിറഞ്ഞാടി. ഹൽചൽ സിനിമയിലെ 'സ്ലാപ്സ്റ്റിക്' രംഗങ്ങൾ എന്നും വൈറലാണ്.
മലയാളത്തിൽ കുതിരവട്ടം പപ്പു അനശ്വരമാക്കിയ വെള്ളാനകളുടെ നാട്ടിലെ റോഡ് റോളർ സീൻ അക്ഷയ് കുമാർ ബോളിവുഡിൽ പുനരാവിഷ്കരിച്ചപ്പോൾ ചിരിക്ക് മാറ്റു കുറഞ്ഞില്ല. റോഡ് റോളർ കേടായതിനെ തുടർന്ന് അക്ഷയ് കുമാറും രാജ്പാൽ യാദവും നടത്തുന്ന പെടാപ്പാടുകൾ ചിരിയുടെ മാലപ്പടക്കം തന്നെയാണ് സൃഷ്ടിച്ചത്. തിയേറ്ററുകളിൽ ഈ ചിത്രം ഒരു 'ആവറേജ്' പ്രകടനം മാത്രമാണ് കാഴ്ചവെച്ചത്. രാഷ്ട്രീയത്തിലെയും സിസ്റ്റത്തിലെയും അഴിമതിയെ ഹാസ്യരൂപേണ അവതരിപ്പിച്ച ഈ ചിത്രം കൾട്ട് ഹിറ്റാണ്. ഷാഹിദ് കപൂർ ഊമയായി അഭിനയിക്കുന്നതും അത് കണ്ടുപിടിക്കാൻ രാജ്പാൽ യാദവ് നടത്തുന്ന ശ്രമങ്ങളും പറയുന്ന സിനിമയാണ് ‘ചുപ് ചുപ് കെ’. പഞ്ചാബി ഹൗസിന്റെ റിമേക്കായ ചിത്രം തിയറ്ററിലും സൂപ്പർ ഹിറ്റായി.

ഒരു ഹോട്ടൽ മുറി മുഴുവൻ വെള്ളത്തിനടിയിലാകുന്നതും അവിടെ എല്ലാ താരങ്ങളും ചേർന്ന് നടത്തുന്ന ആക്ഷൻ-കോമഡി രംഗങ്ങളുമുള്ള ‘ദേ ദനാ ദൻ’ സിനിമ മാസാണ്. തിയേറ്ററുകളിൽ ചിത്രം സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കിയില്ലെങ്കിലും പിൽക്കാലത്ത് ഈ സിനിമയിലെ 'സിറ്റുവേഷണൽ കോമഡി' വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടു. പ്രത്യേകിച്ച് ഹോട്ടലിലെ ക്ലൈമാക്‌സ് രംഗങ്ങളും ജോണി ലിവർ, പരേഷ് റാവൽ എന്നിവരുടെ പ്രകടനവും മീം ഗ്രൂപ്പുകളിലെ സ്ഥിരം സാന്നിധ്യമാണ്. മലയാളത്തിലെ 'ഇൻ ഹരിഹർ നഗർ' എന്ന ചിത്രത്തെ ആസ്പദമാക്കി എടുത്ത ‘ഡോൾ’ സിനിമ റിലീസ് സമയത്ത് ബോക്‌സ് ഓഫീസിൽ പരാജയമായിരുന്നു. വലിയ താരങ്ങൾ ഇല്ലാതിരുന്നതായിരുന്നു അന്ന് തിരിച്ചടിയായത്. എന്നാൽ ഇന്ന് ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ഈ സിനിമയിലെ ഓരോ രംഗവും സൂപ്പർ ഹിറ്റാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി പോലും മത്സരങ്ങൾക്ക് മുൻപ് മനസ്സ് ശാന്തമാക്കാൻ 'ഡോൾ' കാണാറുണ്ടെന്ന് പ്രിയദർശൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
തുടക്കത്തിൽ വലിയ ഹൈപ്പ് ഇല്ലാതിരുന്ന ‘മലാമൽ വീക്കിലി’ പിന്നീട് ജനങ്ങൾക്കിടയിൽ വൻ തരംഗമായി മാറി. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഇതിലെ കോമഡി രംഗങ്ങൾ ഇന്നും ഫേസ്ബുക്കിലും വാട്‌സാപ്പിലും ട്രോളിനായി ഉപയോഗിക്കപ്പെടുന്നു. മലയാളത്തിലെ 'മന്നാർ മത്തായി സ്പീക്കിംഗ്' സിനിമയുടെ പ്ലോട്ട് കടമെടുത്ത ‘ഭാഗം ഭാഗ്’ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും കാലക്രമേണ അക്ഷയ് കുമാർ - ഗോവിന്ദ - പരേഷ് റാവൽ ത്രയത്തിന്റെ പ്രകടനം ഈ സിനിമയെ ഒരു കൾട്ട് ക്ലാസിക് ആക്കി മാറ്റി.
ഡാൻസിന് മാത്രമല്ല, കോമഡി രംഗങ്ങൾക്കും ഒരു കോറിയോഗ്രഫി ഉണ്ടെന്ന് അദ്ദേഹം തെളിയിച്ചു. കഥാപാത്രങ്ങളുടെ നടത്തം, മുഖഭാവങ്ങൾ, അവർ തമ്മിലുള്ള ക്ലാഷുകൾ എന്നിവ വളരെ കൃത്യമായി പ്ലാൻ ചെയ്തവയാണ്. ക്ലൈമാക്‌സ് രംഗങ്ങളിലെ ബഹളങ്ങൾ (ഉദാ: ദേ ദനാ ദൻ, ഹൽചൽ) ഒരു ഓർക്കസ്ട്ര പോലെയാണ് അദ്ദേഹം നിയന്ത്രിക്കുന്നത്. എല്ലാവരും ഓടുന്നതും വീഴുന്നതും ഒക്കെ ഒരു താളത്തിൽ ആയിരിക്കും.
പ്രിയദർശൻ എന്ന സംവിധായകൻ ബോളിവുഡിൽ കോമഡി സിനിമകൾ കൊണ്ട് മാത്രമല്ല, ഗൗരവമേറിയ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന മികച്ച ആക്ഷൻ-ഡ്രാമ ചിത്രങ്ങൾ കൊണ്ടും ശ്രദ്ധേയനാണ്. ‘വിരാസത്’, ‘തേസ്’, ‘ആക്രോശ്’, ‘മേരേ ബാപ് പഹ്ലെ ആപ്’, ‘ക്യോംകി’, ‘ഹംഗാമ 2’ ‘കബി ന കബി’, ‘സാത് രംഗ് കേ സപ്‌നേ’, ‘ഡോളി സജാക്കേ രഖ്‌നേ’, ‘ബില്ലു’, ‘മുസ്‌കുരാഹത്’ തുടങ്ങിയ സിനിമകളും പ്രിയദർശൻ ബോളിവുഡിലെടുത്തു.

ആക്ഷൻ സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും പ്രേക്ഷകർ എപ്പോഴും അദ്ദേഹത്തിന്റെ കോമഡി സിനിമകളിലെ 'ടൈമിംഗ്' ആണ് കൂടുതൽ ഇഷ്ടപ്പെടുന്നത്. മലയാളത്തിലെ സൂപ്പർ ഹിറ്റുകൾ ബോളിവുഡിലെടുക്കുന്ന പ്രിയദർശന്റെ ചന്ദ്രലേഖ മറ്റൊരാളാണ് ഹിന്ദിയിൽ സംവിധാനം ചെയ്തത്. ‘ഹർദിൽ ജോ പ്യാർ കരേഗ’ എന്ന സിനിമയിൽ സൽമാൻ ഖാൻ, പ്രീതി സിന്റ, റാണി മുഖർജി എന്നിവരായിരുന്നു അഭിനയിച്ചത്. ഒരു വലിയ ബജറ്റ് മ്യൂസിക്കൽ ഹിറ്റായിരുന്നു ചിത്രം.
സാധാരണക്കാരന്റെ കഥകൾ
പ്രിയദർശൻ സിനിമകളിലെ കഥാപാത്രങ്ങൾ മിക്കവാറും പാവപ്പെട്ടവരോ അല്ലെങ്കിൽ ഇടത്തരക്കാരോ ആയിരിക്കും. പണമില്ലാത്തതിന്റെ ബുദ്ധിമുട്ടുകളും പെട്ടെന്ന് പണക്കാരനാകാൻ നടത്തുന്ന ശ്രമങ്ങളും (ഹേരാ ഫേരി, മലാമൽ വീക്കിലി) സാധാരണക്കാർക്ക് പെട്ടെന്ന് കണക്റ്റ് ചെയ്യാൻ പറ്റി. ആ വേദനകളിൽ നിന്നാണ് അദ്ദേഹം ചിരി വിരിയിച്ചത്. ഈ ഘടകങ്ങളെല്ലാം ചേരുമ്പോഴാണ് ഒരു 'പ്രിയദർശൻ പടം' ജനിക്കുന്നത്. ഇന്ന് സോഷ്യൽ മീഡിയയിൽ മീമുകൾ ഹിറ്റാകാൻ കാരണവും ഈ രംഗങ്ങളിലെ സ്വാഭാവികതയാണ്. വരാനിരിക്കുന്ന ഭൂത് ബംഗ്ല'യിലും ഈ സക്സസ് ഫോർമുല അക്ഷയ് കുമാറിലൂടെ അദ്ദേഹം വീണ്ടും പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാം.
