യമ ഗിൽഗമേഷ്

നായാട്ട് ഒരു ദലിത് വിരുദ്ധ സിനിമയാണെന്ന അനുഭവം എനിക്കില്ല

ചില സിസ്റ്റമിക് ക്‌ളീഷേകൾ ഉണ്ടെന്നതൊഴിച്ചാൽ അങ്ങനെ ഒരു അനുഭവം ആ സിനിമ എനിക്ക് തന്നിട്ടില്ല. നിമിഷയുടെ കഥാപാത്രത്തിൽ നിന്നാണ് എനിക്ക് ആ സിനിമ തുടങ്ങുന്നത്.

കമൽറാം സജീവ്: മലയാള സിനിമയിലെ ഡിഫറൻറ്​ ആയ പൊലീസ് ഓഫീസറാണ് "നായാട്ടി'ൽ യമ. വളരെ നന്നായിരുന്നു അഭിനയം, അഭിനന്ദനങ്ങൾ. ഒരേസമയം പലതരം ക്രിയേറ്റീവായ ആവിഷ്‌കാരങ്ങൾ നടത്തുന്ന ആളുകൂടിയാണ് യമ. ഫിക്ഷൻ എഴുത്ത്, ഫിക്ഷനല്ലാത്ത എഴുത്ത്, നാടകാഭിനയം, സിനിമാഭിനയം, പാട്ട് തുടങ്ങി നിരവധി കാര്യങ്ങൾ ചെയ്യുന്ന ഒരാൾ. സ്ത്രീ ആവിഷ്‌കാരങ്ങളോട് സമൂഹവും ഭരണകൂടവും കുടുംബവും അതിൽത്തന്നെ സ്ത്രീകളും പുരുഷൻമാരും നടത്തിയിട്ടുള്ള പലതരം പ്രതികരണങ്ങളുടെ ചരിത്രം നമ്മുടെ മുന്നിലുണ്ട്. അത്തരം ചരിത്രത്തെക്കുറിച്ചു കൂടി ബോധ്യമുള്ള ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ വർത്തമാനകാലം, പ്രത്യേകിച്ച് കോവിഡിൽ അകപ്പെട്ട കാലം, ഒരു ആർട്ടിസ്റ്റിനുമേൽ, സ്ത്രീയായ ആർട്ടിസ്റ്റിനുമേൽ എന്തൊക്കെ തരത്തിലുള്ള പ്രതികരണങ്ങൾ നടത്തുന്നു എന്നാണ് അനുഭവം?

യമ ഗിൽഗമേഷ്: എന്നെ സംബന്ധിച്ച്​ കോവിഡിൽ അകപ്പെട്ടു എന്ന യാഥാർഥ്യം ഇനിയും ജീവിക്കേണ്ടതുണ്ടല്ലോ എന്ന ബോധ്യത്തിലേക്കാണ് എന്നെ കൊണ്ടെത്തിച്ചത്. അത് ഞാൻ ഗർഭിണി ആണ് എന്ന് മനസിലായ സാഹചര്യത്തിലാണ്. അതുവരെയും നാളയെക്കുറിച്ച് വളരെ ആകുലതകൾ വച്ച് പുലർത്തിയിരുന്ന ഒരാളല്ല ഞാൻ. മരണം എന്നത് എന്നെ ഭയപ്പെടുത്തിയിരുന്നില്ല. കല എന്നത് മറ്റു മനുഷ്യരും സമൂഹവും ഈ പ്രകൃതി തന്നെയും നമ്മളിൽ കുത്തി വച്ചിരിക്കുന്ന മരുന്നാണ്. ജീവിതത്തെ പ്രതി. മരണത്തിനെതിരെ, അതിനെ നേരിട്ടുകൊണ്ട് തന്നെ, അതിനെ സ്‌നേഹിച്ചുകൊണ്ടു കൂടിത്തന്നെ.

ഞാൻ എഴുതിക്കൊണ്ടിരിക്കുന്ന നോവലിനൊടുക്കം ഒരു ആത്മഹത്യ പ്ലാൻ ചെയ്തിരുന്നു. എന്റെ പ്ലാനുകളെ എന്നത്തേയും പോലെ ജീവിതം തകിടം മറിച്ചു. എനിക്കറിയാവുന്ന പല ആർട്ടിസ്റ്റുകളും മരണത്തിന്റെ വക്കിലോ ദുരിതത്തിന്റെ വക്കിലോ ആണെന്നു ഞാൻ കാണുന്നുണ്ട്.

ലോകമെമ്പാടും മനുഷ്യർ കൂട്ടത്തോടെ മരണത്തിനു കീഴടങ്ങുന്നതും പരസപരം ഭയപ്പെടുന്നതും അന്തരീക്ഷത്തിൽ വൈറസുകളെ തുറിച്ചു നോക്കുന്നതും ഞാൻ ചിലപ്പോഴെങ്കിലും തമാശയോടെയാണ് കണ്ടത്. ചരിത്രത്തിൽ രേഖപ്പെടുത്തിയതും അല്ലാത്തതുമായ മഹാമാരികളുടെ കൂട്ടത്തിലൊരെണ്ണത്തിൽ ഒരുപക്ഷെ ഞാനും പരമാവധി അപ്രസക്തിയോടെ അപ്രത്യക്ഷമാകാൻ പോകുന്നു എന്ന് ഞാൻ വിശ്വസിച്ചു. ചോദ്യത്തിലെ കലയെപ്പറ്റിയുള്ള പരാമർശം എന്നെ സംബന്ധിച്ച്​കോവിഡ് മനുഷ്യസമൂഹങ്ങളിൽ ഉണ്ടാക്കിയ ദുരിതങ്ങളുടെ പശ്ചാത്തലത്തിൽ തീർത്തും അപ്രസക്തമായിരുന്നു. കാരണം ഒരുകാലത്തും ജീവനല്ലാതെ മറ്റൊന്നും തന്നെ എനിക്ക് നഷ്ടപ്പെടാൻ ഉണ്ടായിരുന്നില്ല. ഞാൻ എഴുതിക്കൊണ്ടിരിക്കുന്ന നോവലിനൊടുക്കം ഒരു ആത്മഹത്യ പ്ലാൻ ചെയ്തിരുന്നു. എന്റെ പ്ലാനുകളെ എന്നത്തേയും പോലെ ജീവിതം തകിടം മറിച്ചു. എനിക്കറിയാവുന്ന പല ആർട്ടിസ്റ്റുകളും മരണത്തിന്റെ വക്കിലോ ദുരിതത്തിന്റെ വക്കിലോ ആണെന്നു ഞാൻ കാണുന്നുണ്ട്. എന്നാൽ അവരെ അലട്ടുന്ന ഒന്നും പലപ്പോഴും എന്നെ അലട്ടിയിരുന്നില്ല. ഒരു തെരുവുനായയുടെ ക്ഷമ ഭക്ഷണം തേടുന്നതിൽ പോലും എനിക്കുണ്ടായിരുന്നു. പലപ്പോഴും ഞാൻ ഒന്നും കണ്ടെത്തിയില്ല.

വിപിൻ വിജയ് സംവിധാനം ചെയ്ത 'ചിത്രസൂത്രം' എന്ന സിനിമയിൽ യമ

കലാപഠനം കഴിഞ്ഞ് വളരെ കുറച്ച് വർക്കുകൾ മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളത്. പലരും ഞാൻ ഒരു നടിയാണെന്നത് തന്നെ മറന്നുപോയിരുന്നു. ഞാൻ ചെയ്യുന്ന കല എങ്ങനെയായിരിക്കണം, എന്തായിരിക്കണം എന്നതിനെക്കുറിച്ചുള്ള ചിന്തകൾ പലപ്പോഴും എന്നെ എന്തെങ്കിലും ചെയ്തു തുടങ്ങുന്നതിൽ നിന്നുതന്നെ മാറ്റി നിർത്തി. അന്തരീക്ഷത്തിൽ കാറ്റുകൾ പലയിടത്തു നിന്നായി വീശിയപ്പോൾ ഞാനതിന്റെ സ്വതന്ത്ര്യത്തെക്കുറിച്ചോർത്ത് അമർഷം കൊണ്ടു. എങ്ങനെ സാധിക്കുന്നു, തോന്നിയ ഇടത്തു നിന്ന് വീശാൻ?

തിയേറ്റർ പഠനകാലത്ത് ഞാൻ ഞാൻ കൂടുതലും സംവദിച്ചിരുന്നതും പ്രവർത്തിച്ചിരുന്നതും ഫെമിനിസ്റ്റ് കലാകാരികളോടായായിരുന്നു. പിന്നീട് ആ ലോകത്തു നിന്ന് തിയേറ്റർ ആന്ത്രോപോളജി എന്ന കൂടുതൽ വിശാലമായ സ്ഥലത്തേക്ക് ശ്രദ്ധ മാറി. അങ്ങനെയാണ് മരണം, ഒരു നടന്റെയോ നടിയുടെയോ ശരീരത്തിൽ കയറിക്കൂടുന്നതിനെപ്പറ്റി ഞാൻ ചിന്തിച്ചു തുടങ്ങുന്നത്. ഒരു sexual/ asexual body യിൽ നിന്ന് ശ്വാസം നിലയ്ക്കാൻ പാകത്തിന് തുടിച്ചുകൊണ്ടിരിക്കുന്ന ശരീരം മാത്രമായി ഒരു നടി എന്ന നിലയിൽ എന്റെ നിലനിൽപ്പ്. ഏതു ചലനത്തിന് ശേഷവും ഏതു ഡയലോഗിന് ശേഷവും മലച്ചുവീഴാൻ പാകത്തിന് ഞാൻ കുറെമുന്നേ വരെ ഒരുക്കമായിരുന്നു. അതൊരു സൗകര്യം ആയിരുന്നെന്നും, ജീവിതത്തിന്റെ ഏറ്റവും തുച്ഛമായ നിലനിൽപ്പിലേക്ക് എന്നെ ഒതുക്കാൻ പാകത്തിന് മറ്റു യാഥാർഥ്യങ്ങൾ ഉണ്ടെന്നും മറ്റൊരു ജീവൻ എന്നെ ഇപ്പോൾ ഓർമപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ജാതിമത ഭേദമന്യേ അപരിചിതരും ചിരപരിചിതരുമായ മനുഷ്യർ മരണത്തിനു കീഴടങ്ങുമ്പോഴും വേനൽമഴയിൽ ഇണയെത്തേടി ഇറങ്ങിപ്പോയി തിരികെ വരാൻ വൈകുന്ന പെൺപൂച്ചയെ ഓർത്ത് ഞാൻ നിറവയറോടെ സങ്കടപ്പെട്ടിരിക്കുന്നു. അന്നനാളിയും ശ്വാസകോശവും ചവിട്ടിയുഴിയുന്ന കുഞ്ഞിക്കാലുകൾ എന്റെ ശ്വാസം മുട്ടിക്കുമ്പോൾ ആശുപത്രിക്കിടക്കകളിലും അനാഥത്വത്തിലും പിടഞ്ഞുമരിക്കുന്ന മനുഷ്യരുടെ ബന്ധുക്കളുടെ നിരാശ്രയത്വം എന്നെയിപ്പോൾ ബാധിക്കുന്നതായി ഞാൻ തിരിച്ചറിയുന്നു. ജിവാന്നി ബൊക്കാച്ചോയെ (Giovanni Boccaccio) പോലെ കഥകൾ എഴുതാൻ കറുത്ത മരണങ്ങളുടെ ഈ അവസ്ഥ എന്നെ പ്രചോദിപ്പിക്കുന്നില്ല. ആണുങ്ങൾ ഭരിക്കുന്ന ഈ രാജ്യത്തിലെ ഭരണാഭാസ ഉത്സവങ്ങൾ ടി.വിയിലൂടെയും സോഷ്യൽ മീഡിയയിലൂടെയും കണ്ണിൽ ഉറക്കം കുത്തുന്നതുവരെയും നിസംഗതയോടെ കണ്ടുകൊണ്ടിരിക്കുന്ന ഒരു ഗർഭിണി മാത്രമാണ് ഞാൻ ഇപ്പോൾ. എവിടെയൊക്കെയോ എരിയുന്ന ചിതകളുടെ മാംസപ്പുക ഞാൻ ഇരിക്കുന്നിടം വന്നു മൂടിയില്ല എന്നത് ഒരദ്ഭുതത്തോടെ ചിന്തിച്ച് ചിലപ്പോഴെങ്കിലും ഞാൻ ഉറക്കത്തിലേക്കു കൂപ്പുകുത്തുന്നു.

രാഷ്ട്രീയശരിയേക്കാളും ഞാൻ ചെയ്യുന്ന ആവിഷ്‌കരിക്കുന്ന കഥാപാത്രങ്ങളുടെ നിലയാണ് എന്നെ ബാധിക്കാറുള്ളത്. ബ്ലാക്ക് ആൻഡ് വൈറ്റ് നിലപാടുകൾ ജീവിതത്തിൽ എടുക്കേണ്ടി വരുന്നുണ്ടെങ്കിലും കലയിൽ കാര്യങ്ങളെ കുറച്ചുകൂടി വലിയ കാൻവാസിൽ വീക്ഷിക്കേണ്ടതിന്റെ ആവശ്യം ഉണ്ട്

കലയിലെ രാഷ്ട്രീയശരി എന്നത് മലയാളത്തിൽ അടുത്ത കാലത്ത് ചർച്ചയിലേക്ക് വന്ന വിഷയമാണ്. കാലത്തിനും സാമൂഹിക കാലാവസ്ഥയ്ക്കും ചരിത്രബോധത്തിനും ലിംഗബോധത്തിനും അനുസരിച്ച് രൂപപ്പെടുന്നതാണ് രാഷ്ടീയ ശരിയെക്കുറിച്ചുള്ള ചിന്തകൾ. ഇടപെടുന്ന ആവിഷ്‌കാര മാധ്യമങ്ങളുടെ വ്യത്യസ്തതയനുസരിച്ച് രാഷ്ട്രീയ ശരിയുടെ കർതൃത്വവും വ്യത്യാസപ്പെട്ടിരിക്കും. എഴുത്തുകാർ കൃതികളിൽ രാഷ്ട്രീയശരി പുലർത്തണമെന്ന് പറയാൻ പറ്റുമ്പോഴും അഭിനേതാക്കൾ (സിനിമയിലോ നാടകത്തിലോ) രാഷ്ട്രീയശരി പുലർത്തണമെന്ന് നിഷ്‌കർഷിക്കുക പ്രയാസമായിരിക്കും, അല്ലേ ? ഉദാഹരണത്തിന് "ബിരിയാണി'യുടെ പല വിമർശനങ്ങളിൽ കനി ഇത്തരമൊരു റോൾ ഏറ്റെടുക്കരുതായിരുന്നു എന്ന് വാദിക്കപ്പെടുന്നുണ്ട്. മലയാള സിനിമയിലെ ഉജ്ജ്വലമായ പെർഫോമെൻസുകളിൽ ഒന്നായാണ് "ബിരിയാണി'യിലെ കനിയെ എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. കലാമാധ്യമങ്ങളുടെ രാഷ്ട്രീയ ശരികളെ ഒരു ഓതർ എന്ന നിലയിലും പെർഫോമിംഗ് ആർട്ടിസ്റ്റ് എന്ന നിലയിലും എങ്ങനെയാണ് യമ ഉൾക്കൊണ്ടിട്ടുള്ളത്, ആവിഷ്‌കരിക്കുന്നത്?

ഒരു എഴുത്തുകാരി എന്ന നിലയിലും പെർഫോമൻസ് ആർട്ടിസ്റ്റ് എന്ന നിലയിലും രാഷ്ട്രീയശരികളുടെ പുറകിൽ അധികം ഓടുന്ന ഒരാളല്ല ഞാൻ. കഴിയുന്നിടത്തോളം സമൂഹത്തെ ബാധിക്കുന്ന എല്ലാത്തരം വിഷയങ്ങളെക്കുറിച്ചും വായിക്കാൻ ശ്രദ്ധിക്കാറുണ്ട്. എക്‌സ്‌പെർട്ടുകളുടെ വിശകലനങ്ങൾ കേൾക്കാനും ശ്രമിക്കുന്നുണ്ട്. ചെറുപ്പം മുതലേ ഞാൻ പഠിച്ചതോ ശീലിച്ചതോ ആയ കാര്യങ്ങളെ പലതിനെയും മറ്റു മനുഷ്യരുടെ ഇടപെടലുകളും കണ്ടെത്തലുകളും തകിടം മറിച്ചിട്ടുണ്ട്. ഓരോ ദിവസവും നവീകരിക്കപ്പെടുന്ന മനസുമായിരിക്കാൻ തയ്യാറാണ് എന്നത് മാത്രമാണ് ഞാൻ എടുത്തിട്ടുള്ള തീരുമാനം. അങ്ങനെയിരിക്കുന്ന ഞാൻ എഴുതുകയോ മറ്റെന്തെങ്കിലും കലാപ്രവർത്തനത്തിൽ ഏർപ്പെടുകയോ ചെയ്യുമ്പോൾ അതിൽ എന്റെ തീരുമാനങ്ങളുടെ സ്വാഭാവികമായ പ്രതിഫലനം ഉണ്ടാകും എന്നുമാത്രമേ ഞാൻ പ്രതീക്ഷിക്കുന്നുള്ളൂ. അതല്ലാതെ സമൂഹത്തിൽ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്ന കാര്യങ്ങൾ, അതാണല്ലോ ശരി എന്ന ബോധ്യത്തോടെ ഞാൻ ഒന്നും ചെയ്യാറില്ല. ഒരുപാട് ഉപദ്രവിച്ച വില്ലനോട് മരണാവസ്ഥയിൽ നായകനോ നായികയ്ക്കോ അനുകമ്പ തോന്നിയാൽ എന്ത് ചെയ്യും? ജീവിതത്തിൽ എനിക്ക് പലരോടും എനിക്കങ്ങനെ ആകേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതെ സന്ദർഭം ഞാൻ കഥയിലോ കലയിലോ എഴുതുമ്പോൾ അതല്ലല്ലോ വേണ്ടിയിരുന്നത് എന്ന കുറ്റബോധത്തോടെ മറ്റു തരത്തിൽ ഞാൻ എഴുതാറും ചെയ്യാറും ഒക്കെ ഉണ്ട്. എനിക്ക് കല ജീവിതത്തിന്റെ പരിച്ഛേദം എന്നതിനേക്കാൾ ജീവിതത്തെ തകിടം മറിക്കുന്ന ഒന്നാണ്. ജീവിതത്തിലെ ദുരിതങ്ങളും കുറ്റബോധങ്ങളും നിരാശ്രയത്വവും ഒക്കെ ഞാൻ എഴുത്തിലൂടെയോ കലയിലൂടെയോ ഒക്കെ മറികടക്കാം എന്ന് വ്യാമോഹിക്കുന്നു, അല്ലാതെ അവയെ ആവിഷ്‌ക്കരിക്കാം എന്ന ആഗ്രഹം എനിക്കില്ല.

'നായാട്ട്' സിനിമയിൽ യമ

പറഞ്ഞു വന്നത് രാഷ്ട്രീയശരിയുടെ കാര്യമാണ്. രാഷ്ട്രീയശരിയേക്കാളും ഞാൻ ചെയ്യുന്ന ആവിഷ്‌കരിക്കുന്ന കഥാപാത്രങ്ങളുടെ നിലയാണ് എന്നെ ബാധിക്കാറുള്ളത്. ബ്ലാക്ക് ആൻഡ് വൈറ്റ് നിലപാടുകൾ ജീവിതത്തിൽ എടുക്കേണ്ടി വരുന്നുണ്ടെങ്കിലും (ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ) കലയിൽ കാര്യങ്ങളെ കുറച്ചുകൂടി വലിയ കാൻവാസിൽ വീക്ഷിക്കേണ്ടതിന്റെ ആവശ്യം ഉണ്ട് എന്നുതന്നെയാണ് ഞാൻ കരുതുന്നത്. ഒരു രാഷ്ട്രീയശരി മനസിലാക്കാൻ കല ഉപഭോഗം ചെയ്യപ്പെടുന്ന അവസ്ഥ അരോചകമാണ്. പ്രൊപോഗണ്ട വർക്കുകളുടെ കാര്യമല്ല ഞാൻ പറയുന്നത്. രാഷ്ട്രീയപാർട്ടികളും അവരോട് ചായ്‌വുള്ളവരും ഒക്കെ അമ്മാതിരി എഴുത്തുകളും കലാവിഷ്‌കാരങ്ങളും ചെയ്യാറുണ്ട്. അങ്ങനെയുള്ള വർക്കുകളിൽ കൃത്യമായ ചായ്‌വുള്ളതുകൊണ്ട് സംവാദത്തിനുമപ്പുറം വേണ്ടവർക്ക് അവയെ വാഴ്ത്തിപ്പാടുകയോ നിരാകരിക്കുകയോ ചെയ്യാം. വാഴ്​ത്തലുകൾക്കും ഇകഴ്​ത്തലുകൾക്കും അപ്പുറം സംവാദത്തിനും കല്ലെറിയലുകൾക്കു വിധേയമാകുന്നതും രാഷ്ട്രീയപ്രവർത്തനമാണ്. പ്രത്യക്ഷ രാഷ്ട്രീയം പറയാത്ത ആർട്ട് വർക്കുകൾക്കും അങ്ങനെ കല്ലെറിയലുകൾ കൊള്ളേണ്ടി വന്നിട്ടുണ്ട്.
സ്റ്റാലിന്റെ റഷ്യയിൽ ഫോർമലിസം പ്രാക്ടീസ് ചെയ്തിരുന്ന നാടകപ്രവർത്തകനായ മേയർഹോൾഡിനെ ഭരണകൂടം കസ്റ്റഡിയിലെടുത്ത് അതിക്രൂരമായ പീഡനപരമ്പരകൾക്കു ശേഷം വെടിവച്ചു കൊല്ലുകയാണുണ്ടായത്. അയാൾ ചെയ്ത കുറ്റം, ഭരണകൂടത്തിനും മീഡിയോക്കർ സമൂഹത്തിനും അഭിമതമായ ഉന്നതാദർശ സ്വഭാവമുള്ള സോഷ്യലിസ്റ്റ് റിയലിസത്തിൽ അല്ല അയാൾ കല പ്രാക്ടീസ് ചെയ്തിരുന്നത് എന്നതാണ്. ഭരണകൂടത്തിനെതിരായി പറയുന്നതുപോലെ തന്നെ പൊതുസമ്മിതിയുള്ള കാര്യങ്ങൾക്കും മൂല്യങ്ങൾക്കും വിധേയരായി പ്രവർത്തിക്കാത്തത് കാരണവും ആർട്ടിസ്റ്റുകളെ സമൂഹം കല്ലെറിയാറുണ്ട്. ‘ബിരിയാണി’ സിനിമയുടെ കാര്യത്തിൽ, (ഞാൻ സിനിമ കണ്ടിട്ടില്ല) കനി ഒരു റോൾ ചെയ്യണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കേണ്ടത് നാട്ടുകാരല്ല. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ അവർക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. എങ്ങനെ അഭിനയിക്കണം എന്ന കാര്യത്തിലും. ഒരു ആർട്ടിസ്റ്റിന്റെ ഇമേജ് എന്താവണം എന്നത് തീരുമാനിക്കേണ്ടത് നാട്ടുകാരല്ല.

‘നായാട്ട്’ സിനിമ ഇറങ്ങിയതിന്റെ അടുത്ത ദിവസം തന്നെ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന്​ പലപ്പോഴായി ചെയ്തിട്ടുള്ള ഡെയ്‌ലി ആക്ടിവിറ്റിയുടെ ഭാഗമായുള്ള വീഡിയോകൾ എടുത്ത് എഡിറ്റ് ചെയ്ത് കുറെ വിദ്വാന്മാർ അവരുടെ ചാനലുകളിൽ അശ്‌ളീല പരാമർശത്തോടെ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്.

പക്ഷെ വിഷ്വൽ മീഡിയയുടെ കാര്യത്തിൽ ആൾക്കാർ അതിനെ വായിക്കുന്ന രീതിയൊക്കെ പലപ്പോഴും വളരെ കോംപ്ലക്‌സ് ആയാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത് അങ്ങനെ ആവാനേ തരമുള്ളു താനും. ഖജൂരാവോ അമ്പലത്തിൽ ഇത്രയധികം നഗ്‌നശില്പങ്ങൾ എന്തിനാണ് എന്ന് ഞാൻ ചിന്തിച്ചുപോയിട്ടുണ്ട്. അത് വെറും കലാരൂപങ്ങൾ മാത്രമായി കൊത്തിവച്ചിരിക്കുന്നതാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല. വായന പലരീതിയിൽ ആകാം. അതിങ്ങനെയെ ആകാവൂ എന്ന് നമുക്ക് ശഠിക്കാൻ കഴിയില്ല. ലോകപ്രശസ്തങ്ങളായ പല സിനിമകളിലെയും വാഴ്​ത്തപ്പെട്ട സീനുകൾ പോലും യൂട്യൂബിലോ പോൺ സൈറ്റുകളിലോ അശ്ളീല പരാമർശത്തോടെ നമുക്ക് കാണാൻ കഴിയും. context ൽ നിന്ന്​ അടർത്തിയെടുത്തിയാൽ നമ്മുടെയൊക്കെ ജീവിതങ്ങൾ തന്നെ അശ്ലീലമാണ്. ചൂടുസമയത്ത് ശരീരം പൊതിഞ്ഞു നടക്കുന്ന മനുഷ്യരെക്കാളും അശ്ലീലം മറ്റെന്താണുള്ളത്? ഈയിടെ ‘നായാട്ട്’ സിനിമ ഇറങ്ങിയതിന്റെ അടുത്ത ദിവസം തന്നെ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന്​പലപ്പോഴായി ചെയ്തിട്ടുള്ള ഡെയ്‌ലി ആക്ടിവിറ്റിയുടെ ഭാഗമായുള്ള വീഡിയോകൾ എടുത്ത് എഡിറ്റ് ചെയ്ത് കുറെ വിദ്വാന്മാർ അവരുടെ ചാനലുകളിൽ അശ്‌ളീല പരാമർശത്തോടെ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. ടൈറ്റിൽ വായിച്ചിട്ട് വീഡിയോയിൽ ഒന്നുമില്ലെങ്കിലും ആൾക്കാർക്ക് അതിൽ അശ്ലീലം കാണാൻ പറ്റും. ഒരു വസ്തുവിനെയോ പ്രവൃത്തിയെയോ അതല്ലാതാക്കുന്ന പ്രക്രിയ ആണത്. അതുകൊണ്ടാണ് വിഷ്വൽ മീഡിയയുടെ റീഡിങ് കോംപ്ലെക്‌സ് ആണ് എന്ന് ഞാൻ പറഞ്ഞത്. പ്രത്യേകിച്ച് സ്ത്രീകളുടെ റെപ്രസന്റേഷന്റെ കാര്യത്തിൽ. എത്ര വല്യ ഉദാത്തകല ചെയ്യുന്നയാളാണെങ്കിലും പെണ്ണാണെന്ന് കണ്ടാൽ ഭോഗിക്കാനുള്ള ശരീരം മാത്രമാക്കിക്കാണാനും കാണിക്കാനും ഉള്ള ആണുങ്ങളുടെ കൂട്ടങ്ങൾ ഇവിടെയുണ്ട്.

'ഖസാക്കിന്റെ ഇതിഹാസം' നാടകത്തിൽ മെെമൂനയായി യമ

ആർട്ട് വർക്കുകൾ എവിടെ കാണിക്കുന്നു എന്നതും വായനയെ ബാധിക്കും. ആസ്വാദകർ എന്ന് പറയുന്നതിന്റെ അർത്ഥതലം ഇപ്പോൾ മാറിപ്പോയിരിക്കുന്നു. ഒരു പ്രത്യേക ആർട്ട്‌വർക്കിന്റെ ഭാഷ പരിചയം ഉള്ളവർ അതിനെ ആ നിലയ്ക്ക് വായിക്കാൻ ശ്രമിക്കും. അല്ലാത്തവരിൽ നിന്നും ആ നിലവാരത്തിൽ സംവാദം പ്രതീക്ഷിക്കുന്നത് തന്നെ മണ്ടത്തരം അല്ലെ? ബോഡി പെയിൻറിങ് വീഡിയോ ഒഴിച്ച് രഹ്​ന ഫാത്തിമയുടെ വീഡിയോകൾ പലതും ആൺനോട്ടങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒന്നായിട്ട് തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവരെ ഏറ്റവും വേട്ടയാടിയത് എന്നാൽ ആ ബോഡി പെയിൻറിങ് വീഡിയോ ആണു താനും. അതിലെ സ്വാഭാവികത ആണ് ഇവിടത്തെ സദാചാരക്കാരെ പ്രകോപിപ്പിച്ചത്. പെണ്ണുങ്ങളുടെ ശരീരം തങ്ങളുടെ കാഴ്ചയ്ക്ക് എങ്ങനെ വിധേയമായിരിക്കണം എന്നതിനെക്കുറിച്ച് ആണുങ്ങൾക്കും അവരുടെ കാഴ്ചപ്പാട് പിന്തുടരുന്ന പെണ്ണുങ്ങൾക്കും നല്ല ധാരണയുണ്ട്. അതിനെ മറികടക്കുന്ന എന്തിനെയും അവർ പ്രശ്‌നവൽക്കരിക്കും. അപ്പോൾ എല്ലാവർക്കും പൊളിറ്റിക്‌സ് ഉണ്ടെന്നിരിക്കെ ആരുടെ പൊളിറ്റിക്‌സിന്റെ ശരിയാണ് നമ്മൾ കലയിൽ തേടുന്നത്? ഓരോരുത്തരും അവരുടേത് എന്ന് പറയേണ്ടി വരും. ഇത് കല ചെയ്യുന്നവർക്ക് ബാധ്യത തന്നെയാണ്.

‘നായാട്ട്’ ദളിത് വിരുദ്ധ സിനിമയാണെന്ന പരാമർശങ്ങൾ ഞാൻ ഒരുപാടിടത്ത് കണ്ടു. ചില സിസ്റ്റമിക് ക്‌ളീഷേകൾ ഉണ്ടെന്നതൊഴിച്ചാൽ അങ്ങനെ ഒരു അനുഭവം ആ സിനിമ എനിക്ക് തന്നിട്ടില്ല.

ഗാലറിയിൽ ഒരു ചിത്രമോ ആർട്ട് വർക്കോ പ്രദർശിപ്പിക്കുമ്പോൾ അതിലേക്കുള്ള പ്രകാശവിന്യാസത്തിൽ ആർട്ടിസ്റ്റ് പ്രത്യേക നിഷ്‌കർഷ പുലർത്താറുണ്ട്. അതെങ്ങനെ കാണപ്പെടണം എന്നതിനെക്കുറിച്ച് അവർക്ക് ധാരണയുണ്ട്. എന്നുപറഞ്ഞാൽ അതെങ്ങനെയെങ്കിലും കണ്ടാൽ പോരാ. നാടകത്തിൽ തന്നെ പ്രദർശനത്തിന് പല തരത്തിലുള്ള സങ്കേതങ്ങൾ പിന്തുടരാറുണ്ട്. അത് ആ കലാരൂപം എങ്ങനെ ആസ്വദിക്കപ്പെടണം എന്നതിലേക്കുള്ള കണക്കുകൂട്ടൽ ആണ്. എന്നുപറയുമ്പോൾ ഒരു പ്രത്യേക ആക്ഷനോ സീനോ ഇങ്ങനെ തന്നെ വായിക്കപ്പെടണം എന്ന നിർബന്ധം. രൂപപരമായ ഇത്തരം കാര്യത്തിൽ പാലിക്കുന്ന ഇത്തരം നിഷ്‌കർഷ പലപ്പോഴും വിഷ്വൽ മീഡിയയിൽ പാളിപ്പോകുന്നതായാണ് കാണാറുള്ളത്. പ്രത്യേകിച്ചും അത് സോഷ്യൽ റിയലിസം ഡീൽ ചെയ്യുന്ന സമയത്ത്. ‘നായാട്ട്’ ദളിത് വിരുദ്ധ സിനിമയാണെന്ന പരാമർശങ്ങൾ ഞാൻ ഒരുപാടിടത്ത് കണ്ടു. ചില സിസ്റ്റമിക് ക്‌ളീഷേകൾ ഉണ്ടെന്നതൊഴിച്ചാൽ അങ്ങനെ ഒരു അനുഭവം ആ സിനിമ എനിക്ക് തന്നിട്ടില്ല. നിമിഷയുടെ കഥാപാത്രത്തിൽ നിന്നാണ് എനിക്ക് ആ സിനിമ തുടങ്ങുന്നത്. അതൊരു പെണ്ണിന്റെ പ്രശ്‌നത്തിൽ നിന്നാണ് തുടങ്ങുന്നത്. അതിനു പുറത്തുള്ള എല്ലാ സിസ്റ്റവും എന്നെ സംബന്ധിച്ച്​ആണുങ്ങളുടേതാണ്. അത് സമുദായം ആണെങ്കിലും സ്റ്റേറ്റ് ആണെങ്കിലും. എന്റെ കഥാപാത്രം പോലും ആണുങ്ങളുടെ യുക്തികൾ കെട്ടിപ്പടുത്ത സിസ്റ്റത്തിനകത്തുള്ള സ്ത്രീയായ ഒരു ഓഫീസറുടെ നിസ്സഹായതയാണ്. അവർ സിസ്റ്റത്തിന്റെ പല കള്ളക്കളികൾക്കും വിധേയ ആയും നിൽക്കുന്നുണ്ട്. ആ കഥാപാത്രം വിജയശ്രീലാളിതയായി ഈ സിസ്റ്റത്തെ പരിഷ്‌കരിക്കുന്നതു കാണിച്ചാൽ പൊളിറ്റിക്കളി കറക്ട് ആയ ഒരു കഥാപാത്രം ആകുമോ എന്റേത്? അതുകൊണ്ട് ആരാണ് തൃപ്തിപ്പെടുന്നത്? ക്രൂരതയുടെയും സ്വാർത്ഥതയുടെയും പര്യായമായി മാറാവുന്ന ഒരു സ്ത്രീയുടെ ഒരു റോൾ അഭിനയിക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്. അതൊരു സൃഷ്ടിയായി കാണാൻ കഴിയാത്ത സമൂഹം കല്ലെറിയട്ടെ എന്നെ എനിക്ക് പറയാനാവൂ. ▮


കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

യമ

എഴുത്തുകാരി, നടി. തിയേറ്റർ രംഗത്ത് ശ്രദ്ധേയ. ഒരു വായനശാലാ വിപ്ലവം, പാലം കടക്കുമ്പോൾ പെണ്ണുങ്ങൾ മാത്രം കാണുന്നത്എന്നീ കഥാസമാഹാരങ്ങളും, പിപീലികഎന്ന നോവലും കൃതികളാണ്.

Comments