ഉദയനാണ് താരത്തിലെ സലീം കുമാറിന്റെ വളരെ പ്രശസ്തമായ ഒരു മീം ഉണ്ട്. താൻ ഉൾപ്പെടുന്ന സീൻ സ്‌ക്രീനിൽ തെളിയുന്നതോടെ സീറ്റിൽ അല്പം ഉറച്ചിരുന്നു, ചുറ്റും ഒന്ന് നോക്കി സ്വയം അഭിമാനിക്കുന്ന റഫീഖ്…
'തുടരും' എന്ന സിനിമയിലൂടെ, തരുൺ മൂർത്തി നമുക്ക് വച്ചുനീട്ടുന്നത് അതുപോലൊരു അവസരമാണ്…
ആറാട്ടും ബാറോസും മോൺസ്റ്ററും ഒക്കെ സഹിച്ച ഒരു ശരാശരി സിനിമാപ്രേമിക്ക് തലയുയർത്തി കണ്ണു നിറച്ച് ‘കണ്ടെടാ ഞാൻ എന്റെ ലാലേട്ടനെ’ എന്ന് കൈകാലുകളിൽ ആവേശം പെരുപ്പിച്ച് തിയേറ്റർ വിടാനുള്ളതുണ്ട്, 'തുടരും'.
എമ്പുരാന്റെ ഓളത്തിൽ മുങ്ങിപ്പോയ ഒരു സിനിമ. ഡൈ ഹാർഡ് മോഹൻലാൽ ഫാൻസിനു പോലും വലിയ പ്രതീക്ഷയൊന്നുമില്ല. ടിക്കറ്റ് ബുക്കിങ് ഓപ്പണായി കഴിഞ്ഞും വലിയ ആളും ആരവവുമില്ല ..! ഇതായിരുന്നു ഇന്നലെ രാവിലെ വരെ 'തുടരും'.

(ഇനി അങ്ങനെ ആവില്ലെങ്കിലും) ഇങ്ങനെ തികച്ചും സമാധാനപരമായി, പ്രതീക്ഷകളുടെ അമിത ഭാരമില്ലാതെ ഒരു മോഹൻലാൽ പടം വന്നിട്ട് കാലം എത്രയായി?.
മലയാളം ഇൻഡസ്ട്രിയെ തന്നെ താങ്ങിനിർത്തുന്ന ആ ചരിഞ്ഞ തോളിൽ അറിഞ്ഞോ അറിയാതെയോ ഞാനും നീയും ഒക്കെക്കൂടി കയറ്റിവച്ച ഒന്നു കൂടിയുണ്ട്, ആരാധന കലർന്ന സ്‌നേഹത്തിന്റെ ബാക്കിപത്രമായ നമ്മുടെ അമിതപ്രതീക്ഷകൾ. ആ പ്രതീക്ഷകൾ അതിനാൽ തന്നെ മോഹൻലാൽ എന്ന നടനെ പിറകിലേക്കും താരത്തെ മുൻപിലേക്കും മാറ്റി പ്രതിഷ്ഠിച്ചു.
പ്രതീക്ഷകളുടെ അമിത ഭാരമില്ലാതെ ഒരു മോഹൻലാൽ പടം വന്നിട്ട് കാലം എത്രയായി?.
സ്‌ക്രിപ്റ്റ് വായിച്ചു കേൾപ്പിക്കാനായി മോഹൻലാലിന് മുൻപിലെത്തിയ സംഭവം തരുൺ മൂർത്തി ഒരു അഭിമുഖത്തിൽ ഓർത്തെടുക്കുന്നുണ്ട്. ‘‘ലാൽ സാറിനു വേണ്ടി തരുൺ മാറേണ്ട, ലാൽ സർ, തരുണിന് വേണ്ടി മാറിക്കോളും’’ എന്ന് ആന്റണി പെരുമ്പാവൂർ അന്ന് നൽകിയ ധൈര്യത്തിലാണ് താൻ കഥ പറഞ്ഞു തുടങ്ങിയത് എന്ന് അയാൾ അതിൽ ഓർത്തെടുക്കുന്നു. ആന്റണി പെരുമ്പാവൂരിന്റെ ആ ഉറപ്പിൽ പതിരില്ല എന്ന് സിനിമ കണ്ടു തുടങ്ങുമ്പോൾ പ്രേക്ഷകനും തെളിയുന്നു.
1990-കളുടെ ഏതാണ്ട് അവസാനം മുതൽ മമ്മൂട്ടിക്കും മോഹൻലാലിനും അറിഞ്ഞോ അറിയാതെയോ അവരുടെ കംഫർട് സോണിൽ വന്ന ഒരു മാറ്റമുണ്ട്. മമ്മൂട്ടി കുടുംബകഥകളിലേക്ക് തന്നെ കൂടുതലായി പ്ലേസ് ചെയ്യാൻ തുടങ്ങിയപ്പോൾ മോഹൻലാൽ പക്ഷേ തന്റെ ഹോം ടർഫ് ആയ കുടുംബങ്ങളിൽ നിന്ന് തെരുവുകളിലേക്ക് കഥ പറയാനിറങ്ങി. അയാളുടെ മീശപിരിക്കലിലും ഉടലിന്റെ വഴക്കത്തിലും കയ്യടിക്കുന്ന ആക്ഷൻ സീനുകൾ കണ്ട് ഓർഗാസം അടയുന്ന ഒരുപറ്റം ആരാധകർ അതോടെ പിറവി കൊണ്ടു.

ടി.പി. ബാലഗോപാലനായും, ദാസനായും ഫ്രഡി നിക്കോളാസായും മുരളിയായും സുധിയായും ജോജിയായും ഒക്കെ നമുക്ക് മുൻപിൽ വന്നിരുന്ന ഒരാൾ പൊടുന്നനെ ജഗന്നാഥനായും ആട് തോമയായും ഉസ്താദായും സാക്കിർ അലി ഹുസൈനായും ആറ്റിപ്രാക്കൽ ജിമ്മിയായും സ്റ്റീഫൻ നെടുമ്പള്ളിയായുമൊക്കെ വേഷം കെട്ടാൻ തുടങ്ങി. പ്രൊഡ്യൂസർമാരുടെ കീശ നിറഞ്ഞു, തിയേറ്ററുകൾ ഹൗസ് ഫുൾ ഷോകൾ കളിച്ചു,
മലയാളം ഇൻഡസ്ട്രി തന്നെ വലുതായി. മോഹൻലാൽ എന്ന താരം ഉദിച്ചു. പക്ഷേ നടൻ?
അപ്പോഴും തന്നെ തേടി വരുന്ന അഭിനയ പ്രാധാന്യമുള്ള സ്‌ക്രിപ്റ്റ്കളിൽ അയാൾ പരമാവധി ഔട്ട്പുട്ട് നൽകി താൻ ഇപ്പോഴും ഒരു നടനാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ അയാളിലെ താരമൂല്യത്തെ പരമാവധി ഊറ്റിയെടുക്കാൻ തിരക്കു കൂട്ടിയ പടപ്പുകൾക്ക് കയ്യടിക്കാനായിരുന്നു നമുക്ക് താൽപര്യം.
തുടരും, തന്റെ ഹോം ടർഫായ കുടുംബ കഥകളിലേക്കുള്ള മോഹൻലാലിന്റെ തിരിച്ചുവരവാണ്. പരിമിത വരുമാനം കൊണ്ട് ഭാര്യക്കും മക്കൾക്കും ഒപ്പം ജീവിക്കുന്ന, അത്തരമൊരു ജീവിതത്തിലെ ദൈനംദിന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്ന മോഹൻലാൽ. ഹാ, എത്ര മനോഹരമായ ഒരു കാഴ്ചയാണത്. മോസ്റ്റ് മോഡേൺ ആയുധങ്ങളുമായി കളം പിടിക്കാനിറങ്ങുന്ന നായകന്മാരേക്കാൾ ചേലാണ് വിദ്യാഭ്യാസം കുറഞ്ഞ പ്രായോഗിക പരിജ്ഞാനത്തിന്റെ തണലിൽ നിന്ന് പിഴയ്ക്കുന്ന ലാൽ കഥാപാത്രങ്ങൾ..

'തുടരു' മിലെ ഷണ്മുഖവും അത്തരമൊരു സാധാരണക്കാരനാണ്. ഭാര്യ ലളിതയ്ക്കും സുഹൃത്തുക്കൾക്കും കുട്ടികൾക്കും തന്റെ പ്രിയപ്പെട്ട കറുത്ത അംബാസിഡർ കാറിനുമൊപ്പം വലിയ തട്ടുകേടില്ലാതെ ജീവിച്ചു പോകുന്ന ഒരാൾ. ഇളയരാജയെ സ്‌നേഹിക്കുന്ന, കോടമ്പാക്കം കഥകൾ ദിവസേനെ ചവച്ചരയ്ക്കുന്ന, ടാക്‌സിയോടി കുടുംബം പുലർത്തുന്ന ഷണ്മുഖം. പക്ഷേ അയാളെത്തേടി ഒരു ക്രൈസിസ് വരുന്നു. അതുവരെ നോർമൽ സ്പീഡിൽ പോയിരുന്ന KL 03L 4455 - ന്റെ ഗീയർ അതോടെ ഷണ്മുഖം മാറുന്നു. ഷണ്മുഖവും. രണ്ടാം പകുതിയിൽ ആ വണ്ടിയും അയാളും പിന്നീടൊരു പോക്കാണ്.
മലയാളം ഇൻഡസ്ട്രി തന്നെ വലുതായി. മോഹൻലാൽ എന്ന താരം ഉദിച്ചു. പക്ഷേ നടൻ?
കഥ, കഥപറച്ചിൽ രീതി, നായക -പ്രതിനായക കഥാപാത്രങ്ങളുടെ പ്രകടനം, പശ്ചാത്തലസംഗീതം, സംഘട്ടനം എന്നിങ്ങനെ സിനിമയിലെ എല്ലാ മേഖലകളും ശരാശരിക്ക് മുകളിലുള്ള പ്രകടനം ആണ് കാഴ്ചവച്ചിരിക്കുന്നത്. അതങ്ങനെ എല്ലായിപ്പോഴും സംഭവിക്കുന്ന, ഒത്തുവരുന്ന ഒന്നല്ല. ഏറ്റവും സന്തോഷം
ഇമോഷണൽ രംഗങ്ങളിൽ കയ്യടി വാങ്ങുന്ന മോഹൻലാലിനെ കുറേക്കൊല്ലം കൂടി കാണാൻ കഴിഞ്ഞു എന്നതാണ്. അയാൾ കരയുമ്പോൾ കരയുന്ന, ചിരിക്കുമ്പോൾ ചിരിക്കുന്ന ഒരുകൂട്ടം പ്രേക്ഷകരെ കണ്ടിട്ട് എത്ര കാലമായി.

രാവണൻ ഇല്ലാതെ രാമനോ, ദുര്യോധനൻ ഇല്ലാതെ ഭീമനോ നിലനിൽപ്പുണ്ടോ? ഏതു കഥയിലും നായകന് പേരും പെരുമയും സിദ്ധിക്കുന്നത് കുറഞ്ഞപക്ഷം അവനോളമെങ്കിലും പോന്ന ഒരു പ്രതിനായക കഥാപാത്രം ഉണ്ടാകുമ്പോഴാണ്. ഈ സിനിമയിലെ വില്ലനെ കാണുമ്പോൾ ഭീതിയെക്കാൾ ഉപരി നട്ടെല്ലിൽ നിന്ന് അരിച്ചു കയറുന്ന ഒരുതരം തണുപ്പാണ് പ്രേക്ഷകനുണ്ടാകുന്നത്. അയാളുടെ ചിരിയും അത്യന്തം അൺപ്രെഡിക്റ്റബിൾ ആയ പെരുമാറ്റവും എല്ലാം ഷണ്മുഖത്തിന് മാറ്റ് കൂട്ടുന്നു. കായികബലമോ, തന്റെ ഒപ്പമുള്ളവരുടെ എണ്ണമോ അല്ല അയാളെ അപകടകാരിയാക്കുന്നത്. മറിച്ച് അയാളുടെ ശാന്തതയാണ്. അതിനു പിന്നിൽ അയാൾ മറച്ചുവെച്ചിരിക്കുന്ന ദംഷ്ട്രകളുടെ മൂർച്ചയും അതിൽ പുരണ്ടിരിക്കുന്ന ചോരമണവുമാണ്.
ബിനു പപ്പുവിന് തന്റെ കരിയറിൽ ഓർത്തു വയ്ക്കാവുന്ന കഥാപാത്രമാണ് ഈ സിനിമയിലുള്ളത്. തരുൺ മൂർത്തിയുടെ മുൻ സിനിമകളിലെ പോലെ തന്നെ അയാൾ അത് മികച്ച രീതിയിൽ ചെയ്തിട്ടുമുണ്ട്. സിനിമയുടെ മൂഡ് സെറ്റ് ചെയ്യുന്നതിൽ ജേക്‌സ് ബിജോയുടെ സംഗീതം വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്. ആദ്യ പകുതിയിൽ നൊസ്റ്റാൾജിയ ഉണർത്തുന്ന തരത്തിൽ പതുങ്ങി പോകുന്ന സ്‌കോർ, പടത്തിന്റെ മൂഡ് മാറുന്നതിനനുസരിച്ച് ഉയരുന്നു. ആക്ഷൻ കൊറിയോഗ്രാഫി സിനിമയുടെ മറ്റൊരു പ്ലസ് പോയിന്റ് ആണ്. നായകന്റെ ഭൂതകാലം, അതയാൾക്ക് സമ്മാനിക്കുന്ന റിഫ്‌ളക്‌സുകൾ, അതിനാൽ തന്നെ ക്ലോസ് കൊമ്പാക്റ്റിൽ അയാൾ തിരഞ്ഞെടുക്കാൻ സാധ്യതയുള്ള ആക്രമണരീതി എന്നിവയോടൊക്കെ നീതി പുലർത്തുന്ന രീതിയിലാണ് സംഘട്ടനരംഗങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

പ്രിയപ്പെട്ട സിനിമാക്കാരേ, മോഹൻലാലിന് വയസ് 64 ആയി. അഭിനയ ജീവിതത്തിന്റെ അവസാന ഘട്ടത്തിലൂടെയാണ് അയാൾ കടന്നുപോകുന്നത്. അയാളുടെ സ്റ്റാർഡം പിഴിഞ്ഞ് പടം പിടിക്കുക എന്നത് നിങ്ങളുടെ നിലനിൽപ്പിന്റെ വിഷയം ആയിരിക്കാം. അത് പോട്ടേ, പക്ഷേ ഇടക്കെങ്കിലും അയാളിലെ നടനെ വെല്ലുവിളിക്കുന്ന കഥകൾ ചുമ്മാ അയാൾക്ക് മുൻപിൽ ഇട്ട് കൊടുക്കുക. അതിൽ മോഹൻലാൽ കൊത്തുമോ ഇല്ലയോ, അത് വേറേ കാര്യം. പക്ഷേ യെസ് പറഞ്ഞാൽ ഇനിയും വിസ്മയിപ്പിക്കാൻ മോഹൻലാൽ എന്ന നടന് കഴിയും. ഉടൽ കൊണ്ട് കഥയ്ക്ക് ഉയിർ നൽകാൻ അയാളെ ഇടയ്ക്കിടക്ക് എങ്കിലും നിങ്ങൾ ഒന്ന് ചലഞ്ച് ചെയ്തു നോക്കുക.
തരുൺ മൂർത്തി,
നന്ദി...
മോഹൻലാൽ എന്ന നടൻ ഇപ്പോഴും നമുക്ക് ഇടയിലുണ്ട് എന്ന് ഓർമ്മിപ്പിച്ചതിന്.
പ്രിയപ്പെട്ട സ്ലീപ്പർ സെൽസ്, സമയമായിട്ടുണ്ട്. ധൈര്യമായി ഇറങ്ങിക്കോളൂ. തുടരും നിങ്ങൾക്ക് ആഘോഷിക്കാനുള്ള സിനിമയാണ്.
പെർസ്യട്ട് ഓഫ് ഹാപ്പിനെസിന്റെ അവസാനം ഒഴുകുന്ന മനുഷ്യർക്കിടയിലേക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞിറങ്ങുന്ന ക്രിസ് ഗാർഡ്‌നർ ഇല്ലേ, അയാൾക്ക് അന്ന് തോന്നിയത് രുചിച്ചറിയാൻ നിങ്ങൾക്ക് സമയമായി.

This part of my life..
This part right here...?
This is called Happiness…
തുടരട്ടെ, മോഹൻലാൽ…