പുതിയ തലമുറയുടെ ജീവിതവും അവരുടെ ഉള്ളിലുളള സംഘർഷങ്ങളും സമൂഹത്തിന്റെ മാറ്റങ്ങളും ഒരുമിച്ച് അവതരിപ്പിക്കാൻ ശ്രമിക്കുന്ന സിനിമകളുടെ പട്ടികയിൽ ശ്രദ്ധേയമായി ഇടം പിടിക്കുന്നതാണ് വിപിൻ ദാസ് തിരകഥ എഴുതി സവിൻ സ സംവിധാനം ചെയ്ത വാഴ 2. ആദ്യനോട്ടത്തിൽ ഒരു light-hearted entertainer പോലെ തോന്നുന്ന ഈ ചിത്രം, അതിന്റെ ഉള്ളടക്കത്തിൽ കടന്നുപോകുമ്പോൾ ശക്തമായ സാമൂഹികവും രാഷ്ട്രീയവുമായ ചോദ്യങ്ങൾ ഉയർത്തുന്ന ഒന്നായി മാറുന്നു.
ഹാഷിർ, അലൻ, അജിൻ, വിനായക്, ദേവരാജ് എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ സിനിമയുടെ നട്ടെല്ല് തന്നെയാണ്. ഇവർ പുതുമുഖങ്ങളായിരുന്നാലും, കണ്ടൻറ് ക്രിയേഷൻ ലോകത്ത് നിന്നുള്ള പരിചയം ഇവരുടെ അഭിനയത്തിൽ വ്യക്തമായി കാണാം. അതുകൊണ്ടുതന്നെ, കഥാപാത്രങ്ങൾ ആർട്ടിഫിഷ്യൽ ആയി തോന്നാതെ, വളരെ നാച്ചുറൽ ആയ രീതിയിൽ പ്രേക്ഷകരിലേക്ക് എത്തുന്നു. യുവതലമുറയുടെ ഭാഷയും ആറ്റിറ്റ്യൂഡും അവർ സ്വാഭാവികമായി കൈകാര്യം ചെയ്യുന്നത് സിനിമയ്ക്ക് ഒരു ആധികാരികത നൽകുന്നു.
സിനിമയുടെ നരേഷൻ യുവാക്കളുടെ ജീവിതത്തോട് ചേർന്ന് നിൽക്കുന്നതാണ്. അവരുടെ സ്വപ്നങ്ങളും ആശങ്കകളും തീരുമാനങ്ങളും അതിന്റെ അനന്തരഫലങ്ങളും വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന ‘സേവ്യർ’ എന്ന പോലീസ് കഥാപാത്രം ശ്രദ്ധേയമാകുന്നത്. സമൂഹത്തിൽ നടക്കുന്ന പല വിഷയങ്ങളെയും നേരിട്ട് ചൂണ്ടിക്കാണിക്കുന്ന രീതിയിലാണ് അദ്ദേഹത്തിന്റെസംഭാഷണങ്ങൾ. സിനിമയുടെ രാഷ്ട്രീയഭാവം തുറന്നുകാട്ടുന്ന ഒരു പ്രധാന ശബ്ദം ആയി ഈ കഥാപാത്രം മാറുന്നു.

ഇതിന്റെ കൂടെ തന്നെ സിനിമയുടെ Emotional Core ആയി നിൽക്കുന്നത് Brotherhood ആണ്. സുഹൃത്തുക്കൾ തമ്മിലുള്ള bonding, ഒരുമിച്ച് നിൽക്കുന്ന മനോഭാവം, തെറ്റുകളും ശരികളും ഒരുമിച്ച് നേരിടുന്ന അവസ്ഥ - ഇതെല്ലാം വളരെ റിലേറ്റബിൾ ആയ രീതിയിൽ സിനിമ അവതരിപ്പിക്കുന്നു. ഓരോ കഥാപാത്രത്തിന്റെയും വ്യക്തിഗത പ്രശ്നങ്ങൾക്കപ്പുറം, അവരുടെ കൂട്ടായ്മയാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. ഈ Friendship dynamics സിനിമയ്ക്ക് ഒരു warmth നൽകുകയും, പ്രേക്ഷകരെ ഇമോഷണൽ ആയി കണക്റ്റ് ചെയ്യുകയും ചെയ്യുന്നു.
വാഴ 2 സംസാരിക്കുന്ന പ്രധാന വിഷയങ്ങളിൽ ഒന്നാണ് കളിസ്ഥലങ്ങളുടെ അഭാവം. ഇന്നത്തെ നഗരവത്കരണവും ജീവിതശൈലിയിലെ മാറ്റങ്ങളും കുട്ടികളെ Physical activities-ൽ നിന്ന് അകറ്റുകയും, ലഹരിയിലേക്കോ മറ്റു വഴിതെറ്റലുകളിലേക്കോ നയിക്കുകയും ചെയ്യുന്നു എന്ന സന്ദേശം ചിത്രം നൽകുന്നുണ്ട്. ഇത് ഒറ്റപ്പെട്ട പ്രശ്നമല്ല, മറിച്ച് സമൂഹത്തിന്റെ കൂട്ടുത്തരവാദിത്വമാണ് എന്നും സിനിമ സൂചിപ്പിക്കുന്നു.
അതുപോലെ, വിദ്യാഭ്യാസ സംവിധാനത്തെയും സിനിമ വിമർശനാത്മകമായി സമീപിക്കുന്നു. സ്കൂളുകളിൽ നിലനിൽക്കുന്ന കപട സദാചാരവും, വിദ്യാർത്ഥികൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന സദാചാര പോലീസിങ്ങും സിനിമ ചോദ്യം ചെയ്യുന്നു. അധ്യാപകരുടെ പെരുമാറ്റവും അവരുടെ സമീപനവും ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതും സിനിമ ആഴത്തിൽ പരിശോധിക്കുന്നു. “നല്ല അധ്യാപകൻ ആരാണ്?” എന്ന ചോദ്യം ഒരു വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു.
ഇതോടൊപ്പം, പേരൻറിങ് എന്ന വിഷയവും സിനിമ അത്ര തന്നെ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നു. കുട്ടികളുടെ വളർച്ചയിൽ മാതാപിതാക്കളുടെ പങ്ക്, അവരുടെ പ്രതീക്ഷകൾ, അവയുടെ സമ്മർദ്ദം — എല്ലാം സിനിമയുടെ നരേറ്റീവിൽ സ്വാഭാവികമായി ചേർക്കപ്പെട്ടിരിക്കുന്നു. പലപ്പോഴും കുട്ടികളുടെ പ്രശ്നങ്ങൾ തിരിച്ചറിയാതെ പോകുന്ന ഒരു സമൂഹത്തിന്റെ മുഖം ഇതിലൂടെ കാണാം.

ഇന്നത്തെ കേരളത്തിന്റെ യാഥാർത്ഥ്യമായ വിദേശ കുടിയേറ്റവും സിനിമ ശ്രദ്ധയിൽപ്പെടുത്തുന്നു. പഠനത്തിനും ജോലിക്കും വേണ്ടി വിദേശരാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, അവർക്കുണ്ടാകുന്ന വെല്ലുവിളികളും അനിശ്ചിതത്വങ്ങളും സിനിമ അവതരിപ്പിക്കുന്നു. അതോടൊപ്പം, കേരളത്തിലെ ആരോഗ്യരംഗത്തിന്റെ നിലവാരം മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്ത് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു സമീപനവും ഇവിടെ കാണാം.
സിനിമയുടെ സാങ്കേതിക വിഭാഗങ്ങളും കഥയ്ക്ക് അനുയോജ്യമായി പ്രവർത്തിക്കുന്നു. കഥാഗതിയുടെ ഒഴുക്ക്, സംഭാഷണങ്ങളുടെ മൂർച്ച, സാഹചര്യത്തിന് അനുയോജ്യമായ തമാശകൾ എന്നിവയെല്ലാം ചിത്രത്തെ പ്രേക്ഷകരുമായി ചേർത്ത് നിർത്തുന്നു. ഹ്യൂമർ എന്നത് ഒരു Entertainment element ആയി മാത്രമല്ല, ഒരു ടൂളായി ഉപയോഗിക്കുന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. മറ്റൊന്ന് സിനിമയിലെ പാട്ടുകൾആണ്. അവ പ്ലെയ്സ് ചെയ്തിരിക്കുന്ന രീതികളും മികച്ചതായി അനുഭവപ്പെട്ടു.

വാഴ 2 വെറുമൊരു Youth Entertainer എന്ന പരിധിയിൽ ഒതുങ്ങുന്നില്ല. അത് സാമൂഹിക പ്രതിബിംബവും, സമകാലിക പ്രശ്നങ്ങളിലേക്കുള്ള കാഴ്ചപ്പാടും തുറന്നുവെക്കുന്നു. അതേസമയം, സൗഹൃദത്തിനും സഹോദരബന്ധത്തിനും നൽകുന്ന പ്രാധാന്യം ഈ ചിത്രത്തെ കൂടുതൽ റിലേറ്റബിൾ ആക്കും. ചിരിപ്പിച്ചുകൊണ്ട് ചിന്തിപ്പിക്കുന്ന, ചര്ച്ചകൾക്ക് വഴിയൊരുക്കുന്ന ഒരു സിനിമയായി ഇത് മാറുന്നു.
