ദൃശ്യകലകളെ- സിനിമയോ, ഡോക്യുമെൻററിയോ എന്തുമാകട്ടെ- സ്ക്രീനിലെത്തിക്കുമ്പോൾ നേരിടുന്ന വെല്ലുവിളികളിലൊന്ന് നിലവിലെ രീതിശാസ്ത്രത്തിനനുസരിച്ചുള്ള സൗന്ദര്യാത്മകത അത് നിലനിർത്തുന്നുണ്ടോ എന്നുള്ളതാണ്. ആ സൗന്ദര്യാത്മകതയാണ് ആസ്വാദകരെ, ആൾക്കൂട്ടത്തെ അതിലേക്കാകർഷിക്കുന്നത് എന്ന ബോധ്യം / മിഥ്യാബോധ്യം നിലനിൽക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ആ സിദ്ധാന്തത്തെ തകർത്തുകളയുന്നതാണ് ആനന്ദ് പട് വർദ്ധൻ എന്ന സംവിധായകന്റെ ഡോക്യുമെൻററികൾ. ആക്ടിവിസ്റ്റ് എന്ന നിലയ്ക്ക് പറയണമെന്ന് തോന്നിയതെല്ലാം പൊളിറ്റിക്കൽ ഡോക്യുമെൻറികളിലൂടെ ഉറക്കെ പറഞ്ഞിട്ടുണ്ട്, അദ്ദേഹം; തീർത്തും നിർഭയമായി.
കേരളത്തിന്റെ ഭൂമികയുമായി വിഷയങ്ങൾ ഡോക്യുമെന്ററിയായി ചിത്രീകരിക്കേണ്ടിവന്നപ്പോൾ, എന്നെ സംബന്ധിച്ച് ടെക്സ്റ്റ് ബുക്കായി മുന്നിലുണ്ടായിരുന്നത്, ആനന്ദ് പട് വർദ്ധന്റെ സൃഷ്ടികളായിരുന്നു. തീക്ഷ്ണയാഥാർഥ്യങ്ങളെ ചിത്രീകരിക്കുമ്പോൾ സൗന്ദര്യശാസ്ത്രം തുടങ്ങി ഒരു ശാസ്ത്രവും, അത്തരം യാഥാർത്ഥ്യങ്ങൾക്കു മുകളിലല്ല എന്ന് പഠിച്ചെടുത്തത് അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ നിന്നാണെന്ന് നിസ്സംശയം പറയാനാകും. യുദ്ധവും കലാപങ്ങളും ഇല്ലാതാക്കുന്ന ജീവനുകൾക്കും ബാക്കിയാക്കുന്നവരുടെ കലങ്ങിയ കണ്ണുകൾക്കും എല്ലായിടത്തും നിറം ഒന്നേയുള്ളൂ…

2003- ൽ മാറാട് കലാപത്തെ ആസ്പദമാക്കി ഇരയുടെ സാക്ഷ്യം എന്ന പേരിൽ ചെയ്ത ചിത്രത്തിലൂടെയാണ് ഞാൻ സ്വതന്ത്ര ഡോക്യുമെൻററി സംവിധാന രംഗത്തേയ്ക്കെത്തുന്നത്. ഒട്ടേറെ വെല്ലുവിളികളുണ്ടായിരുന്നു മുന്നിൽ. ഒരുപാട് ഫുട്ടേജുകൾ, ബൈറ്റുകൾ. എവിടെ തുടങ്ങും, എങ്ങനെ മുന്നോട്ടുപറഞ്ഞുപോകും എന്നെല്ലാമുള്ള ആശങ്കകൾ... ഒടുവിലൊരു സ്ട്രക്ച്ചറുണ്ടാകുമ്പോൾ ശക്തവും തീക്ഷ്ണവുമായ അനുഭവചിത്രങ്ങൾ അറിയാതെ തന്നെ ഒന്നിനുപിറകെ ഒന്നായി കടന്നുവരും. രാം കേ നാമിലൂടെയും വാർ ആൻറ് പീസിലൂടെയുമെല്ലാം ആനന്ദ് പട് വർദ്ധൻ മുന്നോട്ടുവച്ച രാഷ്ട്രീയചിത്രങ്ങളുടെയൊക്കെ സ്വാധീനവും അതിൽ കാണാനാകും. പറഞ്ഞുതുടങ്ങേണ്ടതും, കാണിക്കേണ്ടതും കലാപം ബാക്കിവച്ച മനുഷ്യരുടെ ജീവിതമാണ് എന്ന ഉറച്ച ബോധ്യത്തിലേക്ക് അത് നമ്മെ നയിച്ചിരിക്കും. കറുപ്പിനും വെളുപ്പിനും മുകളിലല്ല (black & white film) ഒരു നിറവും എന്ന് ബോധ്യമാകും.
ഇന്ത്യയുടെ രാഷ്ട്രീയ- സാസ്കാരിക മണ്ഡലത്തിൽ മുമ്പെങ്ങുമില്ലാത്തവിധം വന്ന മാറ്റങ്ങളും അപചയങ്ങളും തന്നെയാണ് എപ്പോഴും ആനന്ദ് പട് വർദ്ധൻ ഡോക്യുമെൻററികൾക്ക് വിഷയമാക്കിയത്. വർഗീയത, വർഗ അസമത്വങ്ങൾ, തൊഴിലാളിവർഗ ദുരിതം, ലിംഗ / ജാതി വിവേചനം മുതൽ രാഷ്ട്രീയ വിഡ്ഢിത്തങ്ങൾ വരെ എല്ലാം അദ്ദേഹത്തിന്റെ വിഷയമായി.

ഇന്ത്യ മാറിയിരിക്കുകയാണ്. ചെറിയ മാറ്റമല്ല സംഭവിച്ചിരിക്കുന്നത്. ഈ മാറ്റത്തെ, അതിലേക്ക് നയിച്ച സംഭവങ്ങളെ ക്യാമറയിലൂടെ പകർത്തി അതിനൊപ്പം സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ് ആനന്ദ് പട്‌വർദ്ധൻ. രാം കേ നാം എന്നു പറഞ്ഞാണ് സംഘ്പരിവാർ ശക്തികൾ അധികാരം കൈക്കലാക്കിയത്. തുടർന്ന് തീവ്ര ഹിന്ദുത്വ വലതുപക്ഷ രാഷ്ട്രീയത്തിലേക്ക് ഇന്ത്യയെ കൊണ്ടെത്തിച്ചു. ഇന്ത്യയുടെ മതേതരത്വത്തെ ഇല്ലാതാക്കുംവിധം സംഘ്ശക്തികൾ മുന്നോട്ടുകുതിക്കുകയാണിപ്പോഴും.
‘സവർക്കർ സ്വതന്ത്രസമരസേനാനി തന്നെയാണ്’ എന്നു പറയുന്ന ‘പുതിയ ഇന്ത്യ’ ആവശ്യപ്പെടുന്നത് ആനന്ദ് പട്‌വർദ്ധനെപ്പോലെ തുറന്നുപറച്ചിൽ നടത്തുന്ന മനുഷ്യരെയാണ്.
1992- ൽ ബാബ്റി മസ്ജിദ് തകർക്കുന്നതിനുമുമ്പ് ഗുജറാത്തിലെ സോമനാഥിൽ നിന്ന് എൽ. കെ. അദ്വാനി നയിച്ച രഥയാത്ര അത്രവേഗം മറക്കാനാകില്ലല്ലോ. നൂറുകണക്കിന് ഗ്രാമങ്ങളിലൂടെ യാത്ര ചെയ്ത്, മസ്ജിദ് നിന്നിടത്ത് മന്ദിരം നിർമ്മിക്കുമെന്ന് മുദ്രാവാക്യം മുഴക്കി, ഹിന്ദുത്വവാദികളിൽനിന്ന് വാളും ശൂലവും സ്വീകരിച്ച് മുന്നേറിയ ആ ചിത്രങ്ങളെല്ലാം ആനന്ദ് പട്‌വർദ്ധന്റെ ക്യാമറ പകർത്തിയെടുക്കുകയായിരുന്നു. യാത്രയ്ക്കു ചുറ്റും കൂടിയ മനുഷ്യരോടും അദ്ദേഹം സംസാരിച്ചു. മനുഷ്യരുടെ സിരകളിലേക്കെങ്ങനെയാണ് വർഗീയവിഷം കുത്തിവക്കപ്പെടുന്നത് എന്ന് രാം കേ നാമിലൂടെ അദ്ദേഹം കാണിച്ചുതരുന്നുണ്ട്. അതിനൊപ്പം, അയോധ്യയിൽ മതധ്രുവീകരണമില്ലെന്നും മറ്റു സ്ഥലങ്ങളിൽ നിന്ന് വന്നവരാണ് ഇവിടെ പ്രശ്നമുണ്ടാക്കുന്നതെന്നും പറയുന്ന സന്യാസിമാരെയും കാണാം. (അങ്ങനെ പറഞ്ഞ സന്യാസിയെ പിന്നീട് ഹിന്ദുത്വവാദികൾ കൊല്ലുകയായിരുന്നു).
പിന്നീടങ്ങോട്ടുള്ള അദ്ദേഹത്തിന്റെ ഏതു ഡോക്യുമെന്ററിയും വിശകലനം ചെയ്താലറിയാം, ചുറ്റുമുള്ള വർഗീയതയും അനീതിയും അസമത്വവുമായിരുന്നു അദ്ദേഹം ചിത്രീകരിച്ചത്. ദലിതർക്കുനേരെയുള്ള തൊട്ടുകൂടായ്മയും അക്രമവും ആൾക്കൂട്ട കൊലപാതകങ്ങളും എല്ലാം അതിലൂടെ കടന്നുപോകുന്നു. 2011- ൽ ദേശീയ അവാർഡ് നേടിയ ജയ് ഭീം കോമ്രേഡ് എന്ന ഡോക്യുമെൻററി മുംബൈയിൽ അഴിച്ചുവിട്ട ജാതിഅതിക്രമങ്ങളുടെ ഹൃദയഭേദകമായ കാഴ്ചയാണ്. 1997 ജൂലൈ 11 ന് മുംബൈയിലെ രമാബായി കോളനിയിലെ ദലിതർ കൂട്ടക്കൊലയ്ക്കിരയായ സംഭവത്തോടെയാണ് ഡോക്യുമെൻററി ആരംഭിക്കുന്നത്. അംബേദ്ക്കറുടെ പ്രതിമ നശിപ്പിക്കപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച ദളിതർക്കുനേരെ പൊലീസ് നടത്തിയ വെടിവെയ്പിലാണ് പത്തുപേർ കൊല്ലപ്പെട്ടത്. ജനപ്രിയ കവിതകൾ, ഗാനങ്ങൾ, തെരുവുനാടകം എന്നിവയിലൂടെ ദളിതർക്കുനേരെ നടന്ന അക്രമങ്ങളെയും അവരുടെ ചെറുത്തുനിൽപ്പിനെയും ചിത്രീകരിക്കുകയായിരുന്നു ആനന്ദ് പട് വർദ്ധൻ. ഇത്തരം അനീതികൾക്കെതിരെതിരെ ശബ്ദിക്കുന്നവരെ ഇല്ലാതാക്കുന്ന ഭരണകൂടത്തെയും പട് വർദ്ധൻ തുറന്നുകാട്ടുന്നുണ്ട്. ആർ. എസ്. എസിന്റെ ചരിത്രം മിക്ക ചിത്രങ്ങളുടെയും തുടക്കത്തിൽ പറഞ്ഞുവയ്ക്കുന്നത് കാണാം. ഗാന്ധിവധത്തിലൂടെ തുടങ്ങുന്ന ആ ചരിത്രം, നരേന്ദ്ര ധാൽബോൽക്കറെയും ഗോവിന്ദ് പൻസാരയെയും ഗൗരി ലങ്കേഷിനെയും രോഹിത് വെമുലയെയും കടന്നാണ് മുന്നോട്ടു പോകുന്നത്.

രാജ്യത്തെ സർവകലാശാലകളിൽ ജാതീയതയുടെയും ദേശീയതയുടെയും പേരിൽ വിദ്യാർഥികൾക്കുനേരെ ഇപ്പോഴും അക്രമം തുടരുന്നുണ്ട്. മുസ്‍ലിം വിദ്യാർഥികൾക്ക് I AM A MUSLIM AND NOT ANTI NATIOANL എന്ന് വസ്ത്രത്തിനു പുറത്ത് കാണുവിധം എഴുതിവച്ച് നടക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. ആനന്ദ് പട് വർദ്ധന്റെ REASON (വിവേക്) എന്ന ഡോക്യുമെന്റി തുടങ്ങുന്നത് ആർട്ടിക്കിൾ 51-എ എന്താണെന്ന് പറഞ്ഞുകൊണ്ടാണ്.
ഇതുവരെ ചെയ്തവയിൽനിന്ന് വേറിട്ടൊരു ഡോക്യുമെന്ററിയാണ് 2023- ൽ സംവിധാനം ചെയ്ത വസുധൈവ കുടുംബകം (The world is family). സ്വാതന്ത്ര്യസമരവുമായും ഗാന്ധിജിയുമായും ബന്ധപ്പെട്ടിരുന്ന സ്വന്തം കുടുംബങ്ങളുടെയും മാതാപിതക്കളുടെയും ജീവിതമാണ് ഇതിൽ പറഞ്ഞുവയ്ക്കുന്നത്. 16ാമത് രാജ്യാന്തര ഡോക്യുമെൻററി ഹ്രസ്വ ചലച്ചിത്രമേളയിൽ (IDSFFK) ഇത് മികച്ച ഡോക്യുമെൻററിയായി തെരഞ്ഞെടുക്കപ്പെട്ടു.

‘സവർക്കർ സ്വതന്ത്രസമരസേനാനി തന്നെയാണ്’ എന്നു പറയുന്ന ‘പുതിയ ഇന്ത്യ’ ആവശ്യപ്പെടുന്നത് ആനന്ദ് പട്‌വർദ്ധനെപ്പോലെ തുറന്നുപറച്ചിൽ നടത്തുന്ന മനുഷ്യരെയാണ്. അതിനുള്ള മാധ്യമം എതായാലും, പറഞ്ഞുകൊണ്ടേയിരിക്കുക എന്നതുതന്നെയാണ് ചെയ്യാനുള്ളതും. ന്യൂക്ലിയർ ആയുധങ്ങളുള്ള രണ്ട് രാജ്യങ്ങൾ - ഇന്ത്യയും പാക്കിസ്ഥാനും, ‘ഓപറേഷൻ സിന്ദൂറി’ലൂടെ യുദ്ധമുഖത്ത് നിൽക്കുമ്പോൾ, യുദ്ധത്തിനുവേണ്ടി മുറവിളികൂട്ടുന്ന മനുഷ്യർ റിബൺ ഫോർ പീസ് എന്ന അദ്ദേഹത്തിന്റെ സംഗീത വീഡിയോ വെറുതെയൊന്ന് കണ്ടുനോക്കേണ്ടതാണ്. ഹിരോഷിമ- നാഗസാക്കി ഇരകളുടെ ചിത്രത്തിലൂടെ, സമാധാനമാണ് ലോകത്തിനുവേണ്ടത് എന്ന് മനസിലാക്കാൻ ആ സംഗീതവീഡിയോ ഉപകരിക്കും. ആനന്ദ് പട് വർദ്ധൻ എന്ന സംവിധായകന്റെ പ്രസക്തിയും അതുതന്നെയാണ്.