‘എന്റെ വിധി എന്റെ തിരുമാനങ്ങളാണ്’: നീലാകാശം പച്ചക്കടൽ ചുവന്നഭൂമിയുടെ പത്ത് വർഷങ്ങൾ

'കണ്ടുമുട്ടലുകൾ ഒഴിവാക്കാൻ വേണ്ടി പുറപ്പെട്ട റോഡിൽ ഞാൻ വീണ്ടും വീണ്ടും വിധിയെ തന്നെ കണ്ടുമുട്ടുന്നു.' എന്നാണ് സിനിമയിലൊരിടത്ത് കാസിം തന്നെ ഓർക്കുന്നത്. ഒഡീഷയിലെ പുരിയിൽ വെച്ച് കണ്ടുമുട്ടുന്ന ഇഷിത. ബാമൻഗാട്ടിയിലെ ബിമൽദാ, കൽക്കത്തയിലേക്കുള്ള വഴിയിൽ പരിചയപ്പെടുന്ന മലയാളിയായ രാഘവ് എന്ന രാഘവേട്ടൻ, ആസാമിലെ കലാപത്തിനിടയിൽ പെട്ട് പോയ ഒരു പെൺകുട്ടി, അവിടെ സ്വന്തം അമ്മയെ പോലെ കാസിമിന് തോന്നുന്ന പ്രായമായ ഒരു സ്ത്രീ. ഒക്കെയും വഴിയിൽ കാസിം കണ്ടുമുട്ടുന്ന തന്റെ തന്നെ വിധികളാണ്.

1901ൽ ഇംഗ്ലണ്ടിൽ സ്ഥാപിതമായ റോയൽ എൻഫീൽഡ് എന്ന ബൈക്ക് കമ്പനിക്ക് കിട്ടിയതിൽ വെച്ച് എറ്റവും മികച്ച പരസ്യങ്ങളിലൊന്ന് ഈ സിനിമയായിരുന്നു. അതുമൊരു മലയാള സിനിമ. നീലാകാശം പച്ചക്കടൽ ചുവന്നഭൂമി! കോടികൾ മുടക്കി പരസ്യം ചെയ്താൽ പോലും കിട്ടാത്ത അത്ര പബ്ലിസിറ്റിയാണ് റോയൽ എൻഫിൽഡിന് നീലാകാശം പച്ചക്കടൽ ചുവന്നഭൂമി കുറഞ്ഞ പക്ഷം കേരളത്തിലെങ്കലും ഉണ്ടാക്കിക്കൊടുത്തത്. ക്യാമ്പസ്, ക്യാമ്പസ് രാഷ്ട്രീയം, പ്രണയം, സാഹസികത, യാത്ര, സംഗീതം തുടങ്ങി യുവത്വത്തിന്റെ ആവേശങ്ങൾ അത്രയും സ്‌ക്രീനിൽ നിറയ്ക്കുന്ന ആ സിനിമയക്കും കാസി എന്ന നായകനും റോയൽ എൻഫീൽഡ് അല്ലാതെ മറ്റൊരു ബൈക്ക് ചേരുകയേ ഇല്ലായിരുന്നു.

റിലീസ് ചെയ്ത ദിവസം മുതൽ മലയാളി യുവാക്കളുടെയിടയിൽ വലിയ തരംഗങ്ങൾ ഉണ്ടാക്കാനും ഈ സിനിമയക്ക് കഴിഞ്ഞിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ബൈക്കിലേറിയുള്ള ദീർഘദൂരയാത്രകൾ മലയാളികൾക്കിടയിൽ ആവേശവും സർവസാധാരണവുമായി മാറി എന്നതാണ്‌. പിന്നീടുള്ള കുറച്ചുവർഷങ്ങൾ കൊണ്ട് ബൈക്കിൽ മുതൽ സ്‌കേറ്റിംഗ് ബോർഡുകളിൽ വരെ മലയാളി യുവാക്കളും യുവതികളും ഒറ്റയ്ക്കും തെറ്റയ്ക്കും ഹിമാലയത്തിലേക്കും ലഡാക്കിലേക്കും യാത്രപോയി തുടങ്ങി. അതുവരെ സന്തോഷ് ജോർജ് കുളങ്ങര എന്ന മാധ്യമപ്രവർത്തകന്റെ ഡോക്യുമെന്ററി യാത്രകൾ മാത്രം കണ്ടുപരിചയിച്ച മലയാളികൾക്ക് അതൊരു പുതിയ അനുഭവമായിരുന്നു. വഴിയരികിൽ കിടന്നുറങ്ങിയും പാട്ടുപാടിയുമെല്ലാം നോർത്ത് ഇന്ത്യ മുഴുവൻ കണ്ടുതീർക്കാൻ മലയാളികൾക്ക് പ്രചോദനമാവുകയായിരുന്നു നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി. കേരളത്തിൽ പുതിയൊരു യാത്രാ സംസ്‌കാരം തന്നെ രൂപപ്പെടുത്തിയെടുക്കാൻ ഈ സിനിമിയ്ക്ക് കഴിഞ്ഞു എന്നതാണ് യാതാർത്ഥ്യം. എങ്ങനെ യാത്രപോകണമെന്നും എങ്ങനെ യാത്ര പോകരുതെന്നും നമ്മൾ പഠിച്ചു. അഞ്ച് രൂപാ കൈയ്യിൽ കരുതാതെ, ലക്ഷ്യങ്ങളില്ലാതെ എത്തുന്നിടത്ത് ഉറങ്ങി ഉണരുന്നിടത്ത് നിന്ന് തുടങ്ങുന്ന യാത്രകളും മലയാളികൾക്കിടയിൽ സാധാരണമായത് ഈ സിനിമക്ക് ശേഷമാണ്.

പുരിയിൽ വെച്ച് കണ്ടുമുട്ടുന്ന ഇഷിത, ബാമൻഗാട്ടിയിലെ ബിമൽദാ, രാഘവേട്ടൻ, ആസാമിലെ കലാപത്തിൽ പെട്ടുപോയ പെൺകുട്ടി, സ്വന്തം അമ്മയെ പോലെ കാസിമിന് തോനുന്ന പ്രായമായ സ്ത്രീ. ഒക്കെയും കാസിം വഴിയിൽ കണ്ടുമുട്ടുന്ന തന്റെ തന്നെ വിധികളാണ്‌

മറ്റൊരർത്ഥത്തിൽ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി - സമീർ താഹിർ എന്ന സംവിധായകന്റെയും ദുൽഖർ സൽമാൻ എന്ന നടന്റെയും പരീക്ഷണമായിരുന്നു. മലയാളത്തെ അപ്പാടെ വിസ്മയിപ്പിച്ചു കളഞ്ഞൊരു പടം. പത്ത് വർഷം പിന്നിട്ടിരിക്കുന്നു നീലാകാശം. എന്നാൽ പത്തുവർഷങ്ങൾക്കിപ്പുറം, ഇപ്പോഴും 2013ലെ അതേ അനുഭൂതി നൽകാൻ മാത്രം പ്രാപ്തിയുണ്ട് ഈ പടത്തിന്. കാസിയും അസിയും സുനിയുമെല്ലാം നമ്മോട് ഇപ്പോഴും പലതും പറഞ്ഞുകൊണ്ടിരിക്കുന്നു. നമ്മെ പലതും ഓർമ്മിപ്പിക്കുന്നു.

2011ലെ ട്രാഫിക് മുതൽ മലയാള സിനിമയിൽ ആരംഭിച്ച ന്യൂജനറേഷൻ തരംഗത്തിന്റെ ബാക്കിയാണ് നീലാകാശം പച്ചക്കടൽ ചുവന്നഭൂമിയും. ന്യൂജനറേഷന്റെ സാധ്യതകളും സിനിമ വേണ്ടുവോളം ഉപയോഗിച്ചിട്ടുണ്ട്. സംവിധായകനും സിനിമോട്ടോഗ്രാഫറും തിരക്കഥാകൃത്തും സംഗീതസംവിധായകനും ഉൾപ്പടെ യുവാക്കളുടെ ഒരു സംഘം പിൻനിരയിൽ പ്രവർത്തിച്ചപ്പോൾ പാട്ടും പ്രണയവും രാഷ്ട്രീയവും യാത്രകളും സാഹസികതയുമെല്ലാം ചേർന്ന് സ്‌ക്രീനിലും യുവത്വത്തിന്റെ ആവേശങ്ങൾ നിറയ്ക്കുകയായിരുന്നു നീലാകാശം. സിനിമയുടെ ടൈറ്റിൽ മുതൽ ആരംഭിക്കുന്നുണ്ട് ട്രീറ്റ്‌മെന്റിലെ ആ യങ്ങ് ടച്ച്. അതുവരെ മലയാള സിനിമ കേട്ട് പരിചയിച്ചിട്ടില്ലാത്ത ഒരു പേര്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി!

ട്രാഫിക് സിനിമയിൽ നിന്ന്

നാഗാലാൻഡ്കാരിയായ പ്രണയിനിയെ തിരഞ്ഞ് ഒരു മലയാളി യുവാവ് നടത്തുന്ന ബൈക്ക് യാത്രകളും വഴിയിൽ വിവിധ രൂപങ്ങളിൽ വിവിധ സ്ഥലങ്ങളിൽ വെച്ച് അയാൾ കണ്ടുമുട്ടുന്ന തന്റെ തന്നെ വിധികളെയുമാണ് സിനിമ ചിത്രീകരിക്കുന്നത്.‘കണ്ടുമുട്ടലുകൾ ഒഴിവാക്കാൻ വേണ്ടി പുറപ്പെട്ട റോഡിൽ ഞാൻ വീണ്ടും വീണ്ടും വിധിയെ തന്നെ കണ്ടുമുട്ടുന്നു.’ എന്നാണ് സിനിമയിലൊരിടത്ത് കാസിം തന്നെ ഓർക്കുന്നത്.

ഒഡീഷയിലെ പുരിയിൽ വെച്ച് കണ്ടുമുട്ടുന്ന ഇഷിത. ബാമൻഗാട്ടിയിലെ ബിമൽദാ, കൽക്കത്തയിലേക്കുള്ള വഴിയിൽ പരിചയപ്പെടുന്ന മലയാളിയായ രാഘവ് എന്ന രാഘവേട്ടൻ, ആസാമിലെ കലാപത്തിനിടയിൽ പെട്ട് പോയ ഒരു പെൺകുട്ടി, അവിടെ സ്വന്തം അമ്മയെ പോലെ കാസിമിന് തോന്നുന്ന പ്രായമായ ഒരു സ്ത്രീ. ഒക്കെയും വഴിയിൽ കാസിം കണ്ടുമുട്ടുന്ന തന്റെ തന്നെ ‘വിധി’കളാണ്.

പ്രണയിനിയെ തിരഞ്ഞുള്ള ആ ബൈക്ക് യാത്രയിൽ എത്തിച്ചേരുന്ന ഓരോ സ്ഥലത്തും കണ്ടുമുട്ടുന്ന ഓരോ മനുഷ്യന്റെ ജീവിതത്തിലും കാസിമിന് പലതും പ്രവർത്തിക്കാനുണ്ട്. കാസിമിന്റെ ജീവിതത്തിൽ അവർക്കും.

നീലാകാശം പച്ചക്കടൽ ചുവന്നഭൂമി സിനിമയിൽ നിന്ന്‌

പുരിയിൽ വെച്ച് പരിചയപ്പെടുന്ന ഇഷിത കാസിയുടെ ജീവിതത്തെ പ്രണയം കൊണ്ടാണ് സ്വാധീനിക്കാൻ ശ്രമിക്കുന്നത്. എന്നാൽ കാസിമിന് ഇഷിതയോട് തോന്നുന്നത് സൗഹൃദമാണ്. Ishitha was key to my happiness, but maybe happiness is not what I want എന്നാണ് കാസിം തന്റെ ട്രാവൽ ജേണലിൽ പിന്നീട് എഴുതുന്നത്. തനിക്ക് ഇഷിതയുമായി അത്തരത്തിൽ ഒരു ബന്ധത്തിന് താത്പര്യമില്ലെന്ന് തന്നെ കാസിം വെളിപ്പെടുത്തുന്നു. പിന്നെ, ചുറ്റം കടലും കടൽ തീരങ്ങളുമുള്ള പുരിയുടെ, അധികമാരും കണ്ടിട്ടില്ലാത്ത പുതിയൊരു തീരത്തേക്ക് ഇഷിതയെ കൂട്ടിക്കൊണ്ടുപോവുകയാണ് അയാൾചെയ്യുന്നത്.

അവിടെ ഇഷിതയ്ക്ക് മുന്നിൽ കാസിമിന്റെ നെഞ്ചിലെ പുതിയൊരു തീരം വെളിപ്പെടുകയാണ്. പിന്നെ കടലിന്റെ വിദൂരതയിലേക്ക് നോക്കി ഇഷിത ഒന്നേ ചോദിക്കുന്നുള്ളൂ. ‘യാര് അന്ത പൊണ്ണ് ?’ അവിടെ അസിയുടെയും കാസിമിന്റെയും കഥ ഇഷിതയ്ക്ക് മുന്നിൽ വെളിപ്പെടുന്നു. പിന്നീട് ഇഷിതയെ പുതിയൊരു തീരത്ത് എത്തിച്ച് കാസിം പുരിയിൽ നിന്ന് മടങ്ങുകയാണ്‌.

അവിടെ നിന്ന് പിന്നെയും യാത്ര തുടരുന്ന കാസിമിന്റെയും സുനിയുടെയും ജീവിതത്തിൽ വീണ്ടും മാറ്റങ്ങൾ സംഭവിക്കുന്നു. കൊണാർകിലെ സൂര്യക്ഷേത്രത്തിലെ കാലചക്രത്തിന് മുന്നിലിരുന്ന് കാസിം തന്റെ ട്രാവൽജേണലിൽ ഇഷിതയെ കുറിച്ച് എഴുതിയവസാനിപ്പിക്കുന്നിടത്താണ് സിനിമയിൽ കാസിമിന്റെ പുരി എപ്പിസോഡുകൾ അവസാനിക്കുന്നത്.

കാസിമിന് ഇഷിതയോട് തോന്നുന്നത് സൗഹൃദമാണ്. Ishitha was key to my happiness, but maybe happiness is not what I want എന്നാണ് കാസിം തന്റെ ട്രാവൽ ജേണലിൽ എഴുതുന്നത്

പിന്നെ തന്റെ യാത്രയുടെ രണ്ടാം ഘട്ടത്തിൽ കാസിം കണ്ടുമുട്ടുന്നത് ബാമൻഗാട്ടി എന്ന ഗ്രാമത്തിലെ ജനങ്ങളെയും ബിമാൽദാ എന്ന അവരുടെ നേതാവിനെയുമാണ്. ബാമൻഗാട്ടി കാസിമിനെയും സുനിയെയും അതിഥികളായി സ്വീകരിക്കുന്നു. അവിടെ, താൻ അതുവരെ കണ്ടു പരിചയിച്ചിട്ടില്ലാത്ത മനുഷ്യാവസ്ഥയുടെ മറ്റൊരു മുഖം കാസിമിന്റെ മുന്നിൽ വെളിപ്പെടുകയാണ്.

തുടർന്നുള്ള ദിവസങ്ങളിലെ സംസാരത്തിനിടയിൽ താൻ പഴയൊരു കമ്മ്യൂണിസ്റ്റാണെന്ന് ബിമൽ ദാ കാസിമിനോട് പറയുന്നു. കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയും ഇ.എം.എസും അവരുടെ സംസാരത്തിൽ കടന്നുവരുന്നു. ബലി കുടീരങ്ങളെ എന്ന് ബംഗാളി ചുവയുള്ള മലയാളത്തി്ൽ ബിമൽ ദാ പാടുമ്പോൾ വെളിപ്പെടുന്നത് ഒരു കാലത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചരിത്രമാണ്. ‘ഭൂൽ ഗയാ മേം...സബ് കുച്ഛ് ഭൂൽ ഗയാ’ എന്ന് മുന്നിലെ വിദൂരതയിലേക്ക് നോക്കി ബിമൽ ദാ നെടുവീർപ്പിടുമ്പോൾ പിൽക്കാലത്ത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കുണ്ടായ അപചയത്തെയാണ് സിനിമ കാണിക്കുന്നത്.

പിന്നെ ചരിത്രത്തിലേക്കെന്ന പോലെ ക്യാമറ പിന്നോട്ട് ചലിക്കുകയാണ്. മറ്റുള്ളവന്റെ വേദനയിൽ സ്വയം വേദനിക്കുന്ന ഒരു കാസിമിനെയും ബാമൻഗാട്ടിയിലെ കാസിമിൽ കാണാം. അവിടുത്തെ സ്ത്രീകൾക്ക് ധാന്യങ്ങൾ പൊടിക്കാൻ പുതിയൊരു യന്ത്രമുണ്ടാക്കുകയാണ് കാസിമും സുനിയും ചേര്‍ന്ന്‌.

ഇവിടെ കാസിം എന്ന കമ്മ്യൂണിസ്റ്റ് കൂടുതൽ സാർത്ഥകമാകുന്നത് കാണാം. ബിമൽ ദായുടെ മകൾ ഗൗരിയുമായി സുനി പ്രണയത്തിലാകുന്നതാണ് ബാമൻഗാട്ടിയിലെ മറ്റൊരു സംഭവം. പ്രണയം സുനിയുടെ ജീവിതത്തിലും മാറ്റങ്ങൾ കൊണ്ടുവരുന്നു. അവിടെ നിന്ന് അവിടെ നിന്ന് അവര്‍ വീണ്ടും യാത്ര തുടങ്ങുകയാണ്‌. 'വഴികൾ മഞ്ഞിൽ മൂടുന്നതിന് മുമ്പ് നാഗാലാൻഡിൽ പോകണമെന്നും അസിയെ കാണണം' എന്നുമാണ് ബാമന്‍ഗാട്ടിയിലെ ദൃശ്യങ്ങള്‍ അവസാനിക്കുമ്പോൾ കാസിം ട്രാവൽ ജേണലിൽ കുറിക്കുന്നത്.

നീലാകാശം പച്ചക്കടൽ ചുവന്നഭൂമി സിനിമയിൽ നിന്ന്‌

പിന്നെ കൊൽക്കത്തയിലേക്കുള്ള വഴിയിൽ കാസിം കണ്ടുമുട്ടുന്നത് രാഘവ് എന്ന രാഘവേട്ടനെയാണ്. വാഹനങ്ങളുടെ മെക്കാനിക്കാണ് അയാൾ. വർഷങ്ങൾ മുമ്പ് കേരളത്തിൽ നിന്ന് നാടുവിട്ടോടി ഇവിടെ എത്തിയതാണ് രാഘവേട്ടൻ. അതിനിടെ സുനിയെ അപായപ്പെടുത്താൻ ശ്രമിക്കുന്ന ഒരു ലോറിക്കാരനെയും കാണിക്കുന്നുണ്ട് സിനിമയിൽ. സുനി ഈ സംഭവം പറയുമ്പോൾ കാസിമിന്റെ കൈവശമുണ്ടായിരുന്ന മലയാള പത്രത്തിൽ സുനിയെ അപായപ്പെടുത്താൻ ശ്രമിച്ച അതേ ആളിന്റെ ചിത്രം ഉണ്ട്. ഇരുവരുടെയും സഹപാഠിയായിരുന്ന ശ്യാമിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി വെണ്ടറാണ് തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചത് എന്ന് സുനി പറയുന്നു.

പത്രത്തില്‍ വന്ന വെണ്ടറുടെ ചിത്രം സ്‌ക്രീനിൽ കാണിക്കുമ്പോൾ വെണ്ടറോട് രൂപസാദൃശ്യങ്ങളുള്ള രാഘവേട്ടനും സ്‌ക്രീനില്‍ വരുന്നുണ്ട്‌. താടിയും മുടിയും വേഷവും മെലിഞ്ഞ ശരീരപ്രകൃതിയുമെല്ലാം രാഘവേട്ടന്റെയും വെണ്ടറുടെയും ഒന്ന് തന്നെ. രണ്ടുപേരിലുമുള്ള സമാനതകൾ അവിടെ പ്രേക്ഷകന് പെട്ടന്ന് വെളിപ്പെട്ട് കിട്ടുന്നുമുണ്ട്. വെണ്ടർ നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുകയാണ് എന്നാണ് പത്രത്തിലുള്ളത്.

നീലാകാശം പച്ചക്കടൽ ചുവന്നഭൂമി സിനിമയിൽ നിന്ന്‌

ശ്യാമിനെ കൊന്നത് വെണ്ടറല്ലെന്നും ശ്യാമിന്റെ അച്ഛന്റെ ബിസിനസ് ശത്രുക്കളാണെന്നും പത്രത്തിലുണ്ട്. പിന്നെയും കൂടുതൽ സംസാരിക്കുമ്പോഴാണ് രാഘവേട്ടന്റെ പൂർവകാലവും ഇരുവരിലേക്കും എത്തുന്നത്. ഇവിടെ എങ്ങനെ എത്തി ? എന്ന കാസിമിന്റെ ചോദ്യത്തിന് രാഘവേട്ടൻ കൊടുക്കുന്ന മറുപടിയിലാണ് രാഘവേട്ടന്റെ പൂർവകാലമത്രയും പ്രേക്ഷകന് മുന്നിൽ ചുരുൾ നിവരുന്നത്. 'നാട്ടിൽ ഞാനൊരു കുറ്റം ചെയ്തു. ചെറുപ്പത്തിന്റെ തിളപ്പിൽ നേതാക്കൻമാർ കൊല്ലാൻ പറഞ്ഞപ്പോൾ മറിച്ചൊന്നും ചിന്തിച്ചില്ല. പിന്നെ ജയിലിൽ കിടക്കണമെന്നായപ്പോൾ നാടുവിട്ടു. ഒരുപാട് കറങ്ങി. പിന്നെ ഇവിടെ എത്തി...ഇതും ഒരുതരത്തിൽ ഒരു ജയിൽ' എന്നാണ് രാഘവേട്ടൻ പറയുന്നത്. അവിടെയാണ് രാഘവേട്ടന്റെയും വെണ്ടറുടെയും സാമ്യങ്ങൾ മനസിലാകുക.

നേതാക്കന്‍മാരുടെ ചതികളില്‍ പെട്ട്‌ നാടുവിടേണ്ടി വന്ന രാഘവേട്ടനും ശ്യാമിന്റെ അച്ഛന്റെ ബിസിനസ് ശത്രുക്കൾ ശ്യാമിനെ കൊന്നുകളഞ്ഞതിന് നാടുവിടേണ്ടി വരുന്ന വെണ്ടറും, രണ്ടുപേരും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. കബളിപ്പിക്കപ്പെട്ട്‌ നിസഹായരായി നാടുവിടേണ്ടി വരുന്ന മനുഷ്യർ ഇപ്പോഴും ഉണ്ടാകുന്നുണ്ടെന്ന് സിനിമ പറയുന്നു. 'നിങ്ങളെയൊക്കെ കാണുമ്പോൾ ഇനിയുമെന്തൊക്കെയോ ചെയ്യാൻ കഴിയുമെന്നൊരു തോന്നൽ’ എന്ന് രാഘവേട്ടൻ പറയുമ്പോൾ താഴെ വാഹനങ്ങൾ വെളിച്ചം പരത്തി കടന്നുപോകുന്ന, തെക്കോട്ട് നീളുന്ന റോഡ് ചൂണ്ടിക്കാണിച്ച് കാസിം പറയുന്നത് ‘രാഘവേട്ടാ..ഞങ്ങൾ വന്ന റോഡാ ഇത്...കേരളത്തിൽ നിന്ന്’ എന്നാണ്. തെക്കോട്ട് പോകുന്ന ആ റോഡിലേക്ക് രാഘവേട്ടൻ പ്രതീക്ഷയോടെ നോക്കുന്നിടത്ത് സിനിമയിൽ ആ ഭാഗവും അവസാനിക്കുന്നു.

നീലാകാശം പച്ചക്കടൽ ചുവന്നഭൂമി സിനിമയിൽ നിന്ന്‌

മനസും ശരീരവും ബൈക്കുകളും തളർന്നു തുടങ്ങി. കലാപങ്ങളാണ് ആസാം അതിർത്തിയിലെങ്ങും. എന്ന കാസിമിന്റെ ശബ്ദത്തോടെയാണ് അടുത്ത ഭാഗം തുടങ്ങുന്നത്. ബൈക്കുകളുമായി ഇരുവരും വീണ്ടും മുന്നോട്ട് പോകുമ്പോൾ വഴിയരികിൽ കലാപത്തിൽ ഒറ്റപ്പെട്ടുപോയ ഒരു പെൺകുട്ടിയെ കാണുന്നു. അവൾ കരയുകയാണ്. കുട്ടിയെ അമ്മയുടെ അടുത്തെത്തിക്കാൻ കാസിം ശ്രമിക്കുന്നു. അതിനിടയിൽ ഇരുവർക്കും ആസാം കലാപത്തിന്റെ ഭീകര ദൃശ്യങ്ങൾ കാണേണ്ടിയും വരുന്നുണ്ട്.

കുട്ടിയെ ഇരുവരും ചേർന്ന് സുരക്ഷിതമായി അമ്മയുടെ അടുത്തെത്തിക്കുന്നു. അവിടെ മകന്റെ മൃതദേഹത്തിന് മുന്നില്‍ നിലത്തിരുന്ന് കരയുന്ന ഒരു സ്ത്രീയെയാണ് കാസിം കാണുന്നത്. അവര്‍ തിരിഞ്ഞ് നോക്കുമ്പോൾ കാസിമിന് അത് സ്വന്തം അമ്മയാണെന്ന് തോനുന്നു. അതുവരെ അവരെ കുറിച്ചുള്ള ചിന്തകള്‍ അലട്ടാതിരുന്ന കാസിം പെട്ടന്ന് പതറിപ്പോകുന്നു. അപ്പോൾ യാത്ര അവസാനിപ്പിച്ച് കാസിം തിരികെ പോകാൻ തയ്യാറാവുകയാണ്.

നീലാകാശം പച്ചക്കടൽ ചുവന്നഭൂമി സിനിമയിൽ ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയിനും

എന്നാൽ പിന്നീട്‌ തിരുമാനം മാറ്റുന്ന കാസിം നാഗാലാൻഡിലേക്കുള്ള യാത്ര തുടരാൻ തിരുമാനിക്കുന്നു. രക്ഷിക്കാൻ ആരുമില്ലാതെ റോഡിൽ നിന്നിരുന്ന ആ കുട്ടി.., അതെന്റെ അസി തന്നെയല്ലേ സുനി ? എന്ന് കാസിം ചോദിക്കുന്നിടത്ത് ആസാമിലെ ദൃശ്യങ്ങളും സിനിമയിൽ ആവസാനിക്കുന്നു.

പിന്നെ സുനി ഗൗരിയെ തിരക്കി ബാമൻഗാട്ടിയിലേക്ക് മടങ്ങിപ്പോവുകയാണ്. പിന്നീടങ്ങോട്ട് ഇരുവരും ഒറ്റക്കാണ് യാത്ര. നാഗാലാൻഡിൽ എത്തുന്ന കാസിം കുടുംബശത്രുക്കളിൽ നിന്ന് അസിയെ രക്ഷപ്പെടുത്തി അരുണാചൽ പ്രദേശിലെ തവാങ്ങിലേക്ക് പോകുന്നിടത്ത് സിനിമ അവസാനിക്കുന്നു. എന്നാൽ സിനിമ തീരുമ്പോഴും കാസിമിന്റെ യാത്ര അവസാനിക്കുന്നില്ല. യാത്രകളും വന്ന വഴികളിലത്രയും, വിവിധ രൂപങ്ങളിൽ കണ്ടുമുട്ടിയ തന്റെ തന്നെ വിധികളും അയാളെ മാറ്റിത്തീർത്തിരിക്കുന്നു. ആ ബോധ്യത്തോടെയാണ് കാസിം അസിയുമൊത്ത്‌ യാത്ര പുനരാരംഭിക്കുന്നത്‌

Comments