ദി 'ബികമിങ് ആക്ടർ':
മോഹൻലാലിന്റെ ദെലൂസിയൻ കഥാപാത്രങ്ങൾ

Toxic masculine ആയ കഥാപാത്രങ്ങളാണ് മോഹൻലാലിനെ സൂപ്പർ സ്റ്റാറാക്കിയത് എന്ന വാദത്തേക്കാൾ, അയാൾ അന്വർത്ഥമാക്കിയ vulnerable ആയ becoming beings ആണ് അയാളെ മലയാളിക്ക് കൂടുതൽ പ്രിയപ്പെട്ടവനാക്കിയത് എന്നതിലാണ് കൂടുതൽ വാസ്തവമുള്ളതെന്ന് പറയേണ്ടിവരും.

Vulnerability എന്ന വാക്കിന് മലയാളത്തിൽ ക്ഷിപ്രവംശവദത്വം, ഭേദ്യമായ അവസ്ഥ എന്നിങ്ങനെയൊക്കെ നിഘണ്ടു നിഷ്‌കർഷിക്കുന്ന വാക്കുകളുണ്ടെങ്കിലും അതിനെ പൂർണാർത്ഥത്തിൽഉൾക്കൊള്ളുന്ന ഒറ്റവാക്ക് ഏറക്കുറെ ഇല്ലെന്നുതന്നെ പറയാം. Vulnerable എന്നാൽ ഭേദ്യമായ, എളുപ്പം തകരുന്ന, എളുപ്പം വികാരം വ്രണപ്പെടുന്ന, മുറിപ്പെടുന്ന, എളുപ്പം പ്രലോഭനത്തിൽ ഏർപ്പെടുന്ന, എളുപ്പം വഴങ്ങുന്ന, ആക്രമിക്കപ്പെടുന്ന അവസ്ഥയിലുള്ള എന്നു വേണമെങ്കിൽ ഏറ്റവും ചുരുക്കത്തിൽ നിർവചിക്കാം.

‘നാടോടിക്കാറ്റി’ൽ (1987), അമ്മ മരിച്ചത് കത്തിലൂടെ അറിഞ്ഞ ദാസൻ, ആ ദുഃഖം തന്നെ വിഴുങ്ങുന്നതിനു തൊട്ടുമുൻപ് രാധയെ അഭിമുഖീകരിക്കുന്ന രംഗമുണ്ട്. അയാളവിടെ എല്ലാ അർത്ഥത്തിലും തകർന്ന മനുഷ്യനാണ്. അമ്മ മരിച്ചതറിഞ്ഞ ഒരാളുടെ സങ്കടങ്ങളോ വികാരങ്ങളോ അല്ല ദാസനിലുണ്ടാവുന്നത്, അല്ലെങ്കിൽ ഉണ്ടാവേണ്ടത്.

അത്രയും വർഷത്തെ പ്രയത്‌നങ്ങൾക്കും യാതനകൾക്കും അപ്പുറവും അമ്മയെ കൂടെക്കൊണ്ടു നിർത്താൻ പറ്റാതെ, അവരെ സംരക്ഷിക്കാൻ സാധിക്കാതെ, അവരുടെ യാതനകൾക്ക് അറുതിവരുത്താൻ സാധിക്കാതെ പൂർണമായും തോറ്റ ഒരു മകന്റെ vulnerable ആയ അവസ്ഥയെയാണ് ദാസനെ കാണുന്നവർക്ക് ഉൾക്കൊള്ളാൻ സാധിക്കേണ്ടത്.

‘നാടോടിക്കാറ്റി’ൽ അമ്മ മരിച്ചത് കത്തിലൂടെ അറിഞ്ഞ ദാസൻ, ആ ദുഃഖം തന്നെ വിഴുങ്ങുന്നതിനു തൊട്ടു മുൻപ് രാധയെ അഭിമുഖീകരിക്കുന്ന രംഗമുണ്ട്. അയാളവിടെ എല്ലാ അർത്ഥത്തിലും തകർന്ന മനുഷ്യനാണ്.

അമ്മയുടെ മൃതദേഹം കാണാൻ അയാൾക്കുള്ള അവകാശത്തെ ബഹുമാനിക്കുന്ന ആരും അയാളുടേയും അമ്മയുടേയും ലോകത്തില്ല. ഒരു മൃതദേഹം അർഹിക്കുന്ന ആദരവുകളോടെയാണോ അമ്മയെ അടക്കിയത് എന്നയാൾക്കറിയില്ല. രണ്ടു സെക്കൻഡ് ഷോക്കിലേക്ക് വീഴുന്ന ദാസൻ ദുഃഖത്തിലേക്കല്ല പിന്നീട് പോകുന്നത്. നിസ്സഹായനായ ഒരാളുടെ ഏറ്റവും മോശമായ അവസ്ഥയിലേക്കാണ്. വളരെ സൂക്ഷ്മമായും ആഴത്തിലും മോഹൻലാൽ ദാസനെ ഉൾക്കൊള്ളുന്നുണ്ട്.

പ്രേക്ഷകർക്ക് അയാളോട് കൃത്യമായ അളവിൽ എംപതൈസ് ചെയ്യാൻ പറ്റുന്നുണ്ട്, ലാലിന്റെ subtle ആയ പ്രകടനം കൊണ്ട്. ദാസന് ലൗഡാകാൻ പറ്റില്ല. അയാൾക്ക് ദുഃഖം എന്നത് എങ്ങനെയാണ് ബാധിക്കുക എന്ന് മനസ്സിലാക്കി പെർഫോം ചെയ്യാൻ പറ്റുന്നിടത്താണ് മോഹൻലാലിന്റെ പ്രസക്തിയും വലുപ്പവും.

ഫ്രഞ്ച് തത്വചിന്തകനായ ഗില്ലസ് ദെലൂസ് ജീവിതത്തെ നോക്കിക്കാണുന്നത് becoming- ലൂടെയാണ്. ഓരോ മനുഷ്യനും നിരന്തരം അവരവരിൽനിന്ന് ഉരുത്തിരിഞ്ഞു കൊണ്ടേയിരിക്കും എന്നതാണ് becoming- ന്റെ ആകത്തുക. ചുറ്റുപാടുകളിൽ നിന്ന് ഉൾക്കൊണ്ടുകൊണ്ട് നിരന്തര മാറ്റങ്ങൾക്ക് വിധേയരായി മനുഷ്യൻ കടന്നുപോകുന്ന becoming process അവരോടു ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള എല്ലാ കണികകളുടേയും അംശമുൾക്കൊണ്ടാണ് സംഭവിക്കുന്നത്.

അവരവരെ കഥാപാത്രത്തിൽ സങ്കൽപ്പിച്ചു പ്രതിഷ്ഠിച്ചുകൊണ്ട് കഥാപാത്രത്തിനോട് സഹാനുഭൂതിയുള്ള കാഴ്ചക്കാരാവാൻ പ്രേരിപ്പിക്കുന്നതാണ് ലാലിന്റെ becoming beings ആയ പ്രകടനങ്ങൾ. സീസണിലെ ജീവൻ അത്തരമൊരു കഥാപാത്രമാണ്.

മനുഷ്യന് നിരന്തര പരിണാമത്തിൽ (evolve) ഏർപ്പെടാതെ നിലനിൽക്കാൻ സാധിക്കില്ലെന്നതാണ് ദെലൂസിന്റെ തത്വശാസ്ത്രം. ദെലൂസിന്റെ becoming മനുഷ്യരായ കഥാപാത്രങ്ങളായി ലാൽ വരുമ്പോൾ, അയാളോട് കൂടുതൽ ബന്ധപ്പെട്ടു കിടക്കുന്നതായി കാഴ്ചക്കാർക്ക് തോന്നുന്നുണ്ട്. കാഴ്ചയുടെ അനുഭവം എന്നത് പല അടരുകളുള്ള ഒന്നായിരിക്കേ, അവരവരെ കഥാപാത്രത്തിൽ സങ്കൽപ്പിച്ചു പ്രതിഷ്ഠിച്ചുകൊണ്ട് കഥാപാത്രത്തിനോട് സഹാനുഭൂതിയുള്ള കാഴ്ചക്കാരാവാൻ പ്രേരിപ്പിക്കുന്നതാണ് ലാലിന്റെ becoming beings ആയ പ്രകടനങ്ങൾ.

സീസണിലെ ജീവനും നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ സോളമനും ചിത്രത്തിലെ വിഷ്ണുവും തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും പവിത്രത്തിലെ ഉണ്ണികൃഷ്ണനും പക്ഷേയിലെ ബാലചന്ദ്രനും എല്ലാം ഇത്തരത്തിൽ becoming beings ആണ്.

നായകൻ തോറ്റുകൊണ്ട് അരങ്ങൊഴിയുന്ന കഥകളിൽ ലാൽ കാഴ്ചക്കാരിൽ നേടിയിരുന്ന മേൽക്കൈ വളരെ വലുതായിരുന്നു. ആ കഥാപാത്രങ്ങളുടെ fate പതിറ്റാണ്ടുകൾക്കിപ്പുറവും ഓർമയിൽ നിന്ന് മായാതെ, ഓരോ കാഴ്ചയിലും haunting അനുഭവമാകുന്നുണ്ട്.

പ്രത്യേകിച്ച് vulnerable ആയ becoming മനുഷ്യരെ ലാൽ സ്‌ക്രീനിൽ അന്വർത്ഥമാക്കുമ്പോൾ, അവരുടെ vulnerability- യിൽ നിന്ന് അവർ ഉരുത്തിരിഞ്ഞുവരുന്ന അവസ്ഥകളെയും, അതിലൂടെയുള്ള അവരുടെ നേടലുകളെ, നഷ്ടങ്ങളെ, തിരിച്ചറിവുകളെ, അതിജീവനങ്ങളെ ഒക്കെയും ആരാധകർ ഉൾക്കൊള്ളുന്നു. അയാളോട് എംപതൈസ് ചെയ്യുന്നു. അയാൾക്കുവേണ്ടി ചിരിക്കുകയും സങ്കടപ്പെടുകയും സമാധാനപ്പെടുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

Toxic masculine ആയ ലാലിന്റെ കഥാപാത്രങ്ങളാണ് അയാളെ സൂപ്പർ സ്റ്റാർ ആക്കിയത് എന്ന വാദത്തേക്കാൾ, അയാൾ അന്വർത്ഥമാക്കിയ vulnerable ആയ becoming beings ആണ് അയാളെ മലയാളിക്ക് കൂടുതൽ പ്രിയപ്പെട്ടവനാക്കിയത് എന്നതിലാണ് കൂടുതൽ വാസ്തവമുള്ളതെന്ന് പറയേണ്ടിവരും. സദയത്തിലെ സത്യനാഥനും താളവട്ടത്തിലെ വിനോദും ഉണ്ണികളേ ഒരു കഥ പറയാമിലെ ആൽബിയും നിന്നിഷ്ടം എന്നിഷ്ടത്തിലെ ശ്രീകുമാറും കിരീടത്തിലെ സേതുമാധവനും പല പാളികളുള്ള, എളുപ്പം മുറിപ്പെടുന്ന മനുഷ്യരായിരുന്നു.

സദയത്തിലെ സത്യനാഥൻ പല പാളികളുള്ള, എളുപ്പം മുറിപ്പെടുന്ന മനുഷ്യനാണ്.

നായകൻ തോറ്റുകൊണ്ട് അരങ്ങൊഴിയുന്ന അത്തരം കഥകളിലും ലാൽ കാഴ്ചക്കാരിൽ നേടിയിരുന്ന മേൽക്കൈ വളരെ വലുതായിരുന്നു. ആ കഥാപാത്രങ്ങളുടെ fate പതിറ്റാണ്ടുകൾക്കിപ്പുറവും ഓർമയിൽ നിന്ന് മായാതെ, ഓരോ കാഴ്ചയിലും haunting അനുഭവമാകുന്നുണ്ട്.

വിനോദിന്റെ കാര്യമെടുത്താൽ, ട്രാജഡിയിലേക്ക് കഥ ആണ്ടുപോവുന്നതിനു മുമ്പുവരെ അയാളെ സ്വന്തമായി തോന്നും വിധമുള്ള ഒരു affection രൂപാന്തരപ്പെട്ടു വരുന്നുണ്ട്. അവിടെനിന്നാണ് നെഞ്ചിലേക്ക് വലിയൊരു കല്ലെടുത്തു വെക്കുന്നതുപോലെ ആ ദുരന്തം സംഭവിക്കുന്നത്. ആ affection-ന്റെ ആഴം ദുരന്തത്തിന്റെ ആക്കത്തെ പല മടങ്ങ് വർദ്ധിപ്പിക്കുന്നുണ്ട്. അത്തരം അനുഭവത്തെ intense ആക്കുന്നത് നടനിലെ intellect ആണ്.

vulnerable ആയ becoming മനുഷ്യരെ ലാൽ സ്‌ക്രീനിൽ അന്വർത്ഥമാക്കുമ്പോൾ, അവരുടെ vulnerability- യിൽ നിന്ന് അവർ ഉരുത്തിരിഞ്ഞുവരുന്ന അവസ്ഥകളെയും, അതിലൂടെയുള്ള അവരുടെ നേടലുകളെ, നഷ്ടങ്ങളെ, തിരിച്ചറിവുകളെ, അതിജീവനങ്ങളെ ഒക്കെയും ആരാധകർ ഉൾക്കൊള്ളുന്നു.

relatability ഒരു വലിയ ഘടകമാണ്. എൺപതുകളിലെയും തൊണ്ണൂറുകളിലെയും യുവാക്കൾക്ക് മോഹൻലാൽ ചെയ്ത struggling young man കഥാപാത്രങ്ങളോട് വലിയ ആരാധനയായിരുന്നു. തൊഴിലില്ലായ്മയും ആ പ്രായത്തിൽ പൊതുവിൽ മിഡിൽ ക്ലാസ് അനുഭവിക്കുന്ന ജീവിത പ്രതിസന്ധികളും തിരശ്ശീലയിൽ മോഹൻലാലും അനുഭവിക്കുന്നു എന്നതിൽ അവർ ആശ്വാസം കണ്ടെത്തിയിട്ടുണ്ട്.

നാടോടിക്കാറ്റ്, ടി.പി. ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, ഏയ് ഓട്ടോ, കിലുക്കം എന്നിങ്ങനെ അക്കാലത്ത് ലാൽ ചെയ്ത അനവധി ചിത്രങ്ങളിൽ ഈ ഒരു ലെയർ പൊതുവായി ഉണ്ടായിരുന്നു. അങ്ങനെയൊരാളോട് തോന്നുന്ന എംപതി, അഥവാ അത്തരത്തിൽ അനുതാപമുളവാക്കും വിധത്തിലുള്ള അയാളുടെ അനിതരസാധാരണമായ പ്രകടനം, ആ നടനോടുള്ള ഇഷ്ടമായും വളർന്നു വരുന്നതിലേക്ക് കാരണമായി എന്നു പറയാം.

മോഹൻലാലിലെ becoming actor- നോട് കണ്ണടച്ചുകൊണ്ട് അയാളുടെ കരിയർ ജഡ്ജ് ചെയ്യുക എന്നത് ക്രൂരമാണ്, കേവലം ഉപരിപ്ലവമായ കാഴ്ചപ്പാടാണ്. അതിനൊക്കെയപ്പുറം വളരെ ബൃഹത്തായ ഒന്നാണ് ലാലിന്റെ പര്യടനം.

മോഹൻലാൽ ഒരു ദെലൂസിയൻ സബ്ജക്റ്റ് ആകുമ്പോൾ അയാളെ അതുല്യനായി കാണുന്ന പ്രതിഭാസമല്ല നടക്കുന്നത്. മാച്ചോ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ അയാൾ സൃഷ്ടിക്കുന്ന വ്യക്തിപ്രഭാവം, slapstick കോമഡിയിലെ വഴക്കം, ദുരന്ത നായക കഥാപാത്രങ്ങളെ ഉൾക്കൊള്ളുകയും അഭിനയിക്കുകയും ചെയ്യുമ്പോൾ അയാൾ കാഴ്ചക്കാരിലുണ്ടാക്കുന്ന ആധി എന്നതൊക്കെ അയാളെ ഒരു നടനെന്ന നിലയിൽ instantly അതുല്യനാക്കുന്നുണ്ട്.

അയാളിലെ പെർഫോർമർ പ്രകീർത്തിക്കപ്പെടുന്നുണ്ട്. പക്ഷേ സ്‌ക്രീനിൽ അയാളൊരു ദെലൂസിയൻ സബ്ജക്റ്റ് ആവുമ്പോൾ അത് ഒരു spectacle മാത്രമായി നിലനിൽക്കുകയല്ല, അയാളെ ആസ്വദിക്കുക എന്നത് ഒരു spectacle vs spectator എന്ന ഒരു ദിശയിലുള്ള അനുഭവവുമല്ല. കഥാപാത്രത്തോടുള്ള relatability, സഹാനുഭൂതി, എന്താവണം കഥാപാത്രത്തിന്റെ സിനിമയിലെ വിധി എന്നതിനെ കരുതിയുള്ള ആശങ്ക എന്നിങ്ങനെ അനവധി ദിശകളിലൂടെയുള്ള അനുഭവമാകുന്നുണ്ട് കാഴ്ചക്കാർക്ക്.

ഫ്രഞ്ച് തത്വചിന്തകനായ ഗില്ലസ് ദെലൂസ്

ദശരഥത്തിലെ രാജീവിനെ എടുക്കാം. സിനിമയുടെ തുടക്കത്തിൽ എല്ലാത്തരം സാമൂഹിക പ്രിവിലേജുകളുള്ള ഒരു സമ്പന്നന്റെ ചെയ്തികൾ, അതിലെ തമാശകൾ, ജീവിതരീതി, അയാളുടെ വിചിത്രമായ ആഗ്രഹം എന്നിങ്ങനെ പോകുന്ന കാഴ്ചകൾക്കൊടുവിൽ അയാൾക്കുള്ള പ്രിവിലേജുകൾ കൊണ്ടൊന്നും സാധിക്കാത്ത ഒരു desire അഥവാ ആഗ്രഹമായി അയാളുടെ കുഞ്ഞ് മാറുന്നുണ്ട്. അതുവരെയുള്ളതിനൊന്നും ചെയ്യാൻ സാധിക്കാത്ത, അയാളെ സഹായിക്കാൻ സാധിക്കാത്ത സ്‌നേഹത്തിനുമുന്നിൽ അയാൾ vulnerable ആയിപ്പോകുന്ന നിമിഷം മുതൽ കാഴ്ചയുടെ അനുഭവവും പരിവർത്തനത്തിലേർപ്പെടുകയാണ്.

അതിനെ അതിജീവിക്കാനുള്ള ശ്രമങ്ങളോട് എംപതിയുണ്ടാവുകയാണ്. അവിടെ നടൻ ഭാഗികമായി മാത്രമേ എക്സിസ്റ്റ് ചെയ്യുന്നുള്ളൂ. നടനെ അഭിനന്ദിക്കാനുള്ള മനഃസ്ഥിതിയിലല്ല പ്രേക്ഷകർ. സിനിമ കഴിഞ്ഞിറങ്ങി കാഴ്ചയിൽ നിന്നും കഥയിൽ നിന്നും പൂർണ്ണമായും വേർപെട്ടു കഴിയുമ്പോഴാണ് മോഹൻലാൽ വീണ്ടും പ്രസക്തനാവുന്നത്. അയാളിലെ പെർഫോർമർ അത്തരത്തിൽ ഒരു വിളംബം (delay) സൃഷ്ടിക്കുന്നുണ്ട്, ഇതുപോലെ എഴുതപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോഴൊക്കെ.

സരസരായ അടുത്ത വീട്ടിലെ പയ്യൻ കഥാപാത്രങ്ങളായാലും ഗൗരവമുള്ള കഥാപാത്രങ്ങളായാലും ഗ്രേ ഷേഡിലുള്ള കഥാപാത്രങ്ങളായാലും ട്രാജിക് ഹീറോ ആയാലും പ്രശംസാർഹനായ സഹനടനായാലും ലാൽ അയാളിലെ നടനെ രാകി മിനുക്കിയെടുക്കാനുള്ള അനന്തമായ പ്രക്രിയയിലായിരുന്നു, അഥവാ ദെലൂസിയൻ ചിന്തയിലെ becoming actor.

ദെലൂസിന്റെ ചിന്തയുടെ കേന്ദ്രം വ്യത്യാസം (difference) എന്ന ആശയമാണ്. സമാനതയുടെ പുനർനിർമ്മാണത്തേക്കാൾ വ്യത്യാസങ്ങളുടെ ഉൽപാദനത്തെക്കുറിച്ചാണ് ദെലൂസും ഫെലിക്‌സ് ഗ്വത്താരിയും വാചാലരായിട്ടുള്ളത്. അവിടെ ആവർത്തനം ഒരേപോലെയുള്ള പുനരുൽപാദനത്തെക്കുറിച്ചല്ല, മറിച്ച് വ്യതിയാനത്തിലൂടെയും വ്യത്യാസത്തിലൂടെയും പുതുമ സൃഷ്ടിക്കുന്നതിനെക്കുറിച്ചാണെന്ന് അദ്ദേഹം വാദിക്കുന്നു. ആ അർത്ഥത്തിലാണ് desire അഥവാ ആഗ്രഹത്തെയും ദെലൂസ് കാണുന്നത്.

പരമ്പരാഗത വീക്ഷണങ്ങളിൽനിന്ന് സമൂലമായ വ്യതിചലനമാണ് ദെലൂസിന്റെ desire. ആഗ്രഹം എന്നതിനെ ദെലൂസ് ഒരു കുറവായല്ല മനസ്സിലാക്കുന്നത്, മറിച്ച് ഉത്പാദനക്ഷമമായ, പരിവർത്തനങ്ങൾ സൃഷ്ടിക്കാൻ കെല്പുള്ള ഊർജ്ജമായിട്ടാണ്. ജീവിതത്തിൽ എന്തിന്റെയെങ്കിലും അഭാവം ഉണ്ടാകുമ്പോഴല്ല ആഗ്രഹങ്ങളുണ്ടാവുന്നത്, മറിച്ച് ആഗ്രഹങ്ങൾ ചുറ്റുപാടുകളിൽ നിന്ന് ബന്ധങ്ങളുണ്ടാക്കി പുതിയ യാഥാർഥ്യങ്ങൾ സൃഷ്ടിക്കുകയാണ്. ആനന്ദന്റെ (ഇരുവർ, 1997) നല്ലൊരു നടനാവണം എന്ന desire അത്തരത്തിൽ ഒന്നാണ്. അതിനായുള്ള അയാളുടെ ശ്രമങ്ങൾ പ്രൊഡക്റ്റീവാണ്. അയാൾ അയാളെത്തന്നെ റിഫൈൻ ചെയ്യുന്നുണ്ട്. അതിൽ നിന്നാണ് പിന്നീടുള്ളതെല്ലാം ഉരുത്തിരിഞ്ഞുവരുന്നത്.

അയാൾ അയാളെത്തന്നെ റിഫൈൻ ചെയ്യുന്നുണ്ട്. അതിൽ നിന്നാണ് പിന്നീടുള്ളതെല്ലാം ഉരുത്തിരിഞ്ഞുവരുന്നത്.

ആട് തോമയുടെ vulnerability സിനിമയിലെ ഒരു കഥാപാത്രത്തോളം തന്നെ കഥയിലേക്ക് കോൺട്രിബ്യൂട്ട് ചെയ്യുന്ന മുഖ്യ ഘടകമാണ് ഭദ്രന്റെ എക്കാലത്തെയും ക്ലാസിക് ആയ സ്ഫടികത്തിലേത്. കുട്ടിക്കാലം മുതൽ ഒരു ടോക്‌സിക് പിതാവ് കൊടുത്ത മാനസികാഘാതങ്ങളിൽ നിന്ന് അതിജീവിക്കാൻ തോമ സൃഷ്ടിച്ചെടുത്ത ഒറ്റബുദ്ധിക്കാരന്റെ ആവരണമുണ്ട്.

അതിനിടയിലൂടെ അപൂർവ്വമായി മാത്രം ക്ഷിപ്രനേരത്തേക്ക് വെളിവാകുന്ന വൈകാരികതകൾ. തന്റെ vulnerability- യെ കൈകാര്യം ചെയ്യാൻ തോമ തിരഞ്ഞെടുക്കുന്നത് ആത്മപീഡയാണ്. അങ്ങനെ പോകുന്ന സങ്കീർണ്ണനായ തോമയിൽ desire എന്നത് ഉണ്ടാവുന്നതേയില്ല, തുളസിയുടെ വരവുവരെ. Desire ഉണ്ടായിത്തുടങ്ങിയ ശേഷമാണ് അയാളുടെ vulnerable വശം കൂടുതൽ പുറത്തേക്കു വരുന്നതും മെച്ചപ്പെട്ട രീതിയിലുള്ള സർവൈവൽ തോമ ആത്മാർഥമായും ആഗ്രഹിക്കുന്നതും.

നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളില്‍ മോഹൻലാല്‍, കവിയൂര്‍ പൊന്നമ്മ.

കൃത്യമായ ബാലൻസിലാണ് തോമയിലെ ഈ സങ്കീർണ്ണത മോഹൻലാൽ അഭിനയിച്ചു പ്രതിഫലിപ്പിക്കുന്നത്. ഒരു റീമേക്കുകൾക്കും ഈ inter connectedness സ്‌ക്രീനിൽ കൊണ്ടുവരാൻ സാധിച്ചിട്ടില്ല എന്നതിന് അതിലെയൊന്നും അഭിനേതാവ് മോഹൻലാൽ അല്ല എന്നുള്ളതുതന്നെയാണ് കാരണം. അയാൾക്കുമാത്രം ആ ആർട്ടുമായി ഏർപ്പെടാൻ സാധിക്കുന്ന ഇന്റർ പ്ലേ ആണ് ഇതൊക്കെയും.

ഇവ്വിധം, ഒരു നടനെന്ന നിലയിൽ മോഹൻലാലിന്റെ 'becoming actor' കാലഘട്ടവും കൂടിയായിരുന്നു എൺപതുകളും തൊണ്ണൂറുകളും. കൈവെക്കാത്ത ജോണറുകൾ ഇല്ലെന്നു തന്നെ പറയാം. slapstick comedy- ൽ മോഹൻലാലിന് ചെയ്യാൻ സാധിക്കാത്തതായി ഒന്നുമില്ലെന്ന് തെളിയിക്കുന്ന ബോയിങ് ബോയിങ്, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, പട്ടണപ്രവേശം, നമ്പർ ട്വന്റി മദ്രാസ് മെയിൽ എന്നിങ്ങനെ അനവധി സിനിമകൾ.

ഒരു നടനെന്ന നിലയിൽ മോഹൻലാലിന്റെ 'becoming actor' കാലഘട്ടവും കൂടിയായിരുന്നു എൺപതുകളും തൊണ്ണൂറുകളും

Slapstick comedy ചെയ്യാൻ വേണ്ടിയുള്ള ശാരീരിക വഴക്കം മുതൽ അസാധ്യ ടൈമിങ്ങും ചില കാര്യങ്ങൾ overdo ചെയ്ത് കോമഡിയിലേക്ക് എത്തിക്കുന്നതിലുള്ള തഴക്കവും ലാലിനുണ്ട്. സരസരായ അടുത്ത വീട്ടിലെ പയ്യൻ കഥാപാത്രങ്ങളായാലും ഗൗരവമുള്ള കഥാപാത്രങ്ങളായാലും ഗ്രേ ഷേഡിലുള്ള കഥാപാത്രങ്ങളായാലും ട്രാജിക് ഹീറോ ആയാലും പ്രശംസാർഹനായ സഹനടനായാലും ലാൽ അയാളിലെ നടനെ രാകി മിനുക്കിയെടുക്കാനുള്ള അനന്തമായ പ്രക്രിയയിലായിരുന്നു, അഥവാ ദെലൂസിയൻ ചിന്തയിലെ becoming actor.

ആ പ്രോസസ്സിലെ അവിശ്വസനീയമായ സംഖ്യയാണ് 1986- ൽ മോഹൻലാൽ ചെയ്തുതീർത്ത 34 വേഷങ്ങൾ, ഭാഗമായ 34 സിനിമകൾ.
രാജാവിന്റെ മകൻ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, നിന്നിഷ്ടം എന്നിഷ്ടം, സന്മനസ്സുള്ളവർക്ക് സമാധാനം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, അടിവേരുകൾ എന്നീ സിനിമകളടങ്ങുന്ന വളരെ diverse ആയ ഫിലിമോഗ്രഫിയുള്ള ലാലിന്റെ സുവർണ വർഷം. എന്നാൽ അതിലും സവിശേഷമായ കാര്യമെന്തെന്നാൽ 1986 ആരംഭിക്കുന്നതുതന്നെ അയാളുടെ നൂറാമത് സിനിമയുമായാണ്.

becoming മനുഷ്യരായ കഥാപാത്രങ്ങളായി ലാൽ വരുമ്പോൾ, അയാളോട് കൂടുതൽ ബന്ധപ്പെട്ടു കിടക്കുന്നതായി കാഴ്ചക്കാർക്ക് തോന്നുന്നുണ്ട്.

അഭിനയജീവിതം തുടങ്ങി അഞ്ചു വർഷം കൊണ്ട് 100 സിനിമകൾ. അടുത്ത ഏഴുവർഷം തീരുന്നതിനു മുൻപേ 200 എന്ന ഗോൾഡൻ നമ്പർ. അവിശ്വസനീയമായ കരിയർ ഗ്രാഫ്. Becoming actor എന്നതിലേക്ക് അളവോ അതിരോ ഇല്ലാതെ പങ്കു വഹിച്ച, അയാൾ ഏർപ്പെട്ട വൈവിധ്യങ്ങളായ ജോണറുകൾ, ബഹുമുഖമായ അഭിനയപ്രകടനങ്ങൾ. ഒരു നടനെ സംബന്ധിച്ച് 'incredible' എന്ന് അക്ഷരം തെറ്റാതെ വിശേഷിപ്പിക്കാൻ സാധിക്കുന്ന, അസൂയപ്പെടുത്തുന്ന കാലഘട്ടം.

മോഹൻലാലിലെ ആ becoming actor- നോട് കണ്ണടച്ചുകൊണ്ട് അയാളുടെ കരിയർ ജഡ്ജ് ചെയ്യുക എന്നത് ക്രൂരമാണ്, കേവലം ഉപരിപ്ലവമായ കാഴ്ചപ്പാടാണ്. അതിനൊക്കെയപ്പുറം വളരെ ബൃഹത്തായ ഒന്നാണ് ലാലിന്റെ പര്യടനം. അതയാൾ എന്നോ അടയാളപ്പെടുത്തിക്കഴിഞ്ഞു.


ശ്രുതി രാജൻ

എഴുത്തുകാരി, അധ്യാപിക. പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ പിഎച്ച്ഡി പൂർത്തിയാക്കി.

Comments