അദാനിയെ ‘രക്ഷകനാ'യി
അവതരിപ്പിക്കുന്നതിനുപുറകില്‍
അദാനിയെ ‘രക്ഷകനാ'യി അവതരിപ്പിക്കുന്നതിനുപുറകില്‍
കേരളത്തില്‍ വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിനെതിരെയുള്ള പ്രതിരോധത്തിന് ഒരു മുദ്രാവാക്യത്തിന്റെ പിന്‍ബലമില്ല. അദാനിയെയാണോ എതിര്‍ക്കുന്നത് അതോ ഇത്തരം കുത്തകവല്‍ക്കരണം ജനാധിപത്യ സര്‍ക്കാരിനെ അപ്രസക്തമാക്കുന്നതിനെയാണോ എന്ന വ്യക്തതയിലേക്ക് ഇതുവരെ എത്തപ്പെട്ടിട്ടില്ല. സര്‍ക്കാരും മൂലധനവും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍, മൂലധനവളര്‍ച്ച ജനാധിപത്യത്തെ എങ്ങനെ ദുര്‍ബലപ്പെടുത്തുന്നു എന്ന് പരിശോധിക്കപ്പെടുന്നു
27 Aug 2020, 02:04 PM
സര്‍ക്കാരും മൂലധനവും തമ്മിലുള്ള ബന്ധത്തിന് നീണ്ടകാല ചരിത്രമുണ്ട്. പൊതുവില്‍ മറന്നുപോകുന്ന ചില ചിത്രങ്ങള്‍ ഓര്‍മപ്പെടുത്താനുള്ള ശ്രമമാണ് ഈ ലേഖനം. കൊളോണിയല്‍ അധികാരം എങ്ങനെ മൂലധനത്തെ സംരക്ഷിച്ചു എന്നത് ഇന്ത്യന്‍ ചരിത്രം കൂടിയാണ്. കൊളോണിയല്‍ ചരിത്രപഠനത്തിന്റെ പശ്ചാത്തലമില്ലാതെ തന്നെ പഠിക്കേണ്ട ചില മൂലധന ചരിത്രവും ഉണ്ട്, അത് ഇന്നും തുടരുന്നു എന്നതും വിസ്മരിക്കാന്‍ കഴിയില്ല.
നാസികളും മൂലധനശക്തികളും തമ്മിലുണ്ടായിരുന്ന ബന്ധം വര്‍ത്തമാനകാലത്തില്‍ ഗൗരവ വിശകലനം അര്‍ഹിക്കുന്നുണ്ട്. നാസി കാലത്തെ സാമ്പത്തിക വ്യവസ്ഥയെ കുറിച്ചുള്ള മാക്‌സിന്‍ സ്വീസ്യയുടെ പുസ്തകത്തില്‍ പറയുന്നത് പ്രധാനമായും, നാസികളുടെ കാലത്തെ സ്വകാര്യവല്‍ക്കരണത്തിന്റെ പ്രത്യേകതകളെ കുറിച്ചാണ്. ആ കാലത്തുതന്നെ സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണത്തെ വന്‍തോതില്‍ പ്രോത്സാഹിപ്പിച്ചിരുന്നു, അതേസമയം, അക്കാലത്ത് എല്ലാ സ്വകാര്യകമ്പനികള്‍ക്കും കടന്നുചെല്ലാനും കഴിയുമായിരുന്നില്ല. നാസി പാര്‍ട്ടിക്കും സര്‍ക്കാരിനും സാമ്പത്തിക പിന്തുണ നല്‍കുന്ന കമ്പനികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത് എന്ന് ഈ പുസ്തകം രേഖപ്പെടുത്തുന്നു. നാസികളുടെ മനുഷ്യത്വവിരുദ്ധ ഭരണചരിത്ര പഠനങ്ങളില്‍ അത്രകണ്ട് ശ്രദ്ധിക്കപ്പെട്ടതല്ല ഈ പുസ്തകം. നാസിവിരുദ്ധതയെ എതിര്‍ക്കുന്ന ഇടതു-ഉദാര ചിന്തകള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോയതാണ് നാസികള്‍ക്ക് അക്കാലത്തെ വന്‍കിട കോര്‍പറേറ്റുകളില്‍ നിന്ന് കിട്ടിയ വന്‍തോതിലുള്ള പിന്തുണ. ഹിറ്റ്‌ലര്‍ക്ക് ജൂതരെ കൊന്നൊടുക്കുന്നതിന്റെ കണക്കെടുക്കാന്‍ ആ കാലത്തെ ഏറ്റവും ആധുനികമായ സാങ്കേതിക സൗകര്യത്തിന്, ഐ.ബി.എം (I B M ) കമ്പനി സഹായിച്ചിരുന്നതായി എഡ്വിന്‍ ബ്ലാക്ക് എഴുതിയ ഐ.ബി.എം ആന്‍ഡ് ഹോളോകോസ്റ്റ് എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തുന്നുണ്ട്.
ഇന്ത്യയില്‍ നടപ്പിലാക്കപ്പെടുന്ന സാമ്പത്തികനയങ്ങള്‍ പൂര്‍ണതയിലേക്ക് കടക്കുന്ന ഒരു ഘട്ടത്തില്‍ ഗൗരവമായി മനസ്സിലാക്കേണ്ടതും ചര്‍ച്ച ചെയ്യേണ്ടതുമായ ആശയങ്ങള്‍ കൂടിയാണ് മുകളില്‍ പറഞ്ഞ പുസ്തകങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. മാറുന്ന സര്‍ക്കാര്‍ നയങ്ങളോടൊപ്പം, ഇന്ത്യന്‍ സ്വകാര്യ മേഖലയിലുണ്ടാകുന്ന മാറ്റങ്ങളും ചര്‍ച്ച ചെയ്യേണ്ടതാണ്. മൂലധനവളര്‍ച്ച ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നു എന്നും മനസ്സിലാക്കേണ്ടതുണ്ട്.
മൂലധനും അധികാരവും
ആഗോളവും പ്രാദേശികവുമായ മൂലധനങ്ങള്‍ അതിവേഗം വളര്‍ന്നതിന്റെ ചരിത്രം പഠിച്ചാല്‍, അധികാരവും മൂലധനവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാം. ‘പോളിസ്റ്റര്‍ പ്രിന്‍സ്’ എന്ന അംബാനിയുടെ ജീവചരിത്രത്തിനും അദാനി രാജ്യത്തെ മറ്റേതു സ്വകാര്യ വ്യക്തികളേക്കാളും വേഗത്തില്‍ വളര്‍ച്ച നേടിയതിനും പുറകില്‍ ഇത്തരം കണ്ണികളുണ്ട്. രാഷ്ട്രീയപാര്‍ട്ടികളുടെ അജണ്ട നിശ്ചയിക്കുന്നതില്‍ പോലും ഇത്തരം ഇടപെടലുണ്ടാകാറുണ്ട്. പത്രപ്രവര്‍ത്തകനായ പരന്‍ജോയ് ഗുഹ താകുര്‍ത്തയും സുബീര്‍ ഘോഷും ചേര്‍ന്നെഴുതിയ പുസ്തകവും, താകുര്‍ത്തയുടെ പുസ്തകവും ഇന്ത്യയില്‍ എങ്ങനെയാണ് ഈ ബന്ധം രൂപപ്പെടുന്നത് എന്ന് വിശദീകരിക്കുന്നു. ഇത്തരം ബന്ധങ്ങള്‍ പൊതുവില്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തിക്കൊണ്ടാണ് മുന്നേറുന്നത്. സുപ്രധാന സാമ്പത്തിക തീരുമാനങ്ങള്‍ പാര്‍ലമെന്റില്‍ നിന്ന് മാറി പ്രധാനമന്ത്രിയുടെ കാര്യാലയത്തിലേക്ക് ചുരുക്കപ്പെടുന്നതും, ഇത്തരം അധികാര കേന്ദ്രങ്ങളെ സ്വകാര്യ കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്നതും ഇന്ത്യ മഹാരാജ്യത്ത് സാധാരണ സംഭവമായിട്ടുണ്ട്.

ഇത്തരം ബന്ധങ്ങളില്‍കൂടി ശക്തിപ്പെടുന്ന മുതലാളിത്തം മുതലാളിത്തത്തിന്റെ തന്നെ മൂല്യങ്ങളെ നിഷേധിച്ചുകൊണ്ടാണ് മുന്നേറുന്നത്. വിപണിയിലെ മത്സരം എന്നത് ഒരു മുതലാളിത്ത യുക്തിയാണ്, എന്നാല്‍ പുതിയ കാലത്തെ മുതലാളിത്തം മത്സരത്തിനല്ല, പകരം സര്‍ക്കാരിനെ നിയന്ത്രിച്ച് മൂലധനം കേന്ദ്രീകരിക്കുന്നതിനാണ് പ്രാധാന്യം കൊടുക്കുന്നത്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഈ ബന്ധം കൂടുതല്‍ സുതാര്യമായി എന്ന് പറയാം.
കോണ്‍ഗ്രസ് ആണ് രാജ്യത്ത് സ്വകാര്യവല്‍ക്കരണം തുടങ്ങിവച്ചത് എങ്കിലും ഈ പ്രക്രിയ വേഗത്തിലാക്കിയത് ബി.ജെ.പി സര്‍ക്കാരാണ്. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച ഓഹരി വിറ്റഴിക്കല്‍ നയം പൂര്‍ണ്ണതയില്‍ എത്തിക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെ ആസ്തികളുടെ മൂല്യം നിശ്ചയിക്കാതെ പ്രവര്‍ത്തനചെലവ് മാത്രം അടിസ്ഥാനമാക്കി വില നിശ്ചയിക്കുന്ന രീതിയിലാണ് പൊതുമേഖലാസ്ഥാപങ്ങള്‍ വിറ്റഴിച്ചത്. പലപ്പോഴും ഈ സ്ഥാപനങ്ങള്‍ വ്യക്തികള്‍ക്കും സമൂഹത്തിനും നല്‍കുന്ന സേവനങ്ങളെ പൂര്‍ണമായും നിഷേധിച്ചായിരുന്നു ഇത്തരം കച്ചവടങ്ങള്‍, പലപ്പോഴും സര്‍ക്കാരിന്റെ നഷ്ടം പെരിപ്പിച്ചുകാണിച്ചും. ഇത്തരം സ്ഥാപനങ്ങള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനങ്ങള്‍ക്ക് നല്‍കിയത് ക്ഷേമരാഷ്ട്ര സുരക്ഷയും കൂടിയാണ്. എന്നാല്‍ ഇത്തരം ക്ഷേമരാഷ്ട്ര സങ്കല്‍പങ്ങള്‍ക്കുണ്ടായിരുന്ന രാഷ്ട്രീയ ഉടമസ്ഥത ഇല്ലാതായിതീര്‍ന്നിട്ടുണ്ട്.
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും- ഇടതുപക്ഷമടക്കം- സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള ഒരു ക്ഷേമരാഷ്ട്ര ഇടപെടല്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് വസ്തുത. രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളോട് നടത്തുന്ന ആശയവിനിമയം പോലും ഇത്തരം ക്ഷേമരാഷ്ട്ര സുരക്ഷയെപ്പറ്റിയല്ല. മതവും, ദേശസുരക്ഷയും അതോടൊപ്പം അപരവല്‍ക്കരണവും ചേര്‍ന്ന ഒരു പ്രത്യേക സഹചര്യത്തില്‍ സര്‍ക്കാരിനോട് ചേര്‍ന്നു നില്‍ക്കുന്ന മൂലധനശക്തികള്‍, രാജ്യത്തിന്റെ നിലനില്‍പ്പിനും വികസനത്തിനും അനിവാര്യമാണെന്ന ഒരു പൊതുകാഴ്പ്പാട് രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഭരണകൂടങ്ങള്‍ വിജയിച്ചു എന്നതും വിസ്മരിക്കാന്‍ കഴിയില്ല.
ആരെയാണ് നിങ്ങള്‍ എതിര്‍ക്കുന്നത്?
ക്ഷേമരാഷ്ട്ര ആശയങ്ങളെ പോലും തങ്ങളുടെ സാമ്പത്തിക താല്‍പര്യത്തിന് പ്രയോജനപ്പെടുത്തുന്നതില്‍ ഇത്തരം കേന്ദ്രീകൃത മുതലാളിത്തത്തിന് കഴിയുന്നുണ്ട്. കുറഞ്ഞ ചെലവില്‍ ഫോണ്‍ വിളിയ്ക്കാനും ഇന്റര്‍നെറ്റിനുമുള്ള സൗകര്യം കിട്ടുന്നതിനുപിന്നില്‍ കുത്തകവല്‍ക്കരണം എന്ന മത്സരമുതലാളിത്വ ആശയത്തിന്റെ പരാജയമാണ് എന്നും അങ്ങനെ ഒരു സാമ്പത്തിക നിയന്ത്രണത്തിലേക്ക് ഒരു രാജ്യം എത്തുന്നത് ഭരണകൂടത്തെ നിയന്ത്രിച്ചുകൊണ്ടുകൂടിയാണ് എന്നും തിരിച്ചറിയേണ്ടതുണ്ട്. എന്നാല്‍ കുറഞ്ഞ ചെലവിലെ സേവനങ്ങള്‍ ഇത്തരം ഗൗരവ വിഷയങ്ങളില്‍ നിന്ന് മാറി ചിന്തിക്കാന്‍ ഇടയാക്കുന്നുണ്ട്. പതിവില്ലാതെ ഒരു വലിയ സമൂഹത്തെ ഒരു കമ്പനിയുടെ ഉപഭോക്താക്കളാക്കി മാറ്റുന്നതിലൂടെ ഇത്തരം മൂലധനങ്ങള്‍ സംരക്ഷിക്കേണ്ട സാമൂഹിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരും. ഇന്ത്യയിലെ ടെലികോം മേഖലയിലെ മാറ്റം പഠിച്ചാല്‍ ഇത് മനസ്സിലാകും. ഒന്നോ രണ്ടോ കമ്പനികളിലേക്ക് ഇത്തരം സേവനങ്ങള്‍ ചുരുക്കപ്പെടുന്നതോടെ പൗരനുവേണ്ടി സര്‍ക്കാരിന് ഈ കമ്പനികളെ നിലനിര്‍ത്തേണ്ടിവരും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, മൂലധനത്തിന് സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കേണ്ടിവരും എന്നര്‍ത്ഥം. അത്തരം അവസ്ഥയില്‍ ജനാധിപത്യത്തിനുള്ള പ്രസക്തി ഒരു ചോദ്യചിഹ്നമായി മാറും.

കേരളം ഈ പ്രക്രിയയില്‍ നിന്ന് മാറിനില്‍ക്കുന്ന പ്രദേശമൊന്നുമല്ല. വിഴിഞ്ഞം തുറമുഖത്തിനായി കേരളത്തില്‍ നടന്ന ‘ജനകീയ' സമരങ്ങള്‍ ഇതിനുപിന്നിലെ മൂലധന താല്‍പര്യത്തെ അവഗണിക്കുകയായിരുന്നു. മലയാള പത്രങ്ങള്‍ അദാനിയെ ഒരു രക്ഷകനായി അവതരിപ്പിച്ചു, എന്നാല്‍ ഇതൊരു സ്വകാര്യ -സര്‍ക്കാര്‍ പങ്കാളിത്ത പദ്ധതിയാണ് എന്നും അതുകൊണ്ട് തന്നെ സര്‍ക്കാരിന് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട് എന്നും വിസ്മരിക്കപ്പെട്ടു. അഷ്നി, സന്തോഷ് എന്നിവര്‍ എഴുതിയ പ്രബന്ധത്തില്‍ പറയുന്ന ഒരു വസ്തുത ഗൗരവമായി കാണേണ്ടതാണ്: പൊതുവില്‍ കേരളത്തിലെ മല്‍സ്യതൊഴിലാളി മേഖലകളില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് വലിയ സാമൂഹിക അധികാരങ്ങള്‍ ഉണ്ട്. എന്നാല്‍, വിഴിഞ്ഞത്ത് പള്ളികള്‍ വികസന വിരോധികള്‍ എന്ന് മുദ്ര കുത്തപ്പെടുമോ എന്ന ഭയം കൊണ്ടാണ് പദ്ധതിക്കെതിരെ പ്രതികരിക്കാതിരുന്നത് എന്ന് അവര്‍ ഈ പ്രബന്ധത്തില്‍ പറയുന്നു.
പരിസ്ഥിതി സംരക്ഷണവും, മൂലധന വിരുദ്ധതയും മുന്നോട്ടുവയ്ക്കുന്നവരെ വികസന വിരോധികള്‍ എന്ന് മുദ്രയടിക്കുന്നത് ഇടതു-വലതു വ്യതാസമില്ലാതെ തുടരുന്നതും നേരത്ത സൂചിപ്പിച്ച കുത്തകവല്‍ക്കരണത്തിന്റെ നേട്ടമാണ്. ഇതിനെ, വികസനത്തിന് കിട്ടുന്ന പൊതുഅംഗീകാരമായിട്ടാണ് കണക്കാക്കപ്പെടുന്നത്, അതുകൊണ്ട് തന്നെ പൗരസമൂഹത്തിന് പ്രതിരോധത്തിന്റെ ഭാഷ നഷ്ടമാകും.
കേരളത്തില്‍ വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിനെതിരെയുള്ള പ്രതിരോധത്തിന് ഒരു മുദ്രാവാക്യത്തിന്റെ പിന്‍ബലമില്ല എന്നതും ശ്രദ്ധേയമാണ്. അദാനിയെയാണോ എതിര്‍ക്കുന്നത് അതോ ഇത്തരം കുത്തകവല്‍ക്കരണം ജനാധിപത്യ സര്‍ക്കാരിനെ അപ്രസക്തമാക്കുന്നതിനെയാണോ എന്ന വ്യക്തതയിലേക്ക് എത്തപ്പെട്ടിട്ടില്ല. പുതിയ കാലത്തെ ജനാധിപത്യത്തെ വിലയിരുത്തേണ്ടത് ഈയൊരു കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ കൂടിയാകണം.
ഗ്രന്ഥസൂചിക:
Ashni, A. L and R. Santhosh.2019. Catholic Church, Fishers and Negotiating Development: A Study on the Vizhinjam Port
Project. Review of Development and Change. 24(2) 187-204, 2019.
Black, Edwin. 2001. IBM and the Holocaust: The Strategic Alliance Between Nazi Germany and America's Most Powerful Corporation.
McDonal, Hamish.1999.The Polyester Prince: The Rise of Dhirubhai Ambani. Allen & Unwin.
Sweezy, Maxine Y. 1941. The Structure of the Nazi Economy. Cambridge (MA): Harvard University Press.
Thakurta, Paranjoy Guha and Subir Ghosh. 2016. Sue the Messenger How legal harassment by corporates is shackling reportage and undermining democracy in India. Author Upfront.
Thakurta, Paranjoy Guha. 2014 . Gas Wars Crony Capitalism and the Ambanis
പ്രിയംവദ ഗോപാല്‍ / ഷാജഹാന്‍ മാടമ്പാട്ട്
Feb 24, 2021
60 Minutes Watch
മനില സി.മോഹൻ
Feb 07, 2021
6 Minutes Read
സുനില്‍ പി. ഇളയിടം
Feb 05, 2021
4 Minutes Watch
നിസാമുദ്ദീന്‍ ചേന്ദമംഗലൂര്‍
Jan 02, 2021
15 Minutes Read
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
കെ. എസ്. ഇന്ദുലേഖ
Dec 18, 2020
6 Minutes Read