തീയിൽ കുരുത്ത ജാസി ഗിഫ്റ്റുണ്ടോ, കോലഞ്ചേരിയിൽ വാടുന്നു?

‘‘കയ്യിലെ മൈക്ക് തട്ടിപ്പറിക്കുമ്പോൾ ഒരു ഏറ്റുമുട്ടലിനും നിൽക്കാതെ ഇറങ്ങിവന്ന ജാസിയുടെ ഉള്ളിലൂറി വന്ന ചിരിയും ചിന്തയും ഇതായിരുന്നിരിക്കണം; ‘ഇത് വച്ചൊരു പാട്ടും റാപ്പും ഞാനുണ്ടാക്കിക്കാണിച്ചുതരാം ടീച്ചറേ’, ഗായകൻ ജി.​ വേണുഗോപാൽ എഴുതുന്നു.

രു പാട്ടുകാരൻ, കലാകാരൻ, അയാൾ വേദിയിൽ പെർഫോം ചെയ്യുമ്പോൾ വേദിയിൽ കടന്നുവന്ന് അയാളെ തടസ്സപ്പെടുത്തുക എന്നു പറയുന്നത് സംസ്ക്കാരവിഹീനമായ വൃത്തികെട്ട ഒരു പ്രവൃത്തിയാണ്. ഒരു കോളേജ് പ്രിൻസിപ്പലാണ് ഇത് ചെയ്തത് എന്ന് കേൾക്കുമ്പോൾ നടുക്കം. കലാലയങ്ങൾ പലതുകൊണ്ടും കലാപാലയങ്ങളായി തീരുമ്പോൾ അവയെ നയിക്കുന്ന ചിലരെങ്കിലും അതിനൊത്തുചേർന്ന് വരുന്നവെന്നുമാത്രം. നല്ല അദ്ധ്യാപകരും പ്രിൻസിപ്പൾമാരും കേരളത്തിലുണ്ടെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം.

അനിതര സാധാരണനായ ഒരു കലാകാരനും വ്യക്തിയുമാണ് ജാസി. എല്ലാം ഉള്ളിലൊതുക്കി മസിലുപിടിച്ച് എന്തും കാണുകയും കേൾക്കുകയും ഒന്നിനേയും അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന മലയാളിയെ ആദ്യമായി ഷർട്ടൂരി തലക്കുമുകളിൽ കറക്കി നൃത്തം ചെയ്യിച്ച് ഏറ്റുപാടിപ്പിച്ചയാളാണു ജാസി.

മലയാള സിനിമാ സംഗീതം ജാസിക്ക് മൻപും പിൻപും എന്നൊരു വിഷയത്തിന് സാധ്യതയേറെയാണ്. എൻ്റെ സിനിമാ സംഗീത ജീവിതത്തിലെ വലിയൊരു നിരാശ, ജാസിയുടെ ആദ്യ സിനിമയായ ഫോർ ദി പീപ്പിളിൽ ഞാൻ പാടി പുറത്തുവരാത്ത പാദസരമേ കിലുങ്ങാതെ എന്ന പാട്ടാണ്. ‘‘അതെൻ്റെ കയ്യിൽ നിന്നും പോയി ചേട്ടാ’’ എന്ന് ജാസി നിരാശയോടെ പറയും.

ആരോടും വിരോധമോ വിദ്വേഷമോ ഇല്ലാത്ത സരസനായ, ഇത്ര നർമബോധമുള്ള മറ്റൊരു സംഗീതജ്ഞനെ കാണാൻ പ്രയാസമാണ്. കയ്യിലെ മൈക്ക് തട്ടിപ്പറിക്കുമ്പോൾ ഒരു ഏറ്റുമുട്ടലിനും നിൽക്കാതെ ഇറങ്ങിവന്ന ജാസിയുടെ ഉള്ളിലൂറി വന്ന ചിരിയും ചിന്തയും ഇതായിരുന്നിരിക്കണം; ‘‘ഇത് വച്ചൊരു പാട്ടും റാപ്പും ഞാനുണ്ടാക്കിക്കാണിച്ചുതരാം ടീച്ചറേ’’.

തീയിൽ കുരുത്തവനുണ്ടോ കോലഞ്ചേരിയിൽ വാടുന്നു?

Comments