‘നാട്ടു നാട്ടു’; പൊടിപറത്തി കാളക്കൂറ്റൻ കുതറിയിളകുന്നതുപോ​ലൊരു പാട്ട്​

ഗ്രാമ സംസ്കാരവും ഭക്ഷണവും പ്രകൃതിയും സാധാരണ ജീവിതവുമെല്ലാം കടന്നുവരുന്നതാണ് ‘നാട്ടു നാട്ടു’ എന്ന പാട്ടിലെ വരികൾ. അരിച്ചോളം കൊണ്ടുള്ള ചപ്പാത്തി മുളകുചേർത്ത് കഴിക്കും പോലെയുള്ള നൃത്തം, മൂർച്ചയേറിയ കത്തി പോലെയുള്ള നൃത്തം എന്നിങ്ങനെ പാട്ട് പുരോഗമിക്കുന്നു.

മികച്ച ഒറിജിനൽ സോംഗ്​ വിഭാഗത്തിൽ ഗോൾഡൻ ​ഗ്ലോബ്​ പുരസ്​കാരം നേടിയ ആർ ആർ ആറിലെ ‘നാട്ടു നാട്ടു’ എന്ന പാട്ടിന്​ തെക്കേ ഇന്ത്യയിലെ തെരുവു നർത്തന ഗീതങ്ങളുടെ ചടുലതാളമാണുള്ളത്​.

സ്വാതന്ത്ര്യസമര കാലത്ത്​ ആന്ധ്രയിലെ നാടൻ കലാരൂപങ്ങളിലൂടെ ബ്രിട്ടീഷുകാർക്കും ജന്മിമാർക്കുമെതിരെ ജനം പ്രതികരിച്ചിരുന്നു. തപ്പു, തപ്പേട്ടു, ഗുല്ലു എന്നിവ ഇത്തരം കലാരൂപങ്ങളാണ്. ഇവയുടെ ചുവടുപിടിച്ചാണ് പിൽക്കാലത്ത് നക്​സൽ നേതാവും കവിയുമായ ഗദ്ദർ ആന്ധ്രയിലെ ഗ്രാമങ്ങളിൽ ആശയപ്രചാരണം നടത്തിയത്​. തപ്പുകൊട്ടിന്റെ താളമാണ് ‘നാട്ടു നാട്ടു’ ഗാനത്തിനുമുള്ളത്. ഈ ചടുലതാളത്തിന് നൃത്തച്ചുവടൊരുക്കാൻ ഒരു മാസമെടുത്തുവെന്നാണ് നൃത്തസംവിധായകൻ പ്രേം രക്ഷിത് പറയുന്നത്​.

​ഒരു വിരുന്നുചടങ്ങിൽ, നൃത്തം ചെയ്യാനറിയില്ലെന്നതിന്റെ പേരിൽ പരിഹസിക്കപ്പെടുന്ന ഗോണ്ട് യുവാക്കളായ കഥാപാത്രങ്ങൾ നാടൻ നൃത്തം അവതരിപ്പിക്കുന്നതാണ് പാട്ടിലെ രംഗം. ‘നിങ്ങൾക്ക് നാടൻ നൃത്തം അറിയാമോ’ എന്ന് ബ്രിട്ടീഷുകാരനോട് പ്രധാന കഥാപാത്രങ്ങളും യുദ്ധവീരന്മാരുമായ ഗോണ്ട് യുവാക്കൾ തിരിച്ചു ചോദിക്കുന്നിടത്തുനിന്നാണ് ഈ ഗാനം തുടങ്ങുന്നത്. "നാടൻ നൃത്തമോ, അതെന്താണ്?’ എന്ന ബ്രിട്ടീഷുകാരന്റെ ചോദ്യത്തിനുത്തരമായി ചടുലതാളത്തിൽ അവർ നൃത്തം തുടങ്ങുന്നു.

‘ദേവിയുടെ ഉത്സവത്തിന് പ്രധാന നർത്തകൻ ആടുന്നതുപോലെ, വിശാലമായ പാടത്ത് പൊടിപറത്തി കാളക്കൂറ്റൻ കുതറിയിളകുന്നതുപോലെ’... എന്നിങ്ങനെയാണ് നാടൻ നൃത്തമെന്ന് പറ‍ഞ്ഞുകൊണ്ടാണ് ഗാനത്തിന്റെ വരികളാരംഭിക്കുന്നത്. ഗ്രാമ സംസ്കാരവും ഭക്ഷണവും പ്രകൃതിയും സാധാരണ ജീവിതവുമെല്ലാം കടന്നുവരുന്നതാണ് വരികൾ. അരിച്ചോളം കൊണ്ടുള്ള ചപ്പാത്തി മുളകുചേർത്ത് കഴിക്കും പോലെയുള്ള നൃത്തം, മൂർച്ചയേറിയ കത്തി പോലെയുള്ള നൃത്തം എന്നിങ്ങനെ പാട്ട് പുരോഗമിക്കുന്നു.

പാട്ടെഴുതിയ കനുകുണ്ഡല സുഭാഷ് ചന്ദ്രബോസ് എന്ന കവി വാറംഗലിന് സമീപമാണ് ജനിച്ചത്. വാറംഗൽ ജില്ലയിലെ പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രത്തിലെ ശാകാംബരി ഉത്സവത്തിന് ദുഷ്ടശക്തികളെ നിഗ്രഹിക്കുന്ന കാളിയുടെ പാട്ടുകൾ കലാകാരൻമാർ അവതരിപ്പിക്കും. അതുകേട്ട് വളർന്ന ചന്ദ്രബോസിന് ഇത്തരമൊരു ഗാനത്തിന്റെ സത്ത പെട്ടെന്ന് ഉൾക്കൊള്ളാനായി.

പാട്ടിലൂടെയും നാടൻ നൃത്തത്തിലൂടെയും ബ്രിട്ടീഷുകാർക്കും നൈസാമിനും എതിരെ പോരാടിയ ചരിത്രവും തെലുങ്കുനാടിനുണ്ട്. നാൽപ്പതുകളിൽ തെലങ്കാന പ്രക്ഷോഭകാലത്ത് ബുറക്കഥ എന്ന നാടൻ കലാരൂപത്തിലൂടെ പ്രക്ഷോഭകാരികൾ നൈസാമിനും ബ്രിട്ടീഷുകാർക്കുമെതിരെ പ്രതിഷേധിച്ചു. പാട്ടും കഥയും നൃത്തവും ചേർന്നതായിരുന്നു ബുറകഥ. നാടോടി സംഘങ്ങൾ കഥ പറഞ്ഞും പാട്ടു പാടിയും അവതരിപ്പിച്ചിരുന്ന ജംഗംകഥയിൽ നിന്നാണ് ഈ കലാരൂപം രൂപം കൊണ്ടത്. ഹൈദരബാദിൽ നൈസാമും മദ്രാസ് പ്രസിഡൻസിയിൽ ബ്രിട്ടീഷ് സർക്കാരും ബുറകഥ നിരോധിച്ചു. അന്ന് ഹൈദരാബാദ് ഒഴികെയുള്ള തെലുങ്ക് നാട് മദ്രാസ് പ്രസിഡൻസിയുടെ കീഴിലായിരുന്നു.

ഒരുകാലത്ത് വിദേശ ശക്തികൾക്കെതിരെ ഉപയോഗിച്ച നാടൻ സംഗീതം തന്നെ ഒരു വിദേശ പുരസ്​കാരത്തിന് അർഹമായതും കാലത്തിന്റെ കളി എന്നുതന്നെ പറയാം.

കീരവാണി എന്ന സംഗീതസംവിധായകൻ മലയാളത്തിലും ഏതാനും ഗാനങ്ങൾക്ക്​ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്​. ഐ.വി. ശശി സംവിധാനം ചെയ്​ത നീലഗിരി എന്ന പടത്തിലെയും ദേവരാഗം എന്ന ഭരതൻ ചിത്രത്തിലെയും ഗാനങ്ങൾ ഏറെ ശ്രദ്ധേയമാണ്​. നീലഗിരിയിൽ മരഗതമണി എന്ന പേരാണ് ഉപയോഗിച്ചത്. തമിഴിലെ ചില ഗാനങ്ങളും അദ്ദേഹം മരഗതമണി എന്ന പേരിൽ ചെയ്തു. നീലഗിരിയിൽ ചിത്ര പാടിയ ‘തുമ്പി നിൻ മോഹം’ എന്ന ഗാനം കല്യാണി രാഗത്തിലാണ്​ ചിട്ടപ്പെടുത്തിയത്​.

1995ൽ മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ക്രിമിനൽ എന്ന ചിത്രത്തിലെ ‘തു മിലേ ദിൽ ഖിലേ’ എന്ന ഗാനം കീരവാണിക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തു. ഒരു പാശ്ചാത്യ ഗാനത്തിന്റെ ഈണം പകർത്തി എന്ന പേരിൽ അതിനൊപ്പം പഴിയും കേൾക്കേണ്ടി വന്നു. എനിഗ്മ എന്ന ജർമൻ സംഗീത ബാൻഡിന്റെ പ്രശസ്തമായ ‘ഏജ് ഓഫ് ലോൺലിനസ്’ അഥവാ ‘ഏകാന്തതയുടെ കാലം’ എന്ന ഗാനത്തിന്റെ തുടക്കം അതേപടി തന്റെ ഗാനത്തിന്റെ തുടക്കത്തിലും കീരവാണി ഉപയോഗിച്ചു. ഗാനനിരൂപകർ കൈയോടെ പൊക്കിയെങ്കിലും ക്രിമിനൽ എന്ന പടം തന്നെ 1993ൽ പുറത്തിറങ്ങിയ ദി ഫ്യുജിറ്റീവ് എന്ന ഹോളിവുഡ് പടത്തിന്റെ പകർപ്പ് ആയതിനാൽ ഈ ചെറുമോഷണം ആരും കാര്യമാക്കിയില്ല. ഹാരിസൺ ഫോഡിന്റെ അഭിനയം കൊണ്ട് ശ്രദ്ധേയമായ ഫ്യുജിറ്റീവിന് മലയാളത്തിലും പതിപ്പുണ്ടായി; സംഗീത് ശിവന്റെ സംവിധാനത്തിൽ മോഹൻലാൽ അഭിനയിച്ച നിർണയം.

ഈ പാട്ടിന്റെ സംഗീതം പോലെ ചടുലവും നാടകീയവുമാണ്​ കീരവാണിയുടെ ജീവിതവും. 32 വയസിനപ്പുറം ആയുസുണ്ടാവില്ല എന്ന ജ്യോത്സ്യന്റെ പ്രവചനം കേട്ട് തകർന്നു പോയ യൗവനം അദ്ദേഹത്തിനുണ്ടായിരുന്നു. കുടുംബാംഗങ്ങൾ ആകെ വിഷമിച്ചു. യൗവ്വനത്തിളപ്പിൽ നിൽക്കുന്ന കീരവാണി പ്രതീക്ഷയോടെ ജ്യോത്സ്യനോട് ചോദിച്ചു, എന്താണ് പരിഹാരം ?

""ഒരു വഴിയേ ഉള്ളൂ. താൻ ജീവിച്ചു കഴിഞ്ഞു എന്ന് കരുതുക. 32 വയസിന് അപ്പുറത്തേക്ക് ചെയ്യാനുള്ളത് ഇപ്പോഴേ ചെയ്ത് തീർക്കുക. അങ്ങനെ താൻ മരിച്ചു കഴിഞ്ഞുവെന്ന് സമയത്തെ തെറ്റിദ്ധരിപ്പിച്ച് വിധിയെ മറികടക്കുക. വേറെ മാർഗമില്ല”- ജ്യോത്സ്യൻ പറഞ്ഞു.

""അത് എങ്ങനെ?”- കീരവാണിയുടെ ചോദ്യം.

“ഹിന്ദു വിശ്വാസമനുസരിച്ച് ഗൃഹസ്ഥാശ്രമം കഴി‍ഞ്ഞാണല്ലോ വാനപ്രസ്ഥവവും സന്യാസവും വരുന്നത്. താൻ ഇപ്പോഴേ സന്യാസത്തിന് പോവുക. 32 വയസ് കഴിഞ്ഞാൽ തിരികെ വന്ന് ഗാർഹസ്ഥ്യം സ്വീകരിക്കുക”, ജ്യോത്സ്യന്റെ പരിഹാരം.

അങ്ങനെ കുടുംബം ആ ചെറുപ്പക്കാരനെ സന്യാസത്തിന് വിടാൻ തീരുമാനിച്ചു. ആന്ധ്രയിലെ പടിഞ്ഞാറൻ ഗോദാവരി തീരത്തെ കൊവ്വൂരിൽ ജനിച്ച ആ ചെറുപ്പക്കാരൻ തല മുണ്ഡനം ചെയ്ത് കാവി ധരിച്ച് സന്യാസിയായി കർണാടകത്തിലെ റായ്ച്ചൂരിലേക്ക് പോയി. ആകെ അറിയാവുന്നത് സംഗീതമാണ്. പാട്ട് പാടിയോ സംഗീതം ചെയ്തോ ജീവിക്കാൻ പറ്റിയ ഇടം അന്നത്തെ മദിരാശിയാണെന്ന് മനസിലാക്കി അവിടേക്ക് വണ്ടി കയറി. അവിടെ ഒരു ആശ്രമത്തിലായിരുന്നു ജീവിതം. പകൽ സ്റ്റുഡിയോകൾ തോറും അവസരം തേടി കയറിയിറങ്ങും. രാത്രി ആശ്രമത്തിലെ വെറും നിലത്ത് കിടന്നുറങ്ങും. സന്യാസി വേഷത്തിലെത്തുന്ന സംഗീതകാരന് ആരും അവസരം കൊടുത്തില്ല. ഒടുവിൽ മലയാളി സംഗീത സംവിധായകൻ രാജാമണി ഈ സന്യാസി സംഗീതകാരനെ സഹായിയായി ഒപ്പം കൂട്ടി. അങ്ങനെയാണ്​ ആ സംഗീതയാത്ര തുടങ്ങിയത്​.

എം.എം.കീരുവാണി, രാജമൗലി, ബോസ് നാനങ്കാരു, ഭാരതി പിന്നി, കീരുവാണിയുടെ സഹോദരി സപ്തമി എന്നിവർ. 1976-ലെ ചിത്രം

കൊടൂരി മരഗതമണി കീരവാണി എന്ന എം. എം. കീരവാണിക്ക് ഇപ്പോൾ 61 വയസ് കഴിഞ്ഞു. ഹൈന്ദവ വിശ്വാസത്തിൽ ശിവന് കാലഭൈരവൻ എന്നൊരു രൂപമുണ്ട്. ഇതിൽ ശിവൻ കാലത്തിന്റെ അഥവാ സമയത്തിന്റെ ദൈവമാണ്. സമയത്തെ സംരക്ഷിക്കാനും നിയന്ത്രിക്കാനും കഴിവുള്ള ദേവനാണ്​ കാലഭൈരവൻ. കീരവാണി തന്റെ മൂത്ത മകന് കാലഭൈരവ് എന്നാണ്​ പേരിട്ടത്.

തന്നെ സഹായിയായി ഒപ്പം കൂട്ടിയ രാജാമണിയെ കീരവാണി മറന്നില്ല. പിന്നീട് രാജാമണിയെക്കാൾ പേരെടുത്ത സംഗീത സംവിധായകനായപ്പോൾ കീരവാണി രാജാമണിയെ തന്റെ ചീഫ് മ്യൂസിക്ക് കണ്ടക്ടറാക്കി. അങ്ങനെ രാജാമണി തന്റെ അസിസ്റ്റന്റിന്റെ കീഴിൽ പണിയെടുത്തു. അതും കാലത്തിന്റെ ഒരു കളി തന്നെ.

Comments