അമ്മയുടെ ഉമ്പായി, ജോൺ എബ്രഹാമിന്റെയും

ഒരിക്കൽ സംഗീതത്തിന്റെ ലഹരിയിൽ ഇരിക്കുമ്പോൾ തൊട്ടടുത്ത് മദ്യത്തിന്റെ ലഹരിയിൽ മറ്റൊരാൾ, സംവിധായകൻ ജോൺ എബ്രഹാം. ഒരു പാട്ടു പാടണമെന്ന ചെറിയൊരു ആഗ്രഹവുമായി നിൽക്കുന്നു. പാടിക്കൊടുത്തു. എന്റെ കുറവെന്താണെന്ന് മനസിലാക്കിത്തന്നത് ജോണായിരുന്നു. എന്റെ മുന്നിൽ ഒരു കണ്ണാടി വച്ചപോലെ. നിന്റെ ജീവിതം സംഗീതമാണെന്ന് മനസിലാക്കിത്തന്ന ജോൺ. "ഇബ്രാഹിം, നിങ്ങളെ ഉമ്മ വിളിക്കുന്ന പേര് ഉമ്പായി എന്നാണ്. ഞാനും വിളിക്കുന്നു ഉമ്പായി എന്ന്.'' പിന്നീട് ലഹരിയിലല്ലാതെ മാത്രമാണ് ജോൺ എന്റെയടുത്തെത്തിയത്.

മ്പായി ജനിച്ച ദിവസമേതെന്ന് ഉമ്പായിക്കുപോലും ഓർമ്മയില്ല. ""എല്ലാ ദിവസവും എന്റെ ജന്മദിനം'' എന്ന് ഉമ്പായി പറയാറുണ്ട്. ഉമ്പായിയെ ഓർക്കാൻ ഒരു ദിവസം, അങ്ങനെയൊന്നില്ലെന്ന് പിന്നീട് ഗസലുകൾ കാട്ടിത്തന്നു. പടിയിറങ്ങിപ്പോയിട്ടും ഉമ്പായി പാടുകയാണ്. ആ പാട്ടുജീവിതത്തെക്കുറിച്ച്....

ഡിപ്പോയിൽ അരി വന്നിട്ടുണ്ടോന്ന് നോക്കാൻ ഉമ്മ നിർദ്ദേശിക്കുന്നത് കേൾക്കാൻ ഇബ്രാഹിം കാത്തിരുന്നത്, നടത്തവഴിയിലെ ബാർബർഷോപ്പിൽ ഹാർമോണിയവുമായി അയ്മൂക്കയും തബലയുമായി ബാർബർ പാപ്പച്ചനും ചേർന്ന് നടത്തുന്ന രാഗവിസ്താരങ്ങൾ കേട്ടുനിൽക്കാനായിരുന്നു. അവിടെ അവർ പാടുന്നുണ്ടാവും
""ആസുബരി ഹേ യേ ജീവൻ കി രാഹേ
കോയി ഉൻസെ കെഹദേ ഹമേം ഭൂൽ ജായേ....''

എന്താ വൈകിയതെന്ന ബാപ്പയുടെ ചോദ്യത്തിന് എന്ത് ഉത്തരം പറയുമെന്ന് ഉള്ളം ആകുലപ്പെടുന്നതിനും മുകളിലായിരുന്നു ആ ആസ്വാദനം. പിന്നീടൊരിക്കൽ ഡിപ്പോയിൽ അരി വന്നുവോ എന്നു നോക്കാൻ പോയപ്പോഴേക്കും അയ്മൂക്ക എന്ന തന്റെ പാട്ടുകാരൻ ചോരയിൽ കുളിച്ചുനിൽക്കുന്നു. ആരോ കൊന്നതാ. പൊട്ടിയ ഹാർമോണിയം കിടക്കുന്നതും കണ്ട് വീട്ടിലേക്ക് നടക്കുമ്പോൾ തനിക്കുവേണ്ടി മാത്രമായി അയ്മൂക്ക പാടുന്നുണ്ടായിരുന്നു
""ആസൂബരി ഹേ യേ ജീവൻ കി രാഹേ...''

ഓടിക്കിതച്ചെത്തി ആടിയാടി നിൽക്കുന്ന ഡസ്‌കിന്റെ തലപ്പത്ത് കൈവിരലുകളാൽ ആ പാട്ടിന് താളമിടുന്ന ഇബ്രാഹിം. ബാപ്പയുടെ തട്ടുകിട്ടുമ്പോൾ കൈവിരലുകൾ നെഞ്ചോടുചേർത്ത് നെഞ്ചിൽ കൊട്ടിത്തുടങ്ങി. ചാക്കുകളാൽ മറച്ച കക്കൂസുപുരയുടെ മറവിൽ കാൽമുട്ടുകളിൽ താളമിട്ട് ഉപ്പാനോടുള്ള സ്‌നേഹവൈരാഗ്യം തീർത്തു.
ബാപ്പായുടെ തല്ല് പിന്നെയും കൊണ്ടു. കലാകാരനായാൽ ജീവിക്കാൻ കഴിയില്ലെന്ന ബാപ്പാന്റെ തത്വശാസ്ത്രത്തെ എതിർക്കാൻ പറ്റില്ല. ഒരു സാധാരണക്കാരന്റെ മക്കളെക്കുറിച്ചുള്ള ആതി.

ഉമ്പായി ഉസ്താദ് മെഹദി ഹസനോടൊപ്പം / photo: Umbayees ghazal, fb page

""എല്ലാം ശരിയാകുമെന്നു പറഞ്ഞ് ആശ്വസിപ്പിക്കാറുള്ള എന്റെ ദൈവം, എന്റെ ഉമ്മ വിട്ടുപിരിഞ്ഞപ്പോൾ, ഒരു കെട്ടഴിഞ്ഞപോലെയായി കുടുംബം. ആചാര്യന്മാരില്ലാത്ത എന്റെ തബലയുമായി ഞാൻ മട്ടാഞ്ചേരിയിൽ അലഞ്ഞു. ബോംബെ എന്നൊരു സ്ഥലമുണ്ട്, അവിടെ ചെന്നാകണം തബല പഠിക്കേണ്ടതെന്ന് മെഹ്ബുബ് ഭായി പറഞ്ഞു. തബലയുമായി പോകുന്നുവെന്ന് പറയുമ്പോൾ ബാപ്പാന്റെ മനസിൽ കൊട്ടുന്ന ദ്രുതതാളത്തിന്റെ വേഗത അറിയുന്നതുകൊണ്ട്, എളാപ്പാനെപ്പോലെ കപ്പലോട്ടക്കാരനാകാൻ പഠിക്കണമെന്ന് ബാപ്പാന്റെ മുന്നിൽ കള്ളം പറഞ്ഞു.''

രാത്രിമുല്ലകൾ പോലെ മണം വിതറിനിൽക്കുന്ന അത്തറും പളപളാ തിളങ്ങുന്ന കുപ്പായക്കരയും കെട്ടിത്തൂക്കി മകൻ വരുന്നത് സ്വപ്നം കണ്ടൊന്നുമായിരിക്കില്ല ബാപ്പ ഇബ്രാഹിമിന് അനുമതി നൽകി. നാട്ടിലെ പോളിറ്റ്ബ്യൂറോ എന്നറിയപ്പെടുന്ന മുഹമ്മദ്ക്കയുടെ ടൈലർഷാപ്പിൽ നിന്നും തുന്നിവാങ്ങിയ കാൽസറായിയുമിട്ട് ബോംബെ എന്ന അതിശയനഗരിയിലേക്ക് ഇബ്രാഹിം പുറപ്പെട്ടു. പാമ്പും പട്ടിയും മാത്രമുള്ള ഹോസ്‌റ്റലിൽ അവർക്കൊപ്പം രാപ്പാർക്കുമ്പോഴും മറ്റെല്ലാവരെയും പോലെ കപ്പലോടിച്ച് അത്തറുമായി നാട്ടിലേക്ക് തിരിക്കണമെന്നായിരുന്നില്ല, ഈ തബല പഠിപ്പിക്കണ ചെങ്ങായീനെ കാണണംന്നായിരുന്നു മോഹം.

കപ്പലിൽ പരിശീലനത്തിനിടെ വെള്ളത്തിൽ തള്ളിയിട്ട് നീന്താൻ പറഞ്ഞപ്പോൾ, വെള്ളത്തിന്റെ മുകളിൽ തബല കൊട്ടിക്കളിച്ചു. ഇവന് മരണത്തിലും തബല കൊട്ടലോ എന്നു ചോദിച്ച് കപ്പലിലേക്ക് വലിച്ചുകയറ്റിയിട്ടു. കപ്പലിലെ ഇലക്ട്രീഷ്യനാകാനായിരുന്നു പഠിപ്പ്. പക്ഷേ, അതായിരുന്നില്ല പഠനം. കുറേ നിരാശാകാമുകന്മാരും ബുദ്ധിജീവികളും കഞ്ചാവിൽ ലഹരിപൂണ്ടു നിൽക്കുന്ന ഇരുണ്ട മുറികളിലും ഹോളിയുടെയും ബക്രീദിന്റെയും വിശാലമായ വേദികളിലും മലബാറി എന്നു വിളിക്കുന്ന ഇബ്രാഹിം പാട്ടുകൾ കൊണ്ട് ലഹരി നൽകി.

/ photo: Instagram

""കോയി ജബ് തുംഹാ ഹൃദയ് തോഡുദേ...
.... തബ് തും മേരേ പാസ് ആനാ പ്രിയേ
മേരാ ഘർ കുലാഹേ കുലാദീ രഹേ...''

എന്നു പാടുമ്പോൾ സിഗരറ്റിന്റെ പാക്കറ്റും മറ്റൊരു കൈയിൽ മദ്യവും പകർന്നുതരാൻ നിരാശാകാമുകന്മാർ തിക്കു കാട്ടി. ""ഞാൻ പാടുന്നു, മദ്യം കിട്ടുന്നു. പാടാനുള്ള ലഹരി ഓരോ തുള്ളിയായി അവർ ഒഴിച്ചുതന്നു.''
""മലബാറി ബഹുത് അച്ചാ ഗാതാ ഹെ''
മാസത്തിലൊരിക്കൽ എലിഫന്റാ ദ്വീപിൽ നിന്ന് കരയിലേക്ക് ഒരു യാത്ര. സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള യാത്രയ്ക്കിടെ ബോംബെ തെരുവുകളിൽ അലഞ്ഞു. കണ്ടെത്താനായില്ല, തന്റെ ഗുരുവിനെ.

കപ്പലിൽ മുങ്ങുമ്പോൾ പോലും തബല കൊട്ടിക്കളിക്കുന്ന ഇബ്രാഹിം പരീക്ഷയിൽ തോറ്റു. പാടുന്ന മലബാറിക്കു മുന്നിൽ തോൽവിയില്ല, ""അവനെ ജയിപ്പിച്ചേക്ക്'' എന്നു പറഞ്ഞ് സർട്ടിഫിക്കറ്റ് നൽകി. ട്രെയിനിംഗ് കഴിഞ്ഞു.
ഗുരുവിനെ കണ്ടെത്താൻ കഴിയാതെ വീണ്ടും നാളുകൾ അലച്ചിലായിരുന്നു, അപ്പോഴും ജീവൻ എന്നത് പ്രശ്‌നം തന്നെയാണ്. ""കൂട്ടുകാരൻ ഗോഡ്‌റേജിൽ 360 രൂപ മാസശമ്പളത്തിന് ജോലി ശരിയാക്കിത്തന്നു. താമസം ഭദ്രാവതി ലോഡ്ജിന്റെ കുടുസുമുറിയിൽ. പാട്ടും ഞാനും ഗുളികയുടെ ലഹരിയിൽ ഒതുങ്ങിനിന്നു. രാവിലെ പകുതി, വൈകിട്ട് പകുതി 50 പൈസയുടെ ലഹരി പാതിപ്പാതി കഴിച്ച് ഗുരുവിനെ തേടിയിറങ്ങി. കണ്ടെത്താൻ പറ്റാതാവുമ്പോൾ ഭദ്രാവതിയുടെ മടിയിൽ ദിവസങ്ങളോളം ബീഡിയുടെയും കട്ടൻചായയുടെയും ബലത്തിൽ കഴിഞ്ഞുകൂടി. തൊട്ടടുത്ത് മലബാർ ഹില്ലിൽ ഒരിക്കൽ ഒരു പാട്ടുകേട്ടു. ആരോ പഠിപ്പിക്കുന്നു. കൂട്ടത്തിൽ മനസിൽ തബല കൊട്ടി സദസിലെരാളായി ഞാനും.

ഏഴാംപക്കം വേദിയിൽ നിന്നൊരു വിളി,
""ഇദർ ആവോ മലബാറി'' ഞാൻ ചെന്നു.
""ഭക്ഷണം കഴിച്ചോ?''
ഒന്നും മിണ്ടിയില്ല. കൈയിൽ പണമില്ലാത്ത ഞാൻ അളന്നാണ് ചായ കുടിച്ചിരുന്നത്. പകുതിയാക്കി അടച്ചുവെച്ച് വിശക്കുമ്പോൾ പാതി.
""നിസ്‌കരിച്ചോ?''
""ഇല്ല'', പക്ക കമ്യൂണിസ്റ്റായ ബാപ്പ ഇതൊന്നും ശീലമാക്കിയിരുന്നില്ല.
""പോയി നിസ്‌കരിക്ക്''
നിസ്‌കരിച്ച് വന്നപ്പോൾ ഹോട്ടലിൽ നിന്ന് നല്ല ബിരിയാണി വാങ്ങിത്തന്നു.
ഉസ്താദ് മുജാഫിർ അലിഖാൻ സാഹിബ്, എന്റെ ഗുരുനാഥൻ. അക്ഷരങ്ങൾ ചെവിയിൽ നൃത്തം ചവിട്ടുന്ന തബല വാദനമാണ് എന്റെ ഉസ്താദിന്റേത്. അത് പഠിച്ചെടുക്കാനായി ഞാൻ കൂടെക്കൂടി. ഒന്നരവർഷം പിന്നിട്ടു.
ഭദ്രാവതിയുടെ കയർക്കട്ടിലിൽ മലർന്നുകിടന്ന് ഞാൻ പാടുകയായിരുന്നു,
ആസുബരിഹേ....
താഴെ ടിൻമേക്കർ സുലൈമാനിക്കയുടെ മുറിയുടെ അടുത്തെത്തി ഉസ്താദ് ചോദിച്ചു,
""ആരാ പാടുന്നത്?''
""നിങ്ങളുടെ ശിഷ്യൻതന്നെ.''
ഉസ്താദ് കയർകട്ടിലിനോടു ചേർന്നുനിന്നതറിയാതെ ഞാൻ പാടിക്കൊണ്ടിരുന്നു. പാട്ടുതീർന്നപ്പോൾ പിടിച്ചെഴുന്നേൽപ്പിച്ച് ഒന്നുകൂടി പാടാൻ പറഞ്ഞു. വീണ്ടും പാടി.
""ഇന്നു തൊട്ട് തബല ബന്ദ്, ഇനി ഹാർമോണിയം.'' ഉസ്താദിന്റെ കീഴിൽ ഞാൻ പാട്ടുപഠിച്ചു. തെറ്റുമ്പോൾ, ഉറക്കെ കേൾക്കാം,
""മന്ത്ര മേം സുനോ.''

/photo: Umbayees ghazal Fb page

ഏഴുവർഷം ഗുരുവിന്റെ കൂടെക്കൂടി. ഒരിക്കൽ ഞാൻ ജോലി ചെയ്തു വരാൻ കാത്തിരിക്കുകയായിരുന്നു.
""ബോംബെ സെൻട്രലിൽ നിന്ന് രണ്ട് ടിക്കറ്റെടുക്കണം.''
ഞാൻ ടിക്കറ്റെടുത്ത് കൊണ്ടുവന്നു.
""ആസുബരി ഹേ.. പാടണം.''
ഞാൻ കരഞ്ഞുപാടി.
""ഇൻസാ അല്ല പിന്നെ കാണാം. നിനക്കൊരു സമ്മാനം മുറിയിൽ വച്ചിട്ടുണ്ട്.''
മുറിയിലേക്ക് ഓടിയെത്തി നോക്കി. 17 പുസ്തകങ്ങൾ.
ബാപ്പയോടുള്ള ദേഷ്യത്തിന്റെ പേരിൽ ആ പുസ്തകവും എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റും നാട്ടിലെത്തിച്ചപ്പോൾ കത്തിച്ചു. എങ്കിലും കത്താതെ ഇന്നെന്റെ മനോഷെൽഫിൽ പൊടി പോലുമില്ലാതെ കിടക്കുന്നു ആ പുസ്തകം. അന്ന് ഗുരു ഇറങ്ങിപ്പോയതാണ്. പിന്നെ കണ്ടില്ല. ഗുരുവിന്റെ അസാന്നിധ്യം എന്നിലെ പാട്ടുകാരനെ ജീവിക്കാൻ ഗതിയില്ലാത്തവനാക്കി. ഞാൻ അലഞ്ഞു.''
കലാകാരനിലേക്ക് എത്താനുള്ള കടമ്പകളിൽ ഇറ്റിവീണ വിയർപ്പുതുള്ളികൾ, ഐസ് പ്‌ളാന്റിൽ ഐസ് അടിക്കുന്നവനായി, പിടയ്ക്കുന്ന മീനുകൾ തോളെല്ലിൽ കയറ്റിയിറക്കുന്ന ലോഡിംഗുകാരനായി. ലോറിയിൽ ക്‌ളീനറായി, ഡ്രൈവറായി, വളയം പിടിച്ച് മടുത്തപ്പോൾ ബ്രോക്കറായി.

പിന്നീട്, ബോംബെയിലേക്ക് കൊച്ചിയിൽ നിന്നും ഡോളർ എത്തിച്ചുകൊടുക്കുന്ന മൂന്നാമനായി. ഡോളറിനൊപ്പം സുഹാനി രാത് ഘർ ഛുഠേ... എന്നും കൂടി പാടിക്കൊടുക്കുമ്പോൾ ഒരു രൂപ കൂട്ടിത്തന്നു. തിരികെ നാട്ടിലേക്കുള്ള യാത്രയിൽ അരയിൽ വാച്ചുകൾ കെട്ടിയൊതുക്കി വന്ന് കള്ളക്കടത്തുകാരനായി. എന്നിട്ടും ഒന്നും സമ്പാദിച്ചില്ല. ഇതൊന്നും തന്റേതല്ല എന്ന തിരിച്ചറിവ് മാത്രമായിരുന്നു സമ്പാദ്യം.
ഓരോ ബോംബെ യാത്രയിലും ഗുരുവിനെ അന്വേഷിച്ചു. എങ്ങും കണ്ടില്ല. പലരോടും ചോദിച്ചു, മുജാഫിർ അലിഖാൻ സാഹിബ് എന്നൊരാളെ കണ്ടോ? പാട്ടുകച്ചേരികളിൽ, പഴയ സൗഹൃദങ്ങളിൽ, ആരും കണ്ടില്ല.
മട്ടാഞ്ചേരിയിൽ ഹാർമോണിയവുമായി പലപ്പോഴും പ്രത്യക്ഷപ്പെട്ടു.

ഒരിക്കൽ സംഗീതത്തിന്റെ ലഹരിയിൽ ഇരിക്കുമ്പോൾ തൊട്ടടുത്ത് മദ്യത്തിന്റെ ലഹരിയിൽ മറ്റൊരാൾ, സംവിധായകൻ ജോൺ എബ്രഹാം.
ഒരു പാട്ടു പാടണമെന്ന ചെറിയൊരു ആഗ്രഹവുമായി നിൽക്കുന്നു. പാടിക്കൊടുത്തു. പിന്നീട്, ജോൺ പറഞ്ഞ സ്ഥലത്തും പാടി. പാട്ട് സ്വന്തം വഴിയാണെന്ന് അന്നും തിരിച്ചറിഞ്ഞിരുന്നില്ല. വെറുതെ പാടുന്നുവെന്നുമാത്രം.
"അമ്മ അറിയാൻ' എന്ന സിനിമയുടെ റെക്കോഡിംഗ് വേളയിൽ ജോൺ എന്നെയും കൊണ്ടുപോയി. രാത്രി രണ്ടുമണി, ചാർമിനാർ സിഗരറ്റ് എന്റെ ചുറ്റും എരിയുമ്പോൾ ജോൺ പറഞ്ഞു,
""ഇബ്രാഹിം പാടിയ പാട്ട് ഒന്ന് കേൾപ്പിച്ചു കൊടുക്ക്.''
എന്റെ കുറവെന്താണെന്ന് മനസിലാക്കിത്തന്നത് ജോണായിരുന്നു. എന്റെ മുന്നിൽ ഒരു കണ്ണാടി വച്ചപോലെ. നിന്റെ ജീവിതം സംഗീതമാണെന്ന് മനസിലാക്കിത്തന്ന ജോൺ.
ടൈറ്റിലിൽ ജോൺ ചെറിയൊരു മാറ്റം വരുത്തി.
""ഇബ്രാഹിം, നിങ്ങളെ ഉമ്മ വിളിക്കുന്ന പേര് ഉമ്പായി എന്നാണ്. ഞാനും വിളിക്കുന്നു ഉമ്പായി എന്ന്.'' പിന്നീടും പലതവണ ജോൺ വന്നു, കണ്ടു. ലഹരിയിലല്ലാതെ മാത്രമാണ് ജോൺ പിന്നീട് എന്റെയടുത്തെത്തിയത്.

ജോൺ എബ്രഹാം /photo: Fb page

സംഗീതത്തോടൊപ്പം ഞാൻ വളർന്നു. ഡൽഹിയിൽ എം.പിമാരുടെ സദസിൽ പാടുമ്പോൾ എം. എ. ബേബി, കെ.വി. തോമസ് എന്നിവരുമുണ്ടായിരുന്നു. എന്തുകൊണ്ട് മലയാളത്തിലേക്കില്ല എന്ന ചോദ്യത്തിന് കാച്ചിയത്, താമസമെന്തേ വരുവാൻ എന്ന ഗാനമായിരുന്നു. അറിയാവുന്ന ആ നാലുവരി എന്നെ മലയാളത്തിലേക്ക് എത്തിച്ചു. എറണാകുളം അബാദ് പ്‌ളാസയിലെ പാട്ടുകാരനായി മാറി. കാര്യമായ സമ്പാദ്യമില്ലാത്ത ഞാൻ വീടു പുലർത്താൻ ലോണിന് അപേക്ഷിച്ചു. പപ്പടത്തിന്റെ ബിസിനസ് ചെയ്യാനാണെന്നായിരുന്നു പറഞ്ഞത്. പക്ഷേ, ലോൺ തന്നില്ല. പിന്നീട് എന്റെ പാട്ടുകേട്ട ബാങ്ക് മാനേജർ പാട്ടു തീർന്നയുടൻ രായ്ക്കുരാമാനം എനിക്ക് ലോൺ ശരിയാക്കിത്തന്നു. എന്റെ സംഗീതം എന്നെ വളർത്തുകയായിരുന്നു.

അബാദ് പ്‌ളാസയിലേക്കുള്ള വഴിമധ്യേയാണ് ജോണിന്റെ മരണവാർത്ത ഞാനറിയുന്നത്. എന്റെ ജോണിനു വേണ്ടി എനിക്ക് എന്തു ചെയ്യാൻ പറ്റുമെന്ന ആലോചനയായിരുന്നു അബാദിലേക്കുള്ള ഒന്നര കിലോമീറ്റർ ദൂരം വരെയും. അബാദ് പ്‌ളാസയിലെത്തിയപ്പോൾ ആ ചോദ്യത്തിന് മറുപടിയായി, ജോൺ നൽകിയ ആ പേരു മതി. ഇബ്രാഹിം അങ്ങനെ ഉമ്പായി ആയി.''

ഉമ്പായിയുടെ പ്രണയം

""എന്റെ ഏറ്റവും വലിയ പ്രണയിനി സംഗീതമാണെന്ന് ഞാൻ വളരെ വൈകിയാണ് അറിഞ്ഞത്. അവളെന്നെ സ്‌നേഹിക്കുംപോലെ, ഞാൻ സ്‌നേഹിക്കുന്നില്ല.
ഞാൻ കാണാൻ കൊതിച്ചുനടന്ന ഒരു പെണ്ണുണ്ടായിരുന്നു. ഭദ്രാവതി ലോഡ്ജിലെ കയർ കട്ടിലിൽ കിടന്ന്,
""ദൂര് രഹേ കൽ കരീ ബാജാ..''(നീ അടുത്തുവന്ന് സംസാരിച്ചാൽ ഈ രാവ് ഞാൻ ഒരിക്കലും മറക്കില്ല.) എന്നു പാടുകയായിരുന്നു. കയർ കട്ടിലിൽ കിടന്നാൽ കാണാം, തൊട്ടപ്പുറത്തെ ബിൽഡിംഗിന്റെ മുകളിൽ ഒരു പെണ്ണ് മുഖം മാത്രം കാണിച്ച പർദയിട്ട് നിൽക്കുന്നത്. എന്റെ പാട്ട് ഉച്ചത്തിലായി. ജനലഴികളിലൂടെ അവളുടെ പുഞ്ചിരി എന്നെ മുത്തമിട്ടു. ഒരുനോക്കേ കണ്ടുള്ളൂ. പിന്നീട് പലതവണ ഞാനാ പാട്ടുപാടി കാത്തുനിന്നു. അവൾ വന്നില്ല. അവളെ കാണണമെന്നു വീണ്ടും വീണ്ടും തോന്നി. എന്റെ ലോഡ്ജിന്റെ താഴത്തെ കടയിലെ പറ്റു നിർത്തി ആ ബിൽഡിംഗിന്റെ താഴത്തെ കടയിലേക്ക് മാറി.

/photo: Umbayees ghazal Fb page

കുറച്ചുദിവസം കഴിഞ്ഞപ്പോൾ കടക്കാരനുമായി അടുപ്പം വന്നു. അപ്പോൾ ഞാൻ ആ പെണ്ണിനെക്കുറിച്ച് ചോദിച്ചു. അയാൾ പറഞ്ഞു.
""ഖാജാവിമാരാണ് അവർ. ഒറിജിനൽ മറാത്തികൾ. അവരുടെ മുഖം ഒരിക്കൽ കണ്ടതുതന്നെ നിന്റെ ഭാഗ്യം. വല്ലപ്പോഴും പുറത്തിറങ്ങിയാൽത്തന്നെ മുഖംമൂടിയിട്ടുണ്ടാകും. ഇന്നുവരെ ഞാൻ പോലും കണ്ടിട്ടില്ല.''
അവളുടെ ഓർമ്മയ്ക്കായി ഞാൻ പാടിയിട്ടുണ്ട്,
""നിൻ മന്ദഹാസം കണ്ട നാൾ മുതൽ,
നിന്നെ ഓർപ്പൂ ഞാൻ
അനുരാഗഭാവഗാനം പാടി കാത്തിരുന്നൂ ഞാൻ..''
വേണു. വി. ദേശത്തിനോട് കഥാസന്ദർഭം പറഞ്ഞപ്പോൾ അദ്ദേഹമെഴുതിയ വരികൾ.''

എന്നെ ഉയർത്തിയവൾ

""ഭാര്യ അഫ്‌സ. എന്റെ ജീവന്റെ പാതി. സംഗീതത്തിന്റെ ലഹരി മൂത്ത് അലഞ്ഞുനടന്ന നാളുകളിൽ അവൾ ടൈലറിംഗ് മെഷീന്റെ കാലിലിട്ടടിച്ചായിരുന്നു ഈ കുടുംബം പോറ്റിയത്. തല്ലും കുത്തുമൊന്നുമില്ല, പക്ഷേ, പാട്ടിന് ഞാൻ താളം പിടിക്കുന്നത് പാത്രങ്ങളൊക്കെയെടുത്തായിരിക്കും. അതു പൊട്ടുമ്പോൾ അഫ്‌സയുടെ ചങ്ക് പൊട്ടുന്നുണ്ടാവും. അഫ്‌സ അധ്വാനിച്ചുണ്ടാക്കിയ കഞ്ഞി ഞാനും ഏറെനാൾ കുടിച്ചിട്ടുണ്ട്. അപ്പോഴും അഫ്‌സ പരാതി പറഞ്ഞിട്ടില്ല. രാവും പകലുമില്ലാതെ തയ്ക്കുമ്പോൾ മെഷീന്റെ ശബ്ദം കേട്ട് അയൽപക്കക്കാർക്കു പോലും ഉറങ്ങാൻ പറ്റില്ല. കുറേനാളുകൾക്കുശേഷം എന്റെ കൈയിൽ വന്ന കുറച്ചു പണമെടുത്ത് ഞാൻ ഒരു തയ്യൽ മെഷീൻ വാങ്ങി കൈയിൽ വച്ചുകൊടുത്തപ്പോൾ കരഞ്ഞുപോയി എന്റെ അഫ്‌സ.''

ഉമ്പായി കുടംബത്തോടൊപ്പം /photo: Sameer Ibrahim

സംഗീതം ജീവിതവുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടാണ് കവി അക്തർ മഫീസ് പറയുന്നത്,
രൂഹ് വഹ് വസ്ത് മേം ആയേതോ
ജീവൻ അതിന്റെ ഉന്മാദാവസ്ഥയിലെത്തുമ്പോൾ ഗസൽ സൃഷ്ടിക്കപ്പെടുന്നു.
യാ കോയി ദിൽകോ ദുഖായേതോ
വേദനിക്കുമ്പോൾ അതുണ്ടാകുന്നു.ജീവനുണ്ടാകുന്ന കാലത്തേ ഈ വികാരമുണ്ട്. പ്രണയം. 1700 വർഷങ്ങൾക്കു മുമ്പ് അതിന് ഗസൽ എന്നു പേരു വരുന്നു. ഗസൽ സമ്മിശ്രവികാരമാണ്. ഉറുദു ഭാഷയാണ് ഗസലിന്റെ അടിസ്ഥാനം. പാർസി, അറബി, സംസ്‌കൃതം, ഹീബ്രു എന്നീ ഭാഷകളുടെ സമ്മിശ്രമാണ് ഉറുദു. മനുഷ്യരുടെ അന്വേഷണത്വരയിൽ അവർ കൂട്ടിമുട്ടിയപ്പോൾ സമാഗമിച്ചതാണ് ഉറുദു ഭാഷ. അതുകൊണ്ട് ഉറുദു ഭാഷ മതേതരമാണ്.

എന്നിൽ നിയുക്തമായ കലയെ ആത്മാർത്ഥമായി ഞാൻ പ്രണയിക്കുന്നു. ആ പ്രണയമാണ് എന്നെ നയിക്കുന്നത്. വളരെ ചെറുപ്പത്തിൽത്തന്നെ എന്റെയുള്ളിൽ കലയുണ്ടായിരുന്നു, പക്ഷേ, എനിക്കത് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല എന്നുമാത്രം. എന്നിലെ കല എന്റേതല്ല, സമൂഹത്തിന്റേതാണ്. ഈ ആശയം എന്നിലെത്തിയത് ഇ.എം.എസിൽ നിന്നാണ്. ഇ.എം.എസിനെ ജീവനായി കാണുന്ന ബാപ്പയിലൂടെ മകനിലേക്ക് പകർന്നു കിട്ടിയതാകാമിത്. കലാകാരൻ സമൂഹത്തോട് അവന്റെ കർത്തവ്യം ചെയ്താൽ, അവനു വേണ്ടി സമൂഹം ചെയ്‌തോളും. എന്റെ ബാപ്പ എനിക്കായി ഒന്നും സമ്പാദിച്ചിട്ടില്ല. എന്നിട്ടും ഞാനിങ്ങനെയൊക്കെയായത് ഈ സമൂഹം തന്നതാണ്.''
ഉമ്പായി പറഞ്ഞവസാനിപ്പിച്ച വാക്കുകളിൽ ഗസലുണ്ടായിരുന്നു. ആശയങ്ങളുടെ കലവറയായ ഗസലുകൾ പാടി ഉമ്പായി പതിയെ ഇവിടെ നിന്നിറങ്ങിപ്പോയി. പക്ഷേ, ആ ഗസലുകൾ മനസ്സിൽ നിന്നിറങ്ങാതെ തുടരുന്നു.

Comments