വേണ്ടത്
സ്ത്രീകള്‍ക്ക് തുല്യത ഉറപ്പുനല്‍കുന്ന
കോമണ്‍ ഫാമിലി കോഡ്
വേണ്ടത്, സ്ത്രീകള്‍ക്ക് തുല്യത ഉറപ്പുനല്‍കുന്ന കോമണ്‍ ഫാമിലി കോഡ്
വിവാഹം, വിവാഹമോചനം, സംരക്ഷണച്ചെലവ്, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവയില്‍ മുസ്‌ലിം സ്ത്രീകള്‍ നേരിടുന്ന വിവേചനവും സ്വത്തവകാശത്തില്‍ പട്ടികവര്‍ഗ സ്ത്രീകള്‍ നേരിടുന്ന വിവേചനവും പരിഗണിച്ച് എല്ലാ തലത്തിലും ചര്‍ച്ച നടത്തി സ്ത്രീകള്‍ക്ക് തുല്യത ഉറപ്പുവരുത്താന്‍ കഴിയുന്ന കോമണ്‍ ഫാമിലി കോഡിന് രൂപം കൊടുക്കുകയാണ് വേണ്ടത്. സ്ത്രീകൾക്ക് സ്വത്തിൽ തുല്യാവകാശം നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ ഇടപെട്ട് അഡ്വ. എൻ. ഷംസുദ്ദീൻ എഴുതുന്നു.
16 Dec 2022, 12:47 PM
പൊതു വ്യക്തിനിയമവുമായി ബന്ധപ്പെട്ട ചര്‍ച്ച സജീവമായിട്ടുണ്ട്. ചരിത്രപരമായി പരിശോധിച്ചാല്‍, സ്വാതന്ത്ര്യം കിട്ടുന്നതിനുമുമ്പുതന്നെ ഭരണഘടന നിര്‍മാണസഭയില്‍ ഇതുസംബന്ധിച്ച് കാര്യമായ ചര്‍ച്ച നടന്നിട്ടുണ്ട്. ആ സമയത്തുതന്നെ അന്നത്തെ മുസ്‌ലിംലീഗ്, മുസ്‌ലിം വ്യക്തി നിയമങ്ങള്‍ സംരക്ഷിക്കപ്പെടില്ല എന്ന വാദമുയര്‍ത്തി "പൊതുനിയമം' എന്ന നിര്‍ദേശത്തെ എതിര്‍ക്കുകയാണുണ്ടായത്. തുടര്‍ന്ന് കോണ്‍ഗ്രസിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ജംഇയത്തുല്‍ ഉലമയുടെയും മറ്റും അഭിപ്രായം കൂടി പരിഗണിച്ച് പൊതു വ്യക്തിനിയമം എന്നത് മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളുടെ പട്ടികയില്‍ പെടുത്തുകയാണുണ്ടായത്.
മാര്‍ഗനിര്‍ദേശകതത്വങ്ങള്‍ എന്നത് കാലാനുസൃതമായി നടപ്പിലാക്കേണ്ട കാര്യങ്ങള്‍ തന്നെയാണ്. പൊതു വ്യക്തിനിയമം കൂടാതെ ഒരുപാട് കാര്യങ്ങള്‍ മാര്‍ഗനിര്‍ദേശകതത്വങ്ങളിലുണ്ട്. 1985 മുതല്‍ തന്നെ, പൊതു വ്യക്തിനിയമം നടപ്പില്‍ വരുത്താന്‍ സര്‍ക്കാറുകള്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്ന് സുപ്രീംകോടതി ചോദിച്ചുവരുന്നുണ്ട്. 1955 ല്‍ ചോദിച്ചു, 2003 ല്‍ ജോണ്‍ വള്ളമറ്റം കേസിലും ചോദിച്ചു. സുപ്രീംകോടതിയുടെയും ഹൈക്കോടതികളുടെയും തുടര്‍ച്ചയായ ആവശ്യം മുന്‍നിര്‍ത്തിയും ബി.ജെ.പിയുടെ രാഷ്ട്രീയ ആവശ്യമെന്ന നിലയിലും ഇതുസംബന്ധിച്ച പ്രശ്‌നം സര്‍ക്കാര്‍ നിയമകമീഷന് വിട്ടു, ഇപ്പോള്‍ ഈ വിഷയം നിയമ കമീഷനുമുന്നിലാണ്.
യഥാര്‍ഥത്തില്‍ നമ്മുടെ രാജ്യത്തിനാവശ്യം "ഏക സിവില്‍ കോഡ്' അല്ല, പകരം ഭരണഘടന അനുശാസിക്കുന്നവിധം ജാതി, മത, വര്‍ഗ, സ്ത്രീ, പുരുഷ ഭേദമേന്യ എല്ലാവര്‍ക്കും തുല്യാവകാശം ലഭ്യമാക്കുന്ന വ്യക്തിനിയമങ്ങള്‍ ഉണ്ടാക്കുകയാണ്. "ഹിന്ദു കോഡ്' മറ്റ് വിഭാഗങ്ങള്‍ക്ക് ബാധകമാക്കുക എന്നതല്ല ഇതിനര്‍ഥം. രാജ്യത്ത് ക്രിമിനല്‍ നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ശരീയത്ത് അനുസരിച്ചുള്ള ക്രിമിനല്‍ നിയമസംവിധാനം ഇല്ല. ഇന്ത്യയിലെ 95 ശതമാനം വരുന്ന സിവില്‍ നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണ്. പിന്നെ എവിടെയാണ് തിരുത്തല്‍ വരുത്തേണ്ടത്?.
എല്ലാ പൗരന്മാര്‍ക്കും വിവാഹത്തിലും വിവാഹമോചനത്തിലും സംരക്ഷണ ചെലവ് കൊടുക്കുന്ന കാര്യത്തിലും പിന്തുടര്‍ച്ചാവകാശത്തിലും ദത്തെടുക്കുന്നതിലും ഏകീകൃതനിയമം ആവശ്യമുണ്ട്. എന്നാല്‍, അതിന്റെ അര്‍ഥം ഏതെങ്കിലും ഒരു മതവിഭാഗം പിന്തുടരുന്ന നിയമങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുക എന്നല്ല, പകരം, ഭരണഘടന പറയുന്ന തുല്യത അടിസ്ഥാനപ്പെടുത്തി എല്ലാവര്‍ക്കും തുല്യാവകാശം പ്രദാനം ചെയ്യുന്ന ഒരു സംവിധാനം നിയമപരമായി ഉണ്ടാക്കുക എന്നതാണ്.
മുസ്‌ലിംകളെ സംബന്ധിച്ച്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, നിലവിലുള്ള മുസ്‌ലിം വിവാഹനിയമം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, സംരക്ഷണ ചെലവുകള്‍ എന്നിവയില്‍ വലിയ രീതിയില്‍ വിവേചനമുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. അത് പരിഹരിക്കപ്പെടണം. പൊതു കുടുംബനിയമം ഉണ്ടാകുമ്പോള്‍ ആചാരപ്രകാരം വിവാഹമാകാം, പക്ഷേ അത് നിയമപരമായി രജിസ്റ്റര്‍ ചെയ്യണം. വിവാഹമോചനം കോടതിനടപടിയിലൂടെ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. വിവാഹമോചനം ചെയ്യപ്പെടുന്ന സ്ത്രീകള്‍ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്തുന്ന നിയമസംവിധാനം ഉണ്ടാകണം. വിവാഹമോചിതയാകുന്ന മുസ്‌ലിം സ്ത്രീകള്‍ക്ക് മതിയായ സംരക്ഷണച്ചെലവ് നല്‍കാതെ, മതത്തിന്റെ പേരുപറഞ്ഞ് ഒഴിഞ്ഞുമാറുന്ന സ്ഥിതിക്ക് അവസാനമുണ്ടാകണം. മുസ്‌ലിം സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇക്കാര്യങ്ങളില്‍ നിയമപരമായി സംരക്ഷണം നല്‍കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്.
മറ്റൊന്ന്, മുസ്‌ലിംങ്ങള്‍ക്കിടയിലെ പിന്തുടര്‍ച്ചാവകാശം തീര്‍ത്തും പുരുഷകേന്ദ്രീകൃതവും അപരിഷ്‌കൃതവുമാണ്. ഭര്‍ത്താവ് മരിച്ച ഭാര്യക്ക് എട്ടില്‍ ഒന്ന് ഷെയറിനാണ് അവകാശം. മക്കളുണ്ടെങ്കില്‍ ആണ്‍കുട്ടികള്‍ക്ക് ഒരു ഷെയര്‍ ആണെങ്കില്‍ സ്ത്രീയായതുകൊണ്ടുമാത്രം പെണ്‍കുട്ടിക്ക് അര ഷെയറുമാണ് നല്‍കുന്നത്. കൂടാതെ, ഒരു കുടുംബത്തില്‍ മക്കള്‍ നേരത്തെ മരിക്കുകയും മരിച്ച മകന്റെ അച്ഛന്‍ പിന്നീട് മരിക്കുകയും ചെയ്താല്‍ ആ അച്ഛന്റെ സ്വത്തില്‍ മരിച്ച മകന്റെ പിന്തുടര്‍ച്ചാവകാശികള്‍ക്ക് അവകാശം നല്‍കാത്ത രീതിയിലുള്ള നിലവിലെ വ്യവസ്ഥക്ക് നിയമപരമായി അവസാനമുണ്ടാകേണ്ടത് അത്യാവശ്യമാണ്.
എല്ലാവര്‍ക്കും തുല്യാവകാശം നല്‍കുന്ന ഒരു പിന്തുടര്‍ച്ചാവകാശ നിയമമുണ്ടാകണം. ഹിന്ദു പിന്തുടര്‍ച്ചാവകാശത്തില്‍ തന്നെ, നിയമത്തിലെ രണ്ടാം വകുപ്പിന്റെ രണ്ടാം ഉപവകുപ്പ് പട്ടികവര്‍ഗ സ്ത്രീകള്‍ക്ക് ബാധകമല്ല. അതിനാല്‍ പട്ടികവര്‍ഗ സ്ത്രീകള്‍ക്ക് അച്ഛന്റെ സ്വത്തില്‍ തുല്യാവകാശം ലഭിക്കുന്നില്ല. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ മറ്റ് സ്ത്രീകള്‍ക്ക് സ്വത്തില്‍ തുല്യാവകാശം നല്‍കുമ്പോള്‍ പട്ടിവര്‍ഗ സ്ത്രീകള്‍ക്ക് അത് ലഭിക്കുന്നില്ല. 2022 ഡിസംബര്‍ ഒമ്പതിന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്, ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ ഭരണഘടന പറയുന്ന തുല്യനീതി പട്ടികവര്‍ഗ സ്ത്രീകള്‍ക്ക് ലഭിക്കുന്നതിനാവശ്യമായ ഭേദഗതി നിയമത്തില്‍ വരുത്തണം എന്നാണ്.
നിലവില്‍ നമ്മുടെ നാട്ടിലുള്ള എല്ലാ വ്യക്തിഗത നിയമങ്ങള്‍ക്കും അതിന്റേതായ
പോരായ്മകളുണ്ട്. അവ പരിഹരിച്ച് എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുന്ന നിയമസംവിധാനമാണ് വേണ്ടത്. അതിന് ഒരു കോമണ്‍ ഫാമിലി ലോ അല്ലെങ്കില്‍ കോഡ് ആണ് വേണ്ടത്. അത്തരമൊരു നിയമമില്ലാത്തതിന്റെ പേരില്‍, പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീകള്‍, നേരിടുന്ന വിവേചനത്തിന് കഴിഞ്ഞ 75 വര്‍ഷമായിട്ടും പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു പുരുഷകേന്ദ്രിത സാമൂഹിക സാഹചര്യത്തില്‍ ഉണ്ടാക്കിയ നിയമങ്ങള്‍ സ്ത്രീവിരുദ്ധമായി തുടരുമ്പോള്‍, അത് തുടര്‍ന്നുപോകാന്‍ മതത്തെ ഉപയോഗിക്കുന്നത് തീര്‍ത്തും തെറ്റാണ്. അനേകം മതസംഘടനകളുള്ള രാജ്യമാണ് നമ്മുടേത്. മുസ്‌ലിംകളുടെ കാര്യം നോക്കാനാണെന്നുപറഞ്ഞ് അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഉണ്ട്. പക്ഷെ, അവരാരും തുല്യനീതിക്കായി, സ്വന്തം സമുമാദത്തില്‍ ഒരു പരിഷ്‌കരണത്തിന് തയാറാകുന്നില്ല. ഒന്നുകില്‍ സമുദായത്തില്‍നിന്നുതന്നെ "തുല്യ'നീതി ഉറപ്പാക്കുന്ന നിയമസംവിധാനത്തിനുവേണ്ടിയുള്ള ഇടപെടല്‍ നടത്തണം. അത് നടത്താതെ കോടതി ഇടപെടലിലൂടെയും മറ്റും അതിന് ശ്രമം നടത്തുമ്പോള്‍, അതിനെ മതം ഉപയോഗിച്ച് തടയാന്‍ ശ്രമിക്കുന്നത് സമൂഹത്തിന്റെ തകര്‍ച്ചയിലേക്കേ വഴി തെളിക്കൂ.
തുല്യാവകാശത്തിന് മുസ്‌ലിം രാജ്യങ്ങള്‍ നിയമങ്ങളുണ്ടാക്കുന്നുണ്ട്. പാക്കിസ്ഥാന്‍, ഇന്തോനേഷ്യ അടക്കമുള്ള രാജ്യങ്ങളില്‍ തോന്നിയപോലെ രണ്ടാം വിവാഹം നടക്കില്ല, കോടതിയിലൂടെ മാത്രമേ സാധ്യമാകൂ. പാക്കിസ്ഥാനില്‍ ആദ്യ ഭാര്യയുടെ സമ്മതത്തോടെയും കോടതിയിലൂടെയും മാത്രമേ പുരുഷന് രണ്ടാം വിവാഹം കഴിക്കാന്‍ പറ്റൂ. 1961-ല്‍ പാക്കിസ്ഥാനില്‍ മുസ്‌ലിം ഫാമിലി ഓര്‍ഡിനന്‍സ് വന്നു. വരാന്‍ കാരണം, അവര്‍ പിന്തുടര്‍ന്നുവന്നത് ബ്രിട്ടീഷ് ഇന്ത്യയിലെ 1937- 1939 കാലത്തെ മുസ്‌ലിം നിയമങ്ങളായിരുന്നു എന്നതാണ്. അത് തീര്‍ത്തും ശരിയല്ല എന്ന ബോധ്യത്തില്‍ അവര്‍ മാറ്റം വരുത്തി. പക്ഷെ, ഇവിടെ ബ്രിട്ടീഷ് ഇന്ത്യയിലെ നിയമങ്ങളാണ് മുസ്‌ലിംകള്‍ പിന്തുടരുന്നത്.
നമ്മുടെ രാജ്യത്തുതന്നെ 1955 -നു മുമ്പ് ഹിന്ദു സ്ത്രീകള്‍ക്ക് ക്രയവിക്രയാധികാരത്തോടെയുള്ള സ്വത്തവകാശമുണ്ടായിരുന്നില്ല. ഹിന്ദു നിയമത്തില്‍ വിവാഹമോചനം ഉണ്ടായിരുന്നില്ല. ഇതെല്ലാം നിയമനിര്‍മാണത്തിലൂടെയാണ് സാധ്യമായത്. ബി.ആര്‍. അംബേദ്കര്‍ക്ക് സര്‍ക്കാറില്‍നിന്ന് രാജിവെക്കേണ്ടിവന്നതുതന്നെ വിധവകളുടെ അവകാശവുമായി ബന്ധപ്പെട്ട് ശ്യാമപ്രസാദ് മുഖര്‍ജി, ഡോ. രാജേന്ദ്രപ്രസാദ് എന്നിവരെടുത്ത പിന്തിരിപ്പന്‍നയത്തെ തുടര്‍ന്നായിരുന്നു. ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് പിതാവിന്റെ സ്വത്തില്‍ അവകാശം ലഭിക്കാന്‍ 1986 -ല്‍ മേരി റോയ് കേസില്‍ സുപ്രീംകോടതി വിധി വരേണ്ടിവന്നു.
ചരിത്രപരമായിതന്നെ സ്ത്രീകള്‍ക്ക് തുല്യാവകാശപരിഗണന ചര്‍ച്ച ചെയ്യുമ്പോള്‍ അതിനെ എല്ലാ മത, സാമുദായിക ശക്തികളും എതിര്‍ത്തിട്ടുണ്ട്. അത് തടയാന്‍ കോടതി ഇടപെടലും നിയമനിര്‍മാണവും മാത്രമാണ് പരിഹാരം. അല്ലെങ്കില്‍ സ്വന്തം മത, സാമുദായിക സംഘടനകളില്‍ നിന്നുതന്നെ 'തുല്യ'തക്കുവേണ്ടിയുള്ള തീരുമാനങ്ങളുണ്ടാകണം. അല്ലാത്തപക്ഷം, കോടതി ഇടപെടലും നിയമനിര്‍മാണവും ഉണ്ടാകും എന്നുറപ്പാണ്. അതിനെ സംഘടതി മതശക്തികൊണ്ട് നേരിടുന്നത് ഒരു സാമൂഹിക വിപത്താണ്. പൊതുനിയമസംവിധാനം കൊണ്ടുവരുന്നതില്‍ തീര്‍ച്ചയായും ബി.ജെ.പി സര്‍ക്കാറിന് രാഷ്ട്രീയതാല്‍പര്യങ്ങളുണ്ട്. പക്ഷെ, ഒരു കോമണ്‍ ഫാമിലി ലോ ഉണ്ടായാല്‍, പ്രത്യേകിച്ച്, മുസ്‌ലിം സ്ത്രീകള്‍ക്ക് കിട്ടുന്ന പരിഗണന കാണാതെ പോകരുത്.
95 ശതമാനം സിവില്‍ നിയമങ്ങളും അനുസരിച്ച് ജീവിക്കുന്നവരാണ് മുസ്‌ലിംകള്‍. ഉദാഹരണത്തിന് സിവില്‍ നിയമങ്ങളായ കരാര്‍ നിയമം, ഇന്‍കം ടാക്‌സ്, തെളിവ് നിയമം, ബാങ്കിംഗ് നിയമം തുടങ്ങിയ പലതും. മുസ്‌ലിംകളെ സംബന്ധിച്ച് രണ്ടര ശതമാനം സക്കാത്ത് നല്‍കലാണ് പൊതുരീതി. എന്നാല്‍, മുസ്‌ലിംകള്‍ ഇന്ത്യന്‍ സിവില്‍ നിയമമായ ഇന്‍കം ടാക്‌സ് അനുസരിച്ച് നികുതി നല്‍കി അത് പിന്തുടരുന്നുണ്ട്.
മുസ്‌ലിം സ്ത്രീകള്‍ക്ക് വിവാഹമോചനത്തിന് കോടതിയെ സമീപിക്കണം. എന്നാല്‍, പുരുഷന്മാര്‍ക്ക് തലാഖ് ചൊല്ലിയാല്‍ മതി. ഇതില്‍ തന്നെ വിവേചനമുണ്ട്. അടുത്ത കാലത്തായിട്ടാണ് സ്ത്രീകള്‍ക്ക് "ഖുല' അനുസരിച്ച് പുരുഷന്മാരെ വിവാഹമോചനം നടത്താമെന്ന കേരള ഹൈകോടതി വിധിയുണ്ടായത്. കൂടാതെ, യോജിച്ച രീതിയില്‍ വിവാഹമോചനത്തിന് മുസ്‌ലിംകള്‍ക്ക് അവസരമില്ല, അത് നിയമം മൂലം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.
ഭരണഘടനയിലെ മാര്‍ഗനിര്‍ദ്ദേശകതത്വങ്ങളില്‍ പൊതു നിയമത്തിന്റെ ആവശ്യകത മാത്രമല്ല പറയുന്നത്, സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണം ഉറപ്പുവരുത്തണം എന്നതടക്കം 25 കാര്യങ്ങള്‍ കൂടിയുണ്ട്. ആ കാര്യങ്ങള്‍ കൂടി നടപ്പില്‍ വരുത്താന്‍ സര്‍ക്കാറിനും സുപ്രീംകോടതിക്കും ബാധ്യതയുണ്ട്. അതിനുവേണ്ടിയുള്ള സമ്മര്‍ദമാണ് രാഷ്ട്രീയ, സാമൂഹിക, മത സംഘടനകളില്‍നിന്നുണ്ടാകേണ്ടത്. അത് നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ കാണിക്കുന്ന വിമുഖതയാണ് തുറന്നുകാണിക്കേണ്ടത്.
യഥാര്‍ഥത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ പൊതു നിയമം എന്നത് ഒരു രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിക്കുന്നു എന്നത് യാഥാര്‍ഥ്യമാണെങ്കിലും അത് ഉന്നയിക്കാന്‍ അവസരമൊരുക്കിക്കൊടുത്തത് ഏറെ കാലവും ഇന്ത്യ ഭരിച്ച കോണ്‍ഗ്രസും സമയബന്ധിതമായി വ്യക്തിനിയമങ്ങള്‍ പരിഷ്‌കരണങ്ങള്‍ക്ക് വിധേയമാക്കാതിരുന്ന മുസ്‌ലിം സംഘടനകളുമാണ്.
പൊതുസിവില്‍ നിയമം വേണമെന്ന് 1962- 63 കാലത്തുതന്നെ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ മുഹമ്മദ് കരീം ഛഗ്ല ആവശ്യപ്പെട്ടിരുന്നു. അതില്‍നിന്നുതന്നെ കോണ്‍ഗ്രസിന് പൊതു സിവില്‍ കോഡ് എന്ന ആശയത്തെ തള്ളിക്കളയാന്‍ പറ്റില്ല എന്ന് വ്യക്തമാണ്.
എന്ത് പരിഷ്‌കരണം നടത്തിയാലാണ് ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്താവകാശം തുടങ്ങിയവയില്‍ സ്ത്രീകള്‍ക്ക് സമത്വം ഉറപ്പാക്കാനാകുക എന്നതാണ് ഇന്നത്തെ പ്രശ്‌നം. ഇതേക്കുറിച്ച് നിര്‍ദേശങ്ങള്‍ പറയാതെ ഒളിച്ചോടുന്ന മുസ്‌ലിം സംഘടനകള്‍ ആ സമുദായത്തോടുതന്നെ വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നത് എന്ന് പറയേണ്ടിവരും. ചുരുങ്ങിയപക്ഷം മുസ്‌ലിം സ്ത്രീകള്‍ക്ക് തുല്യനീതിയും സമത്വവും ഉറപ്പുവരുത്താന്‍ എന്തുചെയ്യാന്‍ പറ്റും എന്നത് പൊതുസമൂഹത്തിനുമുമ്പാകെ തുറന്നുപറയാനുള്ള ബാധ്യത മുസ്‌ലിം പണ്ഡിതന്മാര്‍ക്കും സംഘടനകള്‍ക്കും ഉണ്ട്. ഇക്കാര്യം പൊസിറ്റീവായി അവര്‍ നിര്‍വഹിക്കണം.
ഇതുവരെ പറഞ്ഞ വാദങ്ങള്‍ സംഗ്രഹിച്ചാല്‍, കോമണ്‍ ഫാമിലി കോഡ് എന്നത് ഭരണഘടന പറയുന്നതുപോലെ ലിംഗനീതിയുടെയും ലിംഗസമത്വത്തിന്റെയും പ്രശ്‌നമായി കാണണം. വിവാഹം, വിവാഹമോചനം, സംരക്ഷണച്ചെലവ്, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവയില്‍ മുസ്‌ലിം സ്ത്രീകള്‍ നേരിടുന്ന വിവേചനവും സ്വത്തവകാശത്തില്‍ പട്ടികവര്‍ഗ സ്ത്രീകള്‍ നേരിടുന്ന വിവേചനവും എല്ലാം പരിഗണിച്ച് നിയമ കമീഷനും സര്‍ക്കാറും മുന്‍കൈയെടുത്ത് എല്ലാ തലത്തിലും ചര്‍ച്ച നടത്തി സ്ത്രീകള്‍ക്ക് തുല്യത ഉറപ്പുവരുത്താന്‍ കഴിയുന്ന കോമണ്‍ ഫാമിലി കോഡിന് രൂപം കൊടുക്കുകയാണ് വേണ്ടത്.
അഭിഭാഷകൻ, നിയമവിദഗ്ധൻ.
ബീവു കൊടുങ്ങല്ലൂർ
Mar 29, 2023
5 Minutes Read
മുഹമ്മദ് അബ്ബാസ്
Mar 26, 2023
8 Minutes Read
റഫീക്ക് തിരുവള്ളൂര്
Mar 19, 2023
4 Minutes Read
എം.സുല്‍ഫത്ത്
Jan 12, 2023
10 Minutes Read
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്
Dec 22, 2022
8 minutes read
പ്രമോദ് പുഴങ്കര
Dec 13, 2022
10 Minutes Read
സിദ്ദിഹ
Sep 21, 2022
2 minutes Read