സ്വര്‍ഗവും നരകവുമല്ല
നെയ്‌ച്ചോറാണ് നബിദിനം,
യാ, നബീ സലാമലൈക്കും
സ്വര്‍ഗവും നരകവുമല്ല നെയ്‌ച്ചോറാണ് നബിദിനം, യാ, നബീ സലാമലൈക്കും
ഞങ്ങളുടെ നാട്ടിലെ ആട് മേയ്ക്കുന്ന ആമിനുമ്മ നബിദിനത്തിന് പളളിയിലെ ചോറ് വാങ്ങി പോകുമ്പോള്‍ 'ആമിനുമ്മാ ശിര്‍ക്കല്ലേ ചെയ്യുന്നത്' എന്ന് 'ഉദ്‌ബോധന'ത്തിന് ശ്രമിച്ച ജമാഅത്തെ ഇസ്‌ലാമിക്കാരനോട് ആമിനുമ്മ മുഖത്തടിച്ച പോലെ പറഞ്ഞു: നെയ്‌ച്ചോറില്ലാത്ത നിന്റെ സൊര്‍ഗം എനക്ക് വേണ്ടാ'.
9 Oct 2022, 01:26 PM
ഒരു മലയാളി മുസ്‌ലിം എന്ന നിലയില്‍, ബാല്യവുമായി ബന്ധപ്പെട്ട വേരുണങ്ങാത്ത ഓര്‍മ്മയായി നില്‍ക്കുന്നത്, നബിദിന സ്മൃതികളാണ്. ജമാഅത്തെ ഇസ്‌ലാമിയുടെയും മുജാഹിദ് പ്രസ്ഥാനങ്ങളുടെയും മുസ്‌ലിങ്ങളെ തന്നെ പല വിഭാഗങ്ങളായി തരം തിരിച്ച്, സ്വര്‍ഗത്തിലേക്കും നരകത്തിലേക്കും വഴി തിരിച്ചു വിടുന്ന റിക്രൂട്ടിങ്ങ് ഏജന്‍സിപ്പണി തുടങ്ങും മുമ്പുള്ള ആ മലയാളി മുസ്‌ലിം ബാല്യകാലത്തെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പുകളില്‍ സന്നിഹിതമാകാന്‍ ഇടയുള്ളത് "മൗലൂദ്' പാരായണം തന്നെയായിരിക്കും.
പൊതു സമൂഹത്തിന് വലിയൊരു ശബ്ദ ശല്യമായിത്തീര്‍ന്ന നാല്‍ക്കവല പ്രഭാഷണങ്ങള്‍ തുടങ്ങും മുമ്പുള്ള മുസ്‌ലിം ബാല്യങ്ങള്‍ മതാത്മകമായി നുകര്‍ന്ന മധുരങ്ങള്‍, നബിദിനത്തിന് കിട്ടുന്ന മിഠായിയും സര്‍വത്തും പലഹാരപ്പൊതികളുമാണ്. പിന്നെ തട്ടമിട്ട ഹൂറികള്‍ കുഞ്ഞാമിനയും ജമീലയും ഫായിസയും ഒപ്പരം ഘോഷയാത്രയില്‍ നടന്നു. അന്യോന്യം മധുരം പകര്‍ന്നു. ഇപ്പോള്‍ സുന്നികള്‍ നടത്തുന്ന നബിദിന ഘോഷയാത്രയില്‍ പക്ഷെ, സ്ത്രീകള്‍ "കാണി'കള്‍ മാത്രമാണ്. കാണികളായി മുസ്‌ലിം സ്ത്രീകളും പെണ്‍കുട്ടികളും പാത വക്കില്‍ നില്‍ക്കുന്നു. ഘോഷയാത്രയിലെ കാല്‍നടക്കാര്‍ പുരുഷന്മാരാണ്. അപ്പോള്‍ ആരുടേതാണ് മതം? സംശയമില്ല, പുരുഷന്മാരുടെ. പുരുഷന്മാര്‍ നടക്കുന്നത് പര്‍ദ്ദയിട്ട കണ്ണുകള്‍ക്കിടയിലൂടെ സ്ത്രീകള്‍ കാണുന്നു.
മതനവീകരണ പ്രസ്ഥാനങ്ങള്‍ ആദ്യം എടുത്തുകളഞ്ഞത്, മതത്തിലെ മധുരങ്ങളെയാണ്. അവര്‍ യുക്തിബോധം കൊണ്ട് മതത്തെ നിര്‍വ്വചിക്കാന്‍ തുടങ്ങി. മതം യുക്തിബോധം കൊണ്ട് നിര്‍വ്വചിക്കാവുന്നതോ വിശദീകരിക്കാവുന്നതോ ആയ ഒന്നല്ല. മതം യുക്തിയെ നിരോധിക്കുന്നു. എന്നാല്‍, അനുഭവപരമായ സവിശേഷമായ വ്യക്തിബോധമായും വംശസ്മൃതിയായും നാട്ടുനടപ്പായും മതം ഉളളില്‍ പ്രത്യക്ഷവും പരോക്ഷവുമായ സ്വാധീന ചാലകങ്ങളായി ഉണ്ട്.
അതായത് മൗലൂദ് പാരായണം, അറേബ്യന്‍ നാടുകളില്‍ അത് സ്വീകരിക്കപ്പെടുമോ എന്ന ചോദ്യമുണ്ട്. കേരളത്തിലെ മുസ്‌ലിമിനും സൗദി മുസ്‌ലിമിനുമിടയില്‍, ചുരുങ്ങിയത്, മന്‍ഖൂസ് മൗലൂദിന്റെ വിടവുണ്ട്. ഇസ്‌ലാം "പാരായണ'ത്തിന്റെ മതമാണ്. മുഹമ്മദ് നബിയുടെ ജനനത്തിന് തൊട്ടു മുമ്പാണ് അറബി ഭാഷ എഴുതാനുള്ള കൂഫി ലിപി (kufic Script) രൂപപ്പെടുന്നത്. എഴുതുക, വായിക്കുക- ഇതിന് പ്രവാചകന്‍ മുഹമ്മദ് നല്‍കിയ പ്രാധാന്യം വളരെ വലുതായിരുന്നു. എന്നാല്‍, ഇസ്‌ലാം പാരായണത്തിന്റെയും പ്രഭാഷണത്തിന്റെയും മതമായിട്ടാണ് ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചത്.
എണ്‍പതുകള്‍ക്കു മുമ്പ് മുഹമ്മദ് നബിയെ പ്രകീര്‍ത്തിച്ച് ഘോഷയാത്ര നടത്തുക എന്നത് നരകത്തിലേക്കുള്ള വഴിയായി മാറിയിരുന്നില്ല. അത് സുന്നി കുട്ടികള്‍ക്ക് സര്‍വത്തും ബിസ്‌ക്കറ്റും പാരീസ് മിഠായിയും കിട്ടുന്ന വഴിയായിരുന്നു. പുരയില്‍ വാഴുന്ന പുരുഷന്മാര്‍ക്കു വെച്ചു വിളമ്പി, ഊര തളര്‍ന്നിരിക്കുന്ന മുസ്‌ലിം സ്ത്രീകള്‍ക്ക് നബിദിനം ഒരു ആശ്വാസമായിരുന്നു. മിക്കവാറും സുന്നി പള്ളികളില്‍ നേര്‍ച്ചച്ചോറുണ്ടാകും. സ്ത്രീകള്‍ക്ക് ആ ദിനം, ഒരു നേരമെങ്കിലും അടുപ്പ് പൂട്ടുന്ന നേരമായി. എന്നാല്‍, "ശിര്‍ക്ക്' അഥവാ, അള്ളാഹുവില്‍ പങ്കുചേര്‍ക്കല്‍ എന്ന കഠിന പാപമായി നബിദിന ഘോഷയാത്രയേയും നബിദിന പ്രകീര്‍ത്തന സദസ്സുകളെയും ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദ് പ്രസ്ഥാനങ്ങളും അവതരിപ്പിച്ചു തുടങ്ങി. ഞങ്ങളുടെ നാട്ടിലെ ആട് മേയ്ക്കുന്ന ആമിനുമ്മ നബിദിനത്തിന് പളളിയിലെ ചോറ് വാങ്ങി പോകുമ്പോള്‍ "ആമിനുമ്മാ ശിര്‍ക്കല്ലേ ചെയ്യുന്നത്' എന്ന് "ഉദ്‌ബോധന'ത്തിന് ശ്രമിച്ച ജമാഅത്തെ ഇസ്‌ലാമിക്കാരനോട് ആമിനുമ്മ മുഖത്തടിച്ച പോലെ പറഞ്ഞു: "നെയ്‌ച്ചോറില്ലാത്ത നിന്റെ സൊര്‍ഗം എനക്ക് വേണ്ടാ'. മാടായിയില്‍ മുജാഹിദുകള്‍ ആ കാലത്ത് ഒരു വിരലില്‍ എണ്ണിപ്പെറുക്കാന്‍ പോലുമുണ്ടായിരുന്നില്ല. ഒരു ചായക്കടയിലിരിക്കാവുന്നത്രയും എണ്ണം ആളുകള്‍ ജമാഅത്തെ ഇസ്‌ലാമിക്കാരായി ഉണ്ട്. അവര്‍ നബിദിനത്തിലെ നേര്‍ച്ചച്ചോറ് വാങ്ങുന്നതിനെ എതിര്‍ത്തു. അങ്ങനെയൊരാളോടാണ് ആമിനുമ്മ മറുപടി പറഞ്ഞത്.
ഞങ്ങളുടെ നാട്ടിലെ ആട് മേയ്ച്ച ആമിനുമ്മ ആ നിമിഷം, സൂഫി വനിത റാബിയയെപ്പോലെ സ്വര്‍ഗത്തെ തന്നെ വേണ്ട എന്നു വെച്ചു. പള്ളിയിലെ ചോറിന് അത്രയും വൈകാരികമായ ഒരു രുചിയുണ്ടായിരുന്നു. "അന്നദാനം സര്‍വ്വധനാല്‍ പ്രധാനം' എന്ന് പുതിയങ്ങാടിയിലെ ഹംസാജീക്ക "ഉദ്‌ബോധന'ത്തിന് വന്ന ചെറുപ്പക്കാരോട് പറഞ്ഞു. അത് ആ കാലത്ത് മാത്രമല്ല, ഈ കാലത്തും പ്രസക്തമാണ്. ആശുപത്രിക്ക് മുന്നില്‍ ഡി.വൈ.എഫ്.ഐ യുടെ കൊടി പാറുന്ന ഭക്ഷണപ്പൊതിയുമായി വരുന്ന വാഹനങ്ങള്‍ കാത്ത് നില്‍ക്കുന്നവരുടെ എണ്ണം വളരെയധികമാണ്. ആ ക്യൂ കാണുമ്പോള്‍ നമ്മുടേത് ഒരു ക്ഷേമ സ്റ്റേറ്റ് അല്ല എന്നു ഉറപ്പിച്ചു തന്നെ പറയാം. റോഡിലെ കുഴി കൂടി കാണുമ്പോള്‍, ഐജാസ് അഹമ്മദ് മുമ്പ് നിരീക്ഷിച്ചതു പോലെ, ആധുനികോത്തരത പോയിട്ട് ആധുനികത പോലും കേരളത്തില്‍ വന്നിട്ടില്ല. നമ്മുടേത് ഒരു ക്ഷേമരാഷ്ട്രമല്ല. സാഹിത്യത്തില്‍ മാത്രമാണ് വാചകമടികള്‍. പ്രയാഗത്തില്‍ അല്ല.
മതത്തിന്റെ "വാക്യത്തില്‍ പ്രയോഗ'ങ്ങളിലും ഈ വിരുദ്ധോക്തികള്‍ കാണാം. മുജാഹിദുകള്‍ നബിദിന അന്നദാനത്തെ പരിഹസിച്ചു വിട്ടു. ആക്രോശം പോലെ (പ്രഭാഷണമെന്നാണ് പേരെങ്കിലും ആക്രോശമാണ് മിക്കവാറും. വൈലിത്തിറയുടെയൊക്കെ പ്രഭാഷണങ്ങള്‍ കേട്ട തലമുറക്ക് ഇപ്പോഴത്തെ ആക്രോശങ്ങള്‍ കേള്‍ക്കുമ്പോള്‍ കലിപ്പ് വരും) "ശിര്‍ക്ക്' "ശിര്‍ക്ക്' എന്നു പറഞ്ഞു. അങ്ങനെ രണ്ടു തരം മുസ്‌ലിങ്ങളുടെ മുഖാമുഖം നില്‍ക്കലായി, നബിദിനങ്ങള്‍. "കലര്‍പ്പുള്ള ഇസ്‌ലാമും', "കലര്‍പ്പില്ലാത്ത ഇസ്‌ലാമും'. ബ്രാഹ്മണരെ പോലെ മുജാഹിദുകള്‍ തങ്ങള്‍ ഇസ്‌ലാമിലെ ദ്വിജന്മാരായി സ്വയം അവരോധിക്കാന്‍ തുടങ്ങി.

കേരളത്തിലെ സാംസ്‌കാരിക തുടര്‍ച്ചകളില്‍ ആഘോഷങ്ങള്‍ മൈത്രിയുടെ അടയാളങ്ങളാണ്. എന്നാല്‍, ബോധത്തിന്റെ കലര്‍പ്പുകളില്‍, ഇടതുപക്ഷക്കാര്‍ മുസ്‌ലിം ലീഗിനെ പരിഹസിക്കാന്‍ "ബിരിയാണി' ഒരു രൂപകമായി ഉപയോഗിക്കാറുണ്ട്. മുസ്‌ലിം ലീഗ് മീറ്റിങ്ങുകളില്‍ വിളമ്പുന്ന ബിരിയാണിയെ മുന്‍ നിര്‍ത്തിയാണ് ഈ പരിഹാസം. അന്ന വിചാരം, മുന്ന വിചാരം. എന്നാല്‍, ഡി.വൈ.എഫ്.ഐ വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികളെ മുസ്‌ലിം ലീഗ് ആ നിലയില്‍ പരിഹസിക്കാറുമില്ല.
ജ്ഞാനമാണ് ബോധം എന്നത് എത്ര പ്രധാനമാണോ, അത്ര തന്നെ പ്രധാനമാണ് അന്നമാണ് ജീവന്‍ എന്ന അറിവ്. അന്നം നല്‍കിയാണ് സുന്നി പൂര്‍വ്വികള്‍ ജ്ഞാനത്തിന്റെ വഴി ചവിട്ടിത്തെളിച്ചത്. അത് മറ്റൊരു തരത്തില്‍, "കള്‍ച്ചറല്‍ ഫ്രീഡ'മാണ്. നബിദിനത്തിന്റെ പേരില്‍ ആ ഫ്രീഡം വേണ്ട എന്നാണ് മുജാഹിദുകള്‍ പരോക്ഷമായി പറയുന്നത്. സംഗീതം ഹറാമാണ് എന്ന വാദത്തെ "മൗലൂദ്' സംഗീതാത്മകമായി തിരുത്തുന്നു. മതം പരിമിതമായ രീതിയില്ലെങ്കിലും നല്‍കാന്‍ ശ്രമിക്കുന്ന കള്‍ച്ചറല്‍ ഫ്രീഡത്തെ "ശിര്‍ക്ക്' എന്ന മാരകമായ പ്രയോഗം വെച്ച് തടയാന്‍ ശ്രമിക്കുകയാണ് മുജാഹിദുകള്‍. ഇപ്പോള്‍, സുന്നി പള്ളികള്‍ മുമ്പെങ്ങുമില്ലാത്ത വിധം വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചതു കാണാം. മൈസൂര്‍ ദസറ പോലെ, എവിടെയും വെളിച്ചം. എന്താ കാരണം? സുന്നികളും മുജാഹിദുകളും തമ്മിലുള്ള ശീതയുദ്ധം മൂര്‍ദ്ധന്യത്തിലാവുക നബിദിന നാളുകളിലാണ്. അവര്‍ മുഖാമുഖം നില്‍ക്കുന്നതിന്റെ ലങ്കിമറിയലാണ്, ഇപ്പോള്‍ കാണുന്ന വെളിച്ചത്തിന്റെ ഈ മിനാരങ്ങള്‍.
"ഖസ്‌വ' എന്നു പേരുള്ള സ്വന്തം ഒട്ടകപ്പുറത്തിരുന്ന്, അറഫയിലെ വിട പറയല്‍ പ്രസംഗത്തിലൂടെ മാനുഷികമായ വലിയൊരു ആഹ്വാനം ഒരു ജനതയ്ക്ക് നല്‍കിയ പ്രവാചകനെ ഓര്‍ക്കാന്‍ മതേതരമായ കാരണങ്ങള്‍ തന്നെ നിരവധിയുണ്ട്.
നബിദിനമാകുമ്പോള്‍ വീട്ടിലെ തലയണയില്‍, ഒരു വെള്ളത്തുണി പുതച്ച്, മണ്‍ നിറച്ച ഒരു ഗ്ലാസില്‍ ഊദു തിരി കത്തിച്ചു വെച്ച്, ഗഫൂര്‍ ഉസ്താദും മമ്മുഞ്ഞി ഉസ്താദും ഉപ്പയും ഞങ്ങള്‍ കുട്ടികളുമിരുന്ന് മൗലൂദ് പാരായണം ചെയ്യും. ശേഷം ഉമ്മ വെച്ച നെയ്‌ച്ചോറ് വിളമ്പും. ബീഫ് കറിയും... ഊദും നെയ്‌ച്ചോറും ബീഫ് കറിയും...
സ്വര്‍ഗവും നരകവും സുന്നികളും മുജാഹിദുകളും കൊണ്ടു പോവട്ടെ. ആര്‍ക്കാണോ സ്വര്‍ഗം വേണ്ടത്, അവരെല്ലാം അതാഗ്രഹിക്കട്ടെ. എനിക്ക്, സ്വര്‍ഗമോ നരകമോ വേണ്ട. ഓര്‍ക്കുമ്പോള്‍ തന്നെ വെള്ളമൂറുന്ന നെയ്‌ച്ചോറ് മതി.
അതു കൊണ്ട്, യാ, നബീ സലാമലൈക്കും. യാ, റസൂല്‍ സലാമ ലൈക്കും.
എഴുത്തുകാരന്‍
ഡോ. ടി.എസ്. ശ്യാംകുമാര്‍
Jan 22, 2023
2 Minutes Read
താഹ മാടായി
Jan 20, 2023
2 Minutes Read
എം.ബി. രാജേഷ്
Jan 02, 2023
8 Minutes Read
വി. കെ. അനില്‍കുമാര്‍
Dec 24, 2022
5 Minutes Read
കൃഷ്ണനുണ്ണി ഹരി
Dec 12, 2022
9 Minutes Read
താഹ മാടായി
Nov 27, 2022
5 Minutes Read
താഹ മാടായി
Nov 22, 2022
6 Minutes Read