അട്ടപ്പാടിയിലെ പൊലീസ് അതിക്രമം
ഉന്നതരുടെ ഭൂമി ഇടപാട് മറച്ചുവെക്കാൻ-
അന്വേഷണ റിപ്പോർട്ട്
അട്ടപ്പാടിയിലെ പൊലീസ് അതിക്രമം ഉന്നതരുടെ ഭൂമി ഇടപാട് മറച്ചുവെക്കാൻ- അന്വേഷണ റിപ്പോർട്ട്
ഭൂമാഫിയകളുടെ അധിനിവേശത്തിനെതിരെ ചെറുത്തുനില്‍പ്പ് നടത്തുന്ന ആദിവാസികളെ കള്ളക്കേസില്‍ കുടുക്കിയും മാവോയിസ്റ്റുകളായി ചാപ്പകുത്തിയും അടിച്ചൊതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2021 ആഗസ്റ്റ് എട്ടിന് അട്ടപ്പാടിയിലെ വട്ടുലക്കി ആദിവാസി ഊരില്‍ നടന്ന പോലീസ് അതിക്രമത്തെക്കുറിച്ച് ‘ജനനീതി’ നടത്തിയ വസ്തുതാന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളാണുള്ളത്. ആദിവാസി ഭൂമി അന്യാധീനപ്പെടുന്നതിന്റെ യഥാർഥ കാരണങ്ങൾ ഈ റിപ്പോർട്ട് അനാവരണം ചെയ്യുന്നു.
9 Oct 2021, 10:22 AM
അട്ടപ്പാടിയിലെ വട്ടുലക്കി ആദിവാസി ഊരില്‍ അതിക്രമിച്ച് കയറി ഊര് മൂപ്പന്‍ ചൊറിയ മൂപ്പനെയും മകന്‍ മുരുകനെയും കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലിസുകാര്‍ക്കെതിരേ രണ്ട് മാസമായിട്ടും നടപടിയില്ല. അതിക്രമത്തിനുപിന്നില്‍ മുന്‍ ചീഫ് സെക്രട്ടറി, മുന്‍ കേന്ദ്രമന്ത്രി എന്നിവരടക്കമുള്ളവരുടെ ആദിവാസി ഭൂമി ഇടപാടാണെന്ന് വട്ടുലക്കി സംഭവത്തെക്കുറിച്ച് ജനകീയാന്വേഷണം നടത്തിയ മനുഷ്യാവാകാശ സംഘടനയായ തൃശൂര്‍ ജനനീതിയുടെ റിപ്പോർട്ടിൽ കണ്ടെത്തൽ. വട്ടുലക്കിയിലെ ആദിവാസികള്‍ക്ക് അവകാശപ്പെട്ട 55 ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ടതാണ് ഈ പ്രശ്‌നം.
ആഗസ്റ്റ് 8ന് പുലര്‍ച്ചെയാണ് ഷോലയൂര്‍ പൊലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദ് കൃഷ്ണനും സംഘവും ഊരില്‍ അതിക്രമിച്ച് കയറി ഊര് മൂപ്പനെയും മകനെയും ബലം പ്രയോഗിച്ച് പിടിച്ച് കൊണ്ടുപോയത്. ആവശ്യപ്പെട്ടാല്‍ പോലീസ് സ്‌റ്റേഷനിലേക്ക് വരാന്‍ തയ്യാറാകുന്ന മുരുകനെയും ചൊറിയ മൂപ്പനെയും പിടികിട്ടിപ്പുള്ളികളെപ്പോലെ ഊര് വളഞ്ഞ് ബലം പ്രയോഗിച്ചാണ് പോലീസ് പിടികൂടിയത്. കുടുംബ വഴക്കാണ് അറസ്റ്റിന് കാരണമെന്നായിരുന്നു പൊലീസ് ഭാഷ്യം. കുടുംബ വഴക്കുകള്‍ തീര്‍ക്കാന്‍ ഇടപെടാറുള്ള ഊര് മൂപ്പനെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തത് പക്ഷെ, സമാന്യബോധവുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല. ലോക ആദിവാസി ദിനത്തിന്റെ തലേന്ന് നടന്ന ഈ സംഭവം വിവാദമായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചതനുസരിച്ച് പാലക്കാട് നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പിയെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിരുന്നു.

അട്ടപ്പാടിയില്‍ ഭൂമി പാട്ടത്തിന് എടുക്കാന്‍ പദ്ധതിയിട്ട മുന്‍ കേന്ദ്രമന്ത്രി ചെയര്‍മാനായ ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെൻറ് സൊസൈറ്റി എന്ന എന്‍.ജി.ഒയുടെ താല്‍പര്യ സംരക്ഷണാര്‍ഥമാണ്, ആഗസ്റ്റ് മൂന്നിനുണ്ടായ ഒരു കുടുംബ വഴക്കിനെ പെരുപ്പിച്ച് ഇവരെ കള്ളക്കേസില്‍ കുടുക്കിയതെന്ന് ജനനീതി റിപ്പോർട്ടിൽ പറയുന്നു. തങ്ങള്‍ക്ക് കൈമാറി കിട്ടി എന്ന അവകാശപ്പെടുന്ന വട്ടുലക്കി ഊരിലെ ആദിവാസികള്‍ക്ക് പൈതൃകാവകാശമുള്ള 55 ഏക്കര്‍ ഭൂമിയില്‍ അവകാശം സ്ഥാപിക്കാനുള്ള ഈ സൊസൈറ്റിയുടെ ശ്രമം ആദിവാസികള്‍ എതിര്‍ത്തിരുന്നു. മുരുകന്‍ നേതൃത്വം നല്‍കുന്ന അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ ആണ് എതിര്‍പ്പിന് നേതൃത്വം കൊടുത്തത്.
മുൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റ് 1982-83 കാലത്ത് കൈവശപ്പെടുത്തിയ ഈ ഭൂമി അടുത്തിടെ വാക്കാല്‍ കരാര്‍ പ്രകാരമാണത്രെ, ഈ സൊസൈറ്റിക്ക് കൈമാറിയതെന്ന് ‘ജനനീതി’ റിപ്പോർട്ടിൽ ആരോപിക്കുന്നു. ഇവിടെ ഭൂമി പൂജക്ക് വന്ന സൊസൈറ്റി ഉദ്യോഗസ്ഥരെ സി.പി.എം, സി.പി.ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡൻറിന്റെയും നേതൃത്വത്തില്‍ ആദിവാസികളും നാട്ടുകാരും എതിര്‍ത്തിരുന്നു. ആദിവാസികള്‍ ഇവിടെ കെട്ടിയ കുടില്‍ ഷോലയൂര്‍ പൊലിസ് സ്റ്റേഷൻ ഹൗസ് ഓഫീസര്‍ വിനോദ് കൃഷ്ണന്റെ സാന്നിധ്യത്തില്‍ സൊസൈറ്റി ഉദ്യോഗസ്ഥര്‍ കത്തിച്ചിരുന്നു. ഇതിന് പകരം വീട്ടാനും ആദിവാസികളെ വിരവട്ടാനും എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്താനുമാണ് മുരുകന്റെ ഭാര്യയെ ബന്ധുവായ കുറുന്താചലം ചീത്ത വിളിച്ചതിനെ ചൊല്ലി അയാളും മുരുകനും തമ്മിലുണ്ടായ ഒരു വഴക്ക് ഗൂഢാലോചന നടത്തി ഉണ്ടാക്കിയതാണ് എന്നുകാട്ടി പൊലിസ് മുരുകനെയും മൂപ്പനെയും പിടിച്ചത്.

ആടി ആഘോഷിക്കാന്‍ വീട്ടില്‍ ബന്ധുക്കള്‍ ഒത്തുകൂടിയ ദിവസമാണ്
സംഭവം നടന്നതെന്ന് കുറുന്താചലത്തിന്റെ സഹോദരന്‍ വെള്ളങ്കിരി ജനനീതി പ്രവര്‍ത്തകരോട് പറഞ്ഞു. തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിയില്‍ രാജാമണി മാട് മേച്ചത് കുറുന്താചലം ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് വെള്ളിങ്കിരി പറഞ്ഞു. രാജാമണി മുരുകനെയും മറ്റും വിളിച്ചുവരുത്തി കുറുന്താചലത്തെ ആക്രമിക്കുകയായിരുന്നുവെന്നും ചൊറിയ മൂപ്പന്‍ കുറുന്താചലത്തെ പിടിച്ചുവെച്ചപ്പോള്‍ മകന്‍ മുരുകന്‍ കല്ലുകൊണ്ട് കുത്തിയെന്നും വെള്ളങ്കിരി പറഞ്ഞു. കുടുംബ വഴക്ക് മാത്രമായ ഈ സംഭവം അവിടെ പരിഹരിക്കേണ്ടതിന് പകരം ചിലര്‍ ഇടപെട്ട് വഷളാക്കിയെന്നാണ് വെള്ളിങ്കിരി പറഞ്ഞത്.
വഴക്കിനിടയില്‍ വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചെന്ന കുറുന്താചലത്തെ പ്രാഥമികശുശ്രൂഷ നല്‍കി പറഞ്ഞയച്ചു എങ്കിലും ഗൂഢാലോചന നടത്തി മരണകാരണമാകുന്ന തരത്തില്‍ പരിക്കേല്‍പിച്ചുഎന്ന കുറ്റം ചാര്‍ത്തിയാണ് മൂപ്പനെയും മുരുകനെയും ഭീകരവാദികളെ എന്ന പോലെ ഊര് വളഞ്ഞ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം ഊരില്‍ പ്രവേശിക്കരുത് എന്ന വ്യവസ്ഥയില്‍ കോടതി ഇവര്‍ക്ക് ജാമ്യം കൊടുത്തു.

കുറുന്താചലത്തിന്റെ വീടിനടുത്താണ് കേസിന് ആസ്പദമായ സംഭവം നടന്ന ‘ക്രിക്കറ്റ് ഗ്രൗണ്ട്' അടങ്ങുന്ന പ്രശ്‌നങ്ങളുടെ ഉറവിടമായ 55
ഏക്കര്‍ തരിശുഭൂമി. 2021 ഫെബ്രുവരിയില്‍ അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സ്ഥാപിതമായശേഷം റീസര്‍വേയ്ക്ക് ചെന്ന ഉദ്യോഗസ്ഥരാണ് ഭൂരേഖകളില്‍
ഇത് വട്ടുലക്കി ഊരിലെ ആദിവാസികളുടെ പൂര്‍വികരുടേതാണ് എന്ന് പറയുന്നത്. ഭൂമി സംബന്ധിച്ച അടിസ്ഥാന രേഖയായ എ ആന്‍ഡ് ബി രജിസ്റ്ററില്‍ ഈ ഭൂമി വട്ടുലക്കിയിലെ ആദിവാസികളുടെ പേരിലാണ് എന്ന കാര്യമാണ് അവര്‍ പറഞ്ഞത്. കേരള ആദിവാസി ഭൂമി (കൈമാറ്റം തടയല്‍, അന്യാധീനപ്പെട്ട ഭൂമി പുനഃസ്ഥാപിക്കല്‍) നിയമം അനുസരിച്ച് സര്‍വേരേഖകളില്‍ പേരുള്ള ആദിവാസികള്‍ക്ക് ആ ഭൂമി നിയമപരമായി അവകാശപ്പെടാവുന്നതാണ്. അതിനുള്ള കാര്യങ്ങള്‍ രേഖയില്‍ പേരുള്ള ആദിവാസികളുടെ അവകാശികള്‍ ആരംഭിച്ചു.
അങ്ങനെയിരിക്കേ, 2021 ഏപ്രില്‍ 23-ന് ഒരു ജെ.സി.ബി. വന്ന് ഈ ഭൂമിയില്‍ ഒരു ഭാഗം നിരത്തി വൃത്തിയാക്കി പോയി. പിറ്റേന്ന് രാവിലെ ഒരു
സംഘം ആളുകള്‍ എത്തി ഈ ഭൂമിയില്‍ പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഇതിനെയാണ് മുരുകന്റെ നേതൃത്വത്തിൽ ആദിവാസികൾ എതിർത്തത്. തങ്ങള്‍ കരസ്ഥമാക്കിയ ഭൂമിയില്‍ പ്രവേശിക്കാന്‍ കഴിയാതായതോടെ എതിര്‍ക്കുന്നവരെ രംഗത്തുനിന്ന് മാറ്റാനും ആദിവാസികളെ ഭയപ്പെടുത്തി നിര്‍ത്താനും കിട്ടിയ അവസരമായി ആഗസ്റ്റ് മൂന്നിന്റെ വഴക്കിനെ
തല്‍പരകക്ഷികള്‍ പ്രയോജനപ്പെടുത്തിയെന്നാണ് ജനനീതി അന്വേഷണം പറയുന്നത്. പൊലീസ് അതിക്രമം എന്നാണ്. സംഭവം പുറംലോകം അറിഞ്ഞില്ലായിരുന്നെങ്കില്‍ മുരുകനടക്കമുള്ള ഏതാനും ആദിവാസി യുവാക്കള്‍ മാവോയിസ്റ്റുകളായി മുദ്രയടിക്കപ്പെട്ട് ജയിലഴികള്‍ക്കകത്താകുമായിരുന്നുവെന്നും ജനനീതി പറയുന്നു.
ജനനീതി റിപ്പോർട്ട് പറയുന്നത്: സംഭവത്തിൽ ഗൂഢാലോചന നടന്നു എന്ന് വ്യക്തമാക്കുന്ന സാഹചര്യങ്ങള്‍ നിരവധിയാണ്. ആഗസ്റ്റ് എട്ടിന് മുരുകനെയും മറ്റും ഷോളയൂര്‍ സ്റ്റേഷനില്‍ എത്തിച്ച് 15 നിമിഷം കൊണ്ടാണ് അറസ്റ്റ് സംബന്ധിച്ച കടലാസ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. രേഖകള്‍ രാത്രി തയ്യാറാക്കിവെച്ച് അറസ്റ്റിന് പുറപ്പെട്ടതിനാല്‍ ലഭിച്ച സൗകര്യമാണിത്. ഒരു സാക്ഷിയെപ്പോലും കാണാതെയാണ് കുറുന്താചലത്തെ ആക്രമിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തതും തുടര്‍ നടപടികള്‍ സ്വീകരിച്ചതും. കുടില്‍ കത്തിക്കുന്നതിന് മുമ്പ് സി.ഐ. സ്ഥലത്ത് ചെന്നതും ഇടപെട്ടതും സംഭവിക്കാന്‍ പോകുന്നത് എന്താണ് എന്നതിനെക്കുറിച്ച് അദ്ദേഹത്തിനുള്ള മുന്നറിവ് വ്യക്തമാക്കുന്നു. കുറിപ്പടിയില്‍ പരിക്കും അതിന്റെ കാരണവും വട്ടുലക്കി ആശുപത്രിയിലെ ഡോക്ടര്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടും രാജാമണി ആക്രമിക്കപ്പെട്ട പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് ഇതുവരെ തയ്യാറാകാത്തതിന് ഒരു വിശദീകരണവും പര്യാപ്തമാകില്ല. അതേസമയം, കുറുന്താചലത്തെ ആസൂത്രിതമായി ആക്രമിച്ചു എന്ന കുറ്റത്തിനാണ് മുരുകന്റെയും ചൊറിയ മൂപ്പന്റെയും പേ രില്‍ കേസ് എടുത്തിരിക്കുന്നത്. നേരിയ ഒരു ഏറ്റുമുട്ടല്‍ പോലും അവിടെ ഉണ്ടായിട്ടില്ല എന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ഇതെല്ലാം വ്യക്തമാക്കുന്നത് പുലര്‍ച്ചെ ഊര് വളഞ്ഞ് ബലം പ്രയോഗിച്ച് ഭീകരവാദിയെ എന്നപപോലെ രണ്ട് സാധു ആദിവാസികളെ അറസ്റ്റ് ചെയ്യേണ്ട ഒരു സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ല എന്നാണ്.
പൊലിസ് നടപടി വിവാദമായതോടെയാണ് പാലക്കാട് നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. സംഭവം നടന്നതിന്റെ പിറ്റേന്ന് സംഭവത്തെ കുറിച്ച് 15 ദിവസത്തിനകം മനുഷ്യാവകാശ കമീഷന്‍ പാലക്കാട് എസ്.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. രണ്ട് മാസമായിട്ടും ഇവയെക്കുറിച്ച് ഒരു വിവരവുമില്ല. ദുരൂഹമായ ഈ കാലതാമസത്തില്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഉന്നതരുടെ ഇടപെടലുണ്ടെന്ന് ജനനീതി സംശയം പ്രകടിപ്പിച്ചു. ഈ സംഭവത്തില്‍ പൊലിസ് ഭൂമി കച്ചവടക്കാരുടെ ചട്ടുകം ആകുകയാണുണ്ടായത് എന്ന് ജനനീതി ചൂണ്ടിക്കാട്ടി. റവന്യൂ, വനം, രജിസ്റ്റേഷന്‍ ഉദ്യോഗസ്ഥരും ഒരു പറ്റം ആധാരമെഴുത്തുകാരും ഭൂമി ദല്ലാള്‍മാരും ചേര്‍ന്ന ഭൂമാഫിയയുടെ പിടിയിലാണ് ഇന്ന് അട്ടപ്പാടി എന്ന് ജനനീതീ ചൂണ്ടിക്കാട്ടി. ‘അയ്യപ്പനും കോശിയും’ ഫെയിം ആദിവാസി ഗായിക നഞ്ചിയമ്മ പോലും ഈ മാഫിയയുടെ ഇരയാണ്. അവരുടെ നാല് ഏക്കര്‍ ഭുമിയാണ് വയാജനികുതി ശീട്ട് ഉണ്ടാക്കി തട്ടിയെടുത്തത്. അതിന്റെ വിശദാംശങ്ങള്‍ പഠന റിപ്പോര്‍ട്ടിലുണ്ട്.

ആദിവാസി ഭൂമി സംരക്ഷണ നിയമങ്ങളെ നോക്കുകുത്തിയാക്കിയാണ് ആദിവാസി ഊരുകളില്‍ ഭൂമാഫിയകളുടെ പ്രവര്‍ത്തനം. പൂര്‍വിക സ്വത്തായി ആദിവാസികള്‍ക്ക് ലഭിച്ച ഭൂമി അവരെ ഭീഷണിപ്പെടുത്തിയും കബളിപ്പിച്ചും, ഉന്നത ഉദ്യോഗസ്ഥ-രാഷ്ട്രീയ ഒത്താശയോടെ ഭൂമാഫിയകള്‍ സ്വന്തമാക്കുകയാണ്. ഭൂമാഫിയകളുടെ അധിനിവേശത്തിനെതിരെ ചെറുത്തുനില്‍പ്പ് നടത്തുന്ന ആദിവാസികളെ കള്ളക്കേസില്‍ കുടക്കിയും മാവോയിസ്റ്റുകളായി ചാപ്പകുത്തിയും അടിച്ചൊതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വട്ടുലക്കി അതിക്രമം. ആദിവാസി അവകാശങ്ങളുടെ മാത്രമല്ല, മനുഷ്യാവകാശങ്ങളുടെയും സാമാന്യനീതിയുടെയും ലംഘനമാണ് ഈ അറസ്റ്റ്. ഈ സാഹചര്യത്തിലാണ് ജനനീതി ഇതേക്കുറിച്ച് അന്വേഷണം നടത്തിയത്.
റിപ്പോർട്ടിൽ നിന്ന്: വിദ്യാധിരാജാ വിദ്യാസമാജം ട്രസ്റ്റിന്റെ കൈവശമുള്ള ഭൂമി നിയമപ്രകാരം തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് പ്രഖ്യാപിച്ച് ആദിവാസികള്‍ അവിടെ കൃഷിക്കൊരുങ്ങി കുടില്‍ കെട്ടിയിരുന്നു. 2021 ജൂണില്‍ ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെൻറ് സൊസൈറ്റി (എച്ച്.ആര്‍.ഡി.എസ്.) എന്ന സന്നദ്ധ സംഘടന ഈ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനം തുടങ്ങാന്‍ ഭൂമിപൂജയ്ക്ക് വന്നപ്പോള്‍ ആദിവാസികള്‍ തടഞ്ഞു. പൂജ തടഞ്ഞ ആദിവാസികളോട് ഇത് ‘ചീഫ് സെക്രട്ടറിയുടെ സ്ഥലം' ആയതിനാല്‍ അവകാശവാദം ഉപേക്ഷിക്കണമെന്ന് ഒപ്പമുണ്ടായിരുന്ന ഷോളയൂര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സപെക്ടര്‍ ആവശ്യപ്പെട്ടു. തങ്ങളുടെ പൂര്‍വികരുടെ പേരിലുള്ള ഈ സഥലം ആദിവാസി ഭൂമി നിയമം-1999 പ്രകാരം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ആദിവാസി നേതാക്കള്‍ പൊലീസ് നിര്‍ദേശം അനുസരിച്ചില്ല. മുരുകന്‍ നേതൃത്വം നല്‍കുന്ന അട്ടപ്പാടി ആദിവാസി ആഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

അട്ടപ്പാടിയിലെ ആദിവാസി ഭൂമി തട്ടിയെടുക്കുന്ന സുസംഘടിതമായ ഭൂമാഫിയയുടെ പ്രവര്‍ത്തനങ്ങളിലേക്ക് ജനനീതി അന്വേഷണം വിരൽ ചൂണ്ടുന്നു. ആദിവാസികളുടെ ഭൂമി വ്യാജരേഖകളും കള്ളസാക്ഷികളും ഉപയോഗിച്ച് തട്ടിയെടുക്കുന്ന വലിയ സംഘം തന്നെ അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആദിവാസികളുടെ ഭൂമി സംരക്ഷിക്കുന്നതിന് ശക്തമായ നിയമങ്ങള്‍ കേരളത്തിലുണ്ട്. എന്നാല്‍ ഇതേക്കുറിച്ചുള്ള വ്യക്തമായ ധാരണയില്ലാത്ത ആദിവാസികളെ കബളിപ്പിച്ച് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഭൂമി തട്ടിയെടുക്കുകയാണ് ഉന്നത സ്വാധീനമുള്ളവര്‍ ചെയ്യുന്നത്.
റവന്യൂ, വനം, രജിസ്ട്രേഷൻ ഉദ്യോഗസ്ഥരും ഒരു പറ്റം ആധാരമെഴുത്തുകാരും ഭൂമി ദല്ലാള്‍മാരും ചേര്‍ന്ന ഒരു ഭൂമാഫിയയുടെ പിടിയിലാണ് ഇന്ന് അട്ടപ്പാടി എന്ന് ജനനീതി ചൂണ്ടിക്കാട്ടി. ജനനീതിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഒക്ടോബര്‍ എട്ടിന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വി.എം. സുധീരൻ പ്രകാശനം ചെയ്തു.
അന്യാധീനപ്പെടുന്ന ആദിവാസി ഭൂമി
അന്ത്യമടുക്കുന്ന ആദിവാസി ജീവിതം
ജനനീതി റിപ്പോർട്ടിന്റെ പൂർണരൂപം വായിക്കാം
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
Truecopy Webzine
Nov 22, 2022
7 Minutes Read
ഷഫീഖ് താമരശ്ശേരി
Oct 13, 2022
45 Minutes Watch
ഷഫീഖ് താമരശ്ശേരി
Sep 23, 2022
9 Minutes Read
ഷഫീഖ് താമരശ്ശേരി
Aug 31, 2022
6 Minutes Watch
ഷഫീഖ് താമരശ്ശേരി
Aug 31, 2022
7 Minutes Read
ഷഫീഖ് താമരശ്ശേരി
Aug 30, 2022
9 Minutes Watch