മാധ്യമങ്ങളില്‍
ജനങ്ങളുടെ വിശ്വാസം
ഏറ്റവും കുറഞ്ഞ കാലം
മാധ്യമങ്ങളില്‍ ജനങ്ങളുടെ വിശ്വാസം ഏറ്റവും കുറഞ്ഞ കാലം
മാധ്യമങ്ങളുടെ വിമർശനവിധേയമാകേണ്ട വീഴ്ചകള്‍ ഏറെയുണ്ട്. പക്ഷെ വിമര്‍ശനം ഏറെയും സ്വന്തം സങ്കുചിതപക്ഷപാതങ്ങളുടെ അടിസ്ഥാനത്തിലായതുകൊണ്ട് തന്നെ അത് ഗൗരവത്തിലെടുക്കപ്പെടുന്നതിലോ ആത്മപരിശോധനയ്ക്ക് വഴിതുറക്കപ്പെടുന്നതിലോ പരാജയപ്പെടുകയാണ് ചെയ്യാറുള്ളത്; ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റർ എം.ജി. രാധാകൃഷ്‌ണൻ സംസാരിക്കുന്നു. തിങ്ക് നൽകിയ പത്തുചോദ്യങ്ങൾക്ക് 22 മാധ്യമപ്രവർത്തകരാണ് നിലപാട് വ്യക്തമാക്കിയത്. ഇതോടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.
18 Aug 2020, 01:34 PM
മനില സി. മോഹന്‍: മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും ക്രൂരമായി വിമര്‍ശിക്കപ്പെടുകയാണ്. ആത്മവിമര്‍ശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?
എം.ജി.രാധാകൃഷ്ണന്‍: ലോകമാകെയുള്ള മാധ്യമഗവേഷണപഠനങ്ങള്‍ കണ്ടെത്തുന്നത്, ഇത് വാര്‍ത്താമാധ്യമങ്ങളെ ഏറ്റവും വിമർശനവിധേയമാക്കുന്ന കാലമാണെന്നാണ്. അഞ്ച് നൂറ്റാണ്ട് പിന്നിട്ട ആധുനിക ബഹുജന മാധ്യമങ്ങളുടെ ചരിത്രത്തില്‍ ഇന്നത്തെപ്പോലെ മാധ്യമങ്ങള്‍ ജനജീവിതത്തില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ കാലമുണ്ടായിട്ടില്ല. എന്നാല്‍ മാധ്യമങ്ങളില്‍ ജനങ്ങളുടെ വിശ്വാസം ഏറ്റവും കുറഞ്ഞ കാലവും ഇതാണെന്നതാണ് വൈരുദ്ധ്യം. ഇതിന്റെ മുഖ്യകാരണം, മാധ്യമങ്ങളുടെ അമ്പരപ്പിക്കുന്ന ബാഹുല്യവും വൈവിദ്ധ്യവും തന്നെയാണ്. അച്ചടി മാധ്യമങ്ങളും ടെലിവിഷനും അടങ്ങുന്ന പരമ്പരാഗത മാധ്യമങ്ങള്‍ക്ക് പുറമെ സാമൂഹ്യമാധ്യമങ്ങള്‍ കൂടി കടന്നുവന്നപ്പോള്‍ ഇത് പലമടങ്ങായി വര്‍ദ്ധിച്ചു. മാത്രമല്ല, നിയമങ്ങളും ആധികാരികതയും അടക്കം മാധ്യമപ്രവര്‍ത്തനത്തില്‍ നിര്‍ബന്ധമായിരുന്നു. അടിസ്ഥാനപരമായ മാനദണ്ഡങ്ങള്‍ ഒന്നും ആവശ്യമില്ലാത്ത സാമൂഹ്യമാധ്യമലോകത്ത് ഏതൊരു വ്യക്തിക്കും കാഴ്ചപ്പാടിനും തുല്യമായ സാന്നിദ്ധ്യം ലഭിക്കുന്നു. അതോടെ വായനക്കാര്‍ക്കും കാഴ്ചക്കാര്‍ക്കും കേള്‍വിക്കാർക്കുമൊക്കെ മുന്നില്‍ ഒരേ സമയം പല കാഴ്ചപ്പാടുകളും വ്യാഖ്യാനങ്ങളും വിശകലനങ്ങളും കുഴഞ്ഞ് കലങ്ങിമറിയുന്നു. ഓരോന്നിന്റെയും പിന്നില്‍ സാമൂഹ്യവും സാമ്പത്തികവും സാംസ്‌കാരികവും ലിംഗപരവും പ്രാദേശികവും വര്‍ഗപരവും വംശപരവും ഒക്കെ ആയ താല്‍പ്പര്യങ്ങള്‍ അറിഞ്ഞോ, അറിയാതെയോ പ്രവര്‍ത്തിക്കുകയും ചെയ്യും. അതോടെ മിക്കപ്പോഴും കുറസോവയുടെ റാഷോമോണിലെപ്പോലെ ഒരേ സത്യത്തിന്റെ വൈവിദ്ധ്യവും വൈരുധ്യവും അനുവാചകന്റെ മുന്നില്‍ ഒരേ പോലെ തുറക്കുന്നു. സ്വാഭാവികമായും സത്യത്തിന്റെ ഈ സങ്കീര്‍ണകാലം ഏതാനും മാധ്യമങ്ങള്‍ മാത്രമുണ്ടായിരുന്ന പഴയ ലളിതകാലത്തില്‍ നിന്ന് മൗലികമായി വ്യത്യസ്തമാണ്. അതിനാല്‍ തന്നെ മുന്നില്‍ വരുന്ന വാര്‍ത്തയെ വ്യക്തി വേദപുസ്തകം പോലെ കണ്ണും പൂട്ടി വിശ്വസിക്കുന്ന നിഷ്‌കളങ്കതയുടെ കാലം അസ്തമിച്ചതില്‍ അത്ഭുതപ്പെടാനില്ല. "വസ്തുത പവിത്രമാണ്, അഭിപ്രായം സ്വതന്ത്രവും' എന്ന ഗാര്‍ഡിയന്‍ പത്രാധിപർ സി. പി. സ്നോയുടെ ആപ്തവാക്യം ഇന്നത്തെ മാധ്യമലോകത്ത് ന്യായമായും കാലഹരണപ്പെട്ടു കഴിഞ്ഞു.
എന്ത്, എന്ന് , എപ്പോള്‍, എവിടെ, എങ്ങിനെ എന്ന അഞ്ച് "എകാരങ്ങള്‍' ആയിരുന്നു വാര്‍ത്തകളിലുണ്ടാകേണ്ടതെന്നായിരുന്നു
മാധ്യമപാഠപുസ്തകങ്ങളിലെ പഴയ പാഠം. ഇന്ന് നാല് "എകാരങ്ങളും' അറിയാന്‍ ജനത്തിന് എത്രയോ മറ്റ് വഴികളുണ്ട്. അവര്‍ക്ക് ഇന്ന് മാധ്യമങ്ങളില്‍ നിന്ന് അറിയേണ്ടത് "എങ്ങിനെ' എന്നതാണ്. അതില്‍ കാഴ്ചപ്പാടും വ്യാഖ്യാനവും അഭിപ്രായവും ഒക്കെ ഉള്‍ച്ചേരുക സ്വാഭാവികം.
മറ്റേതൊരു സാമൂഹ്യസ്ഥാപനവുമെന്ന പോലെ മാധ്യമങ്ങള്‍ വിമർശവിധേയമാകേണ്ടത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. സങ്കുചിതമായ മൂലധന-രാഷ്ട്രീയ-മത-സാമുദായിക പക്ഷപാതങ്ങള്‍, മാധ്യമ വിചാരണ, കമ്പോള അടിമത്തം, സ്ത്രീവിരുദ്ധത, അന്ധവിശ്വാസം തുടങ്ങി പ്രതിലോമ മൂല്യങ്ങളുടെ പുനരുല്‍പ്പാദനം, വ്യക്തിയുടെ സ്വകാര്യതയില്‍ കടന്നുകയറ്റം, ഇക്കിളി വാര്‍ത്തകളുടെയും സംഭ്രമാത്മകതയുടെയും ഒളിഞ്ഞുനോട്ടത്തിന്റെയും ആധിക്യം, മാധ്യമപ്രവര്‍ത്തകരിലെ ദളിതരുടെ അസാന്നിധ്യം എന്നിങ്ങനെ മാധ്യമങ്ങളുടെ വിമർശനവിധേയമാകേണ്ട വീഴ്ചകള്‍ ഏറെയുണ്ട്. പക്ഷെ വിമര്‍ശനം ഏറെയും സ്വന്തം സങ്കുചിതപക്ഷപാതങ്ങളുടെ അടിസ്ഥാനത്തിലായതുകൊണ്ട് തന്നെ അത് ഗൗരവത്തിലെടുക്കപ്പെടുന്നതിലോ ആത്മപരിശോധനയ്ക്ക് വഴിതുറക്കപ്പെടുന്നതിലോ പരാജയപ്പെടുകയാണ് ചെയ്യാറുള്ളത്. രാഷ്ട്രീയപ്പാര്‍ട്ടികളും അവയുടെ അനുയായികളും പ്രതിപക്ഷത്താകുമ്പോള്‍ മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തും. ഭരണത്തിലെത്തുമ്പോള്‍ വിമര്‍ശനം ഉയര്‍ത്തുന്ന മാധ്യമങ്ങളോട് കടുത്ത അസഹിഷ്ണുതയുടെ കെട്ടഴിക്കും. ഇത് ലോകമാകെ കാണുന്ന ദൃശ്യം. മാധ്യമവിമർശനം മിക്കപ്പോഴും അര്‍ത്ഥപൂർണമാകാതെ പോകുന്നത് ഇതിനാലാണ്. അര്‍ത്ഥപൂർണമാകുന്നില്ലെന്ന് മാത്രമല്ല , മുഖ്യധാരാ മാധ്യമങ്ങളുടെ വിശ്വാസ്യത റദ്ദാക്കാനുള്ള നിക്ഷിപ്ത താല്‍പ്പര്യം ജനാധിപത്യത്തിന് തന്നെ അപായകരമാണ്. ജനാധിപത്യത്തിന്റെ പേരില്‍ അധികാരമേറിയ വലതുതീവ്രപക്ഷ ഭരണാധികാരികളില്‍ പലരും -അമേരിക്കയില്‍ ട്രംപും ബ്രസിലില്‍ ബോത്സനാറോയും തുര്‍ക്കിയില്‍ എര്‍ദോഗാനും ഇന്ത്യയില്‍ മോദിയും - ചെയ്യുന്ന മാധ്യമവിമർശനത്തിന്റെ ലക്ഷ്യം മറ്റൊന്നല്ല. മുഖ്യധാരാമാധ്യമങ്ങളെ നിരന്തരം കടന്നാക്രമിക്കുകയും സാമൂഹ്യമാധ്യമങ്ങള്‍ക്ക് മുഖ്യധാരാമാധ്യമങ്ങള്‍ക്ക് മേല്‍ പ്രാധാന്യം നല്‍കുകയും ചെയ്യുന്ന തരം പ്രചാരണങ്ങള്‍ കേരളം പോലെയുള്ള ഇടങ്ങളില്‍ പോലും രാഷ്ട്രീയകക്ഷികള്‍ ചെയ്യുന്നത് അവരെ ചോദ്യം ചെയ്യാനുള്ള ഇടങ്ങള്‍ ഇല്ലാതാക്കാന്‍ തന്നെയാണ്. ഈയിടെ കൊളംബിയന്‍ സര്‍വകലാശാലയിലെ പ്രശസ്തമായ ജേണലിസം വകുപ്പിന്റെ പ്രസിദ്ധീകരണമായ "സി.ജെ.ആറി'ല്‍ പ്രൊഫസറായ മൈക്കല്‍ ഷഡ്സണ്‍ എഴുതി: "ജനാധിപത്യവ്യവസ്ഥയില്‍ മാധ്യമങ്ങളോട് ആരോഗ്യകരമായ സംശയഭാവം നിലനിര്‍ത്തുന്നത് ആവശ്യമാണ്. പക്ഷെ ഇന്ന് അത് മാധ്യമങ്ങളുടെ വിശ്വാസ്യത അപ്പാടെ റദ്ദാക്കുന്ന പ്രവണതയിലേക്ക് വഴി മാറിയില്ലേ? അതാണ് ഡൊണാള്‍ഡ് ട്രംപിനെപ്പോലെയുള്ളവരുടെ ഭക്ഷണം. മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ത്തുകൊണ്ട് താന്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് ജനതയുടെ അംഗീകാരം നേടിയെടുക്കുക. ട്രംപിന്റെ ചെയ്തികളുടെ തെറ്റുകള്‍ തെളിവുകള്‍ സഹിതം മാധ്യമങ്ങള്‍ പുറത്ത് കൊണ്ടുവന്നിട്ടും ജനങ്ങളില്‍ 40 ശതമാനം പേരും അത് മനഃപൂര്‍വം വിശ്വസിക്കാത്തതിന്റെ പിന്നില്‍ ഈ ആസൂത്രിതപദ്ധതി ആണ്...'.
Also Read:
സ്റ്റാന്‍ലി ജോണി • കെ.പി. സേതുനാഥ് • കെ.ജെ. ജേക്കബ് • അഭിലാഷ് മോഹന്‍ • ടി.എം. ഹര്‍ഷന്‍ • വി.പി. റജീന • ഉണ്ണി ബാലകൃഷ്ണന്‍ • കെ. ടോണി ജോസ് • രാജീവ് ദേവരാജ് • ഇ. സനീഷ് • എം. സുചിത്ര • ജോണ്‍ ബ്രിട്ടാസ് • വി.ബി. പരമേശ്വരന്‍ • വി.എം. ദീപ • വിധു വിന്‍സെന്‍റ് • ജോസി ജോസഫ്• വെങ്കിടേഷ് രാമകൃഷ്ണന്‍ • ധന്യ രാജേന്ദ്രന്‍ • ജോണി ലൂക്കോസ് • എം.വി. നികേഷ് കുമാര്‍ • കെ.പി. റജി
ചോദ്യം: ജേണലിസ്റ്റുകള്‍ക്ക് മറ്റ് തൊഴില്‍ മേഖലകളില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകള്‍ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?
ഇല്ല. നാട്ടിലുള്ള എല്ലാ നിയമങ്ങളും മാധ്യമങ്ങള്‍ക്കും പൂര്‍ണമായും ബാധകമാണ്. ഇത് അറിയാതെയാണ് മാധ്യമങ്ങള്‍ അമിതസ്വാതന്ത്ര്യവും അമിതാധികാരവും വിനിയോഗിക്കുന്നെന്ന വിമര്‍ശനം. തീർച്ചയായും മാധ്യമങ്ങള്‍ നിയമത്തിന്റെ പഴുതുകളിലൂടെ ധാരാളം തെറ്റുകള്‍ ചെയ്യുന്നുണ്ട്. ജനാധിപത്യം, മതനിരപേക്ഷത, ലിംഗസമത്വം, പ്രാന്തവത്കൃതരോടുള്ള അനുഭാവം, പരിസ്ഥിതിസുരക്ഷ എന്നിവയോട് ഏതൊരു പരിഷ്‌കൃത സമൂഹത്തിലെ പൗരനും വ്യക്തിപരമായി പ്രതിബദ്ധത പുലര്‍ത്തേണ്ടതുണ്ടെന്നാണ് എന്റെ അഭിപ്രായം. മാധ്യമങ്ങള്‍ അടക്കമുള്ള എല്ലാ സാമൂഹ്യസ്ഥാപനങ്ങളുടെയും കടമയും വ്യത്യസ്തമല്ല. പ്രായോഗികതലത്തില്‍ എല്ലാ അധികാരികളോടും സാധാരണ ജനങ്ങള്‍ക്ക് വേണ്ടി ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുക എന്നതാകണം ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തം.
ചോദ്യം: നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ / ഇല്ലെങ്കില്‍ അത് എങ്ങനെയാണ്?
അമേരിക്കയില്‍ ഇരുപതാം നൂറ്റാണ്ട് തുടക്കം മുതല്‍ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ വാള്‍ട്ടര്‍ ലിപ് മാന്റെ സിദ്ധാന്തമായിരുന്നു പ്രമാണം. പരസ്പരവിരുദ്ധമായ ഇരു പക്ഷങ്ങളുടെയും അഭിപ്രായം അറിയിച്ചു കൊണ്ട് നിഷ്പക്ഷമായി മാറി നില്‍ക്കുന്നതാകണം മാധ്യമം എന്ന സിദ്ധാന്തം. പക്ഷെ ഈ "വസ്തുനിഷ്ഠ മാധ്യമപ്രവര്‍ത്തനം' പൂര്‍ണമായും കാലഹരണപ്പെട്ടെന്നാണ് പ്രത്യേകിച്ച് സമീപകാലത്ത് ജോര്‍ജ്ജ് ഫ്ലോയ്ഡ് എന്ന കറുത്ത വംശക്കാരന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള വലിയ സാമൂഹ്യമുന്നേറ്റത്തിന്റെ ഭാഗമായി മാധ്യമചിന്തകര്‍ പറയുന്നത്. അമേരിക്കയെ പോലെയുള്ള വംശീയവും സാമ്പത്തികവുമായുള്ള അസമത്വങ്ങള്‍ നിറഞ്ഞ വ്യവസ്ഥയെ ഊട്ടി ഉറപ്പിക്കുക മാത്രമേ "നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനം' കൊണ്ട് സാധ്യമായിട്ടുള്ളൂ എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. എല്ലാ പക്ഷത്തിന്റെയും അഭിപ്രായത്തിനു വേദിയാകുക എന്ന പരമ്പരാഗതമായ മാധ്യമധര്‍മ്മത്തിന്റെ ഭാഗമെന്ന് അവകാശപ്പെട്ടുകൊണ്ട് ന്യൂയോര്‍ക്ക് ടൈംസ് പത്രത്തില്‍ പ്രസിഡന്റ് ട്രംപിന്റെ അനുയായിയായ സെനറ്റര്‍ ടോം കോട്ടന്‍ എഴുതിയ ലേഖനമാണ് നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് വലിയ അഭിപ്രായ സംഘര്‍ഷം ഉയര്‍ത്തിയത്. ഫ്ലോയ്ഡിന്റെ കൊലയെത്തുടര്‍ന്നുണ്ടായ "കറുത്ത ജീവിതങ്ങള്‍ക്കും വിലയുണ്ട്' (Black Lives Matter) പ്രക്ഷോഭത്തിലെ അക്രമങ്ങളെ അമര്‍ച്ച ചെയ്യാന്‍ സൈന്യത്തെ ഇറക്കണമെന്നായിരുന്നു ട്രംപിന്റെ അഭിപ്രായത്തിനു ചുവടുപിടിച്ച് ഇയാള്‍ എഴുതിയത്. ഇത് ന്യൂയോര്‍ക്ക് ടൈംസ്
അടക്കമുള്ളവയില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ തന്നെ വലിയ പ്രതിഷേധത്തിന് തിരികൊളുത്തി. അവസാനം ആ ലേഖനം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ച ജെയിംസ് ബെന്നറ്റ് എന്ന പത്രാധിപര്‍ക്ക് രാജിവെയ്ക്കേണ്ടിവന്നു. ധാര്‍മ്മിക വ്യക്തത (moral clarity) ഇല്ലായ്മ, നിലപാടില്ലായ്മ, നിശ്ശൂന്യതയില്‍ നിന്നുള്ള കാഴ്ച, ഇരട്ടപക്ഷ മാധ്യമപ്രവര്‍ത്തനം' എന്നൊക്കെയാണ് പുലിറ്റ്‌സര്‍ സമ്മാനജേതാവായ വെസ്ലി ലോവറി എന്ന മാധ്യമപ്രവര്‍ത്തകന്‍ "നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തെ' വിമര്‍ശിച്ചത്.
പക്ഷെ നിലപാടിന്റെ പേരില്‍ നഗ്‌നമായ പക്ഷപാതം പ്രകടിപ്പിക്കുന്ന മാധ്യമങ്ങള്‍ ഉയരുന്നതിന് വര്‍ത്തമാനകാലം വഴി വെച്ചു. സമൂഹം കൂടുതല്‍ കൂടുതലായി പക്ഷങ്ങളായി വേര്‍തിരിഞ്ഞ കാലമായതും ഇതിന്റെ ആക്കം വര്‍ദ്ധിപ്പിച്ചു. അതോടെ മാധ്യമങ്ങളുടെ ഉപഭോക്താക്കളായ ജനത തങ്ങളുടെ നിലപാടുകള്‍ക്ക് ഒപ്പം നില്‍ക്കുന്ന മാധ്യമങ്ങളെ മാത്രം അംഗീകരിക്കുന്ന സ്ഥിതിയായി. അഭിപ്രായവ്യത്യാസങ്ങളെ പൊറുക്കാത്ത സംഘങ്ങളായി, സ്വന്തം അഭിപ്രായങ്ങളുടെ പ്രതിധ്വനി മാത്രം മുഴങ്ങുന്ന അറകളായി (echo chambers) പൊതുമണ്ഡലം വിഭജിക്കപ്പെട്ടു. മുന്‍പൊക്കെ പക്ഷപാതം പുലര്‍ത്തുന്ന മാധ്യമങ്ങള്‍ക്ക് സമൂഹത്തില്‍ പ്രചാരമോ അംഗീകാരമോ ലഭിച്ചിരുന്നില്ല. മാധ്യമ പ്രവര്‍ത്തനത്തിന് സമൂഹത്തില്‍ സ്വതന്ത്ര നിലനില്‍പ്പ് (ഓട്ടോണോമി) സൃഷ്ടിച്ചതുതന്നെ ഇതാണ്. മൂലധനത്തോടോ ഏതെങ്കിലും രാഷ്ട്രീയ-മത വിഭാഗങ്ങളോടോ പ്രത്യയശാസ്ത്രത്തോടോ പോലും പക്ഷപാതം പുലര്‍ത്തുന്ന മാധ്യമങ്ങള്‍ പ്രചാരത്തില്‍ പിന്തള്ളപ്പെട്ടിരുന്നത് ഇതുമൂലമാണ്. ഒരു രാഷ്ട്രീയത്തോടോ മതത്തോടോ പിന്തുണ ഉള്ളവര്‍ പോലും ആ പക്ഷം മാത്രം പറയുന്ന മാധ്യമങ്ങളെ അംഗീകരിച്ചിരുന്നില്ല. ഏറ്റവും വലിയ ജനപിന്തുണയുള്ള രാഷ്ട്രീയപ്പാര്‍ട്ടിയുടെ പോലും പത്രം പ്രചാരത്തില്‍ പിന്നിലാകുന്നത് അതിനാലാണ്. എന്നാല്‍ ഇന്ന് പക്ഷെ സമൂഹത്തിന്റെ നിലപാട് മാറിയിരിക്കുന്നു. ഭൂരിപക്ഷം പേര്‍ക്കും സ്വന്തം പക്ഷത്തിനൊപ്പം നില്‍ക്കുന്ന മാധ്യമങ്ങള്‍ മതി. അമേരിക്കയില്‍ അന്ധമായ ട്രംപ് ഭക്തരായ ഫോക്‌സ് ടി.വിയും ഇന്ത്യയില്‍ മോദിയുടെ ജിഹ്വയായ റിപ്പബ്ലിക് ടി. വിയുമാണ് റേറ്റിങ്ങില്‍ ഏറ്റവും മുന്നില്‍ എന്നോര്‍ക്കുക. ഭരണകൂടത്തിനും ഭരണകക്ഷിക്കും ഭൂരിപക്ഷമതത്തിനും തുറന്ന പിന്തുണ പ്രഖ്യാപിച്ചു നടത്തുന്ന മാധ്യമങ്ങള്‍ ചരിത്രത്തില്‍ ആദ്യമാണ്. അതിലേറെ ഭയപ്പെടുത്തുന്നത് ഈ തരം മാധ്യമങ്ങള്‍ക്കാണ് സമൂഹത്തില്‍ കൂടുതല്‍ പ്രചാരമെന്നതാണ്. ജനത വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെട്ടതിന്റെയും ഫാസിസ്റ്റിവല്‍ക്കരിക്കപ്പെട്ടതിന്റെയും തെളിവ്. അതുതന്നെയാണ് വിമതസ്വരങ്ങള്‍ക്കെതിരെ സമൂഹത്തിലും രാഷ്ട്രീയപ്പാര്‍ട്ടികളിലും ഭരണാധികാരികളിലും അസഹിഷ്ണുത വര്‍ദ്ധിക്കുന്നതും. ലോകമാകെ മാധ്യമങ്ങളെ ബഹിഷ്‌കരിക്കുന്ന പ്രവണത ഭരണാധികാരികളില്‍ ഏറുന്നതും എതിര്‍ ചോദ്യങ്ങള്‍ ഉയരാത്ത സാമൂഹ്യ മാധ്യമങ്ങളിലും റേഡിയോ പ്രഭാഷണത്തിലും അവര്‍ അഭിരമിക്കുന്നതും വര്‍ത്തമാനകാലക്കാഴ്ചയാണ്. പ്രതിപക്ഷത്താകുമ്പോള്‍ മാധ്യമസ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തുകയും ഭരണത്തിലാകുമ്പോള്‍ മാധ്യമങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുകയും ചെയ്യുന്ന പ്രവണത എല്ലാ രാഷ്ട്രീയ കക്ഷികളുടെയും അനുയായികളുടെയും പതിവാണ്. കേരളവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല.
പക്ഷെ മാധ്യമങ്ങള്‍ കൂടുതലായി ഭരണകൂടത്തിന്റെ അടിമകളാകുന്ന ഇക്കാലത്ത് കേരളം പോലെയുള്ള സംസ്ഥാനങ്ങളിലെ മാധ്യമങ്ങള്‍ ഏറെയും ഇന്നും പുലര്‍ത്തുന്ന ആര്‍ജ്ജവം അഭിമാനകരമാണ്. ഇന്നും ഏതെങ്കിലും രാഷ്ട്രീയത്തോടോ മത-ജാതി വിഭാഗങ്ങളോടോ അടിമത്തം പുലര്‍ത്താത്ത മാധ്യമങ്ങള്‍ക്ക് മുന്‍കൈ ഉള്ള ചുരുക്കം ഇടങ്ങളില്‍ പെടുന്നു കേരളം. മാത്രമല്ല അധികാരികളോട് നിരന്തരം ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് മാധ്യമങ്ങളുടെ പ്രാഥമിക കടമ എന്ന വിശ്വാസം ഇന്നും നിലനില്‍ക്കുന്ന ഇടമാണ് ഇത്. യു ഡി എഫ് ഭരണകാലത്ത് യു ഡി എഫ് വിരുദ്ധവും എല്‍ ഡി എഫ് ഭരണകാലത്ത് എല്‍ ഡി എഫ് വിരുദ്ധവും എന്ന് മാധ്യമങ്ങള്‍ക്ക് പഴി കേള്‍ക്കേണ്ടിവന്നാല്‍ അത് ഈ അഭിമാനകരമായ പാരമ്പര്യത്തിന്റെ സൂചനയാണ്.
ചോദ്യം: ടെലിവിഷന്‍ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങള്‍ ഗുണപരമായിരുന്നോ?
തീര്‍ച്ചയായും ഏറെയും ഗുണകരമാണ്. ഒപ്പം ദോഷങ്ങളും ഉണ്ട്. ജനാധിപത്യത്തില്‍ ബഹുസ്വരത യാഥാര്‍ത്ഥ്യമാകാന്‍ മാധ്യമങ്ങളുടെ ബാഹുല്യം ആവശ്യമാണ്. കേരളത്തില്‍ ഒന്നോ രണ്ടോ അച്ചടി മാധ്യമങ്ങള്‍ 80 ശതമാനം വാര്‍ത്താമണ്ഡലത്തിലും സ്ഥാപിച്ചിരുന്ന കുത്തകയാണ് ടെലിവിഷന്റെ വരവോടെ തകര്‍ന്നത്. സ്വാഭാവികമായും വാര്‍ത്തകളുടെ തമസ്‌കരണം, വികലവ്യാഖ്യാനങ്ങള്‍ എന്നിവയ്ക്കുള്ള മാധ്യമ സാധ്യത, കുത്തക അവസാനിക്കുന്നതോടെ കുറഞ്ഞുവെന്നത് ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും ഗുണകരമാണ്. ടെലിവിഷന്റെ വരവോടെ വന്ന മറ്റൊരു ഗുണം ആദ്യമായി പുരുഷാധിപത്യം കൊടികുത്തിവാണ മലയാളമാധ്യമരംഗത്ത് വന്ന സ്ത്രീ പങ്കാളിത്തമാണ്. മൂന്നാമത്തെ പ്രയോജനം അറിവ് ശക്തി ആണെങ്കില്‍ ലോകത്തെവിടെയും ഏത് സമയത്തും സംഭവിക്കുന്ന എല്ലാ വിവരങ്ങളും ദൃശ്യവും വാക്കുമായി ഭൂരിപക്ഷം ജനതയുടെയും മുന്നിലെത്തിയതാണ്. സാക്ഷരതയും സാമൂഹ്യപുരോഗതിയും കൈവരിച്ച കേരളത്തിന് ബാധകമല്ലെങ്കിലും ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശത്തും ഇന്നും സാമ്പത്തികവും സാമൂഹ്യവും ഭാഷാപരവും ലിംഗപരവുമായി വിഭാഗീയവും വരേണ്യവും ആണ് അക്ഷരസംവേദനം. എന്നാല്‍ വരമൊഴിയില്‍ നിന്ന് വ്യത്യസ്തമായ ജനാധിപത്യപരതയും സാര്‍വജനീനതയും പ്രാപ്യതയും ദൃശ്യസംവേദനത്തിനുണ്ട്.
ടെലിവിഷന് ദൗര്‍ബല്യങ്ങളും ഉണ്ട്. അതിന്റെ അതിദ്രുത സംവേദനശൈലി പ്രേക്ഷകന്റെ മനന ശേഷിയ്ക്ക് വെല്ലുവിളിയാണ്. വായിക്കുന്ന വാര്‍ത്തയുടെ ആധികാരികതയും നിഷ്പക്ഷതയും മനസ്സിരുത്തി ബോദ്ധ്യപ്പെടാനും ആവര്‍ത്തിച്ച് പരിശോധിക്കാനും വായനക്കാരനാകും. എന്നാല്‍ അതിദ്രുതം കണ്‍മുന്നിലൂടെ പാഞ്ഞുപോകുന്ന ദൃശ്യവാര്‍ത്തയുടെ പ്രേക്ഷകര്‍ മിയ്ക്കപ്പോഴും നിസ്സഹായനായ ഉപഭോക്താക്കള്‍ മാത്രമായിരിക്കും. പ്രേക്ഷകരില്‍ ആ വാര്‍ത്ത സൃഷ്ടിക്കുന്ന അനുരണനങ്ങള്‍ അവരില്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ തന്നെ തിരിച്ചറിയണമെന്നില്ല. ടെലിവിഷന് വിഡ്ഢി പെട്ടി എന്ന പേര് വീണത് വെറുതെയല്ല. മറ്റൊന്ന് വാര്‍ത്തയുടെ ശകലീകരണമാണ്. ഏതൊരു വാര്‍ത്തയും നൈമിഷിക ദൈര്‍ഘ്യമുള്ള സൗണ്ട് ബൈറ്റുകളില്‍ ഒതുങ്ങുന്നു. അതോടെ ആഴവും സമഗ്രമായ വിശകലനവും സങ്കീർണതയും ടെലിവിഷന് അന്യം. നിസ്സാരവല്‍ക്കരണവും ഉപരിപ്ലവതയും അതിലളിതവല്‍ക്കരണവും അതിനു സഹജം. അച്ചടിമാധ്യമങ്ങളെക്കാള്‍ പലമടങ്ങ് കടുത്ത മത്സരവും കമ്പോളാധമാര്‍ണ്യവും മറ്റൊരു ദൗര്‍ബല്യം. എല്ലാ ആഴ്ചയും വരുന്ന റേറ്റിങ് ആധിപത്യത്തിന്റെ ഇരകളായി മാത്രമേ കടുത്ത മത്സരത്തില്‍ പ്രവര്‍ത്തിക്കുന്ന ചാനലുകള്‍ക്ക് ചലിക്കാനാവൂ.
ചോദ്യം: മതം/ കോര്‍പ്പറേറ്റുകള്‍ / രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവര്‍ത്തനം എന്ന് വിമര്‍ശിച്ചാല്‍? എന്താണ് അനുഭവം?
വ്യക്തികളുടെ ആശയപ്രചാരണത്തിനു മാത്രമായിരുന്ന ആദ്യകാലം കഴിഞ്ഞാല്‍ രാഷ്ട്രീയ-മത പ്രചാരണത്തിനായി മാധ്യമങ്ങള്‍ ഏറെയും. സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം മുതലാളിത്തത്തില്‍ അടിസ്ഥാനമായ വ്യവസായമായതോടെ മൂലധനത്തിന്റെയും ഭരണകൂടത്തിന്റെയും നിയന്ത്രണത്തില്‍ തന്നെയായി ഏറെയും മാധ്യമങ്ങള്‍. പക്ഷെ മറ്റ് പല ഉല്പന്നങ്ങള്‍ക്കും ഇല്ലാത്ത ഒരു സ്വതന്ത്ര സ്വയംഭരണ മേഖലയിലാണ് മാധ്യമങ്ങളുടെ ഇടം. ആ ഇടത്തില്‍ തീവ്രമായ ഒരു പക്ഷപാതത്തിനും ഇടമില്ല. ഏതെങ്കിലും രാഷ്ട്രീയത്തെയോ മതത്തെയോ മൂലധനത്തെയോ അന്ധമായി അനുകൂലിക്കുന്ന മാധ്യമങ്ങള്‍ക്ക് ആ വിഭാഗങ്ങളുടെ അംഗീകാരം കിട്ടുക തന്നെ എളുപ്പമല്ല. ആത്യന്തികമായി പക്ഷപാതങ്ങള്‍ സൂക്ഷിച്ചാലും ദൈനം ദിന പ്രയോഗത്തില്‍ നിഷ്പക്ഷത മാധ്യമങ്ങളുടെ പ്രാണവായു ആണ്. പക്ഷെ രാഷ്ട്രീയമായും സാമൂഹ്യമായുമൊക്കെ ശകലീകൃതമായ ജനത തങ്ങളുടെ ഒപ്പം പക്ഷപാതം സ്വീകരിച്ച മാധ്യമങ്ങളെ കൂടുതല്‍ അംഗീകരിക്കുകയാണ്. സത്യം ആണെന്നറിഞ്ഞാലും സത്യം ആവശ്യമില്ലാത്ത സത്യാനന്തരകാലം.
ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികള്‍ ചെയ്യുന്നവരാണ് നമ്മള്‍. ജേണലിസം മേഖലയില്‍ ലിംഗ നീതി നിലനില്‍ക്കുന്നുണ്ടോ?
സമൂഹത്തില്‍ നെടുനായകത്വം വഹിക്കുന്ന മൂല്യപ്രമാണത്തില്‍ നിന്നോ ശാക്തിക സമവാക്യങ്ങളില്‍ നിന്നോ പൂര്‍ണമായും മുക്തമായിരിക്കാന്‍ ഒരു സാമൂഹ്യസ്ഥാപനത്തിനും ആകില്ല. പുരോഗമനവീക്ഷണങ്ങളുള്ള പ്രസ്ഥാനങ്ങളില്‍ പോലും പുരുഷാധിപത്യം പോലെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രതിലോമമൂല്യങ്ങള്‍ ഒളിച്ചിരിക്കുന്നത് അതുകൊണ്ടാണ്. മാധ്യമങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ല. ഇന്നും സ്ത്രീകള്‍, ദളിതര്‍. ന്യൂനപക്ഷങ്ങള്‍ എന്നിവയുടെ സാന്നിദ്ധ്യം മുഖ്യധാരാസമൂഹത്തില്‍ തന്നെ എന്നപോലെ മാധ്യമരംഗത്തും ദുര്‍ബലമാണ്. അതേ സമയം മാധ്യമരംഗം പോലെയുള്ള ഇടങ്ങളില്‍ സമീപകാലത്ത് ഇതേക്കുറിച്ച് വീണ്ടുവിചാരം ഉണ്ടാകുന്നുണ്ട്. അത്രത്തോളം മാറ്റം പ്രകടവുമാണ്. പുതിയ കാലത്തെ മാധ്യമങ്ങളില്‍ സ്ത്രീ സാന്നിദ്ധ്യം ഏറിയിട്ടും ദളിതരുടെ അസാന്നിദ്ധ്യത്തിനു കുറവുണ്ടായിട്ടില്ലെന്നതും പ്രധാനമാണ്.
ചോദ്യം: ഈ മേഖലയില്‍ ഉയര്‍ന്ന തസ്തികകളില്‍ ഇരിക്കുന്നവര്‍ക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?
ഏറ്റവും വലിയ സ്ഥാപനങ്ങളൊഴികെ മറ്റെല്ലായിടത്തും ശരിയാണ്. ലോകമാകെ വളരുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി വന്‍കിട മാധ്യമങ്ങളെയും പിടി കൂടുമ്പോള്‍ ഇത് കൂടുതല്‍ ഗുരുതരമായിത്തത്തീരുകയേ ഉള്ളൂ.
ചോദ്യം: വ്യവസ്ഥാപിത മാധ്യമങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?
അതിന്റെ സ്വാധീനത്തില്‍ നിന്ന് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഒഴിഞ്ഞുനില്‍ക്കാനാവില്ല. മാധ്യമങ്ങള്‍ക്ക് തീരെയും. അതിന്റെ നല്ല വശങ്ങള്‍ കൊള്ളുകയും അല്ലാത്തവ തള്ളുകയും ചെയ്യാനാണ് ശ്രമിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളുടെ അമ്പരപ്പിക്കുന്ന സ്വാധീനം പരമ്പരാഗത മാധ്യമങ്ങളെ കുറേക്കൂടി വിനയാന്വിതരാക്കിയിട്ടുണ്ട്. നാം സമൂഹത്തിന് അത്രയ്ക്ക് അനിവാര്യരൊന്നുമല്ലെന്ന തിരിച്ചറിവ് നല്‍കുന്ന വിനയം.
ചോദ്യം: ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകള്‍ക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവില്‍ വായിച്ച പുസ്തകം? അതെക്കുറിച്ച് പറയാമോ?
വായന ജോലിയുടെയും ജീവിതത്തിന്റെയും തന്നെ ഭാഗമാണ്. അതിനു വേറെ

സമയം കണ്ടെത്തേണ്ട ആവശ്യമില്ല. ഞാന്‍ ഒന്നിച്ച് ഒന്നിലേറെ പുസ്തകങ്ങള്‍ വായിക്കുന്ന രീതിയുടെ ആളാണ്. ഇപ്പോള്‍ വായിക്കുന്നത് അത്ര പുതിയ പുസ്തകങ്ങളല്ല. ഒന്ന്, ആധുനിക കേരളത്തിലെ ആത്മകഥാരചനയെപ്പറ്റിയുള്ള Writing The First Person എന്ന എന്റെ കോളേജ് കാല സുഹൃത്ത് കൂടിയായ ജെ.എന്‍.യുവിലെ ഇംഗ്ലീഷ് പ്രൊഫസര്‍ ഡോ. ഉദയകുമാറിന്റെ പുസ്തകവും ഡോ. രാജന്‍ ഗുരുക്കളും ഡോ. രാഘവവാര്യരും ചേര്‍ന്നെഴുതിയ ‘ഹിസ്റ്ററി ഓഫ് കേരള’യുമാണ്.
ചോദ്യം: കോവിഡ് കാലം പല തരം തിരിച്ചറിവുകള്‍ നല്‍കുന്നുണ്ട്. പത്രത്തിന്റെ, ടെലിവിഷന്‍ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?
മനുഷ്യജീവിതത്തിലെ മുഴുവനെയെന്നപോലെ മാധ്യമലോകത്തെയും ഇത് ഇളക്കിമറിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരുന്ന പ്രേക്ഷകര്‍ വന്‍ തോതില്‍ മടങ്ങിവന്നു. പക്ഷെ മഹാമാരി സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധി മൂലം പ്രേക്ഷകരുടെ എണ്ണവും റേറ്റിങ് വര്‍ദ്ധനയും കൊണ്ട് മുമ്പ് ലഭിച്ചിരുന്ന വരുമാനം ഇല്ല. പരസ്യവും വരിക്കാരില്‍ നിന്നുമുള്ള വരുമാനവും ആശ്രയിക്കുന്ന പരമ്പരാഗത വരുമാനമാതൃകകള്‍ തകര്‍ന്നുകഴിഞ്ഞു. ഇനിയുള്ള ലോകത്തിന്റെ ജീവിതം തന്നെ അനിശ്ചിതമായതിനാല്‍ മാധ്യമങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ. പക്ഷെ മനുഷ്യരുള്ളകാലത്തോളം ഭക്ഷണം പോലെ, രതി പോലെ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് പരസ്പര ആശയവിനിമയം. അതുകൊണ്ട് ഈ സമയവും കടന്നുപോകും. മനുഷ്യന്‍ അതിജീവിക്കും. മാധ്യമങ്ങളും.
എന്‍.കെ.ഭൂപേഷ്
Feb 16, 2021
9 Minutes Listening
കെ.ആര്‍ മീര
Feb 15, 2021
50 Minutes Listening
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
ശ്രീജിത്ത് ദിവാകരന്‍
Dec 17, 2020
9 Minutes Read
ആർ. രാജഗോപാല്‍
Dec 14, 2020
10 Minutes Read
ആര്‍. രാജശ്രീ
Dec 12, 2020
5 Minutes Read
കെ.ജെ. ജേക്കബ്
Nov 14, 2020
7 Minutes Read
Jisha Elizabeth
18 Aug 2020, 11:17 PM
ഈ അഭിമുഖ ശേഖരത്തിലെ പല ആർട്ടിക്കിളുകളും വായിച്ച് , മാധ്യമപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന വെറുമൊരു സ്ത്രീ എന്ന നിലയിൽ പോയിരുന്നു. രാധാകൃഷ്‌ണൻ സാർ പറഞ്ഞ 'അതിജീവിക്കും' എന്ന വാക്കുകൾ ഏറെ പ്രതീക്ഷ നൽകുന്നു.