കോവിഡ്​ കാലത്ത്​ മുടങ്ങരുത്​, ഈ കുട്ടികളുടെ ചികിത്സ

ഭിന്നശേഷിക്കാരായ കുട്ടികളുടെ ചികിത്സയെയും റിഹാബിലിറ്റേഷൻ പ്രവർത്തനങ്ങളും കോവിഡ് വലിയ തോതിൽ ബാധിച്ചിട്ടുണ്ടെന്ന്​ മാതാപിതാക്കളും ഇവരെ ചികിത്സിക്കുന്നവരും ഒരുപോലെ പറയുന്നു

""ഒരു ദിവസം മകന് ഫിറ്റ്‌സ് വന്നപ്പോൾ ഞങ്ങൾ ആകെ ടെൻഷനിലായി. അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ വിളിച്ചപ്പോൾ അവിടെ വീഡിയോ കോൺഫറൻസ് സംവിധാനവുമില്ല. ഫോൺവഴിയുളള നിർദേശമാണ് കിട്ടിയത്. ഡോക്ടർ രോഗിയെ കാണാതെങ്ങനെയാ''; കോഴിക്കോട് സ്വദേശിയായ സെറിബ്രൽ പാള്‌സി ബാധിച്ച പതിനാലുവയസുകാരന്റെ അമ്മയുടെ വാക്കുകളാണിത്. ഭിന്നശേഷിക്കാരായ കുട്ടികളുള്ള പല കുടുംബങ്ങൾക്കുമുണ്ടാവും ലോക്ക്ഡൗൺ കാലത്ത് ആകെ പാനിക്കായിപ്പോയ ഇത്തരം നിമിഷങ്ങളെക്കുറിച്ച് പറയാൻ. ഇവരുടെ ചികിത്സയെയും റിഹാബിലിറ്റേഷൻ പ്രവർത്തനങ്ങളും കോവിഡ് വലിയ തോതിൽ ബാധിച്ചിട്ടുണ്ടെന്നാണ് ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളും ഇവരെ ചികിത്സിക്കുന്നവരും ഒരുപോലെ പറയുന്നത്.

പ്രധാനപ്പെട്ട മൂന്നിനം തെറാപ്പികളാണ് ഭിന്നശേഷിക്കാർക്ക് നൽകുന്നത്. സംസാരത്തിന് എന്തെങ്കിലും പ്രശ്‌നങ്ങളുള്ള കുട്ടികൾക്ക് നൽകുന്ന സ്പീച്ച് തെറാപ്പി, ഫിസിക്കലായ വൈകല്യങ്ങളുള്ള കുട്ടികൾക്കുള്ള ഫിസിയോ തെറാപ്പി, ഇന്റലക്ച്വൽ ഡിസബിലിറ്റിയുള്ള കുട്ടികൾക്കും മറ്റും അവരുടെ തലച്ചോറിനെയും ശരീരഭാഗങ്ങളെയും കണക്ട് ചെയ്ത് കൊണ്ടുവരാൻ ചെയ്യുന്ന ഒക്യുപേഷണൽ തെറാപ്പി (Occupational therapy) എന്നിവ.
ഈ മൂന്ന് തെറാപ്പികളും സർക്കാർ കേന്ദ്രങ്ങൾ വഴി സ്ഥിരമായി നൽകിക്കൊണ്ടിരുന്നതാണ്. എന്നാൽ കോവിഡ് കാലമായതോടെ പലപ്പോഴും ഇത് മുടങ്ങുന്ന സ്ഥിതിയുണ്ടായെന്ന് എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ ഡോ. എ.കെ അബ്ദുൽ ഹക്കീം തിങ്കിനോടു പറഞ്ഞു. ""കൊടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കുട്ടികളേയും കൊണ്ട് തെറാപ്പി കേന്ദ്രങ്ങളിലേക്ക് വരാൻ പറ്റാത്ത അവസ്ഥയുണ്ട്. തെറാപ്പികൾ ചെയ്തു തുടങ്ങിയാൽ അത് തുടർച്ചയായി ചെയ്യണം. ഇല്ലെങ്കിൽ തെറാപ്പികളിലൂടെ നേടിയെടുത്ത കപ്പാസിറ്റി നഷ്ടപ്പെടും. വീണ്ടും ആദ്യത്തേതിൽ നിന്ന് തുടങ്ങേണ്ട അവസ്ഥയുണ്ടാവും.''

കോവിഡ് ഭീതി മൂലം ഫിസിയോതെറാപി ചെയ്യുന്ന കുട്ടികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായെന്ന് ആരോഗ്യ വിദഗ്ധർ / Photo: apd-india.org

കോവിഡ് സൃഷ്ടിച്ച സാമ്പത്തികാഘാതം മുതൽ യാത്രാ പ്രശ്‌നങ്ങളും കോവിഡ് പടരുമോയെന്ന ഭീതിയുമൊക്കെ ഇത്തരം തെറാപ്പികൾ മുടങ്ങാൻ കാരണമായിട്ടുണ്ട്. ഏതാണ്ട് ഒരുവർഷമായി കുട്ടിയെ തെറാപ്പികൾക്കായി കൊണ്ടുപോകാൻ പറ്റിയിട്ടില്ലയെന്നാണ് ഡൗൺസിൻഡ്രോം ബാധിച്ച നാലാം ക്ലാസുകാരിയുടെ രക്ഷിതാവ് തിങ്കിനോട് പറഞ്ഞത്; "കഴിഞ്ഞ മാർച്ചിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം തെറാപ്പി സെന്ററിലേക്ക് കുട്ടിയെ കൊണ്ടുപോയി തെറാപ്പി ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നു തന്നെ പറയാം. ഇടയ്ക്ക് അവളുടെ ഉപ്പ നാട്ടിലുള്ള സമയത്ത് സ്വന്തമായി വണ്ടിയുള്ളതുകൊണ്ട് കൊണ്ടുപോയി. ഉപ്പ തിരിച്ചുപോയപ്പോൾ ഓട്ടോയൊക്കെ വിളിച്ച് കൊണ്ടുപോകാനുള്ള പ്രയാസവും പേടിയും കാരണം കൊണ്ടുപോയില്ല. മോളിപ്പോൾ നാലാംതരത്തിലാണ്. ആ ഒരു ലെവലിലുള്ള മറ്റു കുട്ടികളുടെയത്ര അവർക്ക് ഉയരാനാവില്ല. എങ്കിലും മാക്‌സിമം ട്രെയിനിങ് കൊടുത്തിട്ടുണ്ടെങ്കിൽ കുറച്ചുകൂടി അവരെ ഉയർത്താൻ പറ്റും.''

സ്ഥിരമായി തെറാപ്പികൾ ആവശ്യമുള്ള കുട്ടികൾ അത് ചെയ്യാതെയാവുന്നത് വലിയ തോതിൽ ബാധിക്കുമെന്ന് ഇത്തരം കുട്ടികൾക്ക് തെറാപ്പികൾ നൽകിവരുന്ന കൊയിലാണ്ടിയിലെ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കീഴിലുള്ള നെസ്റ്റിലെ സോഷ്യൽ വർക്കറായ അമൃത തിങ്കിനോടു പറഞ്ഞു. ദൂരെ സ്ഥലങ്ങളിൽ നിന്നും വന്ന് ഇവിടെ തെറാപ്പികൾ ചെയ്തിരുന്നവരിൽ ചിലർ ഇതിനടുത്ത് താമസിച്ച് തെറാപ്പികൾ തുടരുകയാണ് ചെയ്യുന്നത്. സ്വന്തമായി വാഹനമുള്ളവർ അങ്ങനെയും വരുന്നുണ്ട്. ഇവിടെ ട്രീറ്റ്‌മെന്റിനായി വരുന്നവർക്ക് യാത്രചെയ്യാനായി ഒരു സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെന്നും അവർ പറഞ്ഞു. എങ്കിലും കുറച്ചുപേർക്ക് ഇപ്പോഴും തെറാപ്പികൾ തുടരാൻ കഴിയുന്നില്ലെന്നും അവർ പറഞ്ഞു. ""വാഹനങ്ങളില്ലാത്ത ബുദ്ധിമുട്ടാണ് ഒരുപാട് പേർക്കുള്ളത്. ആ ഏരിയ കണ്ടയ്ൻമെൻറ്​ സോണാണെങ്കിലുമൊക്കെ അതുപോലുള്ള കാരണങ്ങൾ കൊണ്ടാണ് കുറച്ചുപേർ വരാതിരിക്കുന്നത്. വരാൻ കഴിയാത്തവരെ ഫോണിൽ വിളിച്ച് ഫോളോ അപ് ചെയ്യുകയും രക്ഷിതാക്കൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്''; അമൃത പറഞ്ഞു.

ഇത്തരം കുട്ടികൾക്ക് ഫോൺവഴി കൗൺസിലിങ് നടത്താൻ ടെലി റിഹാബ് എന്ന പരിപാടിയ്ക്ക് രൂപം നൽകിയിട്ടുണ്ട്. ഈ മേഖലയിൽ വിദഗ്ധരായിട്ടുള്ള സൈക്കോളജിസ്റ്റ് തെറാപ്പിസ്റ്റ് എന്നിവരുടെ കൗൺസിലിങ് കുട്ടികൾക്ക് ഫോണിലൂടെ ലഭ്യമാക്കുകയാണ് ചെയ്യുന്നത്. ഏറെ വിജയകരമായി ഇത് മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. ഇതിന്റെ ഭാഗമായി വീട്ടിൽ നിന്ന് എങ്ങനെ തെറാപ്പി നൽകാനാമെന്ന നിർദേശം രക്ഷിതാക്കൾക്ക് നൽകുന്നുണ്ട്. എന്നാൽ നിലവിൽ ഇത് കോഴിക്കോട് ജില്ലയിൽ മാത്രമേയുള്ളൂ. കൗൺസിലിങ് സെന്ററുകളിലേക്ക് കുട്ടികളെ കൊണ്ടുപോയി ചെയ്യുന്നത്ര ഗുണകരമല്ല ഫോണിലൂടെയുള്ള നിർദേശങ്ങൾ അനുസരിച്ചുള്ള തെറാപ്പിയെന്നാണ് മിക്ക രക്ഷിതാക്കളും പറയുന്നത്. നേരിട്ട് കുട്ടികളെ കൊണ്ടുപോകുമ്പോൾ കാര്യങ്ങൾ ചെയ്യാൻ കുട്ടികൾക്ക് കുറച്ചുകൂടി താൽപര്യമുണ്ടാവുമെന്നും അവർ പറയുന്നു.

കോവിഡിന്റെ ആദ്യഘട്ടത്തിൽ ഫിസിയോതെറാപ്പിക്കായി എത്തിയിരുന്ന കുട്ടികളുടെ എണ്ണം വലിയ തോതിൽ കുറഞ്ഞെന്നാണ് ഫിസിയോതെറാപ്പിസ്റ്റായ ഫൗസൻ തിങ്കിനോടു പറഞ്ഞത്. ഇത്തരം കുട്ടികൾ പൊതുവേ രോഗപ്രതിരോധശേഷി കുറഞ്ഞവരായതിനാൽ പുറത്തിറങ്ങിയാൽ കോവിഡ് പടരുമോയെന്ന ഭയം ചികിത്സ നിർത്തിവെക്കാൻ ഇടയാക്കിയിട്ടുണ്ട്. കൂടാതെ യാത്ര സൗകര്യങ്ങളുടെ പ്രശ്‌നവും തെറാപ്പികൾ തുടരുന്നതിന് തടസമായെന്ന് അദ്ദേഹം പറയുന്നു.

""ഫിസിയോ തെറാപ്പിയുടെ തുടർച്ചയായി ചെയ്തുകൊണ്ടിരുന്നാൽ നല്ല ഇംപ്രൂവ്‌മെന്റുണ്ടാകും. ചെയ്തിട്ടില്ലെങ്കിൽ അതിന്റേതായ വീക്ക്‌നസുമുണ്ടാകും. ചിലഭാഗങ്ങൾ തീരെ ഇളകിയിട്ടില്ലെങ്കിൽ അവിടെ മസിൽസും ജോയിന്റ്‌സുമൊക്കെ ടൈറ്റാവും. ഫോണിൽ പാരന്റ്‌സിനു നിർദേശം കൊടുക്കുന്നത് കുറച്ചൊക്കെ എഫക്ടീവാണ്. എന്നാൽ ഒരു ഫിസിയോ നേരിട്ട് കൈവെക്കുന്നത്ര ഗുണകരമാകില്ല ഇത്. കാരണം കുറേകാര്യത്തിൽ പരിമിതികളുണ്ട്. പാരന്റ്‌സിനു പറഞ്ഞുകൊടുത്ത് ചെയ്യിക്കാൻ പറ്റാത്ത ചില കാര്യങ്ങളുണ്ട്. അവർക്ക് പറഞ്ഞുകൊടുത്ത് അവര് ട്രൈ ചെയ്താൽ തന്നെ ചിലപ്പോൾ പരിക്കുകൾ ഉണ്ടാവാനിടയുണ്ട്. ''

തങ്ങളെ ഇനിയും മുൻഗണനാ പട്ടികയിലുൾപ്പെടുത്തി വാക്സിൻ നൽകാത്തത് പ്രതിസന്ധിക്ക് ആക്കം കൂട്ടുകയാണെന്ന് ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ പറയുന്നു.

ചില കേന്ദ്രങ്ങൾ ഓൺലൈനായി ഇത്തരം തെറാപ്പികൾ നൽകുന്നുണ്ട്. പക്ഷേ നെറ്റുവർക്ക് കവറേജും മറ്റും പ്രതിസന്ധികൾ സൃഷ്ടിക്കാറുണ്ടെന്നാണ് ഫൗസൻ പറയുന്നത്; ‘‘തെറാപ്പികൾ നിന്നുപോകാതിരിക്കാൻ ചിലർക്ക് ഓൺലൈനായി ചികിത്സ നൽകിയിരുന്നു. ഗ്രാമീണ മേഖലയിൽ നെറ്റുവർക്ക് കവറേജ് വലിയ ബുദ്ധിമുട്ടുണ്ട്. ഒരു രോഗിക്ക് 40 മിനിറ്റ് 45 മിനിറ്റ് വരെ വേണ്ടിവരും. നെറ്റുവർക്ക് പ്രശ്‌നം കൊണ്ട് ഇത് തുടരാൻ പറ്റാത്ത അവസ്ഥയുണ്ട്.’’

രക്ഷിതാക്കൾക്ക് വാക്‌സിനേഷന്​ മുൻഗണന

കുട്ടികളെയും കൊണ്ട് പുറത്തിറങ്ങിയാൽ കോവിഡ് ബാധിക്കുമോയെന്ന ഭയമാണ് പല കുടുംബങ്ങളെയും തെറാപ്പികൾ തുടരുന്നതിൽ നിന്ന് പിന്തിരിപ്പിച്ച പ്രധാന കാരണം. രോഗപ്രതിരോധശേഷി കുറഞ്ഞ കുട്ടികളാണ് പലരും. ഇടയ്ക്കിടെ അസുഖം വരുന്ന ഇവരെ ആശുപത്രികളിൽ കൊണ്ടുപോകാൻ രക്ഷിതാക്കൾക്ക് ഇപ്പോഴും പേടിയുണ്ട്. പലരും ഫോൺവഴിയും മറ്റും സഹായം തേടുകയാണുണ്ടായത്. കിടപ്പുരോഗികളായ കുട്ടികൾക്കുവേണ്ടി തെറാപ്പിസ്റ്റുകളെ വീട്ടിലേക്ക് എത്തിച്ച് ചികിത്സ നടത്തിയിരുന്നവരും കോവിഡ് വ്യാപനഭയം കാരണം അത് നിർത്തി. വാക്‌സിൻ മുൻഗണന പട്ടികയിൽ ഇത്തരം കുട്ടികളുടെ രക്ഷിതാക്കളെക്കൂടി ഉൾപ്പെടുത്താൻ സർക്കാർ തയ്യാറാവണമായിരുന്നെന്നും അത് ചെയ്യാതിരുന്നത് ഈ കുട്ടികളോടും അവരുടെ രക്ഷിതാക്കളോടും ചെയ്ത ദ്രോഹമാണെന്നും സെറിബ്രൽ പാഴ്‌സി ബാധിച്ച കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു.

""സ്ഥിരമായി ഞാനും ആഴ്ചയിൽ രണ്ടുദിവസം തെറാപ്പിസ്റ്റിനെ വീട്ടിൽ വരുത്തിയുമാണ് മകനുവേണ്ടി തെറാപ്പി ചെയ്തിരുന്നത്. കോവിഡ് വന്നതോടെ തെറാപ്പിസ്റ്റിനെ വീട്ടിൽ വരുത്താൻ ഭയമായി. മകനുമായി അടുത്ത് ഇടപഴകുന്നതിനാൽ എനിക്കും പുറത്തുപോകാൻ ഭയമാണ്. മകനെ എഴുന്നേൽപ്പിക്കാനും മറ്റും സഹായത്തിന് ആരെയും വിളിക്കാനാവാത്ത അവസ്ഥയായിരുന്നു. ജോലിക്കു പോകുന്നവരുടെ കാര്യമാണ് ഇതിലും കഷ്ടം. അതിനാൽ തീർച്ചയായും ഇവരെക്കൂടി വാക്‌സിൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു.''

ഉപകരണങ്ങളുടെ ലഭ്യതക്കുറവ്​, സാമ്പത്തിക ബുദ്ധിമുട്ട്​

സാമ്പത്തിക ബുദ്ധിമുട്ട്​ വലിയൊരളവിൽ ഇത്തരം കുട്ടികളുടെ റിഹാബിലിറ്റേഷൻ പ്രവർത്തനങ്ങൾക്ക് തടസമാകുന്നുണ്ട്. കോവിഡ് പ്രതിസന്ധി ഇതിന്റെ ആക്കം കൂട്ടിയിട്ടുണ്ട്. തെറാപ്പി സെന്ററുകളിൽ ലഭ്യമായ സൗകര്യങ്ങൾ വീട്ടിൽ ഉറപ്പുവരുത്തി ചികിത്സ തുടരുകയെന്നത് പല കുടുംബങ്ങൾക്കും സാധിക്കാത്ത കാര്യമാണ്. സാമ്പത്തികമായ പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ ഇത്തരം കുട്ടികളാണ് കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച ദുരിതം ഏറ്റവുമധികം പേറുന്നത്. കോവിഡ് പ്രതിസന്ധിയ്ക്കിടയിൽ ചികിത്സ തുടരാൻ കഴിയാതെ പ്രതിസന്ധിയിലായവരെ കണ്ടെത്തി അവരുടെ റിഹാബിലിറ്റേഷൻ പ്രവർത്തനങ്ങൾക്ക് കൃത്യമായ ഒരു പദ്ധതി തയ്യാറാക്കി എത്രയും പെട്ടെന്ന് അത് നടപ്പിലാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.


Comments