ചിത്രീകരണം: ശ്രീജിത്ത് പി.എസ്.

3 am

13ാം അധ്യായം തുടർച്ച: പ്ലേ ലിസ്റ്റ് ട്രാക്ക് 2

കാപ്പി നിറത്തിലുള്ള ഓടുകൾ ചുമരിൽ പാകിയ കുളിമുറിയിലെ ബാത്ത് ടബ്ബിൽ സോളമൻ നിന്നു. അയാളുടെ മുടി നനഞ്ഞിരുന്നു. ഈയടുത്ത് മുടി വെട്ടിയതേയുള്ളുവെന്ന് വ്യക്തമാക്കുന്ന രീതിയിൽ പിൻഭാഗത്തെ മുടി വൃത്തിയിൽ നിരയൊത്ത് വടിച്ചത് മനസിലാക്കാം. മാംസത്തിന്റെ ഒരു പുൽക്കെട്ടു പോലെ അരക്കെട്ടിനു അപ്പുറമിപ്പുറം നഗ്‌നനായി അയാൾ ഷവറിനു കീഴെ നിന്നു. പൊതിഞ്ഞു പിടിച്ച മേരി അയാൾക്കുള്ളിൽ കണ്ണടച്ചു നിൽപ്പുണ്ട്. ചോളത്തിനെ പുതച്ച പച്ച പാളികൾ എന്നോ പൂമൊട്ടിനെ മൂടിയ ഇതളുകൾ എന്നോ തോന്നുമാറ് അയാൾക്കുള്ളിൽ മേരി, ഏതോ പാട്ടിനു ശരീരമിളക്കുന്നതു പോലെ കാറ്റിലെന്ന് പതുക്കെ താളത്തിൽ ചായുന്നുണ്ട് ചരിയുന്നുണ്ട് ചലിക്കുന്നുണ്ട്. ഷവറിൽ നിന്നും മഴ പോലെയല്ലെങ്കിലും വെള്ളം തുള്ളികളായി അവരിലൂടെ ഒഴുകി. അമ്മയുടെ നൂൽപ്പുട്ട് യന്ത്രത്തിൽ നിന്നും സുതാര്യ നൂൽ കഷ്ണങ്ങൾ ഇറങ്ങി വന്നു. സോളമന്റെ താടി അവളുടെ കഴുത്തിലൂടെ ഇക്കിളികൾ തുറന്നു വിട്ടു. ഇക്കിളിയുടെ ബീജങ്ങൾ സ്പർശനത്തിന്റെ ഓളത്തിനുള്ളിൽ തുള്ളിക്കളിച്ച് നിശ്ചലമായി. നാണം വന്ന് മേരി കണ്ണുകൾ കൂമ്പിയടച്ചു തന്നെ വച്ചു. മേരിയുടെ നനഞ്ഞ തലമുടി കോഴിവാലു പോലെ നൂന്തു. അത് സോളമന്റെ നെഞ്ചിലൊട്ടി. മേരിയുടെ ഉണ്ടനെറ്റിയിൽ നിന്നും മുടി കോതി വച്ച് അയാൾ അതിനുമേൽ മുഖമമർത്തി. മേരിയുടെ നെഞ്ചിടി കൂടിയത് സോളമനറിഞ്ഞു. പതിയെ തല താഴ്ത്തി അവളുടെ മൂക്കു അയാൾ വായിലാക്കി. അയാളുടെ ഉമിനീരിന്റെ ചൂടിൽ അവളുടെ മൂക്ക് സുഖം പിടിച്ചു കിടന്നു. മേരിക്ക് ശ്വാസം കിട്ടാതെ വായ തുറന്നു ശ്വസിക്കേണ്ടി വന്നു. സോളമന്റെ നാവ് അവളുടെ നാസാരന്ധ്രങ്ങൾക്കുള്ളിൽ കയറിപ്പോയി, അവിടം പരതി. ശ്വാസമെടുക്കുമ്പോൾ പൊടിപടലങ്ങളെ തടഞ്ഞിരുന്ന മൂക്കിലെ ചെറുരോമങ്ങൾ നാവിന്റെ തുമ്പു കൊണ്ട് എഴുന്നേറ്റു നിന്നു. കശുമാങ്ങ കടിച്ചു ഈമ്പും പോലെ സോളമൻ അവളുടെ മൂക്ക് രുചിച്ചു. അയാളുടെ ഉമിനീരിൽ മൂക്ക് കുതിർന്നു. നാവ് ഉണർത്തിവിട്ട രോമാഞ്ചങ്ങളിൽ അവൾ വിറച്ചു. ശ്വാസം മുട്ടിയതിനാൽ അയാളുടെ മുഖം അവൾ തള്ളി നീക്കി. പതിയെ അയാളുടെ നെഞ്ചിൽ മൂക്കിനെയൊളിപ്പിച്ചു. കഴുത്തിനു മുകളിൽ തെറിച്ചുനിന്ന ചെവിക്കൂടയുടെ കീഴ്ഭാഗം സോളമൻ വായിലിട്ടുരുട്ടി. ജലത്തിന്റെ ഒഴുക്കിനെ തടയാനെന്ന പോലെ രോമങ്ങളെഴുന്നേറ്റു. അപ്പോഴേക്കും മേരിയുടെ വായിലെ കടലെല്ലാം സോളമൻ വറ്റിച്ചിരുന്നു. ഷവറിനു മാത്രം ഒരു കുലുക്കവുമില്ലായിരുന്നു. അത് പതിയെ ആണെങ്കിലും വെള്ളത്തുള്ളികൾ വീഴ്ത്തി അവരെ ഒട്ടിച്ചു നിർത്തി. സോളമൻ ഒരിക്കൽ കൂടി അവളുടെ മൂക്ക് വായിലാക്കി ചപ്പി. ആനന്ദ മൂർച്ചയിൽ മേരി മൂത്രമൊഴിച്ചു പോയി. തണുത്ത വെള്ളത്തിനൊപ്പം മഞ്ഞ നിറമുള്ള ചൂടു നിറഞ്ഞ കട്ടികുറഞ്ഞ ദ്രാവകം പ്രവഹിച്ചു. ചേർന്നു നിന്ന സോളമന്റെ തുടയിലൂടെ കണ്ണടച്ചു നിന്ന മേരിയുടെ മൂത്രം ഒഴുകി. അവൾക്ക് നാണക്കേട് തോന്നിയിരിക്കണം. മൂത്രത്തിന്റെ മറ്റു കൈകൾ കൊണ്ട് മേരി തന്റെ തുടയിലൂടെ ശരീരത്തിൽ പിടിയമർത്തുന്നതു പോലെ അയാൾക്ക് അനുഭവപ്പെട്ടു. ഉണർന്നു പോയി. മൂത്രത്തിന്റെ കുത്തുന്ന മണം അയാളിൽ നിറഞ്ഞു. അറപ്പിനു പകരം ഒരു തരം വശ്യത അയാളെ നയിച്ചു. കൊതിപ്പിക്കുന്ന ബേക്കറി പലഹാരങ്ങളേക്കാൾ ആ മണം അയാളെ പിടിച്ചുലച്ചു. അയാളുടെ വായിലെ രസമുകുളകളിൽ നിന്നും രണ്ട് തുള്ളി തുപ്പലം കൊതി കാരണം പുറത്തേക്ക് തെറിച്ചു. മണത്തിന്റെ തനതിനെ രുചിച്ചു നോക്കുവാൻ അയാൾ വെമ്പി. അപ്പോഴേക്കും മൂത്രത്തിന്റെ ശരീരത്തിലെ പിടി അയഞ്ഞ് അയഞ്ഞ് അവസാനിച്ചിരുന്നു. തന്റെ കൈവിരലിലെ അതിന്റെ സ്പർശം വായ്ക്കുള്ളിലാക്കി അയാളത് രുചിച്ചു നോക്കി. ഒന്നു കൂടി മണത്തു നോക്കി ഷവറിനു കീഴിൽ മേരിയെ പ്രേമത്തിന്റെ ചിറകുകൾ കൊണ്ട് പൊതിഞ്ഞു. മേരി നാണം വന്ന് കൂമ്പി കണ്ണുകളടച്ചു നെഞ്ചിൽ മുറുക്കെ മുഖം അമർത്തി അയാളിൽ അലിയുവാനൊന്ന് ശ്രമിച്ചു.

സോളമൻ അത്തരമൊരു മേരിയെ ആദ്യമായി കാണുകയായിരുന്നു. കൈകളിൽ കൈകൾ കോർത്ത് അയാളവളെ മുകളിലേക്ക് ഉയർത്തി ചുമരിലേക്ക് ചായ്ച്ചു. മേരി അങ്കലാപ്പുകളോടെ നോക്കി. അയാൾ അവളുടെ കക്ഷങ്ങളിലേക്ക് മുഖം അടുപ്പിച്ചു. മൂന്നു നിമിഷത്തോളം കക്ഷത്തിലെ മണം അയാൾ ഉള്ളിലേക്കെടുത്തു. കുത്തുകളാൽ വരയ്ക്കുന്ന ചിത്രങ്ങളെപ്പോലെ പൊടിച്ചു നിൽക്കുന്ന ചെറുരോമങ്ങളിൽ അയാൾ മൂക്ക് മുട്ടിച്ചുരസി. മേരി ഇക്കിളിയെടുത്ത് കുതറി. മുകളിലൂടെ ഒലിക്കുന്ന ജലം അവൾക്കിത്തിരി ആശ്വാസം നൽകി. അയാൾ കൈകൾ വേർപ്പെടുത്തുവാൻ വിസമ്മതിച്ച് ബലം പ്രയോഗിച്ചതിനാൽ അവൾക്ക് കൈകൾ നൊന്തു. അയാൾക്ക് അത്ര സമയം മതിയായിരുന്നു നാവു കൊണ്ട് അവിടം സന്ദർശിക്കുവാനായിട്ട്. ഇഞ്ചപ്പുല്ലിന്റെ അരം ഉരഞ്ഞ പോലെ ചെറു രോമങ്ങൾ തട്ടി അയാളുടെ നാവ് വായ്ക്കുള്ളിലേക്ക് പിൻവലിഞ്ഞു. എങ്ങുനിന്നോ ലഭിച്ച അദൃശ്യശക്തിയാൽ മേരി സോളമനെ തള്ളിത്തെറിപ്പിച്ചു. അയാൾ ബാത്ത്ടബ്ബിൽ ദേഹമടിച്ച് വീണു. അപ്രതീക്ഷിതമായ ഈ നീക്കം അയാളെ അതിശയപ്പെടുത്തി എന്നു മാത്രമല്ല ഭയപ്പെടുത്തുക കൂടി ചെയ്തു. ആകസ്മികമായ സ്പർശനം പൂച്ചകളിൽ വരുത്തുന്ന മാറ്റങ്ങൾ പോലെ മേരിയുടെ രോമങ്ങൾ എഴുന്നേറ്റു നിന്നു. രോമങ്ങളുടെ കടയ്ക്കൽ ഉയർന്നു നിന്ന തൊലിപ്പുറങ്ങൾ വേരുകളെയടക്കം മുകളിലേക്കുയർത്തി. അതിലേക്കു വീണ വെള്ളത്തുള്ളികൾ പുതുമഴയിൽ കണ്ണുനീർ ചെടിയുടെ കട പോലെ ജലത്തുള്ളികളെ പിടിച്ചു വച്ചു.

അമ്പരപ്പ് വിട്ട് മാറാതെ തന്നെ സോളമൻ എഴുന്നേറ്റ് വന്ന് മേരിയെ കെട്ടിപ്പിടിച്ചു. അവളയാളിൽ ആശ്വാസം കൊണ്ടു. ഷവർ അടച്ച് ടവൽ എടുത്ത് അയാൾ അവളെ തുടച്ചു വൃത്തിയാക്കി. തല തുവർത്തിക്കഴിഞ്ഞ് അരികിൽ കരുതി വച്ചിരുന്ന കത്രികയെടുത്ത് ഒരു പിടി മുടി മുറിച്ചു. അയാൾ അത് മണത്തു. അതയാളെ ഉദ്ദീപിപ്പിച്ചു കാണണം ലിംഗം വളർന്നു തുടങ്ങിയിരുന്നു. അയാൾ മുടി സ്വന്തം ശരീരത്തിൽ വിതറി. അതു മൂലം പ്രത്യേക അനുഭൂതിയോ ആനന്ദമോ ലഭിക്കുന്ന പോലെ കണ്ണുകൾ ഇറുക്കിയടച്ചു. മേരിയുടെ മുഖം അരക്ഷിതാവസ്ഥയിൽ നിന്നും തിരികെ വന്നു കൊണ്ടിരിക്കെ കത്രിക അയാൾ സൂക്ഷ്മതയോടെ മാറ്റി വച്ചു. മൂലയിൽ നീക്കി വച്ചിരുന്ന കാലുകൾ വയ്ക്കുന്ന സ്റ്റൂളിലേക്ക് അവളെ മാറ്റിയിരുത്തി. ഷേവിംഗ് പത കൈകളിൽ പറ്റിച്ച് ദേഹമാസകലം പുരട്ടി. പതയിൽ ശരീരം മറഞ്ഞു. കാലുകളിൽ അരയിടുക്ക് വയർ നെഞ്ച് കഴുത്ത് പുറം മുഴുവൻ വെളുത്ത നിറത്താൽ മൂടി. മേരിയുടെ പ്രതീക്ഷക്ക് വിരുദ്ധമായി സ്വന്തം ചൂണ്ടാണി വിരൽ ഉപയോഗിച്ച് അയാൾ ക്ഷൗരം നടത്തി. സോളമന്റെ ഗൂഢാനന്ദം മനസിലാക്കാനാകാതെ മേരി കുഴങ്ങി. ക്ഷൗരം ചെയ്തു തീർത്ത പത അയാൾ മറു-കയ്യിൽ വച്ച് തേച്ചു.

പലപ്പോഴായി മേരി പുളയുന്നതും പുളകിതയാകുന്നതും അയാളുടെ മുഖത്ത് പുഞ്ചിരി പരത്തി. അരയ്ക്ക് താഴേയ്ക്ക് വന്നതോടെ സോളമൻ സൂക്ഷിച്ചിരുന്ന റേസർ ബ്‌ളേഡ് എടുത്തു. അയാൾ അവളുടെ കണ്ണുകളിൽ ഉറ്റു നോക്കി കാലുകളിലെ പത രോമങ്ങൾക്കൊപ്പം വടിച്ചെടുത്തു, ബ്‌ളേഡ് തട്ടി കാലുകൾ മുറിയുമോ എന്ന ഭയം ഒരു മൂലയിൽ സൂക്ഷിച്ചിരുന്നുവെങ്കിലും യാതൊരു ഭാവഭേദങ്ങളുമില്ലാതെ അയാൾ ഇരുകാലുകളും ക്ഷൗരം ചെയ്തു തീർത്തു. ഓരോ അനക്കത്തിലും ഭയന്ന് കൊണ്ടവൾ ഹിസ് ഹിസ് എന്ന് ശബ്ദം ഉയർത്തി. അവർക്ക് ചുറ്റും മേഘക്കഷ്ണങ്ങൾപ്പോലെ പത വിരിഞ്ഞു കിടപ്പുണ്ടായിരുന്നു. ഇനിയാകെ ബാക്കിയുണ്ടായിരുന്നത് മേരിയുടെ ഗുഹ്യഭാഗമായിരുന്നു. അങ്ങോട്ട് നീട്ടിയ കൈകളിൽ അവൾ തടയിട്ടു. അയാളുടെ കൈകളിൽ അവൾ വിരലുകൾ മുറുക്കി. സോളമൻ കൈകൾ അയച്ചിട്ടു. മേരി അയാളുടെ കൈകൾ ഒരു യന്ത്രം പോലെ ഉപയോഗിച്ച് ഗുഹ്യഭാഗത്തേക്ക് കൊണ്ട് വന്ന് രോമങ്ങളിൽ വച്ച് മുകളിലേക്ക് വലിച്ചു. സ്വന്തം കൈകൾ പോലെ അവളയാളുടെ കൈകളെ വിശ്വസിച്ചു. പരസ്പരം കണ്ണുകൾ കോർത്തുകൊണ്ടവർ ക്ഷൗരം തുടർന്നു. മേരിയാണോ സോളമനാണോ ക്ഷൗരക്കത്തി നിയന്ത്രിക്കുന്നത് എന്ന് വ്യക്തമാകാത്ത വിധം നിഗൂഢമായിരുന്നു ആ നീക്കം. പഴയതു പോലെ വടിച്ചു കളയുന്ന പത സോളമൻ കൈകളിൽ പറ്റിച്ചു. വളരെ സൂക്ഷിച്ചു നടത്തേണ്ടതായിരുന്നു അടുത്ത ചുവട് എന്നതിനാൽ വളരെ സാവധാനമാണു അയാൾ കൈകൾ ചലിപ്പിച്ചത്. ഒരു ചിത്രകാരനെന്ന വണ്ണം. വടിച്ച പതയും രോമങ്ങളും കൈകളിൽ പറ്റിക്കുന്നതിനിടെ ക്ഷൗരക്കത്തി തട്ടി അയാളുടെ വിരൽ മുറിഞ്ഞു. വെള്ളപ്പതക്കുള്ളിലെ ചുവന്ന നിറം ഐസ്‌ക്രീമിനുള്ളിലെ ചെറിപ്പഴം പോലെയെന്ന് തോന്നിയപ്പോൾ മേരി അയാളുടെ വിരൽ വായിലാക്കി നുണഞ്ഞു. എന്തോ ഓർത്തിട്ടെന്ന പോലെ സോളമൻ എഴുന്നേറ്റ് ക്യാമറ ഓഫ് ചെയ്തു.

രണ്ടാമത്തെ സ്റ്റേഷനിൽ നിന്നും കുറച്ചധികം ആളുകൾ ഇറങ്ങുകയും കയറുകയും ചെയ്തു. ഓടി വന്ന ഒരമ്മയും മകളും ട്രെയിൻ കതകുകൾക്ക് അപ്പുറവും ഇപ്പുറവുമായി മുറിഞ്ഞു പോയി. മകൾ അമ്മയോട് പേടിക്കണ്ട അടുത്ത ട്രെയിനിൽ കയറുവാൻ ആംഗ്യം കാണിക്കുകയും ബാഗിൽ നിന്നും മൊബൈൽഫോൺ പരതി എടുക്കുകയും ചെയ്തു. സോളമൻ ശ്രദ്ധ സ്വന്തം മൊബൈലിലേക്ക് തിരിച്ചു. അടുത്ത വീഡിയോ പ്ലേ ചെയ്ത് തുടങ്ങിയിരുന്നു.

പ്ലേ ലിസ്റ്റ് ട്രാക്ക് 3

സോളമൻ ബോക്‌സർ ധരിച്ച് മാർബിൾ തറയിൽ മലർന്നു കിടപ്പുണ്ടായിരുന്നു. പൂർവികർ വയലുകളിൽ യന്ത്രക്കലപ്പകളാൽ ഉഴുതുപേക്ഷിച്ച വടുക്കൾ ഏതോ കാലത്തിലനുഭവിച്ച വിശപ്പുകളായി നെറ്റിയിലെ ചുളിവുകളിൽ തെളിഞ്ഞു കിടന്നിരുന്നു. മേരി ഒരു ചോറ്റുപാത്രത്തിൽ വെള്ളച്ചോറുമായി വന്നു. ചോറ്റുപാത്രം താഴെ വച്ചപ്പോൾ ഠപ്പ് എന്നു ശബ്ദം ഉണ്ടായി. തറയുടെ തണുപ്പ് സോളമന്റെ തൊലിയിലേക്ക് പെട്ടെന്ന് പരന്നപ്പോൾ അയാൾ വിറങ്ങലിച്ചു പോയി. മേരി മറ്റൊരു മൂടിയ പാത്രം കൂടെ അയാൾക്കരികിൽ വച്ച് ചമ്രം പിണഞ്ഞു അരികിൽ ഇരുന്നു. ചോറ്റുപാത്രത്തിൽ നിന്നും വെള്ളച്ചോറ് കൈകളാൽ എടുത്ത് അയാളുടെ നെഞ്ചിൽ പൊത്തി. ദോശക്കല്ലിൽ മാവ് ഒഴിച്ചപ്പോഴുള്ള ശബ്ദം പോലെ ഒന്ന് സോളമന്റെ വായിൽ നിന്നും പുറത്തു വന്നു. ചോറിന്റെ തണുപ്പ് അയാളിൽ ഇക്കിളിയിട്ടു. പൊക്കിളിൽ നിന്നുള്ള രോമങ്ങൾ, പരുത്തിനൂലുകളെ വസ്ത്രങ്ങളിൽ നിന്നും പറിച്ചെടുക്കുന്ന സമയമായിരുന്നു അത്. ഈ വട്ടം മേരിയുടെ ബനിയനിൽ നിന്നും നൂലുകൾ അവളറിയാതെ അവർ വലിച്ചഴിച്ചെടുത്തു. വിഷുക്കട്ടയുണ്ടാക്കുവാൻ ചോറു പരത്തുന്നതു പോലെയല്ല പിടക്കോഴി ചപ്പുചവറുകൾ മാന്തി മാറ്റി പുഴുക്കളെ തിരഞ്ഞ പോലെ കുന്നു കൂട്ടിയ വെള്ളച്ചോറ് ചെറുതായി മേരി പരത്തി.

കൂടെ കൊണ്ടു വച്ചിരുന്ന മറ്റൊരു പാത്രത്തിൽ നിന്നും കട്ടതൈരു അതിലേക്ക് ഊത്തി. വീഡിയോ കണ്ടുകൊണ്ടിരിക്കെ പോലും സോളമന്റെ നാവിൽ വെള്ളം പൊങ്ങി. മേരിയുടെ ഓർമകളിൽ അന്നമ്മേച്ചിയമ്മ മുളകും തൈരും പച്ച ചോറും കുഴച്ച് വാരിത്തന്നു. വെളുത്ത ചെപ്പിൽ കല്ലുപ്പുണ്ടായിരുന്നു. അതിൽ വിരൽ നുള്ളി നാലു കഷ്ണം വിതറി. സോളമന്റെ രോമങ്ങളിലേക്കും തൊലിയിലേക്കും മാംസത്തിലേക്കും തൈര് കടന്നു ചെന്നു. അയാൾ പല്ലു കടിച്ചു പിടിച്ചു കൊണ്ട് പലതരം വികാരങ്ങളെ തടഞ്ഞു നിർത്തുന്ന അണക്കെട്ടായി. കാന്താരി മുളകിനു പകരം സോളമന്റെ മുലഞെട്ട് ഉപ്പുകല്ലിൽ വച്ച് അവൾ ഞരടി. ഉപ്പിൻകല്ലിന്റെ കൂർത്ത അറ്റം തട്ടി അയാളിൽ സ്‌നേഹത്തിന്റെ ന്യൂറോണുകൾ തലച്ചോറിൽ നിന്നും അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നതിനിടെത്തന്നെ വേദന കടന്നു വന്നു. കൂടിച്ചേർന്ന രണ്ട് വികാരങ്ങളിൽ ആരെ വിശ്വസിക്കണം എന്ന ആശയക്കുഴപ്പം അയാളുടെ തലച്ചോറിനു അപ്പോൾ ഉണ്ടായി. ഇടയിൽ വന്ന തൈരിന്റെ തണുപ്പ് ഈ രണ്ട് വികാരങ്ങളെയും വിഴുങ്ങി. കല്ലുപ്പ് പൊടിയും വരെ മേരി വീണ്ടും വീണ്ടും അയാളുടെ മുല ഞെട്ട് കശക്കി. വേദനയെടുത്ത് സോളമൻ പുളഞ്ഞു. അവന്റെ വേദന എരിവായി തൈരിലേക്കും ഉപ്പിലേക്കും കവിഞ്ഞു. പച്ചച്ചോറ് തൈരും എരിവും കൂട്ടി മേരി കുഴച്ചു. അതുവരേയും കണ്ണടച്ചു കിടക്കുകയായിരുന്ന സോളമൻ, മേരി ചോറ് കുഴച്ച് ഉരുളയാക്കി കഴിക്കുന്നത് കണ്ട് നിർവൃതി പൂണ്ടു. അടുത്ത ഉരുള ഉരുട്ടുവാനാഞ്ഞ മേരിയുടെ കൈകൾ പിടിച്ചു മാറ്റി മുഖം കൈകളാൽ എടുത്ത് സോളമൻ നെഞ്ചിൽ അമർത്തി. തൈരു ചോറിൽ മുഖം പുതഞ്ഞ മേരി ശ്വാസം മുട്ടും വരെ അതിൽ വീണു കിടന്നു പിന്നൊന്ന് പിടഞ്ഞു. തൈരും ചോറും പറ്റിയ മുഖത്തിൽ അയാളുടെ ഇളം മാംസം ഒട്ടിപ്പിടിച്ചു. മൂക്കിലും കണ്ണിലും വായിലും തൈരു നിറച്ച് മേരി സോളമന്റെ നെഞ്ചിൽ തല ചായ്ച്ചു. അവന്റെ വേദന എരിവായി അവളിലും നിറഞ്ഞു. അവളിൽ നിന്നും കണ്ണുനീർ തുളുമ്പിയൊഴുകി. തൈരുചോറിൽ അത് കൂടിക്കുഴിഞ്ഞു ഉപ്പുരസത്തിന്റെ അളവിൽ മാറ്റം വരുത്തി. കഴിഞ്ഞ ദിവസം സോളമന്റെ നഖം തട്ടി മുറിഞ്ഞ അവളുടെ കഴുത്തിൽ കാന്താരി മുളകിന്റെ എരിവ് കയറി തുന്നലിട്ടു. ഓർമകളിരുന്ന് അന്നമ്മേച്ചിയമ്മയുടെ പരുക്കൻ വിരലുകൾ കാന്താരി മുളക് ഞരടിയ തൈരു ചേർത്ത് ചോറ് കുഴച്ച് മേരിക്ക് വായിൽ കൊടുത്തു. മുഖത്ത് പറ്റിയ തൈര് തുടക്കുവാൻ ആകാതെ അവൾ സ്‌നേഹപൂർവം ഭൂതകാലത്തെ ചോറു ചവച്ചു കൊണ്ടിരുന്നു.

അയാളിലവൾ ചീർത്ത് പൊന്തിക്കിടന്നു. ഒരുപാടൊരുപാടൊരുപാടു നാൾ അങ്ങിനെത്തന്നെ അയാളിൽ പഴയൊരു നഗരമായവൾ പൊടിപിടിച്ചു കിടന്നു. എഴുന്നേൽക്കുവാൻ ശ്രമിച്ചപ്പോഴുണ്ടല്ലോ വേണ്ട, പൊടിച്ചു താഴേക്കിറങ്ങിയ തൈരിന്റെ വേരുകൾക്ക് വേദനിക്കുമെന്ന്. വിരലനക്കിയപ്പോൾ വേണ്ട രക്തം പൊടിയുമെന്ന്. കണ്ണുകളിലെ ഈർപ്പം കണ്മഷിയുമായി കലർന്ന് പൂപ്പൽ പോലെ കറുത്തു തുടങ്ങി. സോളമൻ അവളുടെ നനവുകളിലെല്ലാം ഉമ്മ വച്ച് വൃത്തിയാക്കി കൊടുത്തു. അമ്മപ്പശു പ്രസവിച്ച പശുക്കുട്ടിയെ എന്ന പോലെ അയാൾ അവളെ വൃത്തിയാക്കി. മേരിയുടെ തലമുടി തട്ടി വിറങ്ങലിച്ച അവയവങ്ങളെല്ലാം മുറിച്ച് മാറ്റുന്ന സ്വപ്നം കണ്ട അന്നു രാത്രിയിൽ സോളമന്റെ ശരീരം ഒരു മുളകുചെടിയായി എരിവിന്റെ നീറ്റൽ ഉള്ളിൽ വിത്തുകളായി സൂക്ഷിച്ചു.
ബ്ലാക്ക് ബെറി പറഞ്ഞു. "സോളമനെക്കുറിച്ച് നിങ്ങൾക്കാർക്കും അറിയാത്ത ഒരു സത്യം ഞാൻ ഇപ്പോൾ തുറന്നു പറയുവാൻ പോകുകയാണ്.'
കഥ കേട്ടു കൊണ്ടിരുന്ന എല്ലാവരും ആകാംക്ഷയോടെ നോക്കി"മേരിയുമായുള്ള ജീവിതത്തിനു ശേഷം മറ്റൊരു പെൺകുട്ടിയ്ക്കും അയാളെ ഉണർത്തുവാൻ സാധിച്ചിട്ടില്ല.'"അത് നുണ. മേരിയുടെ മരണശേഷം അയാൾ ഒരുപാട് സ്ത്രീകൾക്കൊപ്പം കഴിഞ്ഞു. കഴിഞ്ഞ ദിവസം 10 ജി ബി പോൺ കളക്ഷൻ നോക്കി സ്വയംഭോഗം ചെയ്യുവാൻ ബാത്ത് റൂമിലേക്ക് പോകുന്നത് ഞാൻ കണ്ടതാണ്' ലെനോവോ പറഞ്ഞു"അത് മറ്റൊന്നുമല്ല. നിന്റെ വീഡിയോകൾ പരിശോധിച്ചതിനു ശേഷം എന്നേയും കൊണ്ടാണ് ബാത്ത് റൂമിലേക്ക് കുളിക്കുവാനെന്ന വ്യാജേന പോയത്. എന്നാൽ മേരിക്കൊപ്പമുള്ള ഈ വീഡിയോകൾ കണ്ടതിനു ശേഷം മാത്രമാണ് ഉദ്ധാരണം ലഭിച്ചത്.' ബ്ലാക്ക് ബെറി മറുപടി നൽകി."ഓ അതിരിക്കട്ടേ അടുത്ത സ്റ്റേഷനിൽ സോളമൻ ഇറങ്ങിയോ?' "ഇല്ല'. അടുത്ത സ്റ്റേഷനിലും അയാളുടെ ചുറ്റിലുമുള്ള ആളുകൾ ഇറങ്ങിപ്പോകുകയും നഗരത്തിൽ കറങ്ങി നടന്ന പുതിയ മുഖങ്ങൾ വന്നു നിറയുകയും ചെയ്തു. വാതിൽ ഒരേ സമയം മരണവും ജനനവുമായി പ്രവർത്തിച്ചു. ഏതോ ദു:സ്വപ്നത്തിൽ താൻ മുൻപ് നടത്തിയ അരക്ഷിതമായ യാത്രയായി സോളമനത് അനുഭവപ്പെട്ടു. അടുത്ത വീഡിയോ വരുന്നതിനു മുൻപ് കുറച്ച് കാര്യങ്ങൾ എനിക്ക് പറയുവാനുണ്ട്.

ബ്ലാക്ക്‌ബെറി ഒരു നിമിഷം നിറുത്തി വീണ്ടും സംസാരിച്ചു തുടങ്ങി. ""മേരി മുറിയിൽ വന്നതിനു ശേഷം സോളമൻ ഒരു ആനക്കുട്ടിയായി പരിണമിച്ചു. വെള്ളത്തിനടിയിലൂടെ സഞ്ചരിക്കുന്നതിനിടയിൽ ശ്വസിക്കുവാൻ ആഞ്ഞാഞ്ഞ് മൂക്ക് വലുതായിപ്പോയ ആനകളെപ്പോലെത്തന്നെ മേരിയുടെ മണം പിടിക്കുവാൻ നീട്ടി നീട്ടി അയാളുടെ മൂക്ക് തുമ്പിക്കൈ ആയിപ്പോയി. കിടക്കയിൽ ഇരുന്നു പുസ്തകം വായിക്കുന്നതിനിടയിൽ, ഭക്ഷണം കഴിക്കുന്നതിനിടയിൽ, എഴുതുന്നതിനിടയിൽ, ഉറങ്ങുന്നതിനിടയിൽ, തുമ്പിക്കൈ മേരിയുടെ വസ്ത്രങ്ങൾക്കിടയിലൂടെ കടന്ന് അവളുടെ കക്ഷങ്ങളുടെ ചൂടിൽ വിശ്രമിച്ചു. ഇടയ്ക്ക് കണ്ണു തുടയ്ക്കുവാനും കവിളിൽ വന്നിരുന്ന കൊതുകിനെ ആട്ടിപ്പായിക്കുവാനും പ്രാണി വീണേക്കാവുന്ന ചായക്കപ്പ് പൊത്തിപ്പിടിക്കുവാനും ചാർജർ കുത്തുന്നതിനും അയാൾ തുമ്പിക്കൈ ഉപയോഗിച്ചു. എന്നാൽ പതിവിൽക്കവിഞ്ഞ് അസഹ്യമാം വിധം ഗന്ധങ്ങൾ അയാളെ പീഡിപ്പിച്ചു. മണത്തിന്റെ തീവ്രത പഴയതിൽ നിന്നും വളരെ വ്യത്യാസം വന്നിരുന്നു. മേരിയുടെ ഗന്ധം അയാളെ മത്തു പിടിപ്പിച്ചു. മണം കൊണ്ട് അവൾ അയാൾക്ക് ചുറ്റും ഒരു വൃത്തം വരച്ചിട്ടു.

അതിനുള്ളിൽ തുമ്പിക്കൈ ചുഴറ്റി പുറത്ത് കടക്കാനാകാതെ അയാളുഴറി. മേരിക്ക് ലൈബ്രറിയിലെ പൊടിപിടിച്ച, ബൈൻഡ് ചെയ്ത കട്ടിചട്ടകളുള്ള പുസ്തകങ്ങളുടെ മണമാണെന്ന് തുമ്പിക്കൈ കണ്ടുപിടിച്ചു. ഒരിക്കൽ കക്ഷത്തിൽ തുമ്പിക്കൈ വച്ചുറങ്ങുന്നതിനിടയിൽ രോമങ്ങൾ കുത്തിക്കൊണ്ട് പിറ്റേ ദിവസം സോളമനു ജലദോഷം പിടിച്ചു. കക്ഷത്തിലെ രോമങ്ങൾ വടിക്കുന്നതിനു സോളമനൊട്ടും സമ്മതിച്ചതുമില്ലായിരുന്നു. തോർത്തുമുണ്ട് പിഴിയുന്നതു പോലെയോ കരിമ്പിൻ കഷ്ണം ചവച്ച് നീരെടുക്കുന്നതു പോലെയോ മേരിയെ പിഴിഞ്ഞ് സത്തയെടുക്കേണ്ട ആവശ്യകതയെപ്പറ്റി സോളമൻ രാത്രികളിൽ ചിന്തിച്ചു തുടങ്ങി. തുമ്പിക്കൈയുടെ ഏറ്റവും അറ്റത്തുള്ള തൂണിക്കൈ കൊണ്ട് അവളുടെ സ്വകാര്യ ഭാഗങ്ങൾ മുഴുവൻ അയാൾ മണത്തു. അവൾ ഉറങ്ങുമ്പോഴും പഠിക്കുമ്പോഴും ടി.വി കാണുമ്പോഴും മിക്‌സിയിൽ അരക്കുമ്പോഴും പത്രം വായിക്കുമ്പോഴും സോളമന്റെ മൂക്ക് അവളുടെ ചൂടിൽ ജീവിച്ചു. മഞ്ഞുകാലം കടന്നു പോയപ്പോഴും വെള്ളത്തിനുള്ളിലെ ചൂടിനുള്ളിൽ ഒളിച്ചു നിന്ന് പച്ചയായി ജീവിച്ച ചെടികളെപ്പോലെ അത് വരെ മറഞ്ഞിരുന്ന മേരിയുടെ പ്രത്യേക മണങ്ങളിൽ അയാൾ തന്റെ ലോകത്തെ ഒതുക്കി നിർത്തി. സോളമൻ തല ചെരിച്ച് വീഡിയോയിലേക്ക് നോക്കി.

പ്ലേ ലിസ്റ്റ് ട്രാക്ക് 4

തുമ്പിക്കയ്യുപയോഗിച്ച് അടുക്കളയിൽ പാചകം ചെയ്യുകയായിരുന്നു സോളമൻ. ഫോണിൽ വീഡിയോ എടുത്തിരുന്നത് മേരിയായിരുന്നു. അവളുടെ ശബ്ദം കലപില എന്നു കേൾക്കുന്നുണ്ടായിരുന്നു. നല്ല പഴുത്ത മാങ്ങ നാലെണ്ണം അയാൾ തുമ്പിക്കൈ വച്ച് തൊലിപൊളിച്ച് ചട്ടിയിലിട്ടു. പച്ചമുളക് കഴുകി കത്തി വച്ച് ചെരിച്ച് മുറിച്ച് ചട്ടിയിലേക്കെടുത്തിടാൻ നേരം എരിവിന്റെ അരിക് തട്ടി അയാൾക്ക് ഹാഛീ വന്നു. ചെറിയ ശർക്കര, മഞ്ഞപ്പൊടി, മുളകു പൊടി, വെളിച്ചെണ്ണ എന്നിവ ചേർത്ത് ചട്ടി അടുപ്പിൽ വച്ചു വെള്ളം വറ്റുവാൻ കാത്തു. ഇടയിൽ നാളികേരം ചിരകിയത് ജീരകവും ചേർത്ത് മിക്‌സിയിൽ അരച്ചെടുത്തു വച്ചു. ചട്ടിയിലെ വെള്ളം വറ്റിയപ്പോൾ നാളികേരം വെള്ളത്തിൽ കലക്കി ചട്ടിയിലേക്ക് ഒഴിച്ചു തിളപ്പിച്ചു. തിളച്ചപ്പോൾ എടുത്തു വച്ചിരുന്ന പുളിയില്ലാത്ത മോര് അതിൽ ചേർത്തു. പതഞ്ഞു തുടങ്ങിയപ്പോൾ എടുത്ത് വച്ച് മറ്റൊരു ചീനച്ചട്ടിയെടുത്തടുപ്പത്ത് വച്ച് വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കി അതിൽ കടുകെറിഞ്ഞു. കടുകു പൊട്ടുന്ന മണം തുമ്പിക്കൈ കൊണ്ടയാളെടുത്തു. അമ്മച്ചിയുടെ കാക്കപ്പുള്ളികൾ കടുകു പൊട്ടിത്തെറിച്ചതാണല്ലോയെന്ന് ഓർത്തു. മേരി ഫോൺ അലമാരയുടെ മുകളിൽ വച്ചു. അയാൾ വറ്റൽ മുളകും കറിവേപ്പിലയും ഉലുവയും താളിച്ചു. അപ്പോൾ ഉയർന്ന മണത്തിൽ സോളമൻ ലൈംഗികമായി ഉണർന്നു പോയി. കണ്ണുകളടച്ച് അയാൾ തുമ്പിക്കൈ നീട്ടി മേരിയുടെ ദേഹം പരതി മണത്തു. അവളുടെ സ്വകാര്യ ഇടങ്ങളിൽ കിടന്ന് തുമ്പിക്കൈ ചിണുങ്ങി. താളിച്ച ചീനച്ചട്ടിയിലേക്ക് അവസാനമായി മാമ്പഴങ്ങളും മോരും ചേർത്തിളക്കി. മണത്തിന്റെ ഉന്മത്തതയിൽ മേരിയെ തുമ്പിക്കൈകൊണ്ട് അയാൾ ഞെരിച്ചു. അതിനിടെ മൂക്കിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ഒരു ഹാഛീ സോളമനിൽ നിന്നും തുമ്പിക്കയ്യിലൂടെ പുറത്തു വന്നു. ഒന്ന് രണ്ട് മൂന്ന് നാലാമത്തെ ഹാഛീയുടെ ഊക്കിൽ മേരി തുമ്പിക്കൈയ്യിൽ നിന്നും തെറിച്ചു പോയി. മേരി പിടുത്തം വിട്ട് ചുമരിലേക്ക് ചരിഞ്ഞു. വീഴുന്ന വീഴ്ചയിൽ അവൾ അരികിലെ കബോഡിൽ പിടിച്ചു. അത് പറിഞ്ഞു പോന്നു. അതിൽ നിന്നും മഞ്ഞൾപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ചിക്കൻ മസാലയും സാമ്പാർ മസാലയും മീൻ മസാല ഗരം മസാല രസം പൊടി ഇട്ട് വയ്ക്കുന്ന ചെപ്പും കമിഴ്ന്നു വീണു. പഞ്ചസാരയും കാപ്പി പൊടിയും അരിപ്പൊടിയും ഗ്രീൻപീസും കടലയും പച്ചക്കറികളും എല്ലാം ചെരിഞ്ഞു. അതിനുള്ളിൽ മേരി കിടന്നു. അന്തരീക്ഷത്തിൽ പൊടികളുടെ പ്രസരണം സോളമനെ പ്രതികൂലമായി ബാധിച്ചു. അയാൾ നിറുത്താതെ തുമ്മിക്കൊണ്ടിരുന്നു. ഓരോ തുമ്മലിലും അയാളിൽ നിന്നും നൂറുകണക്കിനു സൂക്ഷ്മ ജീവികൾ പുറത്ത് പോയി. മേരി വേദന മൂലം താഴെ വീണു കിടന്നതിനാൽ സോളമന്റെ ഹാച്ഛീ ശബ്ദം മാത്രമേ ഉയർന്ന് കേട്ടിരുന്നുള്ളൂ. പൊടികൾ അടിഞ്ഞ് പരിസരം ഒന്ന് സ്വസ്ഥമാകുന്നതിനായി മേരി കാത്തു. സമയമെടുത്തു എങ്കിലും ഹാഛീയിട്ട് മടുത്ത സോളമൻ ഒരൊഴിവ് കിട്ടിയ സമയം മാമ്പഴപുളിശ്ശേരി ഒരു കയിലിലെടുത്ത് ഊതി തൊട്ടു നോക്കി രുചിച്ചു. അതിൽ നിന്നും ഒരു മാമ്പഴമെടുത്ത് വീണു കിടക്കയായിരുന്ന മേരിയുടെ അരികിൽ വന്ന് മുട്ടുകുത്തി അവളുടെ കവിളിൽ പിഴിഞ്ഞു. മാമ്പഴച്ചാറ് മുഖത്തു നിന്നും കഴുത്തിലൂടെ താഴേക്ക് ഒലിച്ചു. സ്‌നേഹം കാണിക്കുവാൻ മറ്റു വഴികളില്ലെന്നത് പോലെ സോളമൻ മുഖം നക്കുവാൻ ആരംഭിച്ചു. രോമാഞ്ചം നിറഞ്ഞ നാണം മൂലം താഴെ വീണ പലവ്യഞ്ചനങ്ങളിലൂടെ മേരിയുടെ കൈകൾ മഴ പെയ്യും നേരം കാർചില്ലിലെ വൈപ്പറുകൾ എന്ന പോലെ ചലിച്ചു. ചിത്രശലഭങ്ങൾക്കായി പല നിറങ്ങളാലൊരു ചിറകു വരഞ്ഞതു പോലെ അകലെ നിന്നും നോക്കുമ്പോൾ തോന്നിപ്പോകും. സോളമന്റെ തുമ്പിക്കൈ വളഞ്ഞു പുളഞ്ഞ് വള്ളിച്ചെടികളായി മേരിയെ ചുറ്റി പിന്നെ അരികിലേക്ക് അടുപ്പിച്ചു. മലമ്പാമ്പു വരിയും പോലെ അവളുടെ ശരീരം മുഴുവൻ തുമ്പിക്കൈക്കുള്ളിലാക്കി അയാളവളെ ഞെരിച്ചു. കുഴലപ്പം ഞെരിച്ച് പൊട്ടിക്കും പോലെ അവളുടെ എല്ലുകൾ നുറുങ്ങി. തുമ്പിക്കയ്യുടെ വായ അവളുടെ മുഖം മുതൽ വിഴുങ്ങിത്തുടങ്ങി. പിന്നെയൊരു കടുത്ത തുമ്മലിൽ മേരി പുറത്തേക്ക് തെറിക്കുകയും മുറിയങ്ങ് നടുങ്ങുകയും ചെയ്തു.

നാലാമത്തെ സ്റ്റേഷനിൽ വണ്ടി വേഗത്തിൽ എത്തിയിരുന്നു. ആറാമത്തെ സ്റ്റേഷനിലാണ് സോളമനിറങ്ങേണ്ടത് അഥവാ അവിടെയാണ് സോളമൻ അന്വേഷിക്കുന്ന ആശുപത്രി. അഞ്ചാമത്തേതും അവസാനത്തേതുമായ വീഡിയോവിലേക്ക് പ്ലേയർ കടന്നു.

പ്ലേ ലിസ്റ്റ് ട്രാക്ക് 5

കിടക്കയിൽ നഗ്‌നരായി കിടക്കുന്ന രണ്ട് ശരീരങ്ങളെ മാത്രം വെളിച്ചക്കുറവിൽ മനസിലായി. വെളിച്ചക്കുറവിനോട് കണ്ണുകൾ താദാത്മ്യം പ്രാപിച്ചപ്പോൾ അത് സോളമനും മേരിയുമല്ലേയെന്ന സംശയം കാണെക്കാണെ ഉറച്ചു. സോളമന്റെ ജലച്ഛായം എടുത്ത് ഉറങ്ങിക്കിടക്കുന്നവനിൽ എന്തോ വരക്കുകയായിരുന്നു മേരി. ബ്രഷിന്റെ പശപശപ്പിൽ മയക്കത്തിൽ നിന്നും സോളമൻ എഴുന്നേറ്റു. എഴുന്നേറ്റതും മേരിയെ വലിച്ച് കിടക്കയിലേക്കിട്ടു. എന്നിട്ട് ചായങ്ങൾ ട്യൂബിൽ നിന്നും തന്റെ തുടയിലേക്ക് ഞെക്കി തെറിപ്പിച്ചു. കമിഴ്ന്നു വീണ മേരിയുടെ പുറത്ത് കാലുകൾ വിടർത്തി അയാളിരുന്നു. ആദ്യം പുറത്തെ മാംസളമായ ഭാഗത്ത് പിടിച്ചൊരു കടി വച്ചു കൊടുത്തു അയാൾ. അതിൽ ചോരയുടെ പാട് തെളിഞ്ഞു കാണും പോലെ വെളിച്ചം അവിടെ കടന്നു വന്നു. ആ പാടിനു മുകളിലൂടെ തുടയിൽ നിന്നും തോണ്ടിയെടുത്ത ചായങ്ങളാൽ പല നിറത്തിലുള്ള പുളിയിലകൾ വരച്ചു. പതുക്കെ അതിനിടയിലൂടെ മുടിയിഴകൾ പോലെ വള്ളികൾ വന്നു. അതു ഇഴഞ്ഞിഴഞ്ഞ് അവളുടെ ചന്തിയിലേക്ക് കയറി ചെന്നു. "ഇതെന്താണെന്നറിയാമോ? "ഇല്ല'

ഇതാണ് നീ കുഞ്ഞിലേ വെള്ളം തിരിക്കാൻ പോയ പറമ്പ്. ഇതാണ് ജാതിത്തൈ, വാഴക്കൂട്ടം പിന്നെ തെങ്ങുകൾ, അടക്കാമരങ്ങൾ എന്ന് പറഞ്ഞ് അവിടെ മരങ്ങൾ വരച്ചു കൊടുത്തു. കഴുത്തിൽ നിന്നും ഒരു നനവ് പെട്ടെന്ന് ഒഴുകിത്തുടങ്ങി. സോളമൻ വരച്ചു കൊടുത്ത ആണിയിലൂടെ അതൊഴുകി ചെടികളുടെ കടയ്ക്കലൊക്കെ നനവ് പകർന്നു. മതിയായ നനവായപ്പോൾ തടം കാപ്പി നിറമുള്ള മണ്ണു വച്ച് അടച്ച് വെള്ളം മറ്റു മരങ്ങളുടെ കട ഭാഗത്തേക്ക് സോളമൻ ഒഴുക്കി. വെള്ളം നനഞ്ഞപ്പോൾ ചെടികളൊക്കെ ഉഷാറായി കാറ്റിൽ പതുക്കെ ആടി. ഇടയിലൊരു അണ്ണാറക്കണ്ണൻ വെള്ളം കുടിയ്ക്കുവാൻ അവിടെയെത്തി. ഒരു കാക്ക കുളിക്കുവാനും ആണിയിലിറങ്ങി. കാക്കയുടെ കൂർത്ത നഖങ്ങൾ പോറി രക്തം പൊടിഞ്ഞു. അണ്ണാറക്കണ്ണന്റെ മൃദുരോമങ്ങൾ തട്ടി പൂക്കാലം പറമ്പിൽ വന്നു. പറമ്പ് തണുത്തു. മണ്ണ് ആവശ്യത്തിനു വെള്ളം കുടിച്ചു ഏമ്പക്കമിട്ടു. പറമ്പ് നനച്ചു കഴിഞ്ഞ സോളമൻ മേരിയുടെ ചന്തിയിൽ കുറച്ചു നേരം മുഖമമർത്തിക്കിടന്നു. ശേഷം അവളെ മലർത്തിക്കിടത്തി ബ്രഷ് എടുത്തു.

"ഇതേതാ സ്ഥലമെന്നോ. നമ്മൾ വൈകുന്നേരങ്ങളിൽ നടക്കുവാൻ പോകാറുള്ള ബീച്ചാണിത്. ഇവിടെനിന്നും ഞാനൊരു പട്ടം വാങ്ങും എന്നിട്ടു പറത്തും അപ്പൊ പട്ടം ദാ ഇതിലെ ഇതിലെ പോയി ഇവിടങ്ങളിൽ പറക്കും.' അയാൾ വിരലു കൊണ്ട് അവളുടെ ദേഹത്ത് വരച്ച് കാണിച്ചു. തന്റെ മുലകൾ നിൽക്കുന്ന ഭാഗത്ത് എത്ര പട്ടങ്ങളുണ്ടെന്നറിയാൻ അവൾക്കും കൗതുകം തോന്നി. അവിടെ പരതി നോക്കി ചോദിച്ചു.

"പട്ടങ്ങളൊന്നും കാണുന്നില്ലാ ആരാണ് പൊട്ടിച്ച് വിട്ടത്?'
അയാൾ മുലഞെട്ടിൽ തൊട്ട് ഇവിടെ നിന്നും പുറപ്പെട്ട ഒരു ചുഴലിക്കാറ്റാണ് ഉത്തരവാദിയെന്നറിയിച്ചു. അതിനിടെ പല നിറങ്ങളിലുള്ള ജലച്ചായങ്ങൾ പുരണ്ട വിരലുകൾ അവളുടെ അടിവയറ്റിനു താഴേക്ക് അരിച്ചിറങ്ങി. എങ്ങോ നിന്നും വന്ന പ്രേരണയെന്ന പോലെ മേരി അയാളുടെ വിരലുകളിൽ കടിച്ചു.
വേദനയെടുത്ത സോളമൻ മേരിയെ പൊക്കിയെടുത്തു ചുമരിലേക്ക് കയറ്റി വച്ച് കൈപ്പത്തിയുടെ നടുക്കെ ചുറ്റിക വച്ച് ആണിയടിച്ചു. മേരി അലറിക്കരഞ്ഞു. ആണിയുടെ കൂർത്ത അറ്റങ്ങൾ കയറിപ്പോയി കയ്യുടെ നടുവിൽ ചുവന്ന നിറത്തെ കൂട്ടിക്കൊണ്ടു വന്നു. അതിലൂടെ കൊഴുത്ത രക്തം കിനിഞ്ഞു. ക്രിസ്തുവിനെ കുരിശിൽ തറച്ചതു പോലെ ചുമരിൽക്കിടന്ന് മേരി തൂങ്ങിയാടി. തുരുമ്പിച്ച ഇരുമ്പ് മാംസത്തിൽ തുളഞ്ഞു. ഓളിയിട്ടവൾ കരഞ്ഞു. സോളമൻ അവളുടെ രണ്ടു കാലുകളേയും ചുമലിൽ താങ്ങി മുഖം അതിനിടയിലേക്ക് പൂഴ്ത്തി. തന്റെ ബ്രഷ് വച്ച് അവളുടെ കാലുകൾക്കിടയിൽ വരച്ചു തുടങ്ങി. അവൾക്കുള്ളിൽ ജീവികൾ പരക്കം പാഞ്ഞു. ബീച്ചിൽ ആളുകൾ വന്നു കൂടി അതിനിടയിൽ കപ്പലണ്ടി വിൽപ്പനക്കാർ ചില്ലറപൈസകൾക്കൊപ്പം കിലുങ്ങി. കാർമേഘങ്ങൾ പോലെ അവളിൽ വികാരങ്ങൾ പൊട്ടിയൊഴുകുവാൻ തയ്യാറായി. കടലൊന്ന് മുരണ്ടു. കടലൊരു തിരണ്ടിയെന്ന് മുരണ്ടു. തിരമാലകൾ അതിന്റെ ചിറകുകളെന്നു മുരണ്ടു. സംഗീതോപകരണം പോലെ അവൾ വലിഞ്ഞു മുറുകി. സോളമന്റെ ബ്രഷ് ഉപ്പ് രുചിച്ചു. അതിന്റെ അറ്റം കൊണ്ട് അവളെ കൂർപ്പിച്ചു കൂർപ്പിച്ചു കൊണ്ടു വന്നു. ബ്രഷിൽ പുതിയ രസമുകുളങ്ങൾ മുളച്ചു. അതിൽ തട്ടി പുതിയ രൂപങ്ങൾ പിറവിയെടുത്തു. ചിത്രകാരൻ തന്റെ വഴക്കം പുറത്തെടുത്തു. ചാലിച്ച നിറങ്ങൾ മൂടൽമഞ്ഞിനുള്ളിലെ സുഷിരങ്ങളിലൂടെ സൂര്യകിരണങ്ങളായി പുറത്തു വന്നു. ഏതോ ഒരു നിമിഷത്തിൽ മേരിയുടെ കാൻവാസ് ഒന്നു കൂമ്പി. കയ്യിൽത്തറച്ച ആണികൾ തെറിച്ചു പോയി. തുളഞ്ഞ കയ്യിൽ സോളമന്റെ നാവാകുന്ന ബ്രഷ് ത്വക്കിന്റെ നിറം തേച്ച് മുറിവ് മായ്ച്ച് കളഞ്ഞു. ഉള്ളിൽ പാഞ്ഞു കളിക്കുന്ന വേദനക്ക് മുകളിൽ ആനന്ദത്തിന്റെ നിറം വരച്ചു ചേർത്തു. മേരി നിർവൃതി പൂണ്ടു.
വീഡിയോ അവസാനിച്ചപ്പോഴേക്കും അഞ്ചാം സ്റ്റേഷനിൽ എത്തിയിരുന്നു. ആറാമത്തെ സ്റ്റേഷനിലാണ് സോളമനു ഇറങ്ങേണ്ടിയിരുന്നത്. ആശുപത്രിയുടെ സ്റ്റോപ്പ്. അയാൾ എഴുന്നേറ്റ് സ്റ്റേഷനായി കാത്തു. പുറത്ത് ഒന്നും വ്യക്തമല്ല. മറ്റാരും ആ സ്റ്റേഷനിൽ ഇറങ്ങുന്നതിനായി ഉണ്ടായിരുന്നില്ല എന്നത് അയാൾ ശ്രദ്ധിച്ചു.

ആരോ അതു വരെ പ്രവർത്തിച്ചു കൊണ്ടിരുന്ന പ്ലേലിസ്റ്റ് ലൂപ്പിൽ ഇട്ടതു പോലെ ഒന്നാമത്തെ വീഡിയോയിലേക്ക് വീഡിയോ പ്ലേയർ തിരിച്ചു പോയി. ഒന്നാമത്തെ വീഡിയോ പ്രവർത്തിച്ചു കൊണ്ടിരുന്നു. അതിനു വലിയ പ്രാധാന്യം നൽകാതെ സോളമൻ ഇറങ്ങുന്നതിനായി ഒരുങ്ങി. ഫോൺ കീശയിൽ നിക്ഷേപിച്ച് ഷൂസിന്റെ ലേസ് അഴിച്ചു കെട്ടി. അടുത്ത സ്റ്റേഷനിലേക്ക് ട്രെയിൻ അടുത്തു കൊണ്ടിരിക്കേ വേഗത കുറച്ചു. സോളമൻ എഴുന്നേറ്റ് ഇറങ്ങുവാൻ തയ്യാറായി. വണ്ടി പതിയെ നിശ്ചലമായി. അയാൾ ട്രെയിനിലെ അനൗൺസ്മന്റ് ശ്രദ്ധിച്ചു. എൽ ഈ ഡി ബൾബുകളാൽ സ്റ്റേഷന്റെ പേരു ഒഴുക്കി വിടുന്ന സ്‌ക്രീനിൽ ശ്രദ്ധിച്ചു. നഗരത്തിന്റെ ട്രാഫിക്കും സ്റ്റേഷനുകളുടെ പ്രത്യേകതകളും കാണിക്കുന്ന ടിവിയിലേക്ക് നോക്കി. ഇല്ല. അയാൾ കണ്ണു മിഴിച്ചു. തിരുമ്മി. സ്വയം കണ്ണുചിമ്മി. ആദ്യത്തെ സ്റ്റേഷൻ. അഞ്ചാമത്തെ സ്റ്റേഷനിൽ നിന്നും ട്രെയിൻ ആദ്യത്തെ സ്റ്റേഷനിലേക്ക് സഞ്ചരിച്ചിരിക്കുന്നു. അയാൾ ആശയക്കുഴപ്പത്തിലായി. വേഗത്തിൽ സംയമനം വീണ്ടെടുത്ത് സീറ്റിലേക്ക് തിരികെപ്പോയി. ആദ്യസ്റ്റേഷനിലേക്കുള്ള വാതിലുകൾ അനൗൺസ്‌മെന്റിനൊപ്പം അടഞ്ഞു തുടങ്ങിയപ്പോൾ സോളമൻ കീശയിൽ നിന്നും ഫോണെടുത്ത് നോക്കി. രണ്ടാമത്തെ വീഡിയോ അയാളുടെ കൈകളിലിരുന്ന ഫോണിൽ വീണ്ടും പ്ലേ ആയിക്കൊണ്ടിരുന്നു. അയാളതിലേക്ക് ഉറ്റ് നോക്കി. മുഖത്ത് പരിഭ്രമം പുറത്ത് കാണിക്കുവാൻ കഴിയാതെ മുന്നിലെ പ്രഹേളികയ്ക്ക് മുന്നിൽ തളർന്ന് നിശ്ചലനായി. അടുത്ത സ്റ്റേഷനായി രണ്ടാമത്തെ സ്റ്റേഷൻ വന്നു. മുൻപ് ഇറങ്ങിയവർ തന്നെ വീണ്ടും ഇറങ്ങി. കയറിയവർ തന്നെ വീണ്ടും കയറി. ഒരു വൃത്തത്തിൽ അഞ്ച് സ്റ്റേഷനുകൾ അഞ്ച് വീഡിയോകൾ, അതിനുള്ളിൽ സോളമൻ കുടുങ്ങി. വീണ്ടും ആരോ പ്ലേ ലിസ്റ്റ് ഷഫിൾ ചെയ്തു. ഒന്നു മുതൽ അഞ്ച് വരെയുള്ള സ്റ്റേഷനുകൾ പല ക്രമങ്ങളിലായി അതോടെ വന്നെത്തി. ആറാമത്തെ സ്റ്റേഷനിലേക്ക് മാത്രം വന്നിറങ്ങുവാനാകാതെ ട്രെയിൻ ഓടിക്കൊണ്ടിരുന്നു. മറ്റാരെങ്കിലും അത് ശ്രദ്ധിക്കുന്നതായി അയാൾക്ക് തോന്നിയില്ല. ആ വൃത്തത്തിൽ അയാൾ കറങ്ങിക്കൊണ്ടിരുന്നു. പലപല വൃത്തങ്ങളിലായി അയാളുടെ ജീവിതം കുരുങ്ങിക്കിടന്നു.▮(തുടരും)


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments