ചിത്രീകരണം: ശ്രീജിത്ത് പി.എസ്.

3 am

​അധ്യായം ഒമ്പത് (തുടർച്ച): തിരമാലകൾ രാകിരാകി കൂർപ്പിച്ചെടുത്ത മുലക്കണ്ണുകൾ

ചിത്രം 4: ത്രികോണം

""ഡോക്ടർക്ക് അറിയാമല്ലോ, വെറുമൊരു സാധാരണ കൗൺസിലർ മാത്രമാണ് ഞാൻ. സൈക്കോളജിയിൽ മാസ്റ്റേഴ്സ് കഴിഞ്ഞ് ചെറിയൊരു കോഴ്സും ചെയ്ത് സാധാരണക്കാരുടെ സങ്കടവും പ്രശ്നങ്ങളും എല്ലാംകേട്ട് തുടങ്ങിയിട്ട് രണ്ടു വർഷമേ ആയിട്ടുള്ളൂ. അതിനിടെ ഇത്രയും വലിയ മാനസികസമ്മർദ്ദം താങ്ങാനുള്ള ശേഷി എനിക്കിപ്പോൾ ഇല്ല.''

""എന്താണ് സൈമൺ? മാസത്തിൽ ഒരിക്കൽ മാത്രമല്ലേ നിങ്ങൾ വന്നു കണ്ടുകൊണ്ടിരുന്നത്. ഇതിപ്പോൾ കഴിഞ്ഞ ആഴ്ച വന്നു പോയതല്ലേയുള്ളൂ? കൗൺസലിംഗിനു വന്ന ആരെങ്കിലുമായി വീണ്ടും പ്രേമത്തിലായോ? രോഗികളുമായി ഇമോഷണലി ഇൻവോൾവ്ഡ് ആകരുതെന്ന് എത്രവട്ടം പറഞ്ഞു തരണം''
""അതൊന്നുമല്ല ഡോക്ടർ''
""പിന്നെന്താണ്?''
""തിങ്കളും ബുധനും വെള്ളിയുമാണെന്റെ പ്രശ്നം''
""അന്നെന്താണ്?'
""അന്നാണ് അവർ എന്നെ കാണാൻ വരിക''
""ആർ? അതുമിതും പറഞ്ഞ് നേരം കളയാതെ കാര്യം പറയൂ''
""തിങ്കളാഴ്ച ഗൗതം, ബുധനാഴ്ച അഹല്യ, വെള്ളിയാഴ്ച ദേവൻ എന്നീ ക്രമത്തിലാണ് അപ്പോയിമെന്റ് നൽകിയിരുന്നത്. അതുകൊണ്ടു ഇവരാരും തന്നെ കൂട്ടിമുട്ടുന്നില്ല. ഇനി ഇവർ പരസ്പരം അറിയുന്നവർ തന്നെയാണോ എന്നും എനിക്ക് അത്ര ഉറപ്പില്ല. പക്ഷേ മിക്കപ്പോഴും മൂന്നുപേരും ഒരേ കഥയാണ് പറയുന്നതെന്ന് എനിക്ക് തോന്നിപ്പോകും. എന്നാൽ കഥാപാത്രങ്ങളുടെ പേരുകളിൽ ഒരു സാമ്യവുമില്ല. ഇതെല്ലാം സത്യമാണെന്ന് സ്ഥാപിക്കുന്നതിനു എന്റെ കയ്യിൽ തെളിവുകളൊന്നുമില്ലാതാനും. ഞാനാകെ ആശയക്കുഴപ്പത്തിൽ പെട്ടിരിക്കുകയാണ്.''
""റിലാക്സ്. ടെൻഷൻ ആകേണ്ട ആവശ്യമില്ല. ഓരോന്നായി പറയൂ.''

ഗൗതം: ഈയിടെയായി രാത്രി കിടക്കുന്നേരം ഒന്ന് തൊടാൻ നോക്കിയാൽ പോലും, സുഖമില്ല തലവേദനിക്കുന്നു, നാറിയിട്ട് വയ്യ, ഒന്ന് കുളിക്കട്ടെ, അടുക്കള ഒന്നൊതുക്കിയിട്ട് വരാം, നാളെ ഓഫീസിൽ നേരത്തെ പോകണം, സീരീസിലെ ലാസ്റ്റ് എപ്പിസോഡ് കൂടെയുണ്ട്, ഇന്ന് വേണ്ട പനി വരുന്ന പോലെ, ഐ നീഡ് എ ബ്രേക്ക് എന്നെല്ലാം അവൾ പറയുമായിരുന്നു. ഞാൻ കരുതി പന്ത്രണ്ട് വർഷത്തോളമായി കുഞ്ഞിനു വേണ്ടിയുള്ള ട്രീറ്റ്മെന്റ്, സെക്സ് തന്നെ മടുത്തു കാണും. ഡോക്ടർ നിർദേശിച്ച ദിനങ്ങളിൽ പരസ്പരം കണ്ണുകളിൽ നോക്കാതെ ഒരു ചടങ്ങുപോലെ എല്ലാം തീർത്ത് ഉറങ്ങിയ അവസ്ഥവരെ എത്തിയിരുന്നു കാര്യങ്ങൾ. അതിന്റെ ഹാങ്ങ് ഓവർ ആവും എന്ന് കരുതി. ടാബ്ലറ്റും ഇഞ്ചക്ഷനും മൂലം അവളുടെ സ്വഭാവത്തിലും ശരീരത്തിലും മാറ്റങ്ങൾ കണ്ടു തുടങ്ങിയതിൽ പിന്നെ ട്രീറ്റ്മെന്റിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തി മരുന്നുകൾ എല്ലാം നിർത്തിവച്ചു. അതിൽപിന്നെ ഈ കാര്യമൊഴിച്ച് ബാക്കിയെല്ലാം നോർമ്മൽ സ്ഥിതിയിലേക്ക് എത്തിയിരുന്നു.''

അഹല്യ : അബിൻ കരുതിയിരിക്കുന്നത് പതിവ് പോലെ മൂഡ് സ്വിംഗ്സാകുമെന്നാണ്. പതിയെ ശരിയാകുമെന്നാണ്. അതുകൊണ്ടാണ് ഫോഴ്സ് ചെയ്യാത്തത്. അവൻ അല്ലെങ്കിലും അങ്ങനെയാണ് പണ്ടും അങ്ങനെ ഒന്നിനും നിർബന്ധിക്കാറൊന്നുമില്ല. അമ്മയും അച്ഛനും എല്ലാവരും കാത്ത് നിൽക്കുകയാണ് വഴിപാടും പ്രാർത്ഥനയുമൊക്കെയായി. അതൊന്നും എനിക്കറിയാത്തതല്ല. പക്ഷെ എനിക്ക് അതിനി കഴിയില്ല കാരണം അബിൻ എന്നെ തൊടുമ്പോഴെല്ലാം എനിക്ക് അവന്റെ മുഖം ഓർമ വരും. അമലിന്റെ. ഒരിക്കൽ ഞാൻ ശ്രമിച്ച് പരാജയപ്പെട്ടതാണ്. അവനൊരു പാവമാണ്. അവനു ഞാൻ മാത്രമേ ഉള്ളൂ. അവന്റെ ചിരിക്കുന്ന മുഖമാണ് ഭർത്താവ് എന്നെ ചേർത്ത് പിടിക്കുമ്പോൾ ഓർമ വരുന്നത്. അമലിന്റെ എക്സ് കാമുകി അവനെ ഉപേക്ഷിച്ചപ്പോൾ അവന്റെ വിഷമങ്ങൾ കേൾക്കുന്ന ഒരാളായിട്ടാണ് ഞാൻ നിന്നത്. ആ കാമുകി ടോക്സിക് ആയിരുന്നു. ഒരു തരത്തിലും അമലിനെ അർഹിച്ചിരുന്നുമില്ല. അതുകൊണ്ടാണ് അവനെ അവളിൽ നിന്നും പറിച്ചു മാറ്റിയത്. പക്ഷെ ഒരിക്കലും പ്രതീക്ഷിക്കാതെ ഞങ്ങൾ പ്രേമത്തിലായിപ്പോയി. അബിൻ അങ്ങനെ ഇതൊന്നും ശ്രദ്ധിക്കുന്ന ഒരാളല്ല ഹീ മേക്സ് മീ ഹാപ്പി. അമൽ മേക്സ് മീ ഹാപ്പിയർ.

ദേവൻ: രേഷ്മയാണ് എന്നെ ആ ബ്രേക്കപ്പിൽ നിന്നും രക്ഷപ്പെടുത്തിയത്. രണ്ടുവട്ടം പഴയ കാമുകി കാരണം കൈ മുറിക്കേണ്ടി വന്നു. എങ്കിലും അവൾക്കായി ഞാൻ കാത്തിരുന്നു. വരില്ലെന്നറിഞ്ഞിട്ടും എന്റെ പ്രേമമാണ് വലുതെന്ന് കരുതി കാത്തിരുന്നു. അല്ലെങ്കിലും പ്രേമിക്കുന്നവരല്ല പ്രശ്നം, സ്വന്തം പ്രേമം വിശുദ്ധമാണെന്ന് കരുതി ഒരോന്നിലും തൂങ്ങിപ്പിടിച്ചു നിൽക്കുന്നവരാണ് മനുഷ്യർ. ഞാനും അത് തന്നെ ചെയ്യാൻ നോക്കി. എന്നാൽ അതിൽ നിന്നും എന്നെ അടർത്തി മാറ്റിയത് രേഷ്മയായിരുന്നു. അതത്ര എളുപ്പമൊന്നുമായിരുന്നില്ല. കാരണം ഞാനാദ്യമായിട്ട് പ്രേമത്തിൽ വീണത് ആ സമയത്തായിരുന്നു. അത് പോട്ടെ രേഷ്മയിലേക്ക് തിരിച്ച് വരാം. ആദ്യം ഞങ്ങൾ നല്ല ഫ്രണ്ട്സ് ആയിരുന്നു. രേഷ്മ വിവാഹിതയാണെന്ന് മുൻപേ അറിയാം. പക്ഷെ ഞങ്ങൾ ദിവസവും സംസാരിക്കും. പഴയ ഉത്സാഹമൊക്കെ എനിക്ക് തിരിച്ച് വന്നത് അവൾ വിളിച്ചു തുടങ്ങിയപ്പോഴാണ്. പക്ഷെ ഇപ്പോഴത്തെ പ്രശ്നം അതൊന്നുമല്ല അവൾക്ക് ഭർത്താവിന്റെ കൂടെ കഴിയുവാൻ പറ്റില്ലെന്നാണ് പറയുന്നത്. പ്രേമമൊക്കെ തന്നെ ശരിയാണ് പക്ഷെ പ്രേമത്തിലുള്ള വിശ്വാസം എനിക്ക് കഴിഞ്ഞ തവണയേ പോയിരുന്നു. അത് രേഷ്മക്ക് അറിയില്ല. ഞാൻ അറിയിച്ചിട്ടും ഇല്ല. അത് മാത്രവുമല്ല അയാളെ ഉപേക്ഷിക്കുവാൻ കഴിയില്ല എന്ന് അവൾ കട്ടായം പറഞ്ഞു. പിന്നെ ഞാൻ ആരാണവൾക്ക് നേരം പോക്കോ? ഭർത്താവില്ലാത്ത സമയം ഫ്ലർട്ട് ചെയ്യാനുള്ള ഒരുത്തനോ. എനിക്കത് വയ്യ.

ഗൗതം : ഒരു ദിവസം എനിക്കോർമ്മയുണ്ട് ഓവുലേഷന്റെ കറക്ട് ഡേറ്റിന് ഡോക്ടർ വിളിച്ചറിയിച്ചിട്ടും മടി പിടിച്ച് രണ്ടുപേരും കിടന്നുറങ്ങിയത്. ഹോർമോണുകൾ കുത്തിവെച്ച് കുത്തിവെച്ച് അവൾ വീർത്ത് പോയിരുന്നു. അവളുടെ കഷ്ടപ്പാട് കണ്ടിട്ടാണ് ചികിത്സ കുറച്ച് കാലം നിർത്തിവെച്ചത്. ഞാൻ കൂട്ടുകാരുടെ കുട്ടികൾക്കൊപ്പം കളിക്കുന്നത് കാണുമ്പോൾ അകലെയിരുന്ന് അവൾ കണ്ണു നിറക്കുന്നത് കണ്ടിട്ടുണ്ട്. ഞങ്ങളുടേതൊരു പ്രേമ വിവാഹമായിരുന്നു. ഫോണൊന്നും അന്ന് ഇതുപോലെ പ്രൈവറ്റ് ആയിട്ട് ഉപയോഗിക്കാനൊന്നും കഴിയില്ലായിരുന്നു. കാത്തിരുന്ന് കാത്തിരുന്ന് ദുരിതകാലത്തെല്ലാം കൂടെ നിന്ന് ഒരുമിച്ച് ജീവിച്ചു തീർത്ത വർഷങ്ങൾ. കുഞ്ഞിനു വേണ്ടി മന:പൂർവ്വം ഇണചേർന്ന രാത്രികൾ, ജോലിത്തിരക്കുകൾ, കുടുംബ ബാധ്യതകൾ ഉത്തരവാദിത്തങ്ങൾ ഇത്തരത്തിൽ ഞങ്ങൾ മാറി പോകുമെന്ന് ഞാനൊരിക്കലും ഓർത്തിരുന്നില്ല. ഞാനെപ്പോഴും അവളോട് പറയാറുണ്ട് നമ്മൾ ഒരിക്കലും നല്ല ഭാര്യയും ഭർത്താവുമല്ല പക്ഷെ ഏറ്റവും നല്ല റൂം മേറ്റ്സ് ആണെന്ന്. ഒരുമിച്ച് സിനിമയും കണ്ട് സോഫയിൽ കിടന്നുള്ള ഉറക്കവും ബ്രേക്ഫാസ്റ്റ് കഴിക്കാൻ പുറത്ത് പോകലും ഒക്കെ ആയി കുറേ നല്ല ദിവസങ്ങൾ ഒരുമിച്ച് പങ്കിട്ട നല്ല സുഹൃത്തുക്കൾ. ഞാനവളുടെ ടൈപ്പല്ല. അവൾ സെയിലന്റാണ്. ഇന്റ്രോവർട്ട് ആണ്. ആർട്ടിസ്റ്റാണ്. എന്റെ സുഹൃത്തുക്കളല്ലാതെ അവൾക്ക് സ്വന്തമായി ഒരു സുഹൃത്തില്ല. പലപ്പോഴും ഞങ്ങളുടെ കൂടെ കൂടുവാൻ അവൾക്ക് പറ്റാറില്ല. എത്ര വിലപിടിപ്പുള്ള സമ്മാനം ഞാൻ വാങ്ങിക്കൊടുത്താലും അതിലൊന്നും ഒരു താൽപ്പര്യം കാണിക്കില്ല. എന്ത് ജന്മമാണെടാ നിന്റെ ഭാര്യയെന്ന് സുഹൃത്തുക്കൾ ചോദിക്കും.

അഹല്യ: എല്ലാവർക്കും കാണുമോ എന്നെനിക്കറിയില്ല പക്ഷെ എത്ര ഒഴിച്ചിട്ടും നിറയാതിരുന്ന പാത്രം പോലെ ആയിരുന്നു ഞാൻ. അബിൻ എത്രയൊക്കെ ശ്രമിച്ചിട്ടും ഒരു വിടവ് അതെപ്പോഴും ഒഴിഞ്ഞു തന്നെ കിടന്നു. അവനും അതറിയാമായിരുന്നു. ബഹളങ്ങളൊന്നും ഇഷ്ടമല്ലാത്ത പാർട്ടികളിൽ ആഹ്ലാദിക്കാത്ത ആളുകളിൽ നിന്നും ഒഴിഞ്ഞു നിന്ന ഒരാളായിരുന്നു ഞാൻ. അബിനാണെങ്കിൽ ഫ്രണ്ട്സാണെല്ലാം. അവരില്ലാത്ത വീക്കെൻഡ് ഉണ്ടാകാറേയില്ല. അമൽ ജീവിതത്തിൽ വന്നതോടെ എല്ലാം മാറി. ഞാൻ പരിപൂർണ്ണയായ ഒരു സ്ത്രീയായി. അതുവരെ ഞാൻ പോലും അറിയാതിരുന്ന ഒരു ഭാഗത്തെ ജനലുകൾ അവൻ തുറന്നിട്ടു. എന്റെ ഭ്രാന്തുകളെല്ലാം അതുപോലെ മനസിലാക്കാൻ ഒരാളായി. അമലും ഞാനും ഏകദേശം ഒരാളാണെന്ന് എനിക്ക് തോന്നിത്തുടങ്ങി. ഞങ്ങളുടെ ഇഷ്ടങ്ങളെല്ലാം ഒരു പോലെ. അവനിഷ്ടപ്പെട്ട കഥകൾ കവിതകൾ ചിത്രങ്ങൾ എല്ലാം എന്റേതായി. ഒരാളെ മുറിച്ച് രണ്ടാക്കിയ പോലെ. അതുവരെ എന്നെ കേൾക്കുവാൻ തയ്യാറാകാതിരുന്ന ആളുകൾക്ക് മുൻപിലേക്ക് എനിക്ക് സംസാരിക്കാൻ എന്നെ കേൾക്കാൻ മനസിലാക്കുവാൻ ഉമ്മ നൽകുവാൻ ചെറിയ ചെറിയ ചിരികൾക്കൊക്കെയായി. ഇടയ്ക്ക് വല്ലപ്പോഴും എനിക്ക് കുറ്റബോധം ഒക്കെ വന്നിരുന്നു. അബിൻ ഒരു വൺ വുമൺ മാനല്ലേ. ഞാനില്ലെങ്കിൽ അവനെങ്ങിനെ അഡ്ജസ്റ്റ് ചെയ്യും. ഞാൻ മാറി നിൽക്കുന്ന ദിവസങ്ങളിൽ ഹോട്ടലിൽ നിന്നും ഓർഡർ ചെയ്യുന്ന ആളാണ്. പക്ഷെ അതൊന്നും അല്ല അബിന്റെ മറ്റൊരു പ്രേമം ഞാനൊരിക്കൽ കണ്ടു പിടിച്ചു.

ദേവൻ : എനിക്കവരോട് ദിവ്യപ്രേമം ആണെന്ന് കരുതിയെങ്കിൽ തെറ്റി. അങ്ങനെ ഒരു ആഗ്രഹവും എനിക്കില്ല. ഞാൻ പറഞ്ഞല്ലോ പ്രേമത്തിൽ വിശ്വസിക്കുവാൻ എനിക്കിനി കഴിയില്ല. അല്ലെങ്കിലും ഞങ്ങൾ പ്രേമത്തിലാണെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. സംസാരിച്ച് സംസാരിച്ച് പെട്ടെന്നൊരു ദിവസം അത് സെക്സിലേക്ക് എത്തിപ്പോയതാണ്. അതിനു ശേഷം ഞങ്ങൾ റിലേഷൻഷിപ്പിൽ എന്ന പോലായിരുന്നു മുൻപോട്ട് പോയത്. എനിക്ക് അവളേയും അവൾക്കെന്നേയും ആവശ്യമുണ്ടായിരുന്നു. പക്ഷെ എനിക്ക് റിയൽ ആയിട്ടുള്ള ആരെങ്കിലും വേണമെന്നുണ്ടായിരുന്നു. 24 മണിക്കൂറും കൂടെ നിൽക്കാൻ സാധിക്കുന്ന ആരെങ്കിലും. ഇതിപ്പോൾ ദിവസത്തിൽ രണ്ട് മണിക്കൂർ എല്ലാം കിട്ടുമാരിക്കും. അവർക്ക് ഭർത്താവുണ്ട് ഭർത്തൃവീട്ടുകാരുണ്ട്. അവരെയൊന്നും വിട്ടിട്ട് ഇറങ്ങി വരലൊന്നും നടക്കില്ല. പക്ഷെ മറ്റൊരു കാര്യമുണ്ട്. സുന്ദരിയാണ്. എനിക്ക് പറ്റിയ സ്ത്രീയാണ്. ഞങ്ങൾ ഒരുമിച്ച് ഹാപ്പിയൊക്കെ ആവുമെന്ന് തോന്നി. അവർ വരക്കും ഞാനെഴും. മറ്റൊരു കാര്യം അവരുടെ ഭർത്താവ് നോക്കുന്ന സൗകര്യത്തിലൊന്നും അവരെ നോക്കാൻ എനിക്കാവില്ല. അവർ നല്ല സൗകര്യത്തിൽ ജീവിക്കുന്ന ഒരു സ്ത്രീയാണ്. അവരുടെ സന്തോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് വീട് അലങ്കരിക്കലാണ്. അതെല്ലാം വിട്ട് അവർ എന്റെ കൂടെ വന്നാൽ എനിക്കൊപ്പം സന്തോഷമായിട്ട് ജീവിക്കില്ല. എനിക്കുറപ്പാണ്.

ഗൗതം: എന്നേക്കാൾ അടുപ്പമാണ് എന്റെ വീട്ടുകാരുമായിട്ട് മീരക്ക്. അനിയത്തിയുടെ മകളെ സ്വന്തം മകളെപ്പോലെയാണ് ഞങ്ങൾ നോക്കിയിരുന്നത്. അവൾക്ക് വേണ്ടി വർഷാവർഷം എന്തെങ്കിലുമൊക്കെ മീര കരുതി വയ്ക്കും. ഒരു വർഷമായി ശാരീരികമായി എന്നെ അടുപ്പിക്കുന്നില്ല എന്ന കാര്യം ഞാനും മീരയുമല്ലാതെ മറ്റൊരാൾക്കു കൂടെ അറിയാം. എന്റെ സുഹൃത്തിന്റെ ഭാര്യയായ സ്മിതക്ക്. സ്മിതയും ഞാനും നല്ല ക്ലോസ് ആണ്. അതൊരു പക്ഷെ ഒരു അഫയർ ആക്കി മാറ്റുവാൻ എനിക്ക് സാധിക്കുമായിരുന്നില്ല. സ്മിതയ്ക്ക് ഒരു മകനുണ്ട്. അനിയത്തി അടുത്തില്ലാത്തതിനാൽ എന്റെ അച്ഛത്തം മുഴുവൻ പ്രകടിപ്പിക്കുന്നത് സ്മിതയുടെ മകനോടാണ്. അവനു ഞാൻ സുഹൃത്തിനെപ്പോലെയായി. മക്കൾക്കിഷ്ടമുള്ളവരെ അമ്മയും സ്നേഹിക്കും പോലെ ആയിരുന്നു ഇത്. സ്മിതക്ക് ഇമോഷ്ണലി സപ്പോർട്ട് എല്ലാം കൊടുത്തിരുന്നത് ഞാനായിരുന്നു. സ്മിതക്ക് എന്നെ ഇഷ്ടമാണ് എനിക്ക് അവളേയും ഇഷ്ടമാണ്. പക്ഷെ അത് വേറെ ഒരു തലത്തിലെ ഇഷ്ടമാണെന്നേ ഉള്ളൂ. സെക്സിന്റെ കാര്യം പറഞ്ഞപ്പോൾ സ്മിത പറഞ്ഞു. കുട്ടിക്ക് വേണ്ടിയുള്ള മെഡിക്കേഷൻ സ്റ്റാർട്ട് ചെയ്യൂ. അപ്പോൾ അവൾ സമ്മതിക്കും എന്ന്.

അഹല്യ : മെഡിക്കേഷൻ വീണ്ടും ചെയ്യാൻ തുടങ്ങണമെന്ന് പറഞ്ഞ ദിവസം ഞാൻ കരഞ്ഞു. വീട്ടിലെ പല സാധനങ്ങളും എറിഞ്ഞുടച്ചു. അത് എന്റെ ശരീരത്തിൽ അധീശത്വം സ്ഥാപിക്കുവാനുള്ള അബിന്റെ നീക്കമാണെന്ന് അറിയാഞ്ഞല്ല, ഈ മെഡിക്കേഷനിലൂടെ കടന്നു പോകുമ്പോൾ ഞാനനുഭവിക്കേണ്ട സമ്മർദ്ദങ്ങക്കുറിച്ചാലോചിച്ചിട്ടാണ്. ഈ വട്ടം മനസ് കൈവിട്ട് പോകുമെന്ന് തോന്നി. അതിനിടയിൽ അമലും. അവനെങ്കിലും നല്ലൊരു ജീവിതം വേണമെന്ന് എനിക്ക് തോന്നി. ഞാനതവനോട് പറയുകയും ചെയ്തു. ഏതെങ്കിലും നല്ല കുട്ടികളെ നോക്കെടാ എന്ന്. അവൻ കേൾക്കുന്നില്ല. ഒരുദിവസം താഴെ വീണ കുട്ടിയുടെ പെൻസിൽ എടുക്കാൻ കുനിഞ്ഞപ്പോൾ സോഫയുടെ താഴെ കൈകൾ അബിന്റെയും ലക്ഷ്മിയുടേയും കോർത്തു പിടിച്ച കൈകൾ കണ്ടതോടെ ആണ് എന്റെ കുറ്റബോധം മാറിയത്. അബിൻ അവളെ പ്രേമിക്കുന്നതിൽ എനിക്കൊരു പ്രശ്നവുമില്ല. എന്നെ എന്റെ ജീവിതം ജീവിക്കുവാൻ വിട്ടാൽ മാത്രം മതി. എനിക്കെന്റെ സമാധാനം മാത്രം മതി. പക്ഷെ ഒരു കുഞ്ഞിനേയും പ്രതീക്ഷിച്ച് ദിവസങ്ങൾ തള്ളി നീക്കി ഒടുവിൽ വയറുവേദനയുമായി കിടന്ന് കരയുവാനെനിക്ക് വയ്യ. പക്ഷെ ഇതൊന്നും അബിനോട് തുറന്ന് പറയാൻ എനിക്ക് കഴിയുന്നില്ല. കുട്ടികളോടുള്ള അവന്റെ സ്നേഹം കാണുമ്പോൾ ഞാനെന്തൊരു ഫെയിലിയർ ആണെന്ന് തോന്നും. വീടും വീട്ടുകാരും സൊസൈറ്റിയും അവനോട് സഹതാപം കാണിക്കും. അവന്റെ കൂട്ടുകാരി ഒരിക്കൽ എന്നോട് വന്നു ചോദിച്ചു. കുട്ടികളില്ലാഞ്ഞും നീയെങ്ങിനെ ഇത്ര ഹാപ്പി ആകുന്നു. അതെന്താ കുട്ടികളില്ലാത്തവർക്ക് ഹാപ്പി ആകാൻ കഴിയില്ലേ? കരഞ്ഞുകൊണ്ട് എല്ലാം സഹിക്കുക എന്നല്ലാതെ. ഈ മുപ്പത്തിയഞ്ച് വയസുവരെ സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കുവാൻ എനിക്ക് സാധിച്ചിട്ടില്ല. മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള ജീവിതം. ഇതും അങ്ങനെ തന്നെ നടക്കട്ടെ.

ദേവൻ : ഒരു ദിവസം നിന്നോട് മുടിഞ്ഞ പ്രേമമാണെന്ന് പറയുക. പിറ്റേന്ന് നീയെങ്കിലും രക്ഷപ്പെടണം എന്ന് പറഞ്ഞ് തള്ളിമാറ്റുക. പിറ്റേന്ന് നീയില്ലാതെ പറ്റുന്നില്ല എന്ന് പറയുക. മനസിലായോ. അതുകൊണ്ട് ചെറിയ ഒരു ഡിസ്റ്റൻസ് ഇടാം എന്ന് കരുതി. അവൾക്ക് മറ്റുള്ളവരെ മറികടന്ന് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല. പിന്നെ ഉള്ളത് ഞാനാണ്. എന്നെ ഹർട്ട് ചെയ്താലും ഞാനത് താങ്ങും. അതല്ലേ നല്ലത്. ഇപ്പോൾ ഒഴിഞ്ഞു നിന്നാൽ ഹർട്ട് ആവുന്നത് കുറയുകയല്ലേ ചെയ്യുക. പക്ഷെ തോന്നുന്നില്ല. കാരണം മെഡിക്കേഷൻ തുടങ്ങിയിരിക്കയാണ്. ഒരു കുഞ്ഞ് വന്നാൽ അവളുടെ വിഷമങ്ങളെല്ലാം മാറും. എനിക്കുറപ്പുണ്ട്. ഞാൻ മറ്റാരെയെങ്കിലും കണ്ടുമുട്ടുമോ എന്ന് നോക്കാം. അതിനു മുൻപ് അവസാനമായിട്ട് എന്നെയൊന്ന് കാണണമെന്ന് രേഷ്മ പറഞ്ഞിട്ടുണ്ട്. അതാണ് നല്ലതെന്ന് തോന്നുന്നു. പോയികാണാം. എല്ലാം അവസാനിപ്പിക്കണം. ഇതിന്റെ പേരിൽ ഇനിയും ഹർട്ട് ചെയ്യാനും ഹർട്ട് ആകാനും വയ്യ.

ഗൗതം: ഒടുവിൽ അവൾ സമ്മതം മൂളി. ആദ്യത്തെ വട്ടം അവളുടെ മുഖം കണ്ട് ഡോക്ടർക്കരികിൽ പോകുന്ന സമയം വണ്ടിയൊതുക്കി ഞാൻ കരഞ്ഞു. അവളുടെ മുഖം വികാരരഹിതമായിരുന്നു. എനിക്ക് വേണ്ടി മാത്രമാണ് ഇതെല്ലാം ചെയ്യുന്നതെന്ന ഒരു ഭാവം. രണ്ടാമത്തെ ശ്രമത്തിൽ അവൾ സമ്മതം മൂളി. മെഡിക്കേഷൻ നടക്കുന്നുണ്ട്. എല്ലാം പോസറ്റീവ് ആണ്. ഈ വട്ടം എല്ലാം ഓക്കെ ആവുമെന്ന് മനസ് പറയുന്നു. സ്മിതയുമായി അടുത്തിടപഴകുന്നത് ഫ്രണ്ട്സിനിടയിൽ ചർച്ചയായെന്ന് തോന്നുന്നു. അതിനാൽ എല്ലാമൊന്ന് കുറയ്ക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. മീരക്കത് പ്രശ്നം കാണില്ല. ഞാനില്ലെങ്കിൽ പോലും ഒറ്റക്ക് ജീവിക്കുവാൻ അവൾക്ക് കഴിയും എന്നാണെന്റെ തോന്നൽ.

അഹല്യ: അബിൻ വലിയ സന്തോഷത്തിലാണ്. സ്വയം ഉരുകിയാലും മറ്റുള്ളവർക്ക് വെളിച്ചം കിട്ടുന്നുണ്ടല്ലോ. അതുമതി. അവസാനമായി എനിക്ക് അമലിനെ ഒന്ന് കാണണം. ദിവസം ഫിക്സ് ചെയ്തിട്ടുണ്ട്. അവനെ ഇനി അറിയിക്കണം. അതോടെ തീരും എല്ലാം. എന്റെ സന്തോഷവും. അമൽ എനിക്ക് പകരം മറ്റാരേയോ സ്നേഹിക്കുന്നത് ഓർക്കുമ്പോൾ തൊണ്ട വേദനിക്കും. ഒന്നും ഓർക്കാൻ വയ്യ. മരിച്ചു കളഞ്ഞാലോ എന്ന് തോന്നി. ഇന്നലെ തുട ഞാൻ പിച്ചി പൊളിച്ചു. ശരീരത്തെ ഉപദ്രവിക്കുന്ന ഒരാളായിരുന്നില്ല ഒരിക്കലും ഞാൻ. പലപ്പോഴും നിയന്ത്രണം നഷ്ടപ്പെടുന്നുണ്ട്. ഇങ്ങനെ എല്ലാം ഉള്ളിൽ ഒതുക്കിയൊതുക്കി ഭ്രാന്തായിപ്പോകുമോ എന്ന് എനിക്ക് സംശയമുണ്ട്.

ദേവൻ : രേഷ്മയെ പോയി കണ്ടു. എനിക്ക് തീരെ കണ്ട്രോൾ കിട്ടിയില്ല. ഞങ്ങൾ രണ്ടും കെട്ടിപ്പിടിച്ച് വളരെ നേരം കരഞ്ഞു. കണ്ണുകളിൽ ഉമ്മ വച്ചപ്പോൾ ഉപ്പ് രുചിച്ചു. എനിക്ക് അത്തരത്തിൽ സ്നേഹം നൽകുമ്പോഴൊക്കെ അവൾ കരയും. അവളുടെ മുഖം കണ്ടാൽ എനിക്ക് മനസിലാകും എത്രദിവസം അവൾ കരഞ്ഞെന്നും ഉറങ്ങാതെ ഇരുന്നെന്നും. കൺപീളകളെല്ലാം വീർത്ത് നിന്നിരുന്നു. അവൾക്ക് സങ്കടമല്ലാതെ മറ്റൊന്നും കൊടുക്കുവാൻ എനിക്ക് കഴിയില്ലെന്ന് തോന്നി. അവൾ കടന്ന് പോകുന്ന ദു:ഖം അകലെ നിന്ന് നോക്കുമ്പോലെ അല്ലായിരുന്നു. ഭക്ഷണം മര്യാദക്ക് കഴിക്കാതെ അവളാകെ മെലിഞ്ഞിരുന്നു. നഗ്നരായി ഏറെനേരം മുറികളിൽ ഞങ്ങൾ ചുറ്റിയടിച്ചു. അവൾക്ക് മറ്റാരേക്കാളും എന്നെ ഇഷ്ടമാണെന്ന് എനിക്ക് തോന്നി.

നെഞ്ചിൽ നിന്നും മാറിക്കിടക്കാൻ കൂട്ടാക്കാതെ ഏറെ നേരം ഞങ്ങൾ സമയം ചിലവഴിച്ചു. അവൾക്കായി ഞാൻ മുട്ട പൊരിച്ച് നൽകി. പോകും നേരം അവളെനിക്ക് വാക്ക് നൽകി. ഈ സ്നേഹത്തിനു വേണ്ടി എത്ര വേണമെങ്കിലും മുറിപ്പെടുവാനും തയ്യാറാണെന്ന്. അവളില്ലാതെ ഇനി പറ്റില്ലെന്ന് തോന്നി. പ്രേമം വീണ്ടും എന്നെ കീഴ്പ്പെടുത്തിയത് ഞാനറിഞ്ഞു.

ഗൗതം: ഇന്നത് സംഭവിച്ചു. ഡോക്ടർ പറഞ്ഞ ദിവസമായിരുന്നു. ഓഫീസ് ഉണ്ടായിരുന്നതിനാൽ ക്ഷീണിച്ചാണ് എത്തിയത്. മെഴുകുതിരിയെല്ലാം കത്തിച്ചു വച്ച് മീര എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഒരു വർഷത്തോളമായി അവളറിയാതെ ബാത്ത് റൂമിലിരുന്ന് സ്വയംഭോഗം ചെയ്ത് ജീവിക്കുന്നു. പെട്ടെന്ന് അവൾ ഇനിഷിയേറ്റെടുത്തപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഒരു പക്ഷെ ജീവിതത്തിലെ ഏറ്റവും നല്ല ഒർഗ്ഗാസം അന്നായിരിക്കും സംഭവിച്ചു കാണുക. അവൾക്ക് എന്ത് സംഭവിച്ചു എന്നെനിക്ക് മനസിലായില്ല. ഇനി റിസൾട്ടിനായുള്ള കാത്തിരിപ്പാണ്.

അഹല്യ: ഞാൻ ഗർഭിണിയാണ്. അതെ ഇത്ര വർഷങ്ങൾക്ക് ശേഷം ഞാൻ ഗർഭിണിയാണ്. അന്ന് ഡോക്ടർ പറഞ്ഞ ദിവസത്തിൽ ഞാൻ അമലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. വീ ഹഡ് അൺപ്രൊട്ടക്റ്റഡ് സെക്സ്. അബിനു സംശയം ഒന്നും തോന്നാതിരിക്കുവാൻ അന്ന് രാത്രി അവനുമായും ഞാൻ ഇണചേർന്നു. ഞാൻ ഗർഭിണിയാണ്. ആൻഡ് യു നോ വാട്ട്. ഐ ആം സോ ഹാപ്പി. എനിക്കാ കുട്ടിയുടെ അച്ഛൻ ആരാണെന്ന് അറിയേണ്ട. ഐ ആം സോ സോ ഹാപ്പി. എനിക്കിനി ആരും വേണ്ട ഈ കുഞ്ഞല്ലാതെ.

ദേവൻ: രേഷ്മ വിളിച്ചിരുന്നു. ഇനിയൊരിക്കലും കാണാൻ ശ്രമിക്കരുതെന്നും വിളിക്കാൻ ശ്രമിക്കരുതെന്നും പറഞ്ഞു കരഞ്ഞു ഫോൺവെച്ചു. ഞാൻ തിരികെ കോണ്ടാക്ട് ചെയ്യാൻ നോക്കി. നമ്പർ മാറ്റിയെന്ന് തോന്നുന്നു. പോയി കാണുവാൻ ശ്രമിച്ചു. വീട് പൂട്ടിക്കിടക്കുന്നു. കഴിഞ്ഞ ബ്രേക്കപ്പിനേക്കാൾ ഈ ഉപേക്ഷ എന്നെ ഹിറ്റ് ചെയ്തു. ഐ ഗേവ് എവരിതിംഗ്. പക്ഷെ സ്റ്റിൽ. ഐ വാണ്ട് റ്റു ഡൈ. ഏതെങ്കിലും ഒരു നാൾ അവൾ തിരികെ വന്നാലോ എന്ന് കരുതി കാത്തിരിക്കുകയാണ്. വരും എനിക്ക് ഉറപ്പുണ്ട്. കാരണം എനിക്കൊപ്പമാണ് അവൾ ഹാപ്പി ആകുകയുള്ളൂ. വേറെ ആർക്കൊപ്പം ജീവിച്ചാലും അവൾ ചിരിക്കുകയൊക്കെ ചെയ്യും പക്ഷെ നിറയണമെങ്കിൽ എന്റെ സാമീപ്യം കൂടിയെ തീരൂ. അതവൾക്ക് അറിയാം. എനിക്കും അറിയാം. ഒരു പക്ഷെ ദൈവത്തിനും. ഷീ വാസ് ദ ഓൺലി ഗുഡ് തിംഗ് ഇൻ മൈ ലൈഫ്.

-----------
"സൈമൺ '
"ഡോക്ടർ'
"അവരോട് ഇതിനെക്കുറിച്ച് സംസാരിച്ചോ?'
"ഇല്ല'
"നല്ലത്. കാരണം. ഇത് മൂന്നും മൂന്ന് കഥകളാണ്. അനാവശ്യമായി നമ്മൾ ഡോറ്റ്സ് പൂരിപ്പിക്കേണ്ട കാര്യമില്ല. ഡോണ്ട് മിക്സിറ്റ് അപ്പ്. ആ സ്ത്രീ ഇപ്പോൾ വരാറുണ്ടോ?'
"ഇല്ല'
"ഭർത്താവോ'
"ഇല്ല'
"ദേവൻ മാത്രമാണോ?'
"അതെ. വല്ലപ്പോഴും മാത്രം'
"ദേവനു വേണ്ട ഇമോഷണൽ സപ്പോർട്ട് മാത്രം കൊടുക്കുക. അയാൾ മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി ജീവിതം തുടങ്ങും. ഭയപ്പെടാതെ'
"ഉവ്വ്. അത്തരത്തിൽ ഒരു സൂചന അവസാനം കണ്ടപ്പോൾ നൽകി'
"എങ്കിൽ പോകൂ. പോയി അവനെ മൂവ് ഓൺ ആകാൻ വേണ്ട നിർദ്ദേശങ്ങൾ നൽകൂ. പിന്നെ ഒന്നു കൂടി. നമ്മളും മനുഷ്യരാണ്. അവരും മനുഷ്യരാണ്. ഇമോഷണലി ഇൻവോൾവ്ഡ് ആകാതെ നോക്കൂ'
"എല്ലാം പറഞ്ഞപ്പോൾ റിലാക്സ്ഡ് ആയി ഡോക്ടർ. താങ്ക്സ്. അടുത്ത മാസം കാണാം ഇനി'
"ശരി. ഗുഡ് ഡേ സൈമൺ'
"ഗുഡ് ഡേ ഡോക്ടർ'

ചിത്രം 5: വിധേയ

41 വയസുകാരി കാമുകിയെ വീട്ടിൽ പരിചയപ്പെടുത്തിയ ദിവസം, മകനേ അവരെന്നേക്കാൾ അഞ്ചെട്ട് വയസിന്റെ ഇളപ്പമല്ലേയുള്ളൂവെന്ന് അമ്മയും അവർക്കൊരു ഹസ്ബന്റും മകളുമുണ്ടെന്ന് സഹോദരിയും ഇപ്പോഴുള്ള സുഖത്തിനു നീയൊന്നും കയറി ഏറ്റുപോകല്ലേടായെന്ന് സുഹൃത്തും ആശങ്കപ്പെട്ടപ്പോൾ എന്നേക്കാൾ നിനക്ക് സ്നേഹം അമ്മയോടാണ്, ഞാൻ പാചകം ചെയ്തുകൊണ്ട് വന്ന വെണ്ടയ്ക്കാ കറി ഇത്ര ആസ്വദിച്ച് കഴിച്ചിട്ടില്ല ഇതുവരെ, ദൈവമേ അടുത്ത ജന്മത്തിലെങ്കിലും ഞങ്ങളെ അനാഥരായി ജനിപ്പിക്കേണമേയെന്ന് കാമുകിയും അസ്വസ്ഥയായി.

അവൻ ചിരിച്ചു. അവളത് കണ്ടില്ല.
ആദ്യമായി അവർ കണ്ടുമുട്ടിയപ്പോഴും ഇതേപോലെ അവൻ ചിരിച്ചു. അവളത് കണ്ടില്ല. ആദ്യ നോവലിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് സാമ്പിൾ അധ്യായങ്ങളുമായി പ്രശസ്ത പബ്ലിഷിംഗ് കമ്പനിയുടെ ഓഫീസിൽ വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. ഒരു ഇരുപത്തിയഞ്ചുകാരന്റെ ആദ്യ നോവലിന്റെ മൂന്ന് അദ്ധ്യായങ്ങൾ പ്രവൃത്തി പരിചയം വച്ച് തള്ളിക്കളയുവാൻ എഡിറ്റർ ശ്രമിച്ചുവെങ്കിലും അസിസ്റ്റന്റ് എഡിറ്ററായ കാർമയോട് ഒന്ന് പരിശോധിക്കുവാൻ ആവശ്യപ്പെട്ടു. വീടെത്തുവാനുള്ള തിരക്കിൽ ആദ്യ രണ്ടുപേജ് ഓടിച്ച് നോക്കി പേജുകൾ ചവറ്റുകുട്ടയിൽ താഴ്ത്തുവാനുള്ള പദ്ധതിയായിരുന്നു അവൾ ആസൂത്രണം ചെയ്തത്. എന്നാൽ ആദ്യത്തെ രണ്ടുപേജിലേ എഴുത്തുകാരന്റെ ഭാഷയിൽ കാർമ മൂക്കും കുത്തി വീണു. മുഴുവനാക്കാതെ സ്വസ്ഥമായിരുന്നു വായിക്കുന്നതിന് കടലാസു കെട്ട് ബാഗിനുള്ളിൽ വച്ച് മറുപടി നാളെ അറിയിക്കാമെന്ന വ്യവസ്ഥയിൽ അവരിറങ്ങി. ആയൊരു രാത്രി അൻപത്തി മൂന്ന് പേജ് വരുന്ന ആദ്യ മൂന്ന് അധ്യായങ്ങൾ മതിവരുവോളം കാർമ വായിച്ചു നോക്കി. പിന്നെ കണ്ണടയൂരി ആലോചിച്ചു. ഒരു ഇരുപത്തഞ്ചുകാരന്റേതോ ഈ എഴുത്ത്. ഉറപ്പായും ഇയാളെ മറ്റാരോ സഹായിക്കുന്നുണ്ടാവണം. അന്നവളുടെ സ്വപ്നത്തിൽ ആ എഴുത്തുകാരൻ വന്ന് കണ്ണട മാറ്റിയപ്പോൾ മൂക്കിൽ തെളിഞ്ഞ പാടിൽ വന്ന് ഉമ്മ വച്ചു.
പിറ്റേന്ന് എഴുത്തുകാരന്റെ ഫോണിലേക്ക് കാർമയുടെ ഓഫീസ് ഫോണിൽ നിന്നും ഒരു വിളി ചെന്നു. പിറ്റേന്ന് ഓഫീസിൽ എത്തിച്ചേരുവാനായിരുന്നു അയാൾക്ക് അറിയിപ്പ് കിട്ടിയത്. എഴുത്തുകാരൻ ചെന്നു. അവൾ ഇരിക്കുവാൻ ക്ഷണിച്ചു. അയാൾ തന്നേൽപ്പിച്ച സാമ്പിൾ തിരികെ കയ്യിൽ കൊടുത്തുകൊണ്ട് പറഞ്ഞു
"ഇത് ഇവിടെ പ്രസിദ്ധീകരിക്കുവാൻ സാധിക്കുകയില്ല'
അവൻ ചിരിച്ചു അവളത് കണ്ടില്ല
"ഇത് നിലവാരമില്ലാത്തതു കൊണ്ടല്ല. ഞങ്ങളുടെ വായനക്കാർക്ക് ഇതാവശ്യമില്ല. ഇവിടെ പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നത് വായനക്കാർക്ക് കൂടി വേണ്ടിയിട്ടാണ്. മനസിലാക്കുമല്ലോ.' അവൻ കടലാസ് കെട്ട് കുത്തിയൊതുക്കി
"ഐ ആം സോറി'
"ഹേയ് അത് കുഴപ്പമില്ല'
"ചരിത്രമോ രാഷ്ട്രീയമോ ഗവേഷണമോ അങ്ങനെയൊന്നിന്റേയും പിൻബലമില്ലാതെ നിങ്ങൾ എഴുതിയ ഈ മൂന്നധ്യായം മലയാള നോവൽ ചരിത്രത്തിൽ നിലനിൽക്കില്ല.' അവൻ മറുപടിയൊന്നും നൽകാൻ പോയില്ല. അവൾ ഒന്നും പറയാതെ അടുത്ത ജോലിയിലേക്ക് കടന്നു. ഒന്നിലും ശ്രദ്ധ നിൽക്കാതെ ഫോണെടുത്ത് ഒരു സുഹൃത്തിനെ വിളിച്ചു. എന്തോ മിണ്ടി. കുറച്ച് സമയം കൊണ്ട് കുറ്റബോധം മാറിയെന്ന് തോന്നിയപ്പോൾ ജോലിയിലേക്ക് തിരികെ മടങ്ങി.
അന്ന് രാത്രിയിൽ ഭർത്താവിനൊപ്പം കിടക്കുന്ന സമയം മുഴുവൻ അവൾ ഓർത്തത് ആ നോവലിനെക്കുറിച്ചായിരുന്നു. ഈ സമയം അവനേയും നോവലിനേയും കുറിച്ച് ഓർത്തതിൽ അത്ഭുതം കൂറി, പതിയെ മൊബൈൽ എത്തിപ്പിടിച്ച് അവന്റെ നമ്പറിലേക്കൊരു ടെക്സ്റ്റ് മെസേജ് അയച്ചു. മുഴുവൻ നോവലുമായി ഓഫീസിൽ എത്തൂ. പിറ്റേന്ന് വലിയൊരു കെട്ടുമായി ആ യുവാവ് ഓഫീസിലെത്തി. സഹപ്രവർത്തകരാരും ശ്രദ്ധിക്കാത്ത രീതിയിൽ ആ കടലാസ് കെട്ടുകൾ അവൾ ഒളിപ്പിച്ചു വച്ചു. അന്നു രാത്രി നോവൽ വായിച്ച് വായനക്കാരി എഴുത്തുകാരനുമായി പ്രേമത്തിൽ അകപ്പെട്ടു.

"ദേ വെറുതെ പെൺപിള്ളേരോട് ലൂസ് ടോക്കിനു പോകരുത്. ഈ പാവത്തം കാരണം എല്ലാവരും നിന്നെ വേദനിപ്പിക്കും. എന്നിട്ട് കൊതിപ്പിച്ച് കടന്നു കളയും.' പ്രേമിച്ച് തുടങ്ങിയതിൽ പിന്നെ നാൽപ്പത്തൊന്നുകാരി ഒരു ടീനേജ് കുട്ടിയായി. തികച്ചും ഒരു സ്വാർത്ഥ. സുഹൃത്തുക്കളുമായി ചുറ്റിയടിക്കുവാനോ സ്ത്രീ സുഹൃത്തുക്കളെ കാണാൻ പോകുമ്പോൾ ഒക്കെ മുഖം കനപ്പിച്ച് കണ്ണു നിറച്ച് നിൽക്കും. അതു കാണുമ്പോൾ അവനു മനസലിയും.
അവനു ആരും വേണ്ടായിരുന്നു.
അവൾക്കുണ്ടായിരുന്ന ലോകപരിചയവും സാഹിത്യത്തിലെ അറിവും ജീവിതത്തിൽ അതുവരെ പാലിച്ച ചിട്ടകളും തത്ത്വചിന്തയും ഒന്നും തന്നെ അവന്റെ സാന്നിധ്യത്തിൽ വിലപ്പോയില്ല. അവനു മുൻപിൽ അവൾ എല്ലാത്തരത്തിലും നഗ്നയായി. ഭർത്താവുമായുള്ള ബന്ധം അവസാനിപ്പിച്ച് അവനൊപ്പം താമസം തുടങ്ങിയാലോയെന്നാലോചിക്കുന്ന സമയമായിരുന്നു. ഒരേയൊരു നിബന്ധന മാത്രമാണ് അവൾ മുൻപോട്ട് വച്ചത്
""മകളെ അറിയിക്കണം''. അയാൾക്ക് ലജ്ജ തോന്നി.
""അമ്മക്കുണ്ടായ രണ്ടാമത്തെക്കുട്ടിയെ കൊഞ്ചിക്കുന്നതും ലാളിക്കുന്നതും ദൂരെ നിന്നും അസൂയയോടെ നോക്കി നിൽക്കുന്ന മൂത്ത കുട്ടിയെ രണ്ട് തവണ സ്വപ്നം കണ്ടു.' അയാൾ പറഞ്ഞു.
""നീയെനിക്ക് മകൻ കൂടിയാണ്'' അവളറിയിച്ചു. അപ്പോഴവിടെ നിശബ്ദത ഉടുക്കു കൊട്ടി
""ഞാനുമൊരു സ്വപ്നം കണ്ടു''. അവൾ പറഞ്ഞു
""നിന്റെ അമ്മ എന്നേയും നമ്മുടെ മകനേയും അംഗീകരിക്കാതിരിക്കുന്നത്. എന്നെ മാത്രം അവഗണിക്കുന്നത്. ഞാൻ കരഞ്ഞിട്ടും നീയെന്നെ തിരിഞ്ഞു നോക്കിയില്ല. എന്നെ പുറത്ത് നിർത്തി കുട്ടിയേയും കൊണ്ട് എല്ലാവരും അകത്ത് കയറിപ്പോയി''.
""എന്ത് തരം സ്വപ്നമാണ്. അരക്ഷിതമായ മനസിന്റേത് പോലെ''
""നമുക്കിത് വേണ്ടെന്ന് വയ്ക്കാം .നീ നിന്റെ വയസിലുള്ള ആരെയെങ്കിലും കണ്ടുപിടിക്കൂ. എനിക്ക് വേദനിക്കുവാൻ വയ്യ'' അവൻ അവളുടെ നെഞ്ചിൽ ഒരുമ്മ കൊടുത്തു.
""ഇപ്പോൾ വേദന കുറഞ്ഞുവോ?''
""നോക്കൂ നിന്റെ കാര്യത്തിൽ നിന്റെ കാര്യത്തിൽ മാത്രം ഞാനെത്ര പൊസസീവ് ആണെന്ന് നിനക്കറിയാമല്ലോ. മറ്റുള്ള പെണ്ണുങ്ങളെ തുറിച്ചു നോക്കുന്നതു പോലും എന്നെ വിഷമിപ്പിക്കും. എന്തിനാണ് ദൈവം നമ്മെ വെവ്വേറെ കാലങ്ങളിൽ സൃഷ്ടിച്ചത്? ഇത്ര കാലം എന്നിൽ നിന്നും അകറ്റി വച്ചത്? അത്രയും നിമിഷങ്ങൾ എനിക്ക് നിനക്കൊപ്പം നഷ്ടപ്പെട്ടു. നിന്റെ എഴുത്ത് ഇഷ്ടമാണെന്ന് പറഞ്ഞു വരുന്ന എല്ലാ പെണ്ണുങ്ങളേയും മുഖത്ത് ആസിഡൊഴിക്കണം. നീയാരോടും മിണ്ടേണ്ട സംസാരിക്കേണ്ട ഓർക്കേണ്ട.''

അന്നു രാത്രി മുഴുക്കേയവർ നോവലിനെക്കുറിച്ചായിരുന്നു സംസാരിച്ചുകൊണ്ടിരുന്നത്. വാതിലിൽ മുട്ട് കേട്ടപ്പോൾ അവൾ ഫോൺ വയ്ക്കുകയാണെന്ന് പറഞ്ഞു. പക്ഷെ കോൾ കട്ട് ആയിരുന്നില്ല. അവനു രസം പിടിച്ചു എന്താണവിടെ സംഭവിക്കുന്നതെന്ന് കേട്ടുകൊണ്ടിരുന്നു. അവൾ ഭർത്താവുമായുള്ള സംഭാഷണത്തിലേക്ക് അവൻ കാത് കൂർപ്പിച്ചു.
""ഇന്ന് എന്നാലാകില്ല എബിൻ''
""അതെന്താ ഇന്ന് കുഴപ്പം''
""എനിക്കിന്ന് തലവേദനയാണ്''
""മുടന്തൻ ന്യായം''. ശബ്ദം വളരെക്കുറവായിരുന്നു. പല വാക്കുകളും അവനു മനസിലാക്കുവാൻ കഴിഞ്ഞില്ല. വാഗ്വാദത്തിന്റേയും പിടിവലിയുടേയും ശബ്ദം അവൻ കേട്ടു. പുറത്ത് വരുന്ന ഓരോ ശബ്ദത്തിനും ആ എഴുത്തുകാരൻ ഓരോ വാക്കുകൾ നൽകി. ഈ ശബ്ദം അയാൾ അവളെ കിടക്കയിലേക്ക് തള്ളിയിട്ടതാകണം. ഇത് പാൻസ് അഴിക്കുന്ന ശബ്ദം. വലിയ താമസമില്ലാതെ ഉമ്മകളുടേയും ശീൽക്കാരത്തിന്റേയും ഉലച്ചിലിന്റേയും ശബ്ദവീചികൾ ഫോണിൽ കറങ്ങി. എഴുത്തുകാരൻ അതെല്ലാം ഇരുന്നെഴുതി. ഏതാനും നിമിഷങ്ങൾ കടന്നു പോയി. പെട്ടെന്ന് അവന്റെ പേരു വിളിക്കുമ്പോലെ ഒരു ശബ്ദം കേട്ടു
''ജോൺ ജോൺ ജോൺ ജോൺ'' അവൾ പിറുപിറുക്കുന്നു പെട്ടെന്ന് ഒരടിയുടെ ശബ്ദം. വീണ്ടും ശീൽക്കാരങ്ങൾ അതിനിടയിൽ സംഭാഷണം
""ആരുടെ പേരാണ് നീ വിളിക്കുന്നത്''
""എന്റെ പുതിയ കാമുകന്റെ''
""അപ്പോൾ നീ എന്നെ ചീറ്റ് ചെയ്യുകയാണല്ലേ''
""അതെ അവനെന്ന് കരുതിയാണ് ഞാൻ നിങ്ങൾക്ക് വഴങ്ങിത്തരുന്നത്''
""സൊ യു ആർ എ ബിച്ച്?''
""യെസ് ഐ ആം എ ബിച്ച് ഡാഡി''. അടിയുടെ ശബ്ദം വീണ്ടും മുഴങ്ങി
""സ്ലാപ് മീ ഹാർഡർ.' അവളുടെ അനിയന്ത്രിതമായ ശബ്ദം. അടിയുടെ ഉയർന്ന ശബ്ദം
""അവൻ നിന്നെ തൊടാറുണ്ടോ?''
""ഉവ്വ് ഞാനവനേയും തൊടാറുണ്ട്''
""ദെൻ ഹൂ ഈസ് യുവർ ഡാഡി''
""യു''
""ഹൂസ് സ്ലേവ് ആർ യു''
""യുവർസ്''
അടി ശബ്ദം വീണ്ടും കേട്ടപ്പോൾ എഴുത്തുകാരൻ ഫോൺ കട്ട് ചെയ്ത് കയ്യിലുണ്ടായിരുന്ന പേന വലിച്ചെറിഞ്ഞു.
രണ്ടുദിവസം കഴിഞ്ഞ് ജോണിനെ അന്വേഷിച്ച് അവൾ വന്നു. അത്യതിസാധാരണമായ പ്രേമത്താൽ അവൾ അവനെ പരിഗണിച്ചു.
""എന്താണ് മുഖത്ത് ഒരു കൈപ്പത്തി'' അവളറിയാതെ മുഖം തടവി
""ഭർത്താവുമായി ചെറിയൊരു വഴക്ക്' അവൻ ചിരിച്ചു, അവളത് കണ്ടില്ല.
""നിങ്ങളുടെ സെക്ഷ്വൽ ഫാന്റസിയിലേക്കായി കണ്ടെത്തിയ കഥാപാത്രമാണ് ഞാൻ അല്ലേ?' അവൾ ജോണിന്റെ വാ പൊത്തി. അതിന്മേൽ ഉമ്മ വച്ചു.
""ശ് അത് പറയരുത്'
""പറയരുതെന്നോ നിങ്ങളുടെ മുഴുവൻ സംഭാഷണവും ഞാൻ കേട്ടു'' അവളപ്പോൾ കരച്ചിൽ തുടങ്ങി. എഴുത്തുകാരനു സഹതാപമൊന്നും തോന്നിയില്ല. പത്ത് മിനിറ്റോളം കരച്ചിൽ നീണ്ടു നിന്നു. പതിയെ പതിയെ അത് നിശബ്ദതയിലേക്ക് തെളിഞ്ഞു. തെളിവെള്ളം പോലെ നിശബ്ദത ഊറി.
""എന്റെ അമ്മ സ്ത്രീ മുന്നേറ്റ കമ്മറ്റിയുടെ പ്രസിഡന്റായിരുന്നു. ഫെമിനിസ്റ്റായിരുന്നു. ജനിച്ചതു മുതൽ കേട്ട് തുടങ്ങിയതാണ് ഫെമിനിസം എന്ന വാക്ക്. ഞാൻ വളർന്നതും അവർക്കൊപ്പമാണ്. സ്ത്രീ പുരുഷ തുല്യതയിൽ വിശ്വസിച്ചിരുന്നവരായിരുന്നു ചുറ്റും. സ്വയം ഫെമിനിസ്റ്റ് എന്ന് വിളിച്ച് അഭിമാനിച്ച കുട്ടിക്കാലം. എന്നാൽ യൗവനത്തിലെത്തിയതോടെ എന്നെ ഉണർത്തിയത് കാമുകനെ അനുസരിക്കുക എന്ന പ്രവൃത്തിയാണ്. അതിലാണെനിക്ക് സന്തോഷവും കാമവും കണ്ടെത്താൻ കഴിഞ്ഞത്. ആദ്യകാലത്ത് വിവാഹത്തിലുണ്ടായ അകൽച്ചക്ക് ശേഷം ഞങ്ങൾക്ക് പുതുജീവൻ നൽകിയതും അത് തന്നെ. അതൊരിക്കലും അടിമത്തമായിരുന്നില്ല. ഭർത്താവ് കയറി വരുവാൻ പറയുന്നു ഞാൻ അനുസരിക്കുന്നു. അത്തരത്തിലൊരു സെക്ഷ്വൽ ഫാന്റസി BDSM ദാമ്പത്യത്തിനു പുതിയൊരു ഉണർവ് നൽകി. അതുവഴി ഞങ്ങൾ പരസ്പരം അടുത്തു. ഡൈവോഴ്സിന്റെ സാധ്യത ഇല്ലാതായി. അതിൽപ്പിന്നെ ഈ ഫാന്റസിയുമായി ബന്ധപ്പെട്ട് ചില നിയമങ്ങൾ ഞങ്ങൾ നിർമ്മിച്ചു. അയാളെ എല്ലായ്പ്പോഴും ഡാഡിയെന്ന് അഭിസംബോധന ചെയ്യണം എന്നായിരുന്നു ഒന്ന്. ആദ്യമാദ്യം അശ്ലീലമായി അത് തോന്നിയിരുന്നുവെങ്കിലും പിന്നീട് ഞാനാവിളി ആസ്വദിച്ചു തുടങ്ങി. എല്ലാ ദിവസവും ഞാൻ ഷേവ് ചെയ്യണമായിരുന്നു. രാവിലെ എഴുന്നെറ്റയുടൻ അയാളുടെ ലൈംഗികാവയവത്തെ ചുണ്ടാൽ സ്പർശിക്കണമായിരുന്നു. മറ്റെല്ലാം എന്റെ തിരഞ്ഞെടുപ്പുകളായിരുന്നു. ഡൊമിനേറ്റ് ചെയ്യുന്ന ജോലികൾ ഭർത്താവാണ് എടുത്തിരുന്നത്. പുറത്ത് നിന്ന് നോക്കുന്ന ഒരാൾക്ക് പഴഞ്ചൻ എന്ന് പറഞ്ഞ് പരിഹസിക്കുവാൻ ഇത് ധാരാളമാണ് എന്നാൽ എന്റെ ആഹ്ലാദം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. എന്റെ ജീവിതം മുഴുക്കെ ഞാൻ ശക്തയും സ്വതന്ത്രയുമായിരുന്നു. അതുവരേയും എല്ലാം നിയന്ത്രണത്തിൽ വച്ചിരുന്ന ഒരാൾ കുറച്ചു സമയത്തേക്ക് ചുമതല മറ്റൊരാളിൽ ഏൽപ്പിക്കുന്നതിന്റെ ഒരു സുഖം പറഞ്ഞാൽ മനസിലാക്കാൻ സാധിക്കില്ല. പ്രഷർ വാൽവ് ഊരി വിടുന്നത് പോലെ ഒരാശ്വാസം. ഒരു ഫെമിനിസ്റ്റ് അവരുടെ ഇഷ്ടവും സ്വന്തം ആവശ്യപ്രകാരമാണ് തിരഞ്ഞെടുക്കുന്നത്. പക്ഷേ ഈ വിധേയത്വം എന്നെ സംബന്ധിച്ച് കൃത്യമായിരുന്നു. എന്റെ സ്വത്വം വിളിച്ചു പറയുന്ന ഒന്ന്. എന്റെ സ്ത്രീത്വം ആഗ്രഹിക്കുന്ന ഒന്ന്. അതെന്റെ ജീനിലുണ്ടായിരുന്നു. അതിനെ നിഷേധിക്കുവാനെനിക്ക് കഴിഞ്ഞില്ല. അതിനിടയിലാണ് നിങ്ങളോടുള്ള പ്രേമം കയറി വന്നത്. അത് ആത്മാർഥവുമായിരുന്നു. പക്ഷെ ഇതെല്ലാം അറിഞ്ഞാൽ നീയെന്നെ വെറുക്കുമെന്ന് ഞാൻ ഭയന്നു. ഒടുവിലത് സംഭവിക്കുവാൻ പോകുന്നു''

""ദിവസവും ഭർത്താവിനൊപ്പം കിടന്നുറങ്ങുന്ന നിങ്ങൾ എനിക്ക് മേൽ സ്വാർത്ഥ ആകുന്നതിലെ മന:ശാസ്ത്രം എനിക്ക് മനസിലാകുന്നില്ല''.
""കാരണം ഞാൻ നിങ്ങളെ സ്നേഹിക്കുന്നു ജോൺ. എന്റെ ഭർത്താവോ നിങ്ങളോ കരുതും പോലെ ഒരു റോൾ പ്ലേ അല്ല എനിക്കിത്. നിങ്ങളെ ഞാൻ ആത്മാർത്ഥമായി പ്രേമിക്കുന്നു. ഒരുമിച്ച് ജീവിക്കുവാൻ ആഗ്രഹിക്കുന്നു. ഫെമിനിസ്റ്റും വിധേയയുമായ ഒരു സ്ത്രീയാണ് ഞാൻ. എന്നെ വിശ്വസിക്കൂ''
അവൻ പതിയെ അവളുടെ കൈകളിൽ കനിവോടെ സ്പർശ്ശിച്ചപ്പോൾ അവർക്കിടയിൽ നിലനിന്നിരുന്ന കനം പറന്നു പോയി.
""ഇവയെല്ലാം തന്നെ കുമ്പസാരം അടിസ്ഥാനപ്പെടുത്തി മേരി വരച്ച ചിത്രങ്ങളാണ്.''
""ഈ കുമ്പസാരങ്ങൾ ദ്വീപിലെത്തന്നെ മനുഷ്യരുടേതാണോ?''
""കുമ്പസാര രഹസ്യം പുറത്ത് പറയുന്നത് പാപമാണ് സോളമൻ കേട്ടിട്ടില്ലേ?''
""ആറാമത്തെ ചിത്രം എന്താണ്?''
""ഓ അതിനെപ്പറ്റി പറയുവാൻ മറന്നു പോയി. ഇത് മറ്റുള്ളവയിൽ നിന്നെല്ലാം വ്യത്യസ്തമാണ്. കുരിശുമരണങ്ങളെപ്പറ്റി ഒരു സീരീസ് തുടങ്ങുവാനുള്ള പ്ലാനുണ്ടായിരുന്നു ഞങ്ങൾക്ക് പക്ഷെ ഈയൊരു ചിത്രം മാത്രമേ വരയ്ക്കുവാൻ സാധിച്ചുള്ളൂ.''
""കുരിശിൽ കിടക്കുന്നത് സ്ത്രീയാണോ''
""അതെ. ആദ്യത്തേത് പതിനഞ്ചാം നൂറ്റാണ്ടിൽ നേതൃത്വം ഇല്ലാതെ വലഞ്ഞ ഫ്രഞ്ച് സേനക്ക് വഴിവെളിച്ചമായി മാറിയ വനിത ജോൻ ഓഫ് ആർക്ക് ആണത്.''

""അവരും കുരിശുമരണങ്ങളും തമ്മിലുള്ള ബന്ധം എന്താണ്?''
""ആർക്കിനെ ദുർമന്ത്രവാദിനിയെന്ന് മുദ്രകുത്തി വിചാരണ നടത്തി ക്രൂശിച്ച് ചുട്ടുകൊന്നതാണ്. പുരുഷന്റെ പടച്ചട്ട ധരിച്ചാണ് അവർ പട്ടാളക്കാർക്ക് വഴികാട്ടിയായത്. പതിനഞ്ചാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ നൂറു വർഷങ്ങൾ നീണ്ടുനിന്ന യുദ്ധം നടന്നു. 1420കളിൽ യുദ്ധക്കരാർ ലംഘിച്ച് ഫ്രാൻസിന്റെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യകൾ ഇംഗ്ലണ്ട് പിടിച്ചടക്കി. ഇത് ഫ്രാൻസ് ഭരണകൂടത്തെ അതിസമ്മർദ്ദത്തിലാഴ്ത്തി. ക്രിസ്ത്യൻ മതവിശ്വാസിയായിരുന്ന ജോൻ ചെറുപ്പത്തിലേ വെളിപാടുകൾ കിട്ടിയതായി അവകാശപ്പെട്ടിരുന്നു.

ക്രിസ്തുമതത്തിനായി രക്തസാക്ഷിയായ വിശുദ്ധ കാതറീൻ, മാർഗരറ്റ് എന്നിവരുടെ അരുളപ്പാടും ദർശനവും തനിക്ക് ലഭിച്ചതായും ഇംഗ്ലീഷുകാരെ തുരത്തുവാൻ അവർ ആഹ്വാനം ചെയ്തതായും ജോൻ അറിയിച്ചു. എന്നാൽ ഈ ആവശ്യത്തെ പട്ടാള ഉദ്യോഗസ്ഥരും രാജാവും പരിവാരങ്ങളും പരിഹസിച്ചുവിട്ടു. എന്നിട്ടും ജോൻ ഉദ്യമത്തിൽ നിന്നും പിന്മാറിയില്ല. യുദ്ധത്തെക്കുറിച്ച് ഉയർന്ന ഉദ്യോഗസ്ഥർക്ക് മാത്രമറിയാവുന്ന രഹസ്യങ്ങൾ പലതും ജോൻ സാധാരണ ജനങ്ങൾക്കിടയിൽ പ്രവചനത്താൽ പ്രചരിപ്പിച്ചു. ഈയൊരു അപ്രതീക്ഷിത നീക്കം രാജാവുമായുള്ള കൂടിക്കാഴ്ചക്ക് അവസരമൊരുക്കി. മുഖാമുഖസംഭാഷണത്തിൽ ജോൻ വളരെ സുപ്രധാനമായ ഒരു വിവരം രാജാവിനു കൈമാറി. യുദ്ധഭൂമിയിൽ നടന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ജോൻ അറിയുന്നതിലെ നിഗൂഢത ചാൾസ് ഏഴാമനെ സംശയാലുവാക്കി. ജോനിനെക്കുറിച്ച് അന്വേഷിച്ചറിയുവാൻ ഒരു സംഘത്തെ അദ്ദേഹം ഏർപ്പാടാക്കി. അതേസമയം ജോനിന്റെ ഇടപെടൽ ഫ്രഞ്ച് സേനക്ക് ഗുണം ചെയ്തേക്കുമെന്ന വീക്ഷണത്തിൽ പടച്ചട്ടയണിയിച്ച് ജോനിനെ യുദ്ധമുഖത്തിലെക്കയച്ചു. ഓർലിയൻ നഗരത്തിന് വേണ്ടിയായിരുന്നു അപ്പോൾ പോരാട്ടം. ആദ്യമാദ്യം ജോനിന്റെ അഭിപ്രായങ്ങൾക്ക് പുല്ലുവില കൽപ്പിച്ച പലരും അവരുടെ തന്ത്രപരമായ തീരുമാനങ്ങൾ വിജയത്തിലേക്കെത്തിക്കാൻ പ്രാപ്തിയുള്ളവയാണെന്ന് അംഗീകരിച്ചു. ജോൻ ഒരു സംഘം സൈനികർക്കൊപ്പം യോദ്ധാവിന്റെ വേഷത്തിൽ പടപൊരുതിയതും മുറിവേറ്റിട്ടും യുദ്ധം തുടർന്നതും യോദ്ധാക്കൾക്ക് വീറും വാശിയും നൽകി. വൈകാതെ ഇംഗ്ലണ്ട് സേനയെ ആ നഗരത്തിൽ നിന്നും തുരത്താൻ ഫ്രഞ്ച് സേനക്കായി. എന്നാൽ മുറിവേറ്റ ജോനിനെ ഇംഗ്ലണ്ട് ചാരന്മാർ ചതിയിലൂടെ കീഴ്പ്പെടുത്തി. ജോനിനു ലഭിച്ച ജനപിന്തുണ ഇംഗ്ലണ്ട് രാജാവിനെ പ്രകോപിപ്പിച്ചതോടെ അവരെ വിചാരണ ചെയ്ത് ദുർമന്ത്രവാദിനിയായി മുദ്രകുത്തി കടുത്തപീഡനങ്ങൾക്ക് വിധേയയാക്കുന്നതിനായി ഉത്തരവിട്ടു.

1431ൽ മന്ത്രവാദിനിയായ ജോനിനെ രണ്ടുവട്ടം കത്തിച്ച് ചാമ്പലാക്കി ചാരം നദിയിൽ ഒഴുക്കി. യാതൊരു വിധത്തിലും കൂടിച്ചേരാതിരിക്കുന്നതിനാണ് എല്ലുകൾ പോലും കത്തിച്ച് ചാരമാക്കിയത്. എന്നാൽ 1920കളിൽ പഴയവിധി പുന:പരിശോധിക്കുകയും ജോനിനെ വിശുദ്ധയായി കത്തോലിക്കാ സഭ പ്രഖ്യാപിക്കുകയും ചെയ്തു.''
""ചിത്രത്തിലെ അടുത്ത സ്ത്രീ ആരാണ് ?''
""1447 സ്വിറ്റ്സർലന്റിലെ വില്ലിസിൽ നടന്നത്. അതിനടുത്തത് 1631 ലെ ബാം ബർഗ് പിന്നെ 1848ൽ ഇംഗ്ലണ്ടിൽ നടന്ന മറ്റൊന്ന്. അവസാനത്തേത് സിസിലി എന്ന സ്ത്രീയാണ്.''
""പലരും വരച്ച ചിത്രങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് മേരി ഈ ചിത്രം പൂർത്തിയാക്കിയത് എന്നാൽ സിസിലിക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു.''
""അതെന്താ?''
""സോളമൻ വരൂ മുറിയിലേക്ക് പോകാം.'' അച്ചൻ കപ്യാരോട് പള്ളി പൂട്ടിക്കോളാൻ അനുവാദം നൽകി.

ചെറുതായിരുന്നുവെങ്കിലും അടുക്കും ചിട്ടയും വൃത്തിയുമുള്ളതായിരുന്നു അച്ചന്റെ മുറി. നിറമുള്ള കുപ്പികളുടെ ഒരു അലങ്കാര വസ്തു സോളമനെ ആകർഷിച്ചു. കരിമ്പച്ച മഞ്ഞ നിറമുള്ള മണ്ണ് കോരി നിറച്ച ചെറിയ കൂടുകളിൽ ചെറുചെടികൾ വളരുന്നുണ്ടായിരുന്നു. മുറിയിൽ തന്നെയുണ്ടായിരുന്ന കെറ്റിലിൽ വെള്ളം തിളപ്പിച്ച് ചായയിട്ട അച്ചൻ ഒരു കവിൾ കുടിച്ച് അടുത്ത കഥയിലേക്ക് യാത്രയായി.
""സിസിലിയുടെ ചിത്രം മേരി എവിടേയും കണ്ടിട്ടില്ല. സിസിലിയുടെ ചരിത്രം അറിയുന്നവർ തന്നെ വളരെ വിരളമാണ്. ചിത്രകലാപഠനവുമായി ബന്ധപ്പെട്ടാണ് മേരിയെ ഞാൻ പരിചയപ്പെടുന്നത്. ആ സമയത്തും ആർട്ട് ഓഫ് വിച്ച് ഹണ്ട് എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി ഒരു പേപ്പർ പ്രസന്റേഷനുമായി ബന്ധപ്പെട്ടാണ് മേരി എന്നെ വന്ന് കാണുന്നത്. തുരുത്തിലെ പള്ളിയിൽ സിസിലിയുടെ ചരിത്രത്തെക്കുറിച്ചുള്ള രേഖകൾ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് അവളെ ആരോ പറഞ്ഞു ധരിപ്പിച്ചിരുന്നത്. അത് പരിശോധിക്കുവാൻ കൂടിയായിരുന്നു മേരിയുടെ ആദ്യതുരുത്ത് സന്ദർശനം.''
""മന്ത്രവാദിനികളോ ഹഹ''
""നിങ്ങൾ കരുതും പോലെ നിസാരമായി ചിരിച്ചു തള്ളേണ്ട ഒന്നല്ല. ചരിത്രം പരിശോധിച്ചാൽ അത് മനസിലാക്കാവുന്നതേയുള്ളൂ. പതിനാലാം നൂറ്റാണ്ടിലാണ് മന്ത്രവാദിനികളെ ചുട്ടെരിക്കുന്ന സമ്പ്രദായം നിലവിൽ വന്നത്. അതിന്റെ പ്രധാനകാരണം ക്രൈസ്തവ സഭ ലോകമെമ്പാടും ശക്തിയാർജ്ജിച്ചതായിരുന്നു. കറുത്ത കുർബാനകളുമായി ബന്ധപ്പെട്ട മന്ത്രവാദിനികളുടെ ചരിത്രം ക്രൈസ്തവസമൂഹത്തെ ഭീതിയിലാഴ്ത്തി. സാത്താന്റെ മണവാട്ടിമാരായാണ് അവർ മന്ത്രവാദിനികളെ കണക്കാക്കിയിരുന്നത്. കത്തോലിക്കാ പള്ളികളിൽ വിശുദ്ധ കുർബ്ബാനക്ക് ഉപയോഗിക്കുന്ന തിരുവോസ്തി മോഷ്ടിച്ച് സാത്താനാരാധനക്ക് മറിച്ചു നൽകുന്ന ഇവർ ഭൂമിയിൽ നാശം വിതക്കുമെന്ന് പ്രവചനമുണ്ടായി. പതിനാലാം നൂറ്റാണ്ടു മുതൽ പതിനെട്ടു വരെയുള്ള കാലഘട്ടത്തിൽ പള്ളി കൊന്നു കൂട്ടിയ മന്ത്രവാദിനികൾ അഞ്ചുലക്ഷത്തോളമായിരുന്നു. ആദത്തിനെ പാപത്തിലേക്ക് പ്രേരിപ്പിച്ചത് സ്ത്രീയാണെന്ന വാദം ആ ലിംഗത്തോട് ഒരുതരം അവജ്ഞ വളർത്താൻ കാരണമായി. അടിമ എന്ന നിലയിൽ സ്ത്രീയെ കണ്ടിരുന്ന പല സംസ്‌കാരങ്ങളുമുണ്ട്. ഈ സ്ത്രീ വിരുദ്ധതയും മന്ത്രവാദിനി വേട്ടക്ക് ചുക്കാൻ പിടിച്ചു. ഇതിനുണ്ടായിരുന്ന മറ്റൊരുമാനം ക്രൈസ്തവസഭക്ക് മറ്റ് മതങ്ങളോടുണ്ടായിരുന്ന വെറുപ്പായിരുന്നു. അധികാരവും ആയുധശക്തിയുമുപയോഗിച്ച് പല മതത്തേയും അവർ ഭൂമിയിൽ നിന്നേ തുടച്ചു നീക്കി. അതിനുപയോഗിച്ച ഒരായുധമായിരുന്നു ഈ മന്ത്രവാദിനി വേട്ടയെന്നും പറയപ്പെടുന്നുണ്ട്. മന്ത്രവാദിനിക്ക് മറ്റൊരു അർത്ഥം കൂടെ വ്യാഖ്യാനിക്കാവുന്നതാണ്. സ്വതന്ത്ര സ്ത്രീ. ഇവർ പണ്ടുകാലത്തും സ്വാതന്ത്ര്യത്തിനും സമത്വത്തിനും പോരാടിയ സ്ത്രീകളായിരുന്നു. ഈ സ്ത്രീകളെ മതത്തിന്റെ കഥയുടെ പേര് പറഞ്ഞ് ദുർമന്ത്രവാദിനികളാക്കി ജീവനോടെ ദഹിപ്പിച്ച് സ്ത്രീ സമൂഹത്തെ ഭീതിയിലാഴ്ത്തി നിയന്ത്രണത്തിലാക്കുകയാണ് ക്രൈസ്തവസമൂഹം യഥാർത്ഥത്തിൽ ചെയ്തത്. ഇതേ രീതിയിൽ പല മതങ്ങളേയും അവർ തച്ചുടച്ചു. ശേഷിക്കുന്നവരെ പരിവർത്തനം നടത്തി സ്വന്തക്കാരാക്കുകയും ചെയ്തു. സൈന്റ് അഗസ്റ്റിൻ മതവിശ്വാസികളോട് ഉദ്ഘോഷിച്ച വരികൾ കേട്ടിട്ടുണ്ടോ?Pagans Jews and heretics would burn forever In the eternal fire with the devil unless saved by the catholic church
പല സംസ്‌ക്കാരങ്ങളും മനുഷ്യരും ഭൂമിയിൽ നിന്നും അപ്രത്യക്ഷരാകുവാൻ കാരണമായ വരികളാണിവ. ഇനിയൊരു കാരണം കൂടിയുണ്ട് അത് സാമ്പത്തികമാണ്. വൃദ്ധകളായ പ്രഭ്വികളെ ദുർമന്ത്രവാദികളെന്ന് ചാപ്പകുത്തി ദഹിപ്പിക്കുന്നതോടെ അവരുടെ എല്ലാ സ്വത്തും സഭയ്ക്കും സമ്പ്രദായം നടപ്പിലാക്കിയ ഉദ്യോഗസ്ഥർക്കും വന്നുചേരും. നിരപരാധികളായ ഒട്ടനവധി സ്ത്രീകൾ ഇത്തരത്തിൽ കത്തിച്ചാമ്പലായി. മറ്റുചിലർ പുരുഷാധിപത്യം ശരിവെച്ച് തലകുനിച്ചു. സഭയും രാജാക്കന്മാരും മന്ത്രവാദിനിവേട്ടക്കായി ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. സൂചികൊണ്ട് കുത്തി വിരലിൽ രക്തം വരുന്നുണ്ടോ ഇല്ലയോ എന്ന് നോക്കിയായിരുന്നു ഈ ഉദ്യോഗസ്ഥർ ആളുകളെ മനുഷ്യനാണോ മന്ത്രവാദിനിയാണോ എന്ന് തീരുമാനിച്ചിരുന്നത്. മന്ത്രവാദം ആരോപിക്കപ്പെട്ട സ്ത്രീയെ മൂന്നുദിവസം ഉറങ്ങുവാൻ സമ്മതിക്കാതെ തുടർച്ചയായി ചോദ്യം ചെയ്യും. മറ്റ് വഴികളില്ലാതെ പ്രതികൾ കുറ്റസമ്മതം നടത്തും. അതോടെ ക്രൂശിത മരണമാണ്. അല്ലെങ്കിൽ ജീവനോടെ ദഹിപ്പിക്കും. ഇന്നത്തെ ഭരണകൂടം തന്റെ വിപ്ലവകാരികളേയും ആക്ടിവിസ്റ്റുകളേയും ഇല്ലാതാക്കുന്ന രീതി ഇതിനോട് ഏറെ സാദൃശ്യമുണ്ടായിരുന്നതിനാൽ മേരിയുടെ വാദങ്ങൾ വിചിത്രമായിരുന്നു. അന്നത്തെ മന്ത്രവാദിനികളും ഇന്നത്തെ ഫെമിനിസ്റ്റുകളും സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നു എന്നാണ് അവളുടെ തിയറി പറഞ്ഞു വക്കുന്നത്. എനിക്കതിനോട് ഒരു താൽപ്പര്യവുമില്ലായിരുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിച്ച് ഹണ്ടുകൾ എന്നതായിരുന്നു മേരി തിരഞ്ഞെടുത്ത വിഷയം. രാഷ്ട്രീയവും സാമൂഹികവുമായി വിച്ച് ഹണ്ടിനെ സമീപിച്ചാൽ മാത്രമെ അന്ന് ഇതിൽ ഒളിഞ്ഞു കിടന്നിരുന്ന ക്രൂരത തിരിച്ചറിയുവാനാകുകയുള്ളൂ. രാജദ്രോഹിയെന്നോ മാവോയിസ്റ്റെന്നോ മുദ്രകുത്തി രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവർത്തകരുടെ തിരോധാനങ്ങൾ ആധുനികലോകത്തിലെ വിച്ച്ഹണ്ടുകളായി നാം കണക്കാക്കേണ്ടി വരും. അവയുടെ സാമൂഹികചുറ്റുപാടുകൾ പരിഗണിച്ച് പൊതുവായ ഘടകങ്ങളുടെ താരതമ്യപഠനങ്ങളായിരുന്നു മേരിയുടെ ശ്രമം. എന്നാൽ അവരെ ഈ വിഷയത്തിലേക്ക് എത്തിച്ചത് ഇവയൊന്നുമല്ല''
""പിന്നെ?''
""കേരള ചരിത്രത്തിൽ ആദ്യമായി നടന്ന വിച്ച് ഹണ്ടിനെക്കുറിച്ച് അറിയുമോ?''
""ഇല്ല''

""പോർച്ചുഗീസുകാർ വരുന്നതിനു മുൻപ് നാഥനില്ലാ കളരിയായിരുന്നു കേരളത്തിലെ ക്രിസ്തുമതം. പലതരം ആചാരങ്ങൾ പിന്തുടരുന്ന ക്രിസ്ത്യാനികൾ നിലനിന്നിരുന്ന നാടായിരുന്നു കേരളം. ഇവരെയെല്ലാം ഒരൊറ്റക്കുടക്കീഴിൽ കൊണ്ടുവന്നത് പോർച്ചുഗീസുകാരാണ്. അതിനായി മിഷണറിമാരേയും മെത്രാന്മാരേയും അവർ കപ്പലുകയറ്റി കൊണ്ടുവന്നു. രാജാക്കന്മാരിൽ നിന്നും നാടുവാഴികളിൽ നിന്നും അത്ര വലിയ പരിഗണനകൾ ലഭിക്കാതിരുന്ന ക്രൈസ്തവ സമൂഹത്തിനു പോർച്ചുഗീസ് ആഗമനം പുത്തൻ പ്രതീക്ഷകൾ നൽകി. പോർച്ചുഗീസ് രാജാവിനു കീഴിലുള്ള ഭരണമാണ് അഭിവൃദ്ധിക്കുള്ള പുതിയ വഴിയായി അവർ കണക്കാക്കിയത്. റോമും മാർപ്പാപ്പയും പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുകയായിരുന്നു ആ കാലഘട്ടത്തിൽ. ക്രിസ്തുമതത്തെ നയിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വന്ന മതപുരോഹിതർക്ക് കേരളത്തിലെ ആചാരങ്ങൾ ഒന്നും പിടികിട്ടിയില്ല. ഇത്തരത്തിൽ പലതട്ടുകളിൽ കിടക്കുന്നതിനാലാണ് കേരളത്തിൽ സഭക്ക് വേരോട്ടമില്ലാത്തതെന്ന് അവർ വിധിയെഴുതി. പ്രശ്നപരിഹാരമായി എല്ലാ ക്രൈസ്തവരും ഒരേ ആചാരങ്ങൾ പിന്തുടരുവാൻ ആഹ്വാനമുണ്ടായി. കേരളത്തിൽ ഇത് നടപ്പിൽ വരുത്താൻ പ്രത്യേകം മെത്രാന്മാരേയും പുരോഹിതരേയും വത്തിക്കാൻ ഏർപ്പാട് ചെയ്തു. എന്നാൽ ഇതിനെതിരെ പ്രതിരോധിച്ചത് വൈദ്യം പഠിച്ച സിസിലിയെന്ന സ്ത്രീ മാത്രമായിരുന്നു. പുതിയ പരിഷ്‌ക്കാരങ്ങളെ എതിർത്ത് കൊണ്ട് അവർ നിലനിന്നപ്പോൾ ഏതാനും കുടുംബക്കാരും അവരുടെ നിഴൽപറ്റി പഴയ ആചാരാനുഷ്ഠാനങ്ങൾ പിന്തുടർന്ന് നിലകൊണ്ടു. ക്രൈസ്തവസഭ കണ്ട ഒരേയൊരു പോംവഴി സിസിലിയെ ദുർമന്ത്രവാദിനിയായി ചിത്രീകരിച്ച് ജീവനോടെ കത്തിച്ച് ആളുകളിൽ ഭീതിയുളവാക്കുക എന്ന തന്ത്രമായിരുന്നു. അതവർ നടപ്പിൽ വരുത്തുകയും ചെയ്തു. ഈ സിസിലിയുടെ പരമ്പരയിലെ അവസാന കണ്ണിയായിരുന്നു മേരി.''▮

(തുടരും)


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments