ചിത്രീകരണം: ബൈജു ലൈലാ രാജ്​

ബ്ലാ

19. ആഞ്ഞുകൊത്തിൻ

രവി

ന്നാലും മദ്ധ്യവയസ്കയായ ഈ നസ്രാണി സ്ത്രീയോട് അവർക്ക് അങ്ങനെ ചോദിക്കാൻ തോന്നിയല്ലോ. മാഡം, ടാറ്റൂ ചെയ്യണമെന്നുണ്ടെങ്കിൽ ഇവിടെ സൗകര്യമുണ്ട്, വേണോ?

പുള്ളികളും മറുകുകളും മാന്തിയും ചുരണ്ടിയും എടുത്തുകളഞ്ഞു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു അവരുടെ ആദ്യത്തെ ചോദ്യം.
മാഡം, പുതിയതായി കല്ല്യാണം കഴിക്കാൻ പോവുകയാണെന്നു തോന്നുന്നു, അല്ലേ?
എന്താണ് അങ്ങനെ തോന്നാൻ.
അല്ല, പെട്ടെന്നുള്ള ഈ ഒരു മനം മാററം. പാലുണ്ണിയും അരിമ്പാറയുമെല്ലാം എടുത്തുകളയാൻ വന്നപ്പോൾ, ഈ പ്രായത്തിൽ.

വിവാഹമോചനം കിട്ടിയ ഉടനെയാണോ എല്ലാവരും അതു ചെയ്യാറ്?
അധികവും അതെ മാഡം. ചിലർ ഭർത്താവിന്റെ മരണശേഷം. പക്ഷേ മാഡം ഒരു ഡിവോർഴ്‌സ് കാത്തിരിക്കുന്നതു പോലെ, അല്ലേ.
എങ്ങനെ കണ്ടുപിടിച്ചു അത്?
ഇന്ററ്യുഷൻ എന്നൊന്നുണ്ടല്ലോ, മാഡം ഏതിൽപെടും എന്ന് എനിക്ക് പിടി കിട്ടുന്നില്ല തന്നെ.
ഓ, അങ്ങനെയൊന്നുമില്ല, കുറേ നാളായി വിചാരിക്കുന്നതാണ്.
ഒരു പക്ഷേ, കാശ് തികയാൻ കാത്തു നിന്നതാവാം, അല്ലേ?
ആങ്, എന്നും പറയാം.

റോസ് മുരളുകയായിരുന്നു അത്. എന്തെല്ലാം അറിയണം ഇവർക്ക്. പക്ഷേ അവസാനം ററാററൂ വർത്തമാനം വന്നത് എന്നെ പുളകം കൊള്ളിച്ചു. എന്നോട് ചോദിച്ചല്ലോ അവർ അത്.

തമാശയായി കൊടുക്കാമായിരുന്നു ഒരു മറുപടി വേണമെങ്കിൽ.
ആങ്, എത്ര കാശാണ് ഈടാക്കുന്നത് നിങ്ങൾ, ലോൺ എടുത്തിട്ടൊക്കെ വേണമല്ലോ ഇങ്ങോട്ട് വരാൻ, എന്നോ മറ്റോ.

താൻ അത് ചെയ്യിക്കുന്നത് റോസ് വെറുതേ ഒന്നു സങ്കല്പിച്ചു നോക്കി. ലജ്ജ മാറ്റിവെച്ച് ഞാൻ സംഭവസ്ഥലം കാണിച്ചു കൊടുക്കും. എന്നിട്ട് എന്തു ചിത്രമാണ് ഞാൻ കൊത്തിവെപ്പിക്കുക, മുൾക്കിരീടമോ.

നന്നായി നോവും എന്നാണ് കേട്ടിട്ടുള്ളത്. സൂചി കുത്തിക്കുത്തി കയറിയിറങ്ങും പച്ച തൊലിയിൽ. മാംസത്തിൽ കോർത്തു വലിക്കും. അപ്പോൾ ചിത്രവും മുള്ളായാലോ പിന്നെ. വേദന വീണ്ടും വർദ്ധിക്കില്ലേ.

ഒരാളോട് ചോദിച്ചിട്ടാവാം എന്തായാലും. ഇഷ്ടമല്ലെങ്കിൽ ഉടനെ മായ്ച്ചു കളയാനാവുന്നതല്ലല്ലോ. എവിടെ വേണം, എന്തു ചിത്രം വേണം, എന്നെല്ലാം ചോദിച്ചു നോക്കാം. വെറുതേ അനങ്ങാതെ കെട്ടിപ്പിടിച്ചു കിടക്കുന്ന നേരത്ത് എപ്പോഴെങ്കിലും.

കഴിഞ്ഞ കുറി അത്തരമൊരു സന്ദർഭത്തിൽ റ്റിന്ററിൻ വിളിച്ചു. സംസാരിച്ചോളൂ എന്ന് ആംഗ്യം കാണിച്ചപ്പോൾ ഞാൻ ഫോൺ എടുത്തു. പക്ഷേ അപ്പോൾ തന്നെ പുള്ളിയുടെ കൈകൾ എന്റെ മേൽ പ്രവർത്തിച്ചു തുടങ്ങും എന്നുമാത്രം.

മമ്മാ, മമ്മാ ഇതെവിടെയാ?
ഞാൻ ആഹാരം ഉണ്ടാക്കിവെച്ചിട്ടുണ്ടല്ലോ റ്റിന്ററിൻ, പറഞ്ഞിരുന്നില്ലേ മമ്മായ്ക്ക് ഒരിടം വരെ പോവാനുണ്ടെന്ന്.

ഇതൊന്നും വായിൽ വെയ്ക്കാൻ കൊള്ളില്ല മമ്മാ. എനിക്കാണേൽ വിശന്നിട്ടും വയ്യാ,
എന്നാൽ ഒരു കാൽ മണിക്കൂർ ഇരിക്ക്, ഞംഞം വിളിച്ച് മമ്മാ വരുത്തിത്തരാം.
​ ഇതാ, ഇപ്പോൾ വരും. പൊറോട്ടയല്ലേ വേണ്ടത് നിനക്ക്. പിന്നെ മറ്റൺ സ്റ്റ്യൂ, നാളികേരപ്പാലൊഴിച്ചത് .... ഒന്നു ക്ഷമിക്ക്, ഇപ്പോൾ വരുത്തിത്തരാം. നീ മുഴുവൻ കഴിച്ചോ റ്റിന്ററിൻ. മമ്മായ്‌ക്കൊന്നും വെയ്ക്കണ്ടാ.

അതിനിടയിൽ പുള്ളി എന്റെ കാലിനിടയിൽ കയ്യിട്ട് ഒറ്റ ഇക്കിളിയാക്കൽ. ഞാൻ അറിയാതെ ചിരിച്ചുപോയി. അവൻ എന്തു വിചാരിച്ചു കാണും ആവോ.
മമ്മാ, മമ്മായുടെ ബോയ്​ഫ്രെൻറ്​ ഉണ്ട് ഒപ്പം, അല്ലേ എന്നെങ്ങാനും അവൻ ചോദിച്ചുകളഞ്ഞിരുന്നെങ്കിലോ. എന്തു നാണക്കേടാവുമായിരുന്നു. പുള്ളി പക്ഷേ അപ്പോഴും ഉറക്കെ ചിരിക്കാനേ സാദ്ധ്യതയുള്ളൂ.

എന്നാലും ഈ ഒരാളെ ഞാൻ കണ്ടുമുട്ടിയിരുന്നില്ല എങ്കിലോ.
കർത്താവേ, സുഖം എന്താണെന്നറിയാതെ ഞാൻ മണ്ണടിഞ്ഞുപോവില്ലായിരുന്നോ. അനുഭൂതി, പ്രതീതി, നിർവൃതി എന്നിതുകളെല്ലാം എനിക്ക് മനസ്സിലാക്കിത്തന്നത് ഇദ്ദേഹമല്ലേ. അതിനാൽ അയാൾ എന്നിൽ നിന്ന് അകന്നുപോവാതിരിക്കാനായി ഞാൻ പെടുന്ന പാട് ചില്ലറയല്ല. പുള്ളി വിലക്കുന്നതുവരെ ഫെലാഷ്യോ ചെയ്തു കൊണ്ടേയിരിക്കും ഞാൻ. വായയും കാൽമുട്ടുകളും കഴുത്തും കടഞ്ഞു മുറിഞ്ഞാലും അത് നിർത്താതെ തുടരുന്നവൾ റോസ്.
എന്തൊരു തടിയാണെടീ റോസ് നിന്റെ തുടയ്ക്ക്. അയാൾ രണ്ടു കൈകളും കൊണ്ട് അവളുടെ ഒരു തുട വേറെയാക്കിപ്പിടിച്ച് അതിന്റെ വണ്ണം കണക്കിലെടുക്കുകയായിരുന്നു. എത്ര ചാൺ ചുറ്റളവുണ്ടെന്നു നോക്കുന്നതു പോലെ. ഈ ഒരെണ്ണം തന്നെ എത്രയുണ്ടാവും തൂക്കം എന്നറിയാമോ.
തുടം എന്നല്ലേ പറയുക, മേലാൽ തന്റെ വികാരപാരവശ്യം മറച്ചു പിടിക്കില്ല എന്ന് റോസ് നിശ്ചയിച്ചിരുന്നു. എന്തു രസമായാണ് ഞാൻ കൊഞ്ചുന്നത് ഇപ്പോൾ എന്നു നോക്കൂന്നേ.

ഇതൊന്നും ഇല്ലെങ്കിൽ പിന്നെ എന്തു ജീവിതം. നാണമില്ലാത്തവൾ എന്ന് പുള്ളിക്കാരന് തോന്നിയാൽ തന്നെ ഞാൻ അതങ്ങോട്ട് സഹിച്ചു.
എന്താണ് റോസ്?, പറ, നിനക്ക് എന്താണ് ഇനി വേണ്ടത്?
അമർത്തി അടിക്കാമോ എന്റെ പിന്നിൽ.
ഓ, ആവാമല്ലോ, തീർച്ചയായും, അയാൾ ചിരിച്ചു.
ഇങ്ങനെ മൃദുവായിട്ടല്ല, ആഞ്ഞടിക്കണം. കൈ പൊത്തിപ്പിടിച്ച് അടിച്ചാൽ ശബ്ദം ഉണ്ടാവുമെന്നേയുള്ളൂ, വേണ്ടത്ര വേദന കിട്ടില്ല. എല്ലാ ശക്തിയും കൊണ്ട് ആഞ്ഞടിച്ചോ, നൊന്താലും ശരി, നോവില്ല എനിക്ക് ...
ഹെന്തൊക്കെയാണ് റോസ് നീ ഈ പുലമ്പുന്നത് എന്നോ ... ഹ ഹ ഹ, അടിക്കെന്നേ - അമർത്തി അടിക്കെന്നേ, എനിക്ക് വേണം എന്നുവെച്ചിട്ട് തന്നാണ്...
ഹ്ം, എവിടെ, കുന്തിയിലോ?

കുന്തിയിലോ മാദ്രിയിലോ, ഒന്ന് അടിക്ക് എന്റെ പൊന്നു ചേട്ടാ. എനിക്ക് സഹിക്കാൻ പറ്റുന്നില്ലാന്നേ, ഹംമ്മേ - ഊശ് - ആഹ്, ആജ്, അങ്ങനെ - അടിച്ചു കൊണ്ടേയിരിക്ക്, കുറേ തവണ. എന്റെ ചക്കരേ, അടിച്ചു പൊളിക്കെടാ കുട്ടാ എന്റെ ചണ്ടി.

അയാൾ തന്നെ അടിക്കാനായി കൈ പൊക്കി ഉന്നം വെച്ച് ഓങ്ങിയോങ്ങി നിൽക്കുന്നതു കണ്ടിട്ട് അവൾക്ക് അക്ഷമ തോന്നി. അതേസമയം തനിക്ക് അത് ശരിക്കും ഇഷ്?ടമാണോ എന്ന് ആലോചിച്ചു നോക്കുന്നുമുണ്ടായിരുന്നു അവൾ. ദൈവമേ, ഇതെല്ലാം ശരിക്കും നടക്കുന്നതു തന്നെയാണോ!

വരിൻ കാണുവിൻ ആനന്ദിപ്പിൻ

(ചലച്ചിത്രം, പക്ഷേ ശബ്ദരേഖ മാത്രം )

വാഹിദ: (സ്വയം പരിശീലനം ) ആകെ പ്രശ്‌നമാണ് ഇവിടെ പീയൂഷ്. ഇന്നലെ രാവിലെ മുതൽ തോരാതെ മഴ പെയ്തുകൊണ്ടിരിക്കുകയാണ് ഇവിടെ. ക്ഷമിക്കണം, ഇന്നലെയല്ല മിനിഞ്ഞാന്ന്. ആദ്യമെല്ലാം മൺസൂൺ വരാത്തതിൽ ആധിയായിരുന്നു എല്ലാവർക്കും. വൈകിയാണെങ്കിലും അത് വന്നു, പിന്നെ തോർന്നിട്ടേയില്ല മഴ. അതിനിടയിലാണ് ഭാരതപ്പുഴയിൽ ചെമ്പിക്കൽ എന്ന സ്ഥലത്തുള്ള ഈ പാലം തകർന്നു വീണിരിക്കുന്നത്. പൊളിഞ്ഞു വീഴുമ്പോൾ എത്ര വാഹനങ്ങൾ, എത്ര കാൽനടക്കാർ പാലത്തിന്മേൽ ഉണ്ടായിരുന്നു എന്ന് ആർക്കും ഇപ്പോൾ തീർച്ച പറയാൻ പററുന്നില്ല. മഴ കാരണം ഗതാഗതം കുറഞ്ഞിട്ടുണ്ട്. എന്നാൽ കൂടി ഷെഡ്യുൾ അനുസരിച്ചുള്ള ട്രാഫിക് എല്ലാം നടന്നു കൊണ്ടിരിക്കുന്നുണ്ടല്ലോ. ഏററവും ചുരുങ്ങിയത് ചെറുതും വലുതുമായി ആറേഴു വാഹനങ്ങളെങ്കിലും വെള്ളത്തിൽ വീണു കാണുമെന്ന്, ഹ്ം, എഹ്.
പിയൂഷ്: (പ്രവേശിച്ചു കൊണ്ട് ) ഭ -യ-പ്പെ-ടു-ന്നു.
വാഹിദ: എനിക്ക് പെട്ടെന്ന് സംശയമായി, പീയുഷ് ... പ്രതീക്ഷിക്കപ്പെടുന്നു എന്നു പാടില്ലല്ലോ, അല്ലേ, പീയുഷ്.
പിയുഷ്: യാ, വാഹിദാ, നേരെ മുന്നിൽ നിൽക്കുമ്പോൾ പീയുഷ് എന്നു വിളിക്കാൻ ഒരു സങ്കോചവും ഉണ്ട് വാഹിദായ്ക്ക്, അല്ലേ.

വാഹിദ: സ്വാഭാവികമായും അത് ഉണ്ടാവും പീയുഷ്. പക്ഷേ ഉരുത്തിരിഞ്ഞിരിക്കുന്ന പുതിയ സാഹചര്യങ്ങളിൽ അത്തരം സങ്കോചങ്ങളെ മറികടക്കാൻ എനിക്ക്, എന്നെപ്പോലൊരു പെൺകുട്ടിക്ക് സാധിക്കുന്നുണ്ട് എന്നതാണ് തൽക്കാലം ഉള്ള സൗകര്യം.

പിയുഷ്: ഹ ഹ ഹാ, കൊള്ളാം വാഹിദാ ... ഞാൻ ഇപ്പോഴും ഓർക്കുന്നു, അല്ല, ഏറെ കാലം മുമ്പൊന്നുമല്ല അത്. വളരെ ലജ്ജാശീലയായ ഒരു ഗാൾ. എത്ര പെട്ടെന്നാണ് അവൾ ഈ ഭാഷ, ശൈലി, ഗർവ്​ എല്ലാം സ്വന്തമാക്കിയത്.
വാഹിദ: കൃത്യമായി പറഞ്ഞാൽ പീയൂഷ്, വാഹിദ എന്ന പെൺകുട്ടി റിപോർറ്റർ ആയി ജോലി തുടങ്ങിയിട്ട് പതിനൊന്നു മാസം കഴിഞ്ഞിരിക്കുന്നു. കുറച്ചു കൂടി കണിശമാവണമെങ്കിൽ മുന്നൂററി നാല്പത്തേഴ് ദിവസം. ആദ്യകാലത്ത് എഹ് - എ്​ -ഹ്ം എന്നെല്ലാം തപ്പിത്തടയലും വിതുമ്പലും ഉണ്ടായിരുന്നു എങ്കിലും പിന്നീട് സ്തുത്യർഹമായ സേവനമാണ് വാഹിദ കാഴ്ചവെച്ചത്. സംഭവസ്ഥലത്തു നിന്ന് നേരിട്ട് എന്ന പരിപാടിയിൽ ഈ പെൺകുട്ടി എപ്പോഴും വെട്ടിത്തിളങ്ങി.
പിയുഷ്: യാ - ഹ ഹ ഹ - യായായാ.
വാഹിദ: ഏവരേയും അമ്പരപ്പിക്കും വിധം - പെട്ടെന്നായിരുന്നു അവളുടെ വളർച്ച. വാഹിദായുടെ രൂപം അത്ര ആകർഷകമല്ലെങ്കിലും നന്നായി പോസ് ചെയ്യുന്നു അവൾ എന്ന് പൊതുവേ അഭിപ്രായമുണ്ട്.
പിയുഷ്: സ്വയം വിമർശനമായതിനാൽ ആ പരാമർശം ക്ഷമിക്കാം.
വാഹിദ: കൂടാതെ വാഹിദായുടെ കൃത്യനിഷ്ഠ, ആർജ്ജവം, മാദ്ധ്യമമര്യാദ എന്നിങ്ങനെയുള്ള ഗുണങ്ങളും എടുത്തു പറയേണ്ടതേത്ര .... അവളുടെ സ്വഭാവവിശേഷങ്ങളെക്കുറിച്ചുള്ള പൂർണമായ ഒരു അവലോകനം ആയിട്ടില്ല ഇത്. കൂടുതൽ സംഭവവികാസങ്ങൾ കാത്തിരുന്നു കാണാം, പീയുഷ്.
പിയുഷ്: തീർച്ചയായും വാഹിദാ, ഹ ഹ ഹ - തീർച്ചയായും.
വാഹിദ: പിന്നെ, ചുഴിഞ്ഞുചോദിച്ചാൽ ഒരു വിഷമമുണ്ട് എന്ന് സമ്മതിക്കും വാഹിദ. കഷ്ടപ്പെട്ട് എവിടെയെല്ലാമെത്തി റിപോർറ്റ്​ ചെയ്യുന്നു. പക്ഷേ എന്നെങ്കിലും സ്റ്റുഡിയോയിൽ സുഖമായി ഇരിക്കുന്ന ആൻകർ -ന്റെ ഗ്ലാമർ കിട്ടില്ല തന്നെ അവൾക്ക്, പീയുഷ്.
പിയുഷ്: ആഹ ഹ ഹാ, ലൗ യൂ വാഹീദാ, നിന്റെയീ കളങ്കമില്ലാത്ത മതിപ്പിനും അതേ പോലെ.
മാളവിക: (പെട്ടെന്ന് അവിടേയ്‌ക്കെത്തുകയാണ്) ഹേ, ഹേയ്, എന്താണിവിടെ ഒരു കിസ.
പിയുഷ്: ഹേ മാളു, മാലിക് സുഖമായിരിക്കുന്നു?
മാളവിക: ഓ, എന്റെ സൗഖ്യത്തെക്കുറിച്ചറിയാൻ ആർക്കുണ്ട്.
പിയുഷ്: എന്നു പരിഭവിച്ചാലെങ്ങനെയാണ് മാളു, ക്രഷ് എനിക്കുള്ളത് അയാളോടല്ലല്ലോ. പക്ഷേ, അത് മാളുവിനോട് മാത്രമല്ലേ.
വാഹിദ: ക്യുസ്മി, ഞാൻ .... ഞാൻ പൊയ്‌ക്കോട്ടെ.
പിയുഷ്: പൊയ് - ക്കോളൂ വാഹിദാ. പോവുമ്പോൾ എവിടെയെങ്കിലും ആ റ്റിന്ററിൻ നിൽക്കുന്നതു കണ്ടാൽ ഞാൻ അന്വേഷിച്ചു എന്ന്.
വാഹിദ: വരാൻ പറയണോ - ഇവിടേയ്ക്ക്.
പിയുഷ്: ഏയ്, വേണ്ട വേണ്ട - വെറും അന്വേഷണം.
വാഹിദ: ശരി, സീയു പീയൂഷ് .... (രംഗം വിടുന്നു )
മാളവിക: എന്താണ് റ്റിന്ററിൻ - നോട് പ്രത്യേകം അന്വേഷണം.
പിയുഷ്: വെറുതേ - ഓ, ചുമ്മാ മാളു. സ്നേഹാന്വേഷണമല്ലേ.
മാളവിക: അല്ല, നേരിട്ടുള്ളതു പോരാഞ്ഞിട്ട് കണ്ണിൽ കണ്ടവരുടെയെല്ലാം കയ്യിൽ കൊടുത്തയയ്ക്കുകയും ചെയ്യുന്നു അത്.
പിയുഷ്: ഏയ്, വിശേഷിച്ച് ഒന്നും ഇല്ല മാളു ..... ഗേ റൈറ്റ്‌സ് ഒക്കെ കുറേശ്ശെ - അല്ല, നന്നായിത്തന്നെ സമ്മതിച്ചു കിട്ടിയിട്ടുണ്ട്. അതൊക്കെ പഴയ തർക്കമായി.
മാളവിക: മെട്രോസെക്ഷ്വൽ എന്ന് വേഷം കെട്ടി നടന്നിട്ടും മതിയായി, അല്ലേ.
പിയുഷ്: ഉം, ഇപ്പോൾ മറ്റൊരു മുന്നേറ്റം ആണ് എനിക്ക് ഇഷ്ടമായത് - അസെക്ഷ്വൽസ്.
മാളവിക: കേട്ടിട്ടുണ്ട് ഞാൻ. വികാരം ഒന്നും ഇല്ലാത്തവർ. അത് ശരിക്കും അങ്ങനെ സാധിക്കുമോ പീയുഷ്.
പിയുഷ്: അതിപ്പോൾ ഗേ ആയവരെപ്പറ്റി സാധാരണക്കാർ അത്ഭുതപ്പെടാറില്ലേ. എങ്ങനെയാണ് അങ്ങനെയൊക്കെ തോന്നുന്നത് - എന്നെല്ലാം.
മാളവിക: (വിഷയം മാറ്റി, ചിരിച്ചുകൊണ്ട് ) ആം ക്യാൻഡി ഇന്ന് ലൈവ് ചെയ്യുകയല്ലേ.
പിയുഷ്: ആം ക്യാൻഡി? ... ഹൂഹോയ്! അപ്പോൾ ആരാണ് ഷുഗർ ഡാഡി.
മാളവിക: ഓ, അതും ശരിയാണ് - ഡാഡീസ്? ഇല്ലല്ലോ ഇവിടെ. അൻക്ൾസ് കൂടിയില്ല. ആ കുരുന്ന് നിഷ്‌കളങ്കയും നാളെ വിളിക്കുന്നതു കേൾക്കാം പീയുഷ് എന്ന്.
പിയുഷ്: നിഷ്‌കളങ്കാ ദ്രാക്യുലിച്, മാളുവിനെ പക്ഷേ മ്​ളേം എന്നേ വിളിക്കൂ, അല്ലേ.
മാളവിക: എനിക്കും അതു തന്നെയാണിഷ്ടം പീയുഷ്. അത്യാവശ്യം അകൽച്ച ഇല്ലെങ്കിൽ ശരിയാവില്ല തന്നെ.
പിയുഷ്: എനിക്കു തോന്നുന്നത് ഒരു ധർമ്മസങ്കടത്തിലാണ് മാളു എന്നാണ്. മറ്റുള്ളവർ ബഹുമാനിക്കണമെന്നുണ്ട്, അതേസമയം പ്രായം കൂടിയതായി ആർക്കും തോന്നിക്കൂടേനും.
മാളവിക: എന്തു പ്രായം - ഡ്യുഡ്. എനിക്കോർമ്മയുണ്ട് - ഇന്നലെ - ഇന്നലെ!... ഇതാ, ഇന്നലെ ഇതേ പോലെ ഒരു സുന്ദരിക്കുട്ടി ആയിരുന്നു ഞാൻ. എല്ലാവരുടെയും ആകർഷണകേന്ദ്രം. പക്ഷേ എത്ര ക്ഷണം!
പിയുഷ്: എനിക്ക്​ ശരിക്കുമങ്ങോട്ട് മനസ്സിലാവില്ല നിങ്ങളുടെയൊക്കെ വിചാരങ്ങൾ, മാളു, പല പല അവസ്ഥകൾ ഉണ്ട് നിങ്ങൾ പെണ്ണുങ്ങൾക്ക്. എന്നെപ്പോലുള്ള ബോയ്‌സ് പക്ഷേ -
മാളവിക: ബോയ്! .... എന്താണൊരു സൂത്രം - ബോയ് എന്നാണോ സ്വയം ഇപ്പോഴും-

പിയുഷ്: അതെ, എന്തേ മാളു ശ്രദ്ധിച്ചിട്ടേയില്ലേ അതിതുവരെ. ഞാനത് മാറ്റിയിട്ടില്ല മാളൂ, പണ്ടത്തേതു പോലെ ഞങ്ങൾ ബോയ്‌സ്, ഞങ്ങൾ ബോയ്‌സ് എന്നേ നാവിൽ വരുള്ളൂ.
മാളവിക: അപ്പോൾ ശരി ബോയ്! ... പീയുഷ് പറഞ്ഞത് ശരിയാണ്. ബോയ് ആയ ഒരാൾക്ക് എന്നെപ്പോലുള്ള ഒരു ഗാൾ -ന്റെ ഗത്യന്തരം മനസ്സിലാവാൻ ബുദ്ധിമുട്ടാണ്. പോരെങ്കിൽ.
പിയുഷ്: പ് - പ് - പ് - പോരെങ്കിൽ?
മാളവിക: ഒരു അസെക്ഷ്വൽ ആവാൻ കഠിനപ്രയത്‌നം നടത്തുന്ന ഒരാളുമല്ലേ പിയുഷ്, അല്ലേ - ഹ ഹ ഹ ഹാ ....

നിങ്ങൾ ജീവിതത്തിൽ സന്തുഷ്ടയാണോ എന്നു ചോദിച്ചാൽ എന്താണ് ഈ സന്തുഷ്ടി, എന്തിനാണ് അത് ആവുന്നത്, സന്തുഷ്ടയല്ലെങ്കിൽ കുഴപ്പമുണ്ടോ എന്നെല്ലാം തിരിച്ചടിക്കുന്നവരുമില്ലേ. വലിയ ചിന്തകർ ഒന്നും ആവില്ലായിരിക്കാം. അതൊന്നും അല്ലാത്ത സാധാരണക്കാരിലും ഉണ്ടാവാം അത്തരക്കാർ.
എന്നത്തേയും പോലെ മെത്തയിൽ കമിഴ്ന്നു കിടന്നു കൊണ്ട് അഗ്നി ഒരു പുസ്തകം വായിക്കുകയായിരുന്നു. പതിവുപോലെ അന്നും അതിനിടയിലായിരുന്നു അവൾക്ക് വെളിപാടുണ്ടായത്. ആ ആവേശത്തള്ളിച്ചയിൽ അവൾ തന്റെ രണ്ടു കാലിലെയും തള്ളവിരൽ മെത്തയുടെ പ്രതലത്തിൽ അമർത്തി ഞെരിച്ചു.
ഈ തത്വചിന്താപുസ്തകങ്ങളെക്കൊണ്ട് തോറ്റു. എങ്ങനെ പെരുകുന്നു അവ എന്നു നോക്കുക. ഇകിഗൈ എന്ന പുസ്തകം എന്തുകൊണ്ടാണ് ലോകത്തെ ഇത്രമാത്രം ഇളക്കി മറിച്ചത് എന്ന് അറിയാൻ വേണ്ടിയാണ് ഞാൻ അത് ഒന്ന് വായിച്ചു നോക്കാമെന്നു വെച്ചത്.
ഇനി വൈകാതെ ഞാൻ എഴുതുന്നുണ്ട് ഒന്ന്.
നമ്പിക്കൈ.
നോക്കിക്കോളൂ, എഴുതും ഞാൻ അത്. പിന്നെ അത് പ്രസിദ്ധീകരണത്തിനു കൊടുക്കുമോ വിൽക്കുമോ എന്നൊന്നും ഞാൻ ഒരിക്കലും ആലോചിക്കുന്നില്ല. അല്ലാതെയും ആയിക്കൂടേ എഴുത്ത്.

ലോകത്തിന്റെ പോക്ക് കൂടുതൽ ഭീകരമായിരിക്കുന്നു. എന്നാൽ അതിനിടയിലും ചില സംഭവങ്ങൾ നമ്മളെ പുളകം കൊള്ളിച്ചു കളയും. കൂട്ടായി സ്ത്രീ എന്നൊരു വാർത്ത കണ്ടില്ലേ.

കുറച്ചു കാലം കൊണ്ട് ഒരു സ്ത്രീ പല തട്ടിപ്പുകൾ നടത്തിയതും കുറേ പേരെ വിഷം കൊടുത്തും വെള്ളത്തിൽ ഉന്തിയിട്ടും തീ കൊളുത്തിയും കൊന്നതും ഒക്കെ സമൂഹമനഃസാക്ഷിയെ ആകെ പിടിച്ചു കുലുക്കിയിരിക്കുകയായിരുന്ന സമയം. അതിനു തൊട്ടു പിന്നാലെ വന്ന കൂട്ടായി സംഭവം എന്റെ നോട്ടത്തിൽ മറ്റേതിനെ നിഷ്പ്രഭമാക്കുന്നുണ്ട്. അത് എന്താണ് എന്നല്ലേ.

കൂട്ടായി എന്ന സ്ഥലത്ത് ഭർത്താവ് വിദേശത്തായതിനാൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഈ സ്ത്രീ. ഏകാന്തത സഹിക്കാൻ വയ്യാതായപ്പോൾ ഒരു ദിവസം അവൾ ഒരു കൂട്ടുകാരനെ വിളിച്ചുവരുത്തി. അനന്തരം അവർ ഒരുമിച്ച് പല പല പല ലീലകളിൽ ഏർപ്പെടാൻ തുടങ്ങി.

ഒന്ന് - രണ്ട് - മൂന്ന് - നാല്. എന്നിട്ടും പക്ഷേ അവൾക്ക് തൃപ്തിയായില്ല. ചിലർക്ക് അത് അങ്ങനെയാണല്ലോ. മതിയായി എന്ന് നടിക്കേണ്ടതില്ല എന്ന് അവൾ തീരുമാനിച്ചിരുന്നു. എന്നിട്ടും വീണ്ടും അത് ചെയ്യാനായി അവൾ അയാളെ പിടിച്ചു വലിച്ചുകൊണ്ടിരുന്നു. അപ്പോഴാണേത്ര പൊടുന്നനെ അയാൾ നിലവിളിച്ചത്. അയ്യോ ഇവളെന്നെ കൊല്ലുന്നേ.

കരച്ചിൽ കേട്ട് അയൽവാസികൾ ഓടിക്കൂടി. അവരുടെ മുന്നിൽ നിന്ന് അയാൾ ഏങ്ങലടിച്ചു കരഞ്ഞു. അവളുടെ ദാഹം തീർക്കാൻ തന്നെക്കൊണ്ട് ആവില്ല എന്ന് അയാൾ വിലപിച്ചു. നുണയല്ല, നടന്നതാണ് ഇതെല്ലാം.

എന്തുകൊണ്ട് നേരത്തേ വിട്ടുപോയില്ല എന്നു ചോദിച്ചപ്പോൾ അവൻ നൽകിയ ഉത്തരത്തിൽ എല്ലാം ഉണ്ടായിരുന്നു. അമ്മാതിരി സുഖമല്ലേ അവൾ തരുന്നത്. അതുകേട്ട് ആളുകൾ അന്തം വിട്ടുനിന്നു. നിങ്ങളാണെങ്കിൽ ചിലപ്പോൾ ചത്താലും വേണ്ടില്ല എന്നു വെയ്ക്കുമായിരുന്നു...

വിശദവിവരങ്ങൾ വർണ്ണിച്ചിട്ടു വേണോ. ആർക്കും സങ്കല്പിക്കാനാവില്ലേ അതെല്ലാം. എന്തായാലും നാണക്കേട് തോന്നിയ ആ വനിത അന്നു തന്നെ ആത്മഹത്യ ചെയ്തു.
മുൻകൂട്ടി എഴുതിയ തിരക്കഥയനുസരിച്ച് നടന്നതാണോ അതെല്ലാം എന്ന സംശയവുമുണ്ട് പലർക്കും. അയാൾക്ക് നേരത്തേ ചാടി രക്ഷപ്പെടാമായിരുന്നല്ലോ. മാത്രമല്ല, എന്തിനാണ് ഓടിയെത്തിയ സമീപവാസികളുടെ മുൻപാകെ അയാൾ അത്രയെല്ലാം വെളിപ്പെടുത്തിയത്. ചതിയൻ.

എന്തായാലും ആ കഥ ഏവരെയും ഹഠാദാകർഷിച്ചുകളഞ്ഞു. അയാളുടെ ആ മൂന്ന് വാക്യങ്ങൾ ദിഗന്തങ്ങളിൽ മുഴങ്ങിക്കേട്ടു. അയ്യോ, ഇവളെന്നെ കൊല്ലുന്നേ, അമ്മാതിരി സുഖമല്ലേ അവൾ തരുന്നത്, നിങ്ങളാണെങ്കിൽ ചിലപ്പോൾ ചത്താലും വേണ്ടില്ല എന്നു വെയ്ക്കുമായിരുന്നു.

മാറുന്നതല്ല എനിക്കുണ്ടായ മാനഭംഗം എന്നാവും മരിക്കുമ്പോഴും അവൾക്ക് മനസ്സിൽ തോന്നിയിരിക്കുക.

ഛേ - വ്യത്യസ്തമായ, പുതുമയുള്ള ഒരു അനുഭവമാണെങ്കിലും ഒരു വല്ലാത്ത അങ്കലാപ്പാണ് കേൾക്കുമ്പോൾ തോന്നുക. എന്തെല്ലാം പൊല്ലാപ്പാണ് ഒരു പെണ്ണായാൽ. പരിഹാരവും ഇല്ലല്ലോ ഒന്നിനും...

പണ്ടത്തെ ശങ്കരപ്പിള്ള എന്ന മഹാകവിയുടെ കുറച്ച് വരികൾ വായിച്ചപ്പോൾ രസം തോന്നി. പിള്ളയാണോ അതോ വാര്യരോ മാരാരോ കുറുപ്പോ മറ്റോ ആണോ ആവോ - എന്തായാലെന്ത്, നമുക്ക് കവിത പോരേ. തത്തുകെൻ ആത്മാവിങ്കൽ കൊത്തുകെൻ ഹൃദന്തത്തിൽ ഉത്തുംഗഫണാഗ്രത്തിലെന്നെയും വഹിച്ചാലും ...
ഒരു ചലച്ചിത്രഗാനത്തിലും ഉണ്ട് ഈ കൊത്ത്. പാതിമയക്കത്തിൽ നീയെന്റെ ചുണ്ടത്ത് പുത്തരിത്താളത്തിൽ കൊത്തിയപ്പോൾ ... പക്ഷികളുടെ ഇണചേരലായിരിക്കാം പരാമൃഷ്ടം.

യക്ഷി എന്നു വിളിച്ച് അപമാനിച്ചില്ല കൂട്ടായി സ്ത്രീയെ അയാൾ, അല്ലേ. അമ്മാതിരി സുഖമല്ലേ ഈ യക്ഷി തരുന്നത് എന്ന് വിതുമ്പിയിരുന്നെങ്കിലോ അയാൾ. അയ്യോ, ഈ യക്ഷി എന്നെ കൊല്ലുന്നേ എന്നു കൂവിയിരുന്നെങ്കിലോ ....

കണ്ടോ, ഞാനും എഴുതി ഒരു ശ്ലോകം ഇപ്പോൾ.
വായുവിലേറി നില്പൂ
കൊത്താനായും പത്തിപോൽ
ഓങ്ങും കൈ എന്നാസനം
താഡനത്താൽ ഭേദിപ്പാൻ... ▮

(തുടരും)


രവി

കഥാകൃത്ത്, നോവലിസ്റ്റ്. ജുഗുപ്‌സയിലെ ഒളിപ്പോരാളി, ഉപരിഷത്ത്, ഖസാക്കിലേതല്ലാത്ത, അംബാസമുദ്രം, Book 0 Life, Elsewhile തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments