അബ്ദുൽ കാദർ: വിവരാന്വേഷണം സാദ്ധ്യമാക്കിയ ആർക്കൈവുകളുടെ ശിൽപി

യൂണികോഡ് കാലഘട്ടത്തിലെ മലയാളത്തിലെ ആദ്യത്തെ വിവരാന്വേഷണങ്ങൾ സാദ്ധ്യമാക്കിയ ആർക്കൈവുകളുടെ സാങ്കേതികത രൂപപ്പെടുത്തുകയും 'നിത്യ ഡിജിറ്റൽ ആർക്കൈവ് ' പ്രോഗ്രാം രൂപകല്പന ചെയ്തതും അബ്ദുൽ കാദറാണ്. കഴിഞ്ഞ ദിവസം അന്തരിച്ച അദ്ദേഹത്തെക്കുറിച്ച് ഓർമക്കുറിപ്പ്.

കേരളത്തിലെ പ്രധാനപ്പെട്ട ഡിജിറ്റൈസേഷൻ പ്രോജക്റ്റുകൾ വിജയകരമായി പൂർത്തീകരിക്കുന്നതിന് നേതൃത്വം നൽകിയ ആളെന്ന നിലയിലാകും അബ്ദുൽ കാദറെ കേരളം രേഖപ്പെടുത്തുക. 2004-ൽ റവന്യൂ വകുപ്പിൽ നിന്ന് വിരമിച്ചശേഷമാണ് ശേഷമാണ് അബ്ദുൽ കാദർ (മാഞ്ഞാലി) Beehive Digital Concepts-നു രൂപം കൊടുക്കുന്നത്.

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലെ അപൂർവ്വ ഗ്രന്ഥശേഖരം (Rare Books Collection), 1904 മുതലുള്ള തിരു- കൊച്ചി കേരള ഗസറ്റുകൾ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ പിഎച്ച്.ഡി. തീസിസ്, എൻ.വി. കൃഷ്ണവാരിയർ ആർക്കൈവ്, കേരള യൂണിവേഴ്സിറ്റിയുടെ Kerala Index, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ Tabulation Register, ചരിത്രവിഭാഗത്തിലെ ആർക്കൈവ് എന്നിവ ഇദ്ദേഹം നേതൃത്വം കൊടുത്ത പ്രോജക്റ്റുകളാണ്.

സ്വന്തമായി രചിച്ച മിമിക്രിയായ 'കോഴി' യുടെ അവതരണവേളയിൽ മമ്മൂട്ടിക്കൊപ്പം അബ്ദുൽ കാദർ

പത്തുവർഷത്തിനകം 30 ലക്ഷത്തോളം പേജുകളാണ് ഡിജിറ്റൈസ് ചെയ്യപ്പെട്ടത്. യൂണികോഡ് കാലഘട്ടത്തിലെ മലയാളത്തിലെ ആദ്യത്തെ വിവരാന്വേഷണങ്ങൾ സാദ്ധ്യമാക്കിയ ആർക്കൈവുകളായിരുന്നു ഇവയെല്ലാം. അതിൻ്റെ സാങ്കേതികത രൂപപ്പെടുത്താനും 'നിത്യ ഡിജിറ്റൽ ആർക്കൈവ് ' പ്രോഗ്രാം രൂപകല്പന ചെയ്യാനും അദ്ദേഹത്തിനായി.

മഹാരാജാസിലെ ബിരുദപഠന കാലത്ത് അറിയപ്പെടുന്ന ഗായകനും അഭിനേതാവുമായിരുന്നു കാദർ. അദ്ദേഹം രചിച്ച കേരളത്തിലെ ആദ്യകാല മിമിക്രികളിലൊന്നായ 'കോഴി' സുഹൃത്ത് മമ്മൂട്ടിയുമൊത്ത് പല വേദികളിലും അവതരിപ്പിച്ചു. അടിയന്തരാവസ്ഥക്കു ശേഷം കുന്നംകുളം സുധ കോളേജിലെത്തിയ കാദർ, ശേഖർ അത്താണിക്കലിനും കെ.എസ്. വിജയനുമൊപ്പം കബന്ധങ്ങളും കള്ളക്കോലങ്ങളും ഉൾപ്പെടെ പല നാടകങ്ങളിലും പങ്കാളിയായി.


സി.ഐ.സി.സി ജയചന്ദ്രൻ

കൊച്ചിയിലെ സി.ഐ.സി.സി ബുക് ഹൗസിലൂടെ, നാല് പതിറ്റാണ്ടായി പുസ്തക പ്രസാധന- വിൽപന രംഗത്ത് സജീവം. സാംസ്‌കാരിക രംഗത്തും ഇടപെട്ട് പ്രവർത്തിക്കുന്നു.

Comments