വിഖ്യാത സസ്യശാസ്ത്രജ്ഞനും സസ്യവർഗീകരണ ശാസ്ത്രത്തിൽ വേറിട്ട ഗവേഷണ പഠനങ്ങൾക്ക് നേതൃത്വം നൽകിയ പണ്ഡിതനുമാണ് ഡോ. കെ.എസ്. മണിലാൽ. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് ലാറ്റിനിൽ എഴുതപ്പെട്ട ലോകപ്രശസ്ത ഗ്രന്ഥസമുച്ചയമായ ഹോർത്തൂസ് മലബാറിക്കൂസിനെക്കുറിച്ച് അര നൂറ്റാണ്ടു നീണ്ട പഠനം നടത്തി ഇംഗ്ലീഷ്, മലയാളം പതിപ്പുകൾ തയാറാക്കിയതിലൂടെ, ഈ പുസ്തകത്തെ ആധുനിക സസ്യശാസ്ത്രവിജ്ഞാനീയത്തിന്റെ ഭാഗമാക്കി മാറ്റിയത് ഡോ. മണിലാലാണ്.
1958 മുതൽ നാലു പതിറ്റാണ്ട് നീണ്ട ഗവേഷണ പഠനങ്ങളിലൂടെയാണ്, ഡോ. മണിലാൽ 12 വാല്യങ്ങളുള്ള ഹോർത്തൂസ് മലബാറിക്കൂസിന് ഇംഗ്ലീഷ്, മലയാളം പതിപ്പുകൾ തയാറാക്കിയത്. പുസ്തകത്തിൽവിശദീകരിക്കുന്ന 679 സസ്യ ഇനങ്ങളിൽ ഒരെണ്ണമൊഴികെയുള്ളവയെ കണ്ടെത്തി അവയ്ക്ക് ആധുനിക സസ്യശാസ്ത്രപ്രകാരം നാമകരണം നടത്തി, ഹോർത്തൂസ് മലബാറിക്കൂസിനെ അക്ഷരാർഥത്തിൽ വീണ്ടെടുക്കുകയായിരുന്നു ഡോ. മണിലാൽ ചെയ്തത്. 2003-ൽ ഇംഗ്ലീഷ് പതിപ്പും 2008-ൽ മലയാളം പതിപ്പും പുറത്തുവന്നു. കേരള സർവകലാശാലയാണ് ഇരു പതിപ്പുകളും പ്രസിദ്ധീകരിച്ചത്.

കൊച്ചിയിലെ ഡച്ച് ഗവർണരായിരുന്ന ഹെൻട്രിക്ക് ആഡ്രിയാൻ വാൻ റീഡ് 17-ാം നൂറ്റാണ്ടിൽ ലാറ്റിൻ ഭാഷയിൽ എഴുതിയ പുസ്തകമാണ് ഹോർത്തൂസ് മലബാറിക്കൂസ്. ഡച്ച് തലസ്ഥാനമായ ആംസ്റ്റർഡാമിൽനിന്നാണ് 1678- 1693 കാലത്ത് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. 300 വർഷത്തിനുശേഷമാണ് ഡോ. മണിലാലിലൂടെ ഈ പുസ്തകത്തിന് പുനർജന്മമുണ്ടായത്.
സസ്യവർഗീകരണ ശാസ്ത്രത്തിന് (Taxonomy) നൽകിയ സംഭാവനകളാണ് മണിലാലിനെ സസ്യശാസ്ത്രജ്ഞർക്കിടയിൽ വ്യത്യസ്തനാക്കുന്നത്. കാലിക്കറ്റ് സർവകലാശാലയിൽ 1989-ൽ ഇന്ത്യൻ അസോസിയേഷൻ ഫോർ ആൻജിയോസ്‌പേം ടാക്‌സോണമി (Indian Association for Angiosperm Taxonomy- IAAT) സ്ഥാപിതമായപ്പോൾ അതിന്റെ ആദ്യ പ്രസിഡന്റായി. സസ്യവർഗീകരണ ശാസ്ത്രത്തിന് നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് 2003-ൽ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം ഇ.കെ. ജാനകി അമ്മാൾ പുരസ്‌കാരം നൽകി. 19 സസ്യ ഇനങ്ങളെ അദ്ദേഹം പരിചയപ്പെടുത്തി. നാല് സസ്യയിനങ്ങൾ അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.
എൺപതുകളുടെ തുടക്കത്തിൽ സൈലന്റ് വാലിയിലെ ജൈവവൈവിധ്യത്തെക്കുറിച്ച് മണിലാലിന്റെ നേതൃത്വത്തിൽ നടന്ന പഠനം, സൈലന്റ്‌വാലി സംരക്ഷണ പ്രവർത്തനങ്ങൾക്കുതന്നെ അടിസ്ഥാനമായി വർത്തിച്ചു. 1970-കളുടെ തുടക്കത്തിൽ കോഴിക്കോട് നഗരത്തിലെയും പരിസരത്തെയും സസ്യസമ്പത്തിനെക്കുറിച്ചും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പഠനം നടത്തിയിരുന്നു.
എറണാകുളം മഹാരാജാസ് കോളേജിൽനിന്നാണ് കാട്ടുങ്ങൽ സുബ്രഹ്മണ്യം മണിലാൽ ബിരുദപഠനം പൂർത്തിയാക്കിയത്. കോഴിക്കോട് സർവ്വകലാശാലയിലെ എമെരിറ്റസ് പ്രൊഫസറായിരുന്നു. മധ്യപ്രദേശിലെ സാഗർ സർവകലാശാലയിൽ നിന്നാണ് സസ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയത്. 1964- ൽ കേരള സർവകലാശാലയുടെ കാലിക്കറ്റ് സെന്ററിൽ ബോട്ടണി വകുപ്പിൽ അധ്യാപകനായി. പിന്നീട് കാലിക്കറ്റ് സർവകലാശാല നിലവിൽവന്നപ്പോൾ ബോട്ടണി വകുപ്പിൽ തുടർന്നു. 1976-ൽ പ്രൊഫസറായി. 1986-ൽ സീനിയർ പ്രൊഫസറും വകുപ്പ് മേധാവിയുമായി. റോയൽ സൊസൈറ്റി നഫീൽഡ് ഫൗണ്ടേഷൻ ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ട മണിലാൽ 1971-ൽ സസ്യശാസ്ത്ര ഗവേഷണവും നടത്തി.

ലണ്ടൻ സർവകലാശാല, നോർത്ത് വെയിൽസ് സർവകലാശാല, നാഷണൽ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററി, വാഷിംഗ്ടൺ ഡി സി റോയൽ ബൊട്ടാണിക്കൽ ഗാർഡൻ, റ്ജ് ക്‌സ് ഹെർബേറിയം, നെതർലാന്റിലെ ലെയ്ഡൻ സർവകലാശാല എന്നിങ്ങനെ വിവിധ സർവകലാശാലകളിലും അക്കാദമിക്ക് ഗവേഷണ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചു. കാലിക്കറ്റ് സർവാകലാശാലയിൽനിന്ന് വിരമിച്ചശേഷം കോഴിക്കോട് കേന്ദ്രമായി സെന്റർ ഫോർ റിസർച്ച് ഇൻ ഇൻഡീജനസ് നോളജ്, സയൻസ് ആന്റ് കൾച്ചർ എന്ന കൂട്ടായ്മക്ക് രൂപം നൽകി. ഇതിന്റെ നേതൃത്വത്തിൽ 'സമഗ്ര' എന്ന ഗവേഷണ ജേണൽ പ്രസിദ്ധീകരിക്കുന്നുണ്ട്.
200 ലേറെ ഗവേഷണ പ്രബന്ധങളും 11 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശ്വംഭർ പുരി മെഡൽ (1990), വൈ.ഡി ത്യാഗി സ്വർണമെഡൽ (1998), നെതർലൻഡ് സർക്കാരിന്റെ ഉന്നത സിവിലിയൻ പുരസ്‌കാരമായ ഓഫീസർ ഇൻ ദി ഓർഡർ ഓഫ് ഓറഞ്ച് നാസ്സു (2012) എന്നീ ബഹുമതികൾക്ക് അർഹനായി, രാജ്യം 2020-ൽ പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു.
കാട്ടുങ്ങൽ എ. സുബ്രഹ്മണ്യത്തിന്റെയും കെ.കെ. ദേവകിയുടെയും മകനായി 1938 സപ്തംബർ 17ന് പറവൂർ വടക്കേക്കരയിലാണ് ജനനം.