ചരിത്രം ഇനി എം.ജി.എസിന് മുമ്പും എം.ജി.എസിന് ശേഷവും

കേരളചരിത്രത്തിൻെറയും ചരിത്രപഠനത്തിൻെറയും അവസാനവാക്കായിരുന്ന എം.ജി.എസിന് വിട.

News Desk

കേരളചരിത്രത്തിനും ചരിത്രപഠനത്തിനും അതുല്യമായ സംഭാവനകൾ നൽകിയ ചരിത്രകാരൻ ഡോ. എം.ജി.എസ് നാരായണന് വിട. കേരള ചരിത്രത്തിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന എം.ജി.എസ് അധ്യാപകനെന്ന നിലയിൽ അക്കാദമികലോകത്തും വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ചരിത്രപഠന രംഗത്ത് ഇന്ന് കേരളത്തിലെ പുതിയ തലമുറയിൽ ഉള്ളവരിലടക്കം എം.ജി.എസിൻെറ ശിഷ്യരല്ലാത്തവർ കുറവായിരിക്കും. രാഷ്ട്രീയ സാമൂഹ്യ നിരീക്ഷകനായിരുന്ന എം.ജി.എസിന് സാഹിത്യത്തിലും വലിയ താൽപര്യമുണ്ടായിരുന്നു. വിയോജിപ്പുകളും വിമർശനങ്ങളും തുറന്നുപറയുകയും സാമൂഹ്യ വിഷയങ്ങളിൽ തൻെറ അഭിപ്രായങ്ങൾ തുറന്നുപറയുകയും ചെയ്യുമായിരുന്നിട്ടും സമൂഹത്തിൻെറ നാനാതുറകളിലും സൗഹൃദമുണ്ടായിരുന്നു. എം.ജി.എസ് ജീവിതത്തിൻെറ വലിയൊരു കാലവും കോഴിക്കോടായിരുന്നു ചെലവഴിച്ചത്. 92ാം പിറന്നാൾ ദിനത്തിലാണ് അദ്ദേഹത്തിൻെറ ആദ്യ കവിതാ സമാഹാരമായ ‘മരിച്ചു മമ ബാല്യം’ പ്രസിദ്ധീകരിക്കുന്നത്.

1932 ആഗസ്ത് 20ന് മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് മുറ്റയിൽ ഗോവിന്ദ മേനോൻ ശങ്കരനാരായണൻ എന്ന എം.ജി.എസിൻെറ ജനനം. പരപ്പനങ്ങാടിയിലും പൊന്നാനിയിലുമായിട്ടാണ് പ്രാഥമിക വിദ്യാഭ്യാസം. ഫാറൂഖ് കോളേജ്, ഗുരുവായൂരപ്പൻ കോളേജ് എന്നിവിടങ്ങളിലായി തുടർവിദ്യാഭ്യാസം. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. 22ാം വയസ്സിൽ ഗുരുവായൂരപ്പൻ കോളേജിൽ ചരിത്രവിഭാഗം അധ്യാപകനായി. പിന്നീട് കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഗവേഷണവും പൂർത്തിയാക്കി. 9ാം നൂറ്റാണ്ട് മുതൽ 12ാം നൂറ്റാണ്ട് വരെയുള്ള കേരളത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻെറ ഗവേഷണ പ്രബന്ധമാണ് പിന്നീട് ‘പെരുമാൾസ് ഓഫ് കേരള’ എന്ന പേരിൽ പുസ്തകമായത്. കേരള സർവകലാശാലയുടെ കോഴിക്കോട് കേന്ദ്രത്തിൽ അധ്യാപകനായിരുന്നതിന് ശേഷമാണ് എം.ജി.എസ് കാലിക്കറ്റ് സർവകലാശാലയിൽ എത്തുന്നത്. ഒന്നര പതിറ്റാണ്ട് കാലം കാലിക്കറ്റ് സർവകലാശാലയിലെ ചരിത്രവിഭാഗം മേധാവിയായിരുന്നു. 1976 മുതൽ ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ ഭാഗമായി പ്രവർത്തിച്ചു. പിന്നീട് ഇതിൻെറ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.

 9ാം നൂറ്റാണ്ട് മുതൽ 12ാം നൂറ്റാണ്ട് വരെയുള്ള കേരളത്തെക്കുറിച്ചുള്ള എം.ജി.എസിൻെറ ഗവേഷണ പ്രബന്ധമാണ് പിന്നീട് ‘പെരുമാൾസ് ഓഫ് കേരള’ എന്ന പേരിൽ പുസ്തകമായത്.
9ാം നൂറ്റാണ്ട് മുതൽ 12ാം നൂറ്റാണ്ട് വരെയുള്ള കേരളത്തെക്കുറിച്ചുള്ള എം.ജി.എസിൻെറ ഗവേഷണ പ്രബന്ധമാണ് പിന്നീട് ‘പെരുമാൾസ് ഓഫ് കേരള’ എന്ന പേരിൽ പുസ്തകമായത്.

ആകസ്മികമായി ചരിത്രത്തിലേക്ക് വന്നൊരാളാണ് താനെന്ന് ചരിത്രകാരനും എഴുത്തുകാരനുമായ എ.എം. ഷിനാസുമായി ട്രൂകോപ്പി തിങ്കിന് നൽകിയ അഭിമുഖത്തിൽ എം.ജി.എസ് പറയുന്നുണ്ട്. ചോരയും ആളുകളുടെ കഷ്ടപ്പാടും ഒന്നും കാണാൻ വയ്യാത്തത് കൊണ്ട് മെഡിസിന് പോയില്ല. എഞ്ചിനീയറിങ്ങിനോട് താൽപര്യമുണ്ടായില്ല. അതിനാൽ അടുത്ത ചോയ്സെന്ന നിലയിലാണ് ചരിത്രം പഠിച്ചത്. അതല്ലാതെ മുമ്പ് തന്നെ വലിയ താൽപര്യമൊന്നും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയിലെ ചരിത്രവിഭാഗത്തെ ഇന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ചരിത്രവകുപ്പുകൾ ഒന്നാക്കി മാറ്റിയിരുന്നു എം.ജി.എസ്. ഇന്ത്യയിലെയും ലോകത്തിലെയും പ്രമുഖരായ ചരിത്രകാരർ ഇക്കാലത്ത് സർവകലാശാലയിൽ എത്തുകയും ക്ലാസുകൾ എടുക്കുകയും ചെയ്തിരുന്നു.

ചേരരാജാക്കൻമാരെ കുറിച്ച് ആധികാരികമായ പഠനം നടത്തി. അന്തർദ്ദേശീയ ശ്രദ്ധ നേടിയ നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഇന്ത്യാ ചരിത്ര പരിചയം, കേരള ചരിത്രത്തിന്റെ അടിസ്ഥാനശിലകൾ, സാഹിത്യാപരാധങ്ങൾ, കോഴിക്കോടിന്റെ കഥ, ജനാധിപത്യവും കമ്യൂണിസവും, സെക്കുലർ ജാതിയും സെക്കുലർ മതവും, കേരളത്തിന്റെ സമകാലിക വ്യഥകൾ എന്നിവയാണ് പ്രധാനപ്പെട്ട മലയാള പുസ്തകങ്ങൾ. പെരുമാൾസ് ഓഫ് കേരള, ഹിസ്റ്റോറിക്കൽ സ്റ്റഡീസ് ഇൻ കേരള, കേരള ത്രൂ ദി ഏജസ്, സൗത്ത് ഇന്ത്യൻ സൊസൈറ്റി ആൻഡ് കൾച്ചർ,കാലിക്കറ്റ്: ദി സിറ്റി ഓഫ് ട്രൂത്ത് എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Comments