തിരുത്തലുകളുടെ
‘ഫ്രാൻസിസ്’ കാലം

2025 ജനുവരിയിൽ ഫ്രാൻസിസ് മാർപാപ്പ സിസ്റ്റർ സിമോണ ബ്രാംബില്ലയെ സമർപ്പിത ജീവിതത്തിനായുള്ള ഡിക്കാസ്ട്രിയുടെ പ്രിഫക്റ്റ് ആയി നിയമിച്ചു. ആദ്യമായാണ് ഒരു വനിത വത്തിക്കാനിലെ ഏതെങ്കിലുമൊരു ഡിക്കാസ്ട്രിയുടെ തലപ്പത്തെത്തുന്നത്. പെസഹാ തിരുന്നാളിന് സ്ത്രീകളുടെ കാലുകഴുകാൻ കേരളത്തിലെ പല സഭാദ്ധ്യക്ഷന്മാരും മടിച്ചപ്പോഴാണ് ഫ്രാൻസിസ് പാപ്പ ഇത്തരമൊരു തീരുമാനമെടുത്തത്- അലൻ എം. ജോർജ്ജ് എഴുതുന്നു.

ലപ്പോഴും യാഥാസ്ഥികത്വത്തിൻ്റെ ശബ്ദമായിരുന്നു മാർപാപ്പമാർ. ദേശരാഷ്ട്രങ്ങളുടെ വസന്തകാലത്ത് റോമിനെ നയിച്ച പിയൂസ് IX-ാമൻ തൻ്റെ വിഖ്യാതമായ Syllabus of Errors എന്ന രേഖയിൽ മതസ്വാതന്ത്ര്യത്തേയും, രാഷ്ട്രത്തേയും മതത്തേയും വ്യതിരിക്തമായി നിർത്തേണ്ടതിനെ, “നമ്മുടെ കാലത്തെ പ്രധാന വ്യതിക്രമങ്ങൾ” (...Principal Errors of our time…) ആയാണ് വിശേഷിപ്പിച്ചത്. എന്നാൽ, കത്തോലിക്ക സഭയിൽ വലിയ മാറ്റങ്ങൾക്ക് കാഹളമൂതിയ രണ്ടാം വത്തിക്കാൻ സൂനഹദോസിൻ്റെ ചൈതന്യം ഉൾക്കൊണ്ട മാർപ്പാപ്പയായിരുന്നു ഫ്രാൻസിസ്.

തൻ്റെ അവസാന ‘ഊർബി ഏത്ത് ഓർബി’ (Urbi et Orbi) ആശീർവ്വാദത്തിലും ഫ്രാൻസിസ് മാർപാപ്പ സംസാരിച്ചത് യുദ്ധങ്ങൾക്കെതിരെയാണ്:
“അനുദിനം ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ അരങ്ങേറുന്ന അക്രമങ്ങളിൽ മരണത്തിനും നരഹത്യക്കും വേണ്ടിയുള്ള അടങ്ങാത്ത ഒരു തരം ദാഹംതന്നെയല്ലെ നാം കാണുന്നത്? പലപ്പോഴായി, നമ്മുടെ ഭവനങ്ങളിൽ തന്നെയും, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായുള്ള അതിക്രമങ്ങൾക്ക് നാം സാക്ഷികളാകാറില്ലേ? ചൂഷിതർക്കും, പാർശ്വവൽക്കരിക്കപ്പെട്ടവർക്കും, കുടിയേറ്റക്കാർക്കുമെതിരെ എത്രത്തോളമാണ് വിദ്വേഷമിന്നിളക്കിവിടുന്നത്?”, പാപ്പ പറഞ്ഞു. തുടർന്ന് യുദ്ധക്കെടുതി അനുഭവിക്കുന്ന പലസ്തീനികൾക്കും, ലബനോൻ, സിറിയ, യമൻ, ഉക്രെയ്ൻ, ട്രാൻസ്കൊക്കേഷ്യ, ദക്ഷിണ ബാൽക്കൺ, കോങ്കോ, സുഡാൻ, മ്യാന്മാർ എന്നീ വിവിധ പ്രദേശങ്ങളിലെ ജനതകൾക്കും പാപ്പ സമാധാനമാശംസിക്കുകയും യുദ്ധങ്ങൾക്കും കലാപങ്ങൾക്കും വിരാമമിടാൻ അഭ്യർത്ഥിക്കുകയും ചെയ്തു. തൻ്റെ അവസാനത്തെ പ്രസംഗത്തിൽ കൂടിയും മതസ്വാതന്ത്ര്യത്തിനും ആശയസ്വാതന്ത്ര്യത്തിനും നിരായുധീകരണത്തിനും വേണ്ടി അദ്ദേഹം ആഹ്വാനം ചെയ്തു.

തൻ്റെ അവസാന ‘ഊർബി ഏത്ത് ഓർബി’ (Urbi et Orbi) ആശീർവ്വാദത്തിലും ഫ്രാൻസിസ് മാർപാപ്പ സംസാരിച്ചത് യുദ്ധങ്ങൾക്കെതിരെയാണ്.
തൻ്റെ അവസാന ‘ഊർബി ഏത്ത് ഓർബി’ (Urbi et Orbi) ആശീർവ്വാദത്തിലും ഫ്രാൻസിസ് മാർപാപ്പ സംസാരിച്ചത് യുദ്ധങ്ങൾക്കെതിരെയാണ്.

അൽപം കൺസർവേറ്റീവായ ബെനഡിക്റ്റ് പതിനാറാമൻ്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് പാപ്പ പല കാര്യങ്ങളിലും വ്യത്യസ്തനായിരുന്നു. ദക്ഷിണമേരിക്കയിൽ നിന്നുള്ള, ഈശോ സഭയിൽ നിന്നുതന്നെയുള്ള ആദ്യത്തെ പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ജോർജ് മരിയോ ബർഗോളിയോ തനിക്കായി സ്വീകരിച്ച നാമം ‘ഫ്രാൻസിസ്’ എന്നായിരുന്നു- ദരിദ്രരുടേയും പ്രകൃതിയുടേയും മദ്ധ്യസ്ഥനായ വി. ഫ്രാൻസിസ് അസീസിയുടെ നാമം. തൻ്റെ പേരിനോട് വിശ്വസ്തതാപൂർവ്വം നീതി പുലർത്താൻ ഫ്രാൻസീസ് മാർപാപ്പയ്ക്കു സാധിച്ചു.

‘ലൗദാത്തോസി’ എന്ന തൻ്റെ ചാക്രികലേഖനം വഴി ചൂഷണം ചെയ്യപ്പെടുന്ന നമ്മുടെ സഹോദരിയായ പ്രകൃതിക്കുവേണ്ടി ഫ്രാൻസിസ് സ്വരമുയരത്തി. ഇൻഡിവിഡ്വലിസത്തേയും, ഉപഭോഗ സംസ്കാരത്തേയും, ക്രോണിക് കാപ്പിറ്റലിസത്തിൻ്റെ ഭയാനകമായ പ്രവണതകളേയും നിശിതമായിത്തന്നെ അദ്ദേഹം എതിർത്തു. തൻ്റെ അവസാനത്തെ ചാക്രികലേഖനമായ Dilexit Nos-ൽ പാപ്പ ചോദിക്കുന്നു, “നാം ദൈവവുമായി ഒരു വ്യക്തി ബന്ധത്തിലേർപ്പെടുകയും എന്നാൽ അതേസമയം അപരൻ്റെ വേദനയകറ്റാനോ, മെച്ചപ്പെട്ട ജീവിതസാഹചര്യം അവനൊരുക്കിക്കൊടുക്കാനോ തയ്യാറാകുന്നില്ലെങ്കിൽ ക്രിസ്തുവിന് നാം എന്തു തരം ആരാധനയാണ് നൽകുന്നത്?”

2025 ജനുവരിയിൽ  ഫ്രാൻസിസ് മാർപാപ്പ സിസ്റ്റർ സിമോണ ബ്രാംബില്ലയെ സമർപ്പിത ജീവിതത്തിനായുള്ള ഡിക്കാസ്ട്രിയുടെ പ്രിഫക്റ്റ് ആയി നിയമിച്ചു. ആദ്യമായാണ് ഒരു വനിത വത്തിക്കാനിലെ ഏതെങ്കിലുമൊരു ഡിക്കാസ്ട്രിയുടെ തലപ്പത്തെത്തുന്നത്.
2025 ജനുവരിയിൽ ഫ്രാൻസിസ് മാർപാപ്പ സിസ്റ്റർ സിമോണ ബ്രാംബില്ലയെ സമർപ്പിത ജീവിതത്തിനായുള്ള ഡിക്കാസ്ട്രിയുടെ പ്രിഫക്റ്റ് ആയി നിയമിച്ചു. ആദ്യമായാണ് ഒരു വനിത വത്തിക്കാനിലെ ഏതെങ്കിലുമൊരു ഡിക്കാസ്ട്രിയുടെ തലപ്പത്തെത്തുന്നത്.

കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം സ്വവർഗ്ഗരതിയെ ക്രമരഹിതവും പ്രകൃതിവിരുദ്ധവുമായി ചിത്രീകരിക്കുമ്പോഴും സ്വവർഗ്ഗാനുരാഗ പ്രവണതയെ Decriminalise ചെയ്യാനും, കൗദാശികമല്ലെങ്കിൽ കൂടിയും അവരെ ആശീർവ്വദിക്കാനും അങ്ങനെ അവരെ സഭാമാതാവിനോടുകൂടെ ചേർത്തു തിരുത്താനും പാപ്പ ആഹ്വാനം ചെയ്തു. എങ്കിലും ഈ ആഹ്വാനങ്ങൾ കത്തോലിക്ക സഭയിലെ യാഥാസ്ഥിക കോണുകളിൽ നിന്ന് വിമർശനത്തിനു വിധേയമായി എന്നതും വസ്തുതയാണ്.

ഇനിയും തീരുന്നില്ല ഫ്രാൻസിസ് പാപ്പയുടെ വിപ്ലവാത്മകമായ നവോത്ഥാനങ്ങൾ. 2025 ജനുവരിയിൽ അദ്ദേഹം സിസ്റ്റർ സിമോണ ബ്രാംബില്ലയെ സമർപ്പിത ജീവിതത്തിനായുള്ള ഡിക്കാസ്ട്രിയുടെ പ്രിഫക്റ്റ് ആയി നിയമിച്ചു. ആദ്യമായാണ് ഒരു വനിത വത്തിക്കാനിലെ ഏതെങ്കിലുമൊരു ഡിക്കാസ്ട്രിയുടെ തലപ്പത്തെത്തുന്നത്. ഒന്നാലോചിക്കണം, പെസഹാ തിരുന്നാളിന് സ്ത്രീകളുടെ കാലുകഴുകാൻ കേരളത്തിലെ പല സഭാദ്ധ്യക്ഷന്മാരും മടിച്ചപ്പോഴാണ് ഫ്രാൻസിസ് പാപ്പ ഇത്തരമൊരു തീരുമാനമെടുത്തത്. 2024- ലെ പെസഹ ശുശ്രൂഷയിലാകട്ടെ മാർപ്പാപ്പ റോമിലെ റെബീബ തടവറയിലെ പന്ത്രണ്ടു സ്ത്രീകളുടെ കാലാണ് കഴുകിയത്.

മതിലുകൾ ഉയർന്നുപൊന്തുന്ന ഇക്കാലത്ത് വാതിലുകളാണ് നമുക്ക് വേണ്ടതെന്ന് അദ്ദേഹം നമ്മെ ഓർമ്മിപ്പിച്ചു. ഫ്രാൻസിസ് പാപ്പയുടെ പിൻഗാമി വരും നാളുകളിൽ തെരഞ്ഞെടുക്കപ്പെടും. എന്നാൽ ഇനിയുമൊരു ‘ഫ്രാൻസിസ്’ റോമിൻ്റെ മകുടമണിയുമോ?

Comments