ജെയിംസ് പെട്രാസിനെപ്പോലെ ലോകപ്രശസ്തനായ ഒരു പണ്ഡിതൻ നിശ്ശബ്ദനായി ഈ ലോകത്തോടു വിടപറയുമ്പോൾ, വാക്കിന്റെ കരുത്ത് എഴുത്തുകാരന്റെ ആയുസ്സിൽ അവസാനിക്കുന്നില്ലെന്ന് അക്കാദമിക് ലോകവും രാഷ്ട്രീയ പോരാട്ടവേദികളും തിരിച്ചറിയേണ്ടതുണ്ട്. സാമ്രാജ്യത്വത്തിനും അസമത്വത്തിനും ബൗദ്ധികമായ അലംഭാവത്തിനുമെതിരെ ഒരു ആയുസ്സു മുഴുവൻ പൊരുതിയ പെട്രാസ്, 2026 ജനുവരി 17-ന്, 89-ാം ജന്മദിനത്തിൽ സിയാറ്റിലിൽ വെച്ചാണ് അന്തരിച്ചത്. തൊട്ടുപിന്നാലെ, അമേരിക്കൻ അധികാരഘടനയുടെ മറ്റൊരു കരുത്തുറ്റ വിമർശകൻ മൈക്കൽ പാരന്റിയും വിടവാങ്ങി. പാരന്റിയുടെ വിയോഗം വാർത്തകളിൽ നിറഞ്ഞുനിന്നെങ്കിലും പെട്രാസിന്റെ മരണം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി. പതിറ്റാണ്ടുകളോളം അദ്ദേഹം അധ്യാപകനായിരുന്ന ബിംഗ്ഹാംടൺ സർവ്വകലാശാല പോലും അദ്ദേഹത്തെ ആദരിക്കാൻ ഒരു നിമിഷം നീക്കിവെച്ചോ എന്ന് സംശയമാണ്. ബോധ്യങ്ങളേക്കാൾ വിധേയത്വത്തിന് മുൻഗണന നൽകുന്ന ഈ കാലഘട്ടത്തിൽ, ഇത്തരമൊരു ജീവിതത്തിനു ചുറ്റുമുള്ള നിശബ്ദതയ്ക്ക് പറയാൻ ഏറെയുണ്ട്.
വ്യക്തിപരമായി ഈ വാർത്തയൊരു വലിയ നോവായിരുന്നു. ഏകദേശം കാൽനൂറ്റാണ്ടോളം അക്കാദമിക് സംവാദങ്ങളിലൂടെയും ബൗദ്ധികമായ താല്പര്യങ്ങളിലൂടെയും ജെയിംസ് പെട്രാസുമായി ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു. ഞാൻ എഡിറ്റ് ചെയ്തിരുന്ന മൂന്ന് ജേണലുകളിൽ — സൗത്ത് ഏഷ്യൻ ജേണൽ ഓഫ് ഡിപ്ലോമസി, ഇന്ത്യൻ ജേണൽ ഓഫ് പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, ജേണൽ ഓഫ് പൊളിറ്റിക്കൽ ഇക്കണോമി ആൻഡ് ഫിസ്ക്കൽ ഫെഡറലിസം — അദ്ദേഹത്തിന്റെ ലേഖനങ്ങൾ പതിവായി പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ രണ്ടു ജേണലുകളുടെ അന്താരാഷ്ട്ര ഉപദേശക സമിതിയിൽ അദ്ദേഹം അംഗമായിരുന്നു. ലോകരാഷ്ട്രീയത്തിലെ ചലനങ്ങളെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ ചുരുങ്ങിയ വാക്കുകളിൽ കൃത്യമായി രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ ഇ-മെയിലുകൾ എനിക്ക് പതിവായി ലഭിച്ചിരുന്നു.
വർഗ്ഗരാഷ്ട്രീയത്തെ ഉപേക്ഷിച്ച് സ്വത്വം അല്ലെങ്കിൽ സിവിൽ സൊസൈറ്റി ആക്ടിവിസത്തിന് മുൻഗണന നൽകുന്നത് ആഗോള മുതലാളിത്തത്തെ നേരിടുന്ന പ്രസ്ഥാനങ്ങളെ ദുർബലപ്പെടുത്തുമെന്ന് ജെയിംസ് പെട്രാസ് വാദിച്ചു.
2020 ഏപ്രിലിലാണ് അദ്ദേഹത്തിൽ നിന്ന് എനിക്ക് അവസാനമായി ഒരു സന്ദേശം ലഭിക്കുന്നത്. 'പോസ്റ്റ്-മാർക്സിസത്തെ' കുറിച്ചുള്ള തന്റെ ലേഖനം ഉൾപ്പെടുത്തിയ പുസ്തകം അയച്ചുതരാൻ അദ്ദേഹം അതിൽ ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം അദ്ദേഹത്തിൽ നിന്നുള്ള വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒടുവിൽ ആ മരണവാർത്ത വന്നപ്പോൾ നീണ്ട വർഷങ്ങളായി തുടർന്നുപോന്ന ഒരു വലിയ സംഭാഷണം അപ്രതീക്ഷിതമായി നിലച്ചുപോയതുപോലെയാണ് അനുഭവപ്പെട്ടത്.
1937-ൽ മസാച്ചുസെറ്റ്സിലെ ഒരു ഗ്രീക്ക് കുടിയേറ്റ തൊഴിലാളി കുടുംബത്തിൽ ജനിച്ച പെട്രാസ്, ആ പശ്ചാത്തലം തന്റെ പാണ്ഡിത്യത്തിലും എക്കാലവും കാത്തുസൂക്ഷിച്ചു. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലും ബെർക്കിലിയിലുമായി പഠനം പൂർത്തിയാക്കിയ അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഭൂരിഭാഗവും ബിംഗ്ഹാംടൺ യൂണിവേഴ്സിറ്റിയിലാണ് ചെലവഴിച്ചത്. സ്വന്തം തലമുറയിലെ ഏറ്റവും മികച്ച സോഷ്യോളജിസ്റ്റുകളിൽ ഒരാളായി മാറിയ അദ്ദേഹം അറുപതിലധികം പുസ്തകങ്ങളും നൂറുകണക്കിന് അക്കാദമിക് ലേഖനങ്ങളും ലോകമെമ്പാടുമുള്ള പത്രമാസികകൾക്കായി അയ്യായിരത്തോളം പ്രബന്ധങ്ങളും രചിച്ചു. എന്നാൽ കേവലം അക്കങ്ങൾ കൊണ്ട് മാത്രം അദ്ദേഹത്തിന്റെ പ്രാധാന്യം അളക്കാനാവില്ല. ആശയങ്ങൾ അധികാരത്തോട് വിട്ടുവീഴ്ച ചെയ്യാനല്ല, മറിച്ച് അതിനെ നേരിടാനുളളതാണെന്ന് വിശ്വസിച്ച അപൂർവ്വം പണ്ഡിതന്മാരിൽ ഒരാളായിരുന്നു പെട്രാസ്.

അദ്ദേഹത്തിന്റെ ബൗദ്ധിക ജീവിതം എപ്പോഴും സാമൂഹിക പോരാട്ടങ്ങളുമായി ഇഴചേർന്നു കിടന്നു. ബ്രസീലിലെ ഭൂരഹിത തൊഴിലാളി പ്രസ്ഥാനവുമായി ചേർന്ന് അദ്ദേഹം പ്രവർത്തിച്ചു; ലാറ്റിനമേരിക്കയിലെ അടിച്ചമർത്തലുകളെക്കുറിച്ച് അന്വേഷിച്ച 'ബർട്രാൻഡ് റസ്സൽ ട്രിബ്യൂണലിൽ' സേവനമനുഷ്ഠിച്ചു. സാൽവഡോർ അലൻഡെ, ആൻഡ്രിയാസ് പാപ്പാൻഡ്രിയോ, ഹ്യൂഗോ ഷാവേസ് തുടങ്ങിയ രാഷ്ട്രീയ നേതാക്കളുമായി അദ്ദേഹം നിരന്തരം സംവാദങ്ങൾ നടത്തിയിരുന്നു. ഈ ഇടപെടലുകൾ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെ രൂപപ്പെടുത്തുകയും സിദ്ധാന്തങ്ങളെ യഥാർത്ഥ രാഷ്ട്രീയ അനുഭവങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്തു. പെട്രാസ് ഒരിക്കലും അക്കാദമിക് പഠനങ്ങളെ ഒരു ഒറ്റപ്പെട്ട പ്രവർത്തനമായി കണ്ടിരുന്നില്ല. അദ്ദേഹത്തെ സംബന്ധിച്ച്, ഓരോ വിശകലനവും ഒരു സാമൂഹിക ഉത്തരവാദിത്തം കൂടിയായിരുന്നു.
വർഗ്ഗം, സാമ്രാജ്യം, അധികാരഘടന
പെട്രാസിന്റെ രചനകളുടെ അന്തസ്സത്ത ഒരു കൃത്യമായ രീതിശാസ്ത്രത്തിലധിഷ്ഠിതമായിരുന്നു: വർഗ്ഗബന്ധങ്ങൾ, ഭരണകൂടത്തിന്റെ ഇടപെടലുകൾ, സാമ്രാജ്യത്വ തന്ത്രങ്ങൾ എന്നിവയിലൂടെ അധികാരത്തെ പഠിക്കുക എന്നതായിരുന്നു അത്. ഇമ്മാനുവൽ വാലർസ്റ്റീൻ, സമീർ അമിൻ തുടങ്ങിയ സൈദ്ധാന്തികർ ആഗോള സമ്പദ്വ്യവസ്ഥയിലെ ഘടനാപരമായ മാതൃകകൾക്ക് പ്രാധാന്യം നൽകിയപ്പോൾ, സമൂഹങ്ങൾക്കുള്ളിൽ നടക്കുന്ന സംഘർഷങ്ങളിലാണ് പെട്രാസ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ചൂഷണം ആരംഭിക്കുന്നത് ഉൽപ്പാദന മേഖലയിലാണെന്നും, ഭരണവർഗ്ഗത്തിന് തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാനുള്ള ഒരു ഉപകരണമായാണ് ഭരണകൂടങ്ങൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വാദിച്ചു. അദ്ദേഹത്തിന്റെ വിശകലനത്തിൽ, സാമ്രാജ്യത്വം എന്നത് സാമ്പത്തിക-സൈനിക ശക്തികളുടെ പിന്തുണയോടെയുള്ള ബോധപൂർവമായ രാഷ്ട്രീയ തീരുമാനങ്ങളിലൂടെ രൂപപ്പെടുന്ന ഒന്നാണ്.
അമിതമായ സ്പെഷ്യലൈസേഷൻ അറിവിനെ കഷ്ണങ്ങളാക്കുമെന്നും സാമ്രാജ്യം, വർഗ്ഗം, ആഗോള അസമത്വം എന്നിവയെക്കുറിച്ചുള്ള വിമർശനാത്മകമായ അന്വേഷണങ്ങളെ അത് നിരുത്സാഹപ്പെടുത്തുമെന്നും ജെയിംസ് പെട്രാസ് മുന്നറിയിപ്പ് നൽകി.
ഈ കാഴ്ചപ്പാടാണ് ആഗോളവൽക്കരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമർശനങ്ങളെ രൂപപ്പെടുത്തിയത്. 'അൺമാസ്കിംഗ് ഗ്ലോബലൈസേഷൻ' (2001) എന്ന പുസ്തകത്തിൽ, ആഗോള വിപണിയെ ഒരു നിഷ്പക്ഷമായ കൂടിച്ചേരലായല്ല, മറിച്ച് സാമ്രാജ്യത്വ ആധിപത്യത്തിന്റെ പുതുക്കിയ രൂപമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 'സിസ്റ്റം ഇൻ ക്രൈസിസ്' (2003) ആഗോള മുതലാളിത്തത്തിന്റെ അസ്ഥിരതയെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ, 'സോഷ്യൽ മൂവ്മെന്റ്സ് ആൻഡ് സ്റ്റേറ്റ് പവർ' (2003) എന്ന കൃതി താഴെത്തട്ടിലുള്ള ജനകീയ മുന്നേറ്റങ്ങൾ എങ്ങനെ രാഷ്ട്രീയ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് പരിശോധിച്ചു. ഹാർട്ടും നെഗ്രിയും ചേർന്നെഴുതിയ എംപയർ (Empire) എന്ന പുസ്തകത്തിനുള്ള മറുപടിയായി അദ്ദേഹം രചിച്ച 'എംപയർ വിത്ത് ഇംപീരിയലിസം' ('2005) എന്ന കൃതിയിൽ, ആഗോള മുതലാളിത്തത്തിൽ ഭരണകൂട അധികാരത്തിനുള്ള പ്രാധാന്യം അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ബഹുരാഷ്ട്ര കമ്പനികൾ അവയുടെ സംരക്ഷണത്തിനും വളർച്ചയ്ക്കും അതത് രാജ്യങ്ങളിലെ ഭരണകൂടങ്ങളെയാണ് ആശ്രയിക്കുന്നതെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ഈ ബന്ധം മനസ്സിലാക്കാതെ, 'ഭരണകൂടരഹിതമായ സാമ്രാജ്യം' എന്ന സിദ്ധാന്തം മുന്നോട്ടുവെക്കുന്നത് യഥാർത്ഥ അധികാരത്തെ തെറ്റായി വായിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം വാദിച്ചു.
നവലിബറൽ കാലഘട്ടത്തിലെ ബൗദ്ധിക സാഹചര്യങ്ങളെയും പെട്രാസ് വെല്ലുവിളിച്ചു. അദ്ദേഹത്തിന്റെ 'എ മാർക്സിസ്റ്റ് ക്രിട്ടിക് ഓഫ് പോസ്റ്റ്-മാർക്സിസ്റ്റ്സ്' (1997) എന്ന പ്രബന്ധം, വർഗ്ഗരാഷ്ട്രീയത്തെ ഉപേക്ഷിച്ച് സ്വത്വം (Identity) അല്ലെങ്കിൽ സിവിൽ സൊസൈറ്റി ആക്ടിവിസത്തിന് മുൻഗണന നൽകുന്നത് ആഗോള മുതലാളിത്തത്തെ നേരിടുന്ന പ്രസ്ഥാനങ്ങളെ ദുർബലപ്പെടുത്തുമെന്ന് വാദിച്ചു. എൻ ജി ഒകളുടെയും സാങ്കേതിക ആധിപത്യം പുലർത്തുന്ന ചർച്ചകളുടെയും (Technocratic discourse) വളർച്ചയെ ഘടനാപരമായ വിശകലനങ്ങളിൽ നിന്നുള്ള വലിയൊരു പിന്മാറ്റമായാണ് അദ്ദേഹം കണ്ടത്. വിജ്ഞാനശാഖകളെ സമന്വയിപ്പിച്ചുള്ള പഠനങ്ങളെക്കുറിച്ച് (Interdisciplinary studies) എഴുതിയപ്പോൾ, അമിതമായ സ്പെഷ്യലൈസേഷൻ അറിവിനെ കഷ്ണങ്ങളാക്കുമെന്നും സാമ്രാജ്യം, വർഗ്ഗം, ആഗോള അസമത്വം എന്നിവയെക്കുറിച്ചുള്ള വിമർശനാത്മകമായ അന്വേഷണങ്ങളെ അത് നിരുത്സാഹപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പെട്രാസിന്റെ രചനകൾ കേവലം സൈദ്ധാന്തിക സംവാദങ്ങളിൽ മാത്രം ഒതുങ്ങിനിന്നില്ല. ലാറ്റിനമേരിക്കയെക്കുറിച്ച് അദ്ദേഹം വ്യാപകമായി എഴുതുകയും, ആ പ്രദേശം അമേരിക്കയുടെ സാമ്പത്തിക-ഭൗമരാഷ്ട്രീയ താല്പര്യങ്ങളുടെ കേന്ദ്രമായി തുടരുകയാണെന്ന് വാദിക്കുകയും ചെയ്തു. നിർദ്ദിഷ്ട വ്യാപാര കരാറുകളെ കോർപ്പറേറ്റ് ആധിപത്യം ഉറപ്പിക്കുന്നതിനുള്ള സംവിധാനങ്ങളായാണ് അദ്ദേഹം കണ്ടത്. അതേസമയം തന്നെ, കർഷകർക്കും തൊഴിലാളികൾക്കും സാമൂഹിക പ്രസ്ഥാനങ്ങൾക്കും നവലിബറൽ സിദ്ധാന്തങ്ങളെ വെല്ലുവിളിക്കാൻ കഴിയുന്ന ഒരു പ്രതിരോധ കേന്ദ്രമായും അദ്ദേഹം ആ ഭൂഖണ്ഡത്തെ വീക്ഷിച്ചു.
അധികാരത്തിന്റെ സാംസ്കാരിക തലങ്ങളെയും പെട്രാസ് വിശകലനം ചെയ്തു. ഫോർഡ് ഫൌണ്ടേഷൻ പോലുള്ള ജീവകാരുണ്യ സ്ഥാപനങ്ങൾ പലപ്പോഴും പ്രത്യയശാസ്ത്രപരമായ സ്വാധീനം ചെലുത്താനുള്ള ഉപകരണങ്ങളായി പ്രവർത്തിക്കുന്നുണ്ടെന്നും, ഭൗമരാഷ്ട്രീയ താല്പര്യങ്ങളുമായി ചേർന്നുനിൽക്കുന്ന ഫണ്ടിംഗ് ശൃംഖലകളിലൂടെ അവ ബൗദ്ധിക ജീവിതത്തെ രൂപപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം വാദിച്ചു. അറിവിന്റെ ഉത്പാദനം എങ്ങനെ രാഷ്ട്രീയ മുൻഗണനകളെ പ്രതിഫലിപ്പിക്കുന്നു എന്ന അദ്ദേഹത്തിന്റെ വിശാലമായ ഉൽക്കണ്ഠയുടെ ഭാഗമായിരുന്നു ഈ വിമർശനം. പാണ്ഡിത്യം ഒരിക്കലും അധികാര ഘടനകൾക്ക് പുറത്തല്ല പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു.
പോരാട്ടഭൂമിയിലെ പണ്ഡിതനും
നിലയ്ക്കാത്ത ശബ്ദവും
ജെയിംസ് പെട്രാസിന്റെ പാണ്ഡിത്യം ഒരിക്കലും ഒരു പ്രത്യേക മേഖലയിലോ വിഷയത്തിലോ മാത്രം ഒതുങ്ങിനിന്നില്ല. അമേരിക്കൻ വിദേശനയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ രചനകൾ, സാമ്പത്തിക താല്പര്യങ്ങളും സൈനിക സഖ്യങ്ങളും രാഷ്ട്രീയ ലോബികളും എങ്ങനെയാണ് ആഗോള തന്ത്രങ്ങളെ രൂപപ്പെടുത്തുന്നതെന്ന് വിശകലനം ചെയ്തു. ട്രംപ് സർക്കാരിന്റെ ആദ്യ ഭരണകാലത്തെക്കുറിച്ചെഴുതിയ പ്രബന്ധങ്ങളിൽ, ആഗോള അധികാരം ഒരു ബഹുമുഖക്രമത്തിലേക്ക് (Multipolar order) മാറിക്കൊണ്ടിരിക്കുമ്പോഴും ഉപരോധങ്ങളിലൂടെയും വ്യാപാര സമ്മർദ്ദങ്ങളിലൂടെയും ഭൗമരാഷ്ട്രീയ നീക്കങ്ങളിലൂടെയും തങ്ങളുടെ ആധിപത്യം നിലനിർത്താനാണ് വാഷിംഗ്ടൺ ശ്രമിക്കുന്നതെന്ന് അദ്ദേഹം എഴുതി. ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ, ആഭ്യന്തര രാഷ്ട്രീയ ശൃംഖലകൾ എങ്ങനെ വിദേശനയ തീരുമാനങ്ങളെ സ്വാധീനിക്കുന്നുവെന്ന് പരിശോധിക്കുന്നതായിരുന്നു. ഇത് ആഭ്യന്തര രാഷ്ട്രീയവും ആഗോള തന്ത്രങ്ങളും തമ്മിലുള്ള പരസ്പരബന്ധത്തെ വെളിപ്പെടുത്തി. ജൂതലോബിയുടെ അധിനിവേശരാഷ്ട്രീയത്തെ കടുത്തഭാഷയിൽ വിമർശിച്ച ആളാണ് പെട്രാസ്.
ജെയിംസ് പെട്രാസിന്റെ മരണശേഷമുണ്ടായ നിശ്ശബ്ദത, ഇന്നത്തെ ബൗദ്ധിക ജീവിതത്തിൽ വിയോജിക്കുന്ന ശബ്ദങ്ങൾക്ക് നൽകപ്പെടുന്ന അസ്വസ്ഥജനകമായ സ്ഥിതിവിശേഷത്തെയാണ് കാണിക്കുന്നത്.
ബുദ്ധിജീവികളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് പെട്രാസ് എപ്പോഴും ഊന്നിപ്പറഞ്ഞിരുന്നു. ക്യൂബയെക്കുറിച്ചുള്ള തന്റെ ചിന്തകളിൽ, ദുർബലമായ രാജ്യങ്ങളെക്കുറിച്ചു വിധികൽപ്പിക്കുന്നതിനു മുൻപ് പണ്ഡിതന്മാർ സ്വന്തം രാജ്യത്തെ സർക്കാരുകളുടെ പങ്ക് പരിശോധിക്കണമെന്ന് അദ്ദേഹം വാദിച്ചു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ, ബൗദ്ധിക ജീവിതത്തിന് ചരിത്രപരമായ അവബോധവും രാഷ്ട്രീയമായ ആർജ്ജവവും ആവശ്യമാണ്. അധികാര വിശകലനത്തിൽനിന്ന് വേർപെട്ട ധാർമ്മികഭാഷ കേവലം പ്രചാരണായുധമായി മാറാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വിശ്വസിച്ചു.
രാജ്യാന്തരരംഗത്തെ രാഷ്ട്രീയനേതാക്കളുമായുള്ള പെട്രാസിന്റെ ബന്ധങ്ങൾ അദ്ദേഹത്തിന്റെ ഇടപെടലുകളുടെ വ്യാപ്തി വെളിപ്പെടുത്തുന്നു. സാൽവഡോർ അലൻഡെയുമായുള്ള അദ്ദേഹത്തിന്റെ ആദ്യകാല കൂടിക്കാഴ്ച, തൊഴിലാളിവർഗ നേതൃത്വത്തോടും അന്താരാഷ്ട്ര ഐക്യദാർഢ്യത്തോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ കൂടുതൽ ദൃഢമാക്കി. ഗ്രീസിലെ ആൻഡ്രിയാസ് പാപ്പാൻഡ്രിയോയുടെ ഉപദേശകനായുള്ള അദ്ദേഹത്തിന്റെ സേവനം അവസാനിച്ചത്, അവിടുത്തെ ചെലവുചുരുക്കൽ നയങ്ങൾ (Austerity policies) തൊഴിലാളി താല്പര്യങ്ങളെ ഹനിച്ചപ്പോഴാണ്. വെനിസ്വേലയിൽ ഹ്യൂഗോ ഷാവേസിന്റെ സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളെ അദ്ദേഹം അംഗീകരിച്ചപ്പോഴും, മൂലധനശക്തികളുമായുള്ള വിട്ടുവീഴ്ചകളെ സംശയത്തോടെയാണ് അദ്ദേഹം വീക്ഷിച്ചത്. ഈ അനുഭവങ്ങളെല്ലാം പെട്രാസിന്റെ സവിശേഷമായ നിലപാടുകൾ വെളിപ്പെടുത്തുന്നു: പെട്രാസ് നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളെ പിന്തുണയ്ക്കുമ്പോഴും തന്റെ വിമർശനാത്മകമായ നിലപാടുകൾ കൈവിടാൻ വിസമ്മതിച്ചിരുന്നു.

പതിറ്റാണ്ടുകളിലുടനീളം, അമേരിക്കൻ സോഷ്യോളജിക്കൽ റിവ്യൂ, ജേണൽ ഓഫ് പെസന്റ് സ്റ്റഡീസ് തുടങ്ങിയ പ്രമുഖ അക്കാദമിക് ജേണലുകളിൽ അദ്ദേഹം എഴുതി. അതോടൊപ്പം, ലാ ജോർണാഡ എന്ന പത്രത്തിലെ ദീർഘകാല കോളം ഉൾപ്പെടെ ലോകമെമ്പാടുമുള്ള പത്രങ്ങൾക്കായി ആയിരക്കണക്കിന് പ്രബന്ധങ്ങളും അദ്ദേഹം എഴുതി. ഹെൻറി വെൽറ്റ്മേയറുമായി (Henry Veltmeyer) ചേർന്ന് അദ്ദേഹം രചിച്ച 'ദ ഡൈനാമിക്സ് ഓഫ് സോഷ്യൽ ചേഞ്ച് ഇൻ ലാറ്റിൻ അമേരിക്ക' (2000), കൂടാതെ നിയോലിബറലിസത്തെയും എക്സ്ട്രാക്റ്റിവിസത്തെയും (extractivism) കുറിച്ചുള്ള പിൽക്കാല കൃതികളും ആഗോള മുതലാളിത്തത്തിന്റെ പരിണാമത്തെയും താഴെത്തട്ടിൽ നിന്നുള്ള പ്രതിരോധങ്ങളെയും വിശകലനം ചെയ്തു. 'ഇംപീരിയലിസം ആൻഡ് ക്യാപിറ്റലിസം ഇൻ ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി' (2013), 'ലാറ്റിൻ അമേരിക്ക ഇൻ ദ വോർട്ടക്സ് ഓഫ് സോഷ്യൽ ചേഞ്ച്' (2019) തുടങ്ങിയ പിൽക്കാല പുസ്തകങ്ങൾ അധികാരത്തെയും ജനകീയ പോരാട്ടങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ കാഴ്ചപ്പാടുകളെ വീണ്ടും അടിവരയിട്ടു.
ജെയിംസ് പെട്രാസ് ബാക്കിവെക്കുന്നത് കേവലം പുസ്തകങ്ങളുടെ ഒരു പട്ടിക മാത്രമല്ല. ചരിത്രപരമായ അവബോധത്തിലും രാഷ്ട്രീയമായ ഇടപെടലുകളിലും ധാർമ്മികമായ വ്യക്തതയിലും അധിഷ്ഠിതമായ ഒരു അന്വേഷണരീതിയാണ് അദ്ദേഹം നമുക്ക് നൽകിയത്. അദ്ദേഹത്തിന്റെ മരണശേഷമുണ്ടായ നിശ്ശബ്ദത, ഇന്നത്തെ ബൗദ്ധിക ജീവിതത്തിൽ വിയോജിക്കുന്ന ശബ്ദങ്ങൾക്ക് നൽകപ്പെടുന്ന അസ്വസ്ഥജനകമായ സ്ഥിതിവിശേഷത്തെയാണ് കാണിക്കുന്നത്. എന്നാൽ ഒരു ചിന്തകന്റെ സ്വാധീനം ചടങ്ങുകളെയോ സ്ഥാപനപരമായ ആദരങ്ങളെയോ ആശ്രയിച്ചല്ല ഇരിക്കുന്നത്. സാമ്രാജ്യത്വം, അസമത്വം, പ്രതിരോധം എന്നിവയെക്കുറിച്ച് പെട്രാസ് ഉയർത്തിയ ചോദ്യങ്ങളിൽ ആ സ്വാധീനം എന്നും നിലനിൽക്കും.

ലോകത്തെ കേവലം അമൂർത്തമായ ഒന്നായല്ല, എന്നാൽ തുടർച്ചയായ ഒരു പോരാട്ടഭൂമിയായി കാണാൻ ശ്രമിക്കുന്ന പണ്ഡിതന്മാരും പ്രവർത്തകരും എവിടെയുണ്ടോ, അവിടെയെല്ലാം പെട്രാസിന്റെ ശബ്ദവും സാന്നിധ്യവുമുണ്ടാകും. പാണ്ഡിത്യം ചരിത്രത്തോടും ഉത്തരവാദിത്തത്തോടും കൂടി സംവദിക്കുമ്പോഴാണ് അർത്ഥമുണ്ടാകുന്നതെന്ന് പെട്രാസിന്റെ ജീവിതം ഓർമ്മിപ്പിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തെ പൊതിഞ്ഞുനിൽക്കുന്ന നിശ്ശബ്ദത ഒരുപക്ഷേ നമ്മുടെ കാലഘട്ടത്തെക്കുറിച്ച് പലതും വിളിച്ചുപറയുന്നുണ്ടാകാം. എന്നാൽ ആ നിശ്ശബ്ദതയ്ക്ക് ഒതുക്കിനിർത്താൻ കഴിയാത്ത കരുത്തോടെ അദ്ദേഹത്തിന്റെ രചനകൾ എന്നും സംസാരിച്ചുകൊണ്ടിരിക്കും.

