മലയാള സിനിമയ്ക്ക് അന്തർദ്ദേശീയ നിലവാരത്തിലുള്ള നിരവധി സിനിമകൾ സമ്മാനിച്ച വിഖ്യാത ചലച്ചിത്രകാരൻ ഷാജി എൻ. കരുൺ (73) അന്തരിച്ചു. മലയാളത്തിലെ സമാന്തര സിനിമാ ലോകത്ത് അദ്ദേഹത്തിൻെറ സംഭാവനകൾ അതുല്യമാണ്. കൊല്ലം ജില്ലയിലെ കണ്ടച്ചിറയിൽ എൻ. കരുണാകരൻെറയും ചന്ദ്രമതിയുടെയും മകനായി ജനിച്ച ഷാജി. എൻ. കരുൺ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നണ് ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടിയത്. ഛായാഗ്രാഹകനായാണ് സിനിമയിൽ തുടങ്ങിയത്. പ്രശസ്ത സംവിധായകൻ ജി. അരവിന്ദൻെറ നിരവധി ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്തത് ഷാജി.എൻ കരുണായിരുന്നു. അരവിന്ദനൊപ്പം ആദ്യം ചെയ്ത ‘കാഞ്ചനസീത’യുടെ ഛായാഗ്രഹണത്തിന് മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. കെ.ജി. ജോർജ്ജ്, എം.ടി. വാസുദേവൻ നായർ എന്നിവർക്കൊപ്പവും പ്രവർത്തിച്ചിട്ടുള്ള ഷാജി എൻ. കരുൺ 40-ഓളം സിനിമകൾക്കായി ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട്.
ക്യാമറാമാനെന്ന നിലയിൽ ചലച്ചിത്രലോകത്ത് അടയാളപ്പെടുത്തിയ ശേഷമാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനാവുന്നത്. 1987-ൽ പുറത്തിറങ്ങിയ ‘പിറവി’ ഷാജി. എൻ കരുണിനെ സംവിധായകനായി അടയാളപ്പെടുത്തി. രാഷ്ട്രീയ കേരളം ചർച്ച ചെയ്ത രാജൻ കൊലക്കേസായിരുന്നു ചിത്രത്തിൻെറ കേന്ദ്രപ്രമേയം. രാജൻെറ അച്ഛൻ ഈച്ഛരവാര്യരെ മുൻനിർത്തി കൊണ്ടാണ് ഷാജി എൻ കരുൺ ചിത്രം അവതരിപ്പിച്ചത്. ദേശീയ, അന്തർദ്ദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രം രാജ്യത്തിനകത്തും പുറത്തും വലിയ ചർച്ചയായിരുന്നു. കാൻ ചലച്ചിത്രോത്സവത്തിൽ ചിത്രത്തിന് ഗോൾഡൻ ക്യാൻ പരാമർശവും ലഭിച്ചു. 70-ഓളം ചലച്ചിത്രമേളകളിൽ ചിത്രം പ്രദർശിപ്പിക്കപ്പെടുകയും 30-ലധികം പുരസ്കാരങ്ങൾ നേടുകയും ചെയ്തു. പിറവിയിലൂടെ പ്രേംജിയെന്ന അതുല്യനടനെയും ഷാജി എൻ. കരുൺ മലയാള ചലച്ചിത്രലോകത്ത് അടയാളപ്പെടുത്തി വെച്ചു. പിറവിക്ക് ശേഷം സംവിധാനം ചെയ്ത ‘സ്വം’ എന്ന ചിത്രവും അന്താരാഷ്ട്ര പ്രശസ്തി നേടി. കാൻ ഫെസ്റ്റിവെലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രമാണിത്.
കഥകളി പ്രധാന പ്രമേയമായി ഷാജി. എൻ കരുൺ സംവിധാനം ചെയ്ത വാനപ്രസ്ഥം ഇന്നും ചലച്ചിത്ര വിദ്യാർത്ഥികളുടെ പാഠപുസ്തകമാണ്. മോഹൻലാൽ എന്ന നടൻെറ അഭിനയ സാധ്യതകളെ അതിഗംഭീരമായി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയായിരുന്നു വാനപ്രസ്ഥം. ചിത്രത്തിലെ കുഞ്ഞിക്കുട്ടനെ അവതരിപ്പിച്ച മോഹൻലാലിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ഷാജി. എൻ കരുൺ സംവിധാനം ചെയ്ത കുട്ടിസ്രാങ്ക് എന്ന ചലച്ചിത്രവും ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയ - സാമൂഹ്യവിഷയങ്ങളെ മനുഷ്യരുടെ പക്ഷത്ത് നിന്ന് അവതരിപ്പിക്കുന്നതായിരുന്നു ഷാജി എൻ. കരുണിൻെറ ചിത്രങ്ങൾ. മലയാള സമാന്തര സിനിമാലോകത്ത് തൻേറതായ ഒരു പാത വെട്ടിയ അദ്ദേഹത്തിൻെറ സിനിമകൾ ഇന്ത്യയ്ക്ക് പുറത്ത് കാര്യമായി തന്നെ പരിഗണിക്കപ്പെടുകയും ചർച്ചയാവുകയും ചെയ്തിട്ടുണ്ട്. നിരവധി തവണ മികച്ച ഛായാഗ്രാഹകനും സംവിധായകനുമുള്ള സംസ്ഥാന - ദേശീയ പുരസ്കാരങ്ങളും ഷാജി എൻ. കരുണിനെ തേടിയെത്തി.
എക്കാലത്തും ഇടതുപക്ഷ രാഷ്ട്രീയത്തോട് ചേർന്നുനിന്നിട്ടുള്ള ഷാജി എൻ. കരുൺ കേരളത്തിൻെറ ചലച്ചിത്ര അക്കാദമി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ അധ്യക്ഷനും കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായിരുന്നു. മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്ക് ജെ.സി. ഡാനിയേൽ പുരസ്കാരം സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് സമ്മാനിച്ചത്.