എം.ജി.എസ് നാരായണനെ അനുസ്മരിച്ച് ഒരു കുറിപ്പ് തയ്യാറാക്കുമ്പോൾ, ഞങ്ങളിൽ വന്നു പതിച്ച ഏറ്റവും നല്ല നീരീക്ഷണം പ്രൊഫ. കേശവൻ വെളുത്താട്ടിന്റെ താഴെ കൊടുത്തിരിക്കുന്ന വാക്കുകളാണ്. എം.ജി.എസിനെ ആദരിച്ചു കൊണ്ട് അദ്ദേഹവും, ഡോണാൾഡ്.ആർ.ഡേവിസ് ജൂണിയറും, ചേർന്ന് എഡിറ്റ് ചെയ്ത ഇറെവെറന്റ് ഹിസ്റ്ററി എന്ന ഗ്രന്ഥത്തിൽ, വെളുത്താട്ട് എഴുതിയ, എം.ജി.എസ് നാരായണൻ: ദി ഇറെവറെന്റ് ഹിസ്റ്റോറിയൻ, എന്ന ലേഖനം തുടങ്ങുന്നതിങ്ങനെയാണ്: “When the preface to a book on history repudiates the title of that book, how would you describe its author ? My choice would be ‘ Irreverent Historian’ . That is what M.G.S Narayanan did in his masterpiece , The Perumals of Kerala (2013) . When he submitted it as a doctoral dissertation to the university of Kerala in 1972, it had carried the title Political and Social Conditions of Kerala under the Kulasekhara Empire ( AD c 800- 1124 ). He had , in the course of his research , the result of which he was reporting in that dissertation, demonstrated that it was neither an empire nor of the Kulasekharas. Rather than going through the rigmarole of getting the registered title changed which involved too many cumbersome bureaucratic procedures, he decided to submit the dissertation as it is, rejecting the title in the preface itself. This irreverence is not just about a preface of one dissertation ; he has shown it all through the text of that book and the papers on history that he has written before and subsequently. He has questioned and rejected the received wisdom regarding the history of Kerala and the rest of south India in several ways. He had no respect for authority of any kind except regarding the sources and method , and these he respected with a vengeance. This transparency made up for all his irreverence in historical writing.” ( Kesavan Veluthat in Irreverent History : Essays for M.G. S Narayanan, Primus Books, 2014). തന്റെ തന്നെ പ്രബന്ധ ശീർഷകത്തെ നിരാകരിച്ച്, കേരള ചരിത്ര രചനിയിൽ മായാത്ത കൈയ്യൊപ്പിട്ട എം.ജി.എസ് അങ്ങനെ തന്നെയാണ് കേരള ചരിത്രത്തിന്റെ ഭാഗമാകുന്നതും.

ഒരിക്കൽ, ബിരുദാനന്തര ചരിത്ര വിദ്യാർത്ഥികളുടെ തെരഞ്ഞെടുത്ത ഏറ്റവും നല്ല ട്ടും പ്രബന്ധത്തിന് പ്രൊഫ. എം. പി. പോൾ അവാർഡ് സമ്മാനിക്കാൻ ആലുവയിലെ യൂ. സി കോളേജിൽ വന്നപ്പോൾ അദ്ദേഹത്തിന് കാലിലെ നീരുകാരണം നടക്കുവാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ചരിത്രമെന്ന വിഷയത്തിനോടും അതു പഠിക്കുന്ന വിദ്യാർത്ഥികളോടുമുള്ള തീക്ഷ്ണമായ സ്നേഹമായിരുന്നു ശാരീരിക ബുദ്ധിമുട്ടുകളിലും അദ്ദേഹത്തെ ചലിപ്പിച്ച ശക്തി. ആഗോളതലത്തിൽ ചരിത്ര ദർശനത്തെ മാറ്റി എഴുതിയ ചരിത്രകാരനായ ഫെർനാൻഡ് ബ്രോദേൽ അദേഹത്തിന്റെ ‘പേഴ്സണൽ ടെസ്റ്റിമണി’യിൽ, ദുബ്രോവ്നിക്ക് ആർക്കൈവ്സിൽ താനൊരു തുരങ്കം നിർമ്മിച്ചെന്ന് പറയുന്നുണ്ട്. മെഡിറ്ററേനിയനെക്കുറിച്ച് ഒരു ഗവേഷണം നടത്തുമ്പോൾ, പ്രാഥമിക രേഖകളെ കണ്ടെത്താനുള്ള അഭിനിവേശത്തോടു കൂടിയുള്ള കഠിനപ്രയത്നമായിരുന്നു ബ്രോദേലിന്റെ തിരയൽ തുരങ്ക നിർമ്മാണം. ഈ വാക്കുകൾ തികച്ചും അനുയോജ്യമായി ഒരു കേരള ചരിത്രകാരന്റെ ചരിത്ര ഗവേഷണത്തിൽ പ്രതിഫലിച്ചിട്ടുണ്ടെങ്കിൽ അത് പ്രൊഫ. എം ജി എസ് നാരായണനിലാണ്. പ്രാഥമികരേഖകൾ തപ്പിയെടുത്ത്, ശാസ്ത്രീയ വിശകലനത്തിലൂടെ തന്റെ തന്നെ നിഗമനങ്ങളെ കൊരുത്തെടുക്കുകയും ആവശ്യമെങ്കിൽ നിരാകരിക്കുകയും ചെയ്ത ചരിത്രകാരൻ. എംജിഎസിന് ആദരസൂചകമായി കേശവൻ വെളുത്താട്ടും, ഡൊണാൾഡ് ഡേവിസും ചേർന്ന് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച, ഇറവറന്റ് ഹിസ്റ്ററി എന്ന സമാഹാരത്തിന്റെ പേരിൽ തന്നെ സൂചിപ്പിക്കുന്ന ‘അനാദരവ്’, താൻ തന്നെ കൊടുത്ത പ്രബന്ധത്തിന്റെ ശീർഷകത്തെത്തന്നെ പൊളിച്ചെയുതിയ ചരിത്ര ശാസ്ത്രത്തിന്റെ എം.ജി.എസ് തുറവിയും നിലപാടിലെ ധീരതയുമാണ്. ചരിത്രമെന്ന വിഷയവുമായുള്ള എം.ജി.എസിന്റെ പ്രണയം തന്നെയായിരുന്നു നിർബാധം തുടർന്ന ഈ ധീരത. അദ്ദേഹം ശ്വസിച്ചതും നിശ്വസിച്ചതും ചരിത്രമായിരുന്നു, ഒരു തരത്തിൽ പറഞ്ഞാൽ ചരിത്ര ജീവിതം.
പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ യൂറോപ്പിൽ നടന്ന ബർലിൻ വിപ്ലവം എന്നു വിശേഷിപ്പിക്കുന്ന, ചരിത്ര പഠനത്തിലും, ഗവേഷണത്തിലും സാധ്യമായ പ്രൊഫഷണലിസം, കാലിക്കറ്റ് സർവകലാശാലയിൽ നടപ്പിൽ വരുത്തുവാൻ അദ്ദേഹത്തിനു സാധിച്ചു.
മലയാളികളുടെ എക്കാലത്തെയും മഹാ ചരിത്രകാരനെന്നു വിശേഷിപ്പിക്കാവുന്ന പ്രൊഫ. എം.ജി.എസ് നാരായണനെ അനുസ്മരിക്കുമ്പോൾ, മൂന്നു സവിശേഷ വസ്തുതകളാണ് മനസ്സിലേക്ക് ഓടിയെത്തുന്നത്. ഒന്നാമതായി, പ്രാഥമിക രേഖകളുടെ കൃത്യമായ ശാസ്ത്രീയ പാഠാപഗ്രഥനത്തിലൂടെ കേരള ചരിത്രത്തിന് രീതി ശാസ്ത്ര സങ്കല്‌പനങ്ങളുടെയും സങ്കേതങ്ങളുടെയും പാത വെട്ടിത്തെളിച്ച ചരിത്രകാരൻ. രണ്ടാമതായി ചരിത്ര പഠനത്തിന് ഒരു സർവകലാശാലയിൽ, വ്യത്യസ്തമായ ഒരു അധ്യപന / പഠന മാതൃക സൃഷ്ടിച്ചെടുത്ത ചരിത്രകാരൻ. ഏതെങ്കിലുമൊരു പഠന വിഷയം, വ്യക്തി കേന്ദ്രീകൃത വിജയങ്ങളിൽ അധിഷ്ഠിതമായാൽ അത് നിലനിൽക്കില്ല എന്ന ബോധ്യമായിരുന്നു അദ്ദേഹത്തെ ഒരു പുതു സ്ഥാപന / സമ്പ്രദായ സംവിധാനത്തെ നിലവിൽ വരുത്താൻ പ്രചോദിപ്പിച്ച ഘടകം. മൂന്നാമതായി, തന്റെ ശിഷ്യന്മാരുമായി വിമർശപരവും വാത്സല്യപരവുമായ ഒരു ജൈവിക ബന്ധം സാധ്യമാക്കിയ ചരിത്രകാരൻ. അദ്ദേഹത്തിന്റെ ചരിത്ര നിലപാടുകൾ പ്രാഥമികരേഖകളിൽ അടിസ്ഥാനപ്പെടുത്തിയുള്ളതാണെങ്കിലും മറ്റു വീക്ഷണങ്ങൾ കേൾക്കുവാനുള്ള ജ്ഞാനപരമായ വിശാലത അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ, തന്റെ ഉറച്ച നിലപാടുകളിൽ നിന്നും മറ്റാർക്കും അദ്ദേഹത്തെ അടർത്തിമാറ്റുവാനും സാധിച്ചിരിന്നില്ല; ശാസ്ത്രീയ ചരിത്ര പഠനത്തിന്റെ ശക്തി!

ഈ മൂന്നു ഘടകങ്ങള കോർത്തിണക്കിയാൽ മാത്രമാണ്, കേരള ചരിത്ര രചനാ / ഗവേഷണ മേഖലയെ ഒരു കുടമാറ്റത്തിന് വിധേയപ്പെടുത്തിയ എം ജി എസ് എന്ന മൂന്നക്ഷരങ്ങളുടെ മൂല്യം നമ്മുക്ക് മനസിലാകൂ. ചരിത്ര പഠനത്തെ മറ്റു വിഷയ സങ്കേതങ്ങളുമായി ബന്ധപ്പെടുത്തി, വർത്തമാന കാലഘട്ടത്തിലെ ഏതൊരു പ്രശ്നത്തെയും എം.ജി.എസ് എന്ന ചരിത്രകാരന് അപഗ്രഥത്തിന് വിധേയപ്പെടുത്തുവാൻ സാധിച്ചു എന്നതുമാത്രമല്ല അദ്ദേഹത്തിന്റെ പ്രസക്തി, അതിലൂടെ ചരിത്രകാരന്മാർ വർത്തമാനത്തിൽ നിലപാടുകളെടുക്കണമെന്നും തെളിയിച്ചു കൊണ്ടേയിരുന്നു അദ്ദേഹം, അവസാന കാലം വരെ. ഇവിടെ ഒരു എം ജി എസ് യുഗം അവസാനിക്കുന്നുവെങ്കിലും അദ്ദേഹത്തിന്റെ ഗവേഷണ പഠനങ്ങളും എഴുത്തുകളും പ്രഭാഷണങ്ങളും എന്ന വലിയൊരു ആർക്കൈവ് യുവ ഗവേഷകർക്കും, ചരിത്രകാരന്മാർക്കും അവശേഷിപ്പിച്ചാണ് അദ്ദേഹം മടങ്ങിയിരിക്കുന്നത്.
കാലിക്കറ്റിലെ ബർലിൻ വിപ്ളവം: ചരിത്ര പഠനത്തെ സ്ഥാപനവൽക്കരിച്ച എം.ജി. എസ്
ഒരു വിദ്യാർത്ഥി എന്ന നിലയിൽ പഠന കാലത്ത് മികവുറ്റ വിജയങ്ങൾ കരസ്ഥമാക്കിയിരുന്നു എം ജി എസ്. കെ വി കൃഷ്ണ അയ്യർ, ഡോ. ചന്ദ്രൻ ദേനേശൻ, ഇളംകുളം കുഞ്ഞൻപിള്ള എന്നീ പ്രഗത്ഭരായ അധ്യാപക/ ചരിത്രകാരന്മാരുടെ കീഴിലാണ് അദ്ദേഹത്തിന്റെ പഠന - ഗവേഷണ പരിശീലനം നടന്നത്. തന്റെ ഗുരുക്കന്മാരുടെ ശൈലിയൊക്കെ മനസ്സിലാക്കിയെങ്കിലും, പിൽക്കാലത്ത് അവരിൽ നിന്നെല്ലാം വ്യത്യസ്തനായി ചരിത്ര ഗവേഷണത്തിൽ പ്രൊഫഷണലിസവും സൈദ്ധാന്തിമായ സവിശേഷതയും കൊണ്ടുവരാൻ അദ്ദേഹത്തിനു സാധിച്ചു. എം ജി എസ്സിന്റെ ചരിത്ര പഠന മേഖലയിലേക്കുള്ള വരവുതന്നെ സൈദ്ധാന്തികമായ ഒരു തിരിച്ചറിവിലൂടെയായിരുന്നെന്ന് കേശവൻ വെളുത്താട്ടുമായി ഇടക്കാലത്ത് നടത്തിയ ഒരു അഭിമുഖത്തിൽ നിന്നു വ്യക്തമാകുന്നുണ്ട്. ഇതിൽ ഒരു ചോദ്യത്തിന് അദ്ദേഹം നൽകുന്ന മറുപടി ഇങ്ങനെയാണ്; ‘ശാസ്ത്ര ലബോറട്ടറികളിൽ അസ്ഥികൂടങ്ങളെ പഠിക്കുന്നുണ്ടെങ്കിലും, ജീവനുള്ള മനുഷ്യരുടെ സഹനജീവിതങ്ങൾ ചരിത്ര പഠനത്തിലൂടെ മാത്രമേ വെളിവാകൂ’ (ഞങ്ങളുടെ പരിഭാഷ). ശാസ്ത്രീയരീതികൾ അവലംബിക്കുമ്പോഴും ചരിത്രത്തിന്റെ സവിശേഷമായ പഠന സാധ്യതകളെ തിരിച്ചറിഞ്ഞു തന്നെയാണ് അദ്ദേഹം ഈ രംഗത്തേയ്ക്ക് കാലെടുത്തു വച്ചത്. ശാസ്ത്ര പഠനങ്ങൾക്ക് സമൂഹവും ഭരണകൂടവും സ്ഥാപനങ്ങളും മുൻഗണന കൊടുത്തിരുന്ന കാലത്ത്, ചരിത്രമെന്ന വിഷയത്തിന്റെ അപാര സാധ്യതകളും, ശാസ്ത്രീയ പഠന രീതികളും സ്ഥാപനവൽക്കരിക്കുന്നതിലും എം. ജി. എസ് വിജയിച്ചു. കേരള സർവകലാശാലയിൽ നിന്നും വിട്ടുമാറി കാലിക്കറ്റ് സർവകലാശാല നിലവിൽ വന്നപ്പോൾത്തന്നെ അതിന്റെ അമരക്കാരനായ എംജിഎസിന് ചരിത്രപഠനത്തിനും ഗവേഷണത്തിനും അധ്യപനരീതികൾക്കും കൃത്യമായ ഒരു മാസ്റ്റർ പ്ലാൻ തന്നെ കൈയിലുണ്ടായിരുന്നു.
ഗൗരവമായ ചരിത്രപഠനത്തിലേക്കുള്ള എം ജി എസിൻ്റെ പ്രവേശനം കുലശേഖര ഭരണകാലത്തിൻ്റെ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തെക്കുറിച്ച് തൊള്ളായിരത്തി അറുപതുകളിൽ നടത്തിയ ഗവേഷണ പഠനങ്ങളാണ്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ യൂറോപ്പിൽ നടന്ന ബർലിൻ വിപ്ലവം എന്നു വിശേഷിപ്പിക്കുന്ന, ചരിത്ര പഠനത്തിലും, ഗവേഷണത്തിലും സാധ്യമായ പ്രൊഫഷണലിസം, കാലിക്കറ്റ് സർവകലാശാലയിൽ നടപ്പിൽ വരുത്തുവാൻ അദ്ദേഹത്തിനു സാധിച്ചു. വീരചരിത്രങ്ങൾക്കും കെട്ടുകഥകൾക്കും വിവരണാത്മക ചരിത്രങ്ങൾക്കും പിറകെ നടന്ന കേരളത്തില്‍, പ്രശ്നാധിഷ്ഠ ചരിത്ര പഠനത്തിലേക്ക് തിരിച്ചുവിടുവാനും പ്രാഥമിക തെളിവുരേഖകൾ തേടിയെടുത്ത്, സൂക്ഷ്മാപഗ്രഥനത്തിലൂടെ സങ്കീർണ്ണമായ രാഷ്ട്രീയ സാമൂഹിക ബന്ധങ്ങളെ വിശകലനം ചെയ്യുവാനുമുള്ള മേഖലയാണ് ചരിത്രമെന്ന് തെളിയിച്ചു. ഇത് അദ്ദേഹത്തിന്റെ തന്നെ ശൈലിയുടെ സ്ഥാപനവൽക്കരണമാണെന്നു പറയാം. പഠനത്തിലും, ഗവേഷണത്തിലും, ഒരു റാങ്കേയൻ ശൈലി പിൻതുടർന്ന എം. ജി. എസിന്റെ ഗവേഷണ പ്രബന്ധത്തെക്കുറിച്ച് റോമീല ഥാപ്പറുടെ ഗവേഷണ മാർഗ്ഗദർശിയായിരുന്ന, എ.എൽ. ബാഷാം പറയുന്നത്, അദ്ദേഹത്തിന്റെ ഡോക്ടറൽ പ്രബന്ധം, ഒന്നല്ല, പത്തു പ്രബന്ധങ്ങൾക്കു തുല്യമാണെന്നാണ് (“Oh, here is a work which is equal to ten thesis”).

എം.ജി.എസ്സിന്റെ കൃതികൾ സംസാരിക്കുമ്പോൾ
ദക്ഷിണേന്ത്യൻ ചരിത്രം, കേരള ചരിത്രം, ചരിത്രരചനാ പദ്ധതി എന്നീ മേഖലകളിലായിരുന്നു എം ജി എസിൻ്റെ വൈജ്ഞാനിക സംഭാവനകൾ ഏറെയും. കേരളത്തിൻ്റെ പ്രാചീന, ആദിമ, മധ്യകാല ചരിത്രരചനക്ക് ക്ലിഷ്ടമായ തന്മ നൽകാൻ എം ജി എസിനായി. എന്നാൽ ചരിത്രരചനയിൽ കൂടി അല്ലായിരുന്നു അദ്ദേഹത്തിൻ്റെ രചനാ ജീവിതത്തിൻ്റെ തുടക്കം. രാഷ്ട്രീയവും സഹിത്യപരവുമായ ഉൾക്കാഴ്ചയില്‍ നിന്നും ഇടശ്ശേരി, ഉറൂബ്, അക്കിത്തം അടക്കമുള്ളവരുടെ കൂടെ പൊന്നാനിയിൽ നിന്ന് ഭാരതപ്പുഴയോരത്തേക്കുള്ള യാത്രയില്‍ നിന്നും ചമ്രവട്ടം കൂടിയിരിപ്പില്‍ നിന്നുമൊക്കെയാണ് തനിക്ക് ലഭിച്ചതെന്ന് എംജിഎസ് പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട്. ബിരുദാനന്തര ബിരുദ പഠന ശേഷം കോളേജ് അധ്യാപനത്തിൻ്റെ ആദ്യകാലത്ത് പ്രസിദ്ധീകരിച്ച ഇടശ്ശേരിയുടെ സമാഹൃത കൃതികളുടെ ആമുഖം അന്നേ ശ്രദ്ധിക്കപ്പെട്ടതാണ്. ചരിത്രപഠനവും, സാഹിത്യവും, കലയും ഒക്കെ ഒരേ മനോവൈജ്ഞാനികതയുടെ വിവിധങ്ങളായ പ്രകാശനങ്ങളാണെന്ന് ധരിച്ച എം ജി സിലെ ചരിത്രകാരനെ അദ്ദേഹത്തിൽ അന്തർലീനമായിരുന്ന സാഹിത്യാഭിരുചി തീർച്ചയായും സ്വാധീനിച്ചിരുന്നു.
ഗൗരവമായ ചരിത്രപഠനത്തിലേക്കുള്ള എം ജി എസിൻ്റെ പ്രവേശനം കുലശേഖര ഭരണകാലത്തിൻ്റെ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തെക്കുറിച്ച് തൊള്ളായിരത്തി അറുപതുകളിൽ നടത്തിയ ഗവേഷണ പഠനങ്ങളാണ്. കേരളത്തിൽ അക്കാലത്ത് ശാസ്ത്രീയവും രീതിശാസ്ത്രബദ്ധവുമായ ഗവേഷണത്തിന് ഒരു മുൻമാതൃകയും ലഭ്യമല്ലായിരുന്നു. സ്വയം ഒരു ചരിത്ര ഗവേഷണ മാതൃക സൃഷ്ടിക്കേണ്ട വലിയ ഉത്തരവാദിത്തം കൂടി തന്റെ ഗവേഷണത്തോടൊപ്പം അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. നീലകണ്ഠ ശാസ്ത്രിയുടെ ചോള, പാണ്ഡ്യ പഠനങ്ങളെ പഠനത്തിനുള്ള വഴിവിളക്കുകളായി എം ജി എസ് കാണുന്നുണ്ട്. ഗവേഷണ കാലയളവിൽ കേരളമൊട്ടാകെ സഞ്ചരിച്ചുകൊണ്ട് ഉപദാനങ്ങൾ ശേഖരിക്കുന്നുണ്ട് അദ്ദേഹം. ഏതാണ്ട് പ്രസിദ്ധീകരിച്ചതും അതുവരെ ശ്രദ്ധിക്കപ്പെടാത്തതുമായ 150ഓളം ശിലാ-താമ്ര ലിഖിതങ്ങളെ ഉപജീവിച്ചാണ് പെരുമാക്കളെപ്പറ്റിയുള്ള തന്റെ ഗവേഷണം എംജിഎസ് നടത്തുന്നത്. ഈ ലിഖിതങ്ങൾ വായിച്ചെടുക്കാൻ പ്രാചീന തമിഴ്, സംസ്കൃതം, മലയാള വകഭേദങ്ങൾ, ബ്രാഹ്മി, വട്ടെഴുത്ത്, ഗ്രന്ഥലിപി തുടങ്ങിയവ പഠിക്കാനും ഉപയോഗിക്കാനും വലിയ ശ്രമം അദ്ദേഹം നടത്തി. അസൽ ഉപദാനങ്ങളുടെ ഉപയോഗം മുൻകാല കേരളചരിത്ര രചനകളിൽ നിന്നും പ്രത്യേകിച്ചും ഇളംകുളം കുഞ്ഞൻപിള്ളയടക്കമുള്ള ഭാഷാ അധ്യാപകർ നടത്തിയ ചരിത്ര പഠനങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു അസ്തിത്വം എം ജി എസിന്റെ ഗവേഷണ പ്രബന്ധത്തിന് ഉണ്ടായിരുന്നു. പിന്നീട് പെരുമാൾസ് ഓഫ് കേരള: ബ്രാഹ്മിൺ ഒളിഗാർക്കി ആൻഡ് റിച്വൽ മൊണാർക്കി - പൊളിറ്റിക്കൽ ആൻഡ് സോഷ്യൽ കണ്ടിഷൻസ് ഓഫ് കേരള അണ്ടർ ദി ചേര പെരുമാൾസ് ഓഫ് മാക്കോതൈ എന്ന പേരിൽ ഗവേഷണ പ്രബന്ധം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചപ്പോൾ തന്റെ ആദ്യകാല ധാരണകൾ തിരുത്താനും പഠന വെളിച്ചത്തിന്റെ അടിസ്ഥാനത്തിൽ പുതുക്കാനും അദ്ദേഹം തയ്യാറാവുന്നുണ്ട്. ചേര രാഷ്ട്രീയ ഘടന, സാമൂഹിക ബന്ധങ്ങൾ, കാലഗണന, മതസ്ഥാപനങ്ങളും ഭരണകൂടവും തമ്മിലുള്ള ബന്ധം, തുടങ്ങിയവയെല്ലാം സ്രോതസുകളുടെ ബലത്തിൽ എം ജി എസ് വിശകലനം ചെയ്യുന്നു.

എം ജി എസ് നാരായണന്റെ പെരുമാക്കളെപ്പറ്റിയുള്ള ഈ കൃതി ഒട്ടേറെ ചരിത്രകാരന്മാരുടെ പിൽക്കാല ചരിത്ര രചനകളെ സ്വാധീനിക്കുന്നുണ്ട്. രാജൻ ഗുരുക്കളുടെ കേരള ടെമ്പിൾ ആൻഡ് ദി ഏർളി മെഡിവൽ അഗ്രേറിൻ സിസ്റ്റം, കേശവൻ വെളുത്താട്ടിന്റെ ബ്രാഹ്മിൺ സെറ്റിൽമെന്റ്സ് ഇൻ കേരള ഒക്കെ ഈ ഗണത്തിൽ പെടുന്നതാണ്. കേരള ചരിത്ര പഠനത്തിന് പുതുവഴി തുറന്നെങ്കിലും കഠിനമായ വിമർശനങ്ങൾക്കും ഈ കൃതി വിധേയമാകുന്നുണ്ട്. മേലെ നിന്ന് രൂപപ്പെട്ടത് എന്ന നിലയിൽ രാഷ്ട്രീയ ഘടനയെയും സമൂഹ രൂപികരണത്തെയും സമീപിച്ചതും ഒരേ സമയം രാജാധികാരം, ബ്രാഹ്മണ ഒളിഗാർക്കി, പ്രാദേശിക അധികാരം എന്നിവയുടെ നിലനിൽപ്പിനെപ്പറ്റിയുള്ള വൈരുദ്ധ്യം കണ്ടെത്താവുന്ന നിരീക്ഷങ്ങളും വിശകലനങ്ങളിൽ കേരള ചരിത്രത്തെ ബ്രാഹ്മണ ഗ്രാമങ്ങളിലും തളിക്ഷേത്രങ്ങളിലും കൊണ്ടുപോയി കെട്ടിയിട്ടുവെന്നതും വിമർശിക്കപ്പെട്ടു.
ബഹുസ്വരവും മതനിരപേക്ഷവുമായ നിലപാടുതറയിൽ എം ജി എസ് തന്റെ ചരിത്രപഠനത്തെ പ്രതിഷ്ഠിച്ചു. മാർക്സിസ്റ്റ് ചരിത്രരചനയോടുള്ള ചില വിയോജിപ്പുകൾ പ്രകടിപ്പിച്ച അദ്ദേഹത്തെ ഏറ്റെടുക്കാൻ വലതുപക്ഷം പലപ്പോഴും ശ്രമിച്ചെങ്കിലും ആ കുടുക്കിൽ വീഴാതെ മാനവികതയുടെ പക്ഷത്തോട് ചേർന്ന് നിൽക്കാൻ തന്നെയായിരുന്നു എം ജി എസിന്റെ തീരുമാനം.
തെക്കേയിന്ത്യൻ ഭക്തിപ്രസ്ഥാനം ജാതി വിരുദ്ധ മുന്നേറ്റമായിരുന്നു എന്ന ഒരുകാലത്തെ പ്രബലമായ വായനയെ എം ജി എസ് തള്ളിക്കളയുന്നുണ്ട്. മറിച്ച്, തെക്കേയിന്ത്യയിൽ രൂപപ്പെടുന്ന ഫ്യൂഡൽ സാമൂഹിക ഘടനക്ക് ന്യായീകരണം എന്ന നിലക്കാണ് ഭക്തി പ്രസ്ഥാനത്തിന്റെ വരവിനെ അദ്ദേഹം കണ്ടെത്തിയത്. അതേസമയം, ഇന്ത്യൻ ഫ്യൂഡലിസം എന്ന പരികല്പനയെ അംഗീകരിക്കാൻ കൂട്ടാക്കിയതുമില്ല. തമിഴക ചരിത്രത്തെ സംബന്ധിക്കുന്ന നിരവധി ഗവേഷണ പേപ്പറുകൾ എം ജി എസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നരവംശ ശാസ്ത്ര ഉൾക്കാഴ്ചയോടെ കന്നുകാലി കൊള്ളകളെപ്പറ്റി ഇന്ത്യൻ ചരിത്ര കോൺഗ്രസിൽ അദ്ദേഹം അവതരിപ്പിച്ച പ്രബന്ധം എടുത്തു പറയേണ്ടതാണ്. സംഘകാല ചരിത്രപഠനത്തിൽ ഗംഭീര സംഭാവനകൾ നൽകിയ ശ്രീലങ്കൻ ചരിത്രപണ്ഡിതരായ കൈലാസപതി, ശിവതമ്പി തുടങ്ങിയവരുടെ വിചാരലോകം തെക്കെയിന്ത്യൻ ചരിത്രപഠിതാക്കൾക്ക് പരിചയപ്പെടുത്തുന്നത് എം ജി എസ്സാണ്.
വിവിധങ്ങളായ വിശ്വാസ, സാമുദായിക, സാംസ്കാരിക ധാരകളുടെ സമ്പർക്കത്തിന്റെയും കൊടുക്കൽ വാങ്ങലുകളുടെയും ഇടമായി കേരളത്തെ ചരിത്രപരമായി രേഖപ്പെടുത്തുന്ന അദ്ദേഹത്തിന്റെ കൃതിയാണ് കൾച്ചറൽ സിംബയോസിസ് ഇൻ കേരള (1972). തന്റെ ഗവേഷണ അന്വേഷണങ്ങളുടെ ഭാഗമായി പരിചയപ്പെട്ട ലിഖിതങ്ങളുടെ വിശദമായ വായനയിലൂടെയാണ് കേരളത്തിന്റെ കൂട്ടുജീവിതത്തെ അദ്ദേഹം കണ്ടെത്തുന്നത്. കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകൾ (1971) എന്ന കൃതിയും എംപിരിക്കൽ അഥവാ സ്രോതസുകളുടെ ഉപയോഗ സമീപനം കൊണ്ട് സമ്പന്നമാണ്. കേരളോല്പത്തിയെ അടക്കം ചരിത്രപരമായി പഠിച്ചുകൊണ്ട് കേരളത്തിലേക്കുള്ള ബ്രാഹ്മണാഗമനവുമായി ബന്ധപ്പെട്ട ആസ്പെക്സ്റ്റ് ഓഫ് ആര്യനൈസേഷൻ ഇൻ കേരള (1973), തന്റെ ഗവേഷണ അന്വേഷണങ്ങളുടെ ഭാഗമായി കണ്ടെത്തിയ ശിലാ-താമ്ര ലിഖിതങ്ങളിൽ നിന്ന് ലഭിച്ച ഉൾക്കാഴ്ചയുടെ അടിസ്ഥാനത്തിൽ തെക്കെയിന്ത്യൻ ചരിത്രത്തെപ്പറ്റിയുള്ള പുതുവായനകളുടെ സമാഹാരമായ റീ-ഇന്റർപ്രിട്ടേഷൻസ് ഇൻ സൗത്ത് ഇന്ത്യൻ ഹിസ്റ്ററി (1977), ഇന്ത്യ ചരിത്ര പരിചയം (1969) എന്ന പേരിൽ മലയാളത്തിലുള്ള മെച്ചപ്പെട്ട ഒരു രാജ്യചരിത്രം എന്നിവയെല്ലാം ചരിത്ര പഠനത്തിൽ അദ്ദേഹത്തിന്റെ ഗംഭീരമായ സംഭാവനകളാണ്. കോഴിക്കോടൻ സാംസ്കാരിക ജീവിതത്തിന്റെ സ്വാധീനം നഗരത്തെയും മലബാർ പ്രദേശത്തെപ്പറ്റിയുമുള്ള ഏറ്റവും കനപ്പെട്ട പഠനങ്ങൾ നടത്താൻ അദ്ദേഹത്തിന് പ്രേരണയായിട്ടുണ്ടാകും. ഒരു നൂറ്റാണ്ടുകാലത്തെ ഗവേഷണ പ്രബന്ധങ്ങളുടെ സങ്കലിതമായ മലബാർ (1994), കോഴിക്കോടിന്റെ കഥ (2001) എന്നിവ ഇക്കൂട്ടത്തിൽ ചിലതാണ്.

ചരിത്ര വസ്തുതകൾ മുഖം നോക്കാതെ അവതരിപ്പിക്കാൻ മടിയില്ലാതിരുന്ന എം ജി എസിനെ കേരള ചരിത്രത്തിലെ പത്ത് കള്ളക്കഥകൾ എന്ന പുസ്തകത്തിൽ കാണാം. പരശുരാമന്റെ മഴുവെറിഞ്ഞുള്ള കേരളസൃഷ്ടി, സെന്റ് തോമസിന്റെ കേരളാഗമനം, ചേരമാന്റെ നബി സന്ദർശനം എന്നിവയെല്ലാം കെട്ടുകഥകളാണെന്നും ഗാമ കപ്പലിറങ്ങിയത് കാപ്പാടല്ല, പന്തലായനിയിൽ ആണെന്നും മഹാബലി എന്നൊരു കേരള ചക്രവർത്തി ഇല്ലായിരുന്നെന്നും ധൈര്യത്തോടെ എം ജി എസ് പറഞ്ഞു. ഒരു പൊതുബുദ്ധിജീവിയെന്ന നിലക്ക് എം ജി എസ്സിന്റെ ഇടപെടലും ശ്രദ്ധേയമാണ്. സ്വതന്ത്രമായ നിലപാടുകൾ അഭിപ്രായപ്രകടനങ്ങൾക്ക് അദ്ദേഹത്തിന് തടസമായില്ല. സെക്കുലർ ജാതിയും സെക്കുലർ മതവും (2001), ജനാധിപത്യവും കമ്യൂണിസവും (2004) അടക്കമുള്ള കൃതികളും ചരിത്രവും സാഹിത്യവും കൈകാര്യം ചെയ്യുന്ന നിരവധി ലേഖനങ്ങളും അതിന് സംസാരിക്കുന്ന തെളിവാണ്.
സ്വാതന്ത്രാനന്തര ഇന്ത്യയിൽ രൂപപ്പെട്ട ദേശീയ ചരിത്ര രചന കാഴ്ചപ്പാടുകളും, ഫെഡറൽ ദേശരാഷ്ട്ര ഭാവനയിലെ പ്രാദേശിക-പ്രവിശ്യാ പ്രാതിനിധ്യവും സ്വാധീനിച്ച ഒരു ചരിത്രസമീപനമാണ് എം ജി എസിൽ കാണുന്നത്. ബഹുസ്വരവും മതനിരപേക്ഷവുമായ നിലപാടുതറയിൽ എം ജി എസ് തന്റെ ചരിത്രപഠനത്തെ പ്രതിഷ്ഠിച്ചു. മാർക്സിസ്റ്റ് ചരിത്രരചനയോടുള്ള ചില വിയോജിപ്പുകൾ പ്രകടിപ്പിച്ച അദ്ദേഹത്തെ ഏറ്റെടുക്കാൻ വലതുപക്ഷം പലപ്പോഴും ശ്രമിച്ചെങ്കിലും ആ കുടുക്കിൽ വീഴാതെ മാനവികതയുടെ പക്ഷത്തോട് ചേർന്ന് നിൽക്കാൻ തന്നെയായിരുന്നു എം ജി എസിന്റെ തീരുമാനം. ലഭിച്ച സ്ഥാനങ്ങളോ, ലഭിക്കാനിരിക്കുന്ന പുരസ്കാരങ്ങളോ സ്ഥാനലബ്ധികളോ തീർത്തും ഭ്രമിപ്പിച്ചുമില്ല. ശാസ്ത്രീയ ചരിത്രം അല്ലാതെ മറ്റൊന്നിനോടും ഭ്രമമില്ലാതിരുന്ന ചരിത്രകാരൻ!.