ഏതാനും കൊല്ലങ്ങൾക്കു മുൻപ് ഒരു രാത്രി മുംബെയിലെ ഒരു സ്റ്റുഡിയോ. സമയം ഒരു മൂന്നു മണിയായിട്ടുണ്ടാവണം. റഷ്യയിലെ ലെനിൻഗ്രാഡിലുള്ള ഒരു ഡിസ്കോയുടെ സെറ്റ് ആണ്. ഒരു ഗാനത്തിന്റെ ചിത്രീകരണം. കുറേയേറെ വിദേശികളായ യുവതികളും യുവാക്കന്മാരും സെറ്റിലുണ്ട്. ഉറക്കം തൂങ്ങിയകുറെ മുഖങ്ങൾ. ഗാനം തുടങ്ങുമ്പോൾ എല്ലാവരും ഉണർന്ന് എണീക്കും. ഉറക്കത്തെ അകറ്റി നിർത്താൻ കൊച്ചു കൊച്ചു വർത്തമാനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ നോക്കി ഞാൻ ക്യാമറയുടെ പിന്നിൽ ഇരുന്നു.
എന്റെ തൊട്ടടുത്ത് ഒരു കസേര ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു. വിദേശിയായ ഒരു പെൺകുട്ടി ആ കസേരയിൽ വന്നിരുന്നു. മുംബെയിൽ വിദേശികളെ ഷൂട്ടിംഗിനു വേണ്ടി എത്തിക്കുന്ന ഏജെൻ്റുമാരുണ്ട്. പലരും കുറച്ചു ദിവസങ്ങൾക്കു വേണ്ടി മുബൈ സന്ദർശിക്കാനെത്തുന്ന ടൂറിസ്റ്റുകളാവും . ഒരു ബോളിവുഡ് ഷൂട്ടിങ് കാണുവാനുള്ള അവസരവും ചെറിയൊരു പോക്കറ്റ് മണിയുമാണ് അവരുടെ താൽപര്യം.

അവൾ എന്നെ നോക്കി ചിരിച്ചു.
നീ ഏതു രാജ്യക്കാരിയാണ്?
ഇറാൻ.
സംഭാഷണത്തിൽ എനിക്കു താൽപര്യമായി
ഓ…എത്ര നാളായി ഇന്ത്യയിൽ ?
ഒരു മാസം
ഇതിന് മുൻപ് ഷൂട്ടിങ് കണ്ടിട്ടുണ്ടോ?
ഇല്ല. ഇതാദ്യം.
എന്തു തോന്നുന്നു?
അവളൊന്നു മടിച്ചു.
ഭയങ്കര ബോറാണ്
ഞാൻ ചിരിച്ചു. പൈസ കിട്ടില്ലേ?
പകുതി തന്നു. ബാക്കി ഷൂട്ടിംഗ് കഴിഞ്ഞേ കിട്ടൂ.
നിങ്ങളുടെ ധാരാളം സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്.
മജീദ് മജീദി , കിറോസ്താമി, അസ്ഗർ ഫരാദി…
ഞാൻ അവരുടെ സിനിമകളെക്കുറിച്ച് വാചാലനായി.

അവൾ ഒന്നും മിണ്ടാതെ ഞാൻ പറയുന്നത് മുഴുവൻ കേട്ടിരുന്നു.
പിന്നെ എന്റെ മുഖത്തു നോക്കാതെ പറഞ്ഞു.
ഞാൻ ഇവരെ ആരെയും കേട്ടിട്ടില്ല
ഏ.... അതെന്താ?
കഴിഞ്ഞ ആഴ്ച ഞാൻ കേരളത്തിലായിരുന്നു. അവിടെയും എല്ലാവരും ഈ പേരുകളൊക്കെ എന്നോടു പറഞ്ഞു. പക്ഷേ ഞാൻ ഇവരെയാരെയും കേട്ടിട്ടില്ല ഇവരുടെയൊന്നും സിനികളും കണ്ടിട്ടില്ല.
എനിക്കു പിന്നെ അവളോടു പറയാൻ ഒന്നും ഇല്ലായിരുന്നു.

ഒരു പക്ഷേ ഒരു സാധാരണ ഇന്ത്യാക്കാരൻ ഇറാനിലെത്തി. ഒരു ഇറാൻകാരൻ അയാളോട് ഇന്ത്യൻ സംവിധായകരായ മണി കൗളിനേയും അരവിന്ദനേയും ഗിരീഷ് കാസറവള്ളിയേയും ഒക്കെ കുറിച്ച് പറഞ്ഞാൽ ആ ഇന്ത്യാക്കാരന്റെ പ്രതികരണവും ഇതു തന്നെയാവും. ഇവരൊക്കെയും ലോകത്തിലെ പല പല സിനിമകളിലായി വഴി മാറി നടന്നവരാണ്.
അങ്ങനെ കുറേ പേർ കേരളത്തിലും ഉണ്ടായിരുന്നു. അതിലൊരാൾ വഴിയുടെ അങ്ങേയറ്റത്ത് മറഞ്ഞു പോയിരിക്കുന്നു. ഷാജി. എന്‍. കരുണ്‍.

“70- കളുടെ പകുതിയിൽ ഒരു സ്വർണ്ണ മെഡലുമായി പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ തിന്നും ഷാജി. എന്‍. കരുൺ കേരളത്തിലെത്തുമ്പോൾ മലയാള സിനിമാരംഗം അതുവരെ പറഞ്ഞു വച്ച സിനിമ രീതികളെ പൊളിച്ചെഴുതാനുള്ള തിരക്കിലായിരുന്നു. ജോൺ അബ്രഹാമിന്റെ വിദ്യാർത്ഥികളേ ഇതിലേ ഇതിലേ, ചെറിയാച്ചന്റെ ക്രൂര കൃത്യങ്ങൾ, അടൂരിന്റെ സ്വയംവരം, കൊടിയേറ്റം, എം.ടിയുടെ നിർമ്മാല്യം, അരവിന്ദന്റെ ഉത്തരായണം, KG ജോർജിന്റെ സ്വപ്നാടനം.... അങ്ങനെ എത്രയോ സിനിമകൾ മലയാളിയുടെ ചലച്ചിത്ര സംസ്കാരം മാറ്റി മറിക്കാനായി തീയേറ്ററുകളിലെത്തി.
സിനിമ പഠിപ്പിക്കാനാവുമെന്നോ പഠിപ്പിക്കേണ്ടതാണെന്നോ പഠിക്കേണ്ടതു തന്നെ ആണെന്നോ വിശ്വസിക്കാത്ത ഒരു ചലച്ചിത്ര സമൂഹവും പൊതുസമൂഹവും. അവർ ഈ ഇൻസ്റ്റിറ്റ്യൂട്ട് സന്തതികളെ ഒട്ടും കരുണയോടെയല്ല നോക്കി കണ്ടത്. വഴി മാറി നടക്കാൻ തീരുമാനിച്ച അവർക്ക് വലിയ പിന്തുണയൊന്നും ഉണ്ടായിരുന്നില്ല.

അപ്പോഴാണ് ഇന്ദിരാഗാന്ധി എന്‍.എഫ്.ഡി.സി (NFDC) എന്ന ആശയവുമായി എത്തുന്നത്. ഇന്ത്യൻ സിനിമയുടെ ന്യൂവേവ് അവിടെ തുടങ്ങുന്നു. ശ്യാം ബെനഗൽ, മൃണാൾ സെൻ, അടൂർ ഗോപാലകൃഷ്ണൻ, ഗിരീഷ് കർനാഡ്, അരവിന്ദൻ അങ്ങനെ കുറേയേറെ പേർക്ക് ആ പ്രസ്ഥാനം ജീവവായു ആകുന്നു. വഴി മാറി നടക്കാൻ ഇഷ്ടപ്പെട്ടവർക്ക് ഒരു വഴി തുറന്നു കിട്ടുന്നു.
ഷാജിയും അവരോടൊപ്പം ചേർന്നു. ചെറിയ ബജറ്റിൽ ചെറിയ ഒരു കൂട്ടായ്മയിൽ ചെറിയ മനുഷ്യരുടെ ജീവിതകഥ പറയുന്ന വലിയ ലോകം.
രണ്ടു കൊല്ലത്തെ, 'അടിയന്തിരാവസ്ഥ’ എന്ന ഭരണകൂട ഭീകരതയ്ക്കു ശേഷം എന്‍.എഫ്.ഡി.സി യോടൊപ്പം സമാന്തരസിനിമ സജീവമാകുന്നു.

ഈ പശ്ചാത്തലത്തിലാണ് ‘പിറവി’ എന്ന സിനിമയെ കാണേണ്ടത്. ഭരണകൂട ഭീകരതക്കെതിരെ ഒരു ബുദ്ധ സന്യാസിയേപ്പോലെ ഷാജി. എന്‍. കരുൺ ആ കഥ പറഞ്ഞു.
ഇന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു. ആർക്കെതിരേയാണോ അദ്ദേഹം ആ കഥ പറഞ്ഞത് അവർ ആ സിനിമ നിരോധിച്ചില്ല. അദ്ദേഹത്തെ തുറുങ്കിലടച്ചില്ല. ഒന്നര ഗ്രാം കഞ്ചാവോ ഒരു പുലിപ്പല്ലോ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും കണ്ടെടുക്കാൻ മെനക്കെടാതിരുന്നത് കൊണ്ടാണ് അവർ അതൊന്നും ചെയ്യാതിരുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ആ പടം കളിച്ച തീയേറ്ററുകളിലെ പ്രേക്ഷക സംഖ്യ അവരെ ഭയപ്പെടുത്താൻ മാത്രം വലുതല്ലാതിരുന്നതു കൊണ്ടുമാണ് എന്നെനിക്ക് തോന്നുന്നില്ല. അന്ന് രാഷ്ട്രീയം വേറെയായിരുന്നു.

എന്നോട് പലരും ചോദിക്കാറുണ്ട് പി.കെ പോലെ ഒരു സിനിമ ഇക്കാലത്ത് ഉണ്ടാവുമോ എന്ന്. എഴുത്തുകാരേയും കവികളേയും സ്റ്റാൻഡ് അപ് കൊമേഡിയൻമാരെയും പാട്ടുകാരെയും വിനോദസഞ്ചാരികളേയും ഒക്കെ ഭയപ്പെടുത്താനും തുറുങ്കിലsയ്ക്കാനും നമ്മുടെ ജനാധിപത്യ രാഷ്ട്രീയം പഠിച്ചിരിക്കുന്നു. ഹിറ്റ്ലർ കണ്ടെത്തിയ സിനിമയുടെ സാധ്യതകളെ നാം വീണ്ടും കണ്ടെത്തുന്നു.
അടിയന്തിരാവസ്ഥയിൽ വാർത്താ സെൻസറിങ്ങിനെതിരെ ഫ്രണ്ട് പേജ് മുഴുവൻ ശൂന്യമാക്കിയിട്ട പത്രങ്ങളെ എനിക്കോർമ്മയുണ്ട്. അത് ചെയ്യാൻ 56 ഇഞ്ച് നെഞ്ചൊന്നും അവർക്ക് ആവശ്യമില്ലായിരുന്നു.

‘കുറത്തി’ എഴുതാൻ കടമ്മനിട്ട ഭയക്കാതിരുന്ന കാലം.
വഴി മാറി നടന്നവർ നടന്ന വഴിത്താരകൾ മാഞ്ഞു പോയിരിക്കുന്നു.
ആ വഴി നടക്കാൻ നമുക്കു പുതിയ തലമുറ വേണം
ആ പാതകളിലൂടെ നടക്കാൻ ശ്രമിക്കുന്നവരെ നമുക്കു സ്വീകരിക്കാം.
അവർക്ക് തുണയാവാം.