കത്തോലിക്ക സഭയുടെ ചരിത്രത്തിൽ തന്നെ പല കാരണങ്ങൾക്കൊണ്ടും വളരെ വ്യത്യസ്തനായിരുന്നു ഫ്രാൻസിസ് പാപ്പ. യൂറോപ്പിന് പുറത്തുനിന്നുമുള്ള ആദ്യ മാർപ്പാപ്പയും ജെസ്യൂട്ട് സഭയിൽ നിന്നുമുള്ള ആദ്യ മാർപ്പാപ്പയുമായിരുന്നു അദ്ദേഹം. വത്തിക്കാനിലെ ഔദ്യോഗിക വസതിയായ പേപ്പൽ കൊട്ടാരത്തിലെ സുഖസൗകര്യങ്ങൾ ഒഴിവാക്കി കാസാ സാൻ്റായിലെ ചെറിയ ഫ്ളാറ്റിൽ ഏറ്റവും ലളിതമായി അദ്ദേഹം ജീവിച്ചു. ജോർജ് മാരിയോ ബർഗോളിയോ എന്ന പേര് മാറ്റി ലാളിത്യത്തിൻ്റെ ഏറ്റവും വലിയ വിശുദ്ധനായ ഫ്രാൻസിസ് അസീസ്സിയുടെ പേര് ഔദ്യോഗിക നാമമായി സ്വീകരിച്ചു. ഇതിനുമുമ്പ് വന്ന മാർപ്പാപ്പമാരിൽ ആരും ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചിരുന്നില്ല. പാപ്പയുടെ പല പ്രവൃത്തികൾക്കും ഫ്രാൻസിസ് അസീസ്സിയോട് സാമ്യവുമുണ്ടായിരുന്നു.
കത്തോലിക്ക സഭയുടെ പല സാമ്പ്രദായിക ചിന്താഗതികൾക്കെതിരെ അദ്ദേഹം ശബ്ദിച്ചു. നിരന്തരം പരിഷ്കരണങ്ങൾക്കും നവീകരണങ്ങൾക്കും ആഹ്വാനം ചെയ്തു. ആഡംബരരഹിത ജീവിതം നയിക്കണമെന്ന് മെത്രാന്മാരെ ഉപദേശിക്കുകയും അങ്ങനെ ജീവിച്ചുകൊണ്ട് മാതൃക കാണിച്ചുകൊടുക്കുകയും ചെയ്തു. ലോകത്ത് ഭൂരിപക്ഷ രാജ്യങ്ങളിലും സ്ഥാപനങ്ങളിലും ലൈംഗികസ്വത്വത്തിൻ്റെ പേരിൽ അകറ്റിനിർത്തിയിരുന്ന LGBTIQA+ ഉൾപ്പെടെയുള്ള ലൈംഗിക ന്യൂനപക്ഷ ജനങ്ങളെ അദ്ദേഹം ഹൃദയത്തോട് ചേർത്തു. അവരും ലോകത്തിൻ്റെയും കർത്താവിൻ്റെയും മക്കളാണെന്ന് പറഞ്ഞ് ലോകത്തുനിന്നും പുറന്തള്ളപ്പെടുന്ന ആ സഹോദരങ്ങൾക്കുവേണ്ടി ശബ്ദമുയർത്തി. പെസഹാദിനത്തിൽ നാളിതുവരെയുള്ള സഭാചരിത്രത്തെ തന്നെ തിരുത്തിക്കൊണ്ട് സ്ത്രീകളുടെ കാലുകൾ കഴുകി ചുംബിച്ചു. പുരുഷന്മാർ മാത്രം അരങ്ങുവാഴുന്ന ആരാധനാക്രമങ്ങളിൽ സ്ത്രീകളെക്കൂടി ചേർത്തു. ഇതൊന്നും സാമ്പ്രദായിക ക്രൈസ്തവ മതനേതൃത്വത്തിന് സ്വീകാര്യമായിരുന്നില്ല. കാരണം പാപ്പയുടെ മിക്ക പ്രവർത്തനങ്ങളും സാമ്പ്രദായിക കത്തോലിക്കാ നടപ്പുരീതികളോട് ചേരുന്നതായിരുന്നില്ല.
മതപരമായ ചടങ്ങുകളിലെ പുരുഷാധീശത്വത്തെയും അതിലെ അനീതിയെയും പാപ്പ മനസ്സിലാക്കുകയും തൻ്റെ പ്രവൃത്തികൾ വഴി ദൈവത്തിൻ്റെ മുന്നിൽ സ്ത്രീയും പുരുഷനും എല്ലാ ലിംഗവിഭാഗങ്ങളും ഒരുപോലെയാണെന്ന് കാണിച്ചുതരുകയും ചെയ്തു. കുഞ്ഞുങ്ങളെ എന്നും അദ്ദേഹം കൂടെ കൂട്ടി. കുഞ്ഞുങ്ങളുടെ കൂട്ടുകാരനായിരുന്നു പാപ്പ. പാപ്പ പങ്കെടുത്ത മിക്ക പൊതുപരിപാടികളിലും കുഞ്ഞുങ്ങളെ സ്നേഹവാത്സല്യങ്ങളോടെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും കാണാമായിരുന്നു.
അഭയാർത്ഥികളെയും പീഡിതരെയും ഹൃദയപൂർവ്വം അദ്ദേഹം പരിഗണിച്ചു. തടവിലാക്കപ്പെട്ടവരെ ജയിലിൽ പോയി സന്ദർശിക്കുകയും ആശ്വാസവചനങ്ങൾ ചൊരിയുകയും ചെയ്തു. പാരിസ്ഥിതിക വിഷയങ്ങളിൽ പലപ്പോഴും നിലപാടുകളെടുത്തു. ശാസ്ത്രത്തെയും പരിണാമ സിദ്ധാന്തത്തെയും അദ്ദേഹം അംഗീകരിച്ചു. ഭൗതികതയെ വിശദീകരിക്കുന്നതിന് മതത്തിന് പരിമിതിയുണ്ടെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ഇതൊക്കെ മറ്റു മാർപ്പാപ്പമാരിൽ നിന്നും വ്യത്യസ്തനായി അദ്ദേഹത്തെ മാറ്റി. ലോകത്തിനും ക്രൈസ്തവസഭയ്ക്കും പുതിയൊരു അനുഭവമായി പാപ്പ മാറുകയായിരുന്നു.
ഫ്രാൻസിസ് പാപ്പ സാധാരണ മനുഷ്യരെപ്പോലെ തന്നെ മാപ്പ് പറയുന്ന സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. കാനഡയിലെ വളരെ പാവപ്പെട്ട കുട്ടികൾ കത്തോലിക്കാസഭ നടത്തുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങളിൽ നിന്ന് നേരിട്ട അനീതികൾക്ക് പാപ്പ ലോകത്തോട് മാപ്പ് ചോദിച്ച സന്ദർഭം ഓർക്കുന്നു.
ലോകത്തുള്ള എല്ലാ മനുഷ്യരെയും തുല്യരായി കരുതിക്കൊണ്ട് വിശ്വസാഹോദര്യത്തിനായി അദ്ദേഹം എല്ലാവരെയും വിളിച്ചു. ലോകം മുഴുവൻ ഉറ്റുനോക്കുന്ന നേതാവായി ഫ്രാൻസിസ് പാപ്പ മാറി. മുൻകാല പാപ്പമാരിൽ നിന്നും വളരെ വ്യത്യസ്തമായ രീതികളും നിലപാടുകളും അദ്ദേഹം സ്വീകരിച്ചു. മാധ്യമങ്ങൾ ജനങ്ങളുടെ പാപ്പയെന്നും മാറ്റങ്ങളുടെ മാർപ്പാപ്പയെന്നുമൊക്കെ അദ്ദേഹത്തെ വാഴ്ത്തിപ്പാടി. പാപ്പയുടെ 'എല്ലാവരും സഹോദരർ ' എന്ന അർഥം വരുന്ന ചാക്രികലേഖനം 'ഫ്രത്തേല്ലി തൂത്തി' 2020- ൽ പുറത്തിറങ്ങിയപ്പോൾ ലോകമെങ്ങും അതിനെ മുൻനിർത്തി ചർച്ചകളുണ്ടായി. വംശഹത്യ, രാജ്യാതിർത്തി പ്രശ്നങ്ങൾ, മതവിദ്വേഷം, തീവ്രവാദം തുടങ്ങി സകലതിന്മകളും വന്നുഭവിച്ചിട്ടുള്ള കാലത്ത് ഫ്രാൻസിസ് പാപ്പ ലോകത്തെ മുഴുവനും സാഹോദര്യത്തിലേക്ക് ക്ഷണിച്ചു. സാഹോദര്യമാണ് ലോകത്തിൻ്റെ മതമെന്നും നാമെല്ലാം സഹോദരരാണ് എന്നും അദ്ദേഹം ആ ചാക്രികലേഖനത്തിലൂടെ ഉദ്ബോധിപ്പിച്ചു.

മുൻകാല മാർപ്പാപ്പമാരെ കത്തോലിക്കർ മാത്രമാണ് ശ്രദ്ധിച്ചിരുന്നതെങ്കിൽ ഈ മാർപ്പാപ്പയെ ലോകത്തെ എല്ലാ ജനങ്ങളും ശ്രദ്ധിച്ചു. മുൻകാല മാർപ്പാപ്പമാർ ഏറിയപങ്കും മതപരമായ കാര്യങ്ങളിലും ഭരണനിർവഹണത്തിലും മാത്രമായിരുന്നു കഴിഞ്ഞുകൂടിയിരുന്നത്. എന്നാൽ ഫ്രാൻസിസ് പാപ്പയാകട്ടെ; ലോകത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ തക്ക കെല്പുള്ള ഒരാളായി മാറി. അദ്ദേഹം മതം എന്നതിലുപരി മതത്തിൽ മനുഷ്യത്വത്തെയും മാനവികതയെയും കണ്ടു. മതം എന്നാൽ വെറുപ്പല്ലെന്നും അത് സ്നേഹത്തിൻ്റെയും സഹാനുഭൂതിയുടെയും കാരുണ്യത്തിൻ്റെയും വിളനിലമായി മാറണമെന്നും അദ്ദേഹം കാണിച്ചുതന്നു. അതുകൊണ്ടാണ് അരികുവൽക്കരിക്കപ്പെട്ടവരെയും മർദ്ദിതരെയും പീഡിതരെയും ചേർത്തുനിർത്തിയത്. യേശു കാണിച്ചുതന്നത് ഉൾക്കൊള്ളലിൻ്റെ സ്നേഹരാഷ്ട്രീയമാണെന്നും അത് വിവേചനരഹിതമാണെന്നും പാപ്പ ജീവിതത്തിലൂടെ വെളിപ്പെടുത്തി. സമൂഹത്തിൽ ലിംഗപരമായും ദേശപരമായും മതപരമായുമൊക്കെ വേദനിക്കുന്ന ഹൃദയങ്ങളെ ഫ്രാൻസിസ് പാപ്പ സ്നേഹവാക്കുകൾകൊണ്ട് ഉണക്കി.
മാർപ്പാപ്പയെന്നത് ഒരേസമയം വത്തിക്കാൻ രാജ്യത്തിൻ്റെ ഭരണകർത്താവും കത്തോലിക്കാ സഭയുടെ ഏറ്റവും ഉന്നത ആത്മീയ ആചാര്യനുമാണ്. എന്നാൽ ഫ്രാൻസിസ് പാപ്പ ഒരിക്കൽ പോലും ആ ദൈവികപരിവേഷം എടുത്തണിഞ്ഞില്ല. താൻ ദൈവമല്ലെന്നും നമ്മളെപ്പോലെ തന്നെ ഒരു സാധാരണ മനുഷ്യൻ തന്നെയാണെന്നും അദ്ദേഹം കാണിച്ചുതന്നു.
എത്ര മനോഹരമായിരുന്നു അദ്ദേഹത്തിൻ്റെ പുഞ്ചിരികൾ. ഏറ്റവും പ്രസന്നവദനനായി കടന്നുവന്ന് പുഞ്ചിരിയോടെ ലോകത്തെ ആശ്വസിപ്പിച്ചത് എത്രതവണ കണ്ടിരിക്കുന്നു. സാമ്പ്രദായിക മതനേതൃത്വത്തിൽ നിന്ന് തനിക്കെതിരെ വന്ന വിമർശനങ്ങളെ ഹൃദയപൂർവ്വം അദ്ദേഹം സ്വീകരിച്ചു. അപ്പോഴെല്ലാം തനിക്ക് ആരെയും വിധിക്കാൻ അധികാരമില്ലെന്നും സർവ്വരും തൻ്റെ സഹോദരരാണെന്നും പറയുകയാണ് അദ്ദേഹം ചെയ്തത്.
ഫ്രാൻസിസ് പാപ്പ സാധാരണ മനുഷ്യരെപ്പോലെ തന്നെ മാപ്പ് പറയുന്ന സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. കാനഡയിലെ വളരെ പാവപ്പെട്ട കുട്ടികൾ കത്തോലിക്കാസഭ നടത്തുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങളിൽ നിന്ന് നേരിട്ട അനീതികൾക്ക് പാപ്പ ലോകത്തോട് മാപ്പ് ചോദിച്ച സന്ദർഭം ഓർക്കുന്നു. മറ്റൊരിക്കൽ വത്തിക്കാനിൽ കൂട്ടംകൂടിയ മനുഷ്യർക്കുവേണ്ടി പ്രാർത്ഥിച്ച് കടന്നുപോകുമ്പോൾ പാപ്പയുടെ കൈയിൽ ഒരു സ്ത്രീ പിടിക്കുന്നുണ്ട്. അന്ന് പാപ്പ ആ സ്ത്രീയുടെ കൈ തട്ടിമാറ്റിയത് വലിയ ചർച്ചയ്ക്ക് ഇടയാക്കി. എന്നാൽ പിന്നീട് അതിന് പാപ്പ പറഞ്ഞത്, ഞാൻ നിങ്ങൾക്ക് കാണിച്ചുതന്നെ മോശം മാതൃകയ്ക്ക് ക്ഷമ ചോദിക്കുന്നു എന്നാണ്. ദൈവികപരിവേഷമല്ല; മറിച്ച് സാധാരണ മനുഷ്യൻ തന്നെയായിരുന്നു അദ്ദേഹം. മനുഷ്യസഹജമായ വാത്സല്യവും വേദനകളും കുറവുകളുമെല്ലാം പാപ്പയ്ക്കുമുണ്ടായിരുന്നു. എന്നാൽ ചുറ്റുമുള്ളവരുടെ മുറിവുണക്കുമ്പോഴും അദ്ദേഹം പുഞ്ചിരിതൂകി വിളങ്ങിനിന്നു. തനിക്ക് അണിയാമായിരുന്ന ദൈവിക പരിവേഷത്തിൻ്റെ കുപ്പായം അദ്ദേഹം ഉപേക്ഷിച്ചു.
ലോകത്തിൻ്റെ അനീതി നിറഞ്ഞ സദാചാരവ്യവസ്ഥിതിയ്ക്കെതിരായിരുന്നു പാപ്പയുടെ നിലപാടുകൾ. അദ്ദേഹം യാത്ര പറയുമ്പോൾ അടിച്ചമർത്തപ്പെട്ട പല ജനങ്ങളുടെ ശ്വാസം കൂടിയാണ് നിലച്ചുപോകുന്നത്. പാപ്പയുടെ പ്രവർത്തനങ്ങൾക്ക് നല്ലൊരു തുടർച്ചയുണ്ടാകേണ്ടത് അനീതിരഹിതമായ ലോകം സാധ്യമാകുന്നതിന് അത്യാവശ്യമാണ്. പാപ്പ സ്വപ്നം കണ്ടതുപോലെ എല്ലാവരും സഹോദരരാണെന്ന തുല്യതാബോധം സംജാതമാകുന്നതിനും അത് അനിവാര്യമാണ്.

ഒരു മാർപ്പാപ്പ വിടപറയുമ്പോൾ മുൻകാലങ്ങളിൽനിന്നും വ്യത്യസ്തമായി ലോകം മുഴുവനുമുള്ള വിശ്വാസികളും അവിശ്വാസികളുമായുള്ള ജനങ്ങൾ കരയുന്നതിനുകാരണം ഫ്രാൻസിസ് പാപ്പ തൻ്റെ ജീവിതത്തിലൂടെ ലോകത്തിന് നൽകിയ സമാധാനവും പ്രതീക്ഷയും സ്നേഹാശിസ്സുകളും മൂലമാണ്. ഒരു സഭയുടെ നേതാവായി മാത്രമല്ല അദ്ദേഹം ജീവിച്ചത്. ലോകത്തിൻ്റെ മുഴുവൻ നേതാവായിട്ടായിരുന്നു. ലോകം ഓരോ നിമിഷവും വത്തിക്കാനിൽ നിന്നുള്ള പോപ്പിൻ്റെ വാക്കുകൾക്കായി കാതോർത്തു. ലോകസമാധാനത്തെപ്പറ്റിയും സാഹോദര്യത്തെപ്പറ്റിയും മതത്തിലുപരി മനുഷ്യരിൽ ഉണ്ടാകേണ്ട മനുഷ്യത്വത്തെപ്പറ്റിയും അദ്ദേഹം നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു.
പ്രൊഫ. സ്കറിയ സക്കറിയ, മുൻകാല പാപ്പാമാരിൽ നിന്നും ഫ്രാൻസിസ് പാപ്പ എങ്ങനെയാണ് വ്യത്യസ്തനാകുന്നതെന്നും അദ്ദേഹത്തിന് എന്തുകൊണ്ടാണ് പൊതുജനസ്വീകാര്യത ലഭിക്കുന്നതെന്നും അദ്ദേഹം മാർപ്പാപ്പയായ സമയത്ത് ഒരു ലേഖനത്തിൽ എഴുതുന്നുണ്ട്. ആ ലേഖനത്തിന്റെ തലക്കെട്ട് ഫ്രാൻസിസ് പാപ്പായ്ക്കെന്താ കൊമ്പുണ്ടോ? എന്നാണ്. പിൽക്കാലത്ത് പാപ്പയുടെ നിലപാടുകൾ പരിശോധിച്ചാൽ കൊമ്പുണ്ട് എന്നുതന്നെ പറയേണ്ടിവരും. അദ്ദേഹം കാലത്തിനനുസരിച്ച് സഭയെയും ലോകത്തെയും നവീകരിക്കുകയായിരുന്നു. വേദനകൾ അനുഭവിക്കുന്ന എല്ലാ മനുഷ്യരെയും ഉൾക്കൊള്ളാൻ ലോകത്തെ പഠിപ്പിക്കുകയായിരുന്നു.
മതഭീകരവാദവും വംശീയതയുമെല്ലാം വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് പാപ്പ വിടപറഞ്ഞിരിക്കുന്നത്. ഉപാധിരഹിതമായി സ്നേഹത്തെ അതിൻ്റെ ഏറ്റവും ആഴത്തിൽ അടയാളപ്പെടുത്തിയ ഫ്രാൻസിസ് പാപ്പയുടെ വേർപാട് ആഗോള മാനവരാശിയ്ക്കുതന്നെ വലിയ നഷ്ടമാണെന്നതിൽ സംശയമില്ല.