കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ആണവ വിരുദ്ധ പ്രവർത്തകയും ആക്ടിവിസ്റ്റുമായ ഡോ. സംഘമിത്ര ഗാഡേക്കറെക്കുറിച്ച് ചിന്തിക്കുമ്പോൾ അവരുമായി പതിറ്റാണ്ടുകൾ നീണ്ട ബന്ധമുള്ള ഒരാളെന്ന നിലയിൽ ഒട്ടനവധി ഓർമ്മകൾ മനസ്സിലേക്ക് വരികയാണ്. സാമൂഹ്യരംഗത്ത് ഇടപെടാൻ താൽപര്യമുള്ള യുവജനങ്ങൾക്കായി ഗുജറാത്തിലെ താപി ജില്ലയിൽ സമ്പൂർണ്ണ ക്രാന്തി വിദ്യാലയം എന്ന പേരിൽ ഒരു അനൗപചാരിക വിദ്യാലയം, പിതാവായ നാരായൺ ദേസായിയോടൊപ്പം ചേർന്ന് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു അവർ. ജയപ്രകാശ് നാരായണന്റെ സമ്പൂർണ്ണ വിപ്ലവം എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു വിദ്യാലയം പ്രവർത്തിച്ചുകൊണ്ടിരുന്നത്.
ആണവ വികിരണം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ച് ഇന്ത്യയിലെ വിവിധ ആണവനിലയ കേന്ദ്രങ്ങളിൽ സർവ്വേകളും പഠനങ്ങളും മറ്റും നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും അവ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് അവരുടെ പ്രവർത്തനങ്ങളിൽ ഒന്നാമത്തേതായിരുന്നു. അതിനുമപ്പുറത്ത് ഇന്ത്യയിലെ വർഗ്ഗീയ കലാപങ്ങളുടെയും വിഭജന രാഷ്ട്രീയത്തിന്റെയും പരീക്ഷണശാലയായി മാറ്റിയ ഗുജറാത്തിൽ നിന്നുകൊണ്ട് അതിനെതിരെ നിരന്തരം പ്രവർത്തിക്കാൻ ധൈര്യം കാണിച്ച അപൂർവ്വം വ്യക്തികളിൽ ഒരാളായിരുന്നു ഡോ. സംഘമിത്ര. അതുമായി ബന്ധപ്പെട്ട ഒരു ഓർമ്മ ഇവിടെ പങ്കുവെക്കട്ടെ.

2002-ലെ ഗുജറാത്ത് വംശഹത്യാ കാലം. സംഘപരിവാര സംഘടനകൾ മുസ്ലീംങ്ങൾക്കെതിരായി വിവിധ തരത്തിലുള്ള കലാപങ്ങളും ബഹിഷ്‌കരണാഹ്വാനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. ഗുജറാത്തിലെ മുസ്ലീം കച്ചവടക്കാരുമായി കച്ചവടം നടത്തരുത്, അവരുടെ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങരുത്, മുസ്ലീങ്ങളായ തൊഴിലാളികളെ ജോലിക്ക് വെക്കരുത് തുടങ്ങിയ നിർദ്ദേശങ്ങൾ അച്ചടിച്ച് വിതരണം ചെയ്തുകൊണ്ടിരുന്നു സംഘപരിവാര സംഘടനകൾ.
ഗുജറാത്തിലെ കരകൗശല തൊഴിലാളികളിൽ വലിയൊരു വിഭാഗം മുസ്ലിങ്ങളായിരുന്നു. അന്ന് ഞങ്ങൾ കച്ച് മേഖലയിലായിരുന്നു. ഭൂകമ്പം തകർത്ത കച്ച് മേഖലയിൽ Earthquake resistant ആയ ഭവന നിർമ്മാണത്തിനുള്ള ചില അന്വേഷണങ്ങൾ, പ്രായോഗിക ഇടപെടലുകൾ എന്നിവയായിരുന്നു പരിപാടി. ടീമിനെ നയിക്കുന്നത് ഗാന്ധിയൻ ആക്ടിവിസ്റ്റായ ഡോ. സംഘമിത്ര ഗാഡേക്കർ.
കച്ച് മേഖല കരകൗശല വിദഗ്ധരായ മുസ്ലിം തൊഴിലാളികളുടെ കേന്ദ്രമായിരുന്നു. വസ്ത്രങ്ങളിൽ പ്രകൃതിദത്ത നിറങ്ങൾകൊണ്ട് ചായം മുക്കുകയും കൈയ്യച്ചുകളാൽ ഡിസൈൻ പ്രിന്റ് ചെയ്യുകയും ചെയ്യുന്നതിൽ വിദഗ്ധരായിരുന്നു അവർ. സംഘപരിവാരങ്ങളുടെ ബഹിഷ്‌കരണാഹ്വാനം അവരുടെ തൊഴിലിനെ കാര്യമായി ബാധിച്ചു. വസ്ത്രങ്ങൾ വിൽക്കാനാകാതെ കെട്ടിക്കിടക്കുന്നു.
കച്ചിലെ മുസ്ലിം തൊഴിലാളി കുടുംബങ്ങളുമായി ആത്മബന്ധം സ്ഥാപിച്ചിരുന്ന ഡോ. സംഘമിത്ര അവർക്കുവേണ്ടി എന്തുചെയ്യാൻ കഴിയുമെന്ന് ആലോചിച്ചു. അവരുമായി സംസാരിച്ചപ്പോൾ മറ്റൊരു സഹായവും സ്വീകരിക്കാൻ അഭിമാനികളായ ആ തൊഴിലാളി കുടുംബങ്ങൾ തയ്യാറായില്ല. പകരം തങ്ങളുടെ തുണികൾ വിൽക്കാൻ സഹായിച്ചാൽ അത് വളരെ ഉപകാരപ്പെടും എന്ന് സൂചിപ്പിച്ചു.

സംഘമിത്ര രാജ്യത്തെ വിവിധ സംഘടനാ പ്രവർത്തകരുമായി ബന്ധപ്പെട്ടു. കോട്ടൺ തുണികളിൽ നാച്യുറൽ ഡൈ ചെയ്ത, ഹാൻഡ് പ്രിന്റ് വസ്ത്രങ്ങൾക്ക് മാർക്കറ്റ് കണ്ടെത്താൻ അവർ അത്യധ്വാനം ചെയ്തു. ആ അഭ്യർത്ഥന ഇങ്ങ് കേരളത്തിലെ വടക്കൻ ജില്ലയിലുമെത്തി. പയ്യന്നൂരിലെ പബ്ലിക് ഹെൽത്ത് ഫോറം പ്രവർത്തകർഅക്കാര്യം ഏറ്റെടുത്തു. 8 ലക്ഷത്തോളം രൂപയ്ക്കുള്ള തുണികൾ അങ്ങനെ പയ്യന്നൂരിൽ എത്തി. ഗുജറാത്ത് വംശഹത്യക്കെതിരെയും ബഹിഷ്‌കരണാഹ്വാനങ്ങൾക്കും എതിരായി നിലപാടുകൾ സ്വീകരിച്ചുകൊണ്ട് ഈ ഓണക്കോടികൾ വാങ്ങണമെന്ന അഭ്യർത്ഥന പയ്യന്നൂരും പരിസരത്തുമുള്ളവർ ആവേശത്തോടെ ഏറ്റെടുത്തു. അന്ന് പയ്യന്നൂരിലെ സ്റ്റാളിൽ വില്പനയിലും പ്രചാരണപരിപാടിയിലും മുഴുവൻ സമയവും ഡോ. സംഘമിത്ര ഗാഡേക്കർ ആവേശപൂർവ്വം പങ്കെടുത്തു.
വർഗ്ഗീയ വിഭജനത്തിനും വെറുപ്പിന്റെ രാഷ്ട്രീയത്തിനും എതിരായി രാഷ്ട്രീയ നിലപാടുകളും കാമ്പയിനുകളും സജീവമായി മുന്നോട്ടുകൊണ്ടുപോകുമ്പോഴും അവയുടെ ഇരകളായി മാറ്റപ്പെടുന്ന ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള പ്രായോഗിക രാഷ്ട്രീയ ഇടപെടലായിരുന്നു അത്. വളരെ രചനാത്മകമായ ഈയൊരു ആലോചനയ്ക്ക് പ്രായോഗിക രൂപം നൽകുന്നതിൽ അവർ ഏറെ പണിയെടുത്തു. തീർച്ചയായും പയ്യന്നൂരിലെ പബ്ലിക് ഹെൽത്ത്‌ഫോറം പ്രവർത്തകരും ഇതര സോഷ്യലിസ്റ്റ്-ഗാന്ധിയൻ സംഘടനകളും അതിന് വളരെയധികം പിന്തുണ നൽകുകയും ചെയ്തു.