ഗഫൂർ അറയ്ക്കൽ
‘ദ കോയ’യിലൂടെ ഇനിയും ജീവിക്കും

അവസാനമായി എഴുതിയ ‘ദ കോയ’ എന്ന നോവൽ എഴുതിപൂർത്തിയാക്കി, അതിന്റെ പ്രകാശന ദിവസം തന്നെ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഗഫൂർ അറയ്ക്കൽ മരിച്ചു. ‘ദ കോയ’യെക്കുറിച്ചും ഗഫൂറുമായുള്ള ബന്ധത്തെക്കുറിച്ചും എഴുതുന്നു കെ.ഇ.എൻ.

'എല്ലാ ഹൃദയങ്ങളും അസ്വസ്ഥമാണ്
പക്ഷേ ആർക്കും പുറത്തുപറയാൻ ധൈര്യം പോരാ
അവർ സ്വതന്ത്രമായി സംസാരിച്ചാൽ സ്വാതന്ത്യത്തിന് അതൊരു ശല്യമായാലോ'
- ഗുലാം മെഹ്ജൂർ: കാശ്മീരി കവി.

മ്മുടെ പൊതുബോധത്തിന്റെ സ്വതന്ത്രസെക്കുലർ സങ്കൽപങ്ങളെ പൊളിച്ചടുക്കുന്ന, കൃതിയാണ് 'ദ കോയ'. ഇതിനുമുമ്പ് മലയാള നോവലിൽ ഇത്രമേൽ ആഴത്തിൽ പരമാർത്ഥങ്ങളെയും പരിഹാസങ്ങളെയും സമന്വയിപ്പിച്ച് ഇസ്ലാമോഫോബിക് അവസ്ഥയെ നിവർന്ന്‌നിന്ന് എതിരിടുന്ന ഒരു സാംസ്‌കാരിക പ്രക്ഷോഭം സംഭവിച്ചതായി ഓർക്കുന്നില്ല. തത്വത്തിലും പ്രയോഗത്തിലും 'മതരഹിത' ജീവിതം നയിക്കുന്ന, രാഷ്ട്രീയമായി മാർക്‌സിസ്റ്റായിരിക്കുന്ന, മുൻ രചനകൾകൊണ്ടുതന്നെ മുൻവിധികളെ മറിച്ചിട്ട, ഗഫൂർ അറയ്ക്കലിന്റെ പുതിയ നോവലായ 'ദ കോയ' പേരിലെന്നപോലെ പ്രമേയത്തിലും പരിചരണത്തിലും ആഖ്യാനത്തിലും, പശ്ചാത്തല ക്രമീകരണത്തിലും, സ്ഥലകാലബഹുജന സ്വീകരണത്തിലും വലിയൊരു മാറ്റമാണ് സാധിച്ചിരിക്കുന്നത്. ലിബറൽ സെക്യുലർ പൊതുബോധത്തെ നിരന്തരം പ്രശ്‌നവൽക്കരിച്ചും ചോദ്യം ചെയ്തും ലോകത്താകെ വികസിച്ചുവന്ന 'പ്രാന്തവൽകൃത' പ്രതിരോധങ്ങളുടെ തുടർച്ചയിൽ മാത്രം സംഭവിച്ച സൗമ്യമെങ്കിലും സ്‌ഫോടനാത്മകമായ ഒരു സാംസ്‌കാരികസംഭവം എന്ന അർത്ഥത്തിലാണ് 'ദ കോയ' വേറിട്ട് നിൽക്കുന്നത്. പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങൾ ഉഴുതുമറിച്ച ഭാവുകത്വപരിവർത്തനത്തിന്റെയും വൈക്കം മുഹമ്മദ് ബഷീർ മാതൃകയിലുള്ള പൊളിപ്പൻ ഇടപെടലുകളുടെയും, മുമ്പേ സൂചിപ്പിച്ച കീഴാള ആശയ ആവിഷ്‌ക്കാരങ്ങളുടെയും ഒത്തുചേരലിന്റെ ചാരുതയും ചൂരുമാണ്, കോയ പകരുന്നത്. അതുകൊണ്ട്തന്നെയാണ് 'ദ കോയ' എന്ന അനാർഭാടമായ നോവൽപേര്, ഏറ്റവും ചെറുതായിരിക്കെ, ഏറ്റവും വലുതുമായിരിക്കുന്നത്.

നോവൽ നാമത്തിൽ അമർന്ന് നിൽക്കുന്നത് ചെറുത്തുനിൽപിന്റെ 'നാനോ' പ്രകൃതമാണ്. നോവലിലെ കേന്ദ്ര കഥാപാത്രമായ കോഴിക്കോട് പള്ളിക്കണ്ടിയിലെ 'തനി നാടനായ', നാട്ടുകാർ 'പറങ്കിക്കോയ' യെന്ന് പരിഹസിക്കുന്ന ഒരാൾ സാർവദേശീയ മാനമാർജ്ജിക്കുന്ന പരിവർത്തനത്തിന്റെ ഓരോ പടവിലും, നിറയുന്നത് നാടകീയതയുടെയും, പൊതുബോധ വിചാരണയുടെയും ചിരിയാണ്. ഇത്രമേൽ ആശങ്കാജനകമായൊരു കാലത്തും, ഇങ്ങിനെയൊരു ഉൾച്ചിരി വായനയിൽ ഉണ്ടാക്കിത്തീർക്കാൻ നോവലിസ്റ്റിനെ സാഹായിച്ചത് അദ്ദേഹം കൂടി ഉൾപ്പെട്ട കേരളീയ സമൂഹത്തിൽ നിരന്തരം നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ പ്രതിരോധമായിരിക്കണം. അനന്തമൂർത്തിയുടെ സർഗ്ഗാത്മകതയുടെ സ്രോതസ്സായ കർണാടകയിലെ 'തീർത്ഥഹള്ളി'യിൽ, അനേകം ലോകങ്ങൾ ഇഴുകിചേർന്നത്‌പോലെ, ഗഫൂർ അറക്കലിന്റെ കോഴിക്കോട്ടെ പള്ളിക്കണ്ടിയിലും, അനേകം ലോകങ്ങൾ അടങ്ങിയത്‌കൊണ്ടാവണം 'ദ കോയ' പോലൊരു കൃതിയുണ്ടായത്.

മണ്ണിന്റെ മക്കൾ കാഴ്ചപ്പാടിനെ കീഴ്‌മേൽ മറിക്കുന്ന, തറവാട് കോംപ്ലക്‌സിന്റെ അടിത്തറ മാന്തുന്ന, അക്കാദമിക് അഹന്തകളെ നിഷ്പ്രഭമാക്കുന്ന, മേൽക്കോയ്മാ ദേശീയതയെ മറിച്ചിടുന്ന, സാർവ്വദേശീയമായി വളർന്ന സർഗ്ഗാത്മക പ്രാദേശികതയുടെ സമരേതിരഹാസത്തിന്റെ സ്പർശങ്ങളാണ്, കോയയെ സവിശേഷമാക്കുന്നത്. ഈയൊരു നോവൽ സാധ്യമാക്കിയതിന് ആദ്യം നന്ദിപറയേണ്ടത് ഇന്ത്യൻ പ്രധാനമന്ത്രിയോടാണെന്ന് പകുതി കളിയായി ഒരു ഫോൺസംഭാഷണത്തിന്നിടയിൽ ഗഫൂർ പറഞ്ഞത് ഓർക്കുന്നു. പലതരത്തിൽ മനുഷ്യരെ പൊതിയുന്ന അധികാരങ്ങളെയാണ്, ഓരോരുത്തരിലും രൂപംകൊള്ളുന്ന 'ചെറിയ മനുഷ്യരേയും' വലിയ മനുഷ്യരേയുമാണ്, പ്രിയങ്ങളുടെ പലപ്രകാരങ്ങളിലുള്ള ആവിഷ്‌ക്കാര ഭേദങ്ങളെയാണ്, എങ്ങനെയൊക്കെയുള്ള വളവ് തിരിയലുകളുടെ സംഘർഷങ്ങളിലൂടെ കടന്നുപോയാലും മനുഷ്യരെത്തിപ്പെടണമെന്ന് കൊതിക്കുന്ന ആ സ്വാതന്ത്ര്യകിനാവിലേക്കാണ്, കോയ കുതിക്കുന്നത്. 'ഉടഞ്ഞുപോയ സ്വപ്നങ്ങളിൽനിന്നും മറഞ്ഞുപോയ വെളിച്ചത്തിൽനിന്നുമാണ് എന്റെ എഴുത്തിന്റെ രാഷ്ട്രീയമുണ്ടാകുന്നതെന്ന്' തമിഴ് എഴുത്ത് പ്രതിഭ സൽമ. എനിക്ക് എഴുത്തൊരു ബാധോച്ചാടനമാണെന്ന് 'ദ കോയ'യിൽ ഗഫൂർ അറയ്ക്കൽ. രണ്ടിലും ചങ്ങലകൾ പൊട്ടിക്കുന്നത് കലാപമായി തീർന്നേക്കാവുന്ന വിലാപങ്ങളാണ്! പറങ്കിക്കോയ തെരുവുകളിൽ കിസ്സ പറഞ്ഞ് നടന്നത്, കേൾവിക്കാരെ ചിരിപ്പിക്കാനല്ല, സ്വന്തം കരച്ചിൽ മറ്റാരും കേൾക്കാതിരിക്കാനായിരുന്നു എന്ന് തിരിച്ചറിയുമ്പോൾ ആ 'ഉടഞ്ഞുപോയ സ്വപ്നവും' 'മറഞ്ഞുപോയ വെളിച്ചവും' വിടാപിടിയായ ബാധയും എന്തൊക്കെയായിരുന്നുവെന്ന് സ്വയം വ്യക്തമാവും.

ഗഫൂർ അറയ്ക്കൽ

'ചീത്ത ഓർമ്മകളെ തുടച്ചുനീക്കാനും നല്ലവയെ പൊലിപ്പിക്കാനും ഗൃഹാതുരത്വം സഹായിക്കുന്നു. അതിന്റെ കടന്നാക്രമണങ്ങളിൽനിന്ന് ആർക്കും രക്ഷപ്പെടാനാവില്ല' (മാർകേസ്). 'ദ കോയ' എന്ന നോവലിലാകെ നിറഞ്ഞുനിൽക്കുന്ന, നോവലിന്റെ ചട്ടക്കൂട് പൊളിച്ച് വളർന്ന, 'പറങ്കിക്കോയക്ക്' സത്യമാലോചിച്ചാൽ, സ്വന്തമെന്നഭിമാനിക്കാനാവുന്ന ഒരു ഭൂതകാലവുമില്ല. തിരിഞ്ഞു നോക്കി നിലവിളിക്കാൻ പാകത്തിൽ ഒരു തറവാടുമില്ല. പ്രതിസന്ധികളിൽ പുളകം പകരാൻ നരച്ച പ്രതാപങ്ങളൊന്നുമില്ല. എന്തിന് ഓർമ്മിച്ചെടുക്കാൻ ഒരു 'ജന്മത്തിന്റെ' പോലും മധുരമില്ലാത്ത 'ബാസ്റ്റാർഡ്'! എന്നിട്ടുമയാൾ വർത്തമാനംകൊണ്ട് സ്വന്തം ഭൂതവും, സർവ്വർക്കും സ്വസ്ഥത നൽകുന്ന 'സ്വാതന്ത്രഭാവിയും', കിസ്സകൾകൊണ്ടും 'നൊസ്സുകൾ' കൊണ്ടും സർവ്വോപരി 'മുത്തുക്കോയ തങ്ങളുടെ' അനുഗ്രഹംകൊണ്ടുംസൃഷ്ടിച്ചു. നോവലിൽ അത്രയധികം കടന്നുവരാത്ത, എന്നാൽ 'ദ കോയ' നോവലിന്റെ ഭൂമിയും ആകാശവും അദൃശ്യഅന്തരീക്ഷവുമായി മാറിയ 'മുത്തുക്കോയ തങ്ങൾ' സാധാരണഗതിയിൽ നമ്പർവൺ അന്ധവിശ്വാസസ്രോതസ്സാണ്. അതിനെയാണ്, മതരഹിത ഇടതുപക്ഷ പ്രതിഭയായ ഗഫൂർ അറയ്ക്കൽ, നന്മയുടെ പ്രചോദനകേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്! ഉമിക്കരി പഞ്ചസാരയാക്കുന്ന മാന്ത്രികതയ്ക്ക് സ്പർശിക്കാനാവാത്ത 'സർഗാത്മക'പരിചരണത്തിന്റെ മികച്ച കഥാപാത്രമാതൃകകളിലൊന്നായി മലയാള സാഹിത്യത്തിൽ 'മുത്തുക്കോയ തങ്ങൾ' വേറിട്ട് നിൽക്കും. പരമ്പരാഗത മതവിശ്വാസത്തിൽനിന്നുതന്നെ പരിമിതികളോടെ 'കവിതാമതം' കണ്ടെടുക്കുന്ന, വളർന്നുകഴിഞ്ഞൊരു മാനവിക കാഴ്ചപ്പാടാണ്, മുത്തുക്കോയ തങ്ങളുടെ നിർമിതിയിൽ നിഴലിക്കുന്നത്.

'പൊതുബോധ'ത്തോട് ഇവ്വിധം 'പോടാ ഫാഷിസ്റ്റേ' എന്ന് പറയാനുള്ള എഴുത്തുധീരത മലയാളത്തിലും കുറഞ്ഞു വരികയാണോ എന്ന് ഉത്ക്കണ്ഠപ്പെടേണ്ടൊരു കാലത്ത്, അതിനെതിരെയുള്ള ഒരു 'മാർക്‌സിയൻ വെല്ലുവിളി' എന്ന അർത്ഥത്തിൽ മുത്തുക്കോയ തങ്ങൾ ശിരസ്സുയർത്തി നിൽക്കും. മത- മതരഹിത സംവദാങ്ങൾക്കും ഇസ്‍ലാം മതത്തിലെ സുന്നി-മുജാഹിദ് തർക്കങ്ങൾക്കും ഇതൊക്കെ വിഡ്ഢിത്തമല്ലേ എന്ന സെക്യുലർ നിഷ്‌കളങ്കതക്കുമപ്പുറം കടന്നാലെ പരിമിതികളോടെ 'കവിതാമതത്തിലേക്ക്' കാലെടുത്ത് വെച്ച്കഴിഞ്ഞ മുത്തുക്കോയ തങ്ങളിലെ 'വിഭക്ത വ്യക്തിത്വ'ത്തിലേക്ക് എത്തിപ്പെടാനാവു. 'ദ കോയ' ആ കടലും കടന്നുകഴിഞ്ഞിരിക്കുന്നു.

സ്വാതന്ത്ര്യത്തിന്റെ ബഹുസ്വരതയാണ് 'കോയ' നോവലിൽ നൃത്തം വെക്കുന്നത്. നവ ഫാഷിസ്റ്റ്- കോർപ്പറേറ്റ്- ഇസ്‍ലാമോഫോബിക് 'ഇസ്‍ലാം നിർമിതി'കളെയാണ് നോവൽ പൊളിച്ചടുക്കുന്നത്. 'മുസ്‍ലിമാവുന്നത് അപകടകരമായ കാലം' എന്ന് പ്രകാശ് കാരാട്ട്. ഒരു മുസ്‍ലിം പേരില്ലായിരുന്നെങ്കിൽ ഈ പ്രബന്ധം മറ്റൊരുവിധത്തിൽ ഞാനെഴുതുമായിരുന്നു എന്ന് ഹിന്ദു പത്രത്തിലെ എഡിറ്റ്‌ പേജ് ലേഖനത്തിൽ താബിഷ് കബീർ. ആസാദ് കാശ്മീർ എന്നൊരു പേരുണ്ടായിപ്പോയതിന്റെ പേരിൽ നമ്മുടെ കേരളത്തിൽ ഒരു പത്തനംതിട്ടക്കാരന് അടുത്തകാലത്ത് അനുഭവിക്കേണ്ടിവന്ന പ്രയാസത്തെക്കുറിച്ച് സക്കറിയ. സ്വന്തം പേരിന്നൊടുവിലെ 'ജിന്ന' നിമിത്തം പരിഭ്രാന്തനായി, എന്റെ പേര് ഒരു തർക്കപ്രശ്‌നമാക്കല്ലേ എന്ന് സംഘർഷപ്പെട്ട മുൻ പാർലമെന്റംഗം അമീർഅലി ജിന്ന. എന്തിന് ഈയടുത്ത ദിവസം ചാനൽചർച്ചക്കിടയിൽ, ജലീൽ റിയാസ് റഹീം തുടങ്ങിയ ഭീകരവാദികൾ എന്ന വിചിത്ര ഫാഷിസ്റ്റ് അലർച്ചകൾ…

ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ സൗഹൃദപൂർവ്വം ആവശ്യപ്പെട്ടവർക്ക് കെ ടി ജലീൽ എഴുതിയ കണ്ണ് നനയ്ക്കുന്ന കത്തിലെ, തൽക്കാലം നയമനടപടി വേണ്ടെന്നാണ് എന്റെ വ്യക്തിപരമായ തീരുമാനം എന്ന ആ ഒറ്റവരി പ്രതികരണം മതി 'ദ കോയ' മനസ്സിലാക്കാൻ! ജലീൽ എന്ന പേരുകാരനായി വർത്തമാന ഇന്ത്യയിൽ വാദിയോ പ്രതിയോ ആയി ഒരു സംവിധാനത്തിന്റെയും മുമ്പിൽ പോകാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല. ഇത് ഇന്നത്തെ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരുടെയെല്ലാം ഉൽക്കണ്ഠയാണ് എന്ന തുടർവാക്യം ഉണ്ടാക്കുന്ന അസ്വസ്ഥതകളുടെ ആഴം കണക്കാക്കുക പ്രയാസമാണ്.

'ദ കോയ' ഇത്തരം ഉൽക്കണ്ഠകളുടെ ആഴങ്ങളിൽനിന്ന്, കടമ്മന്റെ പാതാളപ്പടുവകൾ കയറിവന്ന കുറത്തിയെപ്പോലെ ഉയർന്നുവന്ന് ചോദ്യം ചെയ്യുന്നത്, ഒരു മതസമൂഹത്തെയാകമാനം ഒരടിസ്ഥാവുമില്ലാതെ കുറ്റവിചാരണ ചെയ്യുന്ന കരനാഥന്മാരെയാണ്. ഗുജറാത്ത് വംശഹത്യക്കാലത്ത്, ഭൗതികശാസ്ത്രജ്ഞനായ ഡോക്ടർ ബന്ദൂക്‌വാലക്കൊപ്പം നിന്ന് ഫാസിസ്റ്റ് ആക്രമണങ്ങളെ ചെറുത്ത ചില സുഹൃത്തുക്കൾ, ' മുസ്ലീമാണെങ്കിലും നിങ്ങളൊരു നല്ല മനുഷ്യനാണെന്ന്' പറഞ്ഞതാണ് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചതെന്ന് ഡോ. ബന്ദൂക്‌വാല തന്നെ എഴുതിയത് ഓർക്കുന്നു. മുസ്‍ലിമായി കൊണ്ട് തന്നെ എനിക്കെന്തുകൊണ്ടൊരു നല്ല മനുഷ്യനായിക്കൂടാ എന്ന ബന്ദൂക്‌ വാലപോലുള്ള എത്രയെത്രയോ മനുഷ്യരുടെ തീ പറക്കുന്ന ചോദ്യമാണ്, 'ദ കോയ'യിൽ പൊതുബോധനിർമിതികൾക്കെതിരെ അഗ്നികുണ്ഠമൊരുക്കുന്നത്.

ഡോ. ബന്ദൂക്‌വാല

ജൂതർക്കെതിരെയുള്ള ഫാഷിസ്റ്റ് കുറ്റാരോപണങ്ങൾ പരിധിവിട്ടപ്പോഴാണ്, 'അങ്ങിനെയാണെങ്കിൽ ഞാനുമൊരു ജൂതനാണെന്ന്' എന്നോ മതംവിട്ട ഴാങ് പോൾ സാർത്ര് പൊട്ടിത്തെറിച്ചത്. ഇത്തരമൊരവസ്ഥയിലാണ് സ്വന്തം ചരിത്രപ്രൊഫസറെ കഴുത്ത്‌ ഞെക്കി കൊല്ലുന്നതായി ആൽബർട്ട് ഐൻസ്റ്റിൻ സ്വപ്നം കണ്ടത്.
'ഒരു യഹൂദന്റെ ശരീരത്തിൽ എവിടെ സ്പർശിച്ചാലും നിങ്ങൾക്കൊരു മുറിവു കണ്ടെത്താനാവും' കസാൻസാക്കിസ്.
അത് പണ്ട്. ഇപ്പോ മുസ്‍ലിമിന്റെ മേത്താ മുറിവ് എന്ന് 'ദ കോയ' നോവൽ.
കാര്യങ്ങൾ ഇത്രത്തോളമെത്തിയിട്ടും സത്യത്തിലേക്ക് കണ്ണ് തുറക്കാതെ 'അതും ഇതും' പറഞ്ഞ് കാലം കഴിക്കുന്നവരുടെ കാലിന്നടിയിൽ കത്തിപടരാൻ തുടങ്ങിയ തീയെക്കുറിച്ചുള്ള ഒരോർമ്മക്കുറിപ്പാണ് 'ദ കോയ'.

'ചരിത്ര പുസ്തകങ്ങളിൽനിന്ന്
നിനക്ക് രഥം മതി
എനിക്ക് വില്ലുവണ്ടിയും
അടുത്തടുത്ത താളുകളിൽ മുഖാമുഖം നിൽപ്പുണ്ടവ'
-സി.എസ്. രാജേഷ്.
'രാവണായനം കൊണ്ട് താൻ സാധിക്കുന്നകാര്യം ആശാൻ രാമായണമെഴുതിതന്നെ സാധിക്കുമായിരുന്നു' എന്ന് പതിറ്റാണ്ടുകൾമുമ്പ് മലയാളത്തിന്റെ മഹാപ്രതിഭ കേസരി.

എന്നാൽ ഗഫൂർ അറയ്ക്കൽ എന്ന മലയാളത്തിലെ 'പൊളിപ്പൻ പ്രതിഭ' രാമായണം എഴുതാതെ കീഴാളപ്രതിഭ പള്ളത്ത് രാമനെപ്പോലെ രാവണായണമെഴുതിതന്നെ 'ദ കോയ'യിലൂടെ അക്കാര്യം ഗംഭീരമായി നിർവ്വഹിച്ചിരിക്കുന്നു. കൊളോണിയലിസം ഇരുട്ടത്തിട്ട ഭൂതകാല സമരപാരമ്പര്യങ്ങളെയാണ്, സ്വന്തം കൺമുമ്പിൽ വെച്ച് ഇന്ത്യയിലിപ്പോൾ മായ്ച്ച് കളയപ്പെടുന്ന ചരിത്ര സത്യങ്ങളെയാണ് 'ദ കോയ' കണ്ടെടുക്കുന്നത്.
'കാണുന്നില്ലൊരക്ഷരവും
എന്റെ വംശത്തെപ്പറ്റി കാണുന്നുണ്ടനേകവംശത്തിൻ ചരിത്രങ്ങൾ'
എന്ന് അപ്പനില്ലാത്തവരുടെ അപ്പനായി മാറിയ പൊയ്കയിൽ അപ്പച്ചനെന്ന കുമാരഗുരുദേവൻ പറഞ്ഞതാണ്, വെറൊരർത്ഥത്തിൽ, 'കോയ'യിൽ ഇടിമുഴക്കമായ് അലറുന്നത്.

മുമ്പ് സർവ്വമത സമ്മേളനത്തിൽ 'സഹോദരി സഹോദരന്മാരെ' എന്നൊരൊറ്റ സംബോധനയിലൂടെ അമേരിക്കയിലെ ചിക്കാഗോവിൽ വിവേകാനന്ദ സ്വാമികൾ അത്ഭുതം സൃഷ്ടിച്ചെങ്കിൽ, പോർച്ചുഗലിലെ ലിസ്ബണിലെ ചരിത്രസമ്മേളനത്തിൽ, അക്കാദമിക് അർത്ഥത്തിൽ ചരിത്രകാരനല്ലാത്ത 'പറങ്കിക്കോയ', 'ഇന്റെ ഖൽബിന്റെ ഖൽബായ കൂടപ്പെറപ്പ്കളേ, ഇങ്ങേക്കെല്ലാർക്കും ഒരു പാവം കോയിക്കോട്ടാരന്റെ സലാം...' എന്ന ഉജ്വലമായ തുടക്കത്തോടെ ആ ചരിത്രം തിരുത്തി. ദേശദ്രോഹിയായ ആ കോയ, 'ജയ് ശ്രീറാം’ വിളിക്കാതെ, ഒരു വിദേശരാഷ്ട്രത്തിൽ പോയി 'സലാം' പറഞ്ഞതത്ര ഉചിതമായില്ലെന്ന് കരുതുന്നവർക്ക് മുമ്പിലാണ് 'ദ കോയ' നോവൽ വിലങ്ങടിച്ചു നിൽക്കുന്നത്.
ഹൊവാഡ് സെന്നിന്റെ ആത്മകഥയുടെ പേര്, ''You can't be netural on a movingt rain’എന്നാണ് എന്നും, 'നിഷ്പക്ഷത പറക്കാനറക്കുന്നൊരു പക്ഷിയാണെങ്കിൽ ഞാനതിനെ തീറ്റിപ്പോറ്റിയിട്ടില്ല' എന്ന് സച്ചിദാനന്ദൻ മാഷെഴുതിയതും 'കോയ' വായിക്കുന്നവരെപ്പോഴുമോർക്കണം.

PHOTO: KR SUNIL

മലയാളഭാഷ സത്യത്തിൽ 'ദ കോയ' പോലൊരു നോവലിനെ കാത്തിരിക്കുന്ന നേരത്താണ്, വ്യാജ നിഷ്പക്ഷതകളുടെയും, ബോറടിപ്പിക്കുന്ന സമവാക്യമൊപ്പിക്കൽ മാഞ്ഞാല വർത്തമാനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട്, കോഴിക്കോട്ടെ പള്ളിക്കണ്ടിയിൽനിന്ന് കുഞ്ഞാലിമരക്കാരുടെ പിൻമുറക്കാരനായി, വാളില്ലാത്ത ഒരു പറങ്കിക്കോയ അവതരിച്ചിരിക്കുന്നത് എന്നുള്ളത് പലരിലും ഏറെ അസ്വസ്ഥത പടർത്തും. 'സവർണ്ണസ്വത്വ'ത്തിന്നകത്ത് സ്വയം സുരക്ഷിതരായിരുന്ന്, സ്വത്വമെന്നാൽ അവർണ്ണസ്വത്വമാണെന്നും
തങ്ങളുടേത് 'ദേശീയതയാണെ'ന്നും നടിച്ച്, ജീവിക്കുന്നവരെയാവും, 'ഗഫൂർ കാ കോയ' കൂടുതൽ വട്ടം കറക്കുന്നത്. ഇസ്‍ലാമോഫോബിക് അവസ്ഥ കുറച്ചൊക്കെ നിലനിൽക്കുന്നുണ്ടെന്നും, അതിനോട് എതിരിടേണ്ടതുണ്ടെന്നും, എന്നാൽ അത് മുസ്‍ലിംകളോ, എന്തിന് മുസ്‍ലിം പേരുള്ള മതരഹിതരോ നിർവ്വഹിക്കേണ്ടതില്ലെന്നും, 'അതിനല്ലേ ഞങ്ങളൊക്കെ ഇവിടയുള്ളതെന്നും' പറയാതെ പറയുന്നവരെയാണ്, 'ദ കോയ' നിവർന്ന്‌നിന്ന് വെല്ലുവിളിക്കുന്നത്. 'നദിയുടെ കരയിൽ താമസിച്ചിട്ട് തുപ്പലുകൊണ്ട് കൈ കഴുകാൻ ഞാൻ പഠിച്ചിട്ടില്ല' എന്നുതന്നെയാണ്, നമ്മുടെ കോയ പ്രഖ്യാപിക്കുന്നത്. നിലവിലുള്ള കൃത്രിമ സംതുലിതാവസ്ഥ തകർത്ത് ശരിക്കുള്ളൊരു സന്തുലിതാവസ്ഥ സൃഷ്ടിക്കാതെ നമുക്കൊരു ആരോഗ്യമുള്ള സമൂഹമായി നിലനിൽക്കാനാവില്ലെന്നാണ് 'കോയ നോവൽ' നിസ്സംശയം അനുഭവിപ്പിക്കുന്നത്. ഖുർ ആനും ഹദീസും നിറഞ്ഞുനിൽക്കുന്ന, ഉൽകൃഷ്ടർക്കും കൂലീനർക്കും നാവുളുക്കുന്ന, അധിനിവേശ മിഥ്യകൾ തകർക്കുന്ന പരിചരണരീതിയും ബിംബകൽപ്പനകളുമാണ് നോവലിന് കരുത്ത് പകരുന്നത്. ഇസ്‍ലാമോഫോബിക് അധിനിവേശ അവസ്ഥകളിൽനിന്ന്, യഥാർത്ഥ മതസൗഹാർദ്ദ ബഹുസ്വര ജീവിതത്തിലേക്ക് മലയാളി സമൂഹത്തിന് പ്രവേശിക്കാനാവണമെങ്കിൽ 'നിലവിൽ' പൊതുവിൽ ദൃഢപ്പെട്ട ബന്ധമാതൃകകൾ പൊളിക്കപ്പെടണം. പുതിയ കർതൃത്വരൂപങ്ങൾ രൂപപ്പെടണം. 'ദ കോയ' ആ അർത്ഥത്തിൽ പഴയ ബന്ധക്രമങ്ങൾക്കകത്ത് പുതിയ 'മാതൃകകൾ' സൃഷ്ടിക്കാനുള്ള ശ്രദ്ധേയമായൊരു സാംസ്‌കാരിക ശ്രമമാണ് നിർവ്വഹിക്കുന്നത്.

റഫീഖ് അഹമ്മദ്

'ഞാനും നാരായണൻകുട്ടിയും ഒരു ദിവസം പെട്ടന്ന് രണ്ട് രാഷ്ട്രങ്ങളായി, ഞങ്ങൾ രണ്ട് വീട്ടുകാർപോലുമായിരുന്നില്ലെന്ന് ഓർമ്മിക്കണം' എന്ന് പ്രശസ്ത കവി റഫീഖ് അഹമ്മദ് 'രണ്ട് രാഷ്ട്രങ്ങൾ' എന്ന കവിതയിൽ. ആ കവിതയിൽ, കവിതക്ക് സഹജമായ സവിശേഷതകളാൽ പേരില്ലാതെ പോയ ആ ഞാനാണ്, അതുപോലെ പലകാരണങ്ങളാൽ ഒരു പേരിന്റെ മാത്രം പേരിൽ പ്രത്യേകം ചോദ്യവിധേയമാവുന്ന മുസ്‍ലിം സ്വത്വത്തിന്റെ സങ്കീർണ്ണ മാനങ്ങളാണ്, 'ദ കോയ' യിൽ സംഗ്രഹിക്കപ്പെട്ടിരിക്കുന്നത്. ഒരു പീഡിതസ്വത്വത്തിന്റെ പ്രതിരോധം,അല്ലെങ്കിൽ ഒരു സുയിപ്പൻ സർഗ്ഗപ്രതിഭ സൃഷ്ടിക്കുന്ന ചുഴികൾ എന്ന് 'കോയ' നോവലിനെ നീട്ടിയെഴുതാനാവും. ജനാധിപത്യ കമ്മി നിലനിൽക്കുന്ന സമൂഹങ്ങളിൽ അധികാരസ്ഥാനത്തുള്ള 'സ്വത്വങ്ങൾ' സാധ്യതയും, അല്ലാത്തവ ബാധ്യതയുമാകും. സ്വന്തം മതസ്വത്വം അവികസിതമാണെന്ന തിരിച്ചറിവന്റെ ഭാഗമായി ഒരാൾ ഉപേക്ഷിക്കുന്നതും, ബാഹ്യസമ്മർദ്ദത്തിന് വഴങ്ങി സ്വന്തം സ്വത്വം ഒളിച്ചുവെക്കാൻ നിർബ്ബന്ധിതമാവുന്നതും രണ്ടാണ്. ഗഫൂർ അറയ്ക്കലിന്റെ 'അരപ്പിരിലൂസായ കാറ്റാടിയന്ത്രം' എന്ന നോവൽ വായനയ്ക്ക് ഡോ. വി. സി. ഹാരിസ് നൽകിയത്, 'ഉലക്കകൊണ്ട് കോണകമുടുക്കുന്ന നോവൽ' എന്നാണ്. ആ ചുവട് പിന്തുടർന്നാൽ 'കോയ' നോവലിനെ അതേ ഉലക്കകൊണ്ട് 'പൊതുബോധ'ത്തിന്റെ തലമണ്ട പൊളിക്കുന്ന നോവൽ എന്നും വിളിക്കാവുന്നതാണ്. വർത്തമാനകാല ഇന്ത്യനവസ്ഥയെ അപനിർമ്മിക്കുന്ന നാനാതരം മാതൃക നിർമ്മിതിയാണ്, അറയ്ക്കൽ ഗഫൂറിന്റെ 'കോയ' നമ്മുടെ വായനയിൽ ആവശ്യപ്പെടുന്നത്. 'നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം. എന്തെന്നാൽ ഞാൻ നിങ്ങൾക്ക് ചെയ്തത്‌പോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്കൊരു മാതൃക നൽകിയിരിക്കുന്നു'.(യോഹന്നാന്റെ സുവിശേഷം') 'ദ കോയ'!

കവി, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിൽ ഏറെ ശ്രദ്ധ അർഹിക്കുന്ന ഗഫൂർ അറയ്ക്കലിന്റെ 'ദ കോയ' എന്ന നോവൽ, മലയാള നോവൽ സാഹിത്യചരിത്രത്തിലെ ഒരു പുതിയ രാഷ്ട്രീയ ചുവടുവെപ്പാണ്. 'ഇന്ദുലേഖ'യിൽനിന്നും 'ശാരദ'യിൽനിന്നും മാത്രമല്ല, 'നാലുകെട്ടിൽനിന്നും' ഖസാക്കിന്റെ ഇതിഹാസത്തിൽനിന്നും, ‘കോയ'യിലേക്ക് നടന്നെത്താൻ വായനയിൽ കുറച്ചധികം കിതക്കേണ്ടിവരും. ഇത്രയും അനാഡംബരവും സൂക്ഷ്മവും അതേസമയം സ്‌ഫോടനാത്മകവുമായൊരു രാഷ്ട്രീയ നാമത്തിൽനിന്നു തന്നെ, 'കോയ' നോവലിന്റെ 'അനന്യത' ആരംഭിക്കുന്നു. ഒരേ സമയം സൗഹൃദവും വിദ്വേഷവുമായി വേർപിരിയാനാവുംവിധമുള്ള ആയൊരു 'കോയ' സംബോധനയിൽ ഇരമ്പിമറിയുന്നത് അശാന്തസ്മരണകളാണ്. കോഴിക്കോട്ടെ പള്ളിക്കണ്ടിയെന്നൊരു ചെറിയ പ്രദേശം പോർച്ചുഗലിനുമപ്പുറമുള്ളൊരു സാംസ്‌കാരികാസ്തിത്വത്തിലേക്ക് വളരുന്നതിന്റെ നാടകീയവും ക്ഷോഭജനകവും ആർദ്രവുമായൊരാവിഷ്‌കാരമാണ് 'ദ കോയ'യിൽ വൈരുധ്യപ്പെടുന്നത്. പലതരം വൈരുധ്യങ്ങളിലേക്ക് വേരിറക്കിയും പരിഹാസങ്ങളിൽ പൂത്തും, അപനിർമ്മിതിയിൽ ആഴ്ന്നും ചരിത്രത്തെ ഇളക്കി പ്രതിഷ്ഠിക്കുന്ന, ഭാരിച്ചൊരു പ്രതിരോധപ്രവർത്തനമാണ് നോവലിൽ ക്ലേശരഹിതമായി ഗഫൂർ അറയ്ക്കൽ നിർവഹിച്ചിരിക്കുന്നത്. പഴയ ചരിത്രത്തിന്റെ വെറും പുനരവതരണമല്ല, ശരിക്കുള്ള ചരിത്രം തമസ്‌ക്കരിക്കപ്പെടുന്ന നവ ഫാഷിസ്റ്റ് പശ്ചാത്തലങ്ങൾക്കെതിരെയുള്ള വിചാരണയാണ് നോവൽ വികസിപ്പിക്കുന്നത്. 'ദ കോയ' ആ അർത്ഥത്തിൽ ചരിത്രത്തിന്റെ പ്രയോഗവും പ്രയോഗത്തിന്റെ ചരിത്രവുമാണ്. ആപത്തിന്റെ കാലത്ത് വാൾട്ടർ ബെഞ്ചമിൻ വ്യക്തമാക്കിയപോലെ സ്മരണകളെ കയ്യെത്തിപിടിക്കുന്നതിലും, അതേ സ്മരണകളെ തന്നെ ആ ആപത്തിന്നെതിരെയുളള സമരമാക്കി മാറ്റുന്നതിലും വിസ്മയകരമായ കയ്യൊതുക്കമാണ് 'ദ കോയ' കാഴ്ചവെക്കുന്നത്. സർഗ്ഗാത്മക പ്രാദേശികതയും സമരോത്സുക സാർവ്വദേശീയതയും ചേർന്നൊരുക്കുന്ന സ്ഥലങ്ങളും, സമരങ്ങൾ സൃഷ്ടിക്കുന്ന വ്യത്യസ്ത കാലങ്ങളും, മനുഷ്യബന്ധങ്ങൾക്കകത്ത് രൂപംകൊള്ളുന്ന പലപ്രകാരമുള്ള സംഘർഷങ്ങൾ പിന്നീട് സ്വയം ഉന്മുഖമാക്കുന്ന ഉദാത്തതയുമാണ് നോവലിൽ നിർവൃതമാവുന്നത്.

ഞങ്ങളുടെയൊക്കെ വിദ്യാർത്ഥിയായിരുന്ന ഗഫൂറിനെ കോളേജ്കാലം മുതൽ ചെറിയതോതിലും, അതിനുശേഷം കൂടിയതോതിലും അറിയാൻ കഴിഞ്ഞതിലുള്ള ആഹ്ലാദം, ഈ കുറിപ്പെഴുതുമ്പോൾ അനുഭവപ്പെടുന്നുണ്ട്. സ്മരണയും സത്യവും സ്വപ്നവും കൂടിച്ചേരുമ്പോഴുണ്ടാകുന്ന കോരിത്തരിപ്പിനുമപ്പുറം മനുഷ്യബന്ധങ്ങളിൽ മറ്റെന്താണുള്ളത്. പഠിക്കുന്ന കാലത്ത് 'നിദ്ര നഷ്ടപ്പെട്ട സൂര്യൻ', 'അമീബ ഇരപിടിക്കുന്നതെങ്ങിനെ' എന്ന രണ്ട് കവിതാസമാഹാരങ്ങൾ പുറത്തിറക്കി. രണ്ടിനും ആമുഖകുറിപ്പുകളെഴുതാനുള്ള അവസരം കിട്ടയിത് വലിയൊരഭിമാനമായാണ് അന്നും ഇന്നും ഞാൻ കരുതുന്നത്. 'പ്രണയം കവിത സംസ്‌കാരം' എന്ന പുസ്തകത്തിൽ അതെടുത്തു ചേർത്തത് ഓർക്കുന്നു. കോളേജ് കഴിഞ്ഞ് രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് സജീവസാന്നിധ്യമായപ്പോഴും, ഞങ്ങളുടെ സൗഹൃദം തുടർന്നു. അതിന്നിടയിലാണ്, 2011ൽ, അദ്ദേഹത്തിന്റെ 'ഒരു ഭൂതത്തിന്റെ ഭാവിജീവിതം' എന്ന നോവൽ പുറത്തുവന്നത്. അതിനും 'എഡിറ്റിംഗില്ലാത്ത വായനാന്വേഷണം' എന്ന പേരിൽ ഒരു കുറിപ്പെഴുതി. സത്യം പറഞ്ഞാൻ എന്നെ കീഴ്‌മേൽ മറിച്ചൊരു രചനയായിരുന്നു അത്. 2014-ൽ 'അരപ്പിരിലൂസായ കാറ്റാടിയന്ത്രം' എന്ന നോവലിന് ഒരാമുഖം ആവശ്യപ്പെട്ട് ഗഫൂർ വന്നെങ്കിലും, അത് വായിച്ചപ്പോഴുണ്ടായ, 'തലകറക്കത്തിൽ' നിന്ന് പുറത്തുകടക്കാനാവാത്തതിനാൽ, ഞാനതിൽനിന്നൊഴിഞ്ഞു. ഞാനോർക്കുന്നത് ഡോ. വി. സി. ഹാരിസിനെക്കൊണ്ട് ആമുഖമെഴുതിപ്പിച്ചാൽ നന്നാവുമെന്ന് ഞാൻ നിർദ്ദേശിച്ചെന്നാണ്. എന്തായാലും ആ നോവൽ ആവശ്യപ്പെടുംവിധം ഗൗരവമുള്ളൊരാമുഖം, 'ഉലക്കകൊണ്ട് കോണകമുടുക്കുന്ന നോവൽ' എന്ന പേരിൽ വി. സി. ഹാരിസ് എഴുതി. 2020-ലാണ് 'ഹോർത്തൂസുകളുടെ ചോമി' എന്ന നോവൽ വായിക്കാൻ തന്നത്. അതിലെ ചല ഭാഗങ്ങൾ വായനയിൽ അത്ര പഥ്യമായി തോന്നിയില്ല. അക്കാര്യം അറിയിച്ചപ്പോൾ അതിന്റെകൂടി പശ്ചാത്തലത്തിൽ, ആ കൃതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് പുറത്തിറക്കിയതെന്ന് പിന്നീടറിയാൻ കഴിഞ്ഞു. ആ നോവൽ ജയശ്രി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു കഴിഞ്ഞു. ഡോ. സുനിൽ പി. ഇളയിടത്തിന്റെ ആമുഖത്തോടെ പ്രസിദ്ധീകരിച്ച 'രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടരി' മലയാളത്തിലെ മികച്ച ആക്ഷേപഹാസ്യ രാഷ്ട്രീയ നോവലാണ്. 'നക്ഷത്രജന്മം' 'മത്സ്യഗന്ധികളുടെ നാട്' എന്നിവ ബാലസാഹിത്യ കൃതികൾ.

തുടക്കം മുതൽ തന്നെ ഗഫൂറിൽ ഒരു 'സുയിപ്പ'നുണ്ട്. ചതുരങ്ങൾ വിലങ്ങിയവൻ, മറുകരകൾ തേടുന്നവൻ, 'സ്വസ്ഥിതൻ മറുപുറം തപ്പും മർത്ത്യൻ' എന്നിങ്ങനെ എത്ര പേരിട്ടും വിളിക്കാവുന്ന ഒരു 'ഡിമോളീഷൻ എസ്‌ക്പർട്ട്'. സാമാന്യബോധത്തിന്റെ മലവെള്ളപ്പാച്ചിലിൽ ഒതളങ്ങപോലെ ഒലിച്ചുപോവാത്ത ഈയൊരു ഗഫൂർ പ്രകൃതമാണ്, ഇപ്പോൾ 'ദ കോയ'യിൽ ഇങ്കുലാബ് വിളിക്കുന്നത്! 'ദ കോയ സിന്ദാബാദ്'

photo: kr sunil

'മതവിശ്വാസിയായ, ഒരുപാട് പരിമിതികളുള്ള കോയാക്കയെ ഒരു വായനക്കാരൻ സ്‌നേഹിച്ചാൽ ഇസ്‍ലാം മതത്തോടും ആ സ്‌നേഹം തോന്നും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ കോയ ഒരു ലിറ്റ്മസ്സ് പേപ്പറാണ്. ഇത് വായിച്ചിട്ടും അയാൾ മുസ്‍ലിം സമം ഭീകരവാദി എന്ന് പറയുകയാണെങ്കിൽ ഞാൻ അയാളെ ഭയപ്പെടും, ഉറപ്പ്. അതിനുള്ള താക്കത്ത് എനിക്കുണ്ടോ എന്നുള്ളത് മറ്റൊരു കാര്യം...'

ഇത്രയും പ്രിയ ഗഫൂർ അറയ്ക്കൽ എനിക്കെഴുതി അയച്ച ഒരു കുറിപ്പിലുള്ളതാണ്. 'പൊതുബോധ'ത്തിന്റെ ആക്രോശങ്ങളെ വ്യക്തിപരമായി പ്രതിരോധിക്കാൻ ആർക്കൊക്കെ എത്രത്തോളം കഴിയും, കഴിയുകയില്ല എന്നുള്ളതിനപ്പുറം, ഉറപ്പിച്ച് പറയാവുന്നൊരു കാര്യം, ഗഫൂർ അറയ്ക്കലിന്റെ 'ദ കോയ'ക്ക് അതിന് കഴിയും എന്നുള്ളതാണ്. മലയാള സാഹിത്യത്തിലെ തുടർന്നുവരുന്ന എഴുത്തുകളിൽ, പല നിലകളിൽ കടന്നുവരാനുള്ള 'താക്കത്ത്' 'ദ കോയ'ക്ക് ഉണ്ടാവും.


കെ.ഇ.എൻ

​​​​​​​ഇടതുപക്ഷ സാംസ്​കാരിക പ്രവർത്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, അധ്യാപകൻ. പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി. സ്വർഗ്ഗം നരകം പരലോകം, കേരളീയ നവോത്ഥനത്തിന്റെ ചരിത്രവും വർത്തമാനവും, കറുപ്പിന്റെ സൗന്ദര്യശാസ്ത്രം, ഇരകളുടെ മാനിഫെസ്റ്റോ, നാലാം ലോകത്തിന്റെ രാഷ്ട്രീയം, മതരഹിതരുടെ രാഷ്ട്രീയം തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ

Comments