ഒമൈക്രോൺ - വേണ്ടത് വാക്സീൻ ഇക്വിറ്റിയാണ് ബൂസ്റ്റർ ഡോസുകളല്ല

ക്ഷിണ ആഫ്രിക്കയിൽ നിന്ന് കോവിഡ് വൈറസിന്റെ പുതിയ ജനിതക വകഭേദത്തെ കണ്ടെത്തി ഒമൈക്രേൺ (Omicron )എന്ന പേരു നൽകിയ വാർത്ത പുറത്ത് വന്നതോടെ ലോകത്താകെ വീണ്ടും പാൻഡമിക് പാനിക് പരക്കുകയാണ്. കഴിഞ്ഞ വർഷം ഇതേ ശീതകാലത്ത് ലോകം യു.കെയിൽ കണ്ടെത്തിയ ആൾഫാ വകഭേദത്തിന്റെ ഭീതിയിലായിരുന്നു.

RNA വൈറസ് ആയ സാർസ് കോറോണ വൈറസും ജന്മസിദ്ധമായി നിരന്തരം ജനിതക വ്യതിയാനം നടന്ന് കൊണ്ടിരിക്കും. അതിനാൽ ലോകത്തെല്ലായിടത്തും ഇവയെ നിരന്തരം മോണിട്ടർ ചെയ്ത് കൊണ്ടിരിക്കുകയും ഇവയിൽ പ്രധാനപ്പെട്ടവയെ കണ്ടെത്തി ( Variants of Importance VOI ) തിരഞ്ഞെടുത്ത് ഇവയെ കൂടുതൽ ജനിതക വിശകലനം ചെയ്തു കരുതൽ വേണ്ടതാണെന്ന് (Variants Of Concern ) തരം തിരിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ളത് ഒന്നുകിൽ പകർച്ചാ സാധ്യത കൂടിയതോ, രോഗ തീവ്രത കൂടിയതോ, പ്രതിരോധത്തെ മറികടക്കുന്നതോ ആകാവുന്നതാണ്. ഇങ്ങനെ ഇരുവരെ പതിനഞ്ചോളം VOI തരങ്ങളേയും അഞ്ച് VOC തരങ്ങളേയും കണ്ടെത്തിയതിൽ അഞ്ചാമത്തേതാണ് ഒമൈകോൺ. ഇതിനെ വംശപരമ്പരമായി ബി. 1. 1.529 എന്നാണ് അടയാളപ്പെടുത്തുന്നത്.

ആഫ്രിക്കയിൽ നിന്നാണ് ഇത് ആദ്യം കണ്ടെത്തുന്നത് എന്നത് ഇതിന്റെ
ഉത്ഭവം ആഫ്രിക്കയാണെന്നന്നോ, മറ്റ് രാജ്യങ്ങളിൽ ഇവ പകരുന്നില്ലെന്നോ അർത്ഥമാക്കേണ്ടതില്ല. ചിലപ്പോൾ ഇത് അവിടെ രോഗികളിലൂടെ മറ്റ് രാജ്യങ്ങളിൽ നിന്നും "ഇറക്ക് മതി'(Import) യായി എത്തിയതാവാനും സാധ്യതയുണ്ട്.

ഇതിന് മുമ്പ് VOC ആയി ആൽഫാ (യുകെ), ബീറ്റാ ( ദക്ഷിണ ആഫ്രിക്ക ), ഗാമ (ബ്രിസിൽ ), ഡെൽറ്റാ (ഇന്ത്യാ ) എന്നീ വകഭേദങ്ങളാണ് തിരിച്ചറിയപ്പെട്ടിട്ടുണ്ടായിരുന്നത്. ബ്രാക്കറ്റിൽ വകഭേദത്തെ ആദ്യമായി കണ്ടെത്തിയ രാജ്യങ്ങളാണ്.

ഇതിൽ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റാ വകഭേദം ഇന്ത്യയിൽ രണ്ടാം തരംഗമായി ആഞ്ഞടിക്കുകയും ലോകരാജ്യങ്ങളിലെ കേസുകളിൽ 80%. ത്തോളം മറ്റ് വകഭേദങ്ങളെ പിന്നിലാക്കി മുൻകൈ നേടുകയും ചെയ്ത് ഇപ്പോഴും പടർന്ന് കൊണ്ടിരിക്കയാണ്.

"അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ആഫ്രിക്കയിൽ കോവിഡ് വ്യാപനം ഇത് വരെ അത്ര കൂടുതലുണ്ടായിരുന്നില്ല. സാമ്പത്തിക പ്രശ്നങ്ങളും ലഭ്യതക്കുറവും മൂലം കോവിഡ് വാക്സിൻ വിതരണവും അവിടെ കുറവാണ് (30 ശതമാനത്തിൽ താഴെ). പതിവിന് വിപരീതമായി കഴിഞ്ഞ ആഴ്ചകളിൽ ദക്ഷിണാഫ്രിക്കയിലെ എല്ലാ പ്രവിശ്യകളിലും കേസുകളുടെ എണ്ണം കൂടുകയും ക്ലസ്റ്ററുകൾ ഉണ്ടാക്കുകയും ചെയ്തപ്പോൾ നടത്തിയ ജനിതക സ്വീകൻസ് വിശകലനത്തിലാണ് പുതിയ വേരിയൻറുകളെ കണ്ടെത്തിയത്‌. ഇത് പ്രകാരം നവംബർ ഒമ്പതിന് രോഗിയിൽ നിന്ന് ശേഖരിച്ച സാമ്പിളിൽ ജനിതക വ്യതിയാനം നവംബർ ഇരുപത്തിനാലിന് സ്ഥിരീകരിക്കുകയും അവർ ലോകാരോഗ്യ സംഘടനയെ അറിയിക്കുകയും നവംബർ 26 ന് തന്നെ ലോകാരോഗ്യ സംഘടനയിലെ വൈറസ് വിദഗ്ധരുടെ ടെക്നിക്കൽ അഡ് വൈസറി ഗ്രൂപ്പ് ഇത് സ്ഥിരപ്പെടുത്തി ഒമൈക്രോൺ എന്ന പേരു നൽകി ലോകരാജ്യങ്ങൾക്ക് വിശദാംശങ്ങൾ നൽകുകയും ചെയ്തു.

പുതിയ വൈറസിന്റെ സ്പൈക് പ്രോട്ടീൻ ഭാഗത്ത് തന്നെ മുപ്പതിലധികം മ്യൂട്ടേഷൻസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ ഈ വൈറസിന് മനുഷ്യ ശരീരത്തിലേക്ക് കൂടുതലായി പകർന്ന് എളുപ്പം പ്രവേശിക്കാനാകും. രോഗിയിൽ നിന്നുള്ള ഇതിന്റെ പകർച്ചാ സമയവും അഞ്ച് ദിവസത്തിൽ താഴെയാണ്. രോഗബാധയോ, വാക്സിനോ മൂലമുണ്ടായ ഇപ്പോഴുള്ള പ്രതിരോധത്തേയും ഇതു മറികടക്കാൻ സാധ്യതയുണ്ട്. പക്ഷെ ശരീരത്തിൽ കോവിഡിനെതിരെ സ്ഥിരമായിട്ടുണ്ടാകുന്ന ടി സെൽ(T cell) പ്രതിരോധത്തെ മറികടക്കാനാവില്ല എന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. ഒപ്പം പ്രതിരോധത്തെ മറികടക്കന്നുവെന്ന് തിരിച്ചറിഞ്ഞാൽ മാസങ്ങൾക്കുള്ളിൽ ഇത് കണക്കാക്കി വാക്സിൻ മോഡിഫൈ ചെയ്‌ത് നിർമ്മിക്കാനാകുമെന്ന് വാക്സിൻ കമ്പനികൾ ഉറപ്പ് നൽകിയിട്ടുണ്ട്. ഇപ്പോഴുള്ള ഡെൽറ്റാ വകഭേദത്തേക്കാൾ കൂടുതൽ വ്യാപനശക്തിയുണ്ടെങ്കിലും, ഇതു രോഗികളിൽ ഡെൽറ്റയേക്കാളും കൂടുതൽ ഗുരുതരാവസ്ഥകളോ, മരണങ്ങളോ ഉണ്ടാക്കാൻ സാധ്യത ഇല്ലെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ജനിതക സ്വീക്കൻസ് അനാലിസിസ് ചെയ്യാതെ തന്നെ പി.സി.ആർ. ടെസ്റ്റിലൂടെ ഇതിനെ തിരിച്ചറിയാൻ പറ്റുമെന്നതും ആശ്വാസമാണ് ' പി.സി.ആർ. ടെസ്റ്റിൽ വൈറസിന്റെ "എസ്' ജീൻ ഭാഗങ്ങൾ പോസിറ്റീവ് ആയിരിക്കില്ല എന്ന പ്രത്യേകതയുണ്ട്. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ അറിഞ്ഞ് വരുന്നതേയുള്ളൂ.

ആഫ്രിക്കയിൽ തിരിച്ചറിഞ്ഞതിന് അടുത്ത ദിവസം തന്നെ യു.കെ, ബെൽജിയം, ഹോങ്കോംഗ്, ഇസ്രയേൽ, ബോട്സ്വാന തുടങ്ങിയ രാജ്യങ്ങളിലും രോഗികളിൽ ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇതിനർത്ഥം മറ്റ് ലോക രാജ്യങ്ങളിലും ഇവർ "ഹാജർ ' ആയിട്ടുണ്ടെന്നാണ്.

ഒമൈകോൺ തിരിച്ചറിഞ്ഞ ഉടനെ തന്നെ യു.കെ, ആസ്ത്രേലിയ, ജപ്പാൻ, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനഗതാഗതത്തിന് വിലക്കേർപ്പെടുത്തി. അമേരിക്ക സ്വന്തം പൗരന്മാർക്കൊഴികെ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തി. ഡിസംബർ പതിനഞ്ചിന് പൂർണ്ണമായി തുറക്കേണ്ടുന്ന ഇന്ത്യൻ വ്യോമയാന ഗതാഗത മേഖല പുനഃചിന്തയിലാണ്.

പുതിയ ജനിതക വ്യതിയാനത്തിന്റെ ഭീഷണിയിൽ കാര്യമറിയാതെ അനാവശ്യമായി ഭീതി (പാനിക്) പടർത്തേണ്ട കാര്യമില്ലെന്നും കാടടച്ചുള്ള യാത്ര നിരോധനങ്ങൾക്കുപരി "റിസ്ക് അടിസ്ഥാനമാക്കിയുള്ള യാത്ര നടപടികളാണ് ഓരോ രാജ്യത്തും വേണ്ടത്' എന്നാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്.

ഒന്നാമതായി രോഗബാധകൂടുതലുള്ള പ്രദേശങ്ങളിലേക്ക് / രാജ്യങ്ങളിലേക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കുകയും അത്യാവശ്യത്തിനു മാത്രം യാത്ര ചെയ്യുകയും ചെയ്യുക. രണ്ടാമതായി അന്താരാഷ്ട്ര വിമാന യാത്രക്കാരെ പോകുമ്പോഴും വരുമ്പോഴും (Exit and Entry) വിമാനത്താവളങ്ങളിൽ വെച്ച് കർശനമായി സ്ക്രീൻ ചെയ്യുക. മൂന്നാമതായി അന്താരാഷ്ട്ര യാത്ര ചെയ്തവർ ശേഷം രണ്ടാഴ്ചയോളം സ്വയം രോഗലക്ഷണങ്ങൾ മോണിട്ടർ ചെയ്യുക / പരിശോധന ചെയ്യുക എന്നിവയാണ്.

ലോകത്ത് കോവിഡ് വൈറസ് ഉള്ളിടത്തോളം കാലം മൂട്ടേഷൻ സാധ്യതകളുമുണ്ട്. അതിനാൽ ഇതിനായി സർക്കാറുകൾ ചെയ്യേണ്ടത്, തുടർച്ചയായി വിവിധ പ്രദേശങ്ങളിലെ രോഗികളിലെ സാമ്പിളുകളിലെ ജനിതക സ്വീക്വൻസുകളുടെ സർവൈലൻസ് ആണ്. - ഇത് സംസ്ഥാനത്ത് നേരത്തേ ചെയ്ത് വരുന്നുണ്ട്.

കൂടാതെ എത്തുന്ന വിദേശികളുടേയും വിദേശ രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്ത് വരുന്നവരെയും ടെസ്റ്റ് ചെയ്യുകയും പോസിറ്റിവ് ആയവരുടെ സാമ്പിളുകൾ ജനിതക സീക്വൻസ് ചെയ്യുകയും വേണം. വേരിയന്റിനെ കണ്ടെത്തിയാൽ ലോകാരോഗ്യ സംഘടനയെ അറിയിക്കുകയും ചെയ്യുക.

നിലവിൽ രാജ്യത്തും സംസ്ഥാനത്തും 80 ശതമാനത്തിലധികം പേരിലും കോവിഡിനെതിരെ ആന്റി ബോഡി പ്രതിരോധം കണ്ടെത്തിയിട്ടുണ്ട്.
വലിയൊരു ശതമാനത്തിനും വാക്സിൻ കിട്ടിയിട്ടുമുണ്ട്.

അതിനാൽ ഏതെങ്കിലും പ്രദേശത്ത് ഇനി ക്ലസ്റ്ററുകൾ ഉണ്ടാവുകയാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. കോവിഡ് രോഗം വന്നവർക്ക് തന്നെ വീണ്ടും രോഗം വരുന്ന പ്രവണത, കൂടിയ രോഗ തീവ്രത, മരണ നിരക്ക്, ഇതൊക്കെയുണ്ടെങ്കിൽ വൈറസ് വേരിയന്റ് സാധ്യതയാകാമെന്നതിനാൽ കരുതലായി നിരീക്ഷിക്കേണ്ടതുണ്ട്.

കോവിഡ് ബാധയിൽ പൊതുവെ ദരിദ്രരായ ആഫ്രിക്കൻ ജനത സാമ്പത്തികമായി തളർന്ന് കിടക്കുകയാണ്. ഒരു ഒമൈക്രോണിന്റെ പേരിൽ ആഫ്രിക്കയെ ഒറ്റപ്പെടുത്തരുത്.

ഒപ്പം ഒട്ടും അയവ് വരുത്താതെ രാജ്യത്തെ കോവിഡ് പ്രതിരോധ, ചികിത്സാ സംവിധാനങ്ങൾ സജ്ജമാക്കി നിർത്തണം. ജനങ്ങൾ ഇത് വരെ തുടർന്ന് വന്ന "കോവിഡ് അപ്രോ പ്രിയേറ്റ് ബിഹേവറുകൾ' പിടിവിടാതെ പിന്തുടരണം.

ഏകദേശം രണ്ടാം വർഷത്തിലേക്ക് കടക്കുന്ന, ലോകത്ത് ഒരു പോലെ പടർന്ന് കഴിഞ്ഞ പാൻഡമിക്കിൽ, കോവിഡ് പോലെ പകരുന്ന വൈറസിന് യാത്ര നിരോധനങ്ങൾ ഫലപ്രദമാണെന്ന് ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനമാക്കി നമുക്ക് കല്പിക്കാനാവില്ല. യാത്ര വിലക്കുകൾ ജനങ്ങളിൽ തെറ്റായ സുരക്ഷാ ബോധമാണ് ഉണ്ടാക്കുക. ഇത് മൂലം ചെയ്യേണ്ടുന്ന നിയന്ത്രണങ്ങൾ പാലിക്കപ്പെടാതെ പോകാനും ആളുകൾ ""വളഞ്ഞ വഴികളിലൂടെ യാത്ര ചെയ്യാനും ഇടയാക്കും'' എന്നാണ് അനുഭവങ്ങൾ.

ബ്രിട്ടനിലെ ആൾഫാ വൈറസിന്റെയും, ഇന്ത്യയിലെ ഡെൽറ്റാ വൈറസിന്റെയും കണ്ടു പിടുത്തത്തെ തുടർന്നുണ്ടായ യാത്രാവിലക്കുകൾ ജനജീവിതങ്ങളെ ദുരിതത്തിലാക്കിയതാണ് നേരനുഭവങ്ങൾ. വിമാനയാത്ര വിലക്കുകളുടെ ഇടവേളയിൽ തന്നെ അതിന് മുമ്പ് തന്നെ ആകാശവേഗത്തിൽ വൈറസ് എത്തേണ്ട ഇടങ്ങളിലൊക്കെ എത്തിയിരുന്നു.

കോവിഡ് ബാധയിൽ പൊതുവെ ദരിദ്രരായ ആഫ്രിക്കൻ ജനത സാമ്പത്തികമായി തളർന്ന് കിടക്കുകയാണ്. അവിടെ ആശുപത്രികളിൽ വേണ്ടത്ര ചികിത്സകരോ സൗകര്യങ്ങളോ ഇല്ല. വാക്സീനുകൾ നിർമ്മിക്കാൻ സാങ്കേതിക ശേഷി ഇല്ലാത്തതിനാലും ഔഷധക്കമ്പനികൾ വിലയിളവ് നൽകാത്തതിനാലും ചെറിയ ശതമാനം ജനങ്ങൾക്ക് മാത്രമേ വാക്സിൻ നൽകാൻ കഴിഞ്ഞിട്ടുള്ളൂ. അതിനാൽ ഒരു ഒമൈക്രോണിന്റെ പേരിൽ ആഫ്രിക്കയെ ഒറ്റപ്പെടുത്തരുത്. ലോകത്തിന് വേണ്ടത് "വാക്സിൻ ഇക്വിറ്റിയാണ് - ബൂസ്റ്റർ ഡോസുകളല്ല'.
Covid any where , it is every where ആണ്.
ലോകം ഒന്നിച്ച് നിൽക്കണം. വേണ്ട സഹായങ്ങളും, ഔഷധങ്ങളും നൽകി അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണം. അവർ അപകടം നേരത്തേ കണ്ടെത്തി മൂടിവെക്കാതെ ലോകത്തെ സമയത്ത് അറിയിച്ചു. അതിന് ശിക്ഷയായി വിവേചനത്തിന്റെ ഉപരോധമല്ല വേണ്ടത് വിവേകത്തിന്റെ പകരം നൽകലാണ്.

Comments