ശിവഗിരിയിലെ ഗുരുവിന്റെ സമാധിയിൽ നിന്നാണ് ഈ കുറിപ്പ്. നാരായണഗുരു സഞ്ചരിച്ച വഴികൾ അറിഞ്ഞറിഞ്ഞുള്ള ഒരു യാത്രയുടെ ഭാഗമായാണ് ഇവിടെയെത്തിയത്.
കഴിഞ്ഞ ജൂണിൽ കളവംകോട് ഗുരു പ്രതിഷ്ഠിച്ച കണ്ണാടി പ്രതിഷ്ഠ കാണാൻ പോയിരുന്നു. ഒരു വൈകുന്നേരമാണ് കണ്ണാടി അമ്പലത്തിൽ എത്തുന്നത്. കടൽമണ്ണുകൊണ്ട് നീണ്ടുകിടക്കുന്ന സ്ഥലത്ത് അമ്പലം കാണാം. ആളുകൾ സായാഹ്നത്തിൽ മണൽപ്പരപ്പിലിരുന്ന് വൈകുന്നേരസൊറ പറയുന്നു.
അമ്പലത്തിന്റെ സെക്രട്ടറി ശാന്തകുമാറിനെ വിളിച്ചു. അദ്ദേഹം അവിടെ ഒരു റൂം കരുതിവെച്ചിരുന്നു. രാത്രി തൊട്ടടുത്ത ഒരു വീടോട്ടലിൽനിന്ന് ഭക്ഷണം കിട്ടി.
രാത്രി ഗുരു ഇരുന്ന ആലിനരികിൽ കുറച്ചുനേരം പോയിരുന്നു. ഗുരു അന്ന് വന്ന സമയം വെറുതെ മനസ്സിൽ ചിന്തായാൽ വരച്ചുനോക്കി. കണ്ണാടിപ്രതിഷ്ഠ ഉൾക്കൊള്ളുന്ന അമ്പലം രാത്രി മനോഹരമായി തോന്നി. അമ്പലക്കമ്മിറ്റി ഏർപ്പാട് ചെയ്ത റൂമിൽ ഒരു പായ വിരിച്ചു കിടന്നുറങ്ങി. പിറ്റേന്നു പുലർച്ച തന്നെ എഴുന്നേറ്റു. അടുത്തുള്ള ചായക്കടയിൽ നിന്ന് ചായ കുടിച്ചു. അദ്ദേഹത്തോട് കുറച്ചുനേരം കുശലം പറഞ്ഞു. തിരികെ അമ്പലത്തിലേക്കുതന്നെ നടന്നു.
പ്രഭാതഭക്ഷണം കഴിഞ്ഞ് സെക്രട്ടറിക്കൊപ്പം, കണ്ണാടി പ്രതിഷ്ഠയ്ക്ക് എത്തിയ ഗുരു ഇറങ്ങിയ കടവിലേക്ക് നടന്നു. കടവിലിറങ്ങിയ ഗുരുവിനെ കൈപിടിച്ചു സ്വീകരിച്ച മാധവന്റെ മകൻ പത്മനാഭനെ കണ്ടു. അച്ഛൻ പറഞ്ഞ കാര്യങ്ങൾ ഓർത്തെടുക്കാൻ പറഞ്ഞപ്പോൾ ഭക്തിപൂർവ്വം പത്മനാഭന്റെ കണ്ണ് നിറഞ്ഞു. കടവിലേക്ക് നടക്കുന്ന വഴി പൂർണമായും ചതുപ്പു നിറഞ്ഞിരുന്നു. ആ പരിസരത്തുനിന്ന് അദ്ദേഹത്തിന്റെ ഫോട്ടോ പകർത്തി.
സെക്രട്ടറി ശാന്തകുമാർ ആ പരിസരത്ത് ക്രിസ്ത്യൻ വിഭാഗമാണ് താമസിക്കുന്നതെന്നും, തങ്ങൾ ആദ്യ മെമ്പർഷിപ്പ് കൊടുത്തത് ഒരു ക്രിസ്ത്യൻ സഹോദരനാണ് എന്നും ഓർമപ്പെടുത്തി. ഗുരുവിന്റെ കണ്ണാടി പ്രതിഷ്ഠയുടെ നൂറാം വാർഷിക പരിപാടികളിലാണ് തങ്ങളെന്നും തിരിച്ചുനടക്കുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു.
തിരികെ നടക്കുമ്പോൾ വഴിയിലെ വീട്ടിൽ ഒരാളിരിക്കുന്നു. അദ്ദേഹത്തിന് വയ്യായ്കയുണ്ട്. ഞങ്ങൾ അങ്ങോട്ട് നടന്നു. ഗുരുവിനെ പിന്തുടരുന്നയാളാണ് തമ്പാൻ. അദ്ദേഹത്തിന്റെ പിതാവ് സി.കെ. രാമഭദ്രൻ കുമാരനാശാന്റെ കൃതികൾ വില്പന നടത്തിയാണ് ഉപജീവനം നടത്തിയിരുന്നത്. പുന്നപ്ര വയലാർ സമരത്തെക്കുറിച്ചൊക്കെ അദ്ദേഹം സംസാരിച്ചു.
തിരികെ അമ്പലത്തിലെത്തിയശേഷം ശാന്തകുമാറുമായി സംസാരിച്ചു. അവിടെ ജാതി- മത ഭേദമേന്യ നടക്കുന്ന കല്യാണങ്ങളെ കുറിച്ചും രണ്ടു ചേരിയായി നിന്നുള്ള വഴക്കിനൊടുവിൽ കണ്ണാടി പ്രതിഷ്ഠയിലേക്ക് ഗുരുവിന്റെ തീരുമാനം വന്നതിനെക്കുറിച്ചുമെല്ലാം പറഞ്ഞുകൊണ്ടേയിരുന്നു.
കണ്ണാടിയുടെ രസം ചുരണ്ടിക്കളഞ്ഞ് ‘ഓം ശാന്തി’ എന്നെഴുതാൻ ഗുരു പറഞ്ഞു എന്നാണ് വായ്മൊഴി. എഴുതിക്കഴിഞ്ഞപ്പോൾ ‘ഓം’ എന്നതിനുപകരം ‘ഒം ശാന്തി’ എന്നായി. സങ്കോചത്തോടെ നിന്ന ഭക്തരോട് ഗുരു മൊഴിഞ്ഞു, ‘ഒം’ എന്നതിനും ആഴത്തിലുള്ള അർത്ഥമുണ്ട്. അതുതന്നെ മതി എന്ന്.
കണ്ണാടി പ്രതിഷ്ഠയിൽ നിന്നെ നീ തന്നെ കാണുന്നു.
നീ തന്നെ ആ സത്യം, ജ്ഞാനം, ആനന്ദം, ചൈതന്യം എന്ന അറിവ് പകരുന്നു. എന്നാൽ കണ്ണാടിയല്ല ഗുരു പ്രതിഷ്ഠിച്ചത്, ഓംകാരീശ്വരൻ ആണെന്ന മറ്റൊരു വായനയും അറിവും പങ്കുവെക്കപ്പെടുന്നുണ്ട്.
ഗുരു എന്താണ് ഉദ്ദേശിച്ചതെന്ന് ഓരോ മനുഷ്യനും അവരവറിലൂടെ തെളിയുന്ന ഒന്നായതുകൊണ്ട് എല്ലാം ഒരു സാക്ഷീഭാവത്തിൽ ഈയ്യുള്ളവൻ പകർത്തി.
▮








