രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് മത്സ്യത്തൊഴിലാളികളുടെ നിരവധി മീൻചാപ്പകൾ ഉണ്ടായിരുന്ന കടലോരമായിരുന്നു ചിത്രത്തിലെ കരിങ്കൽ ഭിത്തിക്കപ്പുറം. ഇന്നവിടെ ആറും എട്ടും മീറ്റർ ഉയരത്തിൽ തിരയടിക്കുന്ന കടൽ തന്നെയായി പരിവർത്തനപ്പെട്ടു. പുലിമുട്ട് നിർമ്മിച്ചതിന് ശേഷം തെക്ക് ഭാഗം അരകിലോമീറ്ററിൽ അധികം കടൽ ഉൾവലിഞ്ഞപ്പോൾ വടക്ക് ക്രമാതീതമായി കടൽ കയറിവന്നു. കണ്ണൂർ ജിലയിലെ അഴീക്കൽ അഴിമുഖത്തെ കാഴ്ച.

ഈ കടലിനോട് നമ്മൾ ജയിക്കുമോ?

കട​ലേറ്റം എന്നത്​ കേരള തീരത്തെ ജീവിതം അസാധ്യമാക്കുംവിധം രൂക്ഷമായ പ്രതിസന്ധിയായി മാറിയിരിക്കുന്നു. വിവിധ തീരപ്രദേശങ്ങളിൽനിന്ന്​ പകർത്തിയ ഈ കടൽക്ഷോഭ ദൃശ്യങ്ങൾ മത്സ്യത്തൊഴിലാളി സമൂഹം അഭിമുഖീകരിക്കുന്ന ദുരന്തത്തിന്റെ ആഴം കാണിച്ചുതരുന്നു

ദുരയിൽ നിന്നുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ച് തീവ്രപരീക്ഷണത്തിന്റെ രണ്ട് ദുരിതവർഷങ്ങളിൽ കേരളം ചർച്ച ചെയ്തുകഴിഞ്ഞു. പശ്ചിമഘട്ടം മുതൽ ഇടനാടും കടന്ന് കടലറ്റം വരേയ്ക്കും മനുഷ്യർ കാലടിമണ്ണിന് വേണ്ടി നിൽക്കാതലഞ്ഞ രണ്ട് പ്രളയകാലങ്ങൾ.
അന്ന് ഏറ്റവും കൂടുതൽ ഉയർന്നുകേട്ട വാക്ക് കാലാവസ്ഥാവ്യതിയാനം എന്നതാണ്. പരിസ്ഥിതിക്ക് വേണ്ടി നിരന്തരം ശബ്ദിക്കുന്നവരുടെ പുതിയ തമാശയായി മാത്രം പലരും അതിനെ എളുപ്പം സ്‌ക്രോൾ ചെയ്തു. ഏറിയ പങ്ക് പഠനങ്ങൾക്ക് കീഴിലും മനുഷ്യനിർമിതം എന്നുകൂടി അടിവര എഴുതപ്പെട്ടു. ശേഷം, വൈറസ് ഭീതിയിൽ ലോകം മുഴുക്കെ വിറങ്ങലിച്ച രണ്ടാംവർഷം. ഒരു കൊച്ചുസംസ്ഥാനത്തെ മനുഷ്യരെ അപ്പാടെ പ്രതിസന്ധിയിലാഴ്ത്തിയ കടുംകാലം. അവിടെയാണ് പാരസ്പര്യം മുറിഞ്ഞും വരുമാനം നിലച്ചും അടച്ചുപൂട്ടപ്പെട്ട മനുഷ്യജീവിതങ്ങളിലേക്ക് കടൽ കാലംതെറ്റി കയറി വരുന്നത്. സുനിശ്ചിതമായ നമ്മുടെ കാലാവസ്ഥാനിർണ്ണയങ്ങൾ അപ്പാടെ അനിശ്ചിതത്വത്തിലേക്ക് ചെന്നെത്തിക്കഴിഞ്ഞു. ഋതുക്കൾ മാറിമറിഞ്ഞു. ഇടവപ്പാതിയും കർക്കിടകക്കലിയും കണക്കുകൾക്ക് പുറത്തെത്തി. പ്രളയമെന്നപോലെ കടലേറ്റം എന്നത് വാർഷിക ദുരന്തമായി സമീകരിക്കപ്പെട്ടപ്പൊഴും യഥാർത്ഥ ഉത്തരങ്ങൾക്ക് പകരം താൽക്കാലിക പരിഹാരങ്ങൾ മാത്രം നൽകി ഒരു കൂട്ടം മനുഷ്യരെ സ്റ്റേറ്റ് നിരന്തരം വഴിതിരിച്ചു വിട്ടുകൊണ്ടിരുന്നു.
മുൻകാലങ്ങളിൽ അപൂർവ്വമായിരുന്നെങ്കിൽ ഇന്ന് സംസ്ഥാനത്തുടനീളം കടലേറ്റത്തിന്റെ ദൃശ്യങ്ങൾ കാണാം. പ്രാദേശികവാർത്തകൾക്കപ്പുറം അതിതീവ്രദുരന്തമായി അത് പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് ദുരിതം സമാനതകളില്ലാത്ത വിധം തീരദേശത്ത് ഉടനീളം ബാധിച്ചപ്പോൾ മാത്രമാണ്. ലഭ്യമായ പഠനങ്ങൾ പ്രകാരം കടലുകയറ്റം ഏറ്റവും ഭീതിതമായി വരും കാലങ്ങളിൽ ബാധിക്കുന്ന മേഖലകളിൽ നമ്മുടെ കുഞ്ഞുസംസ്ഥാനവുമുണ്ട്. വർഷാവർഷം അധികരിക്കുന്ന കടലേറ്റം എന്ന ശാസ്ത്രവസ്തുതയെ പാരിസ്ഥിതിക ദുരാചാരമായ വെള്ളത്തിൽ കല്ലിടൽ കൊണ്ടുമാത്രം ഇനിയും ഒളിച്ചുവെക്കാനാവില്ല.

വിവിധ കാലങ്ങളിൽ പകർത്തിയ കടൽ ചിത്രങ്ങൾ

സംസ്ഥാനത്ത് കടലേറ്റം ഏറ്റവും ഭീകരമായി അനുഭവിക്കുന്ന പ്രദേശങ്ങളിലൊന്നാണ് തിരുവനന്തപുരത്തെ വലിയതുറ. നൂറുകണക്കിന് വീടുകളാണ് ഇവിടങ്ങളിൽ കടലിൽ ആഴ്ന്നത്.

കാലാവസ്ഥാവ്യതിയാനവും, അനുബന്ധ കടൽച്ചൂടും കാരണം കേരള തീരത്തെ മത്സ്യസമ്പത്തിൽ ഗുരുതരമായ കുറവ് സംഭവിച്ചുകഴിഞ്ഞു. ഇത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ നഷ്ടമാക്കുകയും വരുമാനത്തിൽ ഗണ്യമായ കുറവ് വരുത്തുകയും ചെയ്തിട്ടുണ്ട്. തീരശോഷണം സംഭവിച്ച് സ്വാഭാവിക തൊഴിൽ സാഹചര്യങ്ങളും, അനുബന്ധ പശ്ചാത്തലങ്ങളും തിരിച്ചെടുക്കാനാവാത്ത വിധം പരിവർത്തനപ്പെട്ടു. ഭാവിയിൽ പ്രത്യക്ഷമായും പരോക്ഷമായും ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ തൊഴിൽ നഷ്ടത്തിന് ഇത് കാരണമാകും.

മത്സ്യബന്ധനം പോലെ നിരന്തരം പ്രതികൂല സാഹചര്യങ്ങളുമായി പടവെട്ടിയുള്ള ജീവിതം മറ്റൊന്നില്ല. അടച്ചുപൂട്ടലിന്റെയും തൊഴിലില്ലായ്മയുടെയും ദിനങ്ങളിലും അതിജീവനത്തിനുള്ള കരുത്തും പ്രതീക്ഷയും അവർ കൈവിടാത്തത് ആ അനുഭവക്കരുത്തിനാലാണ്.

സമുദ്രനിരപ്പിൽ നിന്നും ഏതാനും അടിമാത്രം ഉയരത്തിലാണ് വീടുകൾ ഏറെയും നിൽക്കുന്നത്. തിരകളെ പ്രതിരോധിക്കാൻ പ്ലാസ്റ്റിക്ക് ഷീറ്റുകളാൽ പൊതിഞ്ഞുവച്ചവയാണ് ഏറെയും.

കടലുമായി നേർബന്ധപ്പെട്ടാണ് സംസ്ഥാനത്തെ തീരദേശറോഡുകളിൽ ഏറിയപങ്കും നിൽക്കുന്നത്. തിരകൾ ആദ്യം ഗുരുതരനാശം വിതയ്ക്കുന്നതും തീരദേശഗതാഗതത്തെയാണ്.

വർഷകാലങ്ങളിൽ തിരകളുടെ സ്വഭാവം പ്രവചനാതീതമായി. തീരദേശസഞ്ചാരം അത്യന്തം അപകടം നിറഞ്ഞതുമായി.

പശ്ചിമഘട്ടം പിളർത്തി കടലിൽ നിക്ഷേപിച്ച ഭിത്തികളിൽ ഭൂരിഭാഗവും ഇന്ന് കടലിനടിയിലാണ്. മുൻപ് ഫുട്‌ബോൾ മൈതാനമുണ്ടായിരുന്ന തീരങ്ങൾ ആഴക്കടലായി. കല്ലുകൾ നിക്ഷേപിച്ച് തിരകൾക്കെതിരെയുള്ള താൽക്കാലിക പ്രതിരോധം കടലേറ്റമെന്ന ആഗോള പ്രതിഭാസത്തിനുള്ള ഉത്തരമായില്ല.

പരിപൂർണ പരാജയമാണെന്ന് തിരിച്ചറിഞ്ഞ ഇടങ്ങളിൽ പോലും, കടൽഭിത്തിക്കെന്ന പേരിൽ വർഷാവർഷം നിക്ഷേപിക്കുന്നത് കോടിക്കണക്കിന് രൂപയുടെ കരിങ്കല്ലുകളാണ്. കടലിൽ കല്ലിടുക എന്ന അപ്രായോഗിക പദ്ധതിക്ക് നീക്കിവെക്കുന്ന വൻ തുക പ്രായോഗിക മാർഗങ്ങളിലൊന്നായ പുനരധിവാസത്തിലേക്ക് മാറ്റേണ്ടതുണ്ട്.

24,000 പേരെയെങ്കിലും തീരത്തുനിന്ന് മാറ്റിപ്പാർപ്പിക്കേണ്ടതുണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ മുൻവർഷങ്ങളിലെ ഏകദേശ കണക്ക്. ഇതിൽ ആയിരത്തോളം കുടുംബങ്ങളെയാണ് മികച്ച പാശ്ചാത്തലമൊരുക്കി പുനരധിവസിപ്പിച്ചിട്ടുള്ളത്

കഴിഞ്ഞ മഴക്കാലത്ത് മാത്രം കാസർഗോഡ് മാവിലാക്കടപ്പുറം മുതൽ വലിയപറമ്പ വരെയുള്ള തീരങ്ങളിൽ ആയിരക്കണക്കിന് കാറ്റാടിമരങ്ങളും നൂറുകണക്കിന് തെങ്ങുകളും കടലെടുത്തു. ഒപ്പം അഞ്ചോളം വലിയ ഫുട്‌ബോൾ മൈതാനങ്ങളുടെ പകുതിയും കടലേറ്റത്തിൽ മറഞ്ഞു.

ട്രോളിംഗ് നിരോധനം വരുന്നതിന് മുൻപുള്ള നാളുകൾ തൊഴിലാളികൾക്ക് പ്രധാനമാണ്. വറുതിനാളുകളിലേക്കുള്ള നീക്കിയിരിപ്പുണ്ടാക്കേണ്ട മെയ് മാസത്തിലാണ്​ ഇക്കുറി അപ്രതീക്ഷിത മഴയെത്തിയത്.

സംസ്ഥാനത്തിന്റെ ടൂറിസം വരുമാനത്തിൽ സുപ്രധാന പങ്കാണ് കോവളം കടൽത്തീരത്തിനുള്ളത്. 2018 ൽ സംസ്ഥാനത്തേക്കുവന്ന വിദേശ സഞ്ചാരികളിൽ 31.26% വും എത്തിച്ചേർന്നത് തിരുവനന്തപുരത്താണ്. സംസ്ഥാനത്തിന്റെ വാർഷിക ടൂറിസം വരുമാനത്തിന്റെ ബഹുഭൂരിഭാഗവും തലസ്ഥാനം കേന്ദ്രീകരിച്ചാണ് എന്ന് ഇത് വ്യക്തമാക്കുന്നു. വ്യാവസായിക വികസനം മാത്രം ലക്ഷ്യമിട്ട് ഒരു ഭാഗത്ത് നടക്കുന്ന കടൽ ബന്ധിത നിർമാണ പ്രവർത്തനങ്ങളുടെ പാർശ്വഫലങ്ങളായി മറുഭാഗങ്ങളിൽ ഗുരുതര തീരശോഷണം സംഭവിക്കുന്നു. കോവളം, വർക്കല, ശംഖുമുഖം പോലുള്ള തീരകേന്ദ്രീകൃത ടൂറിസം നിലനിൽക്കുന്ന ഇടങ്ങളിൽ ശതകോടികളുടെ ടൂറിസം ഇൻവെസ്റ്റുമെന്റുകളെയും, തൊഴിൽ മേഖലയെയും ഈ തീരശോഷണം സാരമായി ബാധിക്കും.

വിഴിഞ്ഞം ഇന്റർനാഷണൽ കണ്ടെയ്നർ ടെർമിനൽ പോർട്ട് പ്രോജക്റ്റുമായി ബന്ധപ്പെട്ട് തീരത്തും കടലിലും നടക്കുന്ന നിർമാണ പ്രവർത്തനങ്ങളാണ് വടക്ക് ഭാഗങ്ങളായ കോവളം, വലിയതുറ, പൂന്തുറ, ശംഖുമുഖം, വേളി എന്നിവിടങ്ങളിലെ തീരപ്രദേശം കടലെടുക്കുന്നതിന്റെ പ്രധാന കാരണമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്തിനെ സംബന്ധിച്ച് മുതൽമുടക്കുമായി ബന്ധപ്പെടുത്തി പദ്ധതി വൻപരാജയമാണെന്ന് കണക്കുകളെ അടിസ്ഥാനപ്പെടുത്തി സാമ്പത്തിക വിദഗ്ധരും സൂചിപ്പിക്കുന്നു.

പുലിമുട്ട്, കടൽഭിത്തി നിർമാണം നടക്കുന്ന കാസർഗോഡ് മൂസോടി കടപ്പുറം. തീരത്തുണ്ടായിരുന്ന നിരവധി വീടുകൾ ഇക്കുറി തിരയിൽ തകർന്നു. പ്രാദേശികമായി കോടികളുടെ മണൽക്കൊള്ള നടക്കുന്ന മേഖലകളാണ് നമ്മുടെ തീരങ്ങൾ. രാത്രി തീരം തുരക്കുന്ന മാഫിയകൾ എല്ലായിടത്തും സജീവമാണ്. ഇന്നും കടൽമണൽ വാരുന്ന കാസർഗോഡ് വലിയപറമ്പ കടപ്പുറത്ത് കായലിനും കടലിനും ഇടയിലുള്ള കരയിൽ, ചില ഇടങ്ങളുടെ വീതി 45 മീറ്റർ മാത്രമാണ്. മാവിലാക്കടപ്പുറത്തേക്ക് നീങ്ങുമ്പോൾ ഇത് പരമാവധി 700 മീറ്റർ വരെയാകുന്നു. സമാനമായ മണലൂറ്റ് നടക്കുന്ന കണ്ണൂർ മാട്ടൂൽ പ്രദേശത്ത് ചിലയിടങ്ങളിലെ വിസ്തൃതി 800 മീറ്റർ മാത്രമാണ്. കടലേറ്റം രൂക്ഷമായി ബാധിക്കുന്ന വടക്കൻ ജില്ലകളിലെ രണ്ടു പ്രദേശങ്ങളാണിത്.

കണ്ണൂർ പയ്യാമ്പലം.

കടൽ മണൽ ഖനനവും, അനുബന്ധ പ്രവൃത്തികളും തീരശോഷണത്തിനു മാത്രമല്ല കാരണമാകുന്നത്​, കടലാമകളുടെ പ്രജനനകേന്ദ്രങ്ങളും, ദേശാടനപക്ഷികളുടെ വിഹാരകേന്ദ്രങ്ങളും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു​​​​​​​

കാലെടുത്തുവക്കുന്നത്​ കടലിലേക്കാണ്​. പ്രതീക്ഷയറ്റ ഒരു കാലമാണ്​ ഇവർക്കുമുന്നിലുള്ളത്​

പ്രസൂൺ കിരൺ

ഫ്രീലാൻസ്​ ഫോ​ട്ടോഗ്രാഫർ, പരിസ്​ഥിതി പ്രവർത്തകൻ.

Comments