സൗദി അറേബ്യ പരിഷ്‌ക്കരണത്തിന്റെ പാതയിലേക്ക് കടന്നുനില്‍ക്കുന്നത് സന്തോഷം തരുന്നുണ്ട്. പ്രവാസികള്‍ക്ക് അനുകൂലമായി സ്‌പോണ്‍സര്‍ഷിപ്പ് നിയമങ്ങള്‍ പരിഷ്‌ക്കരിക്കാനും സൗദി ഭരണകൂടം നടപടി തുടങ്ങിക്കഴിഞ്ഞു. വൈകാതെ അറുപത് വയസ്സുവരെ തൊഴില്‍ സ്ഥിരത ഉറപ്പായേക്കും. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങാതെ അവിടെത്തന്നെ ജോലികണ്ടെത്താന്‍ സഹായകമാകുന്ന വിധത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് നിയമങ്ങള്‍ നവീകരിക്കാനുള്ള കരട് നിര്‍ദ്ദേശങ്ങള്‍ തൊഴില്‍ മന്ത്രാലയത്തിന്റെ മുന്നിലുണ്ട്- ഗള്‍ഫ് ഓര്‍മയെഴുത്തിന്റെ ഒമ്പതാം ഭാഗം
5 Dec 2020, 12:32 PM
ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും യാഥാസ്ഥിതികമായിരുന്ന സൗദി അറേബ്യ ഇപ്പോള്‍ വളരെ വേഗം മാറിക്കൊണ്ടിരിക്കുന്നു. എം.ബി.എസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കിരീടാവകാശിയായ സല്‍മാന്‍ രാജകുമാരന്റെ ആധുനികവീക്ഷണങ്ങളാണ് ഇതിന് കാരണം. അന്നുവരെ നിലവിലെ രാജാവിന്റെ ഇളയ സഹോദരനോ ജ്യേഷ്ഠസഹോദരന്റെ പുത്രനോ ആയിരുന്നു നിയുക്ത രാജാവായി നിയമിക്കപ്പെട്ടിരുന്നത്. മകനെ ആ പദവിയിലേക്ക് നിയോഗിക്കുകയെന്നത് ആദ്യമായിട്ടായിരുന്നു.
ഒരു സൗദി ദേശീയത നിര്‍മിക്കാനാണ് സല്‍മാന്‍ രാജകുമാരന്റെ ശ്രമം. അഭൂതപൂര്‍വ പിന്തുണയാണ് സൗദി യുവജനങ്ങള്‍ ഇതിന് നല്‍കുന്നതെന്നത് ശ്രദ്ധേയമാണ്. സൗദി ജനസംഖ്യയിലെ മൂന്നില്‍ രണ്ടുഭാഗം മുപ്പത് വയസ്സിന് താഴെയുള്ളവരാണ്. അതിനാല്‍ ഇപ്പോള്‍ സൗദിയില്‍ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ നേതാവ് സല്‍മാന്‍ രാജകുമാരനാണെന്നതില്‍ സംശയമില്ല. സുഹൃത്തുക്കളും പരിചയക്കാരുമായ സൗദി യുവാക്കളുമായി സംസാരിച്ചപ്പോഴും ഇതുതന്നെ വെളിപ്പെട്ടു.

സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള നിരോധനം നീക്കിക്കൊണ്ടാണ് പരിഷ്‌ക്കരണങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് സ്ത്രീകള്‍ പുരുഷനോടൊത്തല്ലാതെ യാത്ര ചെയ്യരുത് എന്ന നിയമം നീക്കി. സിനിമാശാലകളും ഗായികമാര്‍ നയിക്കുന്ന പൊതുവിടങ്ങളിലെ ഗാനമേളകളും അനുവദനീയമായി. വിവാഹമോചനത്തില്‍ കുട്ടികളുടെ രക്ഷകര്‍തൃത്വം അമ്മമാര്‍ക്ക് നല്‍കി. സൗദി - ജോര്‍ദാന്‍ അതിര്‍ത്തിയില്‍ ഈജിപ്ത്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളോടുചേര്‍ന്ന് സിംഗപ്പൂരിന്റെ മാതൃകയില്‍ ന്യൂയോര്‍ക്കിന്റെ മുപ്പതിരട്ടി വലുപ്പത്തില്‍ പണിയുന്ന നിയേം എന്ന വിനോദ- വിദ്യാഭ്യാസ-ബിസിനസ് നഗരം സൗദി സമ്പദ്ഘടനയെയും തൊഴില്‍ മേഖലയെയും യുവാക്കള്‍ക്ക് അനുകൂലമായി പുതുക്കുമെന്ന് കരുതപ്പെടുന്നു.
സല്‍മാന്‍ രാജകുമാരന്‍ നിയുക്തരാജാവായി അധികാരമേല്‍ക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗദി അറേബ്യയിലെ കവിയും ബുദ്ധിജീവിയുമായ ഒരാളുമായി സംസാരിക്കാനിടയായത് ഓര്‍ത്തുപോവുകയാണ്. പള്ളിക്കൂടം സാസ്കാരികവേദിയുടെ മൂന്നാമത്തെ സാഹിത്യക്യാമ്പിന്റെ അതിഥിയായി കവി വി. മദുസൂദനന്‍ നായര്‍ വരാമെന്ന് സമ്മതിച്ചിരുന്നു. ആദ്യം അത്ര താല്‍പര്യം കാണിച്ചില്ലെങ്കിലും പള്ളിക്കൂടത്തിന്റെ അഭ്യുദയകാംക്ഷിയായിരുന്ന പെരുമ്പടവം ശ്രീധരന്റെ ഇടപെടലാണ് അത് സാധ്യമാക്കിയത്. അദ്ദേഹത്തിന്റെ കാവ്യാലാപനം കേരളത്തിനകത്തും, പുറത്തും എണ്ണമറ്റ ആരാധകരെ നേടിക്കൊടുത്തിരുന്ന കാലം. സാഹിത്യതല്‍പരരല്ലാത്തവരും അദ്ദേഹത്തെ കേള്‍ക്കാനായി പ്രിയപ്പെട്ടിരുന്നു. കവി ദമാമിലെത്താന്‍ ദിവസങ്ങളേ ഉള്ളു. അപ്പോഴാണ് ഒരു കുരുക്ക് വന്നുവീഴുന്നത്. ആണുങ്ങളും പെണ്ണുങ്ങളും സൗദി പാരമ്പര്യങ്ങള്‍ക്ക് വിരുദ്ധമായി കൂടിക്കലരുന്ന ഇടമാണ് സാഹിത്യക്യാമ്പെന്ന് ആരോ പരാതി എത്തിച്ചിരിക്കുന്നു.
അപ്പോഴാണറിയുന്നത് ജുബൈലിലെ ഒരു യൂറോപ്യന്‍ കമ്പനിയുടെ ഹ്യുമന്‍ റിസോഴ്‌സ് മാനേജറായ സൗദി യുവാവ് കവിയും ബുദ്ധിജീവിയും ആണെന്ന്. കൂട്ടത്തിലൊരാള്‍ക്ക് അദ്ദേഹത്തെ പരിചയവുമുണ്ട്. ഞാനും ആ സുഹൃത്തും കൂടി സൗദി കവിയെ സന്ദര്‍ശിച്ച് സഹായം തേടാനുറച്ചു. ഫോണില്‍ വിളിച്ച് അപ്പോയിന്റ്‌മെന്റ് നിശ്ചയിച്ച് ഞങ്ങള്‍ കാണാന്‍ ചെന്നു. ഏറെ ഹൃദ്യമായിരുന്നു സ്വീകരണം. അദ്ദേഹത്തിന്റെ ആമുഖ വാചകങ്ങള്‍ ഞങ്ങളെ അമ്പരപ്പിക്കുകതന്നെ ചെയ്തു: ‘നിങ്ങളെപ്പോലുള്ള എഴുത്തുകാരോടും സാംസ്‌കാരിക കൂട്ടങ്ങളോടും ഞങ്ങളില്‍ ചിലര്‍ കാണിക്കുന്ന അപമര്യാദക്ക് ഞാന്‍ മാപ്പുചോദിക്കുന്നു.' കസേരയില്‍ നിന്നെഴുന്നേറ്റ് അദ്ദേഹം ഞങ്ങള്‍ക്കൊപ്പം വന്നിരുന്നു. ‘നിങ്ങള്‍ പുറമേ കാണുന്നതല്ല സൗദി സമൂഹം. ഷിയകളും സുന്നികളും ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്ന, ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തുന്ന കൂട്ടങ്ങള്‍ ഞങ്ങള്‍ക്കിടയിലും ഉണ്ട്. എഴുതുകയും വായിക്കുകയും ചെയ്യുന്നവരും ഇവിടെയുണ്ട്. തീരെ ചെറുതെങ്കിലും ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇവിടെയുണ്ട്. നിങ്ങളെ അങ്ങോട്ട് ക്ഷണിക്കാനോ ഞങ്ങള്‍ പുറത്തുവരാനോ ഉള്ള കാലം ആയിട്ടില്ല. പക്ഷേ ആ കാലം അത്ര അകലെയൊന്നുമല്ല.'

മതകാര്യ പൊലീസ് സാഹിത്യക്യാമ്പിനെ തടയില്ലെന്ന് അദ്ദേഹം ഉറപ്പുതന്നു. അനര്‍ത്ഥം എന്തെങ്കിലും ഉണ്ടായാല്‍ ബന്ധപ്പെടാന്‍ നമ്പരും തന്നു. ഞങ്ങള്‍ക്ക് ധൈര്യമായി. എല്ലാം ഭംഗിയായി നടന്നു. ആ സൗദി യുവകവിയുടെ പ്രത്യാശ നിറഞ്ഞ വാക്കുകള്‍ ഇപ്പോഴും മനസ്സിലുണ്ട്. എന്തായാലും സൗദി അറേബ്യ പരിഷ്‌ക്കരണത്തിന്റെ പാതയിലേക്ക് കടന്നുനില്‍ക്കുന്നത് സന്തോഷം തരുന്നു. പ്രവാസികള്‍ക്ക് അനുകൂലമായി സ്‌പോണ്‍സര്‍ഷിപ്പ് നിയമങ്ങള്‍ പരിഷ്‌ക്കരിക്കാനും സൗദി ഭരണകൂടം നടപടി തുടങ്ങിക്കഴിഞ്ഞു. വൈകാതെ അറുപത് വയസ്സുവരെ തൊഴില്‍ സ്ഥിരത ഉറപ്പായേക്കും. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങാതെ അവിടെത്തന്നെ ജോലികണ്ടെത്താന്‍ സഹായകമാകുന്ന വിധത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് നിയമങ്ങള്‍ നവീകരിക്കാനുള്ള കരട് നിര്‍ദ്ദേശങ്ങള്‍ തൊഴില്‍ മന്ത്രാലയത്തിന്റെ മുന്നിലുണ്ട്.
എന്റെ സൗദി ജീവിതകാലത്ത് തനത് വ്യക്തിത്വം വേറിട്ടുതന്നെ നിലനിര്‍ത്തുന്ന പലരുമായും ബന്ധപ്പെടേണ്ടിവന്നിട്ടുണ്ട്. മിക്കപ്പോഴും അവ ആഹ്ലാദകരമായ അനുഭവങ്ങളായിരുന്നു.
കുട്ടികളുടെ അഭിരുചിയെ മെഡിസിന്‍, എഞ്ചിനിയറിംഗ് എന്നീ രണ്ട് മേഖലകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന ഇന്ത്യന്‍ മാതാപിതാക്കളുടെ സ്വഭാവം വിമര്‍ശനവിധേയമാക്കി കുട്ടികളുടെ കഴിവുകളും അഭിരുചികളും ഈ വിഷയത്തില്‍ പരിഗണിക്കപ്പെടേണ്ടവയാണെന്നും കാണിച്ച് അറബ് ന്യുസ് എന്ന പത്രത്തില്‍ ഒരിക്കല്‍ ഞാന്‍ ഒരു ലേഖനം എഴുതി. അറബ് ന്യുസിന്റെ വായനക്കാരില്‍ അഭ്യസ്തവിദ്യരായ ധാരാളം സൗദി പൗരന്മാരും ഉണ്ടായിരുന്നു. അവരിലൊരാള്‍ ഖാലിദ് മത് ല ഗയ് തു പത്രമോഫീസില്‍ നിന്ന് ഫോണ്‍ നമ്പര്‍ വാങ്ങി എന്നെ വിളിച്ചു. പതിവ് അഭിനന്ദനങ്ങള്‍ക്ക് ശേഷം അദ്ദേഹമെന്നെ അവരുടെ ഒരു സംഘടനയിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചു. ഫലിതം കലര്‍ത്തിയുള്ള സാമൂഹ്യവിമര്‍ശനം എന്റെ സാധാരണ രീതിയാണ്. ചെറിയതോതില്‍ സൗദികളും ഉള്‍പ്പെടുന്ന ടോസ്റ്റ്മാസ്റ്റര്‍ ഇന്റര്‍ നാഷണല്‍ ഗ്രൂപ്പുകള്‍ക്കായി ശില്‍പശാലകള്‍ നടത്തിയിട്ടുണ്ട്. അതുപോലെയല്ലല്ലോ സൗദികള്‍ മാത്രമുള്ള കൂട്ടങ്ങള്‍. ഞാന്‍ വലിയാന്‍ ശ്രമിച്ചിട്ടും അദ്ദേഹം വിട്ടില്ല.
വാരാന്ത്യത്തില്‍ പറഞ്ഞുറപ്പിച്ച ദിവസം അദ്ദേഹത്തിന്റെ ഡ്രൈവര്‍ എന്നെ കൊണ്ടുപോകാനെത്തി. ഒരു പൊതുമേഖല പെട്രോകെമിക്കല്‍ കമ്പനിയുടെ ജനറല്‍ മാനേജരായിരുന്ന എന്റെ ആതിഥേയന്‍ ഖാലിദ് മത് ലഗെയ് തു പ്രശസ്ത കെമിക്കല്‍ എഞ്ചിനിയറും ആയിരുന്നു. അദ്ദേഹത്തിന്റെ സാമാന്യം വലിയ വീട്ടിലെ ഹാളിലായിരുന്നു എല്ലാവരും കൂടിയത്. സൗദി എഞ്ചിനിയര്‍മാരുടെ ഒരു സൗഹൃദസംഘത്തെയാണ് ഞാന്‍ അഭിസംബോധന ചെയ്യേണ്ടിയിരുന്നത്. വലിയൊരു ഹാളില്‍ ഒരു കൂട്ടം പുരുഷന്മാര്‍. പിന്നില്‍ തൂവെള്ള കര്‍ട്ടന്‍. അതിനുപിന്നില്‍ സ്ത്രീകളും ഉണ്ടെന്നും സംസാരിക്കുമ്പോള്‍ അവരെയും പരിഗണിക്കണമെന്നും ഖാലിദ് ഓര്‍മിപ്പിച്ചു. ഞാന്‍ ഒരല്‍പം നെര്‍വസ് ആയിരുന്നു.

ഖാലിദ് എന്നെ പരിചയപ്പെടുത്തി. എന്റെ ഊഴമായപ്പോള്‍ ഞാനൊരു മുന്‍കൂര്‍ ജാമ്യമെടുത്തു. സൗദി സമൂഹത്തിന്റെ സവിശേഷതകളെ അംഗീകരിക്കുന്നുവെന്നും തുറന്ന് സംസാരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും പറഞ്ഞു. കുട്ടികളുടെ തീരുമാനങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്ന പാശ്ചാത്യശൈലിയോട് വിയോജിച്ചുകൊണ്ട് കുട്ടികളും രക്ഷകര്‍ത്താക്കളും കൂടിയാലോചിച്ച് തീരുമാനങ്ങളിലേക്ക് സഞ്ചരിക്കുന്ന ഏഷ്യന്‍ ശൈലിയെയാണ് ഞാന്‍ പ്രിയപ്പെട്ടത്. മികവുള്ള കുട്ടികളെ ഡോക്ടറും എഞ്ചിനിയറും അദ്ധ്യാപകരുമാകാന്‍ പ്രേരിപ്പിക്കുന്ന സമൂഹം അതേ താല്‍പര്യം മതപണ്ഡിതരെയും പുരോഹിതന്മാരെയും വാര്‍ത്തെടുക്കുന്നതില്‍ പുലര്‍ത്താതെ നാലാംകിടക്കാരെ ആ മേഖലയിലേക്കയക്കുകയും പ്രതിസന്ധികളുടെ കാലത്ത് ഈ നാലാംകിടക്കാരുടെ നേതൃത്വം സ്വീകരിക്കുകയും ചെയ്യുന്നതിലെ അപകടം ഞാന്‍ ചൂണ്ടിക്കാണിച്ചു.
വായനയും പുസ്തകങ്ങളും നര്‍മവുമൊക്കെയായി നിശ്ചിത രണ്ടുമണിക്കൂര്‍ വേഗം കടന്നുപോയി. പിന്നെ ചോദ്യോത്തരങ്ങളായിരുന്നു. സ്ത്രീകള്‍ ചോദ്യങ്ങള്‍ എഴുതി നല്‍കി. വളരെ ഹൃമായ ഒരനുഭവമായിരുന്നു അത്. സൗദി സമൂഹത്തെ കൂടുതല്‍ അടുത്തറിയാനും കഴിഞ്ഞു. പങ്കെടുത്തവരെല്ലാവരും പ്രൊഫഷണലുകള്‍ ആയിരുന്നു. ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്നവര്‍.
ഖാലിദും ഞാനും നല്ല മിത്രങ്ങളായി. തുടര്‍ന്ന് അനേകം വര്‍ഷങ്ങള്‍ ഞങ്ങള്‍ ടോസ്റ്റ് മാസ്റ്റര്‍ പ്രസ്ഥാനത്തില്‍ അടുത്ത് പ്രവര്‍ത്തിച്ചു. സരസമായി വര്‍ണിച്ച അദ്ദേഹത്തിന്റെ വംശാവലി സവിശേഷമായിരുന്നു. ആഫ്രിക്കയില്‍ നിന്ന് ഹജ് തീര്‍ത്ഥാടനത്തിനെത്തി മക്കയില്‍ തങ്ങിയവരാണ് ഖാലിദിന്റെ പൂര്‍വികര്‍. ആദ്ധ്യാത്മിക കാരണങ്ങളായിരുന്നു അതിന്റെ പിന്നിലെങ്കിലും മക്കയുടെ അന്താരാഷ്ട്രസ്വഭാവത്തില്‍ മത് ല ഗെയ് തു കുടുംബവും പങ്കാളിയായി. ഖാലിദിന്റെ മുതുമുത്തശ്ശന്‍ ഒരു ബംഗാളിയെയാണ് വിവാഹം ചെയ്തത്. ആ കുടുംബവും തീര്‍ത്ഥാടനത്തിനെത്തിയവര്‍ ആയിരുന്നു. തുടര്‍ന്നുള്ള വംശാവലിയില്‍ അനേകം രാജ്യക്കാര്‍ കലരുന്നത് ആശ്ചര്യത്തോടെ ഞാന്‍ കേട്ടിരുന്നു. അമ്മ നിരക്ഷരയാണെങ്കിലും മക്കളെ എല്ലാവരെയും നല്ല മനുഷ്യരായി വളര്‍ത്തിയെടുക്കാനും മികച്ച വിദ്യാഭ്യാസം നല്‍കാനും അവര്‍ക്കായി. ഖാലിദ് പില്‍ക്കാലത്ത് അന്താരാഷ്ട്ര ടോസ്റ്റ്മാസ്റ്റര്‍ പ്രസ്ഥാനത്തിന്റെ സാരഥികളില്‍ ഒരാളായി. ‘നിന്റെ മുന്നിലെത്തുന്ന ആരെയും മതമോ രാജ്യമോ പരിഗണിക്കാതെ സഹഭാവത്തോടെ കാണാന്‍ നിനക്കാകണമെന്ന്' അമ്മ എപ്പോഴും പറയുമായിരുന്നെന്ന് ഖാലിദ് അഭിമാനത്തോടെ പറഞ്ഞു. ഖാലിദ് കുടുംബത്തിന്റെ പെരുമാറ്റത്തില്‍ മഹതിയായ ആ അമ്മ എപ്പോഴും നിഴലിച്ചു. ടോസ്റ്റ്മാസ്റ്റര്‍ ഇന്റര്‍നാഷണലിന്റെ സൗദി ദേശീയ സമ്മേളനത്തില്‍ വച്ച് ഈ അമ്മയെ ആദരിച്ചു.
മാനുഷിക ഗുണങ്ങളുടെ സമൃദ്ധിയുള്ള മനുഷ്യരെ കാണാനും പരിചയപ്പെടാനും കഴിയുന്നത് ആഹ്ലാദകരമാണ്. അങ്ങിനെ വേറിട്ട മറ്റൊരു വ്യക്തിയാണ് ജുബൈലില്‍ ദുബായ് ഷോപ്പിംഗ് സെന്റര്‍ ഉടമയായ കോഴിക്കോട് നല്ലളം സ്വദേശി വി. കെ. ബഷീര്‍. നല്ലൊരു വായനക്കാരനാണ് ബഷീര്‍. പുസ്തകങ്ങള്‍ വിലകൊടുത്ത് വാങ്ങി വായിക്കാന്‍ പ്രിയപ്പെടുന്ന ഒരാള്‍. അതിനാല്‍ നല്ലൊരു ലൈബ്രറിയും സ്വന്തം. കടയിലെത്തുന്ന മലയാളികളെ അദ്ദേഹം പുസ്തകങ്ങളുടെ ലോകത്തേക്ക് ആകര്‍ഷിക്കുന്നു. വായിക്കാന്‍ പുസ്തകങ്ങള്‍ സൗജന്യമായി വായ്പ നല്‍കുന്നു. ഗുണമേന്മ കുറഞ്ഞ യാതൊന്നും അദ്ദേഹം കടയില്‍ സൂക്ഷിച്ചില്ല; ആ വിധപുസ്തകങ്ങള്‍ വായിക്കാനും നല്‍കിയില്ല. തന്റെ വായനാസുഹൃത്തുക്കളുടെ സൗകര്യത്തിനായി പുസ്തകങ്ങളില്‍ പുതിയവ അദ്ദേഹം കടയില്‍ത്തന്നെ സൂക്ഷിക്കുന്നു. നാട്ടില്‍പ്പോയിവരുമ്പോള്‍ ഒരു പെട്ടി നിറയെ പുതിയ പുസ്തകങ്ങളും ബഷീര്‍ കൊണ്ടുവരുന്നു. നോവലുകളാകും അവയില്‍ കൂടുതലും. അവയ്ക്കാണ് ആവശ്യക്കാര്‍ കൂടുതലെന്ന് ബഷീര്‍ സാക്ഷ്യപ്പെടുത്തുന്നു. അതുകഴിഞ്ഞാല്‍ കഥകള്‍. മക്കളെല്ലാവരും വായനക്കാരാണ്. ഒരു മകള്‍ ഡോ. ഐഷ കഥാകാരിയാണ്. എല്ലാവരും ഉന്നത വിദ്യാഭ്യാസം നേടിയ പ്രൊഫഷണലുകള്‍. വായനാശീലം നല്ല മനുഷ്യരാകാനും നല്ല വിദ്യാര്‍ത്ഥികളാകാനും മക്കള്‍ക്ക് സഹായകമായെന്നും ബഷീര്‍ സാക്ഷ്യപ്പെടുത്തുന്നു.
മൂന്ന് പതിറ്റാണ്ടോളം നീണ്ടുനിന്ന ഗള്‍ഫ് ജീവിതം എനിക്ക് നല്‍കിയ ഏറ്റവും വിശിഷ്ടമായത് നല്ല സൗഹൃദങ്ങള്‍ തന്നെയാണ്. എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ളവരും എന്റെ സൗഹൃദവലയങ്ങളില്‍ ഉണ്ടായിരുന്നു. വലിയ ഉദ്യോഗസ്ഥരും ക്ലീനിംഗ് തൊഴിലാളികളും അവരിലുണ്ടായിരുന്നു. അതില്‍ കറുത്തവരും വെളുത്തവരും മഞ്ഞനിറക്കാരും ഉണ്ടായിരുന്നു. നാസ്തികരും വിശ്വാസികളും നിര്‍മതരും ഉണ്ടായിരുന്നു. സമ്പന്നരും അല്ലാത്തവരും ഉള്‍പ്പെട്ടു. അവര്‍ മനുഷ്യത്വമുള്ളവരും ആഹ്ലാദിക്കുന്നവരും രസികരുമായിരിക്കാന്‍ ഞാന്‍ എപ്പോഴും പ്രിയപ്പെട്ടു. അതില്‍ ഏറ്റവും രസികന്മാരായിരുന്നു ഞങ്ങള്‍ സ്വയം കോണ്‍ക്ലേവ് എന്ന് വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെട്ട സൗഹൃദക്കൂട്ടം. പോപ്പിനെ തെരഞ്ഞെടുക്കുന്ന കര്‍ദ്ദിനാള്‍മാരുടെ സംഘമാണ് കോണ്‍ക്ലേവ്.
വത്തിക്കാനില്‍ ഒരു തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസങ്ങളിലാണ് ഞങ്ങള്‍ ചങ്ങാതിക്കൂട്ടത്തിന് ഒരു പേരിനായി പരതിയത്. വത്തിക്കാനെ ഞങ്ങള്‍ പകര്‍ന്നെടുക്കുകയും ചെയ്തു. പാലക്കാടുകാരന്‍ മുരളീകൃഷ്ണന്‍, തൃശൂരുകാരായ കൃഷ്ണകുമാര്‍ രഘുപതിയും സെജു ഡേവിസും, വൈപ്പിന്‍കരക്കാരന്‍ കെ.കെ.ജയിംസും ഞാനും ചേരുമ്പോള്‍ കര്‍ദ്ദിനാള്‍ സംഘം തികയുന്നു.

മാസത്തിലൊരിക്കല്‍ ഒരാളുടെ വീട്ടില്‍ കൂടുന്നു. ഒപ്പം ഞങ്ങളുടെ ജീവിതപങ്കാളികളും (വിജിത, ഉഷ, ബ്ലെസി, മേരി, ജസ്സി ) കുട്ടികളും. തെരഞ്ഞെടുത്ത വിഷയത്തിന്മേലാവും വാരാന്ത്യം പുലരും വരെ വര്‍ത്തമാനം. കഴമ്പില്ലാത്ത വിഷയങ്ങളെ ഒഴിച്ചുനിര്‍ത്തി. അന്നപാനീയങ്ങള്‍ക്ക് മുട്ടുണ്ടാവില്ല. ചിലപ്പോള്‍ ബഹ്റൈനിലാവും കൂടുക. രാത്രി അവിടെ തങ്ങും. ഒന്നോ രണ്ടോ സിനിമകള്‍ കാണലും അജണ്ടയിലുണ്ടാകും. ഭാര്യമാരെ കൂട്ടാതെ ‘ഹാപ്പി ഹസ്ബന്‍ഡ്‌സ്’മാരായും ഞങ്ങള്‍ പോയിട്ടുണ്ട്. കാല്‍ നൂറ്റാണ്ടിലേറെ നീണ്ട ചങ്ങാത്തം ഇപ്പോഴും തുടരുന്നു. കര്‍ദ്ദിനാള്‍മാരുടെ വാഴ്ച ആജീവനാന്തം ആണല്ലോ.
എഴുത്തുകാരന്‍
റഫീക്ക് റാവുത്തർ
12 Dec 2020, 03:48 PM
സൗദിയെ കുറിച്ചുള്ള ആരും പറഞ്ഞു തന്നിട്ടില്ലാത്ത ഈ വെളിപ്പെടുത്തലുകൾക്ക് നന്ദി..! മക്കയിലേക്കുള്ള റോഡ് മാർഗത്തിൽ അഭയാർത്ഥികൾക്കായി ഒരുക്കിയ ഗ്രാമം നേരിട്ട് കണ്ട അനുഭവം ഇപ്പോഴും എന്നെ അമ്പരപ്പിക്കുന്ന..ഞാൻ കാണാത്ത സൗദി എത്രയോ വലുതാണെന്ന് ഇപ്പോഴും തിരിച്ചറിയുന്നു....
T.A.Francis
11 Dec 2020, 06:59 PM
Kalarpu കലരാതെ ജീവിതാനുഭവങ്ങൾ.
നഫീസത്ത് ബീവി
9 Dec 2020, 12:42 PM
നല്ല രസമുള്ള വായന തന്ന ആൻ്റണി സർ...വളരെയധികം നന്ദി. ഞങ്ങളും ജീവിക്കുകയാണ് ഈ എഴുതുകളിലൂടെ അടുത്ത തിലെക്കായി കാത്തിരിക്കുന്നു.
BLESSY
9 Dec 2020, 09:44 AM
വളരെ സന്തോഷം അങ്ങനെ ഞാനും ഒരു കഥാപാത്രമായി... വായിക്കാൻ നല്ല രസം . മാലയിൽ മുത്തു കോർക്കുന്നതുപോലെ എല്ലാം കൂട്ടിയിണക്കുന്നത് അത്ഭുതം പകരുന്ന അനുഭവം തന്നെയാണ്. കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായി
അനിൽ റഹിമ
7 Dec 2020, 05:15 PM
ആ സൗഹൃദപ്പൂന്തണൽ ഏറെ ആസ്വദിച്ചിട്ടുള്ള ഒരാളാണ് ഞാനും. കവി മധുസൂദനൻ സർ വന്നപ്പോൾ ഞാനും ഉണ്ടായിരുന്നു.
T. R. Henry
6 Dec 2020, 09:31 PM
വളരെ നല്ല ഒരു വിവരണം വായിച്ചതിൽ സന്തോഷം. തുടർച്ച പ്രേതീക്ഷിക്കുന്നു
Martin Valooran
6 Dec 2020, 09:20 PM
Really enjoyed for reading this. Being a pravasi living in Saudi Arabia, this narration made me very happy. Well said. Congrats.
Felix J Pulludan
6 Dec 2020, 09:10 PM
എത്രയൊക്കെ മെച്ചപ്പെട്ട ജീവിത സാഹചര്യമാണെങ്കിലും പ്രവാസ ജീവിതം ജലം വറ്റിയ പുഴപോലാണെന്നാണ് പല പ്രവാസ സുഹൃത്തുക്കളുടെ സംഭാഷണങ്ങളില്‍ നിന്നും മനസിലായിട്ടുള്ളത്. PJJ യെ പോലുള്ളവര്‍ തൂലികയിലൂടെ ജീവരക്തം പകര്‍ന്ന് ആ നദിയെ വീണ്ടും സചേതനമാക്കുന്നു
Seju Davis
6 Dec 2020, 06:52 PM
Great days to cherish 🙏
പി. ജെ. ജെ. ആന്റണി
Feb 07, 2021
19 Minutes Read
UMESH KALARIKKAL
13 Dec 2020, 06:43 PM
ഏത് പുസ്തകങ്ങൾ ചോദിച്ചാലും കയ്യിലുള്ള ഒരോൾ ഗൾഫ് പ്രദേശത്ത് വലിയൊരു അത്ഭുതമായിരുന്നു. കാലം മാറി ഇന്ന് ഏതു പുസ്തകവും കൈത്തുമ്പിലുണ്ട് എന്നിരുന്നാലും കുടിയേറ്റ സമൂഹത്തിനെ അവർക്കു നഷ്ടപെട്ട സാംസ്കാരിക ഇടങ്ങളിലേക്ക് എത്തിക്കുന്നതിൽ ബഷീർക്കയെ പോലുള്ളവരുടെ പങ്ക് വളരെ വലുതാണ്. വ്യാവസായിക നഗരമായ ജുബൈലിന്റെ ജീവതാളങ്ങളിൽ ഒന്നാണ് ബഷീർകയും, ദുബായി ഷോപ്പിംഗ് സെന്ററും. മനുഷ്യരുടെ ഉയർച്ച മാത്രം സ്വപ്നം കാണുന്ന വലിയ മനുഷ്യൻ.