സേനാമൂല്യങ്ങള്‍ ഉപയോഗിച്ച് കേരളത്തിലെ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാമെന്ന സിദ്ധാന്തമാണ് സ്റ്റുഡൻറ് പൊലീസ് കേഡറ്റ് എന്ന പ്രസ്ഥാനത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സേനാമൂല്യമായ ശ്രേണീകരണത്തിലധിഷ്ഠിതമായ അച്ചടക്കം, വിധേയത്വം പാലിക്കല്‍, ചിട്ടകള്‍ പിന്തുടരല്‍ തുടങ്ങിയവ ജനാധിപത്യ സമൂഹത്തിന്റെ മൂല്യബോധവുമായി എത്രത്തോളം പൊരുത്തപ്പെടുമെന്ന് ചിന്തിക്കേണ്ടതുണ്ട്. ഇത്തരം മൂല്യങ്ങള്‍ സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് വളര്‍ത്തിയെടുക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ അക്കാദമികചര്‍ച്ച ആവശ്യമാണ്.
1 Aug 2022, 03:38 PM
അഗ്‌നിവീര്‍ എന്ന പേരില്‍ ഒരു അമച്വർ സൈന്യത്തെ രൂപപ്പെടുത്താനുള്ള നടപടിക്രമങ്ങളുമായി ‘മധ്യ അരശ്’ മുമ്പോട്ടുപോവുകയാണ്. എതിര്‍കക്ഷികളുടെ എതിര്‍പ്പുകള്‍ നാള്‍ക്കുനാള്‍ ദുര്‍ബലമായി വരുന്നു. പ്രക്ഷോഭകാരികളുടെ സമരവീര്യവും അസ്തമിച്ചു. ഈ സന്ദര്‍ഭത്തില്‍ പട്ടാളച്ചിട്ടയെക്കുറിച്ചുള്ള ചില ആകുലതകള്‍ പങ്കുവയ്ക്കാം.
അഗ്‌നിവീര്‍ എന്ന പുതിയ പദ്ധതി നടപ്പിലാകുന്നതോടെ സൈനികാനുഭവമുള്ളവരുടെ എണ്ണം ജനസംഖ്യയില്‍ ക്രമാതീതമായി കൂടാന്‍ പോവുകയാണ്. ഉദ്യോഗം എന്ന നിലയില്‍ സേനയില്‍ പ്രവേശിച്ച് ശരാശരി പതിനഞ്ചും ഇരുപത്തിയഞ്ചും വര്‍ഷത്തിനിടയില്‍ സേവനം നടത്തുന്നവരെ കുറിച്ചാണ് നമുക്ക് ഇതുവരെ അറിവുണ്ടായിരുന്നത്. അവര്‍ പട്ടാളത്തില്‍ നിന്നു പിരിഞ്ഞ് നാട്ടിന്‍പുറങ്ങളില്‍ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം താമസമാക്കി വീരസാഹസികകഥകള്‍ പറഞ്ഞും ചില അഭ്യാസങ്ങള്‍ പ്രകടിപ്പിച്ചും നാട്ടുകാരെ അമ്പരപ്പിക്കുന്ന സിനിമാരംഗങ്ങള്‍ സുപരിചിതമാണ്.
വിമുക്തഭടന്മാരെ പരിഗണിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ഉള്‍പ്പെടെ പല സ്ഥാപനങ്ങളിലും അവര്‍ക്ക് ജോലിനോക്കാന്‍ അവസരം നല്‍കുന്ന പതിവുണ്ട്. സുരക്ഷാജീവനക്കാരായി പലയിടത്തും സേവനം അനുഷ്ഠിക്കുന്നത് വിമുക്തഭടന്മാരാണ്. ഒരു നാട്ടിലെ ജനസംഖ്യയില്‍ വളരെ കുറച്ച് വിമുക്തഭടന്മാരേ ഉണ്ടാകാറുള്ളൂ. അവരുടെ സാഹസിക കഥള്‍ കേട്ടും ചിട്ടകള്‍ കണ്ടും ചിരിക്കുന്നതോടൊപ്പം രാജ്യത്തിന് അവര്‍ സമര്‍പ്പിച്ച സേവനം ഓര്‍ത്ത് ആദരിക്കാനും നാം മറക്കാറില്ല.
എന്നാല്‍ വിരമിച്ച അഗ്‌നിവീര്‍മാരെ നാം എങ്ങനെയാണ് സമീപിക്കേണ്ടത്? സുദീര്‍ഘമായ സേവനപാരമ്പര്യമൊന്നും അവര്‍ക്കില്ലെന്ന് നമുക്കറിയാം. പക്ഷേ, അവര്‍ സൈനികപരിശീലനം നേടിയവരാണ്. നാലു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അവരില്‍ 75 ശതമാനം പേരെ പിരിച്ചയയ്ക്കുന്നതിലൂടെ സൈനികപരിശീലനം നേടിയവര്‍ സമൂഹത്തില്‍ വലിയൊരു ശക്തിയായി മാറും. ഉത്തരവുകളുടെ പിന്‍ബലം കൊണ്ടും കാര്യക്ഷമത പരിഗണിച്ചും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുമേഖലാസ്ഥാപനങ്ങളിലും എന്നുവേണ്ട മികച്ച സ്വകാര്യ സ്ഥാപനങ്ങളില്‍ പോലും അവര്‍ക്ക് ജോലിക്കും മറ്റും പരിഗണന ലഭിക്കും. തുടര്‍പഠനം ആഗ്രഹിക്കുന്ന ഒരു വിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കടന്നുചെല്ലും. അവിടെയും അവര്‍ക്ക് നിയമവിധേയമായ പരിഗണനയ്ക്ക് അവര്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.
മേല്‍പറഞ്ഞ സാഹചര്യം ഒരു രാഷ്ട്രതന്ത്രജ്ഞന്റെ കാഴ്ചപ്പാടിലൂടെ കാണേണ്ടതുണ്ട്. ഇവിടെ രാഷ്ട്രത്തിന്റെ ഭാഗധേയം എങ്ങനെയാണ് നിര്‍ണയിക്കപ്പെട്ടിരിക്കുന്നതെന്ന് നോക്കാം. വളരെ ചെറിയൊരു കാലം കൊണ്ട് കുറഞ്ഞ മുതല്‍മുടക്കില്‍ ജനസംഖ്യയിലെ ബഹുഭൂരിപക്ഷത്തെ സൈനികപരിശീലനം നേടിയവരായി മാറ്റാന്‍ കഴിയുന്നു. അവര്‍ ചിട്ടയുള്ള ജീവിതമാണ് നയിക്കുന്നത്. ഇടപെടുന്ന എല്ലായിടത്തും അവര്‍ ചിട്ടകള്‍ അടിച്ചേല്‍പ്പിക്കുന്നു. തൊഴിലിടങ്ങളിലും വിദ്യാലയങ്ങളിലും എന്നുവേണ്ട സമൂഹത്തിന്റെ എല്ലാ പൊതു ഇടങ്ങളിലും സൈനികപരിശീലനം സിദ്ധിച്ചവര്‍ക്ക് മേല്‍ക്കൈ ലഭിക്കുന്നു. ഭൂരിപക്ഷം എന്ന സാധ്യത ഉപയോഗിച്ച് അവര്‍ ജനാധിപത്യത്തെയാകെ നിയന്ത്രിക്കുന്നു. ഏകാധിപതികളായ പല ഭരണാധികാരികളും ഈ തന്ത്രം മുമ്പ് ഫലപ്രദമായി പരീക്ഷിച്ചിട്ടുണ്ടെന്ന് ചരിത്രം പരിശോധിച്ചാല്‍ കാണാം.
പോസ്റ്റ് അഗ്‌നിവീര്‍ ഇന്ത്യന്‍ സൊസൈറ്റിയെ കുറിച്ച് നമുക്ക് ഭാവന ചെയ്യാവുന്നതാണ്. എല്ലാവരും നിയമങ്ങള്‍ അനുസരിക്കുന്നു. സാമൂഹികമായും വ്യക്തിപരമായുമുള്ള ശുചിത്വത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകുന്നില്ല. പദവികള്‍, പ്രോട്ടോകോള്‍ എന്നിവ അനുസരിച്ചുള്ള പെരുമാറ്റരീതികള്‍ കൃത്യമായി പാലിക്കപ്പെടുന്നു. നിയമപാലനത്തിന്റെ ഭാഗമായ കര്‍ക്കശ ശിക്ഷാനടപടികള്‍ക്ക് സമൂഹത്തിന്റെ സര്‍വാത്മനാ ഉള്ള അംഗീകാരം ലഭിക്കുന്നു. ഭരണകൂട നടപടികള്‍ക്കു നേരേയുള്ള എതിര്‍പ്പുകളും പ്രതിഷേധങ്ങളും ദുര്‍ബലമാകുന്നു. വിധേയത്വം പൗരത്വത്തിന്റെ മുഖമുദ്രയായി തീരുന്നു. ഉത്തരവുകള്‍ നടപ്പാക്കിയ ശേഷം മാത്രം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നു. ചട്ടപ്പടി പരാതി നല്‍കി മറുപടിക്കായി ക്ഷമയോടെ കാത്തിരിക്കുന്നു. രാജ്യത്തെ നിയമവ്യവസ്ഥയ്‌ക്കൊപ്പം പരമ്പരയാ പ്രാപ്തമായ ആചാരങ്ങളെയും പതിവുകളെയും സംരക്ഷിക്കുന്നതിന് സാമൂഹികസംവിധാനങ്ങള്‍ സജ്ജമാകുന്നു. ശത്രു- മിത്രം, ശരി- തെറ്റ് തുടങ്ങിയ ദ്വന്ദ്വങ്ങള്‍ മാത്രം ഉപയോഗിച്ച് എല്ലാ സാമൂഹികപ്രക്രിയകളെയും ഓപ്പറേറ്റ് ചെയ്യുന്നു. കഴിവും പ്രാപ്തിയും ഉള്ളവര്‍മാത്രം ഉയര്‍ന്നുവരുന്ന തരത്തില്‍ എല്ലാ തലങ്ങളിലും അരിപ്പകള്‍ ഉറപ്പുവരുത്തുന്നു. ഇങ്ങനെ ആ സുവര്‍ണകാലത്തിന്റെ ചിത്രം തെളിഞ്ഞുവരും. അടുത്ത അഞ്ചോ പത്തോ വര്‍ഷത്തിനിടയില്‍ നാം ജീവിക്കാന്‍ പോകുന്ന സമൂഹത്തെ പട്ടാളച്ചിട്ടയുള്ള സമൂഹം എന്നു വിളിക്കാം.

ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ഭാഷാപരമായ പ്രശ്‌നം പട്ടാളച്ചിട്ടയുടെ അര്‍ത്ഥവ്യാപ്തി സംബന്ധിച്ചാണ്. പട്ടാളത്തിന്റെ ചിട്ട എന്നോ പട്ടാളത്തില്‍ നടപ്പാക്കിവരുന്ന ചിട്ട എന്നോ പദത്തെ വിഗ്രഹിക്കുന്നതിന് വൈയാകരണന്മാരുടെ അനുമതിയുണ്ട്. പക്ഷേ, സത്യാനന്തരകാലം അതുകൊണ്ട് തൃപ്തിപ്പെടുമെന്ന് തോന്നുന്നില്ല. അതിനാല്‍ പോസ്റ്റ് അഗ്‌നിവീര്‍ ഇന്ത്യന്‍ സൊസൈറ്റിയെ സംബന്ധിച്ച് ഇങ്ങനെ ഒരു "സത്യാനന്തരപ്രസ്താവം' നടത്താം- അഗ്‌നിവീറിനെ അനുകൂലിക്കുന്നവരും, എതിര്‍ക്കുന്നവരും, നിഷ്പക്ഷതപാലിക്കുന്നവരും, തീരുമാനം എടുത്തിട്ടില്ലാത്തവരുമായ എല്ലാ ഭരണാധികാരികള്‍ക്കും പോസ്റ്റ് അഗ്‌നിവീര്‍ ഇന്ത്യന്‍ സൊസൈറ്റി ഏറ്റവും പ്രിയപ്പെട്ടതും അവരുടെ അനുയായിവൃന്ദത്തെ വാത്സല്യപൂര്‍വം നെഞ്ചോടു ചേര്‍ത്തുപിടിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതുമാണ്. അത് അവരുടെ സ്വപ്നങ്ങളില്‍ എക്കാലവും ഉണ്ടായിരുന്ന വാഗ്ദത്തഭൂമിയാണ്.
ഇത്തരുണത്തില്‍ സ്വന്തം ഭാവിയെയുംയും കക്ഷിയുടെ ഭാവിയെയും മാനിക്കാതെ ചില വിമര്‍ശകമണ്ഡൂകങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇടയുള്ള വാദങ്ങള്‍ കൂടെ സംഗ്രഹിക്കാം: വലതുപക്ഷസര്‍ക്കാരുകള്‍ രാജ്യത്തെ സ്വകാര്യ കുത്തകകള്‍ക്ക് വിറ്റുതുലയ്ക്കുന്ന പല ഓമനപ്പേരുകളിലുമുള്ള പദ്ധതികളുടെ ഏറ്റവും ഒടുവിലത്തെ രൂപമാണ് അഗ്‌നിവീര്‍. ആര്‍ക്കും നാളിതുവരെ കൈവയ്ക്കാന്‍ ധൈര്യമില്ലാതിരുന്ന പ്രതിരോധത്തിലാണ് വീരന്‍ കടന്നുപിടിച്ചിരിക്കുന്നത്. പ്രതിരോധച്ചെലവുപോലും ഇനി സര്‍ക്കാർ ഖജനാവിന് ബാധ്യതയാവുകയില്ല. അപ്രന്റീസ് സൈന്യത്തിന്റെ സഹായത്തോടെ കാര്യങ്ങള്‍ നടത്താം. സര്‍ക്കാര്‍ ചെലവില്‍ പട്ടാളച്ചിട്ട ശീലിച്ച പുതിയ തൊഴില്‍സേന കോര്‍പറേറ്റുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതും ഹിതാനുവര്‍ത്തിയും ആയിത്തീരും. സൈന്യത്തില്‍ എന്നപോലെ വ്യവസായങ്ങളിലും സമരവും പ്രതിഷേധവുമൊന്നും ഉണ്ടാവുകയില്ല. ആനന്ദലബ്ധിക്ക് ഇനിയെന്തുവേണം!
പൊലീസും പട്ടാളവുമെല്ലാം സേനകളായാണ് അറിയപ്പെടുന്നത്. സൈനികര്‍, അര്‍ദ്ധസൈനികര്‍ തുടങ്ങിയ വേര്‍തിരിവുകള്‍ സാങ്കേതികം മാത്രമാണ്. എല്ലാ സേനകളും ചില ചിട്ടകള്‍ക്കു വിധേയമായി മാത്രം പ്രവര്‍ത്തിക്കുന്നു. ഒരു സേനാംഗത്തെ സംബന്ധിച്ചിടത്തോളം ചിട്ടകള്‍ പോലെതന്നെ ഉത്തരവുകളും ആജ്ഞകളും പരമപ്രധാനമാണ്. മേലധികാരികള്‍ കല്പിക്കുന്ന ശരികള്‍ മാത്രമാണ് അവര്‍ക്കുശരി. മേലധികാരികളുടെ ഭാഷയുടെ താളം അവരുടെ നെഞ്ചിടിപ്പിനെ നിയന്ത്രിക്കുന്നു. മൂല്യബോധം, നീതിബോധം, ആരോഗ്യ-ശുചിത്വബോധം, സൗന്ദര്യബോധം തുടങ്ങിയവ സംബന്ധിച്ചെല്ലാം പൂര്‍വനിശ്ചിത ധാരണകളാണ് അവര്‍ക്കുള്ളത്. അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ അവര്‍ക്ക് ബുദ്ധിമുട്ടാണ്. സേനാവിഭാഗങ്ങള്‍ രാഷ്ട്രനിര്‍മാണത്തിലും ജനക്ഷേമത്തിലും വഹിക്കുന്ന പങ്ക് അവഗണിക്കാവുന്നതല്ല. കാലികമായ ചില മാറ്റങ്ങള്‍ സേനകളുടെ കാര്യത്തിലും ആവശ്യമാണെന്ന അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും പ്രയോഗത്തില്‍ വരുത്താന്‍ ബുദ്ധിമുട്ടാണ് അഭിജ്ഞര്‍ പറയുന്നത്.
എന്നാല്‍, ഇന്ന് കായികശേഷിയെക്കാളേറെ സാങ്കേതികവിദ്യയും ബുദ്ധിശക്തിയും ഉപയോഗിച്ചാണ് സേനാവിഭാഗങ്ങള്‍ അവരുടെ ചുമതലകള്‍ നിര്‍വഹിച്ചുവരുന്നത്. കായികശേഷിയെ കൂടുതല്‍ ആശ്രയിക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം അവര്‍ അപഹാസ്യരാവുകയോ കുറ്റാരോപണങ്ങള്‍ക്ക് വിധേയരാവുകയോ ചെയ്യുന്നുണ്ട്. സേനയിലെ അച്ചടക്കം, വിധേയത്വം തുടങ്ങിയ മൂല്യങ്ങള്‍ പൊതുസമൂഹത്തിലേക്ക് സംക്രമിപ്പിക്കാന്‍ കഴിയുകയില്ല. അതിനുള്ള ചെറിയ ശ്രമങ്ങള്‍ പോലും ആപല്‍ക്കരമാണ്.
സേനാമൂല്യങ്ങള്‍ ഉപയോഗിച്ച് കേരളത്തിലെ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാമെന്ന സിദ്ധാന്തമാണ് സ്റ്റുഡൻറ് പൊലീസ് കേഡറ്റ് എന്ന പ്രസ്ഥാനത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അതിനെ പിന്‍താങ്ങുന്ന മാതൃകകള്‍ മുമ്പുതന്നെ വിദ്യാഭ്യാസരംഗത്ത് ഇടംനേടിയിരുന്നു. എന്‍.സി.സി, സ്‌കൗട്ട് എന്നിവ വിദ്യാലയാന്തരീക്ഷത്തില്‍ സൃഷ്ടിച്ച ഉത്സാഹം സ്റ്റുഡൻറ് പോലീസ് കേഡറ്റിനും സാധ്യമാക്കാമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇവയെല്ലാം സാഹസികത, ചിട്ട, അനുസരണശീലം, മത്സരബുദ്ധി തുടങ്ങിയവയില്‍ ഊന്നിയാണ് പ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. അനുസരണശീലവും ചിട്ടയും ആശയവിനിമയശേഷിയോട് സംയോജിപ്പിച്ച് നേതൃത്വപാടവം വളര്‍ത്താനും കര്‍മനിരതരാകുന്നതിലൂടെ ഓര്‍മശക്തിയും യുക്തിബോധവും വികസിപ്പിച്ച് അക്കാദമികമികവ് കൈവരിക്കാനും കഴിയുമെന്ന് അവര്‍ക്ക് തെളിയിക്കാന്‍ കഴിഞ്ഞു. ഈ സാധ്യതകള്‍ക്കൊപ്പം ഗ്രേസ് മാര്‍ക്ക്, വെയ്‌റ്റേജ് എന്നിവയുടെ ആകര്‍ഷകത്വവും കുട്ടികളെ ഈ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കുന്നു. അതിനാല്‍ ഇവയില്‍ സ്ഥാനം നേടാന്‍ കുട്ടികളും രക്ഷിതാക്കളും മത്സരിക്കുന്നു. സ്‌കൂളുകളില്‍ ഇവയുടെ ശാഖകള്‍ ആരംഭിക്കാന്‍ അധ്യാപകരും മറ്റ് സ്‌കൂള്‍ അധികൃതരും തിരക്കുകൂട്ടുന്നു.
വിദ്യാര്‍ത്ഥിസേനകള്‍ സമാന്തരമായ ഒരു കരിക്കുലമാണ് പരിശീലനത്തിന്റെ ഭാഗമായി ഉപയോഗിച്ചുവരുന്നത്. ഇതില്‍ സേനാമൂല്യങ്ങള്‍ ഒഴികെയുള്ളവ വിദ്യാര്‍ത്ഥികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമുള്ളവയാണ്. സേനാമൂല്യമായ ശ്രേണീകരണത്തില്‍ അധിഷ്ഠിതമായ അച്ചടക്കം, വിധേയത്വം പാലിക്കല്‍, ചിട്ടകള്‍ പിന്തുടരല്‍ തുടങ്ങിയവ ജനാധിപത്യ സമൂഹത്തിന്റെ മൂല്യബോധവുമായി എത്രത്തോളം പൊരുത്തപ്പെടുമെന്ന് ചിന്തിക്കേണ്ടതുണ്ട്. ഇത്തരം മൂല്യങ്ങള്‍ സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് വളര്‍ത്തിയെടുക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ അക്കാദമികചര്‍ച്ച ആവശ്യമാണ്. ആശയവിനിമയശേഷി, യുക്തിചിന്ത, സാമൂഹികശേഷികള്‍, വിശകലനചിന്ത, സര്‍ഗാത്മകത തുടങ്ങിയവ പരിപോഷിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ സ്വാഗതാര്‍ഹമാണ്. ഇവയെ പൊതുവെ അക്കാദമികശേഷികള്‍ എന്ന് വിശേഷിപ്പിക്കാം. അക്കാദമികപ്രവര്‍ത്തനങ്ങളെ സയന്‍സ്, കണക്ക്, സോഷ്യല്‍സ്റ്റഡീസ് എന്നിങ്ങനെ വേലികെട്ടിത്തിരിച്ചുള്ള പരിശീലനം കാലഹരണപ്പെട്ടതാണ്. അക്കാദമികശേഷികള്‍ കുട്ടികളില്‍ എത്തിക്കുന്നതിലെ വിതരണക്രമത്തില്‍ അസന്തുലിതാവസ്ഥ ഉണ്ടാകാന്‍ പാടില്ല. എല്ലാ വിദ്യാര്‍ത്ഥികളിലും വ്യത്യസ്ത സന്ദര്‍ഭങ്ങള്‍ ഒരുക്കി അക്കാദമികശേഷികള്‍ വികസിക്കണം. അത് ഉറപ്പുവരുത്തുന്ന തരത്തിലാണ് കരിക്കുലം രൂപകല്പന ചെയ്യേണ്ടത്. കരിക്കുലം വിനിമയത്തിന് വ്യത്യസ്ത സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ അതിന്റെ ആസൂത്രണം, നിര്‍വഹണം, വിലയിരുത്തല്‍ തുടങ്ങിയവ സംബന്ധിച്ച ബ്ലൂപ്രിൻറ് മുന്‍കൂട്ടി തയ്യാറാക്കണം.
നിലവിലെ രീതിയില്‍ വിവിധ ഏജന്‍സികളും ഡിപ്പാര്‍ട്ടുമെന്റുകളും അവരുടെ സങ്കല്പങ്ങള്‍ക്കനുസരിച്ച് കരിക്കുലത്തില്‍ ഇടപെടുന്നത് ഗുണകരമാവില്ല. കരിക്കുലത്തിന്റെ ഒരു വിശാലഭൂമിക വികസിപ്പിക്കുന്ന പ്രക്രിയയാണ് പ്രാഥമികമായി നടക്കേണ്ടത്. അതിനായി യോജിക്കാവുന്ന എല്ലാ മേഖലയില്‍പ്പെട്ടവരെയും ഒറ്റയ്ക്കും കൂട്ടായുമുള്ള ആലോചനകളില്‍ പങ്കാളികളാക്കണം. നിലവിലെ സൗകര്യങ്ങള്‍, സംവിധാനങ്ങളുടെ ദൗര്‍ബല്യങ്ങള്‍, പതിവുകളും ശീലങ്ങളും തുടങ്ങിയവ ആലോചനകള്‍ക്ക് തടസ്സമാകാന്‍ പാടില്ല. രാജ്യത്തിന്റെ ഭാവി രൂപപ്പെടുന്ന വിദ്യാഭ്യാസത്തെ വിദൂരചക്രവാളത്തില്‍ നോക്കിക്കൊണ്ടാണ് കോത്താരി സംസാരിച്ചത്. ഇന്ന് കാലത്തിന്റെ വേഗം സങ്കല്പാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു. എല്ലാം തൊട്ടടുത്ത് എത്തിയിരിക്കുകയാണ്. പഴഞ്ചന്‍ ഉപായങ്ങളും ഉപകരണങ്ങളും ഇവിടെ പ്രയോഗക്ഷമമാകണമെന്നില്ല. കുറച്ചുപേര്‍ക്ക് തൊഴില്‍ചെയ്തും ചെയ്യാതെയും ഉപജീവനം നടത്താനുള്ള ഇടമായി പൊതുവിദ്യാഭ്യാസത്തെ ഇനിയും സങ്കല്പിക്കാനാവില്ല.

ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് എന്‍.സി.സി, എന്‍.എസ്.എസ്, സ്‌കൗട്ട് തുടങ്ങിയവ. സംസ്ഥാനതലത്തില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ സംഘടനകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. വനംവകുപ്പ്, ഊര്‍ജവകുപ്പ്, ടൂറിസം തുടങ്ങിയവ സംഘടിപ്പിക്കുന്ന ക്ലബ്ബുകളും പാര്‍ലമെന്ററി ക്ലബ്, മാത്തമറ്റിക്‌സ് ക്ലബ്ബ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ്, കരിയര്‍ ഗൈഡന്‍സ് തുടങ്ങി അസംഖ്യം സംഘടനകളാണ് സ്‌കൂള്‍ പ്രവര്‍ത്തനങ്ങളോട് ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇവയില്‍ വിദ്യാഭ്യാസവകുപ്പുതന്നെ ആസൂത്രണം ചെയ്തിട്ടുള്ള സംഘടനകളും ഉണ്ട്. ഇവയ്ക്കു പുറമെ പത്രസ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവയും സ്‌കൂളുകള്‍ക്കുള്ളില്‍ തങ്ങളുടേതായ പ്രവര്‍ത്തനമണ്ഡലം കണ്ടെത്തിയിട്ടുണ്ട്. ഇവ ഓരോന്നും പരിശോധിച്ചാല്‍ ഗുണകരമായ ഏറെ വശങ്ങളുണ്ടെന്നു കാണാം. എന്നാല്‍, കരിക്കുലത്തിന്റെ സമഗ്രത ഓഡിറ്റിനു വിധേയമാക്കുമ്പോള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കേണ്ട അനുഭവങ്ങളുടെ സമഗ്രതയില്‍ ഏറെ വിടവുകള്‍ ഉള്ളതായി കാണാം. വിദ്യാഭ്യസവകുപ്പ് നേരിട്ട് സംഘടിപ്പിക്കുന്ന കലോത്സവങ്ങള്‍, കായികോത്സവങ്ങള്‍, പ്രവൃത്തിപരിചയമേളകള്‍ തുടങ്ങിയവയും പ്രസ്ഥാനരൂപത്തില്‍ സ്‌കൂള്‍ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നുണ്ട്.
സംസ്ഥാനത്തെ ഓരോ കുട്ടിക്കും സ്‌കൂള്‍ വിദ്യാഭ്യാസകാലയളവില്‍ ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടുള്ള അര്‍ത്ഥവത്തായ അനുഭവങ്ങള്‍ പരിശോധിച്ചാല്‍ അത് വളരെ വിരളവും അപര്യാപ്തവുമാണെന്നു കാണാം. അതുകൊണ്ടുതന്നെ മേല്‍പ്പറഞ്ഞ എല്ലാ പ്രയത്‌നങ്ങളും റദ്ദായിപ്പോകുന്നു. ഇവയൊന്നും കരിക്കുലത്തില്‍ അക്കൗണ്ട് ചെയ്യപ്പെടുന്നില്ല എന്നതാണ് അതിനുകാരണം. പൊതുവായി അവശേഷിക്കുന്നതാകട്ടെ കാലഹരണപ്പെട്ട പരീക്ഷകളും ചില ചിട്ടകളും മാത്രമാണ്. അച്ചടക്കം പാലിക്കുക, അധ്യാപകരെ അനുസരിക്കുക, അലക്കിത്തേച്ച ഭാഷ ഉപയോഗിക്കുക, വിനയം നടിക്കുക, ഊഴം കാക്കുക, വിധിയിലും ഭാഗ്യത്തിലും വിശ്വാസമര്‍പ്പിക്കുക, ഓര്‍ത്തുവയ്ക്കുക, പൂര്‍വനിശ്ചിതമായ ചിട്ടകളില്‍ പ്രശ്‌നനിര്‍ദ്ധാരണം ചെയ്യുക എന്നിങ്ങനെ മോശമല്ലാത്ത ഒരു പട്ടിക അതിന്റെ തുടര്‍ച്ചയായി നമുക്ക് അവതരിപ്പിക്കാന്‍ കഴിയും. എന്നാല്‍, ആഗോള വിദ്യാഭ്യാസത്തിന്റെ ഉടമ്പടികളില്‍ ഒപ്പുവയ്ക്കുകയും വയ്യായ്കകളും പിടിപ്പുകേടും പറഞ്ഞ് പലതരം വായ്പ്പകളും ഗ്രാന്റുകളും തരപ്പെടുത്തുകയും ചെയ്ത ഒരു രാജ്യത്തിന്റെ ഭാഗമായ, അതിലെല്ലാം പങ്കുപറ്റിയ നമുക്ക് ഇതൊന്നും വിദ്യാഭ്യാസത്തിന്റെ കണക്കുപുസ്തകത്തില്‍ ചേര്‍ക്കാന്‍ കഴിയില്ല. വിദ്യാഭ്യാസനയത്തെയും പാഠ്യദ്ധതിയെയും കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങേണ്ടത് ഇവിടെനിന്നാണ്.
പാഠ്യപദ്ധതിയുടെയും അതിന്റെ നിര്‍വഹണസംവിധാനങ്ങളുടെയും അടിസ്ഥാനതത്ത്വമായി പാലിച്ചുവരുന്ന യൂണിഫോമിറ്റി കൈവെടിഞ്ഞുകൊണ്ടുമാത്രമേ പുതിയൊരു പാഠ്യപദ്ധതിക്രമത്തെക്കുറിച്ച് ചിന്തിക്കാനാവൂ. ഫിറ്റ് ഫോര്‍ ആള്‍ എന്ന പഴയ സമ്പ്രദായത്തോടുള്ള അന്ധമായ ആഭിമുഖ്യം ഉപേക്ഷിക്കണം. പലതരം ഉടുപ്പണിഞ്ഞ് മേനികാട്ടുന്ന നമുക്ക്, എല്ലാവര്‍ക്കും ചേര്‍ന്നത് എന്ന പേരില്‍ സായിപ്പ് ഊരിത്തന്നുപോയ പഴയ കോട്ട് തീരെ ചേരുകയില്ല. വൈവിധ്യം എന്ന പ്രകൃതിതത്വം എല്ലാ ചിന്തകള്‍ക്കും ചായം പകരട്ടെ.

പാഠ്യപദ്ധതിയുടെ കാരണവസ്ഥാനത്തു നിലയുറപ്പിച്ചിരിക്കുന്ന പരീക്ഷയെക്കുറിച്ചുതന്നെ ചിന്തിക്കാം. എല്ലാത്തിലും അവസാനവാക്ക് പുള്ളിയുടെ ഹിതം അനുസരിച്ചാവുമല്ലോ. പരീക്ഷകളുടെ ആത്യന്തികമായ ലക്ഷ്യം ഏകീകൃചമായ അളവുകോല്‍ കൊണ്ട് എല്ലാവരെയും അളന്നുതിട്ടപ്പെടുത്തുക എന്നതാണ്. അതുകൊണ്ടാണ് ഗ്രേസ് മാര്‍ക്കും വെയ്‌റ്റേജുമെല്ലാം വേണ്ടിവരുന്നത്. മനസ്സിനെയും ശരീരത്തെയും ഒരേ സ്ഥായിയില്‍ കൊണ്ടുവന്ന് പ്രേക്ഷകഹൃദയത്തെ ഇളക്കിമറിക്കുംവിധം നൃത്തം ചെയ്യാന്‍ കഴിയുന്ന ഒരപൂര്‍വ പ്രതിഭയെയും കുറെ സൂത്രവാക്യങ്ങള്‍ തന്ത്രത്തില്‍ തരപ്പെടുത്തി കടലാസില്‍ കൈവേലകാട്ടുന്ന അപ്പാവിയെയും എങ്ങനെയാണ് താരതമ്യം ചെയ്യുക? തുലനം ചെയ്യാനാകാത്തവയെ തുലനം ചെയ്ത് കണക്കിന്റെ മാന്ത്രികച്ചരടുകെട്ടി ഫലപ്രഖ്യാപനപ്രഹസനം നടത്തുന്ന കോമാളികളായി നാം എത്രകാലം ലോകത്തിന്റെ മുമ്പില്‍ നില്‍ക്കും? ആര്‍ജിച്ച വൈവിധ്യമാര്‍ന്ന ശേഷികള്‍ വ്യത്യസ്തങ്ങളായ ഉപാധികളിലും വേദികളിലും പ്രകടിപ്പിച്ച് മാറ്റുരയ്ക്കാനും അതിന്റെ പേരിലുള്ള അംഗീകാരം സ്വീകരിക്കാനും കുട്ടികള്‍ക്ക് അവസരമൊരുക്കണം. പരീക്ഷക്കാലം, പരീക്ഷപ്പേടി, വിദ്യാഭ്യാസശിശുഹത്യ എന്നിങ്ങനെ പരീക്ഷാഭൂതം പുറത്തുവിടുന്ന തീപ്പുകയേറ്റ് നമ്മുടെ കുട്ടികള്‍ വാടാതിരിക്കട്ടെ.
പരീക്ഷയിലെയും പഠനത്തിലെയും പാരമ്പര്യം പിടിച്ചുനിറുത്താന്‍ മാമൂല്‍പ്രണയികള്‍ ഉരുവിടുന്ന ഒരു മന്ത്രമുണ്ട്- ജീവിതവും ഇങ്ങനെയൊക്കെ തന്നെയാണ്. ഒരു ഉദ്യോഗം വേണമെങ്കില്‍ ഒ.എം.ആര്‍ ഷീറ്റില്‍ പ്രതികരിക്കുന്ന മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ കഴിയണം. ജീവിതത്തിനു വേണ്ടിയുള്ള പരിശീലനം സ്‌കൂളില്‍ ആരംഭിക്കുന്നു. ഹൈസ്‌കൂള്‍ കണക്കു പുസ്തകത്തിലെ കടുകട്ടി അധ്യായത്തെക്കുറിച്ചുചോദിക്കുമ്പോള്‍ ടീച്ചര്‍ പറയുന്നത്, ഹയര്‍ സെക്കന്‍ഡറിയില്‍ പഠിക്കേണ്ടതിന്റെ അടിത്തറയാണിത് എന്നാണ്. ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍ക്കും അതിന് മറുപടിയുണ്ട്- ഇതു പഠിക്കാതെ എഞ്ചിനീയറിങ്ങിന് ചേര്‍ന്നിട്ടു കാര്യമില്ല. ഹൈസ്‌കൂളില്‍ പഠിക്കുന്ന എത്ര കുട്ടികളാണ് എഞ്ചിനീയറിങ്ങിനു ചേരുന്നത്. ആവശ്യമില്ലാത്ത അടിത്തറ എന്തിനാണ് എന്റെ കുട്ടിയുടെ മേല്‍ നിങ്ങള്‍ കൊട്ടിവച്ചത്. അങ്ങനെ മുതുകു വളഞ്ഞ അവള്‍ക്ക് പ്രിയപ്പെട്ട സാഹിത്യക്ലാസില്‍ പ്രവേശനം ലഭിക്കാതെ പോയല്ലോ. എല്ലാ കുട്ടികളെയും ഒ.എം.ആര്‍ പരീക്ഷ എഴുതിച്ച് എത്ര എല്‍.ഡി ക്ലര്‍ക്കുമാരെയും ലാസ്റ്റു ഗ്രേഡുമാരെയുമാണ് നിങ്ങളുടെ പി.എസ്.സി നിയമിക്കാന്‍ പോകുന്നത്?
എസ്.സി.ഇ.ആര്‍.ടി. റിസര്‍ച്ച് ഓഫീസര്‍ ആയിരുന്നു.
നിതീഷ് നാരായണന്‍
Dec 30, 2022
10 Minutes Read
ആഷിക്ക് കെ.പി.
Dec 26, 2022
8 minutes read
വി.സി. അഭിലാഷ്
Dec 23, 2022
12 Minutes Read
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്
Dec 22, 2022
8 minutes read
രാജീവന്‍ കെ.പി.
Dec 11, 2022
5 Minutes Read
എം.സുല്‍ഫത്ത്
Nov 22, 2022
7 Minutes Read
റിദാ നാസര്‍
Nov 17, 2022
4 minutes read