ബദലുകളുടെ മാഷ്​

ഭാഷയിലും സാഹിത്യത്തിലും എന്നപോലെ ജീവിതത്തോടുള്ള സമീപനത്തിലും ബദൽ വ്യാഖ്യാനങ്ങൾക്കും അടയാളപ്പെടുത്തലുകൾക്കും ശ്രമിച്ച ആളായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച പ്രൊഫ. പി നാരായണമേനോൻ.

ദലുകളെ രണ്ടാം തരമായി കാണുന്നവർക്കിടയിൽ ബദലുകൾക്കായി നിലകൊണ്ട ചിലരുണ്ട്. അവർ മുഖ്യധാരയിലുണ്ടാകാറില്ല. പക്ഷേ, അവരാണ് യഥാർത്ഥത്തിൽ ചരിത്രത്തെ മുന്നോട്ടുനടത്തുന്നവർ. കാലത്തിനു മുമ്പേ നടന്നവർ എന്നും മറ്റും പറഞ്ഞ് മുഖ്യധാരാസമൂഹം അവരോടുകാട്ടിയ നെറികേടിനെ സാധൂകരിക്കുന്നു. ഭാഷയിലും സാഹിത്യത്തിലും എന്നപോലെ ജീവിതത്തോടുള്ള സമീപനത്തിലും ബദൽ വ്യാഖ്യാനങ്ങൾക്കും അടയാളപ്പെടുത്തലുകൾക്കും ശ്രമിച്ച പ്രൊഫ. പി നാരായണമേനോൻ സംവാദത്തിനുള്ള വേദിയൊരുക്കാൻ ആരംഭിച്ച പ്രസിദ്ധീകരണപ്രസ്ഥാനത്തിന് പാഠഭേദം എന്ന പേരു നൽകിയത് യാദൃച്​ഛികമാകാൻ ഇടയില്ല. അരികുചേർക്കപ്പെട്ടവരുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളേണ്ടത് തന്റെ ചുമതലയായി അദ്ദേഹം ഏറ്റെടുത്തു.

ഗുരുവായൂരിനടുത്തുള്ള അരിയന്നൂരിൽ താമസമാക്കിയ നാരായണമേനോൻ അവിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ അനാഥരായവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള കർമ്മപദ്ധതികൾക്ക് നേതൃത്വം നൽകിയാണ്​ തന്റെ ഇടപെടലുകൾക്ക്​ തുടക്കമിട്ടത്​. ‘ജ്വാല’ എന്ന കൂട്ടായ്മയ്ക്ക് അവിടെ അദ്ദേഹം രൂപം നൽകി. എൺപതുകളിൽ കേരളീയതയെ രൂപപ്പെടുത്തിയ പുരോഗമനാശയങ്ങൾ നാരായണമേനോനെയും സ്വാധീനിച്ചു. സാഹിത്യപ്രവർത്തനത്തിലൂടെയും സാമൂഹിക ഇടപെടലുകളിലൂടെയും അതിനു പ്രചാരവും കരുത്തും നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞു. വിപ്ലവാശയങ്ങൾ പ്രകടിപ്പിക്കുന്നത് ഫാഷനായി മാറുകയും അതിന്റെ പേരിൽ പലരും മുതലെടുപ്പിനു ശ്രമിക്കുകയും ചെയ്ത ഘട്ടത്തിൽ അതിന്റെ മുന്നണിയിൽ നിന്ന് പിന്മാറാനും അദ്ദേഹത്തിന് പ്രയാസമുണ്ടായില്ല.

കേരളത്തിന്റെ സാമൂഹിക- സാംസ്‌കാരിക മേഖലകളിൽ ശക്തമായ ഇടപെടലാണ് പാഠഭേദം എന്ന മാസികയിലൂടെ നാരായണമേനോനും സുഹൃത്തുക്കളും നടത്തിയത്. അന്യവൽക്കരണം, സ്വകാര്യവൽക്കരണം തുടങ്ങിയവ സൃഷ്ടിക്കുന്ന വെല്ലുവിളികൾ പ്രശ്‌നരൂപത്തിൽ ഉയർത്തിക്കൊണ്ടുവരാൻ പാഠഭേദത്തിന്റെ പ്രവർത്തകർക്കായി. നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങൾ സമൂഹശ്രദ്ധയിൽ കൊണ്ടുവന്നു. പ്രസിദ്ധീകരണ പ്രവർത്തനങ്ങളോടൊപ്പം സമൂഹത്തിൽ നേരിട്ട് ഇറങ്ങിച്ചെന്നുകൊണ്ടുള്ള പ്രവർത്തനങ്ങളും അവർ ഏറ്റെടുത്തു. മുഖ്യധാരയിൽനിന്ന് മാറ്റി നിർത്തപ്പെട്ട പല എഴുത്തുകാരുമായും പാഠഭേദം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സുരാസുവിന്റെ നാടകങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ചത് പാഠഭേദമാണ്. പാഠഭേദം പ്രസിദ്ധീകരണങ്ങളുടെയും പ്രസ്സിന്റെയും പൂർണ ചുമതല നാരായണമേനോനായിരുന്നു. പാഠഭേദം ഉയർത്തിക്കൊണ്ടുവന്ന കാതലായ പ്രശ്‌നങ്ങൾ മുഖ്യധാരാപ്രസ്ഥാനങ്ങൾ ഏറ്റെടുത്ത സന്ദർഭത്തിൽ പിൻവാങ്ങൽ പതിപ്പ് പ്രസിദ്ധീകരിച്ച്​ പാഠഭേദം നിറുത്തിവയ്ക്കുകയാണുണ്ടായത്.

1936 ൽ ചാലക്കുടിക്കടുത്ത് കാടുകുറ്റിയിൽ ജനിച്ച നാരായണമേനോൻ അപ്പർ പ്രൈമറി സ്‌കൂൾ അധ്യാപകനായാണ് സേവനമാരംഭിച്ചത്. അന്ന് സാമൂഹ്യപാഠം ക്ലാസിൽ പഠിപ്പിക്കുമ്പോഴുണ്ടായ ഒരു അനുഭവം ‘തോറ്റവരുടെ ചരിത്രം: ഒരാമുഖം' എന്ന ലേഖനത്തിൽ വിവരിക്കുന്നുണ്ട്​. ചരിത്രത്തിലെ ഒരേ സംഭവം ശിപ്പായി ലഹള എന്ന പേരിൽ അപഹസിച്ചും ഒന്നാം സ്വാതന്ത്ര്യസമരം എന്ന പേരിൽ മഹത്വപ്പെടുത്തിയും അവതരിപ്പിക്കുന്നതിലെ വൈരുധ്യം അദ്ദേഹത്തിന്റെ ചിന്തയെ ഉണർത്തി. സ്‌കൂൾ വിദ്യാഭ്യാസത്തിലെ പൊരുത്തക്കേടുകളും അനീതിയും അനുഭവിച്ചറിഞ്ഞ ആ അധ്യാപകൻ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഇടപെടാൻ ലഭിച്ച അവസരം ഫലപ്രദമായി പ്രയോജനപ്പെടുത്തി. കളമശ്ശേരി ഫാക്ട് ഹൈസ്‌കൂളിൽ പഠിപ്പിക്കുന്ന കാലത്താണ് സ്‌കൂൾ ക്ലാസുകളിലെ വ്യാകരണബോധനത്തിലെ പൊള്ളത്തപരം ബോധ്യപ്പെട്ടത്. പൊരുളറിയാതെ വ്യാകരണനിയമങ്ങൾ കാണാപ്പാഠമാക്കേണ്ടിവരുന്ന കുട്ടികൾ കേരള പാണിനീയത്തിന്റെ (ബിരുദ വിദ്യാർത്ഥികൾക്കായി എ.ആർ. രാജരാജവർമ തയ്യാറാക്കിയ വ്യാകരണഗ്രന്ഥം) ഏതു ഭാഗത്തുനിന്നുള്ള ചോദ്യത്തിനും ഉത്തരം എഴുതേണ്ടിവന്നിരുന്നു. പാഠ്യപദ്ധതിയിൽ ഇടപെട്ട്​ ഇത്തരം പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞു. കേരളവർമ കോളേജിൽ നിന്ന് 1991 ൽ മലയാളം പ്രൊഫസറായി വിരമിച്ചശേഷവും നാരായണമേനോൻ വിവിധ സ്ഥാപനങ്ങളിൽ മലയാളഭാഷയും സാഹിത്യവും പഠിപ്പിക്കുന്ന പ്രവർത്തനം തുടർന്നു. ഭാഷയുടെ വർണ്ണതലം, ശബ്ദതലം, വാക്യതലം, അർത്ഥതലം, വ്യവഹാരതലം എന്നിവ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ഒരു തനത് പാഠ്യപദ്ധതി രൂപീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

ഭാഷാശാസ്ത്രക്കാരുടെയും വ്യാകരണപണ്ഡിതന്മാരുടെയും സാമ്പ്രദായിക മാർഗങ്ങളിൽ നിന്ന് വേറിട്ട രീതിയാണ് നാരായണമേനോൻ സ്വീകരിച്ചത്. അതിനാൽ അതിനെയും പാഠഭേദം എന്നു തന്നെ വിളിക്കാം. സാഹിത്യകൃതികൾ വ്യാഖ്യാനിക്കുന്നതിലും കേരളചരിത്രം അന്വേഷിക്കുന്നതിലും വ്യതിരിക്തമായ വഴിയാണ് അദ്ദേഹം സ്വീകരിച്ചത്. അതിനാൽ പി. നാരായണമേനോന്റെ സമീപനത്തെ പൊതുവിൽ പാഠഭേദം എന്നുതന്നെ വിശേഷിപ്പിക്കാവുന്നതാണ്.

Comments