മറിയാമ്മ ചേട്ടത്തിക്ക്
മക്കൾ നാലാണ്.
അവർ നാലും വിശുദ്ധരല്ല.
നാലാമത്തെയവളെ
ത്രേസ്യ പുണ്യാളത്തിയെന്നാണ്
നാട്ടാര് വിളിക്കുന്നെ പോലും.
എന്നാലുമവളും വിശുദ്ധയല്ല.
ഒന്നാമത്തെയവള്
നാട്ടാരെ തെറി പറയുംപോലും.
ശരിയാണ്,
മുട്ടയാറും മുന്നേ
കോഴിരണ്ട് കളവുപോയയന്ന്
വേലിക്കല് നിന്ന്
അവൾ പരക്കെ തെറി വിളിച്ചിരുന്നു.
കളവ് പോയ പൂവൻകുലയ്ക്കും,
കുറഞ്ഞു പോയ കൂലിക്കും,
ഏച്ചു കെട്ടിയ വേലി കിടുങ്ങുമാറുറക്കെ
ആവൾ തെറി വിളിച്ചിരുന്നു.
‘‘ഇതേ വേലി ചാടിയല്ലയോടി
അനിയത്തിയിരുത്തി
അന്യമതസ്ഥനൊപ്പം ഇറങ്ങിപ്പോയെ?"
എന്ന ചോദ്യത്തിന്
നിങ്ങൾക്കെന്നാ ഇത്ര ചേതമെന്ന് ചോയിച്ച്
അവള് ഭൂമി ചവിട്ടിക്കുലുക്കി.
രണ്ടാമത്തെയവൾ
മുന്നേ പറഞ്ഞപോലെ
ഒരുത്തനൊപ്പം ഇറങ്ങിപ്പോയി പോലും.
രണ്ടൂസം കഴിഞ്ഞ്
അവള് തിരിച്ചും പോന്നു.
പെണ്ണായാൽ പാടുള്ള കാര്യമാണോ?
നാട്ടാര് നാട്ടാര്
പിള്ളേർടമ്മയെ കണക്കിന് ദോഷം പറഞ്ഞു
‘‘അപ്പൻ്റെ പിടിപ്പുകേട്,
അല്ലാതെന്നാ?
ചുമ്മാതെയാണോ അങ്ങേര് തൂങ്ങിച്ചത്തത്’’
മത്തായി മാപ്പിള
തെമ്മാടിക്കുഴിയിൽ
സ്വസ്ഥമായുറങ്ങി.
ഇടയ്ക്കിടെ പുള്ളി ചിരിക്കുവേം ചെയ്തു
മൂന്നാമത്തെയവള് എന്നാ പോക്കണം കേടാ കാണിച്ചേന്നോ!
പകലെന്നില്ല
അന്തിയെന്നില്ല.
നാടകം കളിക്കുന്നു.
പള്ളിപ്പമ്പില്, അമ്പലപ്പറമ്പില്
റോട്ടിനു നടുക്കും വരെ.
അപ്പനില്ലാത്ത പെണ്ണുങ്ങടെ തോന്ന്യാസം.
നാലാമത്തെ വിശുദ്ധ കന്യാസ്ത്രീയാരുന്നു.
ഒരൂസം അവളിങ്ങ് വീട്ടീപ്പോന്നു.
നാട്ടാർടെ തുണിതയ്ക്കാൻ തുടങ്ങി.
തുണിക്കെട്ടുകളോരോന്നും
വന്നപ്പോഴും പോയപ്പോഴും
ത്രേസ്യ പുണ്യാളത്തിയെന്ന് വിളിച്ച്
ഉറിച്ചിരിച്ചു.
വൈകുന്നേരം
അഞ്ചു പെണ്ണുങ്ങൾ വട്ടം കൂടി.
സകല വിശുദ്ധർക്കും
ലുത്തിനിയാ ചൊല്ലി.
ഒരുമിച്ചിരുന്നവർ കഞ്ഞി കുടിച്ചു.
രണ്ടു തഴപ്പായിൽ അവർ ഒന്നിച്ചു കിടന്നു.
എവിടെയുമില്ലാത്തൊരു സമാധാനം
അവർക്കു ചുറ്റും നിറഞ്ഞു.
അവർ അവർക്കു തന്നെ
കാവൽ നിന്നു.
▮
പോക്ക്
ഒരു ദിവസം പെട്ടെന്നാണ്
അവൾക്ക് ഭ്രാന്ത് വന്നത്.
അങ്ങനെയാണ് എല്ലാവരും പറഞ്ഞത്.
പെട്ടെന്നവൾ ഇറങ്ങിപ്പോയെന്ന്.
കഞ്ഞിയിടാൻ നിൽക്കാതെ
പരപരാ വെളുപ്പിനെ
അവൾ അശോകൻ ടാകീസിന്റെ മുന്നിലെത്തി.
‘‘വെളുപ്പിനെ എന്നാ പടമില്ലാത്തെ?
ഒണ്ടാരുന്നേൽ കഞ്ഞി ഇട്ടേച്ചും തിളയ്ക്കുന്ന നേരം
ഇവിടെ വന്നിരിക്കാരുന്നു’’.
ഇരുട്ടിന്റെ മറവിൽ അവൾ പറഞ്ഞത് കേൾക്കാൻ
അവിടെ ആരും ഉണ്ടായിരുന്നില്ല.
തിരികെ എത്തിയ അവൾ മുറ്റമടിച്ചില്ല.
കട്ടനിട്ട്
മുറ്റത്തേക്കിറങ്ങി
പത്രക്കാരനെ നോക്കി നിന്നു.
പാഞ്ഞു വന്ന പത്രം വായുവിൽ പിടിച്ചെടുത്ത്
തലക്കെട്ടുകൾ വായിക്കവെ
പള്ളിമണിയടിച്ചു.
പിള്ളേരെ വിളിച്ചില്ല
കൂട്ടാനുമാക്കിയില്ല.
മുറ്റത്തെ ചെമ്പരത്തിയിലകളും
പൂവും പൊട്ടിച്ച്
അവൾ താളിയുണ്ടാക്കി.
മുൻവശത്തെ വാതില്പടി തുറന്നിട്ട്
വഴിയിലേക്കിറങ്ങി.
മരിച്ചുപോയ മൂത്താശാൻറെ ആശാട്ടി
വെളുക്കനെ അവളെ നോക്കി ചിരിച്ചു.
‘‘ഒടുവിൽ ഇറങ്ങി അല്ലേ"
എന്നൊരു ചോദ്യവും.
അവൾ ചിരിച്ചു.
പൊട്ടിച്ചിരിക്കാനാണ് തോന്നിയത്
ശബ്ദം വന്നില്ല.
പല്ലുകൾ പോലും പുറത്തുകണ്ടില്ല.
പക്ഷെ കണ്ണുകൾകൂട്ടി ഇറുകിയമാർന്നൊരു
സുന്ദരച്ചിരി.
ഇറച്ചിക്കടയുടെ ഓരംചേർന്നു നടന്ന്
കൂട്ടുകാരി സൗദാമിനിയുടെ വീട്ടിൽ ചെന്ന്
തിണ്ണയിൽ മലർന്നു കിടന്നു.
കെട്ട്യോനും പിള്ളേരും തലങ്ങും വിലങ്ങും തിരക്കി
പൊട്ടക്കിണറ്റിലും ആറ്റിലും തപ്പി
പ്രത്യേകിച്ചൊരു പോക്കെടമില്ലാത്തതിനാൽ
വീടുകളിലെവിടെ തപ്പണം
എന്നാർക്കും ഊഹിക്കാൻ പോലുമായില്ല.
പുറത്തിറങ്ങാൻ നേരംപോയ കോഴികൾ
കൂക്കി വശായി
ഉമ്മറത്തെ പാലുംകുപ്പി അടുക്കളപ്പുറത്ത് എത്തിയെങ്കിലും
പ്രഭാതം കട്ടനിലൊതുങ്ങി.
കുട്ടികൾക്ക് സ്കൂൾ മുടങ്ങി
അയാൾക്ക് പണിയും മുടങ്ങി.
വേലിയ്ക്കും തൊടിയ്കും കിണറിനുമപ്പുറം
അവൾ എവിടേയ്ക്ക് പോയിരിക്കാമെന്ന്
അവർ അത്ഭുതപ്പെട്ടു.
സൗദാമിനിയുടെ തിണ്ണയിൽ
അവൾ മലർന്നു കിടന്നു.
കൂടെ സൗദാമിനിയും.
ഉടുതുണിയുടെ ഭാരം മാത്രം
അതവൾക്കിഷ്ടപ്പെട്ടു.
ഉത്തരത്തിൽ ചിലതികൾ
പുതിയ വലകൾ നെയ്യുന്നു.
നെയ്തിട്ടും നെയ്തിട്ടും പഴയത് തന്നെ.
ഒരേ മാതിരി
അതേ മാതിരി.
അവൾ തിരികെ നടന്നു
ആൾക്കൂട്ടം വക വയ്ക്കാതെ
വീട്ടിലേക്കു കയറി
ഉമ്മറപ്പടിയിൽ കുന്തിച്ചിരുന്നു.
അല്പനേരത്തിനു ശേഷം
കട്ടൻ പാൽ കാപ്പിയായി.
കോഴികൾ ശാന്തരായി.
ആളുകൾ പിരിഞ്ഞു പോയി.
പിന്നീട് തോന്നിയപ്പോഴൊക്കെ അവൾ
പോവുകയും വരികയും ചെയ്തു.