ഓരോ സ്ത്രീയിലും
ഒരിരയുണ്ട്
ഇരയിലേക്കൊരു വാതിലുണ്ട്
ഒരിക്കലൊന്ന് തുറക്കും വരെ
ഉറപ്പുള്ളതെന്ന് തോന്നുന്നത്
ഒരിക്കലൊന്നു തുറന്നാൽ
എന്നെന്നേക്കുമായ്
അയഞ്ഞു കിടക്കുന്നത്.
അതിജീവതയെന്ന അടപ്പിലേക്ക്
ഇരയുടെ വെളിപ്പെടുത്തൽ
കളഞ്ഞുപോയ
താക്കോലാണ്
പൂട്ടു തുറക്കുകിൽ
മുളയ്ക്കുന്നു
ഒളിച്ചിരിക്കുന്ന
വേട്ടക്കൈകളായിരം!
അനായാസം കടത്തുന്നു
വഴിതപ്പുന്ന വിരലുകൾ.
കുറ്റവാളികൾ വീണ്ടും വീണ്ടും
കുറ്റം ചെയ്യും പോലെ
ഇരകൾ പിന്നേയും പിന്നെയും
പിടിക്കപ്പെടുന്നു
മരണംവരെയോ
സമരസപ്പെടും വരെയോ.
ആദ്യത്തെ തല്ലവൾക്ക്
ആണ്ടുകൾ കഴിഞ്ഞ്
പിന്നീടങ്ങോട്ട്
അവസരങ്ങൾ പലത്
തുരുതുരാ കയറ്റിയടി.
വിവാഹമോചിതക്ക്
വിധവക്ക്
മൂത്തുപോയ അവിവാഹിതയ്ക്ക്
ഭർത്താവുപേക്ഷിച്ചവൾക്ക്
ബന്ധുവായ ചെക്കനോ
അയൽവാസിയമ്മാവനോ
വിശിഷ്ടനായ അധ്യാപകനോ
തുറന്നിട്ട കവാടത്തിലൂടെ
അറപ്പുള്ള രാത്രികൾ
സുഖമിറ്റുന്ന വാക്കുകളിലെത്ര
വാഗ്ദാനം ചെയ്തു.
ഒന്നാമത്തെ പീഡനത്തിലവരെല്ലാം
നിലവിളിച്ചെങ്കിലുമൽപ്പം
പ്രതിരോധിച്ചിരിന്നു
ശേഷം പോലിസും കേസും കോടതിയും, വാർത്തയും
രക്ഷകരുടെ വേട്ടക്ക്
പരിധിയേയില്ലായിരുന്നു.
അവസരങ്ങൾ നഷ്ടപ്പെട്ട സിനിമാനടി
മീറ്റുവിൽ മാറ്റുപോയവർ
കുപ്പായത്തിൽ പുരണ്ട കറക്ക്
ഭർത്താവ് ഉപേക്ഷിച്ച സ്ത്രീ
വീണ്ടും വീണ്ടും പീഡിപ്പിക്കപ്പെട്ട
സൂര്യനെല്ലി പെൺകുട്ടി
വിഷം തീണ്ടി മരിച്ച
ബലാൽസംഗം ചെയ്യപ്പെട്ട പെൺകുട്ടി
മാനമടിയറവ് വച്ച്
നീതി തേടിയ പെൺകുട്ടി
തുറന്നുപോയ കതകെന്നാൽ
പറവയുപേക്ഷിച്ച തൂവൽ.
ഇതൊരു മുന്നറിയിപ്പായി കരുതുക
അതിജീവിതയുടെ
ചാവി
ഇവർക്കിടയിലുപേക്ഷിക്കരുത്
ഈ ഭൂവിൽ കളയരുത്
ഇവിടെ മറക്കരുത്.