ഒരു കൂട്ടം കുരുവികൾ
എന്റെ കഴുത്തിന്റെ പിൻഭാഗത്ത്
കൂടുകൂട്ടിയിട്ടുണ്ട്.
നാലഞ്ചു തവണ ഓടിമാറി,
പകുതിയുണ്ടാക്കിയ കൂട്
ചൂലുകൊണ്ട് തട്ടിക്കളഞ്ഞു,
കഴുത്ത് ഒരു ഹുഡിയിട്ടൊളിപ്പിച്ചു,
ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കണ്ടു—
ഞാനും കിളികളും.
പിന്നീടെപ്പോഴോ മധ്യസ്ഥതയില്ലാതെ ഒത്തു തീർന്നു.
അവർ കഴുത്തിൽ പല കൂടുകൾ വെച്ചു,
മുട്ടകളിട്ടു.
കൂടിനും മുട്ടകൾക്കും കേടു പറ്റാതിരിക്കാൻ
ഞാനെന്റെ കോളർ നേരെയിട്ടു.
ഓഫീസിലുള്ളവർ
എന്നെ ഒരു അത്ഭുതജീവിയായി കണ്ടു.
ബോസ് കയർത്തു.
കിളിക്കൂടുകളെയും മുട്ടകളെയും മറയ്ക്കാൻ
ഞാൻ ഹുഡി ശീലമാക്കി
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി
അവിടെ ഒരു മുട്ടും മേട്ടവും
രണ്ടു കണ്ണാടികളുടെ ബലത്തിൽ
ഞാനെന്റെ കഴുത്തിന്റെ പിൻഭാഗം കണ്ടു.
കൂട്ടത്തിലൊരു വികൃതിക്കിളി
അവിടെയൊരു തുളയിടാൻ ശ്രമിക്കുന്നു;
എനിക്ക് ഇക്കിളിയായി.
ഇന്ന് വൈകുന്നേരം നോക്കുമ്പോൾ
എല്ലാം ശാന്തം.
കിളികളെയൊന്നും കാണാനില്ല.
കഴുത്തും ഉടലും മുട്ടുന്നിടത്തെ
വലിയ മുഴയ്ക്ക് പകരം
ഒരു തുള.
കണ്ണാടികൾ ചെരിച്ചുവെച്ച് നോക്കിയപ്പോൾ
തലച്ചോറിന്റെ ഓരോ ശിഖരത്തിലും
പക്ഷികൾ മൗനമായി ചിതറിയിരുന്ന്
എന്റെ കണ്ണിലൂടെ
അസ്തമയം കാണുന്നു -
എല്ലാവരും ഒറ്റ.