റൗഡി

ടത്തിണ്ണയിൽ
കഴുത്തറുത്ത നിലയിലാണ്
മരിച്ചുകിടന്നത്.
കഥയില്ലാത്തവനാ
കള്ളുകുടിയനാന്നൊക്കെ പറഞ്ഞാലും
അയാള് ചത്തപ്പം
തോട്ടിറമ്പിലെ കൈതയാൽ
മൂന്നു ചുറ്റും മുറിഞ്ഞപോൽ
ആ നാടൊന്നു കരഞ്ഞു.

എങ്ങനെ റൗഡിയായെന്ന് ചരിത്രത്തിലില്ല.

അടുക്കളപ്പണിക്കിറങ്ങിയ പെണ്ണിൻ്റെ
മേക്കിട്ട് കേറിയ
ഇടവകേലെ കുഞ്ഞച്ചന്മാരുടെ
മക്കളെ തല്ലിയേനാ
ആദ്യത്തെ അടിപിടി കേസെന്ന്
നാട്ടിലെ കാറ്റിനു പോലുമറിയാം.

തടിപ്പണിക്ക് കൂലി തരാതെ പറ്റിച്ച
മുതലാളിയുടെ കുത്തിന് പിടിച്ചേന്
പിന്നെ പാലാ സ്റ്റേഷനിൽ കയറിയ കഥകളൊരുപാട്.
ജൂബിലി പെരുന്നാളിൻ തലേന്ന്
ലോക്കപ്പിലാക്കാൻ
കാക്കിയിട്ടവര് വന്നാ
ചിരിച്ചോണ്ട് പോകും.

കാശുള്ളോൻ പറഞ്ഞാ
കാക്കിയും ലാത്തിയും
നല്ല പണിയെടുക്കും.
പാവപ്പെട്ടവൻ്റെ ചങ്കത്തും
ജീവിതത്തിലുമെന്ന്
ചുമച്ച് ചോരതുപ്പും.

അയാളുടെ കഥയിൽ ചെറിയവരുണ്ട്
മേക്കിട്ട് കേറുന്ന വലിയവരും.

ഒറ്റയാനെപോലെ മെലിഞ്ഞൊട്ടിയ
വിശപ്പുമായൊറ്റയ്ക്കയാൾ
കത്തി വീശുമ്പോ…
പേടിച്ചോടുന്ന തിണ്ണമിടുക്ക് കാട്ടുന്നവരുണ്ട്…

എനിക്കറിയാവുന്ന കഥയിലാണ് അവസാനമായയാൾ കത്തി വീശിയത്.
'പൂ മോനെ കുത്തിമലർത്തുവേയൊള്ള് '
'പെങ്കൊച്ചിനെ തൊട്ട നീ നാളെ കാണില്ലെന്ന്’
'ഞാനും നീയുമിവനുമറിഞ്ഞാ മതി'
'വീട്ടിലേക്ക് മോള് പൊക്കോ'
'ഇവനിട്ട് പിന്നെ പണിതോളാ'മെന്ന് പറഞ്ഞ്
അവൻ കീറിയെറിഞ്ഞ കുട്ടിയുടുപ്പില്ലാതായെൻ്റെ
നീറുന്ന ദേഹത്തേക്ക്
ഉടുതുണി പറിച്ച് തന്ന
കഥയാരുമറിഞ്ഞിട്ടില്ല.

തിണ്ണമിടുക്കുള്ളോനായെന്നെ
ചീന്തിയെറിഞ്ഞത്.
അവൻ്റെ കാർന്നോർക്കും പണമുണ്ട്
കത്തി വീശിക്കാണും
കൊച്ചനല്ലേ വെറുതെവിട്ട് കാണുമയാൾ.
കള്ളും കുടിച്ച് മറിഞ്ഞ് കടത്തിണ്ണയിൽ ഉറങ്ങിക്കിടന്നപ്പോ കഴുത്തറുത്തവര്.

ഇത്തിരി വെളിവുണ്ടേലയാൾ കത്തി വീശി
'കന്നം തിരിവ് കാട്ടിയാൽ
ഞാൻ ചോദിക്കുമെടാ'
'ചുണയുണ്ടേൽ വാടാ'യെന്നൊക്കെ പറഞ്ഞേനെ.
അവര് പേടിച്ചോടിയത്
പുലരുമ്പോ നാട്ടാര്
പുതുകഥയായ് കേട്ടേനെ.

നേർക്ക് നിക്കാനുള്ള ചങ്കൂറ്റമില്ലാത്തവര്
ഉറങ്ങിക്കിടന്നവൻ്റെ കഥ തിരുത്തിയെഴുതി.

എൻ്റെ മനസ്സിൽ നിറയെ
എതിർപ്പിന്റെ മെലിഞ്ഞൊട്ടിയ ചിരി
കള്ള് മണത്ത്
കത്തി വീശിയാടി.

Comments