പ്രിയപ്പെട്ടവർ
തണുത്ത് വിറങ്ങലിച്ച്
ഉണരാതുറങ്ങുമ്പോൾ
മോർച്ചറിയുടെ
മുന്നിൽ കാത്ത് നിന്നിട്ടുണ്ടോ?
രാത്രിയുടെ ഇരുട്ടിനെക്കാൾ
നെഞ്ചിന്
കനം വെയ്ക്കുന്നതും
ചീവീടുകളുടെ ചിലപ്പ്
മൂർച്ചയോടെ
ചെവിതുളച്ചിറങ്ങുന്നതും
ചുളുചുളെ കുത്തുന്ന
തണുത്ത കാറ്റ്
ഉള്ളാളലിന്
ഉലയൂതുന്നതും
ഉള്ളിലെ സങ്കടക്കടൽ
ഒരേ സമയം
വേലിയേറ്റങ്ങളിലും
വേലിയിറക്കങ്ങളിലും
ഓർമ്മകളെ
നക്കിയെടുക്കുന്നതും
പുറത്തേക്ക് തള്ളിയിടുന്നതും
തലചാരാൻ കൂട്ടിനൊരു
തോളില്ലാതെ
ഒറ്റയ്ക്ക് നിന്ന്
അനുഭവിച്ചിട്ടുണ്ടോ?
നേരം പുലരാതിരിക്കാൻ
പ്രാർത്ഥിച്ച്
സ്വയം ഉരുകിയില്ലാതായി തീരാൻ
കൊതിച്ച്
സമയസൂചികളുടെ
മുന്നിലോടുമ്പോൾ
മോർച്ചറിക്കുള്ളിൽ നിന്ന്
അരിച്ചെത്തുന്ന വെളിച്ചം
ഒരു നെരിപ്പോടായി
എപ്പോഴെങ്കിലും
ഉള്ളുലച്ചിട്ടുണ്ടോ?
നേരം പുലരുന്നത്
ചോദ്യങ്ങളുമായാവും
മോർച്ചറിക്കുള്ളിലെ
കീറിമുറിക്കലുകളെക്കാൾ
മൂർച്ചയുണ്ടാവും അവയ്ക്ക്
ചില ചോദ്യങ്ങൾ
മോർച്ചറിക്കുള്ളിലെ
തണുപ്പിലേയ്ക്ക്
നമ്മെ കൂട്ടിക്കൊണ്ട് പോകും
മറ്റു ചിലത് തുന്നിക്കെട്ടിയ
മുറിപ്പാട് പോലെ നമ്മളെ
ചൂഴ്ന്ന് നിൽക്കും
ഏത് ഉത്തരത്തിനും
അവിശ്വാസത്തിൻ്റെ
നൂറായിരം രാസപരീക്ഷണങ്ങളിലൂടെ
കടന്ന് പോകേണ്ടതുണ്ട്
മരിച്ചതിൻ്റെ കാരണമായി
നൂറായിരം കണ്ടെത്തലുകൾ
അപ്പോഴേയ്ക്കും
മോർച്ചറിയിലെ കീറിമുറിക്കുന്ന
കിടപ്പിൽ നിന്നും നൂണ്ടിറങ്ങി
പുറത്തേയ്ക്ക് വന്നിട്ടുണ്ടാവും
ദുഷിച്ച് പരന്ന് നാടറിഞ്ഞിട്ടുണ്ടാവും.
പ്രിയപ്പെട്ടവർ
തണുത്ത് വിറങ്ങലിച്ച്
ഉണരാതുറങ്ങുമ്പോൾ
മോർച്ചറിയുടെ
മുന്നിൽ കാത്തുനിന്നിട്ടുണ്ടോ?