ആർഷ കബനി

മുള്ളൽ

ഒന്ന്

നിയത്തിയെ കാലുകളിലിരുത്തി -
മുത്തശ്ശി മുള്ളിപ്പെണ്ണേയെന്ന് കൊഞ്ചിക്കുന്നു.
വലിയ സ്വാതന്ത്ര്യത്തിന്റെ അർത്ഥം പേറുന്ന -
ആ വിളി
വീടിനെ കുതിർക്കുന്നു.
അവളൊഴിച്ച മൂത്രം ഉമ്മറത്ത് കെട്ടി നിൽക്കുന്നു.

രണ്ട്

വേനലിലെ വീടിന്
അവന്റെ മൂത്രമണം.
വീശിയടിക്കുന്ന കാറ്റിനും,
നടന്നു പോവുന്ന പാതകൾക്കും,
ഇടവഴികൾക്കും
കാലുകളെ വിലങ്ങിടുന്ന അതേ മണം.

മൂന്ന്

യാത്ര തുടങ്ങും മുൻപേ -
വെള്ളംകുടി ഒഴിവാക്കുന്നു.
ദാഹമെന്ന വാക്കിനെ
അൽപ്പം മാത്രം കണ്ടെടുക്കുന്നു.
നിനക്കുമുൻപിൽ -
ലോകമൊരു മൂത്രപ്പുരയെന്നോർത്ത്
ഭക്ഷണശാലകളുടെ പിന്നാമ്പുറങ്ങളിലേയ്ക്ക് ഞാനോടിപ്പോവുന്നു.

നാല്

കുട്ടിക്കാലത്ത് -
എല്ലാ പ്രഭാതങ്ങളിലും
ഞാൻ മുള്ളിയിരുന്നത്
ആ മുരിങ്ങാച്ചുവട്ടിൽ.
ആഹാ, മൂത്രമൊഴിപ്പിനും നൊസ്റ്റാൾജിയയോയെന്ന്
നീയും കത്തുന്ന സൂര്യനും
നിസാരതയുടെ മുഖമണിയുന്നു.

അഞ്ച്

മുള്ളാൻ നേരം
കുറ്റിയിടാൻ മറന്ന വാതിൽ,
എത്ര അപകടങ്ങളെയാണ് വിളിച്ചുവരുത്തുന്നത്.
എന്താ എല്ലാവരും ഒഴിക്കുന്നതല്ലേയെന്ന് പുഞ്ചിരിച്ച്,
ചില പെണ്ണുങ്ങൾ മാത്രം നടന്നുപോവുന്നു.

ആറ്

കോളേജ് ട്രിപ്പിൽ
രാത്രി ബസ്സിൽ നിന്ന് ഇറങ്ങിയോടി,
ഒരു പാലത്തിൽ
ഒരുമിച്ചിരുന്ന് മൂത്രമൊഴിച്ചത്
അവളുമ്മാരെക്കുറിച്ചുള്ള ഓർമ്മകളെ എക്കാലവും തളിർപ്പിക്കുന്നു.

ഏഴ്

വൈകുന്നേരങ്ങളിൽ കുന്നിൻ മുകളിലേയ്ക്ക്
നമ്മൾ നടക്കാൻ പോകുന്നു.
മടങ്ങുമ്പോൾ തെരുവപ്പുല്ലുകൾക്കിടയിൽ മൂത്രമൊഴിക്കുന്നു.
കൂടുകളിലേക്ക് പറക്കുന്ന പക്ഷിയുടെ
തൂവലുകൾപോലെ നമ്മൾ വീട്ടിലേക്കുള്ള ഇറക്കമിറങ്ങുന്നു.

എട്ട്

കാടിനോട് അതിർത്തി പങ്കിടുന്ന വീട്ടിൽ -
മൂത്രപ്പുരകളുടെ ജനലുകൾ തുറന്നിട്ട്,
ഒരുവൾ സിഗരറ്റ് വലിച്ചുകൊണ്ട് മൂത്രമൊഴിക്കുന്നു.
കരിമ്പച്ച ഇലകൾക്കിടയിൽ -
മിന്നാമിനുങ്ങുകൾ തിളങ്ങുന്നത് കാണുന്നു.

ഒമ്പത്

മൂത്രമൊഴിപ്പിനെക്കുറിച്ചുള്ള ഒരു കവിതയ്ക്ക് -
ഏറെനേരം പേറേണ്ടി വരുന്ന
ആ അസ്വസ്ഥതയ്ക്ക് -
മുള്ളിത്തെറിച്ച തളിർപ്പച്ച ഓർമകൾക്ക്,
ജലമെന്ന് പേരിടാൻ
കഴിയാതെയാവുന്നു.
▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.

Comments