ആർഷ കബനി

മുറിപ്പെട്ട്,
ഒപ്പം പൂത്തുലഞ്ഞ്

ശോയെ കുരിശിലെന്നതു പോലെ,
നിറങ്ങളിൽ തറച്ചിട്ടിരിക്കുന്ന-
അയാളെ നിങ്ങൾക്കറിയില്ലേ? 

അതെ, അയാൾ തന്നെ...
എന്നാൽ, ഞാൻ അയാളെ കുറിച്ചല്ല-
അയാളുടെ ഷൂസുകളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. 

അതെ, നിങ്ങൾ കണ്ടതായേക്കാവുന്ന-
അതേ ഷൂസുകൾ.
അതെ, അതേ പോലുള്ള
അയാളുടെ കുറച്ചേറെ ഷൂസുകൾ. 

ഒട്ടനേകം ഋതുക്കളിൽ-
ഒരു മനുഷ്യൻ ഇട്ടലഞ്ഞ്
ഊരിവെച്ച വിഭ്രാന്തി പടർന്ന ഷൂസുകൾ. 

പൂമ്പൊടിയാലും,
ഗോതമ്പ് കതിർപൊട്ടുകളാലും,
കാട്ടുചെടി വിത്തുകളാലും
അലങ്കരിക്കപ്പെട്ടവ. 

വേശ്യയുടെ കണ്ണീരും,
പ്രേമരസവും,
ഖനിത്തൊഴിലാളികളുടെ-
വിയർപ്പും വീണവ.
ആകാശത്തിന്റെ ചെരുവുകളിലൂടെ-
ചിറക് വിരിച്ച് പറക്കാൻ പഠിച്ചവ.
സൂര്യകാന്തി പൂക്കളുടെ ഞരമ്പുകളുള്ളവ. 

അതെ, അതെ ഷൂസുകൾ,
അസൈലത്തിലെ (Asylum) ജനലിലൂടെ,
അയാൾ കണ്ട-
വിദൂര ഗ്രാമങ്ങളിലെ-
അനേകായിരം വീടുകളിലേക്ക്-
നടന്നുകയറിയ അതേ ഷൂസുകൾ.
മഞ്ഞ വീട്ടിൽ-
മുറിഞ്ഞ ചെവിയിൽ നിന്ന്-
ഇറ്റിയ പ്രേമത്തിന്റെ ചോര വീണ അതേ ഷൂസുകൾ. 

1888- ലെ പൊഴിയുന്ന മഞ്ഞ നക്ഷത്രങ്ങൾക്ക് സാക്ഷിയായ അതേ ഷൂസുകൾ. 

ഐറിസ് (Irises) ചെടികൾക്കൊപ്പം-
നിറങ്ങളിറ്റുന്ന വിഷാദത്തെയും
തൊട്ടറിഞ്ഞ ഷൂസുകൾ. 

കെട്ടുപിണഞ്ഞ മേഘങ്ങൾക്ക് കീഴിൽ
സൈപ്രസ് (Cypress) മരങ്ങളിൽ
തട്ടിത്തടഞ്ഞുവന്ന കാറ്റേറ്റ് നിന്ന
അതേ ഷൂസുകൾ.
1890- കളിലെ ആർത്തിരമ്പുന്ന
ആൽമണ്ട് വസന്തത്തിനൊപ്പം പൂത്തുലഞ്ഞ
അതേ ഷൂസുകൾ. 

കനംവെച്ച വേദനയുടെ
ഉപ്പുകല്ലുകളിലൂടെ നടന്ന് മുറിഞ്ഞ
ഷൂസുകൾ...

നൂറ്റാണ്ടുകളിലൂടെ അലഞ്ഞ്,
അയാളിന്നലെ ആകാശമിറങ്ങിവന്ന്,
നിലാവ് നോക്കിനിന്ന ഒരുവളോട്,
തന്റെ ഷൂസുകളൊന്ന് തുന്നിത്തരാൻ ചോദിച്ചിട്ടുണ്ടാവുമോ?
അവൾ അയാളെ തുറിച്ച് നോക്കിയിട്ടുണ്ടാവുമോ?
അതോ അയാളുടെ ഷൂസുകളിൽ മരുന്ന് പുരട്ടിയിട്ടുണ്ടാവുമോ?


Summary: Muripett oppam poothulanju malayalam poem by Arsha Kabani Published in Truecopy webzine Packet 268.


ആർഷ കബനി

കവി, ഇപ്പോൾ പരസ്യ മേഖലയിൽ പ്രവർത്തിക്കുന്നു

Comments