കുഴൂർ വിൽസൺ

നീയില്ലാത്ത തീവണ്ടികൾ

(മനു മാധവന് )

ജൂണി എന്ന പന്ത്രണ്ടുവയസ്സുകാരി മുറ്റത്തോടിക്കളിക്കുന്നു
നീയില്ലാത്ത തീവണ്ടികൾ കടന്നുപോകുന്നു എന്ന പാട്ടും പാടിക്കൊണ്ട്

ജൂണിയാരോടും കളവുപറയാറില്ല എന്ന പാട്ട് പാടാൻ ജൂണി ജൂണിയോടുതന്നെ കൊഞ്ചിക്കൊണ്ടിരിക്കെ
മുറ്റത്തുമല്ലാതെയും മഴക്കുഞ്ഞൻ വരുന്നു

വണ്ടി കഴുകിയോ പപ്പായെന്ന പാട്ട് ടിക്ടോക്കിൽ ചിലയ്ക്കുന്നു

നീയില്ലാത്ത തീവണ്ടികൾ കടന്നുപോകുന്നു എന്ന പാട്ട് മഴക്കുഞ്ഞനും പാടുന്നു
ജൂണിയും മഴക്കുഞ്ഞുങ്ങളുമതേറ്റു പാടുന്നു

നീയില്ലാത്ത തീവണ്ടികൾ കടന്നുപോകുന്നു
നീയില്ലാത്ത തീവണ്ടികൾ കടന്നുപോകുന്നു
തീയില്ലാത്ത തീവണ്ടികളെന്ന് തെറ്റുന്നു

നീയില്ലാത്ത തീവണ്ടികൾ
തീയില്ലാത്ത വണ്ടികൾ

അതിർത്തിയിലോടും
മരവിച്ച
ബോഗികൾ▮

(മനു മാധവൻ- കവിയായിരുന്നു, ഇന്ത്യൻ റെയിൽവേയിൽ ടി.ടി.ആർ ആയിരുന്നു).


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കുഴൂർ വിത്സൺ

കവി, മാധ്യമപ്രവർത്തകൻ. കവിതകൾ തമിഴ്, കന്നട, ഹിന്ദി, ഇംഗ്ലീഷ്, അറബിക്, ജർമൻ, സ്പാനിഷ് ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഉറക്കം ഒരു കന്യാസ്ത്രീ, വിവർത്തനത്തിന് ഒരു വിഫലശ്രമം, കുഴൂർ വിത്സന്റെ കവിതകൾ, വയലറ്റിനുള്ള കത്തുകൾ, തോറ്റവർക്കുള്ള പാട്ടുകുർബാന, ഇന്ന് ഞാൻ നാളെ നീയാൻറപ്പൻ, മിഖായേൽതുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments