യഹിയ മുഹമ്മദ്​

​പേൻനുള്ളുമ്പോൾ

രു തയ്യൽക്കാരൻ
തന്റെ സൂചിക്കുഴിയിലൂടെ നൂലുകോർക്കുന്ന പോലെ
സുഗമമാവണമെന്നില്ല
മുടിക്കാടുകൾ ചികഞ്ഞ് ചികഞ്ഞ്
പേനിറുക്കുന്നത്

ഒരോ മുടിയിഴയും എത്ര സൂക്ഷമതയോടെയാവും
അപ്പോളവർ വകഞ്ഞുമാറ്റുന്നത്

കരിപുരണ്ട അടുക്കളയിലെ
വേവുകലത്തിന്
മഴകൊണ്ട് നനഞ്ഞ വിറകുകമ്പുകളെ
ഊതിയൂതി
കത്തിച്ചെടുക്കുന്ന ക്ഷമയെ
സ്വായത്തമാക്കണം.

ഇരട്ടക്കുഴൽ തോക്കുകൊണ്ട്
കാട്ടുപന്നിയെ നായാടിപ്പിടിക്കുന്നപോലെ എളുപ്പമാവണമെന്നില്ല
പേനിനെ കൊല്ലുന്നത്.

രണ്ട് തള്ളവിരലുകൾക്കിടയിൽ വെച്ച്
ഇറുക്കിയിറുക്കിക്കൊല്ലുന്നതിന്റെ
സൂക്ഷമത നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
രണ്ടിടങ്ങളിലെ രണ്ടുതരം മലകളെ എത്ര ജാഗ്രതയോടെയാണവർ
വിരലുകളിലേക്ക് പറിച്ചുനടുന്നത്!

വരാന്തയിൽ നിന്ന്
അടുക്കളയിലേക്ക് ഇടക്കിടക്ക് പാളി എത്തുന്ന
പത്തുമണി വെയിലിന്റെ
രൂക്ഷനോട്ടത്തിൽ
ഒരു ചെറു
അനക്കം പോലുമില്ലാതെ,
ജഗ്രതയിൽ, അതിലേറെ ഏകാഗ്രതയിൽ
അതിർത്തിയിലെ പട്ടാളക്കാരനെപ്പോലെ
അവർ പരിശീലിച്ചതാണീ
സൂക്ഷ്മ​ത.

പേനെടുക്കുന്നതിന്റെ
ചില കണക്കുകൂട്ടലുകൾ
എങ്ങനെയെന്നാണോ
ചട്ടിയിലെ അവസാനത്തെ വറ്റും
ആൺപിറന്നോർക്ക് വിളമ്പിക്കൊടുത്ത്
തിരിച്ചുവരുന്ന എച്ചിലുകളെ
തന്റെ വയറുമായി സമപ്പെടുത്തി പഠിച്ചെടുക്കുന്നു.

അടക്കിപ്പിടിച്ചതൊക്കൊ
വെന്തുതൂവിയ ചോറുപോലെ
പുറത്തുവരുന്ന ഒരു നിമിഷമുണ്ട്
മടിയിൽ കിടത്തി അവർ പേനെടുക്കുമ്പോൾ
ചെറുതായെങ്കിലുമൊന്ന്
തല വലിച്ചാൽ മതി.
പൊട്ടിയൊലിക്കുന്ന ലാവ പോലെയവളപ്പോൾ
തിളച്ചുമറിയും
പൊട്ടിത്തെറിക്കും.​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


യഹിയ മുഹമ്മദ്​

കവി. ഒരു വാക്ക് പോലും മൊഴിയാതെ, പറയാൻ കൊതിച്ചത്, ഒരു ആത്മാവിന്റെ ഡയറി എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments